പരാജയം അസാധ്യമാണ്
''പരാജയം അസാധ്യമാണ്!'' സൂസന്‍ ബി. ആന്തണി (1820-1906) ആണ് ഈ വാക്കുകള്‍ പറഞ്ഞത്. അമേരിക്കയിലെ സ്്ത്രീകളുടെ അവകാശത്തിനായി എടുത്ത ഉറച്ച നിലപാടുകളുടെ പേരില്‍ പ്രശസ്തയായിരുന്നു അവര്‍. നിരന്തരമായ വിമര്‍ശനവും പിന്നീട് നിയമവിരുദ്ധമായി വോട്ടുചെയ്തതിന്റെ പേരില്‍ അറസ്റ്റും വിചാരണയും കുറ്റക്കാരിയെന്ന വിധിയും അവള്‍ നേരിട്ടുവെങ്കിലും സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടിയുള്ള പോരാട്ടം ഒരിക്കലും നിര്‍ത്തുകയില്ല എന്നവള്‍ ശപഥം ചെയ്തു. തന്റെ പോരാട്ടം നീതിയുക്തമാണ് എന്നവള്‍ വിശ്വസിച്ചു. തന്റെ അധ്വാനത്തിന്റെ ഫലം കാണാന്‍ അവള്‍ ജീവിച്ചിരുന്നില്ലെങ്കിലും അവളുടെ പ്രഖ്യാപനം ശരിയാണെന്നു തെളിഞ്ഞു. 1920 ല്‍ ഭരണഘടനയുടെ പത്തൊമ്പതാമത് ഭേദഗതി സ്ത്രീകള്‍ക്ക് വോട്ടവകാശം ഉറപ്പാക്കി.
നെഹെമ്യാവിനെ സംബന്ധിച്ചു പരാജയം ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. പ്രധാന കാരണം അവന് ശക്തനായ ഒരു സഹായി ഉണ്ടായിരുന്നു എന്നതായിരുന്നു-ദൈവം. തന്റെ ലക്ഷ്യത്തെ -യെരൂശലേമിന്റെ മതില്‍ പുനര്‍ നിര്‍മ്മിക്കുക - അനുഗ്രഹിക്കാന്‍ പ്രാര്‍ത്ഥിച്ചതിനുശേഷം നെഹെമ്യാവും ബാബിലോന്യ പ്രവാസത്തില്‍ നിന്നു യെരൂശലേമിലേക്കു മടങ്ങിവന്ന ആളുകളും അതു സംഭവിക്കുന്നതിനായി അധ്വാനിച്ചു. ശത്രുക്കളില്‍ നിന്നും ജനത്തെ സംരക്ഷിക്കുന്നതിനു മതില്‍ ആവശ്യമായിരുന്നു. എന്നാല്‍ ആ ലക്ഷ്യത്തിനെതിരായ എതിര്‍പ്പു വന്നത്് വഞ്ചനയുടെയും ഭീഷണിയുടെയും രൂപത്തിലായിരുന്നു. എതിര്‍പ്പു തന്നെ വ്യതിചലിപ്പിക്കുന്നതിനെ നെഹെമ്യാവു വിസമ്മതിച്ചു. വേലയെ തടസ്സപ്പെടുത്തിയവരോട് അവന്‍ പറഞ്ഞു, 'ഞാന്‍ ഒരു വലിയ വേല ചെയ്തുവരുന്നു'' (6:3). അതിനുശേഷം അവന്‍ പ്രാര്‍ത്ഥിച്ചു, 'ദൈവമേ, എന്നെ ധൈര്യപ്പെടുത്തണമേ'' (വാ. 9). സ്ഥിരോത്സാഹത്തിനു നന്ദി, വേല പൂര്‍ത്തീകരിച്ചു (വാ. 15).
എതിര്‍പ്പിന്റെ നടുവില്‍ മുന്നോട്ടു പോകുവാന്‍ ദൈവം നെഹെമ്യാവിനു ശക്തി നല്‍കി. ഉപേക്ഷിക്കാന്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുന്ന ഒരു ജോലി നിങ്ങള്‍ക്കുണ്ടോ? മുന്നോട്ടു പോകുന്നതിന് നിങ്ങള്‍ക്കു വേണ്ടുന്നതെല്ലാം നല്‍കുവാന്‍ ദൈവത്തോടപേക്ഷിക്കുക.

ഹൃദയത്തില്‍ എഴുതപ്പെട്ടത്
ഒരു പ്രൊഫസര്‍ എന്ന നിലയില്‍, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ശുപാര്‍ശക്കത്തുകള്‍ എഴുതുവാന്‍ അവര്‍ കൂടെക്കൂടെ ആവശ്യപ്പെടാറുണ്ട്-നേതൃസ്ഥാനങ്ങള്‍ക്കുവേണ്ടി, വിദേശ പഠന പദ്ധതികള്‍ക്കുവേണ്ടി, ഗ്രാഡ്വേറ്റ് സ്‌കൂളുകള്‍ക്ക്, ചിലപ്പോള്‍ ജോലിക്കുപോലും. ഓരോ കത്തിലും വിദ്യാര്‍ത്ഥിയുടെ സ്വാഭവത്തെയും യോഗ്യതകളെയും കുറിച്ചു പുകഴ്ത്തിപ്പറയുവാന്‍ എനിക്കവസരം ലഭിക്കാറുണ്ട്.
ക്രിസ്ത്യാനികള്‍ പുരാതന ലോകത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍, അവര്‍ പലപ്പോഴും സഭകളില്‍നിന്നുള്ള ഇത്തരത്തിലുള്ള 'ശുപാര്‍ശക്കത്തുകള്‍'' കൊണ്ടുനടന്നിരുന്നു. സഞ്ചാരിയായ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി അതിഥിയായി സ്വീകരിക്കപ്പെടും എന്ന് ആ കത്തുകള്‍ ഉറപ്പാക്കിയിരുന്നു.
കൊരിന്തിലെ സഭയോടു സംസാരിക്കുമ്പോള്‍ അപ്പൊസ്തലനായ പൗലൊസിന് ഒരു ശുപാര്‍ശക്കത്തിന്റെ ആവശ്യമില്ലായിരുന്നു - അവര്‍ക്കവനെ അറിയാമായിരുന്നു. ആ സഭയ്ക്കുള്ള അവന്റെ രണ്ടാമത്തെ കത്തില്‍, താന്‍ സുവിശേഷം പ്രസംഗിച്ചത് വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ല ആത്മാര്‍ത്ഥയോടെയാണെന്ന് അവന്‍ എഴുതി (2 കൊരിന്ത്യര്‍ 2:17). എന്നിട്ടവന്‍ അത്ഭുതപ്പെടുന്നത്, പ്രസംഗത്തിലെ തന്റെ ഉദ്ദേശ്യത്തെ താന്‍ സാധൂകരിക്കുമ്പോള്‍, താന്‍ തനിക്കുവേണ്ടിത്തന്നെ ഒരു ശുപാര്‍ശക്കത്ത് എഴുതുകയാണോ എന്ന് തന്റെ വായനക്കാര്‍ തെറ്റിദ്ധരിക്കുമോ എന്നാണ്.
തനിക്ക് അങ്ങനെയൊരു കത്തിന്റെ ആവശ്യമില്ല കാരണം കൊരിന്തിലെ സഭയിലെ ആളുകള്‍ തന്നെ അവനുള്ള ശുപാര്‍ശക്കത്താണ് എന്നവന്‍ പറഞ്ഞു. അവരുടെ ജീവിതത്തിലെ ക്രിസ്തുവിന്റെ ദൃശ്യമായ പ്രവൃത്തികള്‍ 'മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല്‍'' (3:3) എഴുതപ്പെട്ട ഒരു കത്തിനു തുല്യമാണ്. പൗലൊസ് അവരോടു പ്രസംഗിച്ച സത്യസുവിശേഷത്തെ അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു- അവരുടെ ജീവിതം 'സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ'' ശുപാര്‍ശക്കത്ത് ആകുന്നു (3:2). നാം യേശുവിനെ അനുഗമിക്കുമ്പോള്‍, ഇതു നമ്മെ സംബന്ധിച്ചും സത്യമായിത്തീരുന്നു-നമ്മുടെ ജീവിതങ്ങള്‍ സുവിശേഷത്തിന്റെ കഥ പറയുന്നതായി മാറുന്നു.

വര്‍ത്തമാനകാലത്തില്‍ ദൈവത്തോടൊപ്പം നടക്കുക
'മിയര്‍ ക്രിസ്റ്റിയാനിറ്റി''യില്‍ സി. എസ്. ലൂയിസ് പറയുന്നു, 'ദൈവം സമയത്ത് അല്ല എന്നത് ഏതാണ്ട് തീര്‍ച്ചയാണ്. അവന്റെ ജീവിതത്തില്‍ പത്തു മുപ്പത് എന്നിങ്ങനെ ഒന്നിനു പുറകേ ഒന്നായുള്ള നിമിഷങ്ങള്‍ ഉള്‍പ്പെടുന്നില്ല. ലോകാരംഭം മുതലുള്ള എല്ലാ നിമിഷിങ്ങളും അവനെ സംബന്ധിച്ച് എപ്പോഴും വര്‍ത്തമാനകാലമാണ്.' ഇപ്പോഴും കാത്തിരിപ്പു സമയങ്ങള്‍ അന്തമില്ലാത്തെന്നു തോന്നും. എന്നാല്‍ സമയത്തിന്റെ നിത്യ നിര്‍മ്മാതാവായ ദൈവത്തില്‍ ആശ്രയിക്കാന്‍ നാം പഠിക്കുമ്പോള്‍ നമ്മുടെ ക്ഷണികമായ ജീവിതം അവന്റെ കരങ്ങളില്‍ ഭദ്രമാണ് എന്ന യാഥാര്‍ത്ഥ്യം നമുക്ക് അംഗീകരിക്കാന്‍ കഴിയും.
102-ാം സങ്കീര്‍ത്തനത്തില്‍ വിലപിക്കുന്ന സങ്കീര്‍ത്തനക്കാരന്‍, തന്റെ 'ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍പോലെയാകുന്നു'' എന്നും ഉണങ്ങിപ്പോകുന്ന പുല്ലുപോലെയും ആകുന്നു എന്നും എന്നാല്‍ ദൈവം 'തലമുറതലമുറയായി നിലനില്ക്കുന്നു' എന്നും സമ്മതിക്കുന്നു (വാ. 11-12). കഷ്ടങ്ങളാല്‍ ക്ഷീണിച്ച എഴുത്തുകാരന്‍, 'ദൈവം എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു''എന്ന് എഴുതുന്നു (വാ. 12). ദൈവത്തിന്റെ ശക്തിയും സ്ഥിരമായ മനസ്സലിവും തന്റെ വ്യക്തിപരമായ മണ്ഡലത്തിനും അപ്പുറത്തേക്കു വ്യാപിക്കുന്നു എന്നവന്‍ ഉറപ്പിച്ചു പറയുന്നു (വാ. 13-18). അവന്റെ ആശയറ്റ അവസ്ഥയിലും (വാ. 19-24), സങ്കീര്‍ത്തനക്കാരന്‍ തന്റെ ശ്രദ്ധയെ സ്രഷ്ടാവായ ദൈവത്തിങ്കലേക്കു തിരിക്കുന്നു (വാ. 25). അവന്റെ സൃഷ്ടികള്‍ എല്ലാം നശിച്ചാലും അവന്‍ നിത്യതയോളം മാറ്റമില്ലാത്തവനായി നില്‍ക്കും (വാ. 26-27).
സമയം നിശ്ചലമായി നില്‍ക്കുന്നതായോ ഇഴഞ്ഞു നീങ്ങുന്നതായോ തോന്നുമ്പോള്‍, താമസിച്ചുപോയി എന്നോ പ്രതികരിക്കുന്നില്ലെന്നോ ദൈവത്തെ കുറ്റപ്പെടുത്താന്‍ നാം പ്രേരിപ്പിക്കപ്പെടാറുണ്ട്. നിശ്ചലമായിരിക്കുമ്പോള്‍ നാം അക്ഷമരാകുകയോ നിരാശരാകുകയോ ചെയ്തേക്കാം. അവന്‍ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള പാതയിലെ ഓരോ ചരല്‍ക്കല്ലും അവന്‍ തിരഞ്ഞെടുത്തതാണ് എന്നതു നാം മറന്നേക്കാം. എന്നാല്‍ സ്വയം പ്രതിരോധിക്കാനായി അവന്‍ നമ്മെ വിട്ടകൊടുക്കുകയില്ല.ദൈവ സാന്നിധ്യത്തില്‍ നാം വിശ്വാസത്താല്‍ ജീവിക്കുമ്പോള്‍ നമുക്ക് ദൈവത്തോടൊപ്പം വര്‍ത്തമാനകാലത്തില്‍ നടക്കാന്‍ സാധിക്കും.

ആണികളുടെ .... കര്‍ത്താവ്?
ഞാന്‍ കാറിലേക്കു പ്രവേശിക്കുവാന്‍ തുടങ്ങുമ്പോഴാണ് ഒരു തിളക്കം എന്റെ ശ്രദ്ധയില്‍ പെട്ടത്: ഒരു ആണി കാറിന്റെ പിന്‍ടയറിന്റെ വശത്തു തറച്ചിരിക്കുന്നു. കാറ്റു പോകുന്ന ശബ്ദം ഞാന്‍ കേട്ടു. കുറഞ്ഞപക്ഷം തല്‍ക്കാലത്തേക്കെങ്കിലും ആ ദ്വാരം അടഞ്ഞിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.
ഒരു ടയര്‍ കടയിലേക്കു കാറോടിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു: എത്ര സമയമായിക്കാണും ആ ആണി അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്? ദിവസങ്ങള്‍? ആഴ്ചകള്‍? ഉണ്ടെന്നുപോലും ഞാന്‍ അറിയാത്ത ഒരു ഭീഷണിയില്‍ നിന്ന് എത്ര സമയമായി ഞാന്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?
ചിലപ്പോഴൊക്കെ, നാമാണ് നിയന്ത്രിക്കുന്നത് എന്ന മിഥ്യാബോധത്തില്‍ ജീവിക്കാന്‍ നമുക്കു കഴിയും. എന്നാല്‍ നാമല്ല എന്ന് ആ ആണി എന്നെ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ജീവിതം നിയന്ത്രണാതീതവും അസ്ഥിരവുമാകുമ്പോള്‍, നമുക്കാശ്രയിക്കാന്‍ കഴിയുന്ന ദൈവം നമുക്കുണ്ട്. സങ്കീര്‍ത്തനം 18 ല്‍ തന്നെ കാത്തുരക്ഷിക്കുന്നതിന് ദാവീദ് ദൈവത്തിനു നന്ദി പറയുന്നു (വാ. 34-35). ദാവീദ് പറയുന്നു, 'എന്നെ ശക്തികൊണ്ട് അരമുറുക്കുകയും ... ഞാന്‍ കാലടി വയ്ക്കേതിന് നീ വിശാലത വരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല'' (വാ. 32, 36).ഈ സ്തുതിഗീതത്തില്‍, ദൈവത്തിന്റെ സംരക്ഷിത സാന്നിധ്യത്തെ ദാവീദ് സ്തുതിക്കുന്നു (വാ. 35).
ഞാന്‍ വ്യക്തിപരമായി ദാവീദിനെപ്പോലെ യുദ്ധത്തിലേക്കു മാര്‍ച്ച് ചെയ്യുന്നില്ല; അനാവശ്യ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ വഴി മാറി നടക്കും. എന്നിട്ടും എന്റെ ജീവിതം പലപ്പോഴും പ്രശ്നങ്ങളിലാകുന്നു.
എങ്കിലും, നമ്മുടെ എല്ലാ ജീവിത പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം ദൈവം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഞാന്‍ എവിടെയാണ് എന്ന് അവനറിയാം എന്ന അറിവില്‍ എനിക്കു സ്വസ്ഥമായിരിക്കാന്‍ കഴിയും. ഞാന്‍ എവിടേക്കാണ് പോകുന്നത് എന്നും എന്താണ് നേരിടുന്നത് എന്നും അവന്‍ എല്ലായ്പ്പോഴും അറിയുന്നു. അവന്‍ അതിന്റെയെല്ലാം - നമ്മുടെ ജീവിതത്തിലെ ''ആണികളുടെയും'' - കര്‍ത്താവാണ്.

നിങ്ങള്‍ക്ക് എന്തു വില മതിക്കും
ഇന്ന് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയായ കെയ്റ്റ്ലിന്‍, ഒരു ആക്രമണത്തെ എതിരിട്ടതിനുശേഷം താന്‍ പോരാടിക്കൊണ്ടിരുന്ന വിഷാദത്തെക്കറിച്ചു വിവരിക്കുന്നു.വൈകാരികമായ ആക്രമണം തന്റെ ശാരീരിക പോരാട്ടത്തെക്കാള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നു, കാരണം 'ഞാന്‍ എത്രമാത്രം അനാകര്‍ഷണീയയാണ്. നിങ്ങള്‍ അറിയാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെണ്‍കുട്ടിയേയല്ല ഞാന്‍' എന്ന കാര്യം ്അതു തെളിയിച്ചു എന്നവള്‍ക്കു അനുഭവപ്പെട്ടു. സ്നേഹിക്കപ്പെടാന്‍ താന്‍ യോഗ്യയല്ല, മറ്റുള്ളവര്‍ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചുകളയാനുള്ളവള്‍ മാത്രമാണ് എന്നവള്‍ക്കു തോന്നി.
ദൈവത്തിനു മനസ്സിലാകും. അവന്‍ സ്്നേഹത്തോടെ യിസ്രായേലിനെ പരിപാലിച്ചു, എന്നാല്‍ തനിക്ക് എത്രമാത്രം വിലമതിക്കുമെന്നു ചോദിച്ചപ്പോള്‍ 'അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു'' (സെഖര്യാവ് 11:4). ഒരു അടിമയുടെ വിലയാണിത്; അടിമ യാദൃച്ഛികമായി കൊല്ലപ്പെട്ടാല്‍ അവരുടെ യജമാനനു നല്‍കേണ്ട നഷ്ടപരിഹാരമാണത് (പുറപ്പാട് 21:32). സാധ്യമായ ഏറ്റവും കുറഞ്ഞ വിലനല്‍കി ദൈവത്തെ അപമാനിച്ചു- 'അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില'' പരിഹാസദ്യോതകമായി അവന്‍ പറഞ്ഞു (സെഖര്യാവ് 11:13). സെഖര്യാവിനെക്കൊണ്ട് അവന്‍ ആ പണം എറിഞ്ഞു കളയിച്ചു.
യേശുവിനു മനസ്സിലാകും. അവന്റെ തന്റെ സ്നേഹിതനാല്‍ കേവലം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നില്ല; നിന്ദാപൂര്‍വ്വം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നു. യെഹൂദ പ്രമാണികള്‍ യേശുവിനെ വെറുത്തു, അതിനാല്‍ അവര്‍ യൂദായ്ക്ക് മുപ്പതു വെള്ളിക്കാശ് നല്‍കി - ഒരു വ്യക്തിക്കു നിങ്ങള്‍ മതിക്കാവുന്ന ഏറ്റവും കുറഞ്ഞ വില - അവനതു സ്വീകരിച്ചു (മത്തായി 26:14-15; 27:9). യൂദാ യേശുവിനെ വിലയില്ലാത്തവനായി കണ്ടതിനാല്‍ വെറുതെ അവനെ വിറ്റുകളഞ്ഞു.
ആളുകള്‍ യേശുവിനെ വിലകുറച്ചു കണ്ടെങ്കില്‍, അവര്‍ നിങ്ങളെയും വില കുറച്ചു കണ്ടാല്‍ അത്ഭുതപ്പെടരുത്. മറ്റുള്ളവര്‍ പറയുന്നതല്ല നിങ്ങളുടെ വില. നിങ്ങള്‍ പറയുന്നതുപോലുമല്ല. അത് പൂര്‍ണ്ണമായും ദൈവം പറയുന്നതു മാത്രമാണ്. നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തക്കവണ്ണം നിങ്ങള്‍ വിലയുള്ളവരാണ്.
