ചന്ദ്രനെ നിര്‍മ്മിച്ചവന്‍
ബഹിരാകാശ യാത്രികര്‍ ഈഗിളിനെ പ്രശാന്ത സാഗരത്തില്‍ ഇറക്കിയതിനുശേഷം നീല്‍ ആംസ്‌ട്രോംഗ് പറഞ്ഞു, ''ഇത് മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പാണ്, മനുഷ്യരാശിക്ക് ഒരു വലിയ കുതിപ്പും.'' ചന്ദ്രന്റെ ഉപരിതലത്തില്‍ നടന്ന ആദ്യത്തെ മനുഷ്യനായിരുന്നു അദ്ദേഹം. അവസാന അപ്പോളോ മിഷന്റെ കമാന്‍ഡര്‍ ജീന്‍ സെര്‍നാന്‍ ഉള്‍പ്പെടെ മറ്റ് ബഹിരാകാശ യാത്രക്കാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. ''ഞാന്‍ അവിടെ ആയിരുന്നു, നിങ്ങള്‍ അവിടെയാണ്, ഭൂമി - ചലനാത്മകവും, അതിശയകരവും ആണ്, എനിക്ക് തോന്നുന്നത്. . . അത് ആകസ്മികമായി സംഭവിക്കാവുന്നതിനെക്കാള്‍ വളരെ മനോഹരമായിരുന്നു.'' സെര്‍നാന്‍ പറഞ്ഞു, ''നിങ്ങളെക്കാള്‍ വലുതും എന്നെക്കാള്‍ വലുതുമായ ആരെങ്കിലും ഉണ്ടായിരിക്കണം.' ബഹിരാകാശത്തിന്റെ ഉള്ളില്‍നിന്നുള്ള അവരുടെ അതുല്യമായ വീക്ഷണത്തില്‍ നിന്ന് പോലും, ഈ മനുഷ്യര്‍ പ്രപഞ്ചത്തിന്റെ വിശാലതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ലഘുത്വം മനസ്സിലാക്കി.
ഭൂമിയുടെയും അതിനപ്പുറത്തുള്ളതിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ അപാരതയെക്കുറിച്ച് യിരെമ്യാ പ്രവാചകനും ചിന്തിച്ചു. എല്ലാവരുടെയും സ്രഷ്ടാവ് തന്റെ ജനത്തിന് സ്‌നേഹവും പാപമോചനവും പ്രത്യാശയും വാഗ്ദാനം ചെയ്തതുപോലെ തന്നെത്തന്നെ വെളിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തു (യിരെമ്യാവ് 31: 33-34). 'സൂര്യനെ പകല്‍ വെളിച്ചത്തിനും ചന്ദ്രനെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി
വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും'' എന്നിങ്ങനെ യിരെമ്യാവ് ദൈവത്തിന്റെ മഹത്വം സ്ഥിരീകരിക്കുന്നു (വാ. 35). നമ്മുടെ സ്രഷ്ടാവും സര്‍വശക്തനുമായ കര്‍ത്താവ് തന്റെ എല്ലാ ജനങ്ങളെയും വീണ്ടെടുക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാറ്റിനുമുപരിയായി വാഴും (വാ. 36-37).
ആകാശത്തിന്റെ അളവറ്റ വിശാലതയും ഭൂമിയുടെ അടിത്തട്ടിന്റെ ആഴവും പര്യവേക്ഷണം ചെയ്ത് നമ്മള്‍ ഒരിക്കലും പൂര്‍ത്തിയാക്കുകയില്ല. എന്നാല്‍ നമുക്ക് പ്രപഞ്ചത്തിന്റെ സങ്കീര്‍ണ്ണതയെക്കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ട്് ചന്ദ്രന്റെ സ്രഷ്ടാവില്‍ - മറ്റെല്ലാറ്റിന്റെയും - ആശ്രയിക്കാന്‍ കഴിയും.
എന്നേക്കുമുള്ള സ്‌നേഹം
വര്‍ഷങ്ങള്‍ക്കു മുമ്പ്, എന്റെ നാലു വയസ്സുകാരനായ മകന്‍, എനിക്ക് തടിയില്‍ കൊത്തിയുണ്ടാക്കി ലോഹ ചട്ടക്കൂടില്‍ ഉറപ്പിച്ച ഒരു ഹൃദയം സമ്മാനമായി നല്‍കി. അതില്‍ 'എന്നേക്കും' എന്ന് ആലേഖനം ചെയ്തിരുന്നു. ''ഞാന്‍ മമ്മിയെ എന്നേക്കും സ്‌നേഹിക്കുന്നു, മമ്മി,'' അതു നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.
അവനെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ അവന് നന്ദി പറഞ്ഞു. 'ഞാന്‍ നിന്നെ വളരെ സ്‌നേഹിക്കുന്നു.''
അമൂല്യമായ ആ സമ്മാനം ഇപ്പോഴും എന്റെ മകന്റെ ഒരിക്കലും തീരാത്ത സ്‌നേഹത്തെക്കുറിച്ച് എനിക്ക് ഉറപ്പുനല്‍കുന്നു. കഠിനമായ ദിവസങ്ങളില്‍, എന്നെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മധുരമുള്ള ആ സമ്മാനത്തെ ദൈവം ഉപയോഗിക്കുന്നു.
ദൈവവചനത്തിലുടനീളം പ്രകടിപ്പിക്കുകയും അവന്റെ ആത്മാവിനാല്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തതുപോലെ, ദൈവത്തിന്റെ നിത്യസ്‌നേഹത്തിന്റെ ദാനത്തെക്കുറിച്ചും ഈ ഫ്രെയിം എന്നെ ഓര്‍മ്മിപ്പിക്കുന്നു. സങ്കീര്‍ത്തനക്കാരനെപ്പോലെ ദൈവത്തിന്റെ മാറ്റമില്ലാത്ത നന്മയെ വിശ്വസിക്കാനും അവിടുത്തെ നിലനില്‍ക്കുന്ന സ്‌നേഹത്തെ സ്ഥിരീകരിക്കുന്ന നന്ദിയുള്ള സ്തുതിഗീതങ്ങള്‍ ആലപിക്കാനും നമുക്ക് കഴിയും (സങ്കീര്‍ത്തനം 136:1). എല്ലാറ്റിനേക്കാളും വലുതായി നമുക്ക് കര്‍ത്താവിനെ ഉയര്‍ത്താന്‍ കഴിയും (വാ. 2-3), കാരണം, അവന്റെ അനന്തമായ അത്ഭുതങ്ങളെയും പരിമിതികളില്ലാത്ത അറിവിനെയും നാം പ്രതിഫലിപ്പിക്കുന്നു (വാ. 4-5). നമ്മെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്ന ദൈവം ആകാശത്തിന്റെയും ഭൂമിയുടെയും ജ്ഞാനവും കരുതലുമുള്ള സ്രഷ്ടാവാണ്. അവന്‍ സമയത്തെയും നിയന്ത്രിക്കുന്നവനാണ് (വാ. 6-9).
സങ്കീര്‍ത്തനക്കാരന്‍ ആലപിച്ച നിത്യസ്‌നേഹം നമ്മുടെ സര്‍വ്വശക്തനായ സ്രഷ്ടാവും പരിപാലകനും അവന്റെ മക്കളുടെ ജീവിതത്തിലേക്ക് പകര്‍ന്ന അതേ സ്‌നേഹമാണ് എന്നതിനാല്‍ നമുക്ക് സന്തോഷിക്കാം. നാം അഭിമുഖീകരിക്കുന്നതെന്തായാലും, നമ്മെ സൃഷ്ടിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നവന്‍ നമ്മെ നിരുപാധികമായും പൂര്‍ണ്ണമായും സ്‌നേഹിക്കുന്നുവെന്ന് ഉറപ്പിക്കുന്നതിലൂടെ നമ്മെ ശക്തിപ്പെടുത്തുന്നു. ദൈവമേ, അങ്ങയുടെ അനന്തവും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ സ്‌നേഹത്തിന്റെ എണ്ണമറ്റ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി!
നമുക്കു സ്്തുതിക്കാം!
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3:16 ന് എസ്ഥേറിന്റെ ഫോണിലെ അലാറം അടിക്കുമ്പോള്‍, അവള്‍ ഒരു 'സ്തുതി ഇടവേള' എടുക്കുന്നു. അവള്‍ ദൈവത്തിന് നന്ദി പറയുകയും അവന്റെ നന്മയെ അംഗീകരിക്കുകയും ചെയ്യുന്നു. എസ്ഥേര്‍ ദിവസം മുഴുവന്‍ ദൈവവുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, ഈ ഇടവേള എടുക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു, കാരണം അവനുമായുള്ള അടുപ്പത്തെ ആഘോഷിക്കാന്‍ ഇത് അവളെ സഹായിക്കുന്നു.
അവളുടെ സന്തോഷകരമായ ഭക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ക്രൂശിലെ ക്രിസ്തുവിന്റെ ത്യാഗത്തിന് നന്ദി പറയാനും ഇനിയും രക്ഷിക്കപ്പെടാത്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ഓരോ ദിവസവും ഒരു നിശ്ചിത സമയം നിശ്ചയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. യേശുവിലുള്ള എല്ലാ വിശ്വാസികളും തങ്ങളുടേതായ രീതിയില്‍ അവനെ സ്തുതിക്കുന്നതിനും മറ്റുള്ളവര്‍ക്കുവേണ്ടി ദിവസവും പ്രാര്‍ത്ഥിക്കുന്നതിനും സമയമെടുത്താല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
67-ാം സങ്കീര്‍ത്തനത്തിലെ വാക്കുകളില്‍ ലോകമെമ്പാടും അലയടിക്കുന്ന മനോഹരമായ ഒരു ആരാധന അലകളുടെ ചിത്രം കാണാം. സങ്കീര്‍ത്തനക്കാരന്‍ ദൈവകൃപയ്ക്കായി അപേക്ഷിക്കുന്നു, എല്ലാ ജനതകളിലും തന്റെ നാമം മഹത്തരമാക്കാനുള്ള ആഗ്രഹം പ്രഖ്യാപിക്കുന്നു (വാ. 1-2). അദ്ദേഹം പാടുന്നു, ''ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും'' (വാ. 3). അവന്‍ ദൈവത്തിന്റെ പരമാധികാരവും വിശ്വസ്ത മാര്‍ഗനിര്‍ദ്ദേശവും ആഘോഷിക്കുന്നു (വാ. 4). ദൈവത്തിന്റെ മഹത്തായ സ്‌നേഹത്തിന്റെയും സമൃദ്ധമായ അനുഗ്രഹങ്ങളുടെയും ജീവനുള്ള സാക്ഷ്യമെന്ന നിലയില്‍, സങ്കീര്‍ത്തനക്കാരന്‍ ദൈവജനത്തെ സന്തോഷകരമായ സ്തുതിയിലേക്ക് നയിക്കുന്നു (വാ. 5-6).
ദൈവത്തിനു തന്റെ പ്രിയപ്പെട്ട മക്കളോടുള്ള വിശ്വസ്തത അവനെ അംഗീകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നാം ചെയ്യുന്നതുപോലെ, മറ്റുള്ളവര്‍ക്കും അവനില്‍ ആശ്രയിക്കാനും അവനെ ബഹുമാനിക്കാനും അവനെ അനുഗമിക്കാനും കര്‍ത്താവായി പ്രശംസിക്കാനും നമ്മോടൊപ്പം ചേരാനാകും.
ദൈവം അതിലുമധികം യോഗ്യന്‍
മുമ്പ് യേശുവിലുള്ള വിശ്വാസികളില്‍ നിന്ന് വേദന ഏറ്റുവാങ്ങിയിട്ടുള്ള എന്റെ മമ്മി, ഞാന്‍ എന്റെ ജീവിതം അവനുവേണ്ടി സമര്‍പ്പിച്ചപ്പോള്‍ കോപത്തോടെ പ്രതികരിച്ചു. ''അപ്പോള്‍, നീ എന്നെ ഇപ്പോള്‍ വിധിക്കാന്‍ പോവുകയാണോ? ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല.'' അവള്‍ ഫോണ്‍ വെച്ചു, തുടര്‍ന്ന് ഒരു വര്‍ഷം മുഴുവന്‍ എന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചു. ഞാന്‍ ദുഃഖിച്ചു, പക്ഷേ ഒടുവില്‍ ദൈവവുമായുള്ള ഒരു ബന്ധം എന്റെ ഏറ്റവും മൂല്യവത്തായ ഒരു ബന്ധത്തേക്കാള്‍ പ്രധാനമാണെന്ന് മനസ്സിലായി. അവള്‍ എന്റെ കോളുകള്‍ നിരസിക്കുമ്പോഴെല്ലാം ഞാന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവളെ നന്നായി സ്‌നേഹിക്കാന്‍ എന്നെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
ഒടുവില്‍, ഞങ്ങള്‍ അനുരഞ്ജനത്തിലായി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, അവള്‍ പറഞ്ഞു, ''നിനക്കു മാറ്റം വന്നു. യേശുവിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു.'' താമസിയാതെ, അവള്‍ ക്രിസ്തുവിനെ സ്വീകരിച്ചു, ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിച്ച് അവളുടെ ബാക്കി ദിവസങ്ങള്‍ ജീവിച്ചു.
നിത്യജീവന്‍ എങ്ങനെ അവകാശമാക്കുമെന്ന് ചോദിച്ച് യേശുവിന്റെ അടുക്കലേക്ക് ഓടിയെത്തിയിട്ട് തന്റെ സമ്പത്ത് ഇപോക്ഷിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ദുഃഖിതനായി മടങ്ങിപ്പോയ മനുഷ്യനെപ്പോലെ, (മര്‍ക്കൊസ് 10:17-22), അവനെ പിന്തുടരുന്നതിനായി എല്ലാം ഉപേക്ഷിക്കുക എന്ന ചിന്തയില്‍ ഞാന്‍ കഷ്ടപ്പെട്ടു. അവനെ ദൈവത്തേക്കാള്‍ കൂടുതല്‍ വിശ്വസിക്കാന്‍ കൊള്ളാമെന്ന് നാം കരുതുന്ന കാര്യങ്ങളോ ആളുകളോ അടിയറവുവയ്ക്കുന്നത് എളുപ്പമല്ല (വാ. 23-25). എന്നാല്‍ ഈ ലോകത്തില്‍ നാം ഉപേക്ഷിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിന്റെ മൂല്യം ഒരിക്കലും യേശുവിനോടൊപ്പമുള്ള നിത്യജീവന്റെ ദാനത്തെ കവിയുകയില്ല. നമ്മുടെ സ്‌നേഹനിധിയായ ദൈവം എല്ലാ മനുഷ്യരെയും രക്ഷിക്കാന്‍ മനഃപൂര്‍വ്വം തന്നെത്തന്നെ ബലിയര്‍പ്പിച്ചു. അവന്‍ നമ്മെ സമാധാനത്തോടെ പൊതിഞ്ഞ് അമൂല്യവും നിരന്തരവുമായ സ്‌നേഹത്താല്‍ നമ്മെ ആകര്‍ഷിക്കുന്നു.
ഇതു പ്രാര്‍ത്ഥിക്കുവാനുള്ള സമയം ... വീണ്ടും
എന്റെ അയല്‍വാസിയായ മിരിയാമിനും അവളുടെ കൊച്ചു മകള്‍ എലിസബത്തിനും നേരെ കൈവീശിക്കൊണ്ട് ഞാന്‍ എന്റെ വീട്ടിലേക്കുള്ള വഴിയിലേക്കു കാര്‍ തിരിച്ചു. കാലക്രമേണ, വാക്കു പറഞ്ഞ ''കുറച്ച് മിനിറ്റുകള്‍'' എന്നതിനേക്കാളും നീണ്ടുനില്‍ക്കുന്ന ഞങ്ങളുടെ കുശലം പറച്ചിലുകള്‍ക്കും പിന്നീടുള്ള പ്രാര്‍ത്ഥനാ മീറ്റീംഗുകളും എലിസബത്തിനു പരിചിതമായിച്ചുടങ്ങിയിരുന്നു. അവളുടെ അമ്മയും ഞാനും സംസാരിക്കുന്നതിനിടയില്‍ അവള്‍ അവരുടെ മുന്‍വശത്തെ മുറ്റത്ത് നട്ടുപിടിപ്പിച്ച മരത്തില്‍ കയറിയിരുന്നു കാലുകള്‍ ആട്ടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, എലിസബത്ത് താഴേക്കിറങ്ങി ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് ഓടിവന്നു. ഞങ്ങളുടെ കൈകള്‍ പിടിച്ച് അവള്‍ പുഞ്ചിരിച്ചു, എന്നിട്ടു പാടുന്നതുപോലെ പറഞ്ഞു, ''ഇത് പ്രാര്‍ത്ഥിക്കാനുള്ള സമയമാണ്. . . വീണ്ടും.'' ഞങ്ങളുടെ സുഹൃദ്ബന്ധത്തില്‍ പ്രാര്‍ഥന എത്ര പ്രധാനമാണെന്ന് ചെറുപ്പത്തില്‍ത്തന്നെ എലിസബത്തിന് മനസ്സിലായി.
''കര്‍ത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍'' എന്നു വിശ്വാസികളെ പ്രോത്സാഹിപ്പിച്ചതിനുശേഷം (എഫെസ്യര്‍ 6:10), നിരന്തരമായ പ്രാര്‍ത്ഥനയുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് പ്രത്യേക ഉള്‍ക്കാഴ്ച നല്‍കി. കര്‍ത്താവിനോടൊപ്പമുള്ള ആത്മീയ നടത്തത്തില്‍ ദൈവജനത്തിന് ആവശ്യമായിരിക്കുന്നതും സംരക്ഷണവും വിവേചനവും തന്റെ സത്യത്തിലുള്ള ഉറപ്പും നല്‍കുന്ന ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗത്തെക്കുറിച്ച് തുടര്‍ന്ന് അവന്‍ വിവരിച്ചു (വാ. 11-17). എന്നിരുന്നാലും, ദൈവം നല്‍കുന്ന ഈ ശക്തി, പ്രാര്‍ത്ഥനയുടെ ജീവദായക വരത്തില്‍ മനപ്പൂര്‍വ്വം മുഴുകുന്നതിലൂടെയാണ് വളര്‍ച്ച പ്രാപിക്കുന്നതെന്ന് അപ്പൊസ്തലന്‍ ഊന്നിപ്പറഞ്ഞു (വാ. 18-20).
ധൈര്യത്തോടെ സംസാരിച്ചാലും നിശബ്ദമായി സംസാരിച്ചാലും വേദനിക്കുന്ന ഹൃദയത്തില്‍ ആഴത്തില്‍ ഞരങ്ങിയാലും ദൈവം നമ്മുടെ ആശങ്കകള്‍ ശ്രദ്ധിക്കുകയും കരുതുകയും ചെയ്യുന്നു. അവിടുത്തെ ശക്തിയില്‍ നമ്മെ ശക്തരാക്കാന്‍ അവന്‍ എപ്പോഴും തയ്യാറാണ്, കാരണം അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കാന്‍ നമ്മെ ക്ഷണിക്കുന്നു.
ഇരുവര്‍ നല്ലത്
1997-ല്‍ ഹവായിയില്‍ നടന്ന 'അയണ്‍മാന്‍ ട്രയാത്ലോണില്‍' (സൈക്ലിംഗ്, നീന്തല്‍, ദീര്‍ഘദൂര ഓട്ടം എന്നിവ ഉള്‍പ്പെടുന്ന ഒരു കായികവിനോദം) രണ്ട് സ്ത്രീകള്‍ ഫിനിഷ് ലൈനിലേക്ക് കുതിച്ചുകയറുന്നതിനിടയില്‍ ക്ഷീണിതരായി. ഇടറുന്ന കാലുകളോടെ സിയാന്‍ വെല്‍ഷ്, വെന്‍ഡി ഇന്‍ഗ്രാഹാമിനെ ചെന്നിടിച്ചു. ഇരുവരും നിലത്തു വീണു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരും ഫിനിഷ് ലൈനില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ വീണ്ടും മുന്നോട്ട് ഇടറിവീണു. വെന്‍ഡി മുന്നോട്ട് ഇഴഞ്ഞപ്പോള്‍ കാണികള്‍ കരഘോഷം നടത്തി. അവളുടെ എതിരാളി അതേപടി പിന്തുടര്‍ന്നപ്പോള്‍ അവര്‍ ഉച്ചത്തില്‍ ആഹ്ലാദിച്ചു. വെന്‍ഡി നാലാം സ്ഥാനത്ത് ഫിനിഷ് ലൈന്‍ മറികടന്ന് തന്റെ പിന്തുണക്കാരുടെ നീട്ടിയ കൈകളിലൊതുങ്ങി. പിന്നെ അവള്‍ തിരിഞ്ഞു വീണുപോയ അവളുടെ സഹോദരിയുടെ അടുത്തെത്തി. സിയാന്‍ അവളുടെ ശരീരം മുന്നോട്ട് നീക്കി, ക്ഷീണിച്ച കരം ഫിനിഷ് ലൈനിന് അപ്പുറത്ത് വെന്‍ഡിക്കു നേരെ നീട്ടി. അഞ്ചാം സ്ഥാനത്ത് അവള്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ കാണികള്‍ അവരുടെ അംഗീകാരം പ്രകടിപ്പിച്ച് ആര്‍ത്തലച്ചു.
140 മൈല്‍ ദൈര്‍ഘ്യമുള്ള ഓട്ടം ഈ ജോഡി പൂര്‍ത്തിയാക്കിയത് പലര്‍ക്കും പ്രചോദനമായി. എന്നാല്‍ ക്ഷീണിതരായ ഈ മത്സരാര്‍ത്ഥികളുടെ രൂപം, സഭാപ്രസംഗി 4:9-11 ലെ ജീവശക്തി നല്‍കുന്ന സത്യം സ്ഥിരീകരിച്ചുകൊണ്ട് എന്റെ മനസ്സില്‍ പതിഞ്ഞുകിടന്നു.
ജീവിതത്തില്‍ നമുക്ക് സഹായം ആവശ്യമാണെന്ന് സമ്മതിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല (വാ. 9), പ്രത്യേകിച്ചും നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ സത്യസന്ധമായി നിരസിക്കാനോ അവയെല്ലാം അറിയുന്ന ദൈവത്തില്‍ നിന്ന് മറയ്ക്കാനോ കഴിയില്ല എന്നതിനാല്‍. ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍, നാമെല്ലാവരും ശാരീരികമോ വൈകാരികമോ ആയി വീണുപോകാം. നാം തനിച്ചല്ലെന്ന് അറിയുന്നത് സ്ഥിരതയോടെ മുന്നോട്ടുപോകുന്നതിന് നമ്മെ ആശ്വസിപ്പിക്കും. നമ്മുടെ സ്‌നേഹനിധിയായ പിതാവ് നമ്മെ സഹായിക്കുന്നതുപോലെ, ആവശ്യമുള്ള മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തിക്കൊണ്ട് അവരും തനിച്ചല്ലെന്ന് സ്ഥിരീകരിക്കുന്നു.
ജീവിതം പ്രയാസകരമാകുമ്പോള്‍
ശാരീരികമായും മാനസികമായും വൈകാരികമായും തളര്‍ന്ന ഞാന്‍ എന്റെ ചാരുകസേരയില്‍ ചുരുണ്ടു കിടന്നു. ഞങ്ങളുടെ കുടുംബം ദൈവത്തിന്റെ നടത്തിപ്പനുസരിച്ച്് തെലങ്കാനയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറിയിരുന്നു. ഞങ്ങള്‍ എത്തിയതിനുശേഷം ഞങ്ങളുടെ കാര്‍ കേടുവന്നു, രണ്ട് മാസത്തേക്ക് വാഹനമില്ലാതെ ഞങ്ങള്‍ ഭാരപ്പെട്ടു. അതേസമയം, അപ്രതീക്ഷിതമായ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം എന്റെ ഭര്‍ത്താവിന് നടക്കാന്‍ കഴിയാതെവന്നതും എന്റെ വിട്ടുമാറാത്ത വേദനയും ഞങ്ങളുടെ വീട്ടുസാധനങ്ങള്‍ പഴയപടിയാക്കുന്ന ജോലിയെ പ്രയാസകരമാക്കി. ഞങ്ങള്‍ പുതുതായി പാര്‍ക്കാനാരംഭിച്ച പഴയ വീട്ടിലെ വലിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ മുതിര്‍ന്ന നായ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞു. ഞങ്ങളുടെ പുതിയ നായ്ക്കുട്ടി വലിയ സന്തോഷം നല്‍കിയിട്ടുണ്ടെങ്കിലും, അവന്റെ വര്‍ദ്ധിച്ച ഊര്‍ജ്ജസ്വലത പ്രതീക്ഷിച്ചതിലും വലിയ ജോലി ഞങ്ങള്‍ക്കു നല്‍കി. എന്റെ മനോഭാവം കൈപ്പുള്ളതായി. കാഠിന്യത്തിന്റെ കുണ്ടും കുഴിയും ഉള്ള ഒരു വഴിയില്‍ സഞ്ചരിക്കുമ്പോള്‍ എനിക്ക് എങ്ങനെ അചഞ്ചലമായ വിശ്വാസം ഉള്ളവളായിരിക്കാന്‍ കഴിയും?
ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, സങ്കീര്‍ത്തനക്കാരനെക്കുറിച്ച് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി - അവന്റെ സ്തുതി സാഹചര്യങ്ങളെ ആശ്രയിച്ചായിരുന്നില്ല. ദാവീദ് തന്റെ വികാരങ്ങള്‍ ദൈവസന്നിധിയില്‍ പകര്‍ന്നു, പലപ്പോഴും വലിയ ദുര്‍ബലതയോടെ, ദൈവസന്നിധിയില്‍ അഭയം തേടി (സങ്കീര്‍ത്തനം 16:1). ദൈവത്തെ ദാതാവും സംരക്ഷകനുമായി അംഗീകരിച്ച അവന്‍ (വാ. 5-6) അവനെ സ്തുതിക്കുകയും അവന്റെ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്തു (വാ. 7). 'യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വച്ചിരിക്കുന്നതിനാല്‍'' താന്‍ കുലുങ്ങുകയില്ലെന്ന് ദാവീദ് ഉറപ്പിച്ചു (വാ. 8). അതിനാല്‍, അവന്‍ സന്തോഷിക്കുകയും ദൈവസാന്നിധ്യത്തിന്റെ സന്തോഷത്തില്‍ സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്തു (വാ. 9-11).
നമ്മുടെ സമാധാനം നമ്മുടെ ഇന്നത്തെ സാഹചര്യത്തെ ആശ്രയച്ചല്ലെന്ന് അറിയുന്നതില്‍ നമുക്കും സന്തോഷിക്കാം. മാറ്റമില്ലാത്ത നമ്മുടെ ദൈവത്തിന് അവന്‍ ആരാണെന്നും എല്ലായ്‌പ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നതിനും നാം നന്ദി പറയുമ്പോള്‍, അവിടുത്തെ സാന്നിദ്ധ്യം നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ജ്വലിപ്പിക്കും.
ഏറ്റവും വലിയ മര്‍മ്മം
ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നതിനു മുമ്പ്, സുവിശേഷം പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടായിരുന്നു, എങ്കിലും അവന്റെ സ്വത്വം സംബന്ധിച്ച് ഞാന്‍ പോരാട്ടത്തിലായിരുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ ക്ഷമിക്കാന്‍ അധികാരമുള്ളു എന്നു ബൈബിള്‍ പറഞ്ഞിരിക്കേ അവന് എങ്ങനെ എനിക്കു പാപക്ഷമ വാഗ്ദാനം ചെയ്യുവാന്‍ കഴിയും? ജെ. ഐ. പായ്ക്കറിന്റെ 'ദൈവത്തെ അറിയുക'' വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ പോരാട്ടത്തില്‍ ഞാന്‍ ഏകയല്ല എന്നെനിക്കു മനസ്സിലായി. അനേക അവിശ്വാസികളെ സംബന്ധിച്ചു 'നസറായനായ യേശു ദൈവം മനുഷ്യനായതാണ് ... അവന്‍ മനുഷ്യന്‍ എന്നതുപോലെ തന്നെ പൂര്‍ണ്ണമായും സത്യമായും ദൈവവുമാണ് എന്ന ക്രിസ്ത്യാനികളുടെ അവകാശവാദം അസ്വസ്ഥതയുളവാക്കുന്നതാണ്'' എന്ന് പായ്ക്കര്‍ പറയുന്നു. എന്നാല്‍ രക്ഷ സാധ്യമാക്കു സത്യമാണിത്.
അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിനെ ''അദൃശ്യനായ ദൈവത്തിന്റെ പ്രതിമ'' എന്നു പരാമര്‍ശിക്കുമ്പോള്‍ യേശു പൂര്‍ണ്ണമായും മുഴുവനായും ദൈവമാണ് -സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തെയും സൃഷ്ടിച്ചവനും പരിപാലിക്കുന്നവനും - അതേസമയം മനുഷ്യനുമാണ് എന്നാണവന്‍ പറയുന്നത് (കൊലൊസ്യര്‍ 1:15-17). ഈ സത്യം നിമിത്തം, ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും മൂലം അവന്‍ നമ്മുടെ പാപത്തിന്റെ പരിണിത ഫലങ്ങള്‍ വഹിക്കുക മാത്രമല്ല, നാം - മുഴു സൃഷ്ടിയും കൂടെ - ദൈവത്തോടു നിരപ്പിക്കപ്പെടേണ്ടതിന് മാനുഷിക പ്രകൃതിയെ വീണ്ടെടുക്കുകയും ചെയ്തു (വാ. 20-22).
അതിശയകരവും മുന്‍കൈ എടുത്തു ചെയ്തതുമായ സ്‌നേഹ പ്രവൃത്തിയാല്‍ പിതാവായ ദൈവം, പരിശുദ്ധാത്മാവിന്റെ ശക്തിയാലും ദൈവപുത്രന്റെ ജീവിതത്തിലൂടെയും തിരുവെഴുത്തിലും തിരുവെഴുത്തിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തി. യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുന്നു കാരണം അവന്‍ ഇമ്മാനുവേലാണ്- ദൈവം നമ്മോടുകൂടെ. ഹല്ലേലുയ്യാ!
രഹസ്യമായ എത്തിച്ചുകൊടുക്കല്‍
മനോഹരമായ വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ നിറച്ച ഒരു തെളിഞ്ഞ ചില്ലുവെയ്‌സ് കലയെ അവളുടെ മുന്‍വാതിലില്‍ എതിരേറ്റു. ഏഴു മാസത്തോളം ഒരു അജ്ഞാത ക്രിസ്തുവിശ്വാസി, പ്രാദേശിക പൂക്കടയില്‍ നിന്നും കലയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിരുന്നു. ഓരോ മാസത്തെയും സമ്മാനത്തോടൊപ്പം തിരുവചനത്തില്‍നിന്നുള്ള പ്രോത്സാഹന വാക്യങ്ങളും അടിയില്‍, 'സ്‌നേഹത്തോടെ, യേശു'' എന്നു രേഖപ്പെടുത്തിയ കുറിപ്പും ഉണ്ടായിരുന്നു.
കല ഈ രഹസ്യ എത്തിച്ചുകൊടുക്കലിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പൂക്കള്‍ അവള്‍ക്ക് ആ വ്യക്തിയുടെ ദയയെ ആഘോഷിക്കുന്നതിനും തന്റെ ജനത്തിലൂടെ തന്റെ സ്‌നേഹം വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ വഴികളെ മനസ്സിലാക്കുവാനും അവസരം നല്‍കി. ഒരു മാരകമായ രോഗത്തോടു പോരാടിക്കൊണ്ടിരുന്ന അവള്‍ക്ക് ദൈവത്തിലാശ്രയിക്കാന്‍ അതു പ്രചോദനമായി. ആ വര്‍ണ്ണാഭമായ പൂക്കളും കൈകൊണ്ടെഴുതിയ കുറിപ്പും അവളോടുള്ള ദൈവത്തിന്റെ സ്‌നേഹമസൃണ മനസ്സലിവ് അവള്‍ക്കുറപ്പിച്ചു കൊടുത്തു.
അയച്ചുകൊടുത്തയാളിന്റെ രഹസ്യാത്മകത, ദാനം ചെയ്യുന്ന സമയത്ത് തന്റെ ജനത്തിനുണ്ടായിരിക്കുവാന്‍ യേശു പ്രോത്സാഹിപ്പിക്കുന്ന ഹൃദയ പ്രേരണയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. നീതിപ്രവൃത്തികള്‍ 'മറ്റുള്ളവരുടെ മുമ്പില്‍'' ചെയ്യുന്നതിനെതിരെ അവന്‍ മുന്നറിയിപ്പു നല്‍കുന്നു (മത്തായി 6:1). ദൈവം നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുംവേണ്ടിയുള്ള നന്ദി നിറഞ്ഞു കവിയുന്ന ഹൃദത്തില്‍ നിന്നുള്ള ആരാധനയുടെ പ്രകടനമായിരിക്കണം സല്‍പ്രവൃത്തികള്‍. ബഹുമാനിക്കപ്പെടണം എന്ന പ്രതീക്ഷയോടെ നമ്മുടെ ഔദാര്യത്തെ ഉയര്‍ത്തിക്കാണിക്കുന്നത് സകല നന്മയുടെയും ദാതാവായ യേശുവില്‍ നിന്ന് ശ്രദ്ധ തിരിച്ചുകളയും.
നല്ല ഉദ്ദേശ്യത്തോടെ നാം എപ്പോഴാണ് ദാനം ചെയ്യുന്നതെന്ന് ദൈവം അറിയുന്നു (വാ. 4). നാം അവനു മഹത്വവും ബഹുമാനവും സ്തുതിയും അര്‍പ്പിച്ചുകൊണ്ട് സ്‌നേഹത്താല്‍ പ്രേരിതരായി ഔദാര്യം കാണിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു.
സ്നേഹത്താല്‍ കഴുകപ്പെടുക
സൗത്ത് കാലിഫോര്‍ണിയയിലെ ഒരു ചെറിയ സഭ പ്രായോഗികമായ നിലയില്‍ ദൈവസ്നേഹം വെളിപ്പെടുത്താനുള്ള ഒരു അവസരം തിരിച്ചറിഞ്ഞു. യേശുവിലുള്ള വിശ്വാസികള്‍ ഒരു അലക്കു കേന്ദ്രത്തില്‍ ഒന്നിച്ചു കൂടിയിട്ട് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുവാന്‍ തയ്യാറായി. അവര്‍ ഒരുമിച്ച് വസ്ത്രങ്ങള്‍ കഴുകി, ഉണക്കി, മടക്കി നല്‍കുകയും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമോ പലചരക്കു സാധനങ്ങളോ നല്‍കുകയും ചെയ്തു.
'ആളുകളുമായി യഥാര്‍ത്ഥ ബന്ധം സ്ഥാപിക്കുകയും ... അവരുടെ കഥകള്‍ കേള്‍ക്കുകയും'' ചെയ്യുന്നതായിരുന്നു തനിക്കു ലഭിച്ച ഏറ്റവും വലിയ പ്രതിഫലം എന്ന് ഒരു സന്നദ്ധപ്രവര്‍ത്തക തിരിച്ചറിഞ്ഞു. യേശുവുമായുള്ള അവരുടെ ബന്ധം നിമിത്തം, ഈ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ജീവനുള്ള വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും തങ്ങളുടെ വിശ്വാസം ജീവിച്ചു കാണിക്കണമായിരുന്നു. അത് മറ്റുള്ളവരുമായി ആത്മാര്‍ത്ഥമായ ബന്ധം സ്ഥാപിക്കുന്നതിന് അവരെ സഹായിച്ചു.
വിശ്വാസം ഏറ്റുപറയുന്ന വിശ്വാസിയുടെ ഓരോ സേവന പ്രവൃത്തിയും യഥാര്‍ത്ഥ വിശ്വാസത്തിന്റെ ഫലമാണ് എന്ന് അപ്പൊസ്തലനായ യാക്കോബ് ഉറപ്പിച്ചു പറയുന്നു. 'വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവെ നിര്‍ജ്ജീവമാകുന്നു'' (യാക്കോബ് 2:14-17) എന്ന് അവന്‍ പറയുന്നു. നാം വിശ്വസിക്കുന്നു എന്ന നമ്മുടെ പ്രഖ്യാപനം നമ്മെ ദൈവമക്കളാക്കിത്തീര്‍ക്കുന്നു, എന്നാല്‍ മറ്റുള്ളവരെ സേവിക്കുന്നതിലൂടെ നാം അവനെ സേവിക്കുമ്പോഴാണ് നാം യേശുവിനെ ആശ്രയിക്കുയും അനുഗമിക്കുകയും ചെയ്യുന്ന വിശ്വാസികളായി പ്രവര്‍ത്തിക്കുന്നത് (വാ. 24). വിശ്വാസവും സേവനവും ശരീരവും ആത്മാവും എന്നപോലെ അടുത്ത പരസ്പരാശ്രയത്തില്‍ വര്‍ത്തിക്കുന്നവയാണ് (വാ. 26). ക്രിസ്തു നമ്മിലും നമ്മിലൂടെയും പ്രവര്‍ത്തിച്ചുകൊണ്ട് അവന്റെ ശക്തിയുടെ മനോഹരമായ പ്രദര്‍ശനമാണ് അപ്പോള്‍ സംഭവിക്കുന്നത്.
ക്രൂശിലെ ദൈവത്തിന്റെ യാഗം നമ്മെ തികഞ്ഞ സ്നേഹത്തില്‍ കഴുകുന്നു എന്നത് വ്യക്തിപരമായി അംഗീകരിച്ചതിനുശേഷം നമുക്ക് ആധികാരികമായ വിശ്വാസത്തോടെ പ്രതികരിക്കാന്‍ കഴിയും; ആ വിശ്വാസം നാം മറ്റുള്ളവരെ സേവിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്ക് കവിഞ്ഞൊഴുകിക്കൊണ്ടിരിക്കും.