എന്റെ അമ്മ ജീവിതത്തിലുടനീളം പല കാര്യങ്ങളിലും സമര്‍പ്പിതയാണ്, എങ്കിലും സ്ഥിരമായി നിലനില്‍ക്കുന്ന ഒന്ന്, ചെറിയ കുട്ടികള്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനുള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മ തന്റെ അഭിപ്രായ വ്യത്യാസം പരസ്യമായി പ്രകടിപ്പിക്കുന്നതിനു ഞാന്‍ സാക്ഷ്യം വഹിച്ച ചുരുക്കം ചില സംഭവങ്ങളിലൊന്ന്്, കൂടുതല്‍ ‘ഗൗരവതരമെന്ന്’ അവര്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ക്കായി കുട്ടികളുടെ ശുശ്രൂഷയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ആരെങ്കിലും ശ്രമിക്കുമ്പോഴാണ്. ‘ഞാന്‍ നിന്റെ ജ്യേഷ്ഠനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ മാത്രമാണ് ഒരു വേനല്‍ക്കാലത്തു ഞാനവധിയെടുത്തത്,” അമ്മ എന്നോടു പറഞ്ഞു. ഞാന്‍ ഒരു ചെറിയ കണക്കുകൂട്ടല്‍ നടത്തി, എന്റെ അമ്മ അമ്പത്തിയഞ്ചു വര്‍ഷമായി സഭയില്‍ കുട്ടികളുടെയിടയില്‍ ശുശ്രൂഷ ചെയ്യുന്നു എന്നു ഞാന്‍ മനസ്സിലാക്കി.

‘കൊച്ചുകുട്ടികളും യേശുവും’ എന്ന തലക്കെട്ടിലുള്ള, സുവിശേഷങ്ങളിലെ മനോഹരമായ ഒരു കഥ, മര്‍ക്കൊസ് 10 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. യേശു തൊട്ട് അനുഗ്രഹിക്കുന്നതിനായി ആളുകള്‍ തങ്ങളുടെ കുട്ടികളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ ഇതിനെ തടയാന്‍ ശ്രമിച്ചു. യേശു ‘മുഷിഞ്ഞു’ എന്നു മര്‍ക്കൊസ് രേഖപ്പെടുത്തുന്നു – എന്നിട്ടു സ്വന്തം ശിഷ്യന്മാരെ ശാസിക്കുന്നു: ‘ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍, അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ’ (വാ. 14).

ചാള്‍സ് ഡിക്കന്‍സ് എഴുതി, ”ഞാന്‍ ഈ ചെറിയ ആളുകളെ സ്‌നേഹിക്കുന്നു; ദൈവത്തില്‍ നിന്നു പുതുമയോടെ വന്ന ഈ ആളുകള്‍ നമ്മെ സ്‌നേഹിക്കുന്നത് ഒരു ചെറിയ കാര്യമല്ല.” എപ്പോഴും നവ്യമായിരിക്കുന്ന യേശുവിന്റെ സ്‌നേഹത്തില്‍ നിന്ന് കൊച്ചുകുട്ടികള്‍ ഒരിക്കലും തടയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍, പ്രായമായ നാം നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നതും ചെറിയ കാര്യമല്ല.