Category  |  odb

അറിയുന്നതിനായി വളരുക

'നീ ഒരു എക്സ്ചേഞ്ച് വിദ്യാര്‍ത്ഥിയാകാന്‍ പോകുകയാണ്!' ജര്‍മ്മനിയില്‍ പഠിക്കാന്‍ എനിക്കനുമതി കിട്ടി എന്നു കേട്ടപ്പോള്‍ പതിനേഴുകാരനായ എനിക്ക് ആവേശവും ആഹ്ലാദവും ഉണ്ടായി. എന്നാല്‍ യാത്രയ്ക്ക് ഇനി മൂന്നു മാസം മാത്രമേയുള്ളു, ഞാനാണെങ്കില്‍ ജര്‍മ്മന്‍ ഭാഷയുടെ ഒരു ക്ലാസുപോലും സംബന്ധിച്ചിരുന്നില്ല.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞാന്‍ അത്യധ്വാനം ചെയ്തു-മണിക്കൂറുകള്‍ പഠിക്കുകയും എന്റെ കൈവെള്ളയില്‍ പോലും വാക്കുകള്‍ എഴുതി മനഃപാഠമാക്കുകയും ചെയ്തു.

മാസങ്ങള്‍ക്കുശേഷം ഞാന്‍ ജര്‍മ്മനിയിലെ ക്ലാസ്റൂമില്‍ ഇരിക്കുമ്പോള്‍ ഭാഷ നന്നായി അറിയില്ല എന്നത് എന്നെ നിരുത്സാഹപ്പെടുത്തി. അന്ന് ഒരു അധ്യാപകന്‍ എനിക്കൊരു വിവേകപൂര്‍വ്വമായ ഉപദേശം നല്‍കി: 'ഭാഷ പഠിക്കുക എന്നത് മണല്‍ക്കൂന കയറുന്നതുപോലെയാണ്. ചിലപ്പോള്‍ നിങ്ങള്‍ എങ്ങും എത്തുന്നില്ല എന്നു നിങ്ങള്‍ക്കു തോന്നും. എന്നാല്‍ മുമ്പോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നാല്‍ നിങ്ങള്‍ എത്തും.'

ചിലപ്പോഴൊക്കെ യേശുവിന്റെ ഒരു അനുയായി എന്ന നിലയില്‍ വളര്‍ച്ചയുടെ അര്‍ത്ഥം എന്താണെന്നു ചിന്തിക്കുമ്പോള്‍ ആ ഉള്‍ക്കാഴ്ചയെക്കുറിച്ചു ഞാന്‍ ചിന്തിക്കാറുണ്ട്. അപ്പൊസ്തലനായ പൗലൊസ് പറയുന്നു, 'ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്'. പൗലൊസിനുപോലും വ്യക്തിപരമായ സമാധാനം ഒറ്റ രാത്രികൊണ്ടു കരഗതമായതല്ല, അത് അവന്‍ വളര്‍ച്ച പ്രാപിച്ച ഒന്നാണ്. ഈ മുന്നേറ്റത്തിന്റെ രഹസ്യം അവന്‍ പങ്കുവയ്ക്കുന്നു - 'എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു' (ഫിലിപ്പിയര്‍ 4:11-13).

ജീവിതത്തിന്് അതിന്റേതായ വെല്ലുവിളികളുണ്ട്. എന്നാല്‍ 'ലോകത്തെ ജയിച്ചവ'നിലേക്കു (യോഹന്നാന്‍ 16:33) നാം തിരിയുമ്പോള്‍ അവന്‍ നമ്മെ പ്രതികൂലങ്ങളെ അതിജീവിക്കുന്നതിന് ശക്തനാക്കുവാന്‍ വിശ്വസ്തന്‍ ആണെന്നു മാത്രമല്ല അവനോട് അടുത്തു ചെല്ലുന്നതിനെക്കാള്‍ പ്രാധാന്യമുള്ളത് മറ്റൊന്നുമില്ല എന്നും നാം കണ്ടെത്തുകയും ചെയ്യും. അവന്‍ നമുക്കു തന്റെ സമാധാനം നല്‍കുകയും ആശ്രയിക്കാന്‍ നമ്മെ സഹായിക്കുകയും അവനോടൊപ്പം നാം നടക്കുമ്പോള്‍ ബഹുദൂരം സഞ്ചരിക്കാന്‍ നമ്മെ ശക്തീകരിക്കുകയും ചെയ്യും.

നാമങ്ങളുടെ നാമം

അന്റോണിയോ സ്ട്രാഡിവരി (1644-1737) സംഗീത ലോകത്തെ ഇതിഹാസ സമാനമായ നാമമാണ്. അദ്ദേഹത്തിന്റെ വയലിനും ചെല്ലോയും വയോലാസും ശില്പചാതുരിയിലും ശബ്ദസൗകുമാര്യത്തിലും ഉന്നതമായവയെന്ന നിലയില്‍ നിധിപോലെ പരിഗണിക്കപ്പെടുന്നവയും അവയുടെ സ്വന്തമായ പേരുകള്‍ നല്‍കപ്പെട്ടവയുമാണ്. ഉദാഹരണത്തിന് അവയില്‍ ഒന്ന് അറിയപ്പെടുന്നത് 'മശിഹ-സലാബു സ്ട്രാഡിവേരിയസ്' എന്നാണ്. വയലിന്‍ വിദ്വാനായ ജോസഫ് ജോയാക്കി (1831-1907) അതു വായിച്ചിട്ട് പറഞ്ഞു, 'സ്ട്രാഡിന്റെ ശബ്ദം, ആ അതുല്യമായ 'മെസ്സി' അതിന്റെ മാധുര്യവും പ്രൗഢിയും കൊണ്ട് എന്റെ ഓര്‍മ്മയില്‍ വിണ്ടു വീണ്ടും ഉയര്‍ന്നു വരുന്നു.'

എന്നിരുന്നാലും സ്ട്രാഡിവേരിയസിന്റെ പേരും ശബ്ദവും പോലും അതിനെക്കാള്‍ ഉന്നതമായ ഒരു പ്രവൃത്തിയോടു താരതമ്യം ചെയ്യാന്‍ പോലും യോഗ്യതയുള്ളതല്ല. മോശെ മുതല്‍ യേശുവരെ, ദൈവാധി ദൈവം സകല നാമത്തിനും മേലായ ഒരു നാമം കൊണ്ട് തന്നെത്തന്നെ പരിചയപ്പെടുത്തി. നമ്മെ പ്രതി, അവന്റെ ജ്ഞാനവും സ്വന്ത കൈകളുടെ പ്രവൃത്തിയും അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും സംഗീതത്തിന്റെ ശബ്ദത്തോടെ ആഘോഷിക്കപ്പെടുകയും വേണമെന്നവന്‍ ആഗ്രഹിച്ചു (പുറ. 6:1; 15:1-2).

എങ്കിലും കഷ്ടതയനുഭവിക്കുന്ന ജനത്തിന്റെ ഞരക്കത്തിനുള്ള പ്രതികരണമായ ഈ ശക്തിയുടെ വിടുതല്‍ ആരംഭം മാത്രമായിരുന്നു. ക്രൂശിക്കപ്പെട്ട കരങ്ങളുടെ ബലഹീനതയിലൂടെ നിത്യവും അനന്തവുമായ ഒരു പൈതൃകം അവന്‍ നമുക്കായി അവശേഷിപ്പിക്കുമെന്ന് ആരു മുന്‍കണ്ടിരുന്നു? അവന്‍ നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്നു കാണിക്കുന്നതിനായി നമ്മുടെ പാപത്തിന്റെ നിന്ദയും തിരസ്‌കരണവും വഹിച്ചുകൊണ്ട് മരണം വരിച്ച ഒരുവന്റെ നാമത്തെ സ്തുതിച്ചുകൊണ്ട് ആലപിക്കുന്ന സംഗീതം ഉളവാക്കുന്ന വിസ്മയവും പ്രൗഢിയും ആര്‍ക്കു പ്രവചിക്കുവാന്‍ കഴിയുമായിരുന്നു?

മുന്തിരിവള്ളിയില്‍

അസാധാരണമാംവിധം തണുപ്പുള്ള ഒരു ശരത്കാലത്ത് എമ്മ തന്റെ രോഗിയായ ഒരു ബന്ധുവിനെ പരിചരിച്ചിരുന്ന കാലത്ത്, ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ തന്റെ വീടിനു സമീപമുള്ള ചെറിമരത്തിനു മുമ്പിലൂടെ പോകുമ്പോഴെല്ലാം അവള്‍ക്ക് ഒരു പ്രത്യേക പ്രോത്സാഹനം ലഭിക്കുമായിരുന്നു. ആ മരത്തില്‍ പിങ്കുമൊട്ടുകളുടെ മുകളിലായി വെള്ള പൂക്കള്‍ വിരിയുന്നതായി കണ്ടു. ബുദ്ധിമാനായ ഒരു തോട്ടക്കാരന്‍ മരത്തില്‍ വെള്ളപ്പൂക്കളുള്ള ഒരു കൊമ്പ് ഗ്രാഫ്റ്റു ചെയ്തിരുന്നു. എമ്മ സാധാരണമായ ആ വൃക്ഷത്തെ കടന്നുപോകുമ്പോള്‍, താന്‍ മുന്തിരിവള്ളിയാണെന്നും അവന്റെ ശിഷ്യന്മാര്‍ കൊമ്പുകളുമാണ് എന്ന യേശുവിന്റെ പ്രസ്താവന ഓര്‍മ്മിക്കും (യോഹ. 15:1-8).

തന്നെത്തെന്നെ മുന്തിരിവള്ളി എന്നു വിളിക്കുന്നതിലൂടെ, പഴയ നിയമ കാലത്തെ യിസ്രായേലിനു സുപരിചിതമായ ഒരു സാദൃശ്യത്തെപ്പറ്റിയാണ് യേശു പറഞ്ഞത്. അവിടെ മുന്തിരിവള്ളി ദൈവജനത്തെയാണ് സാദൃശീകരിച്ചത് (സങ്കീ. 80:8-9; ഹോശേയ 10:1). യേശു ഈ സാദൃശ്യം തന്നിലേക്കു തിരിക്കുകയും താന്‍ മുന്തിരിവള്ളിയാണെന്നും തന്റെ അനുയായികള്‍ തന്നില്‍ ഒട്ടിച്ചുചേര്‍ത്ത കൊമ്പുകളാണെന്നും പ്രസ്താവിച്ചു. അവനില്‍ നിന്നു പോഷകങ്ങളും ശക്തിയും പ്രാപിച്ചുകൊണ്ട് അവര്‍ അവനില്‍ വസിക്കുമ്പോള്‍ അവര്‍ ഫലം കായിക്കും (യോഹന്നാന്‍ 15:5).

എമ്മാ അവളുടെ കുടുംബാംഗത്തെ സഹായിച്ചുകൊണ്ടിരുന്നപ്പോള്‍, താന്‍ യേശുവിനോടു ബന്ധപ്പെട്ടിരിക്കുന്നവളാണെന്ന ഓര്‍മ്മപ്പെടുത്തല്‍ അവള്‍ക്കാവശ്യമായിരുന്നു. പിങ്കു പൂക്കള്‍ക്കിടയില്‍ വെള്ളപ്പൂക്കള്‍ കണ്ടത്, താന്‍ മുന്തിരിവള്ളിയില്‍ വസിക്കുന്നു എന്ന സത്യത്തിന്റെ ദൃശ്യമായ ഉത്തേജനം അവള്‍ക്കു നല്‍കി.

യേശുവില്‍ വിശ്വസിക്കുന്ന നാം, കൊമ്പ് മുന്തിരിവള്ളിയോടു ചേര്‍ന്നിരിക്കുന്നതുപോലെ അവനോടു ചേര്‍ന്നിരിക്കുന്നു എന്ന ആശയം ഉള്‍ക്കൊള്ളുമ്പോള്‍ നമ്മുടെ വിശ്വാസം ശക്തിപ്പെടുകയും സമ്പന്നമാകുകയും ചെയ്യും.

ചെറുതായി തോന്നുക

ഡേവിഡ് ലീനിന്റെ ലോറന്‍സ് ഓഫ് അറേബ്യയെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളിലൊന്നായി അനേക സിനിമാ നിരൂപകരും കരുതുന്നുണ്ട്. അതിലെ അന്തമില്ലാത്ത അറേബ്യന്‍ മരുഭൂമിയുടെ കാഴ്ചയിലൂടെ അത് അക്കാദമി അവാര്‍ഡ് ജേതാവായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ഉള്‍പ്പെടെ സിനിമാ നിര്‍മ്മാതാക്കളുടെ ഒരു തലമുറയെ സ്വാധീനിച്ചു. 'ഞാന്‍ ലോറന്‍സ് ആദ്യമായി കണ്ടപ്പോള്‍ അതെന്നെ പ്രചോദിപ്പിച്ചു,' സ്പില്‍ബര്‍ഗ് പറഞ്ഞു. 'അതെന്നെ ഞാന്‍ ചെറുതാണെന്നു തോന്നിപ്പിച്ചു. അതിപ്പോഴും എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നു. അതാണ് അതിന്റെ മഹത്വത്തിന്റെ ഒരു അളവ്.'

എന്നെ ചെറുതാണെന്നു തോന്നിപ്പിക്കുന്നത് സൃഷ്ടിയുടെ വിശാലതയാണ്-ഞാന്‍ സമുദ്രത്തെ നോക്കുമ്പോള്‍, കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നുന്ന രാത്രിയിലെ ആകാശത്തെ നോക്കുമ്പോള്‍. സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം ഇത്ര വിശാലമാണെങ്കില്‍, ഉണ്ടാകട്ടെ എന്നു പറഞ്ഞ് അവയെ ഉണ്ടാക്കിയ സ്രഷ്ടാവ് എത്രയധികം വലിയവനായിരിക്കും!

ദൈവത്തിന്റെ വലിപ്പവും നമ്മുടെ നിസ്സാരത്വവും ദാവീദിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു, 'മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തു മാത്രം?' (സങ്കീര്‍ത്തനം 8:4). എന്നാല്‍ യേശു നമ്മെ ഉറപ്പിക്കുന്നത്, 'ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?' (മത്തായി 6:26).

ഞാന്‍ ചെറുതും നിസ്സാരനും എന്നെനിക്കു തോന്നിയേക്കാം, പക്ഷേ എന്റെ പിതാവിന്റെ കണ്ണില്‍ എനിക്ക് വലിയ വിലയുണ്ട്-ഞാന്‍ ക്രൂശിലേക്ക് ഓരോ പ്രാവശ്യവും നോക്കുമ്പോള്‍ തെളിയിക്കപ്പെടുന്ന ഒരു വില. അവനുമായുള്ള കൂട്ടായ്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുന്നതിന് അവന്‍ കൊടുക്കുവാന്‍ തയ്യാറായ വില, അവന്‍ എന്നെ എത്രമാത്രം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ്.

തിരിഞ്ഞ് ഓടുക

സുന്ദരിയും മിടുക്കിയും കഴിവുകളുള്ളവളും സ്നേഹമുള്ള മാതാപിതാക്കളുടെ മകളുമായ കൗമാരക്കാരിയായിരുന്നു ആലി. എന്നാല്‍ ഹൈസ്‌കൂളിനുശേഷം എന്തോ അവളെ ഹെറോയിന്റെ അടിമയാക്കി. അവളിലെ വ്യത്യാസം ശ്രദ്ധിച്ച മാതാപിതാക്കളോട് അത് അവളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്് തുറന്നു പറയുകയും അവര്‍ അവളെ പുനരധിവാസ കേന്ദ്രത്തിലേക്കയക്കുകയും ചെയ്തു. ചികിത്സയ്ക്കുശേഷം, തന്റെ കൂട്ടുകാരോട് ഹെറോയിന്‍ ഉപയോഗത്തെക്കുറിച്ച് അവള്‍ എന്തു പറയും എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, 'തിരിഞ്ഞ് ഓടുക.' കേവലം ഇല്ല എന്നു പറയുന്നതു മതിയാകയില്ല എന്നാണവള്‍ പറഞ്ഞത്.

ദുഃഖകരമെന്നു പറയട്ടെ, ആലി ആസക്തിയിലേക്കു വീണ്ടും വഴുതി വീഴുകയും ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഓവര്‍ഡോസ് മൂലം മരിക്കുകയും ചെയ്തു. ഹൃദയം തകര്‍ന്ന അവളുടെ മാതാപിതാക്കള്‍, അതേ വിധിയില്‍നിന്നു മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍, പ്രാദേശിക വാര്‍ത്താ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട്, മയക്കുമരുന്നില്‍നിന്നും സമാനമായ അപകടങ്ങളില്‍നിന്നും അകന്നുനിന്നുകൊണ്ട് 'ആലിക്കുവേണ്ടി ഓടുക' എന്ന് ശ്രോതാക്കളെ ആഹ്വാനം ചെയ്തു.

അപ്പൊസ്തലനായ പൗലൊസ് തന്റെ ആത്മിക മകനായ തിമൊഥെയൊസിനെ (നമ്മെയും) തിന്മയെ വിട്ടോടുവാന്‍ ആഹ്വാനം ചെയ്യുന്നു (2 തിമൊഥെയൊസ് 2:22). സമാനമായി അപ്പൊസ്തലനായ പത്രൊസ് മുന്നറിയിപ്പു നല്‍കുന്നത്, 'നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു...വിശ്വാസത്തില്‍ സ്ഥിരതയുള്ളവരായി അവനോട് എതിര്‍ത്തു നില്‍പ്പിന്‍ (1 പത്രൊസ് 5:8-9).

നമ്മിലാരും പരീക്ഷയ്ക്കതീതരല്ല. പലപ്പോഴും നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം, പരീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ നിന്നും അകന്നു നില്‍ക്കുക എന്നതാണ് - എപ്പോഴും അവയെ ഒഴിവാക്കാനാവില്ല എങ്കിലും. ബൈബിളില്‍ അടിസ്ഥാനപ്പെട്ടതും പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തപ്പെട്ടതുമായ ദൈവത്തിലുള്ള ശക്തമായ വിശ്വാസത്താല്‍ നമുക്ക് തയ്യാറായിരിക്കുവാന്‍ കഴിയും. നാം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ എപ്പോഴാണ് തിരിഞ്ഞ് അവങ്കലേക്ക് ഓടിച്ചെല്ലേണ്ടത് എന്നു നാം അറിയും.

വെള്ളത്തെക്കാളുമധികം

സഭയെക്കുറിച്ചുള്ള എന്റെ ഏറ്റവും ബാല്യകാലത്തെ അനുഭവങ്ങളിലൊന്ന്്, ഒരു പാസ്റ്റര്‍ പുള്‍പിറ്റിലൂടെ നടന്നുകൊണ്ട് 'നമ്മുടെ സ്നാനജലത്തെ ഓര്‍മ്മിക്കുക' എന്നു പറയുന്നതായിരുന്നു. ജലത്തെ ഓര്‍മ്മിക്കുക? ഞാന്‍ എന്നോടു തന്നെ ചോദിച്ചു. നിങ്ങള്‍ക്കെങ്ങനെ വെള്ളത്തെ ഓര്‍ക്കാനാവും? തുടര്‍ന്ന് അദ്ദേഹം വെള്ളത്തെക്കുറിച്ചുള്ളതെല്ലാം പറയാന്‍ തുടങ്ങി. അതെന്നെ ഒരുപോലെ സന്തോഷിപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു.

എന്തുകൊണ്ടു നാം സ്നാനത്തെക്കുറിച്ചു ചിന്തിക്കണം? ഒരു വ്യക്തി സ്നാനപ്പെടുമ്പോള്‍, കേവലം വെള്ളത്തെക്കാള്‍ അധികമായ കാര്യങ്ങള്‍ അതിലുണ്ട്. സ്നാനം പ്രതീകവല്ക്കരിക്കുന്നത്, യേശുവിലുള്ള വിശ്വാസത്താല്‍ എങ്ങനെ നാം അവനെ 'ധരിക്കുന്നു' എന്നതാണ് (ഗലാത്യര്‍ 3:27). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നാം അവന്റെ വകയാണ് എന്നതിനെയും അവന്‍ നമ്മിലും നമ്മിലൂടെയും ജീവിക്കുന്നു എന്നതിനെയും നാം ആഘോഷിക്കുകയാണ്.

ഇനി അത് അത്ര പ്രാധാന്യമുള്ളതല്ലെങ്കില്‍, നാം ക്രിസ്തുവിനെ ധരിക്കുമ്പോള്‍ നമ്മുടെ സ്വത്വം അവനില്‍ കണ്ടെത്തുന്നു എന്നു വേദഭാഗം നമ്മോടു പറയുന്നു. നാം ദൈവത്തിന്റെ മക്കളാകുന്നു (വാ. 26). അതിനാല്‍, വിശ്വാസത്താല്‍ - പഴയ നിയമ പ്രമാണം അനുസരിക്കുന്നതുകൊണ്ടല്ല - നാം ദൈവത്തോടു നിരപ്പുള്ളവരായി മാറുന്നു (വാ. 23-25). നാം ലിംഗം, സംസ്‌കാരം, പദവി എന്നിവയാല്‍ പരസ്പരം വിഭജിക്കപ്പെടുന്നില്ല, നാം സ്വതന്ത്രരാക്കപ്പെടുകയും ക്രിസ്തുവിലൂടെ ഐക്യത പ്രാപിക്കുകയും ചെയ്ത് അവന്റെ വകയായിത്തീര്‍ന്നിരിക്കുന്നു (വാ. 29).

അതുകൊണ്ട് സ്നാനത്തെയും അതു പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും സ്മരിക്കുവാന്‍ വളരെ നല്ല കാരണങ്ങളുണ്ട്. ആ പ്രവൃത്തിയില്‍ കേവലം ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല, മറിച്ച് നാം ക്രിസ്തുവിന്റെ വകയാണ് എന്നും ദൈവത്തിന്റെ മക്കളായി തീര്‍ന്നിരിക്കുന്നു എന്നും ഓര്‍ക്കുകയാണ്. നാം ആരാണ് എന്നത്, നമ്മുടെ ഭാവി, ആത്മീയ സ്വാതന്ത്ര്യം എല്ലാം അവനിലാണ് നാം കണ്ടെത്തിയത്.
പീറ്റര്‍ ചിന്‍
ക്രിസ്തുവിനെ ധരിച്ചതും അവന്റെ വകയാണ് എന്നതും നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്? ഏതെല്ലാം വഴികളിലാണ് നിങ്ങള്‍ക്ക് സ്നാനത്തിന്റെ അര്‍ത്ഥം ദിവസേന ആഘോഷിക്കുവാനും ഓര്‍മ്മിക്കുവാനും കഴിയുന്നത്?