ബുദ്ധിപൂര്‍വ്വം കളനീക്കുക
എന്റെ കൊച്ചുമക്കള്‍ എന്റെ വീടിന്റെ പിന്നാമ്പുറത്ത് ഓടുന്നു. അവര്‍ കളിക്കുകയാണോ? അല്ല, കളകള്‍ പറിക്കുകയാണ്. 'അവയെ വേരോടെ പിഴുതെടുക്കുന്നു!' ഒരു വലിയ സമ്മാനം എന്നെ കാണിച്ചുകൊണ്ട് ഇളയവള്‍ പറയുന്നു. അന്ന് ഞങ്ങള്‍ കളകളെ നേരിടുമ്പോള്‍ ഉണ്ടായ അവളുടെ സന്തോഷം, കളകളുടെ വേരുകള്‍ പറിച്ചെടുക്കുന്നത് - സ്വസ്ഥത കെടുത്തുന്ന ഓരോ ശല്യങ്ങളെയും ഇല്ലാതാക്കുന്നത് - ഞങ്ങള്‍ എത്രമാത്രം ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു. എന്നിരുന്നാലും, സന്തോഷത്തിനുമുമ്പ്, അവയെ ഇല്ലാതാക്കാനുള്ള തീരുമാനം വേണമായിരുന്നു.
വ്യക്തിപരമായ പാപം നീക്കം ചെയ്യുന്നതിനുള്ള ആദ്യപടി മനഃപൂര്‍വമായ കളനീക്കല്‍. അതിനാല്‍ ദാവീദ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ''ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ... വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടോ എന്നു നോക്കണമേ'' (സങ്കീര്‍ത്തനം 139:23-24).
നമ്മുടെ പാപത്തെ നമുക്കു കാണിച്ചുതരാന്‍ ദൈവത്തോട് ആവശ്യപ്പെട്ടുകൊണ്ട് അതിനെ നീക്കം ചെയ്യുവാന്‍ ശ്രമിക്കുന്നത് എത്രയോ ബുദ്ധിപരമായ സമീപനമാണ്! മറ്റാരെക്കാളുമുപരിയായി, നമ്മളെക്കുറിച്ച് എല്ലാം ദൈവത്തിന് അറിയാം. 'യഹോവേ, നീ എന്നെ ശോധനചെയ്ത് അറിഞ്ഞിരിക്കുന്നു; ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു'' (വാ. 1-2) എന്ന് ദാവീദ് എഴുതി.
ദാവീദ് തുടര്‍ന്നു, 'ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതെവണ്ണം ഉന്നതമായിരിക്കുന്നു'' (വാ. 6). അതിനാല്‍, ഒരു പാപം വേരുപിടിക്കുന്നതിനുമുമ്പുതന്നെ, അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍ ദൈവത്തിന് കഴിയും. നമ്മുടെ 'നിലത്തെ' ദൈവത്തിന് അറിയാം. പാപപൂര്‍ണ്ണമായ ഒരു മനോഭാവം തന്ത്രപൂര്‍വ്വം വേരുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ദൈവം ആദ്യം അത് അറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
'നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?'' ദാവീദ് എഴുതി. 'തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക്
ഓടും?'' (വാ. 7). ഉയര്‍ന്ന തലത്തിലേക്ക് നമുക്കു നമ്മുടെ രക്ഷകനോടടുത്ത് അനുഗമിക്കാം!
ഒരിക്കലും ഉപേക്ഷിക്കരുത്
'സമയം കടന്നുപോയി. യുദ്ധം വന്നു.' സ്വന്തം ഭാഷയില്‍ ബൈബിള്‍ ലഭ്യമാക്കുന്നതിനുവേണ്ടി, ദക്ഷിണ സുഡാനിലെ കെലിക്കോജനങ്ങളുടെ പോരാട്ടത്തില്‍ നേരിട്ട കാലതാമസത്തെക്കുറിച്ച് അവരുടെ ബിഷപ്പായ സെമി നിഗോ വിവരിച്ചതിങ്ങനെയാണ്. കെലിക്കോഭാഷയില്‍ ഒറ്റ വാക്കുപോലും അന്നുവരെ അച്ചടിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ബിഷപ്പ് നിഗോയുടെ മുത്തച്ഛന്‍ ധൈര്യത്തോടെ ഒരു ബൈബിള്‍ വിവര്‍ത്തനപദ്ധതി ആരംഭിച്ചിരുന്നുവെങ്കിലും, യുദ്ധവും അശാന്തിയും ആ ശ്രമത്തെ തടസ്സപ്പെടുത്തി. എന്നിട്ടും, വടക്കന്‍ ഉഗാണ്ടയിലെയും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെയും തങ്ങളുടെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കു നേരെ ആവര്‍ത്തിച്ച് ആക്രമണം നടത്തിയിട്ടും ബിഷപ്പും സഹവിശ്വാസികളും ഈ പദ്ധതി സജീവമായി മുന്നോട്ടു കൊണ്ടുപോയി.
അവരുടെ സ്ഥിരോത്സാഹം ഫലം കണ്ടു. മൂന്നു പതിറ്റാണ്ടിനുശേഷം, കെലിക്കോ ഭാഷയിലെ പുതിയനിയമം അഭയാര്‍ത്ഥികള്‍ ആവേശത്തോടെയും ആഘോഷത്തോടെയും ഏറ്റുവാങ്ങി. 'കെലിക്കോയുടെ പ്രചോദനം വാക്കുകള്‍ക്ക് അതീതമാണ്,'' ഒരു പ്രോജക്ട് കണ്‍സള്‍ട്ടന്റ് പറഞ്ഞു.
കെലിക്കോയുടെ സമര്‍പ്പണം ദൈവം യോശുവയില്‍നിന്നാവശ്യപ്പെട്ട സ്ഥിരോത്സാഹത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം അവനോടു പറഞ്ഞതുപോലെ, 'ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും'' (യോശുവ 1:8). തുല്യ സ്ഥിരതയോടെ, കെലിക്കോ ജനത തിരുവെഴുത്തിന്റെ വിവര്‍ത്തനം പിന്തുടര്‍ന്നു. 'അവരെ ഇപ്പോള്‍ നിങ്ങള്‍ ക്യാമ്പുകളില്‍ കണ്ടുമുട്ടുമ്പോള്‍ അവര്‍ പുഞ്ചിരിക്കുന്നു,'' ഒരു വിവര്‍ത്തകന്‍ പറഞ്ഞു. ബൈബിള്‍ കേള്‍ക്കുന്നതും മനസ്സിലാക്കുന്നതും 'അവര്‍ക്കു പ്രത്യാശ നല്‍കുന്നു.'' കെലിക്കോ ജനത്തെപ്പോലെ തിരുവെഴുത്തിന്റെ ശക്തിയും ജ്ഞാനവും അന്വേഷിക്കുന്നത് നാം ഒരിക്കലും ഉപേക്ഷിക്കരുത്.
പാടുവാന്‍ ഓര്‍മ്മിക്കുക
വിരമിച്ച ഓപ്പറ ഗായികയായ നാന്‍സി ഗസ്റ്റാഫ്‌സണ്‍ തന്റെ അമ്മയെ സന്ദര്‍ശിച്ച സമയത്ത് അവര്‍ മറവിരോഗത്തിനടിമയായെന്നറിഞ്ഞ് ഏറെ ദുഃഖിച്ചു. അവളുടെ അമ്മ അവളെ തിരിച്ചറിഞ്ഞില്ല, സംസാരിച്ചുമില്ല. നിരവധി പ്രതിമാസ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം, നാന്‍സിക്ക് ഒരു ആശയം ഉണ്ടായി. അവള്‍ മമ്മിയുടെ അടുത്തിരുന്നു പാടാന്‍ തുടങ്ങി. സംഗീത ശ്രവണത്തില്‍ അമ്മയുടെ കണ്ണുകള്‍ തിളങ്ങി, അവളും പാടാന്‍ തുടങ്ങി ഇരുപത് മിനിറ്റ്! അപ്പോള്‍ നാന്‍സിയുടെ അമ്മ ചിരിച്ചു, അവര്‍ 'ഗസ്റ്റാഫ്‌സണ്‍ കുടുംബ ഗായകര്‍!'' എന്നു തമാശ പറഞ്ഞു. ഈ നാടകീയമായ മാറ്റം ചില തെറാപ്പിസ്റ്റുകള്‍ നിഗമനം ചെയ്യുന്നതുപോലെ, നഷ്ടപ്പെട്ട ഓര്‍മ്മകളെ തിരികെക്കൊണ്ടുവരാനുള്ള സംഗീതത്തിന്റെ ശക്തിയുടെ തെളിവായിരുന്നു. 'പഴയ ഇഷ്ടഗാനങ്ങള്‍' പാടുന്നത് മാനസികാവസ്ഥ പ്രസന്നമാക്കുന്നതിനും വീഴ്ച കുറയ്ക്കുന്നതിനും എമര്‍ജന്‍സി റൂമിലേക്കുള്ള സന്ദര്‍ശനം കുറയ്ക്കുന്നതിനും മയക്കമരുന്നാസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
സംഗീതവും ഓര്‍മ്മശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നിരുന്നാലും, ബൈബിള്‍ വെളിപ്പെടുത്തുന്നതുപോലെ, ആലാപനത്തില്‍ നിന്നുള്ള സന്തോഷം ദൈവത്തില്‍ നിന്നുള്ള ഒരു ദാനമാണ് - അത് യഥാര്‍ത്ഥമാണ്. 'നമ്മുടെ ദൈവത്തിനു കീര്‍ത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നേ!' (സങ്കീര്‍ത്തനം 147:1).
തിരുവെഴുത്തുകളിലുടനീളം, ദൈവത്തെ സ്തുതിക്കുന്ന ഗാനങ്ങള്‍ ശബ്ദമുയര്‍ത്തി പാടുവാന്‍ ദൈവജനത്തെ പ്രേരിപ്പിക്കുന്നു. 'യഹോവയ്ക്കു കീര്‍ത്തനം ചെയ്യുവിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു'' (യെശയ്യാവ് 12:5). 'അവന്‍ എന്റെ വായില്‍ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും'' (സങ്കീ. 40:3). നമ്മുടെ ആലാപനം നമ്മെ മാത്രമല്ല അത് കേള്‍ക്കുന്നവരെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ ദൈവം വലിയവനും സ്തുതിക്കു യോഗ്യനുമാണ് എന്നു നമുക്കെല്ലാവര്‍ക്കും ഓര്‍ക്കാം.
നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുക
ഫോണ്‍ നന്നാക്കുന്ന കടയില്‍, യുവ പാസ്റ്റര്‍ മോശം വാര്‍ത്ത കേള്‍ക്കാനായി സ്വയം തയ്യാറായി. ഞങ്ങളുടെ ബൈബിള്‍ ക്ലാസ്സില്‍വെച്ച് ആകസ്മികമായി തറയില്‍ വീണ അദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി. ശരിയല്ലേ? യഥാര്‍ത്ഥത്തില്‍ അല്ല. സ്‌റ്റോര്‍ ജോലിക്കാരി തന്റെ ബൈബിള്‍ വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെ പാസ്റ്ററുടെ എല്ലാ ഡാറ്റയും വീണ്ടെടുത്തു. 'ഞാന്‍ ഡിലീറ്റ് ചെയ്ത എല്ലാ ഫോട്ടോകളും അവള്‍ വീണ്ടെടുത്തു' അദ്ദേഹം പറഞ്ഞു, 'സ്‌റ്റോര്‍ എന്റെ തകര്‍ന്ന ഫോണിന് പകരം ഒരു പുതിയ ഫോണ്‍ നല്‍കി.' 'എനിക്ക് നഷ്ടപ്പെട്ടതും അതിലേറെയും ഞാന്‍ വീണ്ടെടുത്തു.' എന്നാണദ്ദേഹം അര്‍ത്ഥമാക്കിയത്.
നീചന്മാരായ അമാലേക്യരുടെ ആക്രമണത്തിനു ശേഷം ദാവീദ് ഒരിക്കല്‍ തന്റെ സ്വന്തം വീണ്ടെടുക്കല്‍ ദൗത്യം നയിച്ചു. ഫെലിസ്ത്യ ഭരണാധികാരികളാല്‍ അവഗണിക്കപ്പെട്ട ദാവീദും അവന്റെ സൈന്യവും അമാലേക്യര്‍ തങ്ങളുടെ പട്ടണമായ സിക്ലാഗിനെ ആക്രമിച്ചു ചുട്ടുകളഞ്ഞതാണു കണ്ടത് - അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു (1 ശമൂവേല്‍ 30:30:2-3). 'അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരയുവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു' (വാ. 4). പടയാളികള്‍ തങ്ങളുടെ നേതാവായ ദാവീദിനോട് കൈപ്പുള്ളവരായി, 'അവനെ കല്ലെറിയണമെന്നു ജനം പറഞ്ഞു' (വാ. 6).
'ദാവീദോ തന്റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു' (വാ. 6). ദൈവം വാഗ്ദത്തം ചെയ്തതുപോലെ, ദാവീദ് അമാലേക്യരെ പിന്തുടര്‍ന്നു, 'അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു ... അവര്‍ അപഹരിച്ചു കൊണ്ടുപോയതില്‍ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടു പോന്നു' (വാ. 18-19). നമ്മുടെ പ്രത്യാശയെപ്പോലും 'കവര്‍ന്നെടുക്കുന്ന' ആത്മീയ ആക്രമണങ്ങളെ നാം അഭിമുഖീകരിക്കുമ്പോള്‍, ദൈവത്തില്‍ നമുക്ക് പുതിയ ശക്തി കണ്ടെത്താം. ജീവിതത്തിലെ എല്ലാ വെല്ലുവിളികളിലും അവന്‍ നമ്മോടൊപ്പമുണ്ടാകും.
ഒടുവില്‍ സ്വതന്ത്രനായി
ലെബനനിലെ രൂക്ഷമായ ആഭ്യന്തര യുദ്ധകാലത്ത് അഞ്ചുവര്‍ഷം ബന്ദിയാക്കപ്പെട്ട ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ മക്കാര്‍ത്തി, തന്റെ വിടുതലിനായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയ മനുഷ്യനെ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ടുമുട്ടിയത്. ഒടുവില്‍ യുഎന്‍ പ്രതിനിധിയായ ജിയാന്‍ഡോമെനിക്കോ പിക്കോയെ കണ്ടപ്പോള്‍ മക്കാര്‍ത്തി പറഞ്ഞു, ''എന്റെ സ്വാതന്ത്ര്യത്തിന് നന്ദി!'' ആ ഹൃദയംഗമമായ വാക്കുകള്‍ വളരെയധികം അര്‍ത്ഥവത്തായിരുന്നു.
കാരണം പിക്കോ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് മക്കാര്‍ത്തിക്കും മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി അപകടകരമായ ചര്‍ച്ചകള്‍ നടത്തിയത്.
വിശ്വാസികളായ നമുക്ക് കഠിനാധ്വാനത്തിലൂടെ നേടിയ അത്തരം സ്വാതന്ത്ര്യത്തോടു നമ്മെ ബന്ധിപ്പിക്കാന്‍ കഴിയും. നാം ഉള്‍പ്പെടെ എല്ലാ ആളുകള്‍ക്കും ആത്മീയ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി യേശു തന്റെ ജീവിതം നല്‍കി - ഒരു റോമന്‍ ക്രൂശില്‍ മരണം വരിച്ചു. ''സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി'' എന്ന് അപ്പൊസ്തലനായ പൗലൊസ് ധൈര്യത്തോടെ പ്രഖ്യാപിച്ചു (ഗലാത്യര്‍ 5:1).
'പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും' എന്നു രേഖപ്പെടുത്തിക്കൊണ്ട് യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിക്കുന്നു (യോഹന്നാന്‍ 8:36).
എന്നാല്‍ ഏതെല്ലാം നിലകളിലാണ് സ്വാതന്ത്ര്യം? പാപത്തില്‍ നിന്നും അതിന്റെ എല്ലാ കെട്ടുപാടുകളില്‍നിന്നും മാത്രമല്ല, കുറ്റബോധം, ലജ്ജ, ഉത്കണ്ഠ, സാത്താന്റെ നുണകള്‍, അന്ധവിശ്വാസങ്ങള്‍, തെറ്റായ പഠിപ്പിക്കലുകള്‍, നിത്യമരണം എന്നിവയില്‍ നിന്നും യേശുവില്‍ നാം സ്വാതന്ത്ര്യം അനുഭവിക്കുന്നു. മേലില്‍ നാം ബന്ദികളായിരിക്കുന്നില്ല, ശത്രുക്കളോട് സ്‌നേഹം കാണിക്കാനും ദയയോടെ നടക്കാനും പ്രതീക്ഷയോടെ ജീവിക്കാനും അയല്‍ക്കാരെ സ്‌നേഹിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനെ നാം പിന്തുടരുമ്പോള്‍, നാം ക്ഷമിക്കപ്പെട്ടതുപോലെ നമുക്ക് ക്ഷമിക്കാനും കഴിയും.
ഇതിനെല്ലാം, ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം. മറ്റുള്ളവരും അവന്റെ സ്വാതന്ത്ര്യത്തിന്റെ ശക്തി അറിയേണ്ടതിന് നമുക്ക് സ്‌നേഹിക്കാം.
നമ്മുടെ മനസ്സലിവുള്ള ദൈവം
കഠിനമായ തണുപ്പുള്ള ഒരു ശീതകാല രാത്രിയില്‍ ഒരു യെഹൂദ ബാലന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ ആരോ ഒരു വലിയ കല്ലെറിഞ്ഞു. യെഹൂദന്മാരുടെ ദീപങ്ങളുടെ ഉത്സവമായ ഹനൂക്ക ആഘോഷിക്കുന്നതിനായി ഒരു നിലവിളക്കിനൊപ്പം ദാവീദിന്റെ ഒരു നക്ഷത്രവും ജനാലയില്‍ തൂക്കിയിരുന്നു. അമേരിക്കയിലെ ഈ കൊച്ചു പട്ടണത്തിലെ ആയിരക്കണക്കിന് ആളുകള്‍ - അവരില്‍ പലരും യേശുവില്‍ വിശ്വസിക്കുന്നവരായിരുന്നു - വിദ്വേഷകരമായ ഈ പ്രവൃത്തിയോട് മനസ്സലിവോടെ പ്രതികരിച്ചു. തങ്ങളുടെ യെഹൂദ അയല്‍വാസികളുടെ വേദനയോടും ഭയത്തോടും താദാത്മ്യപ്പെടുന്നതിനായി അവര്‍ സ്വന്തം ജാലകങ്ങളില്‍ നിലവിളക്കുകളുടെ ചിത്രങ്ങള്‍ ഒട്ടിച്ചു.
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ നമുക്കും വലിയ മനസ്സലിവു ലഭിക്കുന്നു. നമ്മുടെ രക്ഷകന്‍ നമ്മോടു താദാത്മ്യപ്പെട്ടുകൊണ്ട് നമ്മുടെ ഇടയില്‍ ജീവിക്കാന്‍ തന്നെത്താന്‍ താഴ്ത്തി (യോഹന്നാന്‍ 1:14). നമുക്കുവേണ്ടി, അവന്‍, ''ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു' (ഫിലിപ്പിയര്‍ 2:6-7). എന്നിട്ട്, നമുക്ക് അനുഭവപ്പെടുന്നത് അനുഭവിക്കുകയും നാം കരയുന്നതുപോലെ കരയുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് അവന്‍ ക്രൂശില്‍ മരിച്ചു.
നാം എന്തിനോടു പോരാടുന്നുവോ അതൊന്നും നമ്മുടെ രക്ഷകന്റെ കരുതലിന് അതീതമല്ല. ആരെങ്കിലും നമ്മുടെ ജീവിതത്തില്‍ ''കല്ലുകള്‍ എറിയുന്നു'' എങ്കില്‍, അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു. ജീവിതം നിരാശാജനകമാണെങ്കില്‍, അവന്‍ നമ്മുടെ നിരാശയില്‍ നമ്മോടൊപ്പം നടക്കുന്നു. 'യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്ന് അറിയുന്നു' (സങ്കീര്‍ത്തനം 138:6). നമ്മുടെ കഷ്ടതകളില്‍, അവന്‍ നമ്മെ കാത്തുസൂക്ഷിക്കുന്നു, ''നമ്മുടെ ശത്രുക്കളുടെ കോപത്തിനും'' (വാ. 7) നമ്മുടെ ആഴത്തിലുള്ള ഭയങ്ങള്‍ക്കും നേരെ കൈ നീട്ടുന്നു. ദൈവമേ, അങ്ങയുടെ മനസ്സലിവുള്ള സ്‌നേഹത്തിന് നന്ദി.
ജീവിതത്തിന്റെ വെടിക്കെട്ട്
പുതുവത്സരത്തലേന്ന്, ലോകമെമ്പാടുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഉയര്‍ന്ന ശക്തിയുള്ള പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍, മനപ്പൂര്‍വ്വം ശബ്ദം ഉച്ചത്തിലാക്കുന്നു. അവയുടെ സ്വഭാവമനുസരിച്ച്, നിര്‍മ്മാതാക്കള്‍ പറയുന്നത്, മിന്നുന്ന പടക്കങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തരീക്ഷത്തെ പിളര്‍ക്കുന്നതിനാണ്. ''ആവര്‍ത്തിച്ചുള്ള'' സ്‌ഫോടനങ്ങള്‍ക്ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയും, പ്രത്യേകിച്ചും നിലത്തോടു ചേര്‍ന്നു പൊട്ടിത്തെറിക്കുമ്പോള്‍.
പ്രശ്നങ്ങള്‍ക്കും നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ഭവനത്തെയും പിളര്‍ക്കാന്‍ കഴിയും. ജീവിതത്തിലെ ''വെടിക്കെട്ട്'' - കുടുംബ പോരാട്ടങ്ങള്‍, ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ജോലിയിലെ വെല്ലുവിളികള്‍, സാമ്പത്തിക ഞെരുക്കം, സഭയിലെ ഭിന്നിപ്പു പോലും - നമ്മുടെ വൈകാരിക അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്ന സ്‌ഫോടനങ്ങള്‍ പോലെ അനുഭവപ്പെടും.
എന്നിട്ടും ഈ സ്‌ഫോടന ശബ്ദത്തിനുമേല്‍ നമ്മെ ഉയര്‍ത്തുന്നവനെ നമുക്കറിയാം. ക്രിസ്തു തന്നെയാണ് ''നമ്മുടെ സമാധാനം'' എന്ന് എഫെസ്യര്‍ 2:14-ല്‍ പൗലൊസ് എഴുതി. നാം അവിടുത്തെ സന്നിധിയില്‍ വസിക്കുമ്പോള്‍, അവന്റെ സമാധാനം ഏതൊരു തടസ്സത്തേക്കാളും വലുതും ഏത് ഉത്കണ്ഠയെയും വേദനയെയും അനൈക്യത്തെയും നിശബ്ദമാക്കുന്നതുമാണ്.
ഇത് യെഹൂദര്‍ക്കും വിജാതീയര്‍ക്കും ഒരുപോലെ ശക്തമായ ഉറപ്പ് നല്‍കുമായിരുന്നു. അവര്‍ ഒരിക്കല്‍ ''പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയി'' ജീവിച്ചിരുന്നു (വാ. 12). ഇപ്പോള്‍ അവര്‍ ഉപദ്രവ ഭീഷണികളും ഭിന്നതയുടെ ആഭ്യന്തര ഭീഷണികളും നേരിട്ടു. എന്നാല്‍ ക്രിസ്തുവില്‍, അവര്‍ അവന്റെ അടുക്കലേക്ക് കൊണ്ടുവരപ്പെട്ടു, തന്മൂലം അവന്റെ രക്തത്താല്‍ അവര്‍ ഏകശരീരമായി മാറി. ''അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല്‍ നീക്കി'' (വാ. 14).
അശാന്തിയുടെയും ഭിന്നതയുടെയും ഭീഷണികള്‍ ചക്രവാളത്തില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നാം ഒരു പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍, നമുക്കു ജീവിതത്തിന്റെ ഉച്ചത്തിലുള്ള പരിശോധനകളില്‍ നിന്ന് അകന്ന് നമുക്ക് നമ്മുടെ സദാ-സന്നിഹിതമായ സമാധാനം തേടാം. അവന്‍ പൊട്ടിത്തെറിയെ ശാന്തമാക്കി നമ്മെ സുഖപ്പെടുത്തുന്നു.
ശാന്തമായ സംസാരം
ഞാന്‍ ഫേസ്ബുക്കില്‍ വാദിക്കുകയായിരുന്നു. മോശം നീക്കമായിരുന്നു അത്. ചൂടേറിയ ഒരു വിഷയത്തില്‍ അപരിചിതനെ ''ശരിയാക്കാന്‍'' ഞാന്‍ ബാധ്യസ്ഥനാണെന്ന് എന്നെ ചിന്തിപ്പിച്ചത് എന്താണ്? ചൂടേറിയ വാക്കുകള്‍, മുറിപ്പെട്ട വികാരങ്ങള്‍ (എന്തായാലും എന്റെ ഭാഗത്ത്), യേശുവിനായി നന്നായി സാക്ഷ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് എന്നിവയായിരുന്നു ഫലങ്ങള്‍. അതാണ് ''ഇന്റര്‍നെറ്റ് കോപ''ത്തിന്റെ ആകെ ഫലം. ബ്ലോഗോസ്ഫിയറിലുടനീളം ദിനംപ്രതി പറന്നുനടക്കുന്ന പരുഷമായ പദങ്ങളെ സൂചിപ്പിക്കുന്ന പദമാണിത്. ഒരു ധാര്‍മ്മിക വിദഗ്ദ്ധന്‍ വിശദീകരിച്ചതുപോലെ, ''പൊതു ആശയങ്ങള്‍ സംസാരിക്കപ്പെടുന്ന രീതിയാണ്'' കോപം എന്ന തെറ്റായ നിഗമനത്തില്‍ ആളുകളെത്തുന്നു.
പൗലൊസ് തിമൊഥെയൊസിനു നല്‍കിയ ജ്ഞാനപൂര്‍വമായ ഉപദേശം അതേ ജാഗ്രത നല്‍കി. ''ബുദ്ധിയില്ലാത്ത മൗഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക. കര്‍ത്താവിന്റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്' (2 തിമൊഥെയൊസ് 2:23-24).
റോമന്‍ ജയിലില്‍ നിന്ന് തിമൊഥെയൊസിന് എഴുതിയ പൗലൊസിന്റെ നല്ല ഉപദേശം, ദൈവിക സത്യം പഠിപ്പിക്കുന്നതിന് യുവ പാസ്റ്ററെ ഒരുക്കുന്നതിനാണ് അയച്ചത്. പൗലൊസിന്റെ ഉപദേശം ഇന്ന് നമുക്കും പ്രസക്തമാണ്, പ്രത്യേകിച്ചും സംഭാഷണം നമ്മുടെ വിശ്വാസത്തിലേക്ക് തിരിയുമ്പോള്‍. ''വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും... വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും
ആകുന്നു'' (വാ. 25).
മറ്റുള്ളവരോട് ദയയോടെ സംസാരിക്കുന്നത് ഈ വെല്ലുവിളിയുടെ ഭാഗമാണ്. പക്ഷേ ഇതു പാസ്റ്റര്‍മാര്‍ക്ക് മാത്രമല്ല, ദൈവത്തെ സ്‌നേഹിക്കുകയും അവനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരും അവന്റെ സത്യത്തെ സ്‌നേഹത്തില്‍ സംസാരിക്കണം. ഓരോ വാക്കിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.
കലഹങ്ങളില്‍നിന്നു പിന്‍തിരിയുക
ഒരു പ്രശസ്ത ഡച്ച് ശാസ്ത്രജ്ഞന്റെ ശവസംസ്‌കാരവേളയിലെ പ്രസംഗത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ശാസ്ത്ര സംബന്ധമായ തങ്ങളുടെ തര്‍ക്കങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പകരം, മറ്റുള്ളവരോട് ലളിതരീതിയില്‍ ഇടപെടുകയും നന്നായി പെരുമാറുകയും ചെയ്യുന്ന പ്രിയപ്പെട്ട ഭൗതികശാസ്ത്രജ്ഞനായ ഹെന്‍ഡ്രിക് എ. ലോറന്റ്‌സിന്റെ ''ഒരിക്കലും മാറാത്ത ദയയെ'' അദ്ദേഹം ഓര്‍മ്മിച്ചു. ''എല്ലാവരും സന്തോഷത്തോടെ അദ്ദേഹത്തെ അനുഗമിച്ചു, കാരണം അദ്ദേഹം ഒരിക്കലും മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കയില്ലെന്നും എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകുമെന്നും അവര്‍ കരുതി.''
രാഷ്ട്രീയ മുന്‍വിധികള്‍ മാറ്റിവച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലോറന്റ്‌സ് ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു, പ്രത്യേകിച്ചും ഒന്നാം ലോകമഹായുദ്ധത്തിനുശേഷം. ''യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ, [ലോറന്റ്‌സ്] അനുരഞ്ജന പ്രവര്‍ത്തനത്തിനായി സ്വയം അര്‍പ്പിച്ചു' ഐന്‍സ്‌റ്റൈന്‍ തന്റെ സഹ നോബല്‍ സമ്മാന ജേതാവിനെക്കുറിച്ച് പറഞ്ഞു.,
അനുരഞ്ജനത്തിനായി പ്രവര്‍ത്തിക്കുന്നത് സഭയിലുള്ള എല്ലാവരുടെയും ലക്ഷ്യമായിരിക്കണം. ചില ഭിന്നതകള്‍ അനിവാര്യമാണ്. എന്നിരുന്നാലും സമാധാനപരമായ പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ നാം നമ്മുടെ ഭാഗം ചെയ്യണം. പൗലൊസ് എഴുതി, ''സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത്' (എഫെസ്യര്‍ 4:26). ഒരുമിച്ച് വളരുന്നതിനായി ''കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുത്'' അപ്പൊസ്തലന്‍ ഉപദേശിച്ചു (വാ. 29).
അവസാനമായി, പൗലൊസ് ഇപ്രകാരം പറഞ്ഞു, ''എല്ലാ കയ്പ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗ്ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍' (വാ. 31-32). നമുക്ക് കഴിയുമ്പോഴെല്ലാം കലഹങ്ങളില്‍ നിന്ന് പിന്തിരിയുന്നത് ദൈവത്തിന്റെ സഭയെ പണിയാന്‍ സഹായിക്കുന്നു. ഇതില്‍ നാം അവനെ ബഹുമാനിക്കുകാണ് ചെയ്യുന്നത്.
മരത്തോടു മന്ത്രിക്കുന്നവന്‍
ചിലര്‍ അദ്ദേഹത്തെ ''മരത്തോടു മന്ത്രിക്കുന്നവന്‍'' എന്ന് വിളിക്കുന്നു. ടോണി റിനോഡോ, വേള്‍ഡ് വിഷന്‍ ഓസ്ട്രേലിയയുടെ മരം നടുന്നവനാണ്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുള്ള സഹേല്‍ പ്രദേശത്ത് വനനശീകരണം തടയുന്നതിലൂടെ യേശുവിനെ പങ്കുവെക്കാനുള്ള പരിശ്രമത്തില്‍ മുപ്പതുവര്‍ഷമായി ഏര്‍പ്പെട്ടിരിക്കുന്ന ഒരു മിഷനറിയും കാര്‍ഷിക ശാസ്ത്രജ്ഞനുമാണ് ടോണി റിനോഡോ.
മുരടിച്ച ''കുറ്റിച്ചെടികള്‍'' യഥാര്‍ത്ഥത്തില്‍ സുഷുപ്താവസ്ഥയിലുള്ള മരങ്ങളാണെന്ന് തിരിച്ചറിഞ്ഞ റിനോഡോ അവയെ പ്രൂണ്‍ ചെയ്യുകയും പരിപാലിക്കുകയും നനയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലക്ഷക്കണക്കിന് കര്‍ഷകരെ പ്രചോദിപ്പിച്ചു. അവരും സമീപത്തുള്ള വനങ്ങള്‍ പുനഃസ്ഥാപിച്ച് മണ്ണൊലിപ്പ് തടയുകയും തങ്ങളുടെ പരാജയപ്പെട്ട കൃഷിസ്ഥലങ്ങള്‍ രക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന്, നൈജറിലെ കര്‍ഷകര്‍ അവരുടെ വിളകളും വരുമാനവും ഇരട്ടിയാക്കി, അങ്ങനെ പ്രതിവര്‍ഷം 25 ലക്ഷം ആളുകള്‍ക്ക് അധികമായി ഭക്ഷണം നല്‍കുന്നു.
യോഹന്നാന്‍ 15-ല്‍, കൃഷിയുടെ സ്രഷ്ടാവായ യേശു സമാനമായ കാര്‍ഷിക തന്ത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടു പറഞ്ഞു, ''ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം
ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു' (വാ. 1-2).
ദൈവത്തിന്റെ ദൈനംദിന പരിപാലനമില്ലാതെ, നമ്മുടെ ആത്മാക്കള്‍ ഫലരഹിതവും വരണ്ടതുമായി മാറുന്നു. എന്നിരുന്നാലും, അവിടുത്തെ ന്യായപ്രമാണത്തില്‍ നാം ആനന്ദിക്കുമ്പോള്‍, രാവും പകലും അതിനെ ധ്യാനിക്കുമ്പോള്‍, നാം ''ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം പോലെ'' ആകും (സങ്കീ. 1:3). നമ്മുടെ ഇലകള്‍ വാടിപ്പോകുകയില്ല. നാം ''ചെയ്യുന്നതൊക്കെയും സാധിക്കും'' (വാ. 3). അവന്‍ ചെത്തിവെടിപ്പാക്കിയതും നട്ടതുമായ നമ്മള്‍ നിത്യഹരിതമാണ് - നാം പുനരുജ്ജീവിപ്പിക്കപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.