ദൈവത്തിൽ നിന്നും ഒളിക്കുക
ഞാൻ കണ്ണുകൾ മുറുക്കെയടച്ച് എണ്ണാൻ തുടങ്ങി. മൂന്നാം ക്ലാസ്സിലെ സഹപാഠികൾ ഒളിക്കാൻ സ്ഥലം അന്വേഷിച്ച് പാഞ്ഞു. ഒരോ അലമാരയും പെട്ടിയും അറകളും പരിശോദിച്ചതിനു ശേഷവും ഒരു സുഹൃത്തിനെ പോലും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ചുമരിൽ തൂക്കി ഇട്ടിരുന്ന ചിത്രപ്പുല്ല് ചെടിയുടെ പിന്നിൽ നിന്നും അവൾ പുറത്തു ചാടിയപ്പോൾ പരിഹാസ്യമായി തോന്നി. അവളുടെ തല മാത്രമായിരുന്നു ചെടികൊണ്ട് മറഞ്ഞിരുന്നത്—ശരീരം മുഴുവൻ പുറത്തു കാണാമായിരുന്നു!
ഏദൻ തോട്ടത്തിലായിരുന്ന ആദമും ഹവ്വയും ദൈവത്തിൽ നിന്നും “ഒളിച്ചപ്പോൾ" ദൈവം സർവ്വജ്ഞാനി ആകയാൽ, അവർ ദൈവത്തിന്റെ “കാഴ്ചയിൽ” തന്നെ ആയിരുന്നു (ഉല്പത്തി 3:8). പക്ഷേ അവർ എന്തെങ്കിലും കുട്ടിക്കളികൾ കളിക്കുകയായിരുന്നില്ല; ദൈവം തിന്നരുതെന്ന് പറഞ്ഞ വൃക്ഷത്തിന്റെ ഫലം തിന്നതു മൂലം അവർ അവരുടെ തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവും—ലജ്ജയും—പെട്ടന്ന് അനുഭവിക്കുകയായിരുന്നു.
ദൈവത്തിന്റെ കല്പന അനുസരിക്കാതിരുന്നപ്പോൾ ആദമും ഹവ്വയും ദൈവത്തിൽ നിന്നും അവിടുത്തെ സ്നേഹപൂർവ്വമായ കരുതലിൽ നിന്നും അകന്നു. ക്രോധത്താൽ അവരെ വിട്ട് പോകുന്നതിനു പകരം അവിടുന്ന് “നീ എവിടെ“ എന്ന് ചോദിച്ച് അവരെ തേടി ചെന്നു. അവർ എവിടെയാണെന്ന് അവിടുന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ അവരോടുള്ള ആർദ്ര കരുതൽ അവർ അറിയണമെന്ന് അവിടുന്ന് ആഗ്രഹിച്ചു(വാ. 9).
എനിക്ക് എന്റെ കൂട്ടുകാരി ഒളിച്ചിരുന്ന സ്ഥലം കാണാൻ കഴിഞ്ഞില്ല, എന്നാൽ ദൈവം എപ്പോഴും നമ്മെ കാണുന്നു, നമ്മെ അറിയുന്നു—അവിടുത്തെ കണ്മുന്നിൽ തന്നെ ആണ് നമ്മൾ. ആദമിനേയും ഹവ്വയേയും തേടി വന്നതു പോലെ നമ്മേയും നാം “പാപികൾ ആയിരിക്കുമ്പോൾതന്നെ” യേശു തേടി വന്നു—ക്രൂശിൽ മരിച്ചു “നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (റോമർ 5:8). നമുക്കിനി ഒളിക്കേണ്ട കാര്യമില്ല.

നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നൽകുക
വിജയിയായ ഒരു ബിസിനസുകാരൻ തന്റെ ജീവിതത്തിന്റെ അവസാന ദശാബ്ദങ്ങൾ തന്റെ സമ്പത്ത് സമ്മാനിക്കുവാനായി വിനിയോഗിച്ചു. കോടീശ്വരനായിരുന്ന അയാൾ വടക്കേ അയർലണ്ടിലെ സമാധാനശ്രമം, വിയറ്റ്നാമിലെ ആരോഗ്യസംവിധാനം അങ്ങനെ പലവിധ കാര്യങ്ങൾക്ക് പണം സംഭാവന ചെയ്തു. മരിക്കുന്നതിനു കുറച്ചു നാൾ മുൻപ് ന്യൂയോർക്കിലെ ഒരു ദ്വീപ് ഒരു ടെക്നോളജി ഹബ് ആക്കി മാറ്റാൻ അയാൾ 35 കോടി ഡോളർ ചിലവഴിച്ചു. ആ മനുഷ്യൻ പറഞ്ഞത് “ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നതിൽ ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കൊടുക്കുന്നത് വൈകിപ്പിക്കുന്നതിൽ ഞാൻ കാരണമൊന്നും കാണുന്നില്ല... അതുമല്ല മരിച്ചതിനു ശേഷം കൊടുക്കുന്നതിനേക്കാൾ എത്രയോ സന്തോഷകരമാണ് ജീവിച്ചിരിക്കുമ്പോൾ കൊടുക്കുന്നത്.” ജീവിച്ചിരിക്കുമ്പോൾ കൊടുക്കുക—എത്ര മനോഹരമായ മനോഭാവമാണ്.
ജന്മനാ അന്ധനായ മനുഷ്യനെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണത്തിൽ, “ആര് പാപംചെയ്തു“ എന്ന് നിർണ്ണയിക്കാൻ യേശുവിന്റെ ശിഷ്യന്മാർ ശ്രമിക്കുകയായിരുന്നു. അവരുടെ ചോദ്യത്തെ സംബോധന ചെയ്തു യേശു പറഞ്ഞു, “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിനത്രേ. എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു“(വാ. 3–4). നമ്മുടെ പ്രവൃത്തി യേശുവിന്റെ അത്ഭുതങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമാണെങ്കിലും, എങ്ങനെ നമ്മെത്തന്നെ നൽകിയാലും, നമ്മൾ അത് ഒരുക്കത്തോടെയും സ്നേഹത്തിന്റെ ആത്മാവിലും ചെയ്യണം. സമയത്തിലൂടെയോ സമ്പത്തിലൂടെയോ പ്രവൃത്തികളിലൂടെയോ ദൈവത്തിന്റെ പ്രവൃത്തികൾ വെളിപ്പെടണം എന്നതാകണം നമ്മുടെ ലക്ഷ്യം.
ദൈവം നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. തിരിച്ച് നമുക്കും ജീവിച്ചിരിക്കുമ്പോൾ നൽകാം.

പഠനത്തോടുള്ള സ്നേഹം
എങ്ങനെ ഒരു പത്രപ്രവർത്തകനായി എന്ന ചോദ്യത്തിനു ഒരാൾ വിദ്യാഭ്യാസത്തിനായുള്ള തന്റെ ഉദ്യമത്തിൽ തന്റെ അമ്മയുടെ സമർപ്പണത്തിന്റെ കഥ പങ്കുവെച്ചു. ദിവസവും ട്രെയിനിൻ യാത്രചെയ്യുമ്പോൾ സീറ്റിൽ വെച്ചിട്ട് പോകുന്ന പത്രങ്ങൾ ശേഖരിച്ച് അവർ അയാൾക്കു നൽകി. സ്പോർട്സ് വായിക്കുന്നത് അയാൾക്ക് പ്രത്യേക ഇഷ്ടമായിരുന്നെങ്കിലും പത്രം അയാളെ ലോകത്തേക്കുറിച്ചുള്ള അറിവിനെയും പരിചയപ്പെടുത്തി, അത് ഒടുവിൽ വിശാലമായ താല്പര്യങ്ങളിലേക്ക് അയാളുടെ മനസ്സിനെ തുറന്നു.
കുട്ടികൾക്ക് സ്വാഭാവിക കൗതുകവും പഠനത്തോടുള്ള താല്പര്യവും ഉണ്ട്, അതിനാൽ ചെറുപ്രായത്തിൽ തന്നെ അവരെ തിരുവെഴുത്തുകളെ പരിചയപ്പെടുത്തുന്നത് മൂല്യമുള്ള കാര്യമാണ്. ദൈവത്തിന്റെ അസാധാരണങ്ങളായ വാഗ്ദത്തങ്ങളും ബൈബിൾ വീരന്മാരുടെ ആവേശകരമായ കഥകളും അവരിൽ ജിജ്ഞാസ ഉണർത്തും. അവരുടെ അറിവ് വർദ്ധിക്കുന്നതോടൊപ്പം അവർക്ക് പാപത്തിന്റെ അനന്തരഫലങ്ങളും മാനസാന്തരത്തിന്റെ ആവശ്യകതയും ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ സന്തോഷവും മനസ്സിലാക്കുവാൻ കഴിയും. ജ്ഞാനത്തിന്റെ ഗുണങ്ങളേക്കുറിച്ചുള്ള നല്ലൊരു മുഖവുരയാണ് സദൃശവാക്യങ്ങളുടെ ഒന്നാം അധ്യായം (സദൃശവാക്യങ്ങൾ 1:1–7). യഥാർത്ഥ ജീവിത സാഹചര്യങ്ങളേക്കുറിച്ചുള്ള അറിവിലേക്ക് വെളിച്ചം വീശുന്ന ജ്ഞാനത്തിന്റെ നുറുങ്ങുകൾ ഇതിൽ കാണാം.
പഠനത്തോടുള്ള സ്നേഹം വളർത്തുന്നത്—പ്രത്യേകിച്ചും ആത്മീക സത്യങ്ങളേക്കുറിച്ചുള്ളവ—നമ്മെ വിശ്വാസത്തിൽ ശക്തരാകുവാൻ സഹായിക്കുന്നു. പതിറ്റാണ്ടുകൾ വിശ്വാസത്തിൽ നടന്നവർക്ക് ജീവിതകാലം മുഴുവൻ ദൈവീക ജ്ഞാനത്തെ പിന്തുടരുവാൻ സാധിക്കും. “ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും”എന്ന് സദൃശവാക്യങ്ങൾ 1:5 ഉപദേശിക്കുന്നു. ദൈവീക നടത്തിപ്പിനും ശിക്ഷണത്തിനും ഹൃദയവും മനസ്സും തുറക്കാൻ നാം തയ്യാറായാൽ അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല.

ഉണർന്നിരിപ്പിൻ!
ഒരു ജർമ്മൻ ബാങ്ക് ജീവനകാരൻ 62.40 യൂറോ ഒരു ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കൈമാറ്റം നടത്തുന്നതിനിടയിൽ അബദ്ധത്തിൽ ഡെസ്കിൽ ഇരുന്ന് മയങ്ങിപ്പോയി. മയങ്ങിയപ്പോൾ അയാളുടെ വിരൽ “2“ കീയിൽ ആയിരുന്നു. അതിന്റെ ഫലമായി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് 222 മില്യൺ യൂറോ (19,590,465,355 രൂപ) കൈമാറ്റം ചെയ്തു. ആ ഇടപാട് വെരിഫൈ ചെയ്ത അയാളുടെ സഹപ്രവർത്തകനെ അടക്കം പുറത്താക്കുന്നതിനു ഇത് കാരണമായി. ആ തെറ്റ് കണ്ടുപിടിച്ചു തിരുത്തിയെങ്കിലും, അയാൾ ജാഗരൂഗൻ അല്ലാതിരുന്നത് കാരണം അലസനായ ജീവനക്കാരന്റെ പിഴവ് ബാങ്കിന് ഒരു ദുഃസ്വപ്നമായി മാറി.
ജാഗ്രതയോടെ ഇരുന്നില്ലെങ്കിൽ അവരും വിലയേറിയ തെറ്റുകൾ വരുത്തുമെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകി. അല്പനേരം പ്രാർത്ഥനയിൽ ചിലവഴിക്കുന്നതിനായി അവൻ അവരെ ഗെത്ത്ശെമന എന്ന ഇടത്തേക്ക് കൊണ്ടുപോയി. അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ഭൗമിക ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ദുഖവും വ്യാകുലതയും യേശു അനുഭവിച്ചു. അവൻ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോട് അവനോടുകൂടെ ഉണർന്നിരിന്നു പ്രാർത്ഥിക്കുവാനും ജാഗ്രതയോടെ ഇരിക്കാനും ആവശ്യപ്പെട്ടു (മത്തായി 26:38), പക്ഷേ അവർ ഉറങ്ങിപ്പോയി (വാ. 40-41). ഉണർന്നിരുന്ന് പ്രാർത്ഥിക്കാൻ സാധിക്കാതിരുന്നത് അവനെ തള്ളിപ്പറയുകയെന്ന യഥാർത്ഥ പ്രലോഭനം വന്നപ്പോൾ അവരെ പ്രതിരോധമില്ലാത്തവരാക്കി. ക്രിസ്തുവിന്റെ ഏറ്റവും വലിയ ആവശ്യ സമയത്ത് ശിഷ്യന്മാർക്ക് ആത്മീയ ജാഗ്രതയില്ലായിരുന്നു.
യേശുവിന്റെ വാക്കിനു ചെവി കൊടുക്കാം, അവനോടൊപ്പം പ്രാർത്ഥനയിൽ കൂടുതൽ സമയം ചിലവിട്ടു കൂടുതൽ ആത്മീകമായി ഉണർവ്വുള്ളവരായിരിക്കാം. അങ്ങനെ ചെയ്യുമ്പോൾ അവൻ നമുക്ക് എല്ലാവിധ പ്രലോഭനങ്ങളേയും എതിർക്കാനുള്ള ബലം തരും. അങ്ങനെ യേശുവിനെ തള്ളിപ്പറയുന്ന വിലകൂടിയ തെറ്റുുകൾ ഒഴിവാക്കാം.

സ്നേഹത്തിന്റെ ഏറ്റുവും വലിയ ദാനം
എന്റെ മകൻ ജെഫ് ഒരു കടയിൽ നിന്നും മടങ്ങുമ്പോൾ വഴിയിൽ ഒരു ഊന്നുവടി ഉപേക്ഷിച്ചിരിക്കുന്നതു കണ്ടു. എന്റെ സഹായം ആവശ്യമുള്ള ആരെങ്കിലും ഉണ്ടാകരുതേ എന്ന് അവൻ ചിന്തിച്ച് കെട്ടിടത്തിനു പുറകിലേക്ക് നോക്കിയപ്പോൾ ഭവനരഹിതനായ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടു..
ജെഫ് അയാളെ എഴുന്നേൽപ്പിച്ചു കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് അന്വേഷിച്ചു. “ഞാൻ കുടിച്ചു മരിക്കാൻ പോകുകയാണ്,” അയാൾ ഉത്തരം നൽകി. “എന്റെ ടെന്റ് കൊറ്റുങ്കാറ്റിൽ ഒടിഞ്ഞു, എനിക്കെല്ലാം നഷ്ടപ്പെട്ടു. എനിക്ക് ജീവിക്കണ്ട.”
ജെഫ് പുനരധിവാസം നൽകുന്ന ഒരു ക്രിസ്ത്യൻ ശുശ്രൂഷയെ വിളിച്ചു, അവർ സഹായത്തിനു കാത്തു നിൽക്കുമ്പോൾ തന്നെ അവൻ വീട്ടിൽ പോയി തന്റെ സ്വന്തം ക്യാമ്പിങ് ടെന്റ് കൊണ്ട് വന്നു ആ മനുഷ്യനു കൊടുത്തു. നിങ്ങളുടെ പേരെന്താണെന്നതിനു “ജെഫ്രി” എന്ന് ഭവനരഹിതൻ ഉത്തരം നൽകി. തന്റെ സ്വന്തം പേരു ജെഫ് പറഞ്ഞില്ല. “അപ്പാ, ആ സ്ഥാനത്ത് ഞാനാകാമായിരുന്നു“ എന്ന് അവൻ പിന്നീട് എന്നോട് പറഞ്ഞു.
ജെഫും ഒരിക്കൽ ലഹരിക്ക് അടിമയായിരുന്നു, അവനു ദൈവത്തിൽ നിന്നും ലഭിച്ച ദയ കാരണമാണ് അവൻ ആ മനുഷ്യനെ സഹായിച്ചത്. യെശയ്യാ പ്രവാചകൻ നമുക്ക് യേശുവിൽ ദൈവത്തിന്റെ ദയ മുൻകണ്ട് ഈ വാക്കുകളെ ഉപയോഗിച്ചു: “നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി (യെശയ്യാവ് 53:6).
നമ്മുടെ രക്ഷകനായ ക്രിസ്തു നമ്മെ നഷ്ടപ്പെട്ടവരായി, ഏകരായി, നിരാശയിൽ പ്രത്യാശയറ്റവരായി വിട്ടില്ല. നാം തന്നിൽ പുതുക്കപ്പെട്ടു സ്വതന്ത്രരായി ജീവിക്കുവാൻ തക്കവണ്ണം നമ്മോട് അനുരൂപനാകുവാനും നമ്മെ സ്നേഹത്തിൽ ഉയർത്തുവാനും അവിടുന്ന് തീരുമാനിച്ചു. ഇതിലും വലിയ ദാനം ഇല്ല.
