അമേരിക്കയില്‍ രണ്ടു വയസ്സുകാരനായ ഒരു കുട്ടിയെ കാണാതായി. എന്നാല്‍ അവന്റെ അമ്മയുടെ അടിയന്തിര സന്ദേശം ലഭിച്ചു മൂന്നു മിനിറ്റിനുള്ളില്‍ ഒരു നിയമപ്രവര്‍ത്തകന്‍ അവനെ വീട്ടില്‍നിന്നും രണ്ടു ബ്ലോക്കുകള്‍ അകലെയുള്ള ഒരു പാര്‍ക്കില്‍നിന്നും കണ്ടെത്തി. മുത്തച്ഛനോടൊപ്പം അന്ന് വൈകിട്ട് അവനെ അവിടേക്കു വിടാമെന്ന് അമ്മ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവന്‍ തന്റെ കളിപ്പാട്ട ട്രാക്ടര്‍ ഓടിച്ച് തന്റെ പ്രിയപ്പെട്ട റൈഡിനടുത്തു നിര്‍ത്തി. ആ കുട്ടി സുരക്ഷിതമായി വീട്ടിലെത്തിയപ്പോള്‍, പിതാവ് വിവേകപൂര്‍വ്വം കളിപ്പാട്ടത്തിന്റെ ബാറ്ററി നീക്കം ചെയ്തു.

ഈ കൊച്ചുകുട്ടി യഥാര്‍ത്ഥത്തില്‍ താന്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോകാന്‍ മിടുക്കനായിരുന്നു, എന്നാല്‍ രണ്ട് വയസ്സുള്ള കുട്ടികള്‍ക്ക് മറ്റൊരു പ്രധാന ഗുണം ഇല്ലായിരിക്കും: ജ്ഞാനം. മുതിര്‍ന്നവരായ നമുക്കുപോലും ചിലപ്പോള്‍ ഇത് കുറവായിരിക്കും. തന്റെ പിതാവായ ദാവീദിനു പകരം (1 രാജാക്കന്മാര്‍ 2) രാജാവായി നിയമിതനായ ശലോമോന്‍, തനിക്ക് ഒരു ബാലനെപ്പോലെ തോന്നുന്നതായി സമ്മതിച്ചു. ദൈവം സ്വപ്‌നത്തില്‍ അവനു പ്രത്യക്ഷനായി പറഞ്ഞു, ”നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്ളുക” (3: 5). അവന്‍ മറുപടി പറഞ്ഞു, ”ഞാനോ ഒരു ബാലനത്രേ. കാര്യാദികള്‍ നടത്തുവാന്‍ എനിക്ക് അറിവില്ല … ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ളൊരു ഹൃദയം എനിക്കു തരണമേ’ (വാ. 7-9). ‘ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു’ (4:29).

നമുക്ക് ആവശ്യമായ ജ്ഞാനം എവിടെ നിന്ന് ലഭിക്കും? ജ്ഞാനത്തിന്റെ ആരംഭം ‘യഹോവാ ഭക്തി’ അഥവാ യഹോവാ ഭയം ആണെന്ന് ശലോമോന്‍ പറഞ്ഞു (സദൃശവാക്യങ്ങള്‍ 9:10). അതിനാല്‍ തന്നെക്കുറിച്ച് നമ്മെ പഠിപ്പിക്കാനും നമ്മുടേതിനപ്പുറം ജ്ഞാനം നല്‍കാനും അവനോട് ആവശ്യപ്പെടുന്നതിലൂടെ നമുക്ക് ആരംഭിക്കാന്‍ കഴിയും.