അന്യോന്യം കരുതുക
ജാനകി കോയമ്പത്തൂരിലെ ഒരു വില്ലേജിൽ ഡോക്ടറായി സേവനം ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പ്, കേവലം 14 വയസ്സിൽ വിവാഹിതയായി ഗർഭിണിയായ ഒരു പെൺകുട്ടിയെ അവർ ചികിത്സിച്ചു. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നല്കി. പെൺകുഞ്ഞുങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസം മൂലം അവർ ആ ശിശുവിനെ അടുത്തുള്ള നദിയിൽ കളയാൻ ഒരുങ്ങി. ഈ ക്രൂരമായ പദ്ധതി മനസ്സിലാക്കിയ ജാനകി, രഹസ്യമായി അമ്മയെയും കുഞ്ഞിനെയും ഒരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അവർക്ക് അഭയവും സുരക്ഷിതത്വവും അമ്മക്ക് തന്റെ വീട്ടിൽ ജോലിയും നൽകി, അവരെ സ്വന്തം കുടുംബത്തിന്റെ ഭാഗമായി കരുതി. ജാനകി ആ ശിശുവിനെ രക്ഷിക്കുക മാത്രമല്ല, ഒരു ഡോക്ടറായി തീരും വിധം അവളെ വളർത്തുകയും ചെയ്തു.
മററുള്ളവർക്ക് വേണ്ടി കരുതണം എന്നത് തിരുവചനം ആവർത്തിച്ച് നിർദ്ദേശിക്കുന്നുണ്ടെങ്കിലും നമ്മുടെ ചെയ്തികൾ പലപ്പോഴും അതിനെതിരാണ്. ദൈവത്തെ ആരാധിക്കുകയോ മറ്റുള്ളവരെ സേവിക്കുകയോ ചെയ്യാതെ, സ്വയം "തിന്നുകയും കുടിക്കുകയും ചെയ്യുന്ന" ഇസ്രായേലിനെ സെഖര്യാ പ്രവാചകൻ ശാസിക്കുന്നുണ്ട്(സെഖര്യാവ് 7:6). ഒരുമിച്ചുള്ള സാമൂഹ്യ ജീവിതക്രമത്തെ അവഗണിച്ച് അവർ അയല്ക്കാരന്റെ ആവശ്യം കണ്ടില്ലെന്ന് നടിച്ചു. സെഖര്യാവ് ദൈവത്തിന്റെ കല്പന വ്യക്തമാക്കി: "നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ തന്റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ... വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത് " (വാ.9 - 10).
നമുക്കെല്ലാം സ്വന്തം കാര്യങ്ങളിൽ മുഴുകാനാണ് താല്പര്യമെങ്കിലും മററുള്ളവരുടെ ആവശ്യങ്ങളും കൂടെ പരിഗണിക്കണമെന്ന് വിശ്വസ്തത നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവിക സാമ്പത്തിക ക്രമത്തിൽ എല്ലാവർക്കും സമൃദ്ധിക്കുള്ള വകയുണ്ട്. ദൈവം, തന്റെ കരുണയിൽ, നമുക്കുള്ളതു കൂടി ഉൾപ്പെടുത്തിയാണ് തന്റെ സമൃദ്ധിയെ പങ്കുവെക്കുവാൻ ഹിതമാകുന്നത്.
നാം ഇനി പിതാവില്ലാത്തവരാകില്ല
അവിവാഹിതനും സ്വന്തം മക്കളില്ലാത്തവുനുമായ ബ്രൈൻറ്, ന്യൂയോർക്ക് ശിശുസംരക്ഷണ വകുപ്പിലായിരുന്നു ജോലിചെയ്തത്. ഓരോ ദിവസവും വളർത്തച്ഛന്റെയോ അമ്മയുടെയോ ആവശ്യം ഏറിക്കൊണ്ടിരുന്നതിനാൽ, അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് അയാൾ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലധികം, ബ്രൈൻറ് അൻപതിലധികം കുട്ടികളെ വളർത്തി, ഒരിക്കൽ ഒറ്റത്തവണ ഒൻപതു കുട്ടികളെ വരെ അദ്ദേഹം പരിപാലിച്ചു. "എപ്പോഴൊക്കെ നോക്കിയാലും, താമസം ആവശ്യമുള്ള ഒരു കുട്ടിയെങ്കിലും ഉണ്ടാകും" അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് നല്ലൊരു ഹൃദയവും വീട്ടിൽ സ്ഥലവും ഉണ്ടെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും. അതിനെപ്പറ്റി ആകുലപ്പെടേണ്ട കാര്യമില്ല". താൻ വളർത്തി വലുതാക്കിയ കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും ബ്രൈന്റിന്റെ വീട്ടിൽ പ്രവേശനമുണ്ടായിരുന്നു. പലപ്പോഴും അവർ ഞായറാഴ്ചകളിൽ അവരുടെ "പപ്പയോടൊപ്പം" ഉച്ചഭക്ഷണത്തിന് വരുമായിരുന്നു. ബ്രൈൻറ് ഒരു പിതാവിന്റെ സ്നേഹം അനേകരോട് കാണിച്ചിരുന്നു.
വേദപുസ്തകം നമ്മോട് പറയുന്നത് മറന്നുകളഞ്ഞവരെയും ഒഴിവാക്കപ്പെട്ടവരേയും ദൈവം തേടി പോകുന്നു എന്നാണ്. എന്നുവരികിലും ചില വിശ്വാസികൾക്ക് ഈ ജീവിതത്തിൽ തങ്ങൾക്കുതന്നെ ഉപേക്ഷിക്കപ്പെട്ടവരായും ബലഹീനരായും തോന്നാം, അവരോടു കൂടെയും ഇരിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ദൈവം "അനാഥന്മാർക്കു പിതാവാകുന്നു" (സങ്കീർത്തനങ്ങൾ 68:5). നിഷേധത്താലും ദുരന്തങ്ങളാലും നാം ഒറ്റപ്പെടുമ്പോഴും, ദൈവം അവിടെത്തന്നെയുണ്ട് -നമ്മെ തേടി, നമ്മുടെ അരികിലേക്ക് വന്ന് അവൻ നമുക്ക് സമാധാനം തരുന്നു. നിശ്ചയമായും, "ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു"(വാ.6). യേശുവിൽ, മറ്റു വിശ്വാസികളും കൂടിച്ചേരുന്നതാണ് നമ്മുടെ ആത്മീക കുടുംബം.
നമ്മുടെ ഏകാന്തത, ഉപേക്ഷിക്കൽ, നമ്മുടെ വ്യക്തിബന്ധങ്ങളിലെ തകർച്ച - അങ്ങനെ വെല്ലുവിളി നിറഞ്ഞ നമ്മുടെ കുടുംബത്തിന്റെ കഥകൾ എന്തു തന്നെയായിരുന്നാലും നാം സ്നേഹിക്കപ്പെടുന്നു എന്ന് നമുക്കറിയാൻ കഴിയും. ദൈവത്തോടു കൂടെ, നാം ഒരിക്കലും പിതാവില്ലാത്തവരാകില്ല.
മുഴുവൻ ലോകത്തിനും രോഗശാന്തി
രണ്ടാം ലോകമഹായുദ്ധസമയത്ത് പടിഞ്ഞാറൻ സ്ലൊവേനിയയിലെ ഒരു വിദൂര മലയിടുക്കിൽ, ഒരു രഹസ്യ മെഡിക്കൽ സങ്കേതത്തിൽ (ഫ്രാൻജാ പാർടിസൻ ഹോസ്പിറ്റൽ), നാസികളിൽ നിന്ന് മറഞ്ഞിരുന്ന്, പരിക്കേറ്റ ആയിരക്കണക്കിന് സൈനികരെ പരിചരിക്കുന്ന കുറെ ജീവനക്കാർ ഉണ്ടായിരുന്നു. സ്ലൊവേനിയ പ്രതിരോധ പ്രസ്ഥാനം സ്ഥാപിച്ച ഈ സ്ഥാപനം കണ്ടെത്താനുള്ള നാസികളുടെ നിരവധി ശ്രമങ്ങളെ അവർ പരാജയപ്പെടുത്തി എന്നതു ശ്രദ്ധേയമായ ഒരു നേട്ടമാണെങ്കിലും, അതിലും ശ്രദ്ധേയമാണ് ഈ ആശുപത്രിയിൽ സഖ്യകക്ഷികളുടെയും അച്ചുതണ്ട് കക്ഷികളുടെയും സൈനികരെ ഒരു പോലെ അവർ ശുശ്രൂഷിച്ചിരുന്നു എന്നത്. ആ ആശുപത്രി എല്ലാവരെയും സ്വാഗതം ചെയ്തു!
സകല ലോകത്തിന്റെയും ആത്മീയ സൗഖ്യത്തിനായി സഹായിക്കുവാൻ തിരുവെഴുത്ത് നമ്മെ ആഹ്വാനം ചെയ്യുന്നു. ഇതിനർത്ഥം നമുക്ക് എല്ലാവരോടും - അവരുടെ കാഴ്ചപ്പാടുകൾ പരിഗണിക്കാതെ – അനുകമ്പയുണ്ടായിരിക്കണം എന്നാണ്. അവരുടെ പ്രത്യയശാസ്ത്രം എന്തുതന്നെയായാലും, ക്രിസ്തുവിന്റെ ദയയും സ്നേഹവും ഏവരും അർഹിക്കുന്നു. പൗലോസ് പറയുന്നു, “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു;...അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരി. 5:14-15). നമ്മളെല്ലാവരും പാപമെന്ന രോഗത്താൽ ബാധിതരാണ്. യേശുവിന്റെ പാപക്ഷമയുടെ സൗഖ്യം നമുക്കെല്ലാവർക്കും ആവശ്യമാണ്. നമുക്കു സൗഖ്യമുണ്ടാകുവാൻ അവൻ നമുക്കരികിലേക്കു വന്നു.
അത്ഭുതകരമായ രീതിയിൽ, ദൈവം നമ്മെ "ഈ നിരപ്പിന്റെ വചനം ഭരമേല്പിച്ചുമിരിക്കുന്നു" (വാ. 19). (നമ്മേപ്പോലെ ) മുറിവേറ്റവരും തകർന്നവരുമായ ആളുകളെ ശുശ്രൂഷിക്കുവാൻ ദൈവം നമ്മെ ക്ഷണിക്കുന്നു. അവനുമായുള്ള കൂട്ടായ്മ വഴി 'രോഗികൾക്ക് ആരോഗ്യം' ലഭിക്കുന്ന നിരപ്പിന്റെ ശുശ്രൂഷയിൽ നാമും പങ്കാളികളായിരിക്കുന്നു. ഈ നിരപ്പ്, ഈ സൗഖ്യം, അവനെ സ്വീകരിക്കുന്ന ഏവർക്കും ഉള്ളതാണ്.
ആഴത്തിലുള്ളതും ബന്ധിപ്പിക്കുന്നതുമായ ഒരു കാര്യം
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു. ഉല്പത്തി 1:27
ഇറാഖി കുടിയേറ്റക്കാരിയായ ആമിനയും ജനനം മുതൽ അമേരിക്കക്കാരനായ ജോസഫും എതിർചേരികളിലായി ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തു. വംശീയതയും രാഷ്ട്രീയവും കൊണ്ട് വേർപിരിഞ്ഞവർ പരസ്പരം അനിയന്ത്രിതമായ ശത്രുത പുലർത്തുന്നുവെന്ന് വിശ്വസിക്കുവാൻ ആണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഒരു ചെറിയ ആൾക്കൂട്ടം ജോസഫിനോടു കയർക്കുകയും, അവന്റെ കുപ്പായത്തിന് തീയിടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ആമിന അവനെ സംരക്ഷിക്കുവാൻ പാഞ്ഞു ചെന്നു. “മനുഷ്യർ എന്ന നിലയിൽ, ഒരു പരിധിയിൽ കൂടുതൽ അകലാൻ നമ്മൾക്കു കഴിയുമെന്ന് ഞാൻ കരുതുന്നില്ല,” ജോസഫ് ഒരു റിപ്പോർട്ടറോട് പറഞ്ഞു. രാഷ്ട്രീയത്തേക്കാൾ ആഴത്തിലുള്ള എന്തോ ഒന്ന് ആമിനയെയും ജോസഫിനെയും ഒരുമിച്ച് ചേർക്കുന്നുണ്ട്.
നമുക്ക് പലപ്പോഴും പരസ്പരം വിയോജിപ്പുകൾ ഉണ്ടെങ്കിലും - നമുക്ക് അവഗണിക്കാൻ കഴിയാത്ത വിയോജിപ്പുകൾ ഉണ്ട് - നമ്മെ തമ്മിൽ ബന്ധിപ്പിക്കുന്ന, അതിനേക്കാൾ ആഴമേറിയ , ചില യാഥാർത്ഥ്യങ്ങളുണ്ട്. നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ആയതിനാൽ മനുഷ്യൻ എന്ന പ്രിയപ്പെട്ട ഏകകുടുംബത്തിന്റ ഭാഗവുമാണ്. ലിംഗം, വർഗം, വംശം അല്ലെങ്കിൽ രാഷ്ട്രീയം എന്നിവക്കതീതമായി ദൈവം തന്റെ - "സ്വന്തം സ്വരൂപത്തിൽ" (ഉല്പത്തി 1:27) നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചു എന്നത് അവഗണിക്കാനാകാത്ത സത്യമാണ്. മറ്റെന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായാലും, ദൈവം നിങ്ങളിലും എന്നിലും പ്രതിഫലിക്കുന്നു എന്നതാണ് സത്യം. അതിനാൽ, ബുദ്ധിയോടും വിവേകത്തോടും കൂടെ ജീവിച്ച്, ദൈവം നിർമ്മിച്ച ഭൂമിയെ "നിറയ്ക്കാനും" "വാഴുവാനും" അവൻ നമുക്ക് ഉത്തരവാദിത്തം പങ്കിട്ട് നൽകിയിരിക്കുന്നു (വാ. 28).
നമ്മൾ ദൈവത്താൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മറന്നുപോകുമ്പോഴെല്ലാം, നമുക്കും മറ്റുള്ളവർക്കും നാശമുണ്ടാക്കും. പക്ഷേ, അവന്റെ കൃപയിലും സത്യത്തിലും നമ്മൾ ഒത്തുചേരുമ്പോഴെല്ലാം, നല്ലതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു ലോകം സൃഷ്ടിക്കാനുള്ള അവന്റെ ആഗ്രഹത്തിൽ നമ്മളും പങ്കുകാരാകുന്നു.
ഉഗ്രമായ സമരം
1896-ൽ കാൾ അക്കെലി എന്ന പര്യവേക്ഷകനെ എത്യോപ്യയിലെ ഒരു കാട്ടിൽ, എൺപത് പൗണ്ടുള്ള ഒരു പുള്ളിപ്പുലി ആക്രമിച്ചു. അയാൾ ഓർക്കുന്നു : " പല്ലുകൾ എന്റെ തൊണ്ടയിൽ ആഴ്ത്തുവാൻ ശ്രമിച്ച " പുള്ളിപ്പുലിക്ക് പക്ഷെ ലക്ഷ്യം തെറ്റി; അതിന്റെ ക്രൂരമായ കടി അവന്റെ വലതുകൈയിലാണ് ഏറ്റത്. രണ്ടുപേരും മണലിൽ ഉരുണ്ടു- ഒരു നീണ്ട, കടുത്ത പോരാട്ടം നടന്നു. അക്കെലി ആകെ അവശനായി."ആർ ആദ്യം വിട്ടുകൊടുക്കും എന്ന രീതിയിൽ പോരാട്ടം തുടർന്നു." അവസാനശക്തിയും സംഭരിച്ച് വെറുംകൈയാൽ അക്കെലി അതിനെ ശ്വാസം മുട്ടിച്ചു കൊന്നു.
യേശുവിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരും എങ്ങനെയാണ് കടുത്ത പോരാട്ടങ്ങളെ നേരിടേണ്ടിവരിക എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു; നമ്മെ പരാജയപ്പെടുത്താൻ പാകത്തിലുള്ള പ്രലോഭനങ്ങൾ നേരിടാൻ സാധ്യതയുണ്ട്. "പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചു കൊണ്ട്" നമുക്ക് " ഉറച്ച് നില്ക്കാം. " (എഫേസ്യർ 6:11, 14) നമ്മുടെ ബലഹീനതയും ദൗർബല്യവും മനസ്സിലാക്കുമ്പോഴുള്ള ഭയത്താൽ തകർന്നുപോകുന്നതിനുപകരം, വിശ്വാസത്താൽ മുന്നോട്ട് പോകുവാൻ പൗലോസ് വെല്ലുവിളിച്ചു; കാരണം നാം നമ്മുടെ ധൈര്യത്തിലും ശക്തിയിലും അല്ല ,ദൈവത്തിലാണ് ആശ്രയിക്കുന്നത്. " കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിൻ" എന്ന് അദ്ദേഹം എഴുതി (വാ. 10). നമ്മൾ വെല്ലുവിളികൾ നേരിടുമ്പോൾ ഓർക്കുക; ദൈവം കേവലം ഒരു പ്രാർത്ഥനയുടെ അകലത്തിലുണ്ട്.(വാ. 18).
അതെ, നമ്മൾക്ക് നിരവധി പോരാട്ടങ്ങളുണ്ട്, സ്വന്തം ശക്തികൊണ്ടോ വൈഭവം കൊണ്ടോ നമ്മൾ ഒരിക്കലും അവയിൽ നിന്ന് രക്ഷപ്പെടില്ല. എന്നാൽ നമ്മൾ നേരിടുന്ന ഏതൊരു ശത്രുവിനേക്കാളും തിന്മയേക്കാളും ശക്തനാണ് ദൈവം.
യഥാർത്ഥമായും ജീവിക്കുന്നു
ഈസ്റ്റർ ദിവസങ്ങളായതിനാൽ ഞങ്ങളുടെ അഞ്ച് വയസുകാരൻ മകൻ ഉയിർപ്പിനെക്കുറിച്ച് ഒത്തിരി കാര്യങ്ങൾ കേട്ടു. അവന് എപ്പോഴും ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു-പലതും കുഴക്കുന്നവയും. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവൻ തൊട്ടുപിന്നിലെ സീറ്റിൽ വന്നിരിക്കും. ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരുന്ന് ചിന്താമഗ്നനാകും. “ഡാഡി”, ഒരു കഠിന ചോദ്യത്തിനായി അവൻ തയ്യാറാകുകയാണ്, “യേശു വന്ന് നമ്മെ ഉയിർപ്പിക്കുമ്പോൾ നമ്മൾ യഥാർത്ഥമായും ജീവിക്കുമോ-അതോ നമ്മുടെ തലകൾ മാത്രം ജീവനുള്ളതാകുകയാണോ?”
നമ്മിൽ അനേകരും കൊണ്ടു നടക്കുന്നതും എന്നാൽ ചോദിക്കാൻ ധൈര്യമില്ലാത്തതോ ആയ ചോദ്യമാണിത്. ദൈവം നമ്മെ യഥാർത്ഥത്തിൽ സൗഖ്യമാക്കുമോ? യഥാർത്ഥത്തിൽ മരണത്തിൽ നിന്ന് ഉയിർപ്പിക്കുമോ? എല്ലാ വാഗ്ദത്തങ്ങളും നടപ്പിലാക്കുമോ?
യോഹന്നാൻ അപ്പസ്തോലൻ നമ്മുടെ സുനിശ്ചിതമായ ഭാവിയെ “പുതിയ ആകാശവും പുതിയ ഭൂമിയും” (വെളിപ്പാട് 21:1) എന്നാണ് വിവരിക്കുന്നത്. ആ വിശുദ്ധ നഗരത്തിൽ “ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും” (വാ. 3). യേശു പ്രാപിച്ച വിജയം മൂലം കണ്ണുനീരില്ലാത്ത ഒരു ഭാവി നമുക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു, ദൈവത്തിനും തന്റെ ജനത്തിനും നേരെ യാതൊരു തിന്മയും ഉണ്ടാകില്ല. ഈ നല്ല ഭാവിയിൽ “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” (വാ. 4).
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള ഭാവിയിൽ, നമ്മൾ യഥാർത്ഥമായും ജീവിക്കും. ഇപ്പോഴത്തെ ജീവിതം കേവലം നിഴല് മാത്രമാണെന്ന് തോന്നിപ്പിക്കുന്ന വിധമുളള ജീവിതമായിരിക്കും അത്.
ഇത് സകലതും വ്യത്യാസപ്പെടുത്തുന്നു
തന്റെ തലമുറയിൽ ക്രിസ്തീയ ചരിത്രത്തിന്റെ ഒരു ആധികാരിക വക്താവായി അറിയപ്പെട്ട യെയൽ (Yale) യൂണിവേഴ്സിറ്റിയിൽ ദീർഘകാല പ്രൊഫസറായിരുന്ന ജറോസ്ലാവ് പെലിക്കൻ വിപുലമായ അക്കാദമിക യോഗ്യതകൾക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹം മുപ്പതിലധികം പുസ്തകങ്ങൾ രചിക്കുകയും വിപുലമായ രചനാ സമ്പത്തിന്റെ പേരിൽ വിഖ്യാതമായ ക്ലൂഗ് പുരസ്കാരം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളായി ഒരു ശിഷ്യൻ പറഞ്ഞത്, മരണക്കിടക്കയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയാണ്; “ക്രിസ്തു ഉയിർത്തെഴുന്നേറ്റു എങ്കിൽ, മറ്റൊന്നും വിഷയമല്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലയെങ്കിൽ മറ്റൊന്നു കൊണ്ടും കാര്യമില്ല.”
പൗലോസിന്റെ ബോധ്യവും ഇതു തന്നെയായിരുന്നു: “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:14). അപ്പസ്തോലൻ ഇത്ര ധൈര്യമായി പ്രസ്താവിക്കുന്നതിന് കാരണം യേശുവിന്റെ ഉയിർപ്പ് കേവലം ഒരിക്കലായി സംഭവിച്ച അത്ഭുതം എന്നതിനപ്പുറം മാനവചരിത്രത്തിൽ ദൈവം ചെയ്ത രക്ഷാകര പ്രവൃത്തിയുടെ ഉത്തുംഗത്തിൽ നിൽക്കുന്ന കാര്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുനരുത്ഥാനം എന്ന വാഗ്ദത്തം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും എന്നതിന്റെ ഉറപ്പ് മാത്രമല്ല, മൃതവും ദ്രവത്വം ബാധിച്ചതുമായ എല്ലാറ്റിനെയും (ജീവിതങ്ങൾ, അയൽപക്കങ്ങൾ, ബന്ധങ്ങൾ) ക്രിസ്തുവിലൂടെ ജീവനിലേക്ക് കൊണ്ടുവരും എന്നതിന്റെ സുനിശ്ചിതമായ പ്രഖ്യാപനവും കൂടിയാണ്. പുനരുത്ഥാനം ഇല്ലെങ്കിൽ നാം വലിയ പ്രതിസന്ധിയിലാണ് എന്ന് പൗലോസിനറിയാം. പുനരുത്ഥാനം ഇല്ലെങ്കിൽ മരണവും നാശവും വിജയം വരിക്കും.
“എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു” (വാ. 20). ജയാളിയായവൻ മരണത്തെ തകർത്ത് പരാജയപ്പെടുത്തി. ക്രിസ്തു, ഇനിയും ജീവനിലേക്ക് വരാനുള്ളവരുടെ “ആദ്യഫലം “ആണ്. അവൻ മരണത്തെയും തിന്മയെയും പരാജയപ്പെടുത്തിയതിനാൽ നമുക്ക് ധൈര്യമായും സ്വതന്ത്രമായും ജീവിക്കാം. ഇത് സകലത്തെയും വ്യത്യാസപ്പെടുത്തുന്നു.
സത്യസന്ധമായജീവിതം
കഠിനമായ ഒരു രാജ്യാന്തര ക്രോസ്-കൺട്രി മത്സരത്തിൽ പങ്കെടുക്കുന്ന കെനിയൻ റണ്ണറായ ആബെൽ മുതായ്, വിജയത്തിന് കേവലം വാരകൾ അകലെയായിരുന്നു - അദ്ദേഹത്തിന്റെ ലീഡ് സുരക്ഷിതവും.പാതയുടെ അടയാളങ്ങളിൽ ആശയക്കുഴപ്പത്തിലായമുതായ്,താൻ ഇതിനോടകം ഫിനിഷിംഗ് ലൈൻ മറികടന്നു എന്നുകരുതിഓട്ടം നിർത്തി. രണ്ടാം സ്ഥാനത്തുള്ള സ്പാനിഷ് ഓട്ടക്കാരൻ ഐവാൻ ഫെർണാണ്ടസ് അനയ, മുതായിയുടെ തെറ്റ് കണ്ടു. ഇത് മുതലെടുത്ത് വിജയത്തിനായി കുതിക്കുന്നതിനു പകരം, അദ്ദേഹം മുതായിയെ കൈ നീട്ടി പിടികൂടി, സ്വർണ്ണമെഡൽ വിജയത്തിലേക്ക് നയിച്ചു. എന്തിനാണ് മത്സരത്തിൽ മനഃപൂർവ്വം തോറ്റു കൊടുത്തതെന്ന് റിപ്പോർട്ടർമാർ അനയയോട് ചോദിച്ചപ്പോൾ, താനല്ല മുതായിയാണ് വിജയത്തിന് അർഹനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "അങ്ങനെയുള്ളഎന്റെ വിജയത്തിന്റെമേന്മഎന്തായിരിക്കും?ആ മെഡലിന്റെ മാനം എന്തായിരിക്കും? എന്റെ അമ്മ അതിനെക്കുറിച്ച് എന്ത് വിചാരിക്കും?'' ഒരു റിപ്പോർട്ട് പറയുന്നത് പോലെ: "അനയ, വിജയത്തിനു പകരം സത്യസന്ധത തിരഞ്ഞെടുത്തു."
സത്യസന്ധമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നവർ, ജീവിതത്തിൽവിശ്വസ്തതയും ആധികാരികതയും പ്രദർശിപ്പിക്കണം എന്നാഗ്രഹിക്കുന്നവർ, എന്താണ് ഉചിതം എന്നതിനേക്കാൾ സത്യമായത് എന്താണെന്ന് അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പുകൾ നടത്തുമെന്ന് സദൃശവാക്യങ്ങൾ പറയുന്നു. "നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും'' (11:3).സത്യസന്ധതയോടുള്ള ഈ പ്രതിബദ്ധത ജീവിക്കാനുള്ള ശരിയായ മാർഗ്ഗം മാത്രമല്ല, മെച്ചപ്പെട്ട ഒരു ജീവിതവും വാഗ്ദാനം ചെയ്യുന്നു. സദൃശവാക്യം തുടരുന്നു: "ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും" (വാ.3). കള്ളത്തരം ദീർഘകാലം ഗുണം ചെയ്യില്ല.
നാം നമ്മുടെ സത്യസന്ധത ഉപേക്ഷിച്ചാൽ ലഭിക്കുന്ന, "ഹ്രസ്വകാല വിജയങ്ങൾ" യഥാർത്ഥത്തിൽ തോൽവിയെ ഉളവാക്കും. എന്നാൽ വിശ്വസ്തതയും സത്യസന്ധതയും നമ്മെ ദൈവശക്തിയാൽ രൂപപ്പെടുത്തുമ്പോൾ, നാം സാവധാനം കലർപ്പില്ലാത്ത നല്ല ജീവിതം നയിക്കുന്ന ആഴമേറിയ സ്വഭാവമുള്ള മനുഷ്യരായി മാറുന്നു.
സുവാർത്തയുടെ സന്തോഷം
1964 ലെ ഒരു സായാഹ്നത്തിൽ, 9.2 തീവ്രത രേഖപ്പെടുത്തിയ ഗ്രേറ്റ് അലാസ്ക ഭൂകമ്പം, നാലു മിനിറ്റിനുള്ളിൽ ആങ്കറേജ് നഗരത്തെ തകിടം മറിച്ചു. ഇരുണ്ട, ഭീതിജനകമായ ആ രാത്രിയിൽ, വാർത്താ റിപ്പോർട്ടർ ജെനി ചാൻസ് അവളുടെ മൈക്രോഫോണിൽ നിന്ന്, അവരുടെ റേഡിയോകളിൽ ശ്രദ്ധിച്ചിരിക്കുന്നനിരാശരായ ആളുകൾക്ക് സന്ദേശങ്ങൾ കൈമാറി: തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് അകലെ ജോലി ചെയ്യുന്ന ഒരു ഭർത്താവ് കേട്ടു; ബോയ് സ്കൗട്ട് ക്യാമ്പിലുണ്ടായിരുന്ന അവരുടെ മക്കൾക്കു കുഴപ്പമില്ലെന്ന് അസ്വസ്ഥരായ കുടുംബങ്ങൾ കേട്ടു; തങ്ങളുടെ കുട്ടികളെ കണ്ടെത്തിയതായി ചില ദമ്പതികൾ കേട്ടു. ഭയാനകമായ ആ സമയത്ത് ഇങ്ങനെയുള്ള ശുഭവാർത്തകൾ തുടർച്ചയായി റേഡിയോയിൽ വന്നുകൊണ്ടിരുന്നു – സർവ്വനാശത്തിനിടയിലെ സദ്വർത്തമാനം ആയിരുന്നു അത്.
പ്രവാചകനായ യെശയ്യാവിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഇസ്രായേലിന് തോന്നിയതും അങ്ങനെത്തന്നെയായിരിക്കണം: "എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തു" (61: 1). തകർന്നുകിടക്കുന്ന അവരുടെ ജീവിതത്തിന്റെ ശൂന്യമായ ഭാവിയുടെ തരിശുഭൂമിയിലേക്ക് അവർ നോക്കിയപ്പോൾ, എല്ലാം നഷ്ടപ്പെട്ടതായി തോന്നിയ നിമിഷത്തിൽ യെശയ്യാവിന്റെ വ്യക്തമായ ശബ്ദം അവർക്ക് നല്ല വാർത്ത നൽകി. “ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും... തലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുവാനും"(61:1, 4) ദൈവം ഉദ്ദേശിക്കുന്നു എന്ന ദൈവത്തിന്റെ ഉറപ്പായ വാഗ്ദാനം, അവരുടെ ഭീതിയുടെ നടുവിലും ജനങ്ങൾ കേട്ട ഏറ്റവും നല്ല വാർത്ത ആയിരുന്നു.
ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം, യേശുവിലാണ് നാം ദൈവത്തിന്റെ സുവാർത്ത കേൾക്കുന്നത് - സുവിശേഷം എന്ന വാക്കിന്റെ അർത്ഥംസുവാർത്തഎന്നാണല്ലോ. നമ്മുടെ ഭയം, വേദന, പരാജയം എന്നിവ മാറ്റുവാൻ അവൻ ഒരു നല്ല വാർത്ത നൽകുന്നു. നമ്മുടെ ദുരിതങ്ങൾ സന്തോഷത്തിന് വഴിമാറുന്നു.
സ്നേഹത്തിന്റെ ശക്തി
എൺപത് പിന്നിട്ട , അസാധാരണ ദമ്പതികളായിരുന്ന അവരിൽ, ഒരാൾജർമ്മനിയിൽനിന്നുംമറ്റെയാൾഡെന്മാർക്കിൽനിന്നുംഉള്ളവരായിരുന്നു. വിവാഹപങ്കാളിമരിക്കുന്നതിനു മുമ്പ് അവർ ഓരോരുത്തരും അറുപത് വർഷത്തെ ദാമ്പത്യം ആസ്വദിച്ചവരാണ്. പതിനഞ്ച് മിനിറ്റ് മാത്രം അകലത്തിലാണ് താമസിക്കുന്നതെങ്കിലും, അവരുടെ വീടുകൾ വ്യത്യസ്ത രാജ്യങ്ങളിലായിരുന്നു. എന്നിട്ടും, അവർ പ്രണയത്തിലായി, പതിവായി ഭക്ഷണം പാകം ചെയ്യുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, 2020 ൽ, കൊറോണ വൈറസ് കാരണം, ഡാനിഷ് സർക്കാർ അതിർത്തി കടക്കുന്നത് തടഞ്ഞു. എങ്കിലും, മുടങ്ങാതെ, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണിക്ക്, അതിർത്തിയിലെ ശാന്തമായ ഒരു നാട്ടുപാതയിൽ അവർ ഇരുവരും കണ്ടുമുട്ടി, അതാത് വശങ്ങളിൽ ഇരുന്നു, ഒരു പിക്നിക്ക് പോലെ സമയം പങ്കിട്ടു. "ഞങ്ങൾ ഇവിടെ വന്നത് സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്,"പുരുഷൻ വിശദീകരിച്ചു. അവരുടെ സ്നേഹം അതിരുകളേക്കാൾ ഗാഢമായിരുന്നു, പകർച്ചവ്യാധിയേക്കാൾ ശക്തമായിരുന്നു.
പ്രേമത്തിന്റെ അജയ്യമായ ശക്തിയുടെ ആകർഷണീയമായ പ്രദർശനമാണ് ഉത്തമഗീതം. "പ്രേമം മരണം പോലെ ശക്തമാണ്," ശലോമോൻ തീർത്തു പറഞ്ഞു (8:6). മരണത്തിൽ നിന്ന് രക്ഷപ്പെടുവാൻ മനുഷ്യർക്ക് കഴിയില്ല; അത് തകർക്കാനാവാത്ത ഉറപ്പുള്ള അന്ത്യമാണ്. എന്നാൽ, സ്നേഹംഅതിലും ശക്തമാണ്, "അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ" (വാ. 6) എന്നാണ് എഴുത്തുകാരൻ പറയുന്നത്. അഗ്നി പൊട്ടിത്തെറിച്ച് ആളിപ്പടരുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? സ്നേഹം അഗ്നി പോലെയാണ്. അതു ഉൾക്കൊള്ളുവാൻ അസാദ്ധ്യമാണ്. "ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുവാൻ പോരാ; "നദികൾ അതിനെ മുക്കിക്കളകയില്ല(വാ. 7).
മനുഷ്യസ്നേഹം, അത് നിസ്വാർത്ഥവും സത്യവുമാകുമ്പോഴെല്ലാം, ഈ സവിശേഷതകളുടെ പ്രതിഫലനങ്ങൾ അവയിൽ കാണാം. എന്നിരുന്നാലും, ദൈവത്തിന്റെ സ്നേഹം മാത്രമാണ് ഒരിക്കലും വറ്റാത്തതും, പരിധിയില്ലാത്തതും, ദൃഡമായതും. ഈ അടങ്ങാത്ത സ്നേഹത്താൽ ദൈവം നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു എന്നതാണു ഏറ്റവും അതിശയകരമായത്.