വെളിച്ചം ഉണ്ടാകട്ടെ
എന്റെ മകൾ പിച്ചവെച്ചു നടക്കുന്ന സമയം അവൾ അത്ഭുതത്തോടെ കണ്ടെത്തുന്ന അപരിചിതമായ ഓരോ കാര്യത്തിനും ഞാൻ പലപ്പോഴും പേരിട്ടു; ആ വസ്തുക്കൾ തിരിച്ചറിയുന്നതിനായി അവളെ അതു സ്പർശിക്കുവാൻ അനുവദിക്കുകയോ അവൾക്കായി അതിന്റെ പേര് ആവർത്തിച്ചു പറയുകയോ ചെയ്യുക പതിവായിരുന്നു. ചുറ്റും കാണുന്ന വിശാലമായ ലോകം അവളെ പരിചയപ്പെടുത്തുകയും അവയുടെ പേര് പഠിപ്പിക്കുകയുമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. എന്റെ ഭർത്താവും ഞാനും , സ്വാഭാവികമായും അവളുടെ ആദ്യ വാക്ക് അമ്മ എന്നോ അപ്പ എന്നോ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അവൾ തികച്ചും വ്യത്യസ്തമായ അവളുടെ ആദ്യ വാക്കുകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി: ഒരു ദിവസം അവളുടെ ചെറിയ വായ മൃദുവായി പിറുപിറുത്തു – വേറ്റം! ഞാൻ പറഞ്ഞു കൊടുത്ത “വെട്ടം” (വെളിച്ചം) എന്ന വാക്കിന്റെ മധുരമായ പ്രതിധ്വനി ആയിരുന്നു അത്.
ബൈബിളിൽ നമുക്കായി രേഖപ്പെടുത്തിയ ദൈവത്തിന്റെ ആദ്യ വാക്കുകളിൽ ഒന്നാണ് വെളിച്ചം. ദൈവത്തിന്റെ ആത്മാവ്, പാഴും ശൂന്യവുമായി ഇരുന്ന ഇരുണ്ട ഭൂമിയിൽ, പരിവർത്തനം ചെയ്യുമ്പോൾ, ദൈവം ഭൂമിയിൽ വെളിച്ചം അവതരിപ്പിച്ചു, "വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു" (ഉൽപത്തി 1: 3). മറ്റ് തിരുവെഴുത്തുകളും ഇതു തന്നെ പറയുന്നു: ദൈവവചനം നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ വിശദീകരിക്കുന്നു (സങ്കീ. 119:130), യേശു തന്നെക്കുറിച്ച് തന്നെ"ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു" എന്ന് പറയുന്നു, (യോഹ. 8:12).
സൃഷ്ടികർമ്മത്തിൽ ദൈവത്തിന്റെ ആദ്യ വാക്ക് വെളിച്ചം ഉണ്ടാകട്ടെ എന്നതായിരുന്നു. അത് ആ ജോലി ചെയ്യുവാൻ ദൈവത്തിന് വെളിച്ചം ആവശ്യമായിരുന്നതുകൊണ്ടല്ല; ആ വെളിച്ചം നമുക്ക് വേണ്ടിയായിരുന്നു. നമുക്ക് ചുറ്റുമുള്ള സൃഷ്ടിയിൽ അവനെ കാണുവാനും അവന്റെ വിരലടയാളം തിരിച്ചറിയാനും, നല്ലതല്ലാത്തതിൽ നിന്ന് നല്ലതെന്താണെന്ന് മനസ്സിലാക്കുവാനും, ഈ വിശാലമായ ലോകത്തിൽ യേശുവിന്റെ പിന്നാലെ ഓരോ ചുവടും വെക്കുവാനും വെളിച്ചം നമ്മെ പ്രാപ്തരാക്കുന്നു.

രാത്രി ജോലിക്കാർ
രാവിലെ 3 മണി സമയം, ഒരു തീവ്രപരിചരണ ആശുപത്രിയിൽ ഒരു രോഗി ഒരു മണിക്കൂറിനിടയിൽ 4ആം തവണയും കോളിങ്ങ് ബെല്ലടിച്ചു. രാത്രി ഡ്യൂട്ടിയിലുള്ള നഴ്സ് പരാതിയില്ലാതെ പരിചരിച്ചു. ഉടനെ മറ്റൊരു രോഗി ശ്രദ്ധക്കായി അലറിക്കരഞ്ഞു. നഴ്സ് അസ്വസ്ഥയായില്ല. പകൽസമയത്തെ തിരക്ക് ഒഴിവാക്കാൻ നൈറ്റ് ഷിഫ്റ്റ് അവർ അഞ്ച് വർഷം മുമ്പ് ചോദിച്ചു വാങ്ങിയതാണ്. പിന്നീടവൾക്ക് ബോധ്യമായി രാത്രി ഡ്യൂട്ടി അത്ര എളുപ്പമല്ലെന്ന്. ചിലപ്പോൾ രോഗികളെ ഒറ്റക്ക് തിരിച്ചു കിടത്തേണ്ടിവരും. രാത്രിയിൽ ഡോക്ടറുടെ സേവനം അത്യാവശ്യഘട്ടങ്ങളിൽ വിളിച്ചു വരുത്തിയാൽ മാത്രം ലഭിക്കുന്നതു കൊണ്ട് രോഗികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും.
നൈറ്റ് ഷിഫ്റ്റിലെ സഹപ്രവർത്തകരുടെ സഹകരണം ഒക്കെ ലഭിക്കുന്നുണ്ടെങ്കിലും ഈ നഴ്സിന് ആവശ്യത്തിന് ഉറക്കം ലഭിക്കാറില്ല. തൻ്റെ ജോലി അത്ര ഗൗരവമായതുകൊണ്ട് പലപ്പോഴും അവൾ സഭയുടെ പ്രാർത്ഥനാ സഹായം തേടാറുണ്ട്. ”നന്ദി ദൈവമേ, അവരുടെ പ്രാർത്ഥന കാര്യങ്ങളെ വ്യത്യാസപ്പെടുത്തുന്നു.”
അവളുടെ ഈ സ്തുതി ഒരു രാത്രി ജോലിക്കാരി എന്ന നിലയിൽ ഉചിതമാണ്—നമ്മെ സംബന്ധിച്ചും. സങ്കീർത്തകൻ എഴുതി, “അല്ലയോ, രാത്രി കാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നിൽക്കുന്നവരായി യഹോവയുടെ സകല ദാസന്മാരുമായുള്ളോരേ യഹോവയെ വാഴ്ത്തുവിൻ. വിശുദ്ധ മന്ദിരത്തിലേക്കു കൈ ഉയർത്തി യഹോവയെ വാഴ്ത്തുവിൻ” (സങ്കീർത്തനങ്ങൾ 134:1-2).
ഈ സങ്കീർത്തനം, ദൈവാലയ കാവൽക്കാരായി ജോലി ചെയ്യുന്ന ലേവ്യർക്കു വേണ്ടി—രാവും പകലും ദൈവാലയത്തെ കാവൽ ചെയ്യുന്ന അവരുടെ ഗൗരവമായ ജോലിയെ അംഗീകരിച്ചുകൊണ്ട്— എഴുതിയതാണ്. നമ്മുടെ ഇന്നത്തെ അവിശ്രമ ലോകത്തിൽ, പ്രത്യേകിച്ച് രാത്രി ജോലികൾ ചെയ്യുന്നവർക്കും, നമുക്കോരോരുത്തർക്കും രാത്രികളിൽ ദൈവത്തെ സ്തുതിക്കാൻ ഈ സങ്കീർത്തനം സഹായകരമാണ്. സങ്കീർത്തനം ഇങ്ങനെ അവസാനിക്കുന്നു: “ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽ നിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ” (വാ. 3).

ആത്മീയ രോഗനിർണ്ണയം
എന്റെ ഭാര്യാപിതാവിന്റെ പാൻക്രിയാസിലെ ക്യാൻസർ കീറോതെറാപ്പി മൂലം കുറഞ്ഞു വന്നെങ്കിലും പൂർണ്ണമായും മാറിയില്ല. വീണ്ടും ട്യൂമർ വളർന്നു തുടങ്ങി; അദ്ദേഹം ഒരു ജീവന്മരണ തീരുമാനം എടുക്കേണ്ടി വന്നു. അദ്ദേഹം ഡോക്ടറോട് ചോദിച്ചു: “ഞാൻ ഇനിയും ഈ കീമോ എടുക്കണമോ? മറ്റെന്തെങ്കിലും മരുന്നോ റേഡിയേഷനോ പരീക്ഷിക്കട്ടേ?”
യഹൂദ ജനതയുടെ മുമ്പിലും ഇങ്ങനെയൊരു ജീവന്മരണ ചോദ്യം ഉണ്ടായി. യുദ്ധവും ക്ഷാമവും മൂലം മടുത്ത ദൈവത്തിന്റെ ജനം തങ്ങളുടെ യഥാർത്ഥ പ്രശ്നം വിഗ്രഹാരാധന കൂടിയതാണോ അതോ കുറഞ്ഞു പോയതാണോ എന്ന് ആശ്ചര്യപ്പെട്ടു! അവസാനം അവർ, വ്യാജ ദൈവത്തിന് കൂടുതൽ യാഗങ്ങൾ അർപ്പിച്ച് അവൾ അവരെ സംരക്ഷിക്കുകയും അഭിവൃദ്ധി നൽകുകയും ചെയ്യുമോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു (യിരെമ്യാവ് 44:17).
അവർ തങ്ങളുടെ പ്രശ്നകാരണത്തെ നിർണ്ണയിക്കുന്നതിൽ വല്ലാതെ തെറ്റിപ്പോയി എന്ന് യിരെമ്യാവ് പറഞ്ഞു. അവരുടെ പ്രശ്നം അവർ വിഗ്രഹങ്ങളെ സേവിക്കുന്നത് കുറഞ്ഞു പോയതല്ല, വിഗ്രഹങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നതാണ്. അവർ പ്രവാചകനോട് പറഞ്ഞു, “നീ യഹോയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല” (വാ. 16). യിരെമ്യാവ് മറുപടി പറഞ്ഞു, “നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപം കാട്ടി യഹോവയോട് പാപം ചെയ്യുകകൊണ്ട്, ഇന്ന് ഈ അനർത്ഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു” (വാ. 23).
യഹൂദയെപ്പോലെ, നമ്മളും നമ്മെ പ്രശ്നത്തിലാക്കിയ പാപകരമായ തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണു പോകാൻ പ്രലോഭിതരായേക്കാം. ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ? വീണ്ടും അകന്നു പോകാം. സാമ്പത്തിക പ്രശ്നങ്ങൾ? ഇനിയും സ്വന്ത സുഖങ്ങൾക്കായി ചെലവിട്ടേക്കാം. അവഗണിക്കപ്പെട്ടോ? തിരിച്ചും നിഷ്കരുണം പെരുമാറിപ്പോകാം. എന്നാൽ നമ്മുടെ പ്രശ്നങ്ങൾക്ക് കാരണമായ ഈ വിഗ്രഹങ്ങളൊന്നും നമ്മെ രക്ഷിക്കില്ല. യേശുവിന് മാത്രമാണ് നാം അവനിൽ ആശ്രയിക്കുമ്പോൾ നമ്മെ ഈ പ്രശ്നങ്ങളിൽ നിന്ന് വിടുവിക്കാൻ കഴിയുക.

വിശ്വാസത്തിലുള്ള വളർച്ച
എന്റെ കൃഷി പരീക്ഷണങ്ങളുടെ തുടക്കത്തിൽ, ഞാൻ എന്നും രാവിലെ എഴുന്നേറ്റ് തോട്ടത്തിലേക്ക് ഓടും, വിത്തുകൾ മുളച്ചോ എന്ന് നോക്കാൻ. ഒന്നുമായില്ല. പിന്നീട് ഇന്റർനെറ്റിൽ “വേഗത്തിൽ ചെടികൾ വളർത്തുന്നതിനെക്കുറിച്ച് “പരിശോധിച്ചപ്പോൾ മനസ്സിലായി; ഒരു ചെടിയുടെ ജീവിത ചക്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വിത്ത് മുളക്കുന്ന ഘട്ടമാണെന്ന്. തിരക്കുകൂട്ടിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, കുഞ്ഞു നാമ്പുകൾ മണ്ണിലൂടെ പൊരുതി സൂര്യനു നേരെ മുളച്ചുവരുന്നതും മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമൊക്കെ വിലമതിക്കാനായി. അവസാനം ആഴ്ചകൾ ക്ഷമയോടെ കാത്തിരുന്ന് പച്ച നാമ്പുകൾ മുളപൊട്ടുന്നത് ആസ്വദിക്കാൻ സാധിച്ചു.
പലപ്പോഴും നമുക്ക് വിജയങ്ങളെയും നേട്ടങ്ങളെയും വളരെ വേഗം അഭിനന്ദിക്കാൻ കഴിയും, എന്നാൽ സ്വഭാവഗുണങ്ങൾ രൂപപ്പെടുന്നത് സമയമെടുത്തും സംഘർഷങ്ങലൂടെയുമാണെന്ന് അംഗീകരിക്കാതെയും പോകും. “വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ” “അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ” (യാക്കോബ് 1:2) എന്ന് യാക്കോബ് പഠിപ്പിക്കുന്നു. പരീക്ഷകളെക്കുറിച്ച് സന്തോഷിക്കാൻ എന്തിരിക്കുന്നു?
ദൈവം നമ്മെ എന്തായിരിക്കുവാൻ വിളിച്ചിരിക്കുന്നുവോ അങ്ങനെ ആക്കിത്തീർക്കുന്ന പ്രക്രിയയിൽ നമ്മെ ചിലപ്പോൾ പ്രയാസങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടത്തി വിട്ടേക്കാം. പരീക്ഷകളെ അതിജീവിച്ച്, നമ്മൾ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും” (വാ. 4) ആയിത്തീരുന്നതു കാണാൻ ദൈവം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. യേശുവിൽ അടിയുറച്ചവരായി, നമുക്ക് ഏത് പ്രതിസന്ധിയിലും സ്ഥിരതയോടെ നിലനിന്ന്, ശക്തരായി വളർന്ന്, അവസാനം ആത്മാവിന്റെ ഫലം ജീവിതത്തിൽ നിറയുന്നവരായിരിക്കാം (ഗലാത്യർ 5:22-23). ഓരോ ദിവസവും നമുക്ക് വളർച്ചക്ക് അനിവാര്യമായ പോഷണം അവന്റെ ജ്ഞാനം പ്രദാനം ചെയ്യും (യോഹന്നാൻ 15:5).

വീണ്ടും പാടുക
ഓസ്ട്രേലിയയിലെ “റീജന്റ് ഹണി ഈറ്റർ“എന്ന ഇനം പക്ഷികൾ വലിയ പ്രതിസന്ധിയിലാണ്-അവ തങ്ങളുടെ പാട്ട് മറന്നു പോകുന്നു. ഒരിക്കൽ ധാരാളം എണ്ണം ഉണ്ടായിരുന്ന അവ ഇപ്പോൾ വെറും 300 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കേട്ടു പഠിക്കാൻ പക്ഷികൾ കുറവായതിനാൽ ആൺപക്ഷികൾ അവയുടെ പ്രത്യേക പാട്ട് മറന്ന് പോയിരിക്കുകയാണ്; അതുകൊണ്ട് അവക്ക് ഇണയെ ആകർഷിക്കാനും കഴിയുന്നില്ല.
പ്രകൃതി സംരക്ഷകർ ഹണി ഈറ്റേഴ്സിന്റെ വംശം നിലനിർത്തുന്നതിനായി അവയുടെ പാട്ട് പാടി കേൾപ്പിക്കുന്ന ഒരു നല്ല പരിപാടി ആവിഷ്കരിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്ത് കേൾപ്പിക്കുന്നത് വഴി പക്ഷികൾക്ക് അവയുടെ ഹൃദയരാഗം വീണ്ടും പഠിക്കാൻ കഴിയും. ആൺപക്ഷികൾ ഇത് കേട്ട് പാടി ഇണയെ ആകർഷിച്ച് വംശവർധന സാധ്യമായേക്കും.
സെഫന്യാവ് പ്രവാചകൻ പ്രതിസന്ധിയിലായിരുന്ന ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ധാരാളം തിന്മകൾ നിറഞ്ഞ ആ ജനത്തോട് ആസന്നമായ ദൈവിക ന്യായവിധിയെക്കുറിച്ച് അദ്ദേഹം പ്രവചിച്ചു (സെഫന്യാവ് 3:1-8). പിന്നീട് ഈ ന്യായവിധി സംഭവിച്ച് ജനം പിടിക്കപ്പെട്ട് പ്രവാസത്തിലായപ്പോൾ അവർ അവരുടെ പാട്ട് മറന്നു പോയി (സങ്കീർത്തനങ്ങൾ 137:49). എന്നാൽ ന്യായവിധിക്ക് ശേഷം എണ്ണത്തിൽ കുറഞ്ഞു പോയ തന്റെ ജനത്തിന്റെ പക്കലേക്ക് ദൈവം വന്ന് അവരുടെ പാപം ക്ഷമിക്കുമെന്നും ദർശിച്ച സെഫന്യാവ് പാടി: “അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (സെഫന്യാവ് 3:17).
ഇതിന്റെ ഫലമായി ജനത്തിന്റെ ഹൃദയരാഗം തിരികെ ലഭിക്കും (വാ.14).
നമുക്കും, നമ്മുടെ അനുസരണക്കേട് മൂലമോ, ജീവിതത്തിലെ പ്രതിസന്ധികൾ മൂലമോ, നമ്മുടെ സന്തോഷത്തിന്റെ ഹൃദയരാഗം നഷ്ടപ്പെടാം. എന്നാൽ ക്ഷമയുടെയും സ്നേഹത്തിന്റെയും ഒരു നാദം നമ്മുടെമേൽ മുഴങ്ങുന്നുണ്ട്. ദൈവത്തിന്റെ ഈ മധുരസംഗീതം ശ്രവിച്ച് നമുക്ക് ചേർന്ന് പാടാം.
