യുദ്ധത്തെ അഭിമുഖീകരിക്കുക
സമീപകാലത്ത് ഞാന്‍ ഒരു കൂട്ടം സ്‌നേഹിതരുമായി കണ്ടുമുട്ടി. അവരുടെ സംഭാഷണം ഞാന്‍ ശ്രദ്ധിച്ചപ്പോള്‍, മുറിയിലെ എല്ലാവരും തന്നെ കാര്യമായ എന്തെങ്കിലും പോരാട്ടം നേരിടുന്നതായി തോന്നി. ഞങ്ങളില്‍ രണ്ടുപേര്‍ക്ക് ക്യാന്‍സറിനെതിരെ പോരാടുന്ന മാതാപിതാക്കളുണ്ടായിരുന്നു. ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു കുട്ടിയുണ്ടായിരുന്നു, മറ്റൊരു സുഹൃത്ത് വിട്ടുമാറാത്ത വേദന അനുഭവിക്കുന്നു, മറ്റൊരാള്‍ ഒരു വലിയ ശസ്ത്രക്രിയ നേരിടുന്നു. മുപ്പതുകളിലും നാല്‍പതുകളിലും ഉള്ള ഈ അളുകളെ സംബന്ധിച്ച് ഇത് അതിക
തികഠിനമായി തോന്നി.
നിയമപ്പെട്ടകം ദാവീദിന്റെ നഗരത്തിലേക്ക് (യെരൂശലേം) കൊണ്ടുവരുന്ന, യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെയാണ് 1 ദിനവൃത്താന്തം 16-ാം അധ്യായം വിവരിക്കുന്നത്. യുദ്ധങ്ങള്‍ക്കിടയിലുള്ള സമാധാനത്തിന്റെ ഒരു നിമിഷത്തിലാണ് ഇത് സംഭവിച്ചതെന്ന് ശമൂവേല്‍ പറയുന്നു (2 ശമൂവേല്‍ 7:1). ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി പെട്ടകത്തെ അതിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ചപ്പോള്‍ ദാവീദ് ജനത്തെ ഒരു ഗാനാലാപനത്തിലേക്കു നയിച്ചു (1 ദിനവൃത്താന്തം 16:8-36). രാഷ്ട്രം ഒന്നിച്ച് ദൈവത്തിന്റെ അത്ഭുതം പ്രവര്‍ത്തിക്കുന്ന ശക്തി, വാഗ്ദത്തം പാലിക്കുന്ന വഴികള്‍, അവന്റെ മുന്‍കാല സംരക്ഷണം എന്നിവയെ കീര്‍ത്തിച്ചു (വാ. 12-22). ' യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍'' (വാ. 11) അവര്‍ ആലപിച്ചു. കൂടുതല്‍ യുദ്ധങ്ങള്‍ വരുന്നതിനാല്‍ അവര്‍ക്ക് ഇത് ആവശ്യമായിരുന്നു.
കര്‍ത്താവിനെയും അവന്റെ ശക്തിയെയും തിരയുക. അവന്റെ മുഖം അന്വേഷിക്കുക. രോഗം, കുടുംബസംബന്ധമായ ആശങ്കകള്‍, മറ്റു പോരാട്ടങ്ങള്‍ എന്നിവ നമ്മെ നേരിടുമ്പോള്‍ നമുക്കു പിന്തുടരാന്‍ കഴിയുന്ന മികച്ച ഉപദേശമാണിത്, കാരണം നമ്മുടെ ക്ഷയിച്ചുപോകുന്ന ബലത്തില്‍ പോരാടാന്‍ നമുക്കു കഴിയില്ല. ദൈവം സന്നിഹിതനാണ്; ദൈവം ശക്തനാണ്; അവന്‍ മുമ്പ് നമ്മെ പരിപാലിച്ചു, വീണ്ടും അങ്ങനെ തന്നെ ചെയ്യും.
നമ്മുടെ ദൈവം നമ്മെ അപ്പുറത്തെത്തിക്കും.
ഒരു ട്രക്ക് ഡ്രൈവറുടെ കൈകള്‍
ഞെട്ടലോടെയാണ് വാര്‍ത്ത വന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ അതിജീവിച്ച എന്റെ പിതാവിന് ഇപ്പോള്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. എന്റെ പിതാവാണ് കഠിന രോഗിയായ എന്റെ മാതാവിനെ പൂര്‍ണ്ണ സമയവും പരിചരിച്ചിരുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇപ്പോള്‍ രണ്ടു പേര്‍ക്കും പരിചരണം ആവശ്യമായി വരുന്നതിനാല്‍, മുന്നിലുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഉറപ്പാണ്.
അവരോടൊപ്പം വീട്ടിലേക്ക് എത്തിയ ഞാന്‍, ഒരു ഞായറാഴ്ച എന്റെ മാതാപിതാക്കളുടെ സഭ സന്ദര്‍ശിച്ചു. അവിടെ, ഒരാള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് എന്നെ സമീപിച്ചു. രണ്ട് ദിവസത്തിനുശേഷം, ആ മനുഷ്യന്‍ ഒരു ലിസ്റ്റുമായി ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു. ''കീമോതെറാപ്പി ആരംഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് ഭക്ഷണം ആവശ്യമാണ്,'' അദ്ദേഹം പറഞ്ഞു. ''ഞാന്‍ ഒരു പാചകക്കാരനെ ക്രമീകരിക്കും. പുല്ലുവെട്ടുന്നതിനെക്കുറിച്ച് എന്തു പറയുന്നു? എനിക്കത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ മാലിന്യം ശേഖരിക്കുന്ന ദിവസം ഏതാണ്?' ഈ മനുഷ്യന്‍ വിരമിച്ച ട്രക്ക് ഡ്രൈവറായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ദൈവദൂതനെപ്പോലെയായി. അദ്ദേഹം പലപ്പോഴും മറ്റുള്ളവരെ - അവിവാഹിതരായ അമ്മമാര്‍, ഭവനരഹിതര്‍, പ്രായമായവര്‍ - സഹായിച്ചതായി ഞങ്ങള്‍ കണ്ടെത്തി.
യേശുവിലുള്ള വിശ്വാസികളെ എല്ലാവരെയും മറ്റുള്ളവരെ സഹായിക്കാനായി വിളിച്ചിരിക്കുമ്പോള്‍ തന്നേ (ലൂക്കൊസ് 10:25-37), ചിലര്‍ക്ക് അങ്ങനെ ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്. അപ്പൊസ്തലനായ പൗലൊസ് അതിനെ കരുണയുടെ വരം എന്നാണ് വിളിക്കുന്നത് (റോമര്‍ 12:8). ഈ വരമുള്ള ആളുകള്‍ക്ക് ആവശ്യത്തെ കണ്ടെത്താന്‍ കഴിയും പ്രത്യേകിച്ചും പ്രായോഗിക സഹായം. മാത്രമല്ല അസ്വസ്ഥരാകാതെ തന്നെ മറ്റുള്ളവരെ സേവിക്കാനും കഴിയും. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായ അവര്‍ നമ്മുടെ മുറിവുകളെ സ്പര്‍ശിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിന്റെ കൈകളാണ് (വാ. 4-5).
ഡാഡിയുടെ ആദ്യ കീമോതെറാപ്പി അടുത്തയിടെ നടന്നു, ഞങ്ങളുടെ സഹായിയായ ദൈവദൂതന്‍ ഡാഡിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി എന്റെ മാതാപിതാക്കളുടെ ഫ്രിഡ്ജില്‍ ഭക്ഷണം നിറഞ്ഞിരുന്നു.
ഒരു ട്രക്ക് ഡ്രൈവറുടെ കൈകളിലൂടെ വന്ന ദൈവത്തിന്റെ കരുണ!
കാണാനുള്ള കണ്ണുകള്‍
അനാമോര്‍ഫിക്ക് കലയുടെ അത്ഭുതം ഞാന്‍ അടുത്തിടെ കണ്ടെത്തി. ക്രമരഹിതമായ ഭാഗങ്ങളുടെ ഒരു ശേഖരമായി ആദ്യം പ്രത്യക്ഷപ്പെടുന്ന ഒരു അനാമോര്‍ഫിക്ക് ശില്പം ശരിയായ കോണില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അര്‍ത്ഥവത്തായി കാണപ്പെടുകയുള്ളു. ഒന്നില്‍, ലംബമായി നിര്‍ത്തുന്ന തൂണുകളുടെ ഒരു ശ്രേണി ഒന്നായി വിന്യസിക്കുമ്പോള്‍ ഒരു പ്രശസ്ത നേതാവിന്റെ മുഖം വെളിപ്പെടുത്തുന്നു. മറ്റൊന്നില്‍, ഒരു കൂട്ടം കേബിളുകള്‍ ഒരു ആനയുടെ രൂപരേഖയായി മാറുന്നു. മറ്റൊരു കലാസൃഷ്ടിയില്‍, വയര്‍ ഉപയോഗിച്ച് തൂക്കിയിട്ട നൂറുകണക്കിന് കറുത്ത പൊട്ടുകള്‍ ശരിയായി കോണില്‍ നോക്കുമ്പോള്‍ സ്ത്രീയുടെ കണ്ണായി മാറുന്നു. അനാമോര്‍ഫിക്ക് കലയുടെ താക്കോല്‍ അതിന്റെ അര്‍ത്ഥം വെളിപ്പെടുന്നതുവരെ വ്യത്യസ്ത കോണുകളില്‍ നിന്ന് കാണുക എന്നതാണ്.
ചരിത്രം, കവിത, അതിലേറെയും ഉള്‍പ്പെടുന്ന ആയിരക്കണക്കിന് വാക്യങ്ങള്‍ ഉള്ള ബൈബിള്‍ ചിലപ്പോള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം എങ്ങനെ ഗ്രഹിക്കാമെന്ന് തിരുവെഴുത്ത് തന്നെ പറയുന്നു. അതിനെ ഒരു അനാമോര്‍ഫിക്ക് ശില്പം പോലെ പരിഗണിക്കുക: വ്യത്യസ്ത കോണുകളില്‍ നിന്ന് അതിനെ കാണുകയും ആഴത്തില്‍ ധ്യാനിക്കുകയും ചെയ്യുക.
ക്രിസ്തുവിന്റെ ഉപമകള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവയുടെ അര്‍ത്ഥം ''കാണാനുള്ള കണ്ണുകള്‍'' നേടുന്നു (മത്തായി 13:10-16). ദൈവം അവന് ഉള്‍ക്കാഴ്ച നല്‍കുന്നതിനായി തന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ പൗലൊസ് തിമൊഥെയൊസിനോട് പറഞ്ഞു (2 തിമൊഥെയൊസ് 2:7). തിരുവെഴുത്തുകളെ ധ്യാനിക്കുന്നത് എങ്ങനെ ജ്ഞാനവും ഉള്‍ക്കാഴ്ചയും നല്‍കുകയും അതിന്റെ അര്‍ത്ഥം കാണാന്‍ നമ്മുടെ കണ്ണുകള്‍ തുറക്കുകയും ചെയ്യുന്നു എന്ന് 119-ാം സങ്കീര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചു വരുന്ന പല്ലവികള്‍ പറയുന്നു (119:18, 97-99).
ഒരാഴ്ച ഒരൊറ്റ ഉപമയെക്കുറിച്ച് ധ്യാനിക്കുന്നതിനെ അല്ലെങ്കില്‍ ഒറ്റ ഇരുപ്പില്‍ ഒരു സുവിശേഷം വായിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു? ഒരു വാക്യത്തെ എല്ലാ കോണുകളില്‍ നിന്നും കാണാന്‍ കുറച്ച് സമയം ചെലവഴിക്കുക. ആഴത്തിലേക്ക് പോകുക. വേദപുസ്തകം വായിക്കുന്നതിലൂടെ മാത്രമല്ല, ധ്യാനിക്കുന്നതിലൂടെയാണ് ബൈബിള്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുന്നത്.
എലിവേറ്ററുകള്‍ നന്നാക്കുക
സാറായ്ക്ക്, സന്ധികള്‍ക്കു സ്ഥാനചലനം സംഭവിക്കുന്ന അപൂര്‍വ്വ രോഗത്തിനടിമയായിത്തീര്‍ന്നതു നിമിത്തം അവള്‍ക്ക് ഒരു ഇലക്ട്രിക് വീല്‍ചെയറില്‍ അഭയം പ്രാപിക്കേണ്ടിവന്നു. അടുത്തിടെ ഒരു മീറ്റിംഗിലേക്കുള്ള യാത്രാമധ്യേ, സാറാ തന്റെ വീല്‍ചെയറുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക് കയറിയെങ്കിലും എലിവേറ്റര്‍ തകര്‍ന്നതായി കണ്ടെത്തി. പ്ലാറ്റ്ഫോമിലേക്ക് പോകാന്‍ ഒരു വഴിയുമില്ലാത്തതിനാല്‍, നാല്‍പത് മിനിറ്റ് അകലെയുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ടാക്‌സി വിളിച്ചുപോകാന്‍ അവളോടു പറഞ്ഞു. അവള്‍ ഒരു ടാക്‌സി വിളിച്ചെങ്കിലും എത്തിയില്ല. സാറാ യാത്ര ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി.
നിര്‍ഭാഗ്യവശാല്‍, സാറയെ സംബന്ധിച്ച് ഇത് ഒരു നിത്യ സംഭവമാണ്. തകര്‍ന്ന എലിവേറ്ററുകള്‍ അവളെ ട്രെയിനുകളില്‍ കയറുന്നതില്‍ നിന്ന് തടയുന്നു, കോവണികള്‍ ഉറപ്പിക്കാന്‍ മറക്കുന്നതുമൂലം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ പോകുന്നു. എപ്പോഴും സഹായം ആവശ്യപ്പെടുന്നതിനാല്‍ ചിലപ്പോള്‍ സാറയെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരു ശല്യമായി കണക്കാക്കുന്നു. അവള്‍ പലപ്പോഴും കണ്ണീരിന്റെ വക്കിലെത്തുന്നു.
മനുഷ്യബന്ധങ്ങളെ നിയന്ത്രിക്കുന്ന നിരവധി ബൈബിള്‍ നിയമങ്ങളില്‍, ''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക'' എന്നതാണ് സുപ്രധാനം (ലേവ്യപുസ്തകം 19:18; റോമര്‍ 13:8-10). മറ്റുള്ളവരോടു കള്ളം പറയുകയോ മോഷ്ടിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നതില്‍ നിന്ന് ഈ സ്‌നേഹം നമ്മെ തടയുമ്പോള്‍ തന്നേ (ലേവ്യപുസ്തകം 19:11, 14), നമ്മുടെ പ്രവര്‍ത്തനരീതിക്ക് അതു പരിവര്‍ത്തനം വരുത്തുകയും ചെയ്യുന്നു. ജീവനക്കാരോട് നീതിപൂര്‍വ്വം പെരുമാറണം (വാ. 13), ദരിദ്രരോട് നാമെല്ലാവരും ഔദാര്യമുള്ളവരായിരിക്കണം (വാ. 9-10). സാറയുടെ കാര്യത്തില്‍, എലിവേറ്ററുകള്‍ നന്നാക്കുന്നവരും കോവണികള്‍ വലിച്ചിടുന്നവരും ഫലശൂന്യമായ ജോലികള്‍ അല്ല ചെയ്യുന്നത്്, മറിച്ച് മറ്റുള്ളവര്‍ക്ക് പ്രധാനപ്പെട്ട സേവനം നല്‍കുകയാണു ചെയ്യുന്നത്.
ജോലിയെ ഒരു ശമ്പളോപാധിയോ മറ്റ് വ്യക്തിപരമായ നേട്ടങ്ങള്‍ക്കുള്ള കേവലം ഒരു ഉപാധിയോ ആയിട്ടാണ് നാം പരിഗണിക്കുന്നതെങ്കില്‍, താമസിയാതെ മറ്റുള്ളവര്‍ നമുക്കു ശല്യക്കാരെന്നപോലെ തോന്നും. എന്നാല്‍ നമ്മുടെ ജോലികളെ മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള അവസരങ്ങളായി നാം കരുതുന്നുമ്പോള്‍, മിക്ക ദൈനംദിന ചുമതലകളും ഒരു വിശുദ്ധ സംരംഭമായി മാറുന്നു.
സ്‌നേഹിക്കപ്പെടുന്നവനും സുന്ദരനും വരപ്രാപ്തനും
കൗമാരപ്രായത്തില്‍ മോഹന്‍ ആത്മവിശ്വാസമുള്ളവനായിരുന്നു. എന്നാല്‍ ആ ആത്മവിശ്വാസം ഒരു മുഖംമൂടിയായിരുന്നു. സത്യത്തില്‍, പ്രക്ഷുബ്ധമായ തന്റെ ഭവനം അവനെ ഭയമുള്ളവനുും അംഗീകാരത്തിനായി ആഗ്രഹിക്കുന്നവനും കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് താനാണ് ഉത്തരവാദി എന്നു തെറ്റായി ധരിക്കുന്നവനും ആക്കിത്തീര്‍ത്തു. ''ഞാന്‍ ഓര്‍ക്കുന്നിടത്തോളം, എല്ലാ ദിവസവും രാവിലെ ഞാന്‍ ബാത്ത്‌റൂമില്‍ പോയി കണ്ണാടിയില്‍ നോക്കിക്കൊണ്ട് സ്വയം ഉറക്കെ പറയും, നീ ഒരു വിഡ്ഢിയാണ്, നീ വൃത്തികെട്ടവനാണ്, അത് നിന്റെ തെറ്റാണ്.'
ഇരുപത്തിയൊന്നു വയസ്സുള്ളപ്പോള്‍, യേശുവിലുള്ള തന്റെ സ്വത്വത്തെക്കുറിച്ചുള്ള ദൈവിക വെളിപ്പെടുത്തല്‍ അവനുണ്ടാകുന്നതുവരെ മോഹന്റെ ഈ സ്വയ-നിന്ദ തുടര്‍ന്നു. ''ദൈവം എന്നെ നിരുപാധികമായി സ്‌നേഹിക്കുന്നുവെന്നും അതിന് ഒന്നിനാലും മാറ്റം വരില്ലെന്നും ഞാന്‍ മനസ്സിലാക്കി,'' അവന്‍ പറഞ്ഞു ''എനിക്ക് ഒരിക്കലും ദൈവത്തെ ലജ്ജിപ്പിക്കാനാവില്ല, അവന്‍ ഒരിക്കലും എന്നെ തള്ളിക്കളയുകയുമില്ല.'' കാലക്രമേണ, മോഹന്‍ കണ്ണാടി നോക്കി സ്വയം വ്യത്യസ്തമായി സംസാരിച്ചു. ''നീ സ്‌നേഹിക്കപ്പെടുന്നു, നീ സവിശേഷതയുള്ളവനാണ്, നിനക്ക് ദൈവിക വരമുണ്ട്,' അവന്‍ പറഞ്ഞു, 'അത് നിന്റെ തെറ്റല്ല.''
യേശുവിലുള്ള വിശ്വാസിക്കുവേണ്ടി ദൈവാത്മാവ് ചെയ്യുന്നതെന്താണെന്ന് മോഹന്റെ അനുഭവം വ്യക്തമാക്കുന്നു - നാം എത്രമാത്രം അഗാധമായി സ്‌നേഹിക്കപ്പെടുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവന്‍ നമ്മെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്നു (റോമര്‍ 8:15, 38-39), ഒപ്പം ദൈവമക്കള്‍ക്കു ലഭ്യമാകുന്ന നേട്ടങ്ങളും പദവിയും ഉള്ളവരാണെന്ന് സ്ഥിരീകരിക്കുന്നു (8:16-17; 12:6-8). തല്‍ഫലമായി, നമ്മുടെ ചിന്ത പുതുക്കിയെടുത്തുകൊണ്ട് നമുക്ക് സ്വയം ശരിയായി കാണാന്‍ ആരംഭിക്കാം (12:2-3).
വര്‍ഷങ്ങള്‍ക്കുശേഷം, മോഹന്‍ ഇപ്പോഴും ആ വാക്കുകള്‍ ദിവസേന ഉരുവിട്ടുകൊണ്ട് താന്‍ ആരാണെന്ന് ദൈവം പറഞ്ഞതിനെ ഉറപ്പിക്കുന്നു. പിതാവിന്റെ ദൃഷ്ടിയില്‍ അവന്‍ സ്‌നേഹിക്കപ്പെടുന്നവനും സുന്ദരനും വരപ്രാപ്തനുമാണ്. നാമും അങ്ങനെതന്നെ.
പുതുക്കപ്പെട്ട ശക്തി
മറ്റുള്ളവരെ സേവിക്കുമ്പോള്‍ സ്വയം ക്ഷീണിച്ചുപോകുന്നവരില്‍ ഒരു ക്രമമായ രീതി ഒരു മനോരോഗവിദഗ്ദ്ധന്‍ ഒരിക്കല്‍ ശ്രദ്ധിച്ചു. ആദ്യത്തെ അപായ സൂചന ക്ഷീണമാണ്. അടുത്തതായി വരുന്നത് ഒരിക്കലും മെച്ചപ്പെടാത്തതിനെക്കുറിച്ചുള്ള പാരുഷ്യം, പിന്നെ കൈപ്പ്, നിരാശ, വിഷാദം, ഒടുവില്‍ തളര്‍ന്നുപോകല്‍.
തകര്‍ന്ന സ്വപ്‌നങ്ങളില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിയ ശേഷം, ഞാന്‍ ഒരിക്കല്‍ കോണ്‍ഫറന്‍സ് പ്രസംഗങ്ങളുടെ തിരക്കേറിയ ഒരു സമയത്തിലേക്കു പ്രവേശിച്ചു. നിരാശയ്ക്കുശേഷം പ്രത്യാശ കണ്ടെത്താന്‍ വ്യക്തികളെ സഹായിക്കുന്ന ശുശ്രൂഷ മികച്ച നിലയില്‍ പ്രതിഫലം തരുന്നതായിരുന്നുവെങ്കിലും വളരെ വില കൊടുക്കേണ്ടതായ ഒന്നായിരുന്നു. ഒരു ദിവസം, സ്റ്റേജിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍, ഞാന്‍ മയങ്ങിപ്പോകുമെന്നെനിക്കു തോന്നി. ഞാന്‍ നന്നായി ഉറങ്ങിയിട്ടില്ലായിരുന്നു, ഒരു അവധിക്കാലം എന്റെ ക്ഷീണം പരിഹരിച്ചിട്ടില്ല, മറ്റൊരാളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ചുള്ള ചിന്ത എന്നെ ഭയപ്പെടുത്തി. ഈ മനോരോഗവിദഗ്ദ്ധന്‍ വിവരിച്ച മാതൃക ഞാന്‍ പിന്തുടരുകയായിരുന്നു.
തളര്‍ന്നുപോകുന്നതിനെ അതിജീവിക്കാന്‍ തിരുവെഴുത്ത് രണ്ട് തന്ത്രങ്ങള്‍ നമുക്കു നല്‍കുന്നു. യെശയ്യാവു 40-ല്‍, ക്ഷീണിതനായ ആത്മാവ് യഹോവയില്‍ പ്രത്യാശിക്കുമ്പോള്‍ അത് പുതുക്കപ്പെടുന്നു (വാ. 29-31). എന്റെ സ്വന്ത ശക്തിയില്‍ കാര്യങ്ങള്‍ നടത്തി തളര്‍ച്ചയിലേക്ക് നീങ്ങുന്നതിനുപകരം, ഞാന്‍ ദൈവത്തില്‍ വിശ്രമിക്കുകയും ജോലി ചെയ്യുവാന്‍ അവനില്‍ ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ട്. നമ്മുടെ യൗവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം ദൈവം നമ്മുടെ വായ്ക്ക് നന്മകൊണ്ടു തൃപ്തിവരുത്തുന്നു എന്ന് 103-ാം സങ്കീര്‍ത്തനം പറയുന്നു (വാ. 5). ഇതില്‍ പാപമോചനവും വീണ്ടെടുപ്പും ഉള്‍പ്പെടുമ്പോള്‍ തന്നേ (വാ. 3-4), സന്തോഷത്തിനും ഉല്ലാസത്തിനുമുള്ള കാര്യങ്ങളും അവനില്‍ നിന്നും വരുന്നു. കൂടുതല്‍ പ്രാര്‍ത്ഥന, വിശ്രമം, ഫോട്ടോഗ്രാഫി പോലുള്ള വിനോദങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഞാന്‍ എന്റെ ദൈനംദിന പദ്ധതികള്‍ പുനര്‍നിര്‍മ്മിച്ചപ്പോള്‍, എനിക്ക് വീണ്ടും ആരോഗ്യം അനുഭവപ്പെട്ടു തുടങ്ങി.
തളര്‍ച്ച ആരംഭിക്കുന്നത് ക്ഷീണത്തോടെയാണ്. അതു കൂടുതല്‍ മുന്നോട്ടു പോകാതെ തടയാം. ആരാധനയും വിശ്രമവും നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നമുക്കു മറ്റുള്ളവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കഴിയുന്നു.
വീണ്ടും അടിക്കുക
2012 ല്‍ ഒരു അമേരിക്കന്‍ സംഗീത സംഘം ''ടെല്‍ യുവര്‍ ഹാര്‍ട്ട് ടു ബീറ്റ് എഗെയ്ന്‍'' എന്ന ഗാനം പുറത്തിറക്കി. ഒരു ഹാര്‍ട്ട് സര്‍ജന്റെ യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായിരുന്നു അത്. ഒരു രോഗിയുടെ ഹൃദയം ശരിയാക്കാനായ ്തു നീക്കം ചെയ്തതിനുശേഷം, ശസ്ത്രക്രിയാ വിദഗ്ധന്‍ അത് വീണ്ടും അവളുടെ നെഞ്ചില്‍ തുന്നിച്ചേര്‍ത്തശേഷം സൗമ്യമായി തടവാന്‍ തുടങ്ങി. എന്നാല്‍ ഹൃദയം ചലിച്ചില്ല. കൂടുതല്‍ തീവ്രമായ നടപടികള്‍ പിന്തുടര്‍ന്നു, പക്ഷേ ഹൃദയം ഇപ്പോഴും മിടിക്കുന്നില്ല. ഒടുവില്‍, ശസ്ത്രക്രിയാവിദഗ്ദ്ധന്‍ അബോധാവസ്ഥയിലായ രോഗിയുടെ അരികില്‍ മുട്ടുകുത്തി അവളോട് സംസാരിച്ചു: ''മിസ് ജോണ്‍സണ്‍,'' അദ്ദേഹം പറഞ്ഞു, ''ഇതു നിങ്ങളുടെ സര്‍ജനാണ്. ശസ്ത്രക്രിയ വിജയകരമായി നടന്നു. നിങ്ങളുടെ ഹൃദയം നന്നാക്കി. ഇപ്പോള്‍ വീണ്ടും മിടിക്കാന്‍ നിങ്ങളുടെ ഹൃദയത്തോട് പറയുക.' അവളുടെ ഹൃദയം മിടിക്കാന്‍ ആരംഭിച്ചു. .
എന്തെങ്കിലും ചെയ്യാന്‍ നമ്മുടെ ശാരീരിക ഹൃദയത്തോട് പറയാന്‍ കഴിയുമെന്ന ആശയം വിചിത്രമായി തോന്നാമെങ്കിലും അതിന് ആത്മീയ സമാനതകളുണ്ട്. ''എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളില്‍ ഞരങ്ങുന്നതെന്ത്?'' സങ്കീര്‍ത്തനക്കാരന്‍ തന്നോടുതന്നെ പറയുന്നു. ''ദൈവത്തില്‍ പ്രത്യാശ വെക്കുക'' (സങ്കീ. 42:5). മറ്റൊരാള്‍ പറയുന്നു, ' എന്റെ ആത്മാവേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു'' (116: 7). യുദ്ധത്തില്‍ യിസ്രായേലിന്റെ ശത്രുക്കളെ തോല്‍പ്പിച്ച ശേഷം, ഒരു ന്യായാധിപയായ ദെബോര, യുദ്ധസമയത്ത് അവളും തന്റെ ഹൃദയത്തോട് സംസാരിച്ചതായി വെളിപ്പെടുത്തി. ''എന്‍മനമേ, നീ ബലത്തോടെ നടകൊള്ളുക,'' അവള്‍ പറഞ്ഞു, ''ശക്തയാകൂ!'' (ന്യായാധിപന്മാര്‍ 5:21), കാരണം യഹോവ വിജയം വാഗ്ദാനം ചെയ്തിരുന്നു (4:6-7).
കഴിവുള്ള നമ്മുടെ ശസ്ത്രക്രിയാവിദഗ്ദ്ധന്‍ നമ്മുടെ ഹൃദയത്തെ നന്നാക്കി (സങ്കീര്‍ത്തനം 103:3). അതിനാല്‍, ഭയം, വിഷാദം അല്ലെങ്കില്‍ കുറ്റാരോപണം എന്നിവ വരുമ്പോള്‍, നാമും നമ്മുടെ ആത്മാക്കളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറയണം: മുന്നോട്ടു പോകുക! ശക്തനായിരിക്കുക! ബലഹീന ഹൃദയമേ, വീണ്ടും മിടിക്കുക!
എന്തും ചെയ്യുക
അടുത്തിടെ ഇറങ്ങിയ ഒരു ഇംഗ്ലീഷ് സിനിമയില്‍, സ്വയം പ്രഖ്യാപിത ''പ്രതിഭ'' ലോകത്തെ ''ഭീകരത, അഴിമതി, അജ്ഞത, ദാരിദ്ര്യം'' എന്നിവയെക്കുറിച്ച് ക്യാമറയ്ക്കു മുമ്പില്‍ വമ്പുപറഞ്ഞുകൊണ്ട് ജീവിതം ദൈവമില്ലാത്തതും അസംബന്ധവുമാണെന്ന് പ്രഖ്യാപിക്കുന്നു. പല ആധുനിക ചലച്ചിത്ര സ്‌ക്രിപ്റ്റുകളിലും അത്തരം ചിന്ത അസാധാരണമല്ലെങ്കിലും, അത് എങ്ങോട്ടു നയിക്കുന്നു എന്നതാണ് രസകരമായിട്ടുള്ളത്. അവസാനം, പ്രധാന കഥാപാത്രം പ്രേക്ഷകരിലേക്ക് തിരിയുകയും ഒരു ചെറിയ സന്തോഷം കണ്ടെത്തുന്നതിന് എന്തും ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ പരമ്പരാഗത ധാര്‍മ്മികത ഉപേക്ഷിക്കുന്നതും ഉള്‍പ്പെടുന്നു.
എന്നാല്‍ ''എന്തും'' ചെയ്യാമോ? ജീവിതത്തിലെ ഭീകരതകളെക്കുറിച്ചുള്ള സ്വന്തം നൈരാശ്യത്തെ അഭിമുഖീകരിച്ച്, സഭാപ്രസംഗിയുടെ പഴയനിയമ എഴുത്തുകാരന്‍ വളരെക്കാലം മുമ്പ് ഇത് പരീക്ഷിച്ചുനോക്കി - സുഖം അനുഭവിക്കുന്നതിലൂടെയും (സഭാപ്രസംഗി 2:1,10), മഹത്തായ പ്രവര്‍ത്തന പദ്ധതികളിലൂടെയും (വാ. 4-6), സമ്പത്തിലൂടെയും (വാ. 7-9), ദാര്‍ശനിക അന്വേഷണത്തിലൂടെയും (വാ. 12-16) സന്തോഷം തേടി. അവന്റെ വിലയിരുത്തല്‍? ''എല്ലാം മായയും വൃഥാപ്രയത്‌നവും അത്രേ'' (വാ. 17). ഇവയൊന്നും മരണം, ദുരന്തം, അനീതി എന്നിവയില്‍ നിന്ന് മുക്തമല്ല (5: 13-17).
സഭാപ്രസംഗിയുടെ എഴുത്തുകാരനെ നിരാശയില്‍ നിന്ന് തിരികെ കൊണ്ടുവരുന്നത് ഒരു കാര്യം മാത്രമാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങള്‍ക്കിടയിലും, ദൈവം നമ്മുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമാകുമ്പോള്‍ നമുക്ക് സമ്പൂര്‍ത്തി കണ്ടെത്താനാകും: ''അവന്‍ നല്കിയിട്ടല്ലാതെ ആരു ഭക്ഷിക്കും, ആര് അനുഭവിക്കും?'' (2:25). ജീവിതം ചിലപ്പോള്‍ അര്‍ത്ഥശൂന്യമായി അനുഭവപ്പെടും, പക്ഷേ ''നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്ളുക'' (12:1). ജീവിതം മനസ്സിലാക്കാന്‍ ശ്രമിച്ച് നിങ്ങള്‍ തളരരുത്, മറിച്ച് ''ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക'' (വാ. 13).
ദൈവം നമ്മുടെ കേന്ദ്രമായി മാറുന്നില്ലെങ്കില്‍, ജീവിതത്തിന്റെ ആനന്ദങ്ങളും സങ്കടങ്ങളും നിരാശയിലേക്കു മാത്രമേ നയിക്കുകയുള്ളൂ.
കത്തി മാലാഖ
ഇംഗ്ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ബ്രിട്ടീഷ് അയണ്‍ വര്‍ക്ക് സെന്റര്‍ ഒരു ആശയം കൊണ്ടുവന്നു. പ്രാദേശിക പോലീസ് സേനയുമായി ചേര്‍ന്ന് കേന്ദ്രം രാജ്യത്ത് ഇരുനൂറു നിക്ഷേപ ബോക്‌സുകള്‍ നിര്‍മ്മിക്കുകയും പൊതുമാപ്പിനെക്കുറിച്ചുള്ള പ്രചാരണം നടത്തുകയും ചെയ്തു. ഒരു ലക്ഷം കത്തികള്‍ അജ്ഞാതമായി ബോക്‌സുകളില്‍ നിക്ഷേപിക്കപ്പെട്ടു - ചിലതില്‍ അപ്പോഴും രക്തക്കറയുണ്ടായിരുന്നു. ഇവ പിന്നീട് കലാകാരന്‍ ആല്‍ഫി ബ്രാഡ്ലിക്ക് അയച്ചുകൊടുത്തു, ചിലത് മൂര്‍ച്ചയില്ലാതാക്കി, ചിലതില്‍ കത്തിക്കിരയായ യുവാക്കളുടെ പേരുകള്‍ കൊത്തി, ചിലതില്‍ മുന്‍ കുറ്റവാളികളുടെ പശ്ചാത്താപ വചനങ്ങള്‍ ആലേഖനം ചെയ്തു. ഒരു ലക്ഷം ആയുധങ്ങളും ഒരുമിച്ച് വെല്‍ഡു ചെയ്ത് കത്തി മാലാഖ എന്ന ശില്പം നിര്‍മ്മിച്ചു - ഇരുപത്തിയേഴടി ഉയരമുള്ളതും തിളങ്ങുന്ന ഉരുക്ക് ചിറകുകളോടും കൂടിയ മാലാഖയുടെ ശില്പം.
കത്തി മാലാഖയുടെ മുന്‍പില്‍ നിന്നപ്പോള്‍, അതിന്റെ നിലനില്‍പ്പു കാരണം എത്ര ആയിരം മുറിവുകള്‍ ആണ് തടയപ്പെട്ടതെന്നു ഞാന്‍ ചിന്തിച്ചു. കുട്ടികള്‍ ചെറുപ്പത്തില്‍ മരിക്കാത്ത (വാ. 20), അല്ലെങ്കില്‍ കുറ്റകൃത്യത്തിലേക്കു തള്ളിവിടുന്ന തരത്തില്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ വളര്‍ത്തപ്പെടാത്ത് (വാ. 22-23), കത്തിയാക്രമണങ്ങള്‍ ഇല്ലാത്ത പുതിയ ആകാശത്തെയും ഭൂമിയെയും കുറിച്ചുള്ള യെശയ്യാവിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചു (യെശയ്യാവ് 65:17). അവിടെ അവര്‍ വാളുകളെ പുനര്‍നിര്‍മ്മിച്ച് കൂടുതല്‍ സൃഷ്ടിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും (2:4).
ആ പുതിയ ലോകം ഇതുവരെയും എത്തിയിട്ടില്ല, എന്നാല്‍ അതിന്റെ വരവ് വരെ നാം പ്രാര്‍ത്ഥിക്കുകയും അവനെ സേവിക്കുകയും ചെയ്യണം (മത്തായി 6:10). ദൈവം വാഗ്ദാനം ചെയ്ത ഭാവിയെക്കുറിച്ചുള്ള ഒരു സൂചന, കത്തി മാലാഖ അതിന്റേതായ രീതിയില്‍ നമുക്ക് നല്‍കുന്നു. വാളുകള്‍ കലപ്പകളായി മാറുന്നു. ആയുധങ്ങള്‍ കലാസൃഷ്ടികളായി മാറുന്നു. ആ ഭാവിയെ കുറച്ചുകൂടി കാണാന്‍ നമുക്ക് മറ്റെന്തൊക്കെ വീണ്ടെടുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകും?
നിങ്ങളുടെ സമീപേ തന്നേ!
ഓരോ ദിവസവും യെരുശലേമിലെ ഒരു പോസ്റ്റോഫീസില്‍, വിതരണം ചെയ്യാത്ത കത്തുകള്‍ അത് എങ്ങനെയങ്കിലും സ്വീകര്‍ത്താവിന് എത്തിക്കാനുള്ള ശ്രമത്തില്‍ വീണ്ടും പരിശോധിക്കുന്നു. ഒടുവില്‍ പലതും 'ദൈവത്തിനുള്ള കത്തുകള്‍' എന്ന് അടയാളപ്പെടുത്തിയ ഒരു പെട്ടിയില്‍ ചെന്ന് അവസാനിക്കുന്നു.
ഓരോ വര്‍ഷവും അത്തരം ആയിരത്തോളം കത്തുകള്‍ യെരൂശലേമില്‍ എത്തുന്നു, അവയില്‍ ദൈവത്തിന് അല്ലെങ്കില്‍ യേശുവിന് എന്ന വിലാസം മാത്രമേ കാണുകയുള്ളു. അവ എന്തുചെയ്യണമെന്നറിയാതിരുന്ന ഒരു ജോലിക്കാരന്‍ ആ കത്തുകള്‍ യെരുശലേമിന്റെ പടിഞ്ഞാറന്‍ മതിലിലേക്ക് കൊണ്ടുപോയി മതിലിന്റെ കൂറ്റന്‍ കല്ലുകള്‍ക്കിടയില്‍ മറ്റ് പ്രാര്‍ത്ഥനാ കുറിപ്പുകളുടെ ഇടയില്‍ വയ്ക്കുവാന്‍ തുടങ്ങി. മിക്ക കത്തുകളും ജോലി, ജീവിതപങ്കാളി, ആരോഗ്യം എന്നിവയ്ക്കുള്ള അപേക്ഷകളായിരുന്നു. ചിലര്‍ ക്ഷമ ചോദിക്കുന്നു, മറ്റുള്ളവര്‍ നന്ദി പറയുന്നു. മരിച്ചുപോയ ഭാര്യയ്ക്ക് സ്വപ്‌നങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുമോ എന്ന് ഒരാള്‍ ദൈവത്തോട് ചോദിച്ചു, കാരണം അയാള്‍ അവളെ ഒരിക്കല്‍ കൂടി കാണാനാഗ്രഹിച്ചു. ഈ കത്തുകള്‍ ദൈവത്തിന്റെ പക്കല്‍ എത്തിച്ചേരുമെങ്കില്‍ ദൈവം അത് കേള്‍ക്കുമെന്ന് ഓരോ വ്യക്തിയും വിശ്വസിച്ചു.
മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ യിസ്രായേല്യര്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചു. അവരുടെ ദൈവം അക്കാലത്ത് അറിയപ്പെട്ടിരുന്ന മറ്റ് ദേവന്മാരെപ്പോലെയല്ല - വിദൂരത്തുള്ള, ബധിരനായ, ഒരു പ്രദേശത്തു മാത്രം ഒതുങ്ങുന്ന, നീണ്ട തീര്‍ത്ഥാടനത്തിലൂടെയോ അന്തര്‍ദ്ദേശീയ മെയിലുകളിലൂടെയോ മാത്രം സമീപിക്കാന്‍ കഴിയുന്ന ദൈവം - എന്നതായിരുന്നു ഒരു പാഠം. ഇല്ല, ''നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്ക് അടുത്തിരിക്കുന്നു'' (ആവര്‍ത്തനം 4: 7). മറ്റ് ഏത് ആളുകള്‍ക്ക് ഇത് അവകാശപ്പെടാനാകും? ഇതൊരു വിപ്ലവകരമായ വാര്‍ത്തയായിരുന്നു!
ദൈവം യെരുശലേമില്‍ താമസിക്കുന്നില്ല. നമ്മള്‍ എവിടെയായിരുന്നാലും അവന്‍ നമ്മുടെ അടുത്താണ്. ചിലര്‍ ഇപ്പോഴും ഈ സമൂലമായ സത്യം കണ്ടെത്തേണ്ടതുണ്ട്. ആ ഓരോ കത്തിനും മറുപടി അയയ്ക്കാന്‍ കഴിഞ്ഞാല്‍ അതിപ്രകാരമായിരിക്കും, ദൈവം നിങ്ങളുടെ അരികില്‍ തന്നെയുണ്ട്്. അവനോട് സംസാരിക്കുക.