ദൈവം നാല്‍ക്കവലയിൽ
അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷെ ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചു.
ജീവിത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, അവർ ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ പാലിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ കൽപ്പനകൾ പാലിച്ചുകൊണ്ട് "ജീവനെ തിരഞ്ഞെടുത്തുകൊൾക;" എന്ന് മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരേമ്യാ പ്രവാചകൻ ദൈവത്തിന്റെ വഴിപിഴച്ച ആളുകൾക്ക് മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ;" (യിരേമ്യാ 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.
റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരേമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. അപ്പോൾ തന്നെ, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീര്‍പ്പിട്ട്, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്‌പ്പോഴും അത്ര വ്യക്തമായി വരുന്നില്ല, പക്ഷേ അത് വരുന്നു. നാം നാൽക്കവലയിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം.

ക്രിസ്തുവിൽ ശാന്തമായ വിശ്വസ്തത
ഞാൻ ആദ്യം അവനെ ശ്രദ്ധിച്ചില്ല. ഞാൻ എന്റെ ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി വന്നതാണ്. ഡൈനിംഗ് റൂമിലെ എല്ലാം വൃത്തിയുള്ളതായിരുന്നു. ബുഫെ മേശയും ഫ്രിഡ്‌ജും നിറഞ്ഞിരുന്നു. പാത്രങ്ങൾ എല്ലാം തയ്യാറായിരുന്നു. എല്ലാം നല്ലതായിരുന്നു.
അപ്പോൾ ഞാൻ അയാളെ കണ്ടു. ഞാനെന്ന ഭാവമില്ലാത്ത അയാൾ ചില പാത്രങ്ങൾ നിറച്ചു, ചിലത് തുടച്ചു. താൻ ആളാകാൻ അയാൾ ശ്രമിച്ചില്ല. പക്ഷേ, കൂടുതൽ നേരം ഇരിക്കുന്തോറും എന്റെ അത്ഭുതം വർദ്ധിച്ചുവന്നു. എല്ലാം ശ്രദ്ധിച്ചുകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും കുറവുണ്ടാകുന്നതിന് മുമ്പ് എല്ലാം വീണ്ടും നിറച്ചുകൊണ്ട്, ആ മനുഷ്യൻ വളരെ വേഗത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നു. ഭക്ഷ്യസേവന രംഗത്തെ വിദഗ്ദ്ധനായ ഞാൻ, ഓരോ കാര്യങ്ങളും അയാൾ സൂക്ഷമയോടെ ചെയ്യുന്നത് ശ്രദ്ധിച്ചു. ആരും ശ്രദ്ധിച്ചില്ലെങ്കിൽ പോലും ആ മനുഷ്യൻ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതിനാൽ അവിടെ ഒന്നിനും കുറവുണ്ടായിരുന്നില്ല.
ആ മനുഷ്യൻ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, തെസ്സലോനിക്യർക്കുള്ള പൗലോസിന്റെ വാക്കുകൾ ഞാൻ ഓർത്തു: “പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.." (1 തെസ്സലൊനീക്യർ 4:11-12). വിശ്വസ്തനായ ഒരു തൊഴിലാളിക്ക് മറ്റുള്ളവരുടെ ബഹുമാനം എങ്ങനെ നേടാനാകുമെന്ന് പൗലോസിന് മനസ്സിലായി. ചെറിയ സേവനങ്ങൾ പോലും, അന്തസ്സോടെയും ഉത്സാഹത്തോടെയും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുവാൻ സുവിശേഷത്തിന് എങ്ങനെ സാധിക്കും എന്നത് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.
അന്ന് ഞാൻ കണ്ട മനുഷ്യൻ യേശുവിൽ വിശ്വസിച്ചിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് വിശ്വസ്തതയോടെ ജീവിക്കുവാൻ അയാളുടെ പ്രവർത്തനം എന്നെ പ്രേരിപ്പിച്ചു. അതിന് ഞാൻ നന്ദിയുള്ളവനാണ്.

പ്രത്യാശ കണ്ടെത്തുന്നു
പവിഴപ്പുറ്റുകളുടെ ശോഷണം നേരിട്ടു കണ്ടിട്ടുള്ള സമുദ്രശാസ്ത്രജ്ഞയാണ് സിൽവിയ എർലെ. ആഗോള "പ്രത്യാശാ ബിന്ദുക്കളുടെ" വികസനത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംഘടനയായ 'മിഷൻ ബ്ലൂ' അവർ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകൾ "സമുദ്രത്തിന്റെ ആരോഗ്യത്തിന് നിർണായകമാണ്", അത് ഭൂമിയിലെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഈ പ്രദേശങ്ങളുടെ മനഃപൂർവമായ പരിചരണത്തിലൂടെ, വെള്ളത്തിനടിയിലുള്ള ജീവസമൂഹങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതും ശാസ്ത്രജ്ഞർ കണ്ടു.
സങ്കീർത്തനം 33-ൽ, ദൈവം എല്ലാം വാക്കിനാൽ ഉളവാക്കുകയും താൻ സൃഷ്ടിച്ചതെല്ലാം ഉറച്ചുനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് സങ്കീർത്തനക്കാരൻ അംഗീകരിക്കുന്നു. (വാ. 6-9). ദൈവം തലമുറകളുടെയും രാഷ്ട്രങ്ങളുടെയും മേൽ വാഴുമ്പോൾ (വാ. 11-19), അവൻ മാത്രം ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നു, ജീവൻ രക്ഷിക്കുന്നു, പ്രത്യാശ പുനരുജ്ജീവിപ്പിക്കുന്നു. എന്നിരുന്നാലും, ലോകത്തെയും അവൻ സൃഷ്ടിച്ച ആളുകളെയും പരിപാലിക്കുന്നതിൽ അവനോടൊപ്പം ചേരാൻ ദൈവം നമ്മെ ക്ഷണിക്കുന്നു.
മേഘാവൃതമായ ആകാശത്ത് മിന്നുന്ന മഴവില്ലും, പാറക്കെട്ടുകളിൽ പതിക്കുന്ന സമുദ്രത്തിലെ തിളങ്ങുന്ന തിരമാലകളും കണ്ട് ഓരോ തവണയും നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അവനിൽ "നമ്മുടെ പ്രത്യാശ" വച്ചുകൊണ്ട് നമുക്ക് അവന്റെ "അചഞ്ചലമായ സ്നേഹവും" സാന്നിധ്യവും പ്രഖ്യാപിക്കാം. (വാ. 22).
ലോകത്തിന്റെ നിലവിലെ അവസ്ഥ കണ്ട് നാം നിരുത്സാഹപ്പെടുമ്പോൾ, നമുക്ക് ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് നാം വിശ്വസിക്കാൻ തുടങ്ങിയേക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ സന്നദ്ധ സേവകരരെന്ന നിലയിൽ നാം നമ്മുടെ പങ്ക് നിർവഹിക്കുമ്പോൾ, സ്രഷ്ടാവ് എന്ന നിലയിൽ അവനെ ബഹുമാനിക്കാനും, മറ്റുള്ളവർ യേശുവിൽ പ്രത്യാശ കണ്ടെത്താൻ അവരെ സഹായിക്കാനും കഴിയും.

പുത്രനും ഉദിക്കുന്നു
ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ആദ്യത്തെ മുഴുനീള നോവലിൽ അടുത്തിടെ ഒന്നാം ലോകമഹായുദ്ധം സഹിച്ച മദ്യപാനികളായ സുഹൃത്തുക്കളെ അവതരിപ്പിക്കുന്നു. അവർ യുദ്ധത്തിന്റെ മുറിപ്പാടുകള്‍ അക്ഷരാർത്ഥത്തിലും ആലങ്കാരികമായും വഹിക്കുകയും, വിരുന്നുകളിലൂടെയും വലിയ സാഹസികതകളിലൂടെയും, ഉറക്കത്തിലൂടെയും അതിനെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു. വേദന ശമിപ്പിക്കാൻ എപ്പോഴും മദ്യമുണ്ട്. ആരും സന്തുഷ്ടരല്ല.
ഹെമിംഗ്‌വേയുടെ 'ദി സൺ ഓൾസോ റൈസസ്' എന്ന പുസ്തകത്തിന്റെ തലക്കെട്ട് സഭാപ്രസംഗിയുടെ പേജുകളിൽ നിന്നാണ് (1:5). സഭാപ്രസംഗിയിൽ, ശലോമോൻ രാജാവ് തന്നെത്തന്നെ "ഗുരു" എന്ന് വിളിക്കുന്നു (വാക്യം 1). അവൻ നിരീക്ഷിക്കുന്നു, "സകലവും മായയത്രേ" (വാക്യം 2). കൂടാതെ, "സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?" (വാ. 3). സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് സോളമൻ കണ്ടു, കാറ്റ് അങ്ങോട്ടും ഇങ്ങോട്ടും വീശുന്നു, നദികൾ ഒരിക്കലും നിറയാത്ത കടലിലേക്ക് അനന്തമായി ഒഴുകുന്നു (വാ. 5-7). ആത്യന്തികമായി, എല്ലാം മറന്നുപോകുന്നു (വാക്യം 11).
ഹെമിംഗ്‌വേയും സഭാപ്രസംഗിയും, ഈ ജീവിതത്തിനായി മാത്രം ജീവിക്കുന്നതിന്റെ നിരർത്ഥകതയെ ചിത്രീകരിക്കുന്നു. എന്നിരുന്നാലും, ശലോമോൻ തന്റെ പുസ്തകത്തിൽ ദൈവികതയുടെ ഉജ്ജ്വലമായ സൂചനകൾ തുന്നിച്ചേർക്കുന്നു. ശാശ്വതമായ കാര്യവും, യഥാർത്ഥ പ്രത്യാശയും ഉണ്ട്. സഭാപ്രസംഗി, മനുഷ്യന്റെയും ദൈവത്തിന്റെയും യഥാർത്ഥ അവസ്ഥ കാണിക്കുന്നു. “ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം,” (3:14) ശലോമോൻ പറഞ്ഞു, അതിലാണ് നമ്മുടെ പ്രത്യാശ. എന്തെന്നാൽ, ദൈവം നമുക്ക് തന്റെ പുത്രനായ യേശുവിനെയാണ് ദാനമായി നൽകിയിരിക്കുന്നത്.
ദൈവത്തെക്കൂടാതെ, നാം അനന്തമായ നടുക്കടലിൽ ഒഴുകിനടക്കുന്നു. അവന്റെ ഉയിർത്തെഴുന്നേറ്റ പുത്രനായ യേശുവിലൂടെ നാം ദൈവവുമായി ചേരുകയും, നമ്മുടെ അർത്ഥവും, മൂല്യവും, ലക്ഷ്യവും കണ്ടെത്തുകയും ചെയ്യുന്നു.

ക്രിസ്തുവിലുള്ള പുതിയ വ്യക്തിത്വം
“ഞാൻ പഴയ ആളല്ല. ഞാൻ ഒരു പുതിയ ആളാണ്." ഒരു സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളോട് സംസാരിച്ച എന്റെ മകന്റെ ആ ലളിതമായ വാക്കുകൾ ദൈവം അവന്റെ ജീവിതത്തിൽ എത്രമാത്രം മാറ്റം വരുത്തിയെന്ന് കാണിക്കുന്നു. ഒരിക്കൽ ഹെറോയിന് അടിമയായിരുന്ന ജെഫ്രി സ്വയം ഒരു പാപിയായിട്ടാണ് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ അവൻ തന്നെത്തന്നെ ദൈവമകനായാണ് കാണുന്നത്.
ബൈബിൾ പറയുന്നു: “ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.” (2 കൊരിന്ത്യർ 5:17). നമ്മുടെ ഭൂതകാലത്തിൽ നാം ആരായിരുന്നാലും എന്തെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, നമ്മുടെ രക്ഷയ്ക്കായി യേശുവിൽ വിശ്വസിക്കുകയും അവന്റെ കുരിശിലൂടെയുള്ള പാപമോചനം സ്വീകരിക്കുകയും ചെയ്യുമ്പോൾ, നാം പുതിയ ഒരാളായി മാറുന്നു. ഏദെൻ തോട്ടം മുതൽ, നമ്മുടെ പാപങ്ങളുടെ കുറ്റബോധം നമ്മെ ദൈവത്തിൽ നിന്ന് വേർപെടുത്തിയിരിക്കുന്നു, എന്നാൽ അവൻ ഇപ്പോൾ നമുക്കെതിരായ നമ്മുടെ പാപങ്ങൾ "കണക്കിടാതെ," "അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു," (വാ. 18-19). നാം അവന്റെ പ്രിയപ്പെട്ട മക്കളാണ് (1 യോഹന്നാൻ 3:1-2). അവൻ നമ്മെ കഴുകി വൃത്തിയാക്കി അവന്റെ പുത്രന്റെ സാദൃശ്യത്തിൽ ആക്കിയിരിക്കുന്നു.
യേശു നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും, ദൈവവുമായുള്ള ഒരു പുതിയ ബന്ധത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. നാം ഇനി സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുവാനല്ല, മറിച്ച്, നമുക്ക് വേണ്ടി "മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു" വേണ്ടിയാണ്. (2 കൊരിന്ത്യർ 5: 15). ഈ പുതുവത്സര ദിനത്തിൽ, അവന്റെ രൂപാന്തരപ്പെടുത്തുന്ന സ്നേഹം പുതിയ വ്യക്തിത്വത്തോടും ലക്ഷ്യത്തോടും കൂടി ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഓർക്കുക. മറ്റുള്ളവരെ പുതിയ മനുഷ്യരാക്കുവാൻ കഴിവുള്ള നമ്മുടെ രക്ഷകനെ അവർക്ക് കാണിച്ചുകൊടുക്കുവാൻ നമുക്ക് ഇടയാകട്ടെ.
