ആത്മാവിനാൽ കുതിർക്കപ്പെടുക
ഗ്രന്ഥകാരനും അമേരിക്കൻ പുതിയ നിയമ പണ്ഡിതനുമായ സ്‌കോട്ട് മക്‌നൈറ്റ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ, “ആത്മാവിനാൽ കുതിർക്കപ്പെട്ട അനുഭവം” എന്ന് താൻ വിളിക്കുന്ന അനുഭവം ഉണ്ടായത് എങ്ങനെയെന്ന് പങ്കുവെക്കുന്നു. ഒരു ക്യാമ്പിൽ ആയിരിക്കുമ്പോൾ, ആത്മാവിന് കീഴടങ്ങി ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ സിംഹാസനസ്ഥനാക്കാൻ പ്രസംഗകൻ ആഹ്വാനം ചെയ്തു. പിന്നീട്, സ്‌കോട്ട് ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു: “പിതാവേ, എന്റെ പാപങ്ങൾ എന്നോട് ക്ഷമിക്കണമേ. പരിശുദ്ധാത്മാവേ, എ്‌ന്റെ ഉള്ളിലേക്കു വന്ന് എന്നെ നിറയ്ക്കണമേ.'' എന്തോ ശക്തമായ ഒന്നു സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ''ആ നിമിഷം മുതൽ എന്റെ ജീവിതം തികച്ചും വ്യത്യസ്തമായിത്തീർന്നു. പൂർണ്ണതയുള്ളതല്ല, വ്യത്യസ്തമായത്.'' ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും യേശുവിലുള്ള മറ്റു വിശ്വാസികളെ കാണാനും ദൈവത്തെ സേവിക്കാനുമുള്ള ആഗ്രഹം പെട്ടെന്ന് ഉണ്ടായി.
ഉയിർത്തെഴുന്നേറ്റ യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ സ്‌നേഹിതരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃ. 1:4). അവർ “ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും'' അവന്റെ സാക്ഷികൾ ആകും (വാ. 8). യേശുവിൽ വിശ്വസിക്കുന്ന എല്ലാവരിലും വസിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ നൽകുന്നു. ഇത് ആദ്യം സംഭവിച്ചത് പെന്തക്കോസ്ത് ദിനത്തിലാണ് (പ്രവൃത്തികൾ 2 കാണുക); ഇന്ന് ഒരുവൻ ക്രിസ്തുവിൽ ആശ്രയിക്കുമ്പോഴെല്ലാം അത് സംഭവിക്കുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെ ദൈവാത്മാവ് നിറച്ചുകൊണ്ടേയിരിക്കുന്നു. ആത്മാവിന്റെ സഹായത്തോടെ നാമും രൂപാന്തരപ്പെട്ട സ്വഭാവത്തിന്റെയും ആഗ്രഹങ്ങളുടെയും ഫലം പുറപ്പെടുവിക്കുന്നു (ഗലാത്യർ 5:22-23). നമ്മെ ആശ്വസിപ്പിക്കുന്നതിനും, നമ്മെ തെറ്റുകൾ ബോധ്യപ്പെടുത്തുന്നതിനും, നമ്മോടു ചേർന്നു സഹകരിക്കുന്നതിനും, സ്‌നേഹിച്ചതിനും ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യാം.


താഴ്മ ധരിക്കുക
അണ്ടർകവർ ബോസ് എന്ന ടെലിവിഷൻ പരമ്പരയിൽ, ഒരു ഫ്രോസൺ ഫുഡ് കമ്പനിയുടെ സി.ഇ.ഒ. കാഷ്യറുടെ യൂണിഫോം ധരിച്ച് രഹസ്യമായി ഫ്രാഞ്ചൈസി സ്റ്റോറിൽ ജോലി ചെയ്യാൻ പോയി. അവളുടെ വിഗ്ഗും മേക്കപ്പും അവളുടെ യഥാർത്ഥ സ്വത്വം മറച്ചുപിടിച്ചു. ഷോപ്പിൽ കാര്യങ്ങൾ യഥാർത്ഥത്തിൽ എങ്ങനെ നടക്കുന്നുവെന്ന് കാണുകയായിരുന്നു അവളുടെ ലക്ഷ്യം. അവളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സ്റ്റോർ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവൾക്കു കഴിഞ്ഞു.
നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി യേശു “താഴ്മയുടെ വേഷം” സ്വീകരിച്ചു (ഫിലിപ്പിയർ 2:7). അവൻ മനുഷ്യനായി - ഭൂമിയിൽ നടന്നു, ദൈവത്തെക്കുറിച്ച് നമ്മെ പഠിപ്പിച്ചു, ഒടുവിൽ നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചു (വാ. 8). ഈ ത്യാഗം ക്രിസ്തുവിന്റെ താഴ്മയെ തുറന്നുകാട്ടുന്നു, അവൻ അനുസരണയോടെ തന്റെ ജീവൻ നമ്മുടെ പാപത്തിനുള്ള യാഗമായി സമർപ്പിച്ചു. അവൻ ഒരു മനുഷ്യനായി ഭൂമിയിൽ സഞ്ചരിക്കുകയും നാം അനുഭവിക്കുന്നത് അനുഭവിക്കുകയും ചെയ്തു - ഭൂമിയിൽ നിന്നുകൊണ്ടു തന്നേ. യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, നമ്മുടെ രക്ഷകനെപ്പോലെ “അതേ ഭാവം” നമ്മിൽ ഉണ്ടായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു - പ്രത്യേകിച്ച് മറ്റ് വിശ്വാസികളുമായുള്ള ബന്ധത്തിൽ (വാ. 5). താഴ്മ ധരിക്കാനും (വാ. 3) ക്രിസ്തുവിന്റെ മനോഭാവം സ്വീകരിക്കാനും ദൈവം നമ്മെ സഹായിക്കുന്നു (വാക്യം 5). മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറുള്ളവരും സഹായഹസ്തം നീട്ടാൻ സന്നദ്ധരുമായ സേവകരായി ജീവിക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ താഴ്മയോടെ സ്‌നേഹിക്കാൻ ദൈവം നമ്മെ നയിക്കുന്നതിനാൽ, അവരെ സേവിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് കരുണയോടെ പരിഹാരം തേടാനുമുള്ള മികച്ച സ്ഥാനത്താണ് നാം.

പാപം പതുക്കെ വാതിലിനു പുറത്തേക്ക് നടക്കുന്നു
താൻ അതു ചെയ്യരുതെന്ന് വിൻസ്റ്റണിന് അറിയാം. അതുകൊണ്ട് അവൻ ഒരു തന്ത്രപരമായ ഒരു നീക്കം സ്വീകരിച്ചു. ഞങ്ങൾ അതിനെ പതുക്കെ-നടത്തം എന്ന് വിളിക്കുന്നു. ആരെങ്കിലും ഊരിയിട്ട ഒരു ഷൂ കാണുകയാണെങ്കിൽ, അവൻ ആ ദിശയിലേക്ക് യാദൃച്ഛികമെന്നോണം നടക്കും. ആരും ശ്രദ്ധിക്കുന്നില്ലെന്നു ബോധ്യമായാൽ ഷൂ തന്റെ കാലിൽ ഇട്ടുകൊണ്ടു പതുക്കെ പുറത്തേക്കു നടക്കും. “ഓ, അമ്മേ, വിൻസ്റ്റൺ അമ്മയുടെ ഷൂവുമായി വാതിലിനു പുറത്തേക്ക് പതുക്കെ നടക്കുന്നു.”
നമ്മുടെ പാപത്തെ പതുക്കെ-നടത്തം കൊണ്ടു ദൈവത്തെ മറയ്ക്കാമെന്നു ചിലപ്പോഴൊക്കെ നാം വിചാരിക്കുന്നു എന്നു വ്യക്തമാണ്. അവൻ ശ്രദ്ധിക്കില്ലെന്ന് ചിന്തിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. ഇത് – “ഇത്” എന്തായാലും - വലിയ കാര്യമൊന്നുമല്ല, നാം വാദിക്കുന്നു. പക്ഷേ, ആ തിരഞ്ഞെടുപ്പുകൾ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ലെന്ന് വിൻസ്റ്റണിനെപ്പോലെ നമുക്കും നന്നായി അറിയാം.
ഏദെൻ തോട്ടത്തിലെ ആദാമിനെയും ഹവ്വായെയും പോലെ, നമ്മുടെ പാപത്തിന്റെ ലജ്ജ കാരണം നാം മറയ്ക്കാൻ ശ്രമിച്ചേക്കാം (ഉല്പത്തി 3:10). അല്ലെങ്കിൽ അത് സംഭവിച്ചില്ലെന്ന് നടിച്ചേക്കാം. എന്നാൽ വളരെ വ്യത്യസ്തമായ ഒന്ന് ചെയ്യാൻ - ദെവത്തിന്റെ കരുണയിലേക്കും ക്ഷമയിലേക്കും ഓടിച്ചെല്ലാൻ - തിരുവെഴുത്ത് നമ്മെ ക്ഷണിക്കുന്നു.സദൃശവാക്യങ്ങൾ 28:13 നമ്മോട് പറയുന്നു, ''തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.”
ആരും ശ്രദ്ധിക്കില്ലെന്ന് പ്രതീക്ഷിച്ച് പതുക്കെ-നടത്തത്തിലൂടെ നമ്മുടെ പാപത്തെ മറയ്ക്കാൻ ശ്രമിക്കരുത്. നമ്മുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സത്യം പറയുമ്പോൾ-നമ്മോട്, ദൈവത്തോട്, വിശ്വസ്തനായ ഒരു സുഹൃത്തിനോട്-രഹസ്യ പാപം ചുമക്കുന്നതിന്റെ കുറ്റബോധത്തിൽ നിന്നും ലജ്ജയിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം കണ്ടെത്താനാകും (1 യോഹന്നാൻ 1:9).

ശരിയായതു ചെയ്യുക
തടവുകാരനായ ''ജെയ്‌സൺ'' അയച്ച കത്ത് എന്റെ ഭാര്യയെയും എന്നെയും അത്ഭുതപ്പെടുത്തി. വൈകല്യമുള്ളവരെ സഹായിക്കാൻ സേവന നായ്ക്കളായി നായ്ക്കുട്ടികളെ ഞങ്ങൾ “പരിശീലിപ്പിക്കുന്നു.” നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച തടവുകാർ നടത്തുന്ന അടുത്ത പരിശീലന ഘട്ടത്തിലേക്ക് അത്തരത്തിലുള്ള ഒരു നായ്ക്കുട്ടിയെ ഞങ്ങൾ അയച്ചു. പരിശീലകനായ ജെയ്‌സൺ ഞങ്ങൾക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നദ്ദേഹം എഴുതി, ''ഞാൻ പരിശീലിപ്പിച്ച പതിനേഴാമത്തെ നായയാണ് സ്‌നിക്കേഴ്‌സ്. അവൾ ഏറ്റവും മികച്ച നായാണ്. അവൾ തലയുയർത്തി എന്നെ നോക്കുന്നത് കാണുമ്പോൾ, ഒടുവിൽ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നതായി എനിക്ക് തോന്നുന്നു.''
ജെയ്‌സൺ മാത്രമല്ല കഴിഞ്ഞ കാലത്തെയോർത്തു ഖേദിക്കുന്നത്. നമുക്കെല്ലാവർക്കും ഖേദമുണ്ട്. യെഹൂദരാജാവായ മനശ്ശെയ്ക്ക് ഖേദിക്കാൻ ധാരാളം ഉണ്ടായിരുന്നു. 2 ദിനവൃത്താന്തം 33-ൽ അവന്റെ ചില ക്രൂരതകൾ വിവരിക്കുന്നു: ജാതീയ ദൈവങ്ങൾക്ക് ലൈംഗികത പ്രകടമാക്കുന്ന ബലിപീഠങ്ങൾ പണിയുക (വാ. 3), മന്ത്രവാദം ചെയ്യുക, സ്വന്തം മക്കളെ ബലിയർപ്പിക്കുക (വാ. 6) തുടങ്ങിയവ. അവൻ രാജ്യത്തെ മുഴുവൻ ഈ ദുഷിച്ച പാതയിലൂടെ നയിച്ചു (വാ. 9).
“യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല” (വാ. 10). ഒടുവിൽ അവൻ ശ്രദ്ധിച്ചു. ബാബിലോണിയർ ദേശത്തെ ആക്രമിച്ചു, ''അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി'' (വാ. 11). അടുത്തതായി, മനശ്ശെ ഒടുവിൽ ശരിയായ കാര്യം ചെയ്തു. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. ... തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു” (വാക്യം 12). ദൈവം അവന്റെ പ്രാർത്ഥന കേട്ടു, അവനെ രാജാവായി യഥാസ്ഥാനപ്പെടുത്തി. മനശ്ശെ പുറജാതി ആചാരങ്ങൾക്ക് പകരം ഏക സത്യദൈവത്തെ ആരാധിച്ചു (വാ. 15-16).
നിങ്ങളുടെ ഖേദം നിങ്ങളെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടോ? ഇനിയും വൈകിയിട്ടില്ല. മാനസാന്തരത്തിന്റെ താഴ്മയുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.

എന്താണ് എന്റെ ഉദ്ദേശ്യം?
“ഞാൻ ഒരു പ്രയോജനവും ഇല്ലാത്തവനെന്ന് എനിക്കു തോന്നി,” ഹാരോൾഡ് പറഞ്ഞു. “വിഭാര്യനും വിരമിച്ചവനും, മക്കൾ അവരുടെ സ്വന്തം കുടുംബങ്ങളുമായി തിരക്കിലാണ്,ഉച്ചതിരിഞ്ഞുള്ള ഏകാന്ത സമയങ്ങളിൽ ഞാൻ ചുവരിലെ നിഴലുകളെ നോക്കിയിരിക്കുന്നു.” “എനിക്ക് പ്രായമായി, ജീവിതം പൂർണ്ണ അളവിൽ ജീവിച്ചു. എനിക്ക് ഇനി ഒരു ലക്ഷ്യവുമില്ല. ദൈവം എന്നെ എപ്പോൾ വേണമെങ്കിലും കൊണ്ടുപോകാം,” അദ്ദേഹം പലപ്പോഴും തന്റെ മകളോട് പറയുമായിരുന്നു.
എന്നിരുന്നാലും, ഒരു ഉച്ചകഴിഞ്ഞ്, ഒരു സംഭാഷണം ഹരോൾഡിന്റെ മനസ്സിനെ മാറ്റി. “എന്റെ അയൽക്കാരന് അവന്റെ മക്കളുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അവനുവേണ്ടി പ്രാർത്ഥിച്ചു,” ഹരോൾഡ് പറഞ്ഞു. ''പിന്നീട്, ഞാൻ അവനുമായി സുവിശേഷം പങ്കുവെച്ചു. അങ്ങനെയാണ് എനിക്ക് ഇപ്പോഴും ഒരു ഉദ്ദേശ്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്! യേശുവിനെക്കുറിച്ച് കേൾക്കാത്ത ആളുകൾ ഉള്ളിടത്തോളം, ഞാൻ അവരോട് രക്ഷകനെക്കുറിച്ച് പറയണം.''
അവരുടെ ദൈനംദിന, സാധാരണ കൂടിക്കാഴ്ചയിൽ ഹാരോൾഡ് തന്റെ വിശ്വാസം പങ്കുവെച്ചപ്പോൾ അയൽക്കാരന്റെ ജീവിതം മാറി. 2 തിമൊഥെയൊസ് 1-ൽ, അപ്പൊസ്തലനായ പൗലൊസ് മറ്റൊരു വ്യക്തിയുടെ ജീവിതം - തന്റെ യുവ സഹപ്രവർത്തകനായ തിമൊഥെയൊസിന്റെ ജീവിതം - മാറ്റാൻ ദൈവം ഉപയോഗിച്ച രണ്ട് സ്ത്രീകളെ പരാമർശിക്കുന്നു: തിമൊഥെയൊസിന്റെ മുത്തശ്ശി ലോവീസും അവന്റെ അമ്മ യൂനീക്കയും. ഒരു “നിർവ്യാജ വിശ്വാസം” അവർ അവനു കൈമാറി (വാ. 5). ഒരു സാധാരണ വീട്ടിലെ ദൈനംദിന സംഭവങ്ങളിലൂടെ, യുവാവായ തിമൊഥെയൊസ് ഒരു നിർവ്യാജ വിശ്വാസം പഠിച്ചു. അത് യേശുവിന്റെ വിശ്വസ്ത ശിഷ്യനായുള്ള അവന്റെ വളർച്ചയെയും ഒടുവിൽ എഫെസൊസിലെ സഭയുടെ നേതാവെന്ന നിലയിലുള്ള അവന്റെ ശുശ്രൂഷയെയും രൂപപ്പെടുത്തി.
നമ്മുടെ പ്രായമോ പശ്ചാത്തലമോ സാഹചര്യമോ എന്തുമാകട്ടെ, നമുക്ക് ഒരു ഉദ്ദേശ്യമുണ്ട് - യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറയുക എന്ന ഉദ്ദേശ്യം.