‘ഡാഡി, ഡാഡി എവിടെയാണ്?’

എന്റെ മകള്‍ ഭയന്നു കരഞ്ഞുകൊണ്ട് സെല്‍ഫോണില്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു തിരിയുകയായിരുന്നു. അവളെ പ്രാക്ടീസു ചെയ്യിക്കുവാന്‍ കൊണ്ടുപോകേണ്ടതിന് 6 മണിക്കു ഞാന്‍ വീട്ടിലെത്തേണ്ടതായിരുന്നു; ഞാന്‍ സമയത്തു തന്നെയാണ് എത്തിയത്. എങ്കിലും എന്റെ മകളുടെ ശബ്ദം അവളുടെ വിശ്വാസമില്ലായ്മ വിളിച്ചു പറഞ്ഞു. അതു പ്രകടമാക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു, ‘ഞാന്‍ ഇവിടെയുണ്ട്, നീ എന്താ എന്നെ വിശ്വസിക്കാത്തത്?’

എന്നാല്‍ അതു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ഞാന്‍ അതിശയിച്ചു, ‘ഈ കാര്യം എന്റെ സ്വര്‍ഗ്ഗീയ പിതാവ് എത്ര പ്രാവശ്യം എന്നോടു ചോദിച്ചിട്ടുണ്ടാകും?’ സമ്മര്‍ദ്ദമേറിയ നിമിഷങ്ങളില്‍ ഞാനും അക്ഷമനാണ്. ദൈവം തന്റെ വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുമെന്നു വിശ്വസിക്കുവാനും ആശ്രയിക്കാനും ഞാനും വിഷമിച്ചിട്ടുണ്ട്. ‘പിതാവേ, അങ്ങെവിടെയാണ്’ ഞാന്‍ നിലവിളിച്ചു.

സമ്മര്‍ദ്ദത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മധ്യത്തില്‍ ചിലപ്പോള്‍ ദൈവസാന്നിധ്യത്തെ അല്ലെങ്കില്‍ അവന്റെ നന്മയെയും എനിക്കുവേണ്ടിയുള്ള അവന്റെ ഉദ്ദേശ്യത്തെ പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്. യിസ്രായേല്യരും അതു ചെയ്തിട്ടുണ്ട്. ആവര്‍ത്തനം 31 ല്‍, അവര്‍ വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു; അവരുടെ നായകനായ മോശെ അവരോടൊപ്പം ഉണ്ടാകില്ല എന്നവര്‍ അറിഞ്ഞിരുന്നു. അവരെ ഇപ്രകാരം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവരെ ധൈര്യപ്പെടുത്താന്‍ മോശെ ശ്രമിച്ചു: ‘യഹോവ തന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്’ (വാ. 8).

ആ വാഗ്ദത്തം – ദൈവം എല്ലായ്‌പ്പോഴും നമ്മോടുകൂടെയുണ്ട് എന്നത് – ഇന്ന് നമ്മുടെ വിശ്വാസത്തിന്റെ മൂലക്കല്ല് ആയിരിക്കുന്നു (മത്തായി 1:23; എബ്രായര്‍ 13:5 കാണുക). തീര്‍ച്ചയായും, വെളിപ്പാട് 21:3 ഈ വാക്കുകളോടെയാണ് പര്യവസാനിക്കുന്നത്: ‘ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോട് കൂടെ വസിക്കും.’

ദൈവം എവിടെയാണ്? അവന്‍ ഇപ്പോള്‍, ഇവിടെ നമ്മോടുകൂടെയുണ്ട്.