അങ്ങനെയല്ലായിരുന്നുവെങ്കിൽ
“ഇങ്ങനെ അല്ലാതാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ, “ചെറുപ്പത്തിൽ മരിച്ചു പോയ സുഹൃത്തിന്റെ മൃതദേഹത്തിനരികിൽ നിന്ന് അയാൾ വിലപിച്ചു. ഇയാളുടെ വാക്കുകൾ കാലാന്തരങ്ങളായുള്ള മാനവരാശിയുടെ ഹൃദയവിലാപത്തിന്റെ ദയനീയതയാണ് കാണിക്കുന്നത്. മരണം നമ്മെയെല്ലാം പ്രഹരിക്കുന്നതും മുറിപ്പെടുത്തുന്നതുമാണ്. മാറ്റാൻ പറ്റാത്ത കാര്യങ്ങൾ മാറിയിരുന്നെങ്കിൽ എന്ന് നാമെല്ലാം നൊമ്പരപ്പെടുന്നു.
യേശുവിന്റെ മരണശേഷം ശിഷ്യന്മാർക്കും “ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ” എന്ന് തോന്നിയിട്ടുണ്ടാകും. ഭീകരമായ ആ മണിക്കൂറുകളെക്കുറിച്ച് സുവിശേഷങ്ങളിൽ കുറച്ചു മാത്രമേ പറയുന്നുള്ളൂ എങ്കിലും ചില വിശ്വസ്തരായ സുഹൃത്തുക്കളെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
യേശുവിന്റെ ഒരു രഹസ്യ ശിഷ്യനായിരുന്ന, മതനേതാവായിരുന്ന ജോസഫ് (യോഹന്നാൻ 19:38), പെട്ടെന്ന് ധൈര്യം പ്രാപിച്ച്, പീലാത്തോസിനോട് യേശുവിന്റെ ശരീരം വിട്ടു കിട്ടാൻ അപേക്ഷിച്ചു (ലൂക്കൊസ് 23:52). ഒന്ന് ചിന്തിച്ച് നോക്കൂ; ബീഭത്സമായ ക്രൂശിക്കപ്പെട്ട ഒരു ശരീരം ഏറ്റെടുത്ത്, വളരെ സ്നേഹാദരവുകളോടെ അതിനെ സംസ്കാരത്തിനായി തയ്യാറാക്കുന്നത് (വാ. 53). യേശു കടന്നു പോയ ആ വഴികളിലെല്ലാം, കല്ലറ വരെ, കൂടെ നിന്ന സ്ത്രീകളുടെ ഭക്തിയും ധൈര്യവും ഒന്ന് ഓർത്ത് നോക്കൂ (വാ. 55). മരണത്തിന്റെ മുഖത്തിലും മരിക്കാത്ത സ്നേഹം!
ഇവരാരും ഒരു ഉയിർപ്പ് പ്രതീക്ഷിച്ചവരല്ല. ദു:ഖത്തിൽ പങ്കുചേർന്നവരാണ്. അദ്ധ്യായം അവസാനിക്കുന്നത്, പ്രത്യാശയില്ലാതെ, മ്ലാനമായാണ്.”.. മടങ്ങിപ്പോയി സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ച് ശബ്ബത്തിൽ സ്വസ്ഥമായിരുന്നു” (വാ. 55,56).
ശബ്ബത്തിന്റെ ഈ ഇടവേള, ചരിത്രത്തിലെ ഏറ്റവും നാടകീയമായ രംഗത്തിന് അരങ്ങ് ഒരുക്കുകയായിരുന്നു എന്നവർ അറിഞ്ഞില്ല. സങ്കല്പത്തിൽ പോലും ഇല്ലാത്ത കാര്യം യേശു ചെയ്യുവാൻ പോകുകയായിരുന്നു. മരണത്തെ “അങ്ങനെ അല്ലായിരുന്നെങ്കിൽ” എന്ന് മാറ്റാൻ പോകുകയാണ്.
“അപ്പോൾ രാത്രിയായിരുന്നു”
ഏലി വീസെല്ലിന്റെ രാത്രി എന്ന നോവൽ നാസി കൂട്ടക്കൊലയുടെ ഭീകരത ഭയാനകമാം വിധം വരച്ചു കാണിക്കുന്നു. നാസി തടങ്കലിലുള്ള സ്വന്ത അനുഭവത്തിന്റെ പഞ്ചാത്തലത്തിൽ വീസെൽ പുറപ്പാടിലെ ബൈബിൾ കഥ പരാമർശിക്കുന്നുണ്ട്. മോശെയും യിസ്രായേൽക്കാരും അടിമത്വത്തിൽ നിന്ന് മോചനം നേടിയത് ആദ്യ പെസഹാ ദിവസം ആയിരുന്നെങ്കിൽ (പുറപ്പാട് 12) ഒരു പെസഹായ്ക്ക് ശേഷം യഹൂദ നേതാക്കന്മാരെ നാസികൾ അറസ്റ്റ് ചെയ്യുന്നതായാണ് വീസെൽ പറയുന്നത്.
വീസെലിന്റെ ഈ ഇരുണ്ട വിരോധാഭാസത്തെ വിമർശിക്കുന്നതിനു മുൻപ്, സമാനമായ ഒരു ഗൂഢാലോചന നടന്നതായി ബൈബിളിലും നമുക്ക് കാണാം. പെസഹായുടെ രാത്രിയിൽ, ദൈവജനത്തെ അവരുടെ സഹനത്തിൽ നിന്ന് വിടുവിക്കാനായി വന്നവൻ, തന്നെ കൊല്ലാനായി പിടിക്കാൻ വന്നവർക്ക് സ്വയം ഏല്പിച്ചു കൊടുക്കുന്നു!
യേശുവിന്റെ അറസ്റ്റിനു മുമ്പുള്ള വിശുദ്ധ രംഗങ്ങളിലേക്ക് യോഹന്നാൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. തനിക്കു നേരിടുവാനുള്ള കാര്യങ്ങളോർത്ത് “ഉള്ളം കലങ്ങി” ക്കൊണ്ട്, അന്ത്യ അത്താഴ സമയത്ത്, യേശു താൻ ഒറ്റിക്കൊടുക്കപ്പെടുമെന്ന് പ്രവചിച്ചു (യോഹന്നാൻ 13:21). ഉടനെ തന്നെ ക്രിസ്തു തന്റെ ഒറ്റുകാരന് അപ്പം മുറിച്ച് നല്കി എന്നത് നമുക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള പ്രവൃത്തിയാണ്. നാം വായിക്കുന്നു: “ഖണ്ഡം വാങ്ങിയ ഉടൻ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു” (വാ. 30). ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് അരങ്ങേറാൻ പോകുന്നത്. എന്നിട്ടും യേശു പ്രഖ്യാപിച്ചു, “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു” (വാ. 31). മണിക്കൂറുകൾക്കകം ശിഷ്യന്മാർ വലിയ പരിഭ്രാന്തിയും പരാജയവും പരിക്ഷീണവും അഭിമുഖീകരിക്കാനിരിക്കയായിരുന്നു. എന്നാൽ യേശു കണ്ടത് സംഭവിക്കാനുള്ള ദൈവിക പദ്ധതിയാണ്.
ഇരുട്ടിന്റെ ശക്തികൾ വിജയിക്കുന്നതായി തോന്നുമ്പോൾ, ആ ഇരുണ്ട രാത്രിയെ അഭിമുഖീകരിച്ച് അതിജീവിച്ച കർത്താവിനെ ഓർക്കാം. അവൻ നമ്മോടൊപ്പമുണ്ട്. എല്ലാക്കാലവും രാത്രി ആയിരിക്കില്ല.
ഭൂതകാലത്തിലേക്ക് നഷ്ടപ്പെടുക
തന്റെ രാജ്യത്തെ ബാധിച്ചിരുന്ന അഴിമതിയും ധൂർത്തും കൊണ്ട് അസ്വസ്ഥനായ കൊറിയയിലെ രാജാവ് യോങ് ജോ (1694-1776), കാര്യങ്ങൾക്ക് ഒരുമാറ്റം വരുത്താൻ തീരുമാനിച്ചു. സ്വർണ്ണനൂൽ കൊണ്ടുള്ള ചിത്രത്തുന്നൽ അമിത ആഡംബരമാണെന്നതിന്നാൽ അദ്ദേഹം നിരോധിച്ചു. താമസിയാതെ, ആ സങ്കീർണ്ണമായ പ്രക്രിയയെക്കുറിച്ചുള്ള അറിവ് ഭൂതകാലത്തിലേക്ക് അപ്രത്യക്ഷമായി.
2011-ൽ, പ്രൊഫസർ സിം യോൻ-ഓക് വളരെക്കാലം മുമ്പ് നഷ്ടപ്പെട്ട ആ പാരമ്പര്യം വീണ്ടെടുക്കുവാൻ ആഗ്രഹിച്ചു.മൾബറി പേപ്പറിൽ സ്വർണ്ണത്താൾഒട്ടിച്ച് ചേർത്ത്, കൈകൾ ഉപയോഗിച്ച് നേർത്ത ചരടുകളായി മുറിച്ചെടുത്തിരുന്നു എന്ന് അനുമാനിച്ചുകൊണ്ട്, തനിക്ക് ആ പ്രക്രിയയെ പുനരാവിഷ്ക്കരിക്കാനും ആപുരാതന കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞു.
പുറപ്പാട് പുസ്തകത്തിൽ, അഹരോന്റെ പുരോഹിത വസ്ത്രങ്ങൾ നിർമ്മിക്കാനുള്ള സ്വർണ്ണനൂൽ ഉൾപ്പെടെ, സമാഗമന കൂടാരം നിർമ്മിക്കുവാൻ ഉപയോഗിച്ച വിപുലമായനടപടികളെക്കുറിച്ച് നാം പഠിക്കുന്നു. നൈപുണ്യമുള്ള കൗശലപ്പണിക്കാർ "നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്... പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു" (പുറപ്പാട് 39:3). അതിവിശിഷ്ടമായ ആ കൗശലപ്പണിക്കെല്ലാം എന്ത് സംഭവിച്ചു? ആ വസ്ത്രങ്ങൾ വെറുതെ ദ്രവിച്ചു പോയോ? അതെല്ലാം പിന്നീട് കൊള്ളയടിക്കപ്പെട്ടോ? അതെല്ലാം വെറുതെയായിരുന്നോ? ഒരിക്കലുമില്ല! അവരോടു ദൈവം നിശ്ചിത നിർദ്ദേശങ്ങൾ നൽകിയിരുന്നതുകൊണ്ടാണ്, ആ ഉദ്യമത്തിന്റെ ഓരോ വശങ്ങളും അവർചെയ്തത്.
ദൈവം നമുക്കോരോരുത്തർക്കും ചെയ്യാൻ ചിലത് നൽകിയിട്ടുണ്ട്. പരസ്പരം ശുശ്രൂഷിച്ച് അവന് തിരികെ നൽകാനുള്ള ലളിതമായ ഒരു കാരുണ്യ പ്രവർത്തിയായിരിക്കാം അത്. നമ്മുടെ പരിശ്രമങ്ങൾക്ക് അവസാനം എന്ത് സംഭവിക്കുമെന്ന് നാം ആശങ്കപ്പെടേണ്ടതില്ല (1കൊരിന്ത്യർ 15:58). നമ്മുടെ പിതാവിനായി ചെയ്യുന്ന ഏതു പ്രവൃത്തിയും നിത്യതയിലേക്ക് വ്യാപിക്കുന്ന ഒരു നൂലായി മാറുന്നു.
നക്ഷത്രങ്ങളുടെ വെല്ലുവിളി
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇറ്റാലിയൻ കവി F.T മാരിനെറ്റി, ഫ്യൂച്ചറിസം എന്ന കലാപ്രസ്ഥാനം ആരംഭിച്ചു, അത് ഭൂതകാലത്തെ നിരസിക്കുകയും സൗന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതആശയങ്ങളെ പരിഹസിക്കുകയും പകരം യന്ത്രങ്ങളെ മഹത്വപ്പെടുത്തുകയും ചെയ്തു. 1909 -ൽ മാരിനെറ്റി തന്റെ ഫ്യൂച്ചറിസത്തിന്റെ മാനിഫെസ്റ്റോ എഴുതി, അതിൽ അദ്ദേഹം "സ്ത്രീകളോടുള്ള തന്റെ കഠിനസമീപനം" പ്രഖ്യാപിച്ചു, "മുഷ്ടി പ്രയോഗത്തെ"പ്രശംസിച്ചു, "യുദ്ധത്തെ മഹത്വവൽക്കരിക്കുവാൻ” ആഗ്രഹിച്ചു. പ്രകടനപത്രിക ഇങ്ങനെ അവസാനിക്കുന്നു: "ലോകത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഞങ്ങൾ വീണ്ടും നക്ഷത്രങ്ങളെ ധീരമായി വെല്ലുവിളിക്കുന്നു!"
മാരിനെറ്റിയുടെ മാനിഫെസ്റ്റോയ്ക്ക് അഞ്ച് വർഷത്തിനുശേഷം, ആധുനിക യുദ്ധം ഉടലെടുത്തു. എന്നാൽ ഒന്നാം ലോകമഹായുദ്ധം, മനുഷ്യനു മഹത്വം കൊണ്ടുവന്നില്ല. 1944 -ൽ മരിനെറ്റി മരിച്ചു. നക്ഷത്രങ്ങൾ അത്ശ്രദ്ധിച്ചു പോലുമില്ല !
ദാവീദ് രാജാവ് നക്ഷത്രങ്ങളെക്കുറിച്ച് പക്ഷേ വ്യത്യസ്തമായ കാഴ്ചപ്പാടോടെ കാവ്യാത്മകമായി ആലപിച്ചു. അദ്ദേഹം എഴുതി, "നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? (സങ്കീ. 8: 3-4). ദാവീദിന്റെ ചോദ്യം അവിശ്വാസത്തിന്റേതല്ല, വിസ്മയകരമായ വിനയത്തിന്റേതാണ്. ഈ വിശാലമായ പ്രപഞ്ചം സൃഷ്ടിച്ച ദൈവം തീർച്ചയായും നമ്മെ ഓർക്കുന്നുവെന്ന് അവന് അറിയാമായിരുന്നു. നമ്മെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അവൻ ശ്രദ്ധിക്കുന്നു - നല്ലത്, ചീത്ത, എളിമ, ധിക്കാരം –നമ്മുടെ അസംബന്ധം പോലും.
നാംനക്ഷത്രങ്ങളെ വെല്ലുവിളിക്കുന്നത് അർത്ഥശൂന്യമാണ്. മറിച്ച്, നമ്മുടെ സ്രഷ്ടാവിനെ സ്തുതിക്കുവാൻ അവ നമ്മെ വെല്ലുവിളിക്കുന്നു!
നമുക്ക് വേണ്ടത് നേടുന്നു
ആരോൺ ബർ, ആകാംക്ഷയോടെ യുഎസ് ജനപ്രതിനിധി സഭയിൽ നിന്നുള്ള വോട്ടിന്റെ ഫലത്തിനായി കാത്തിരുന്നു. 1800-ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ തോമസ് ജെഫേഴ്‌സണുമായി സമനില ഉണ്ടായതിനാൽ, തനിക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നിരുന്നാലും, താൻ പരാജയപ്പെട്ടു, തന്റെ ആത്മാവിൽ പകവളർന്നു. തന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കാത്തതിന് അലക്സാണ്ടർ ഹാമിൽട്ടനെതിരായ വിരോധം ഉള്ളിൽ ഉണ്ടായതിനെ തുടർന്ന്, ബർ നാല് വർഷത്തിനു ശേഷം ഹാമിൽട്ടനെഒരു ദ്വന്ദ്വയുദ്ധത്തിൽ വെടിവെച്ചു കൊന്നു. കൊലപാതകത്തിൽ പ്രകോപിതരായ അമേരിക്കൻ ജനത അയാൾക്ക് നേരെ തിരിഞ്ഞു. അവസാനം ബർ ഒരു വെറുക്കപ്പെട്ട വൃദ്ധനായിട്ടാണ് മരിച്ചത്.
രാഷ്ട്രീയ നാടകങ്ങൾ ചരിത്രത്തിന്റെ ഒരു ദുരന്തഭാഗമാണ്. ദാവീദ് രാജാവ് മരണത്തോട് അടുക്കുമ്പോൾ, അദ്ദേഹത്തിന്റെ മകൻ അദോനീയാവു ദാവീദിന്റെ സേനാധിപതിയെയും ഒരു പ്രമുഖ പുരോഹിതനെയും കൂട്ടുപിടിച്ച് തന്നെത്താൻ രാജാവാകുവാൻ ശ്രമിച്ചു (1 രാജാക്കന്മാർ 1: 5-8). എന്നാൽ ദാവീദ് തനിക്കുശേഷം ശലോമോനെയാണ് രാജാവായി തിരഞ്ഞെടുത്തത് (1:17). പ്രവാചകനായ നാഥാന്റെ സഹായത്തോടെ,കലാപം ഇല്ലാതാക്കി (1:11-53). തുടർന്ന് ശലോമോൻ രാജാവ്,അദോനീയാവിനോടു ക്ഷമിക്കുകയും അവനെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടും, താൻ രാജസ്ഥാനത്തേക്കുറിച്ചുള്ള മോഹം ഉപേക്ഷിച്ചില്ല. അതിനാൽ ശലോമോൻ അവനെ വധിക്കുവാൻ ഇടയായി (2: 13-25).
നമ്മുടേതല്ലാത്തത് ആഗ്രഹിക്കുന്നതു മനുഷ്യസഹജമാണ്! അധികാരമോ അന്തസ്സോ സ്വത്തുക്കളോ നാം എത്ര പിന്തുടർന്നാലും അത് ഒരിക്കലും നമ്മെ തൃപ്തിപ്പെടുത്തുന്നില്ല. നാം എപ്പോഴും കൂടുതൽ എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടിരിക്കും. "തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്ന" (ഫിലിപ്പിയർ 2: 8) യേശുവിൽ നിന്ന് നാം എത്ര വ്യത്യസ്തരാണ്!
വിരോധാഭാസമെന്നു പറയട്ടെ, നമ്മുടെ സ്വന്തം അഭിലാഷങ്ങളെ സ്വാർത്ഥമായി പിന്തുടരുന്നത് ഒരിക്കലും നമ്മുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ല. എന്നാൽ നമ്മുടെ ഭാവി ദൈവത്തിന് വിട്ടുകൊടുക്കുക എന്നതു മാത്രമാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മാർഗ്ഗം.
അടിസ്ഥാനങ്ങളിലേക്കു മടങ്ങുക
പ്രതിജ്ഞകൾ ലംഘിക്കാനായി എടുക്കുന്നതാണെന്ന് തോന്നുന്നു. ചില ആൾക്കാർ ഈ യാഥാർത്ഥ്യത്തെ കളിയാക്കിക്കൊണ്ട് സാദ്ധ്യമായ പുതുവത്സര പ്രതിജ്ഞകൾ നിർദ്ദേശിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നിന്നും ചിലത് ഇതാ:
സ്റ്റോപ്പ് ലൈറ്റിൽ സഹവാഹനക്കാരെ കൈവീശി കാണിക്കുക.
ഒരു മാരത്തോണിനു പേരു നൽകുക, അത് ഓടരുത്.
കാര്യങ്ങൾ മാറ്റിവെക്കുന്നത്-നാളെ നിർത്തുക.
തങ്ങളുടെ വ്യായാമക്രമം പങ്കുവക്കുന്നവരെ എല്ലാം സൗഹൃദ വലയത്തിൽനിന്ന് പുറത്താക്കുക
ഒരു പുതിയ തുടക്കം എന്ന ആശയം എത്രയായാലും ഗൗരവമുള്ള കാര്യമാണ്. പ്രവാസത്തിലായ യഹൂദ ജനത്തിനു അങ്ങനെയൊന്ന് അത്യാവശ്യമായിരുന്നു. എഴുപത് വർഷത്തെ തങ്ങളുടെ അടിമത്തത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോഴേക്കും ദൈവം അവർക്ക് യെഹസ്ക്കേൽ പ്രവാചകനിലൂടെ “യാക്കോബിന്റെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും“ (യെഹെസ്കേൽ 39:25CL) എന്ന് വാഗ്ദത്തം ചെയ്ത് ധൈര്യപ്പെടുത്തി.
പക്ഷേ, രാജ്യം ആദ്യം അടിസ്ഥാനങ്ങളിലേക്ക്-ദൈവം മോശക്ക് 800 വർഷങ്ങൾക്കു മുൻപ് നൽകിയ കല്പനകൾ-ലേക്ക് മടങ്ങിപ്പോകേണ്ടിയിരുന്നു. പുതുവർഷത്തിലെ ഉത്സവം ആചരിക്കുന്നത് അതിൽ പെട്ടതായിരുന്നു. പുരാതന യഹൂദ ജനങ്ങൾക്ക് വസന്തത്തിന്റെ ആരംഭത്തിലായിരുന്നു അത്. (45:18). ഉത്സവങ്ങളുടെ ഒരു പ്രധാന ലക്ഷ്യം അവരെ ദൈവത്തിന്റെ സ്വഭാവത്തേക്കുറിച്ചും അവന്റെ പ്രതീക്ഷയേയും കുറിച്ച് ഓർമ്മപ്പെടുത്തുക എന്നതായിരുന്നു. അവൻ അവരുടെ പ്രഭുക്കന്മാരോട് “സാഹസവും കവർച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിൻ” (വാ. 9) എന്നു പറയുകയും അവരോട് സത്യസന്ധത നിർബന്ധിക്കുകയും ചെയ്തു (വാ.10).
ഈ പാഠം നമുക്കും ബാധകമാണ്. നമ്മുടെ വിശ്വാസം പ്രവൃത്തിയിൽ വന്നില്ലെങ്കിൽ അത് വിലയില്ലാത്തതാണ് (യാക്കോബ് 2:17). ഈ പുതിയ വർഷത്തിൽ ദൈവം നമുക്ക് ആവശ്യമായതു നൽകുമ്പോൾ “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം” എന്നും “കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” (മത്തായി 22:37–39) എന്നുമുള്ള അടിസ്ഥാനങ്ങളിലേക്ക് മടങ്ങി നാം നമ്മുടെ വിശ്വാസത്തെ ജിവിച്ചു കാണിക്കാം.
ഇപ്പോഴത്തെ തലമുറ
1964ൽ ചെറുപ്പക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ ജാക്ക് വെയ്ൻ ബെർഗ് പറഞ്ഞു, “മുപ്പത് വയസ്സിനു മുകളിലുള്ള ആരേയും ഒരിക്കലും വിശ്വസിക്കരുത്. " അദ്ദേഹത്തിന്റെ ഈ പ്രസ്താവന, ഒരു മുഴുവൻ തലമുറയും ഏറ്റു പാടി. “പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ , ഞാൻ കൂടുതൽ ചിന്തിക്കാതെ പറഞ്ഞു പോയതു മുഴുവനോടെ തലതിരിഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ടു പോയി” എന്ന് വെയ്ൻ ബെർഗ് പിന്നീട് പശ്ചാത്തപിച്ചു.
മിലേനിയൽസിനെ (1981 നും 1996 നും ഇടയിൽ ജനിച്ചവർ) കുറിച്ച് തരം താഴ്ത്തി പറയുന്ന പരാമർശങ്ങളോ, നേരെ മറിച്ചോ നിങ്ങൾ കേട്ടിട്ടുണ്ടോ ? ഓരു തലമുറക്ക് മറ്റൊന്നിനെക്കുറിച്ചുള്ള മോശമായ ചിന്തകൾ അവർ തമ്മിലുള്ള ബന്ധം മുറിയുവാൻ ഇടവരും. ഏതിനാണെങ്കിലും തീർച്ചയായും അതിന്റേതായ ഒരു മികച്ച വഴി ഉണ്ട്.
ഹിസ്കീയാവു നല്ലൊരു രാജാവായിരുന്നുവെങ്കിലും അടുത്ത തലമുറയെ കുറിച്ച് വേണ്ടത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഹിസ്കീയാവിന് ചെറുപ്പത്തിൽ തന്നെ മാരകമായ രോഗം പിടിച്ചു (2 രാജാക്കന്മാർ 20: 1), അവൻ യഹോവയോടു അവന്റെ ജീവനായി പ്രാർത്ഥിച്ചു (വാ. 2 – 3). ദൈവം അവന് പതിനഞ്ച് സംവത്സരങ്ങൾ കൂട്ടിക്കൊടുത്തു (വാ. 6).
എന്നാൽ, തന്റെ പുത്രന്മാരിൽ ചിലരെ ഒരു ദിവസം തടവുകാരാക്കി പിടിച്ചു കൊണ്ടു പോകുമെന്ന ഭയാനക വാർത്ത അറിഞ്ഞിട്ടും ഹിസ്കിയാവ് രാജാവിന് പ്രകടമായ കണ്ണുനീർ ഉണ്ടായിയില്ല (വാ. 16 – 18). അവൻ വിചാരിച്ചു, “എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ”(വാ. 19). ഹിസ്കിയാവിന് സ്വന്തം സുഖ സൗകര്യങ്ങളിൽ ഉണ്ടായിരുന്ന ഉത്കണ്ഠയൊന്നും അടുത്ത തലമുറയോട് ഉണ്ടായിരുന്നില്ല.
ദൈവം നമ്മെ വിളിച്ചിരിക്കുന്നത് നമ്മെ വേർതിരിക്കുന്ന വരമ്പുകളെ സ്നേഹംകൊണ്ട് മറികടക്കാനാണ്. പഴയ തലമുറക്ക് യുവതലമുറയുടെ പുതിയ ആദർശങ്ങളും ക്രിയാത്മകതയും ആവശ്യമാണെന്നിരിക്കെ, തിരിച്ച് മുൻ തലമുറയുടെ അറിവും പരിചയസമ്പത്തും യുവതലമുറക്കും ഉപകരിക്കും. കളിയാക്കലുകളുടെയോ മുദ്രാവാക്യങ്ങളുടേയോ സമയമല്ല ഇത് ; ചിന്തനീയമായ ആശയങ്ങളുടെ കൈമാറ്റമാണ് ആവശ്യം. ഇതിൽ നമ്മൾ ഒന്നിച്ചാണ്.
യേശുവിനായി മറ്റുള്ളവരിലേക്ക് എത്തുക
ഒരു ദശാബ്ദത്തിനു മുമ്പ് അവർക്ക് യേശു എന്ന പേര് അറിയില്ലായിരുന്നു. ഫിലിപ്പൈൻസിലെ മിന്റനാവോ മലനിരകളിൽ താമസിച്ചിരുന്ന ബാൻവയോൺ ജനതക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവശ്യ വസ്തുക്കളുടെ ശേഖരണത്തിന് പുറംലോകത്ത് എത്തണമെങ്കിൽ ചെങ്കുത്തായ മലനിരകളിലൂടെ രണ്ട് ദിവസത്തെ അതിസാഹസിക യാത്ര വേണ്ടിയിരുന്നു. ലോകം അവരെ ശ്രദ്ധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഒരു മിഷൻ പ്രസ്ഥാനം ഇവരെ കണ്ടെത്തി ഹെലിക്കോപ്റ്റർ വഴി ഇവരെ പുറത്ത് പോകാനും വരാനും സഹായിച്ചത്. ഇത് ബാൻവയോൺ ജനതക്ക് അവശ്യ വസ്തുക്കളും വൈദ്യസഹായവും ലഭിക്കുവാനും ഒരു വലിയ ലോകത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനും ഇടയാക്കി. കൂടാതെ, അവർ യേശുവിനെ അറിയാനും ഇടയായി. ഇപ്പോൾ, ദുരാത്മാക്കളോട് പാടുന്നതിന് പകരം, അവരുടെ പരമ്പരാഗത ഗോത്രഗാനങ്ങളിൽ പുതിയ വാക്കുകൾ ചേർത്ത് ഏക സത്യദൈവത്തെ ആരാധിക്കുന്ന പാട്ടുകളായി മാറി. വ്യോമയാനമിഷൻ ആണ് ഇതിന് വഴിയൊരുക്കിയത്.
യേശു തന്റെ പിതാവിന്റെ അടുക്കലേക്ക് പോയപ്പോൾ ശിഷ്യന്മാർക്ക് ഈ ആഹ്വാനം നല്കി. "ആകയാൽ നിങ്ങൾ പുറപ്പെട്ട് , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിൻ" (മത്താ. 28:19 ) . ഈ കല്പന ഇന്നും നിലനില്ക്കുന്നു.
കണ്ടെത്തപ്പെടാത്ത ജനവിഭാഗം നമുക്ക് പരിചിതമല്ലാത്ത വിദേശ സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങുന്നില്ല. ചിലപ്പോൾ നമ്മുടെയിടയിൽ വസിക്കുന്നവരുമാകാം. ബാൻവയോൺ ജനതയിൽ എത്തിച്ചേരുവാൻ സർഗാത്മകതയും വിഭവശേഷിയും അനിവാര്യമായിരുന്നു, അത് നമ്മുടെ സമൂഹങ്ങളുടെയിടയിൽ നിലനില്ക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് പ്രചോദനമാകുന്നു. അത് പക്ഷെ, നിങ്ങളുടെ സമീപത്ത് തന്നെ വസിക്കുന്നതും നിങ്ങൾ നാളിതുവരെ പരിഗണിക്കാത്തതുമായ "അടുക്കാൻ പ്രയാസമുള്ള" ഒരു കൂട്ടം ആളുകൾ ഉണ്ടാകും. മറ്റുള്ളവരെ യേശുവിനായി നേടുവാനായി ദൈവം നിങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
സുസ്ഥിരമായ വാക്കുകൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തോമസ് കാർലൈൽ തത്വചിന്തകനായ ജോൺ സ്റ്റുവർട് മില്ലിന് ഒരു ലേഖനം വിശകലനം ചെയ്യുവാനായി നൽകി. അബദ്ധവശാലോ മനപ്പൂർവ്വമായോ എങ്ങനെയോ അത് തീയിൽ വീണു. കാർലൈലിന്റെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു പകർപ്പ് അതായിരുന്നു. ഒട്ടും ഭയം കൂടാതെ അദ്ദേഹം അതിന്റെ നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടും എഴുതുവാൻ ആരംഭിച്ചു. തന്റെ മനസ്സിലുണ്ടായിരുന്ന കേടുപറ്റാത്ത കഥയെ തീക്ക് തടയുവാൻ കഴിഞ്ഞില്ല. വലിയ നഷ്ടത്തിൽ നിന്നും കാർലൈൽ തന്റെ സ്മാരക കൃതി ‘ദി ഫ്രഞ്ച് റീവൊല്യൂഷൻ’ പൂർത്തിയാക്കി.
ക്ഷയിച്ചുകൊണ്ടിരിക്കുന്ന പുരാതന യെഹൂദ രാഷ്ടത്തിന്റെ നിറം മങ്ങിയ കാലത്ത്, ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു "നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ........ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക" (യിരെ. 36:2). ഈ സന്ദേശം ആസന്നമായ ആക്രമണം ഒഴിവാക്കുവാൻ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന ദൈവത്തിന്റെ വാത്സല്യമുള്ള ഹൃദയത്തെ കാണിക്കുന്നു (വാ.3).
യിരെമ്യാവ് തന്നോട് അരുള്ചെയ്തതുപോലെ തന്നെ ചെയ്തു. എന്നാൽ യെഹൂദാ രാജാവായ യെഹോയാകീമിന്റെ കൈകളിൽ എത്തിയപ്പോൾ, അത് കീറി തീയിലെറിഞ്ഞു കളഞ്ഞു (വാ.23-25). എന്നാൽ രാജാവിന്റെ ഈ പ്രവൃത്തി കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളു. ദൈവം യിരെമ്യാവിനോട് മറ്റൊരു ചുരുളിൽ അതെ സന്ദേശമെഴുതുവാൻ പറഞ്ഞു. അവിടുന്ന് പറഞ്ഞു, "[യെഹോയാക്കീമിന്] ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും"(വാ.30).
ഒരു പുസ്തകത്തെ തീയിലെറിയുന്നതിലൂടെ ദൈവവചനത്തെ കത്തിക്കുവാൻ കഴിയും. അത് തീർത്തും ഫലശൂന്യമാണ്. ആ വാക്കുകൾക്ക് പിറകിലുള്ള ദൈവ ശബ്ദം എന്നേക്കും നിലനിൽക്കുന്നു.
ഈഖാബോദിന്റെ പലായനം
ദി ലെജെൻഡ് ഓഫ് സ്ലീപ്പി ഹോളോ എന്ന പുസ്തകത്തിൽ (ഒരു ഇംഗ്ലീഷ് നോവൽ) എഴുത്തുകാരൻ, കട്രീന എന്ന സുന്ദരിയായ യുവതിയെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു സ്‌കൂൾ അധ്യാപകനായ ഈഖാബോദ് ക്രെയിനിന്റെ കഥ പറയുന്നു. കൊളോണിയൽ നാട്ടിൻപുറത്തെ ഭീതിയിലാഴ്ത്തുന്ന തലയില്ലാത്ത കുതിരക്കാരനാണ് കഥയുടെ താക്കോൽ. ഒരു രാത്രിയിൽ, കുതിരപ്പുറത്ത് വരുന്ന പ്രേതത്തെ ഈഖാബോദ് കാണുകയും ഭയന്ന് പ്രദേശത്തു നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. ഈ ''കുതിരക്കാരൻ'' യഥാർത്ഥത്തിൽ കത്രീനയെ മോഹിച്ച ഈഖാബോദിന്റെ എതിരാളിയാണെന്ന് വായനക്കാരനു വ്യക്തമാണ്; തുടർന്ന് അയാൾ അവളെ വിവാഹം കഴിക്കുന്നു.
ഈഖാബോദ് എന്ന പേർ ബൈബിളിലാണ് ആദ്യം കാണുന്നത്, അതിനും ഒരു ഇരുണ്ട പശ്ചാത്തലമുണ്ട്. ഫെലിസ്ത്യരുമായി യുദ്ധം ചെയ്യുമ്പോൾ യിസ്രായേല്യർ വിശുദ്ധ നിയമപ്പെട്ടകം യുദ്ധക്കളത്തിലേക്കു കൊണ്ടുവന്നു. മോശം നീക്കമായിരുന്നു അത്. യിസ്രായേലിന്റെ സൈന്യം പരാജയപ്പെടുകയും പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. മഹാപുരോഹിതനായ ഏലിയുടെ മക്കളായ ഹോഫ്‌നിയും ഫിനെഹാസും കൊല്ലപ്പെട്ടു (1 ശമൂവേൽ 4:17). ഏലിയും മരിച്ചു (വാ.18). ഫിനെഹാസിന്റെ ഗർഭിണിയായ ഭാര്യ ഈ വാർത്ത കേട്ടപ്പോൾ, ''അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു'' (വാ. 19). പക്ഷേ അവൾ മരിച്ചുപോയി. തന്റെ അവസാന വാക്കുകളിലൂടെ ''മഹത്വം യിസ്രായേലിൽനിന്നു പൊയ്‌പ്പോയി എന്നു പറഞ്ഞ് അവൾ കുഞ്ഞിന് ഈഖാബോദ് (അക്ഷരികാർത്ഥം, ''മഹത്വമില്ല'') എന്നു പേരിട്ടു'' (വാ. 22).
ഭാഗ്യവശാൽ ദൈവം അതിലും വലിയൊരു കഥ തുറക്കുകയായിരുന്നു. അവന്റെ മഹത്വം ആത്യന്തികമായി യേശുവിൽ വെളിപ്പെടുവാൻ പോകയായിരുന്നു. ''നീ [പിതാവ്] എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു'' (യോഹന്നാൻ 17:22).
ഇന്ന് പെട്ടകം എവിടെയാണെന്ന് ആർക്കും അറിയില്ല, പക്ഷേ പ്രശ്‌നമില്ല. ഈഖാബോദ് ഓടിപ്പോയിരിക്കുന്നു. യേശുവിലൂടെ ദൈവം തന്റെ മഹത്വം നമുക്കു തന്നിരിക്കുന്നു!