അവര്‍ക്കു കുട്ടികളുണ്ടാകയില്ലെന്നു റെബേക്കയോടും റസ്സലിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ദൈവത്തിനു മറ്റു പദ്ധതികള്‍ ഉണ്ടായിരുന്നു – പത്തുവര്‍ഷത്തിനുശേഷം റെബേക്ക ഗര്‍ഭം ധരിച്ചു. ഗര്‍ഭകാലം ആരോഗ്യകരമായിരുന്നു; വേദന തുടങ്ങിയപ്പോള്‍, ദമ്പതികള്‍ ആവേശത്തോടെ ആശുപത്രിയില്‍ എത്തി. എന്നിട്ടും പ്രസവവേദന കൂടുതല്‍ സമയം നീളുകയും തീവ്രമാകുകയും ചെയ്തു. റെബേക്കയുടെ ശരീരം പ്രസവത്തിനായി വേണ്ടത്ര പാകമായിരുന്നില്ല. ഒടുവില്‍, ഒരു അടിയന്തിര സിസേറിയന്‍ നടത്താമെന്നു ഡോക്ടര്‍ തീരുമാനിച്ചു. പേടിച്ചുപോയ റെബേക്ക തന്നെയും തന്റെ കുഞ്ഞിനെയും ചൊല്ലി വിഷമിച്ചു. ഡോക്ടര്‍ ശാന്തമായി അവള്‍ക്ക് ഉറപ്പുനല്‍കി, ‘ഞാന്‍ എന്റെ പരമാവധി ചെയ്യും, പക്ഷേ നാം ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പോകുകയാണ്, കാരണം ദൈവത്തിനു കൂടുതലായി ചെയ്യാന്‍ കഴിയും.” അവള്‍ റെബേക്കയോടൊപ്പം പ്രാര്‍ത്ഥിച്ചു, പതിനഞ്ചു മിനിറ്റിനുശേഷം, ബ്രൂസ് എന്ന ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞു  ജനിച്ചു.

ദൈവത്തെയും അവിടുത്തെ ശക്തിയെയും ആശ്രയിക്കുന്നതിനെക്കുറിച്ച് ആ ഡോക്ടര്‍ക്ക് അറിയാമായിരുന്നു. ശസ്ത്രക്രിയ ചെയ്യാനുള്ള പരിശീലനവും നൈപുണ്യവും തനിക്കുണ്ടെങ്കിലും, തന്റെ കൈകളെ നയിക്കാന്‍ ദൈവത്തിന്റെ ജ്ഞാനവും ശക്തിയും സഹായിക്കേണ്ടതുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു (സങ്കീര്‍ത്തനം 121:1-2).

ദൈവത്തെ തങ്ങള്‍ക്കാവശ്യമാണെന്നു തിരിച്ചറിയുന്ന വളരെ പ്രഗത്ഭരായ ആളുകളെക്കുറിച്ചോ അല്ലെങ്കില്‍ ആരെയെങ്കിലും കുറിച്ചോ കേള്‍ക്കുന്നതു പ്രോത്സാഹജനകമാണ്.  കാരണം, സത്യസന്ധമായി പറഞ്ഞാല്‍ നമുക്കെല്ലാം െൈദവത്തെ ആവശ്യമാണ്. അവിടുന്നു ദൈവമാണ്; നാം അല്ല. ‘നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്യുവാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവന്‍” അവിടുന്നാണ് (എഫെസ്യര്‍ 3:20). ദൈവത്തില്‍നിന്നു പഠിക്കുവാനും പ്രാര്‍ത്ഥനയില്‍ അവിടുത്തെ വിശ്വസിക്കാനും ഒരു എളിയ ഹൃദയം നമുക്കുണ്ടായിരിക്കാം, കാരണം, നമുക്കു ചെയ്യുവാന്‍ കഴിയുന്നതിനെക്കാള്‍ അത്യന്തംപരമായി ചെയ്യുവാന്‍ അവിടുത്തേക്കു കഴിയും.