ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്
ഒന്നിനും ആകാശിനെ അവന്റെ കടുത്ത വിഷാദത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞില്ല. ഒരു ട്രക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവനെ തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ മിഷനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് ഓപ്പറേഷനുകൾ കൊണ്ട് തകർന്ന എല്ലുകൾ നന്നാക്കിയെങ്കിലും അവനു ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. വിഷാദം ആരംഭിച്ചു. അവന്റെ കുടുംബത്തിന്റെ ഏക ആശ്രയം അവനായിരുന്നു. എന്നാൽ അവരെ പോറ്റാൻ അവനു കഴിയാതിരുന്നതിനാൽ അവന്റെ ലോകം കൂടുതൽ അന്ധകാരമയമായി.
ഒരു ദിവസം ഒരു സന്ദർശകൻ ആകാശിന് യോഹന്നാന്റെ സുവിശേഷത്തിൽനിന്ന് അവന്റെ ഭാഷയിൽ വായിച്ചു കേൾപ്പിക്കുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യേശുവിലൂടെയുള്ള ദൈവത്തിന്റെ സൗജന്യ ദാനമായ ക്ഷമയുടെയും രക്ഷയുടെയും പ്രത്യാശയാൽ സ്പർശിക്കപ്പെട്ട ആകാശ് അവനിൽ വിശ്വാസം അർപ്പിച്ചു. അവന്റെ വിഷാദം പെട്ടെന്ന് വിട്ടുമാറി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തന്റെ പുതിയ വിശ്വാസത്തെക്കുറിച്ചു പറയാൻ അവൻ ആദ്യം ഭയപ്പെട്ടു. ഒടുവിൽ, അവൻ തന്റെ കുടുംബത്തോട് യേശുവിനെക്കുറിച്ച് പറഞ്ഞു-അവരിൽ ആറുപേർ യേശുവിൽ വിശ്വസിച്ചു!
യോഹന്നാന്റെ സുവിശേഷം അന്ധകാര ലോകത്തിൽ പ്രകാശ നാളമാണ്. അതിൽ നാം വായിക്കുന്നത് '[യേശുവിൽ] വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നു' (3:16) എന്നാണ്. “[യേശുവിന്റെ] വചനം കേട്ട് അവനെ അയച്ചവനിൽ [ദൈവത്തിൽ] വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടെന്ന്” നാം കണ്ടെത്തുന്നു (5:24). യേശു പറയുന്നു, ''ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല'' (6:35). തീർച്ചയായും, “സത്യം പ്രവർത്തിക്കുന്നവനോ ... വെളിച്ചത്തിങ്കലേക്കു വരുന്നു” (3:21)
നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വലുതായിരിക്കാം, എന്നാൽ യേശു അതിലും വലിയവനാണ്. അവൻ വന്നത് നമുക്ക് ''ജീവൻ . . . സമൃദ്ധിയായി'' ഉണ്ടാകുവാൻ അത്രേ (10:10). ആകാശിനെപ്പോലെ, ലോകത്തിന്റെ പ്രത്യാശയും എല്ലാ മനുഷ്യരാശിയുടെയും വെളിച്ചവുമായ യേശുവിൽ നിങ്ങളുടെ വിശ്വാസം അർപ്പിക്കുക.

ഒരു വർഷംകൊണ്ടു ബൈബിൾ വായിക്കുക
അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക. യെശയ്യാവ് 58:6
ഡേവിഡ് വില്ലിസ് വാട്ടര്‍സ്റ്റോൺസ് ബുക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയിലായിരുന്നു. അദ്ദേഹംം പെട്ടെന്ന് താഴേക്ക് വന്നപ്പോൾ ലൈറ്റുകൾ അണച്ചിരിക്കുന്നതും വാതിലുകൾ പൂട്ടിയിരിക്കുന്നതും കണ്ടു. അദ്ദേഹം കടയ്ക്കുള്ളിൽ കുടുങ്ങി! എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അദ്ദേഹം ട്വിറ്ററിലേക്ക് തിരിഞ്ഞ് ട്വീറ്റ് ചെയ്തു: ''ഹായ് @വാട്ടർസ്റ്റോൺസ്. ഞാൻ ഇപ്പോൾ നിങ്ങളുടെ ട്രാഫൽഗർ സ്‌ക്വയർ ബുക്ക്‌സ്റ്റോറിനുള്ളിൽ 2 മണിക്കൂറായി പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ദയവായി എന്നെ പുറത്തു വിടൂ.'' ട്വീറ്റ് ചെയ്ത് അധികം താമസിയാതെ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി.
നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം ലഭിക്കാൻ ഒരു വഴി ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം സ്വയം ഉണ്ടാക്കിയ പ്രശ്‌നത്തിൽ കുടുങ്ങിപ്പോകുമ്പോൾ നമ്മുടെ നിലവിളികൾക്ക് ഉത്തരം തരുന്ന ഒരാളുണ്ടെന്ന് യെശയ്യാവ് പറഞ്ഞു. നിരുത്തരവാദപരമായി അവരുടെ മതപരമായ ഭക്തി അനുഷ്ഠിക്കുന്നതിന്റെ പേരിൽ ദൈവം തന്റെ ജനത്തെ കുറ്റം ചുമത്തിയതായി പ്രവാചകൻ എഴുതി. അവർ മതത്തിന്റെ ചലനങ്ങൾക്കൊപ്പം നീങ്ങുകയായിരുന്നു, എന്നാൽ ശൂന്യവും സ്വയം സേവിക്കുന്നതുമായ ആചാരങ്ങൾ ഉപയോഗിച്ച് ദരിദ്രരെ അടിച്ചമർത്തുന്നതിനെ അവർ മറയ്ക്കുകയായിരുന്നു (യെശയ്യാവ് 58:1-7). ഇത് ദൈവിക പ്രസാദം നേുന്നതായിരുന്നില്ല. ദൈവം തന്റെ ദൃഷ്ടി അവരിൽ നിന്ന് മറച്ചു, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയില്ല (1:15). അവൻ അവരോട് അനുതപിക്കാനും മറ്റുള്ളവരെ കരുതുന്ന തരത്തിലുള്ള ബാഹ്യപ്രവൃത്തികൾ അനുഷ്ഠിക്കാനും പറഞ്ഞു (58:6-7). അവർ അങ്ങനെ ചെയ്താൽ “അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും (ചെയ്താൽ)” (വാ. 9) അവൻ അവരോടു പറഞ്ഞു.
നമുക്ക് ദരിദ്രരോട് അടുക്കാം: “ഞാൻ ഇവിടെയുണ്ട്” എന്ന് അവരോടു പറയാം. അങ്ങനെ ചെയ്താൽൽ, സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം കേൾക്കുകയും, “ഞാൻ ഇവിടെയുണ്ട്” എന്ന് നമ്മോട് പറയുകയും ചെയ്യുന്നു.

ആത്മാവിൽ സ്വതന്ത്രൻ
ഓർവില്ലിനും വിൽബർ റൈറ്റിനും പൈലറ്റ് ലൈസൻസ് ഇല്ലായിരുന്നു. ഇരുവരും കോളേജിൽ പോയിട്ടില്ല. സ്വപ്‌നവും പറക്കാൻ ശ്രമിക്കാനുള്ള ധൈര്യവുമുള്ള സൈക്കിൾ മെക്കാനിക്കുകളായിരുന്നു അവർ. 1903 ഡിസംബർ 17-ന്, അവർ തങ്ങളുടെ റൈറ്റ് ഫ്‌ളൈയറിൽ നാല് പ്രാവശ്യം മാറിമാറി പറന്നു. ഏറ്റവും ദൈർഘ്യമേറിയത് ഒരു മിനിറ്റ് മാത്രം നീണ്ടുനിന്നതായിരുന്നു എങ്കിലും അതു നമ്മുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.
പത്രൊസിനോ യോഹന്നാനോ പ്രസംഗിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നു. രണ്ടുപേരും സെമിനാരിയിൽ പോയിട്ടില്ല. മത്സ്യത്തൊഴിലാളികളായിരുന്നു അവർ, എങ്കിലും യേശുവിന്റെ ആത്മാവിനാൽ നിറഞ്ഞു, ധൈര്യത്തോടെ സുവാർത്ത പ്രഖ്യാപിച്ചു: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (പ്രവൃത്തികൾ 4:12). ).
റൈറ്റ് സഹോദരന്മാരുടെ അയൽക്കാർ അവരുടെ നേട്ടത്തെ അ്‌ന്നേരം അഭിനന്ദിച്ചില്ല. അവരുടെ ജന്മനാട്ടിലെ പത്രം അവരുടെ കഥ വിശ്വസിച്ചില്ല. അഥവാ ശരിയാണെങ്കിൽപ്പോലും, വിമാനങ്ങൾ വളരെ ഹ്രസ്വദൂരം മാത്രമേ പറന്നുള്ളു എന്നു പറഞ്ഞു. അവർ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് പൊതുജനങ്ങൾ തിരിച്ചറിയുന്നതിനും മുമ്പ് വിമാനങ്ങൾ പറപ്പിക്കാനും നവീകരിക്കാനും അവർക്ക് കുറച്ച് വർഷങ്ങൾ കൂടി വേണ്ടി വന്നു.
മതനേതാക്കന്മാർക്ക് പത്രൊസിനെയും യോഹന്നാനെയും ഇഷ്ടപ്പെട്ടില്ല, അവർ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നത് നിർത്താൻ അവരോട് ആജ്ഞാപിച്ചു. പത്രൊസ് പറഞ്ഞു: ''ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല'' (വാ. 20).
നിങ്ങൾ അംഗീകൃത പട്ടികയിൽ ഇല്ലായിരിക്കാം. ഒരുപക്ഷേ നിങ്ങൾ അങ്ങനെയുള്ളവരാൽ പരിഹസിക്കപ്പെട്ടേക്കാം. ഒരു പ്രശ്‌നവുമില്ല. നിങ്ങൾക്ക് യേശുവിന്റെ ആത്മാവുണ്ടെങ്കിൽ, അവനുവേണ്ടി ധൈര്യത്തോടെ ജീവിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്!

ചോക്കലേറ്റ് മഞ്ഞുപരലുകൾ
സ്വിറ്റ്‌സർലൻഡിലെ ഓൾട്ടൻ നിവാസികൾ, നഗരം മുഴുവൻ ചോക്ലേറ്റ് മഞ്ഞു വർഷിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. സമീപത്തെ ഒരു ചോക്ലേറ്റ് ഫാക്ടറിയിലെ വെന്റിലേഷൻ സംവിധാനം തകരാറിലായതിനാൽ കൊക്കോ വായുവിലേക്ക് ഉയരുകയും മിഠായി പ്രദേശത്തെ മുഴുവൻ മൂടുകയും ചെയ്തു. ചോക്ലേറ്റ് കൊതിയന്മാരുടെ സ്വപ്‌ന സാക്ഷാത്കാരം പോലെ ഇതു തോന്നി!
ചോക്കലേറ്റ് ഒരാളുടെ പോഷക ആവശ്യങ്ങൾക്ക് മതിയായത് നൽകാതിരിക്കുമ്പോൾ, ദൈവം യിസ്രായേല്യർക്ക് പോഷക സമൃദ്ധമായ ഒരു സ്വർഗ്ഗീയ മഴ നൽകി. അവർ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ, മിസ്രയീമിൽ ഉപേക്ഷിച്ചുപോന്ന പലതരം ഭക്ഷണങ്ങളെക്കുറിച്ച് അവർ പിറുപിറുത്തു. മറുപടിയായി, ദൈവം അവരെ നിലനിറുത്താൻ “ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും” എന്നു പറഞ്ഞു (പുറപ്പാട് 16:4). ഓരോ ദിവസവും പ്രഭാതത്തിലെ മഞ്ഞ് ഉരുകുമ്പോൾ, ഭക്ഷണത്തിന്റെ ഒരു നേർത്ത പരലുകൾ അവശേഷിച്ചു. ഏകദേശം 20 ലക്ഷം യിസ്രായേല്യർക്ക് ആ ദിവസം ആവശ്യമുള്ളത്ര ശേഖരിക്കാൻ നിർദ്ദേശം നൽകി. നാൽപ്പതു വർഷത്തെ മരുഭൂമി യാത്രയിൽ അവർ മന്നയിലൂടെയുള്ള ദൈവത്തിന്റെ അമാനുഷികമായ കരുതലുകളാൽ പോഷിപ്പിക്കപ്പെട്ടു.
മന്നയെക്കുറിച്ച് നമുക്ക് വളരെ കുറച്ച് മാത്രമേ അറിയൂ, അത് “മല്ലിയുടെ” ആകൃതിയുള്ളതും വെളുത്തതും “തേൻ കൊണ്ട് ഉണ്ടാക്കിയ ദോശ പോലെ’’ രുചിയുള്ളതുമാണ് (വാ. 31). മന്ന ചോക്ലേറ്റ് പോലെ ആകർഷകമല്ലെങ്കിലും, തന്റെ ജനത്തിനായുള്ള ദൈവിക കരുതലിന്റെ മാധുര്യം വ്യക്തമാണ്. നമ്മെ അനുദിനം പുലർത്തുകയും നിത്യജീവന്റെ ഉറപ്പ് നൽകുകയും ചെയ്യുന്ന “ജീവന്റെ അപ്പം” (യോഹന്നാൻ 6:48) എന്ന് സ്വയം വിശേഷിപ്പിച്ച യേശുവിലേക്ക് മന്ന നമ്മെ ചൂണ്ടിക്കാണിക്കുന്നു (വാ. 51).

പ്രത്യാഘാതങ്ങൾക്കപ്പുറമുള്ള പ്രത്യാശ
പിന്നീട് പശ്ചാത്തപിക്കേണ്ടവിധം ദേഷ്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൻ മയക്കുമരുന്നിന് അടിമപ്പെട്ടപ്പോൾ, അവന്റെ തിരഞ്ഞെടുപ്പിനോട് പ്രതികരിച്ചുകൊണ്ട് ഞാൻ ചില പരുഷമായ കാര്യങ്ങൾ പറഞ്ഞു. എന്റെ ദേഷ്യം അവനെ കൂടുതൽ തളർത്തി. എന്നാൽ ഒടുവിൽ അവനോട് ജീവനും പ്രത്യാശയും സംസാരിക്കുന്ന വിശ്വാസികളെ അവൻ കണ്ടുമുട്ടി, കാലക്രമേണ അവൻ അതിൽനിന്നു സ്വതന്ത്രനായി.
വിശ്വാസത്തിനു മാതൃകയായ മോശയെപ്പോലെയുള്ള ഒരാൾ പോലും പിന്നീട് പശ്ചാത്തപിച്ചു. യിസ്രായേൽമക്കൾ മരുഭൂമിയിൽ വെ്ച്ച് വെള്ളം കിട്ടാതായപ്പോൾ കഠിനമായി പിറുപിറുത്തു. അതുകൊണ്ട് ദൈവം മോശയ്ക്കും അഹരോനും പ്രത്യേക നിർദ്ദേശങ്ങൾ നൽകി: “അവർ കാൺകെ പാറയോടു കല്പിക്ക. എന്നാൽ അതു വെള്ളം തരും” (സംഖ്യ. 20:8). എന്നാൽ മോശ കോപത്തോടെ പ്രതികരിച്ചു, ദൈവത്തിനു പകരം താനും അഹരോനും ഈ അത്ഭുതംചെയ്തതായി സൂചിപ്പിച്ചു: “മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?” (വി. 10). പിന്നെ അവൻ ദൈവത്തോട് നേരിട്ട് അനുസരണക്കേട് കാണിച്ചു: “കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു” (വാക്യം 11).
വെള്ളം ഒഴുകിയെത്തിയെങ്കിലും ദാരുണമായ പ്രത്യാഘാതങ്ങളുണ്ടായി. തന്റെ ജനത്തിന് വാഗ്ദത്തം ചെയ്ത ദേശത്ത് പ്രവേശിക്കാൻ മോശയെയോ അഹരോനെയോ ദൈവം അനുവദിച്ചില്ല. എന്നാൽ അവൻ അപ്പോഴും കരുണയുള്ളവനായിരുന്നു, ദൂരെ നിന്ന് ദേശം കാണാൻ മോശയെ അനുവദിച്ചു (27:12-13).
മോശയോടെന്നപോലെ, അവനോടുള്ള അനുസരണക്കേടിന്റെ മരുഭൂമിയിൽ ദൈവം ഇപ്പോഴും കരുണാപൂർവം നമ്മെ കണ്ടുമുട്ടുന്നു. യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും അവൻ ദയാപൂർവം നമുക്ക് ക്ഷമയും പ്രത്യാശയും നൽകുന്നു. നാം എവിടെയായിരുന്നാലും എന്ത് ചെയ്താലും, നാം അവനിലേക്ക് തിരിയുകയാണെങ്കിൽ, അവൻ നമ്മെ ജീവനിലേക്ക് നയിക്കും.
യേശുവിനെ അനുകരിക്കുക
“മികച്ച ആൾമാറാട്ടക്കാരൻ'' ഇൻഡോനേഷ്യയിലെ കടലിലും ഗ്രേറ്റ് ബാരിയർ റീഫിലും താമസിക്കുന്നു. മറ്റ് നീരാളികളെപ്പോലെ മിമിക് ഒക്ടോപസിനും അതിന്റെ ചർമ്മത്തിന്റെ നിറത്തെ ചുറ്റുപാടുകൾക്കനുയോജ്യമായി മാറ്റാൻ കഴിയും. ശക്തമായ ഭീഷണി ഉയരുമ്പോൾ അതിന്റെ ആകൃതിയിലും ചലനരീതിയിലും സ്വഭാവത്തിലും മാറ്റം വരുത്തി വിഷമുള്ള ലയൺഫിഷ്, മാരകമായ കടൽപാമ്പുകൾ എന്നിവയെപ്പോലും അനുകരിക്കുവാൻ ഇവയ്ക്കു കഴിയും.
മിമിക് ഒക്ടോപസിൽ നിന്ന് വ്യത്യസ്തമായി, യേശുവിൽ വിശ്വസിക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ള ലോകത്ത് വേറിട്ടുനിൽക്കാൻ ഉദ്ദേശിച്ചുള്ളവരാണ്. നമ്മോട് വിയോജിക്കുന്നവരിൽ നിന്ന് നമുക്ക് ഭീഷണി തോന്നിയേക്കാം, ക്രിസ്തുവിന്റെ അനുയായികളായി തോന്നാത്ത രീതിയിൽ ലോകത്തോട് അനുരൂപപ്പെടാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നിരുന്നാലും, നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശുവിനെ പ്രതിനിധീകരിക്കുന്ന “ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള’’ (റോമർ 12:1) യാഗമായി നമ്മുടെ ശരീരങ്ങളെ അർപ്പിക്കാൻ അപ്പൊസ്തലനായ പൗലൊസ് നമ്മെ പ്രേരിപ്പിക്കുന്നു.
സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ “ഈ ലോകത്തിന് അനുരൂപരാകാൻ” (വാ. 2) അനുസരിക്കുന്നതിന് നമ്മെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചേക്കാം. എന്നാൽ ദൈവമക്കളാണ് നാം എന്ന് പറയുന്നതിനൊപ്പം അതിനനുസരണമായി ജീവിച്ചുകൊണ്ടും നമ്മൾ ആരെയാണ് സേവിക്കുന്നതെന്ന് കാണിക്കാൻ നമുക്കു കഴിയും. നാം തിരുവെഴുത്തുകൾ അനുസരിക്കുകയും അവന്റെ
സ്‌നേഹനിർഭരമായ സ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോൾ, അനുസരണത്തിന്റെ പ്രതിഫലം എല്ലായ്‌പ്പോഴും ഏതൊരു നഷ്ടത്തേക്കാളും വലുതാണെന്ന് നമ്മുടെ ജീവിതത്തിലൂടെ തെളിയിക്കാനാകും. ഇന്ന് നിങ്ങൾ യേശുവിനെ എങ്ങനെ അനുകരിക്കും?