Category  |  odb

വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍

അവര്‍ അവരെ ''വെളിച്ചത്തിന്റെ സൂക്ഷിപ്പുകാര്‍'' എന്ന് വിളിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളിലെ നോര്‍ത്ത് കരോലിന തീരത്ത് സ്ഥിതിചെയ്യുന്ന ഹാറ്റെറാസ് ദ്വീപിലെ വിളക്കുമാടത്തില്‍, 1803 മുതല്‍ അവിടെ സേവനം അനുഷ്ഠിച്ച സൂക്ഷിപ്പികാര്‍ക്കുവേണ്ടി ഒരു സ്മാരകം ഉണ്ട്. തീരദേശത്തെ മണ്ണൊലിപ്പ് കാരണം നിലവിലുള്ള കെട്ടിടം കൂടുതല്‍ ഉള്ളിലേക്ക് മാറ്റിയതിനുശേഷം, സൂക്ഷിപ്പുകാരുടെ പേരുകള്‍ പഴയ അടിസ്ഥാന കല്ലുകളില്‍ പതിക്കുകയും പുതിയ സൈറ്റിന് അഭിമുഖമായി ഒരു ആംഫിതിയേറ്റര്‍ ആകൃതിയില്‍ ക്രമീകരിക്കുകയും ചെയ്തു. ആ നിലയില്‍ - ഒരു പ്ലാക്കാര്‍ഡ് വിശദീകരിക്കുന്നതുപോലെ - ഇന്നത്തെ സന്ദര്‍ശകര്‍ക്ക് ചരിത്രപരമായ സൂക്ഷിപ്പുകാരുടെ കാല്‍പ്പാട് പിന്തുടരാനും വിളക്കുമാടത്തെ ''സംരക്ഷിക്കാനും'' കഴിയും.

യേശുവാണ് ആത്യന്തിക വെളിച്ച ദാതാവ്. അവന്‍ പറഞ്ഞു, ''ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ, ജീവന്റെ വെളിച്ചമുള്ളവന്‍ ആകും' (യോഹന്നാന്‍ 8:12). ആര്‍ക്കും അവകാശപ്പെടാവുന്ന സമൂലമായ കാര്യമാണിത്. എന്നാല്‍ തന്നെ അയച്ച വെളിച്ചത്തിന്റെയും ജീവന്റെയും സ്രഷ്ടാവായ സ്വര്‍ഗ്ഗീയപിതാവുമായുള്ള തന്റെ ബന്ധം സ്ഥിരീകരിക്കുന്നതിനാണ് യേശു ഇത് പറഞ്ഞത്.

രക്ഷയ്ക്കായി നാം യേശുവിലേക്ക് നോക്കുകയും അവന്റെ പഠിപ്പിക്കലുകള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍, ദൈവവുമായുള്ള ബന്ധത്തിലേക്കു നാം പുനഃസ്ഥാപിക്കപ്പെടുകയും അവന്‍ നമുക്ക് പുതിയ ശക്തിയും ലക്ഷ്യവും നല്‍കുകയും ചെയ്യുന്നു. അവന്റെ പരിവര്‍ത്തനാത്മക ജീവനും സ്‌നേഹവും - ''എല്ലാ മനുഷ്യരുടെയും വെളിച്ചം'' (1:4) നമ്മിലും നമ്മിലൂടെയും ഇരുണ്ടതും ചിലപ്പോള്‍ അപകടകരവുമായ ഒരു ലോകത്തിലേക്ക് പ്രകാശിക്കുന്നു.

യേശുവിന്റെ അനുഗാമികള്‍ എന്ന നിലയില്‍ നാം ''വെളിച്ചത്തിന്റെ കാവല്‍ക്കാര്‍'' ആയിത്തീരുന്നു. അവന്റെ വെളിച്ചം നമ്മില്‍ നിന്ന് പ്രകാശിക്കുന്നത് മറ്റുള്ളവര്‍ കാണുകയും അവനു മാത്രം നല്‍കാന്‍ കഴിയുന്ന ജീവനും പ്രത്യാശയും കണ്ടെത്തുകയും ചെയ്യട്ടെ!

നിങ്ങളുടെ കണ്ണുനീര്‍ ദൈവസന്നിധിയിലേക്കു കൊണ്ടുവരിക

കഴിഞ്ഞ വേനല്‍ക്കാലത്ത്, തലേക്വ എന്ന തിമിംഗലം പ്രസവിച്ചു. തലേക്വ ഉള്‍പ്പെട്ട കൊലയാളി തിമിംഗലങ്ങള്‍ വംശനാശഭീഷണിയിലായിരുന്നു. അതിനാല്‍ അവളുടെ നവജാതശിശുവായിരുന്നു ഭാവിയിലേക്കുള്ള അവരുടെ പ്രതീക്ഷ. എന്നാല്‍ ആ കുഞ്ഞ് ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതീവ ദുഃഖത്തിലായ തലേക്വ തന്റെ ചത്ത കിടാവിനെ പസഫിക് സമുദ്രത്തിലെ തണുത്ത വെള്ളത്തിലൂടെ പതിനേഴു ദിവസം തള്ളിക്കൊണ്ടു നടന്നത് ലോകമെമ്പാടുമുള്ള ആളുകള്‍ വീക്ഷിച്ചു.

ചിലപ്പോള്‍ യേശുവിലുള്ള വിശ്വാസികള്‍ക്ക് ദുഃഖത്തില്‍ എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത സമയങ്ങളുണ്ടാകാം. ഒരുപക്ഷേ നമ്മുടെ സങ്കടം പ്രതീക്ഷയുടെ അഭാവം പോലെ മറ്റുള്ളവര്‍ക്കു തോന്നുമെന്ന് നാം ഭയപ്പെടും. എന്നാല്‍ മനുഷ്യര്‍ ദുഃഖത്തോടെ ദൈവത്തോട് നിലവിളിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ബൈബിള്‍ നല്‍കുന്നു. വിലാപവും പ്രത്യാശയും സത്യസന്ധമായ പ്രതികരണത്തിന്റെ ഭാഗമാകാം.

തങ്ങളുടെ ഭവനം നഷ്ടപ്പെട്ടവരുടെ ദുഃഖം പ്രകടിപ്പിക്കുന്ന അഞ്ച് കവിതകളുടെ സമാഹാരഗ്രന്ഥമാണ് വിലാപങ്ങള്‍. അവരെ ശത്രുക്കള്‍ വേട്ടയാടുകയും അവര്‍ മരണത്തോട് അടുക്കുകയും ചെയ്തു (3: 52-54). അവര്‍ കരയുകയും നീതി ലഭിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നു (വാ. 64). അവര്‍ ദൈവത്തോട് നിലവിളിക്കുന്നത് പ്രതീക്ഷ നഷ്ടപ്പെട്ടതിനാലല്ല, മറിച്ച് ദൈവം ശ്രദ്ധിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണ്. അവര്‍ വിളിക്കുമ്പോള്‍ ദൈവം അടുത്തുവരുന്നു (വാ. 57).

നമ്മുടെ ലോകത്തിലോ നിങ്ങളുടെ ജീവിതത്തിലോ തകര്‍ന്ന കാര്യങ്ങളെക്കുറിച്ച് വിലപിക്കുന്നത് തെറ്റല്ല. ദൈവം എപ്പോഴും ശ്രദ്ധിക്കുന്നു, ദൈവം സ്വര്‍ഗത്തില്‍ നിന്ന് താഴേക്ക് നോക്കുകയും നിങ്ങളെ കാണുകയും ചെയ്യുമെന്ന് ഉറപ്പുള്ളവരായിരിക്കാന്‍ നിങ്ങള്‍ക്കു കഴിയും.

കത്തി മാലാഖ

ഇംഗ്ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍, ബ്രിട്ടീഷ് അയണ്‍ വര്‍ക്ക് സെന്റര്‍ ഒരു ആശയം കൊണ്ടുവന്നു. പ്രാദേശിക പോലീസ് സേനയുമായി ചേര്‍ന്ന് കേന്ദ്രം രാജ്യത്ത് ഇരുനൂറു നിക്ഷേപ ബോക്‌സുകള്‍ നിര്‍മ്മിക്കുകയും പൊതുമാപ്പിനെക്കുറിച്ചുള്ള പ്രചാരണം നടത്തുകയും ചെയ്തു. ഒരു ലക്ഷം കത്തികള്‍ അജ്ഞാതമായി ബോക്‌സുകളില്‍ നിക്ഷേപിക്കപ്പെട്ടു - ചിലതില്‍ അപ്പോഴും രക്തക്കറയുണ്ടായിരുന്നു. ഇവ പിന്നീട് കലാകാരന്‍ ആല്‍ഫി ബ്രാഡ്ലിക്ക് അയച്ചുകൊടുത്തു, ചിലത് മൂര്‍ച്ചയില്ലാതാക്കി, ചിലതില്‍ കത്തിക്കിരയായ യുവാക്കളുടെ പേരുകള്‍ കൊത്തി, ചിലതില്‍ മുന്‍ കുറ്റവാളികളുടെ പശ്ചാത്താപ വചനങ്ങള്‍ ആലേഖനം ചെയ്തു. ഒരു ലക്ഷം ആയുധങ്ങളും ഒരുമിച്ച് വെല്‍ഡു ചെയ്ത് കത്തി മാലാഖ എന്ന ശില്പം നിര്‍മ്മിച്ചു - ഇരുപത്തിയേഴടി ഉയരമുള്ളതും തിളങ്ങുന്ന ഉരുക്ക് ചിറകുകളോടും കൂടിയ മാലാഖയുടെ ശില്പം.

കത്തി മാലാഖയുടെ മുന്‍പില്‍ നിന്നപ്പോള്‍, അതിന്റെ നിലനില്‍പ്പു കാരണം എത്ര ആയിരം മുറിവുകള്‍ ആണ് തടയപ്പെട്ടതെന്നു ഞാന്‍ ചിന്തിച്ചു. കുട്ടികള്‍ ചെറുപ്പത്തില്‍ മരിക്കാത്ത (വാ. 20), അല്ലെങ്കില്‍ കുറ്റകൃത്യത്തിലേക്കു തള്ളിവിടുന്ന തരത്തില്‍ കുട്ടികള്‍ ദാരിദ്ര്യത്തില്‍ വളര്‍ത്തപ്പെടാത്ത് (വാ. 22-23), കത്തിയാക്രമണങ്ങള്‍ ഇല്ലാത്ത പുതിയ ആകാശത്തെയും ഭൂമിയെയും കുറിച്ചുള്ള യെശയ്യാവിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ഞാന്‍ ചിന്തിച്ചു (യെശയ്യാവ് 65:17). അവിടെ അവര്‍ വാളുകളെ പുനര്‍നിര്‍മ്മിച്ച് കൂടുതല്‍ സൃഷ്ടിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും (2:4).

ആ പുതിയ ലോകം ഇതുവരെയും എത്തിയിട്ടില്ല, എന്നാല്‍ അതിന്റെ വരവ് വരെ നാം പ്രാര്‍ത്ഥിക്കുകയും അവനെ സേവിക്കുകയും ചെയ്യണം (മത്തായി 6:10). ദൈവം വാഗ്ദാനം ചെയ്ത ഭാവിയെക്കുറിച്ചുള്ള ഒരു സൂചന, കത്തി മാലാഖ അതിന്റേതായ രീതിയില്‍ നമുക്ക് നല്‍കുന്നു. വാളുകള്‍ കലപ്പകളായി മാറുന്നു. ആയുധങ്ങള്‍ കലാസൃഷ്ടികളായി മാറുന്നു. ആ ഭാവിയെ കുറച്ചുകൂടി കാണാന്‍ നമുക്ക് മറ്റെന്തൊക്കെ വീണ്ടെടുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാകും?

ആനന്ദ തൈലം

ഒരു സിനിമയില്‍ നിങ്ങള്‍ യേശുവിന്റെ ഭാഗം അവതരിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ എങ്ങനെ ആ വേഷത്തെ സമീപിക്കും? 1993 ലെ വിഷ്വല്‍ ബൈബിള്‍ സിനിമയായ മത്തായിയില്‍ യേശുവിനെ അവതരിപ്പിച്ച ബ്രൂസ് മാര്‍ക്കിയാനോ നേരിട്ട വെല്ലുവിളി അതായിരുന്നു. ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ തന്റെ വേഷത്തെ അടിസ്ഥാനമാക്കി യേശുവിനെക്കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍, ക്രിസ്തുവിനെ ''ശരിയായി'' അവതരിപ്പിക്കുന്നതിനുള്ള ഭാരം അമിതമായി തോന്നി. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു -നന്നായി യേശുവിനെ അവതരിപ്പിക്കാനുള്ള കൃപയ്ക്കുവേണ്ടി.

എബ്രായ ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് ബ്രൂസ് ഉള്‍ക്കാഴ്ച നേടി, അവിടെ പിതാവായ ദൈവം പുത്രനെ ''ആനന്ദ തൈലം'' കൊണ്ട് അഭിഷേകം ചെയ്തുകൊണ്ട് അവനെ വേര്‍തിരിച്ചതെങ്ങനെയെന്ന് എഴുത്തുകാരന്‍ പറയുന്നു (1:9). ഇത്തരത്തിലുള്ള സന്തോഷം ആഘോഷത്തിന്റെ ഒന്നാണ് - പിതാവുമായുള്ള ബന്ധത്തിന്റെ സന്തോഷം പൂര്‍ണ്ണഹൃദയത്തോടെ പ്രകടിപ്പിക്കുന്ന ഒന്ന്. അത്തരം സന്തോഷം ജീവിതത്തിലുടനീളം യേശുവിന്റെ ഹൃദയത്തെ ഭരിച്ചു. എബ്രായര്‍ 12:2 വിവരിക്കുന്നതുപോലെ, അവന്‍ 'തന്റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു''

ഈ തിരുവെഴുത്തു പ്രയോഗത്തില്‍ നിന്ന് തന്റെ സൂചനകള്‍ എടുത്ത്, ബ്രൂസ് തന്റെ രക്ഷകന്റെ അതുല്യമായ സന്തോഷം നിറഞ്ഞ ഒരു ചിത്രം വാഗ്ദാനം ചെയ്തു. തല്‍ഫലമായി, അവന്‍ ''പുഞ്ചിരിക്കുന്ന യേശു'' എന്നറിയപ്പെട്ടു. നമുക്കും മുട്ടുകുത്തി ''യേശുവിനുവേണ്ടി യേശുവിനോട് യാചിക്കാന്‍'' ധൈര്യപ്പെടാം. അവിടുത്തെ സ്വഭാവത്താല്‍ അവന്‍ നമ്മെ നിറയ്ക്കട്ടെ, നമുക്ക് ചുറ്റുമുള്ള ആളുകള്‍ നമ്മില്‍ അവിടുത്തെ സ്‌നേഹത്തിന്റെ പ്രകടനം കാണട്ടെ!

തിരഞ്ഞെടുപ്പുകള്‍ നയിക്കുന്നിടം

മൊബൈല്‍ സേവനമോ വഴിയുടെ മാപ്പോ ഇല്ലാത്തതിനാല്‍, മുമ്പു കണ്ട ഒരു മാപ്പിന്റെ ഓര്‍മ്മ മാത്രമേ ഞങ്ങളെ നയിക്കാനായി ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒടുവില്‍ കാട്ടില്‍ നിന്ന് പാര്‍ക്കിംഗ് സ്ഥലത്തേക്ക് വന്നു. അര മണിക്കൂര്‍ മാത്രം നടക്കേണ്ടിയിരുന്ന ഞങ്ങള്‍ തെറ്റായ ഒരു വഴി തിരഞ്ഞെടുത്തതിന്റെ ഫലമായി വളരെക്കൂടുതല്‍ നടക്കേണ്ടി വന്നു.

ജീവിതം അങ്ങനെയാകാം: ഒരു കാര്യം ശരിയോ തെറ്റോ എന്ന് നാം ചോദിക്കേണ്ടതില്ല, മറിച്ച് അത് എവിടേക്കാണ് നയിക്കുന്നത് എന്നാണു ചോദിക്കേണ്ടത്. 1-ാം സങ്കീര്‍ത്തനം രണ്ട് ജീവിതരീതികളെ താരതമ്യം ചെയ്യുന്നു - നീതിമാന്മാരുടെ (ദൈവത്തെ സ്‌നേഹിക്കുന്നവരുടെ) വഴിയും ദുഷ്ടന്മാരുടെ (ദൈവത്തെ സ്‌നേഹിക്കുന്നവരുടെ ശത്രുക്കളുടെ) വഴിയും. നീതിമാന്‍ ഒരു വൃക്ഷംപോലെ തഴച്ചുവളരുന്നു, എന്നാല്‍ ദുഷ്ടന്മാര്‍ പതിരുപോലെ പറന്നുപോകുന്നു (വാ. 3-4). തഴച്ചുവളരുന്നത് യഥാര്‍ത്ഥത്തില്‍ എങ്ങനെയിരിക്കുമെന്ന് ഈ സങ്കീര്‍ത്തനം വെളിപ്പെടുത്തുന്നു. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വ്യക്തി പുതുക്കലിനും ജീവനുമായി ദൈവത്തെ ആശ്രയിക്കുന്നു.

അപ്പോള്‍ നമ്മള്‍ എങ്ങനെ അത്തരത്തിലുള്ള വ്യക്തിയാകും? വിനാശകരമായ ബന്ധങ്ങളില്‍ നിന്നും അനാരോഗ്യകരമായ ശീലങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും ദൈവത്തിന്റെ പ്രബോധനത്തില്‍ ആനന്ദിക്കാനും 1-ാം സങ്കീര്‍ത്തനം നമ്മെ പ്രേരിപ്പിക്കുന്നു (വാ. 2). ആത്യന്തികമായി, നമ്മുടെ അഭിവൃദ്ധിക്ക് കാരണം ദൈവത്തിനു നമ്മിലുള്ള ശ്രദ്ധയാണ്: 'യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു'' (വാ. 6).

നിങ്ങളുടെ വഴി ദൈവത്തിനു സമര്‍പ്പിക്കുക, അവന്‍ നിങ്ങളെ എങ്ങുമെത്താത്ത പഴയ വഴികളില്‍ നിന്ന് വഴിതിരിച്ചുവിടുകയും നിങ്ങളുടെ ഹൃദയത്തിന്റെ മൂലവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന നദിയായി മാറുവാന്‍ തിരുവെഴുത്തുകളെ അനുവദിക്കുകയും ചെയ്യട്ടെ.