എന്റെ ഭര്‍ത്താവ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് പോകുമ്പോള്‍ നേരം വെളുത്തിരുന്നില്ല. ലൈറ്റ് തെളിക്കുകയും കെടുത്തുകയും ചെയ്യുന്നതു ഞാന്‍ കണ്ടു, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ഞങ്ങളുടെ അടുക്കള കൗണ്ടറിലെ ഒരു ”നുഴഞ്ഞുകയറ്റക്കാരനെ” കണ്ടപ്പോള്‍ ഞാന്‍ അലറിയ കാര്യം എനിക്കോര്‍മ്മ വന്നു. വ്യാഖ്യാനം: ആറ് കാലുകളുള്ള അനഭിമതനായ ഒരു ജീവി. എന്റെ ഭയത്തെക്കുറിച്ച് എന്റെ ഭര്‍ത്താവിന് അറിയാമായിരുന്നതിനാല്‍ അതിനെ നീക്കംചെയ്യാനായി ഓടിയെത്തി. എനിക്ക് ആശങ്കയില്ലാതെ പ്രവേശിക്കുന്നതിനായി ഞങ്ങളുടെ അടുക്കള പ്രാണി രഹിതമാണെന്ന് ഉറപ്പുവരുത്താനാണ് അദ്ദേഹം ഇന്നു നേരത്തെ എഴുന്നേറ്റത്. എന്തൊരു മനുഷ്യന്‍!

എന്റെ ഭര്‍ത്താവ് എന്നെ മനസ്സില്‍ വെച്ചുകൊണ്ട്, അഥവാ എന്റെ ആവശ്യത്തിന് തന്റെ ആവശ്യത്തെക്കാള്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ഉണര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ പ്രവൃത്തി എഫെസ്യര്‍ 5:25-ല്‍ പൗലൊസ് വിവരിക്കുന്ന സ്‌നേഹത്തെ വ്യക്തമാക്കുന്നു: ”ഭര്‍ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവള്‍ക്കുവേണ്ടി തന്നെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുക.” പൗലൊസ് തുടരുന്നു, ”ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്‌നേഹിച്ചു തന്നെത്താന്‍ അവള്‍ക്കു വേണ്ടി ഏല്പിച്ചുകൊടുത്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിന്‍’
(വാ. 28). ഒരു ഭര്‍ത്താവിന്റെ സ്‌നേഹത്തെ ക്രിസ്തുവിന്റെ സ്‌നേഹവുമായി പൗലൊസ് താരതമ്യം ചെയ്യുന്നത് എങ്ങനെയാണ്? യേശു നമ്മുടെ ആവശ്യങ്ങളെ തന്റെ ആവശ്യങ്ങള്‍ക്കു മുന്‍പായി വെച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണത്. ചില നുഴഞ്ഞുകയറ്റക്കാരെ ഞാന്‍ ഭയപ്പെടുന്നുവെന്ന് എന്റെ ഭര്‍ത്താവിന് അറിയാം, അതിനാല്‍ അദ്ദേഹം എന്റെ ആശങ്കയെ തന്റെ മുന്‍ഗണനയാക്കി.

ആ തത്വം ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമല്ല ബാധകമാകുന്നത്. യേശുവിന്റെ മാതൃക പിന്തുടര്‍ന്ന്, ഒരാള്‍ക്ക് ലോകത്തില്‍ കൂടുതല്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയേണ്ടതിന് സമ്മര്‍ദ്ദം, ഭയം, ലജ്ജ അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവയുടെ നുഴഞ്ഞുകയറ്റക്കാരനെ നീക്കംചെയ്യുന്നതിനു സഹായിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സ്‌നേഹപൂര്‍വ്വം ത്യാഗം ചെയ്യാന്‍ കഴിയും.