ഞങ്ങളുടെ മകള്‍ മെലിസ എന്ന മഹത്വം എനിക്ക് ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയില്ല. ഹൈസ്‌കൂള്‍ വോളിബോള്‍ അവള്‍ സന്തോഷത്തോടെ കളിക്കുന്നത് ഞങ്ങള്‍ കണ്ട ആ അത്ഭുതകരമായ സമയങ്ങളാണ് എന്റെ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകുന്നത്. ഞങ്ങള്‍ കുടുംബ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അവളുടെ മുഖത്തുകൂടെ കടന്നുപോയ സംതൃപ്തിയുടെ ലജ്ജാകരമായ പുഞ്ചിരി ഓര്‍മ്മിക്കാന്‍് ചിലപ്പോള്‍ ബുദ്ധിമുട്ടാണ്. പതിനേഴാം വയസ്സിലെ അവളുടെ മരണം അവളുടെ സാന്നിധ്യത്തിന്റെ സന്തോഷത്തിനു മുമ്പില്‍ ഒരു തിരശ്ശീല വീഴ്ത്തി.

വിലാപങ്ങളുടെ പുസ്തകത്തില്‍, ഹൃദയത്തിനു മുറിവേല്ക്കുമെന്ന് അവനു മനസ്സിലായതായി യിരെമ്യാവിന്റെ വാക്കുകള്‍ കാണിക്കുന്നു. അവന്‍ പറഞ്ഞു, ”എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്‌പ്പോയല്ലോ’ (3:18). അവന്റെ അവസ്ഥ നിങ്ങളുടേതില്‍ നിന്നും എന്റേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. അവന്‍ ദൈവത്തിന്റെ ന്യായവിധി പ്രസംഗിച്ചു, യെരൂശലേം പരാജയപ്പെട്ടത് അവന്‍ കണ്ടു. താന്‍ തോറ്റതായും(വാ. 12), ഒറ്റപ്പെട്ടതായും (വാ. 14), ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടതായും (വാ. 15-20) അവന് അനുഭവപ്പെട്ടതുകൊണ്ട് മഹത്വം പൊയ്‌പ്പോയി.

പക്ഷെ അത് അവന്റെ കഥയുടെ അവസാനമല്ല. പ്രകാശം പരന്നു. ഭാരമുള്ളവനും തകര്‍ന്നവനുമായ യിരെമ്യാവ് ”ഞാന്‍ പ്രത്യാശിക്കും” (വാ. 21) എന്നു പറയുന്നു – ‘അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ല’ (വാ. 22) എന്ന് മനസ്സിലാക്കുന്നതില്‍ നിന്നുളവാകുന്ന പ്രത്യാശ. മഹത്വം പൊയ്‌പ്പോകുമ്പോള്‍ നാം ഓര്‍ക്കേണ്ട കാര്യം ഇതാണ്: ദൈവത്തിന്റെ ”കരുണ തീര്‍ന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതാകുന്നു’ (വാക്യം 22-23).

നമ്മുടെ അന്ധകാര പൂര്‍ണ്ണമായ നാളുകളില്‍ പോലും, ദൈവത്തിന്റെ വലിയ വിശ്വസ്തത പ്രകാശിക്കുന്നു.