എനിക്കറിയാമായിരുന്ന ഒരു ഗ്രാമ സുവിശേഷകന്റെ രണ്ടു പൗത്രന്മാരും എന്റെ ഏറ്റവും അടുത്ത സ്നേഹിതന്മാരായിരുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം പട്ടണത്തിലേക്കു പോകുകയും അദ്ദേഹം സാധനങ്ങൾ വാങ്ങുകയും തനിക്കു പരിചയമുള്ള ആളുകളുമായി കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന സമയത്ത് അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുമായിരുന്നു. അദ്ദഹത്തിന് എല്ലാവരുടെയും പേരുകളും അവരുടെ കഥകളും അറിയാമായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ നിന്ന് രോഗിയായ ഒരു കുട്ടിയെക്കുറിച്ചോ അല്ലെങ്കിൽ പ്രശ്‌നം നേരിടുന്ന ഒരു വിവാഹത്തെക്കുറിച്ചോ ചോദിക്കും, കൂടാതെ ഒന്നോ രണ്ടോ പ്രോത്സാഹന വാക്കുകളും പറയും. ശരിയാണെന്നു തോന്നിയാൽ അദ്ദേഹം തിരുവചനം പങ്കിടുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഞാൻ ഒരിക്കലും അദ്ദേഹത്തെ മറക്കുകയില്ല. അദ്ദേഹം ഒരു പ്രത്യേകതയുള്ളവനായിരുന്നു. അദ്ദേഹം തന്റെ വിശ്വാസത്തെ ആരുടെമേലും അടിച്ചേല്പിച്ചില്ല, പക്ഷേ അദ്ദേഹം അതെപ്പോഴും അവർക്കു നൽകുന്നതായി തോന്നി.

വൃദ്ധ പ്രസംഗകന് “ക്രിസ്തുവിന്റെ സൗരഭ്യവാസന” എന്നു പൗലൊസ് വിളിച്ച ആ കാര്യമുണ്ടായിരുന്നു (2 കൊരിന്ത്യർ 2:15). “[ക്രിസ്തുവിന്റെ] പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുവാൻ” (വാ. 14) ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. അദ്ദേഹം ഇപ്പോൾ ദൈവത്തോടൊപ്പമായിരിക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ സൗരഭ്യവാസന ലോമെറ്റയിൽ നിലനിൽക്കുന്നു.

സി.എസ്. ലൂയിസ് എഴുതി, “സാധാരണക്കാരായ ആളുകളില്ല. നിങ്ങൾ ഒരിക്കലും വെറും മർത്യനുമായി സംസാരിച്ചിട്ടില്ല.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഓരോ മനുഷ്യ സമ്പർക്കത്തിനും നിത്യമായ പ്രത്യാഘാതങ്ങളുണ്ട്. വിശ്വസ്തവും സൗമ്യവുമായ ജീവിതത്തിന്റെ ശാന്തമായ സാക്ഷ്യത്തിലൂടെയോ ക്ഷീണിച്ച ആത്മാവിനു നൽകുന്ന പ്രോത്സാഹന വാക്കുകളിലൂടെയോ നമുക്ക് ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു മാറ്റം വരുത്താൻ ഓരോ ദിവസവും നമുക്ക് അവസരങ്ങളുണ്ട്. ക്രിസ്തുതുല്യമായ ജീവിതം മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനത്തെ ഒരിക്കലും കുറച്ചുകാണരുത്.