Month: ഏപ്രിൽ 2022

സ്നേഹത്തിലെ ത്യാഗത്തിന് മൂല്യമുണ്ട്

ഒരു സുഹൃത്ത് യാതൊരു വിശദീകരണവും കൂടാതെ ഞങ്ങൾ തമ്മിൽ ഒരു ദശാബ്ദമായി നിലനിന്നിരുന്ന സ്നേഹബന്ധം അവസാനിപ്പിച്ചതിനു ശേഷം ഞാൻ വീണ്ടും എന്റെ പഴയ രീതിയിൽ ആളുകളെ ഒരു കൈയകലെ മാത്രം നിർത്താൻ തുടങ്ങി. ഈ ദുഃഖത്തെ അതിജീവിച്ചു കൊണ്ടിരുന്ന പ്രക്രിയക്കിടയിൽ സി എസ് ലൂയിസിന്റെനാല് സ്നേഹങ്ങൾ എന്ന കൃതിയുടെ പഴകിയ ഒരു കോപ്പി എന്റെ ഷെൽഫിൽ നിന്ന് ഞാൻ വലിച്ചെടുത്തു. സ്നേഹത്തിൻ്റെ വ്രണപ്പെടുത്തുന്ന സ്ഥിതിയെപ്പറ്റി ശക്തമായ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. സ്നേഹമെന്ന സാഹസത്തിന് ഒരാൾ മുതിർന്നാൽ അവിടെ ഒരു “സുരക്ഷിത നിക്ഷേപം” ഉണ്ടാകില്ല. എന്തിനെയെങ്കിലും സ്നേഹിക്കുകയാണെങ്കിൽ “ഹൃദയം പിഴിയപ്പെടുകയോ തകർക്കപ്പെടുകയോ ചെയ്യാം” ഈ വാക്കുകൾ വായിച്ചശേഷം, ഉയിർപ്പ് കഴിഞ്ഞ് മൂന്നാം തവണ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്ന സംഭവത്തിന്റെ (യോഹന്നാൻ 21:1-14) വായന വ്യത്യാസപ്പെട്ടു; പത്രോസ് മൂന്ന് തവണ തള്ളിപ്പറഞ്ഞതിനു ശേഷമായിരുന്നല്ലോ ഈ പ്രത്യക്ഷത (18:15-27).

യേശു ചോദിച്ചു: “യോഹന്നാന്റെ മകനായ ശീമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ?” (21:15)
ഒറ്റിക്കൊടുക്കലിന്റെയും തളളിപ്പറയലിന്റെയും കുത്ത് ഏറ്റതിനു ശേഷവും യേശു പത്രോസിനോട് സംസാരിച്ചു:ഭയത്തോടെയല്ല, ധൈര്യത്തോടെ; ബലഹീനമായല്ല ശക്തിയോടെ; നിരാശയോടെയല്ല നിസ്വാർത്ഥതയോടെ. കോപമല്ല കരുണയും സ്നേഹിക്കാനുള്ള മനസ്സുമാണ് അവൻ പ്രകടിപ്പിച്ചത്.

തിരുവെഴുത്ത് പറയുന്നു: “എന്നോട് പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കുകയാൽ പത്രോസ് ദുഃഖിച്ചു” (വാ. 17). എന്നാൽ യേശു പത്രോസിനോട് യേശുവിനോടുള്ള അവന്റെ സ്നേഹം മറ്റുള്ളവരെ സ്നേഹിക്കുന്നതുവഴിയും (വാ.15-17) തന്നെ അനുഗമിക്കുന്നതു വഴിയും (വാ.19) തെളിയിക്കുവാൻ ആവശ്യപ്പെട്ടതുവഴി എല്ലാ ശിഷ്യരോടും വ്യവസ്ഥയില്ലാതെ ത്യാഗപൂർവ്വം സ്നേഹിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന ചോദ്യത്തിന് ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്. നമ്മുടെ ഉത്തരം മറ്റുള്ളവരോടുള്ള സ്നേഹത്തിൽ പ്രതിഫലിക്കും.

വരിക, ആരാധിക്കുക

പല പ്രായത്തിലുള്ളവർ ഒരുമിച്ച് ചേർന്ന് ആ ആരാധനാ യോഗത്തിൽ സ്തുതിഗീതങ്ങൾ ആലപിച്ചപ്പോൾ അത് അനേകർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമായി. ക്ഷീണിച്ച ഒരു അമ്മയൊഴികെ. അവൾ തന്റെ കയ്യിലിരുന്ന കുഞ്ഞിനെ കരയാതെ കുലുക്കുന്നതോടൊപ്പം, നടക്കാൻ തുടങ്ങിയ കുഞ്ഞ് ഓടിപ്പോകാതെ പിടിക്കുകയും തൻ്റെ അഞ്ചു വയസ്സുകാരിക്ക് പാട്ട് പുസ്തകം പിടിച്ചു കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. അവൾ ആകെ തളർന്നു പോയി. അവളുടെ പിന്നിലിരുന്ന പ്രായമുള്ള ഒരു മനുഷ്യൻ നടന്നു തുടങ്ങിയ കുഞ്ഞിനെ പള്ളിയുടെ ചുറ്റും നടത്താം എന്ന് പറഞ്ഞ് കൊണ്ടുപോയി. ഒരു ചെറുപ്പക്കാരി മൂത്ത കുഞ്ഞിന് പാട്ടുപുസ്തകം പിടിച്ചു കൊടുത്തു. രണ്ടു മിനിറ്റു കൊണ്ട് ആ അമ്മയുടെ സ്ഥിതി മാറി; അവൾ ദീർഘശ്വാസം വിട്ടു, കണ്ണുകളടച്ചു, ദൈവത്തെ ആരാധിച്ചു.

തന്റെ എല്ലാ ജനവും-പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും ചെറുപ്പക്കാരും, പഴയ വിശ്വാസികളും പുതുതായി വന്നവരും-എല്ലായ്പ്പോഴും തന്നെ ആരാധിക്കണമെന്ന് ദൈവം ഉദ്ദേശിക്കുന്നു. വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ് മോശെ ഇസ്രായേൽ ഗോത്രങ്ങളെ അനുഗ്രഹിച്ചു, “പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ട് പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിനും..” (ആവർത്തനം 31:12) എല്ലാവരോടും ഒരുമിച്ചു കൂടുവാൻ ആവശ്യപ്പെട്ടു. നമ്മുടെ ജീവിത സാഹചര്യം എന്തായാലും ദൈവജനം എല്ലാവരും ഒരുമിച്ച് കൂടി ആരാധിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന കാര്യമാണ്.

ആ രാവിലെ, പള്ളിയിൽ, ആ അമ്മയും പ്രായമുള്ള ആ മനുഷ്യനും, ആ ചെറുപ്പക്കാരിയും എല്ലാം, നൽകുന്നതിലൂടെയും സ്വീകരിക്കുന്നതിലൂടെയും, ദൈവത്തിന്റെ സ്നേഹം അനുഭവിക്കുകയായിരുന്നു. ഒരുപക്ഷേ, അടുത്ത തവണ നിങ്ങൾ സഭായോഗത്തിലായിരിക്കുമ്പോൾ ഒരു സഹായം ചെയ്യുന്നതിലൂടെ ദൈവ സ്നേഹം പ്രകടപ്പിക്കുവാനോ കൃപയുടെ ഒരു പ്രകടനം അനുഭവിക്കാനോ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.

ജോലി സ്ഥലത്തെ സാക്ഷ്യം

“ഞാൻ നിന്റെ ഇഷ്ടപ്പെട്ട വകുപ്പിന്റെ വലിപ്പം കുറക്കാൻ പോകുന്നത് നിന്നെ പ്രയാസപ്പെടുത്തുന്നുണ്ടോ?”ഈവ്‌ലിന്റെ മാനേജർ ചോദിച്ചു. “ഇല്ല,” അവൾ കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. മനേജർ അവളെ കളിയാക്കി പറഞ്ഞതാണെന്നത് അവളെ നിരാശപ്പെടുത്തി. താല്പര്യമുള്ള പുതിയ ആളുകളെ ആകർഷിച്ച് കമ്പനിയെ സഹായിക്കാനായി അവൾ പരമാവധി അധ്വാനിച്ചു എങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈവ് ലിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല; എങ്കിലും മാനേജർ ആവശ്യപ്പെടുന്ന ജോലിയെന്തും ചെയ്യാൻ അവൾ തീരുമാനിച്ചു. ഉദ്ദേശിച്ച മാറ്റം വരുത്താൻ കഴിഞ്ഞില്ല എന്നുവരികിലും അവളുടെ കഴിവിന്റെ പരമാവധി ചെയ്യാൻ അവൾക്ക് കഴിഞ്ഞു.

പത്രോസ് തന്റെ ഒന്നാം ലേഖനത്തിൽ, ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളോട് സകല മാനുഷിക അധികാരത്തിനും ക്രിസ്തു നിമിത്തം കീഴടങ്ങാൻ (1 പത്രൊസ് 2:13) ആഹ്വാനം ചെയ്തു. ഒരു കഠിനമായ സാഹചര്യത്തിൽ സ്വഭാവ ശ്രേഷ്ഠത കാത്തുസൂക്ഷിക്കുന്നത് ശ്രമകരമാണ്? എന്നാൽ നാം എന്തുകൊണ്ട് നന്മ ചെയ്യുന്നതിൽ തളരരുതെന്ന് പത്രൊസ് പറയുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശന ദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കണം” (വാ. 12). കൂടാതെ, നമ്മളെ ശ്രദ്ധിക്കുന്ന മറ്റു വിശ്വാസികൾക്ക് ഇതൊരു ദിവ്യമായ മാതൃകയുമാകും.

തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ജോലിയിൽ എങ്കിൽ, പറ്റുമെങ്കിൽ അത് ഒഴിവാക്കുന്നതാകും നല്ലത് (1 കൊരിന്ത്യർ 7:21). എന്നാൽ സുരക്ഷിതമായ ജോലി സാഹചര്യമാണെങ്കിൽ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നന്നായി പ്രവർത്തിക്കാനായാൽ “അത് ദൈവത്തിനു പ്രസാദം” (1 പത്രൊസ് 2:20) ആയിരിക്കും. നാം അധികാരത്തിന് കീഴടങ്ങി ജോലി ചെയ്യുന്നെങ്കിൽ മറ്റുള്ളവർ അത് അനുകരിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും ഇടയാകും.

ഇത് സകലതും വ്യത്യാസപ്പെടുത്തുന്നു

തന്റെ തലമുറയിൽ ക്രിസ്തീയ ചരിത്രത്തിന്റെ ഒരു ആധികാരിക വക്താവായി അറിയപ്പെട്ട യെയൽ (Yale) യൂണിവേഴ്സിറ്റിയിൽ ദീർഘകാല പ്രൊഫസറായിരുന്ന ജറോസ്ലാവ് പെലിക്കൻ വിപുലമായ അക്കാദമിക യോഗ്യതകൾക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹം മുപ്പതിലധികം പുസ്തകങ്ങൾ രചിക്കുകയും വിപുലമായ രചനാ സമ്പത്തിന്റെ പേരിൽ വിഖ്യാതമായ ക്ലൂഗ് പുരസ്കാരം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളായി ഒരു ശിഷ്യൻ പറഞ്ഞത്, മരണക്കിടക്കയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയാണ്; “ക്രിസ്തു ഉയിർത്തെഴുന്നേറ്റു എങ്കിൽ, മറ്റൊന്നും വിഷയമല്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലയെങ്കിൽ മറ്റൊന്നു കൊണ്ടും കാര്യമില്ല.”

പൗലോസിന്റെ ബോധ്യവും ഇതു തന്നെയായിരുന്നു: “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:14). അപ്പസ്തോലൻ ഇത്ര ധൈര്യമായി പ്രസ്താവിക്കുന്നതിന് കാരണം യേശുവിന്റെ ഉയിർപ്പ് കേവലം ഒരിക്കലായി സംഭവിച്ച അത്ഭുതം എന്നതിനപ്പുറം മാനവചരിത്രത്തിൽ ദൈവം ചെയ്ത രക്ഷാകര പ്രവൃത്തിയുടെ ഉത്തുംഗത്തിൽ നിൽക്കുന്ന കാര്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുനരുത്ഥാനം എന്ന വാഗ്ദത്തം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും എന്നതിന്റെ ഉറപ്പ് മാത്രമല്ല, മൃതവും ദ്രവത്വം ബാധിച്ചതുമായ എല്ലാറ്റിനെയും (ജീവിതങ്ങൾ, അയൽപക്കങ്ങൾ, ബന്ധങ്ങൾ) ക്രിസ്തുവിലൂടെ ജീവനിലേക്ക് കൊണ്ടുവരും എന്നതിന്റെ സുനിശ്ചിതമായ പ്രഖ്യാപനവും കൂടിയാണ്. പുനരുത്ഥാനം ഇല്ലെങ്കിൽ നാം വലിയ പ്രതിസന്ധിയിലാണ് എന്ന് പൗലോസിനറിയാം. പുനരുത്ഥാനം ഇല്ലെങ്കിൽ മരണവും നാശവും വിജയം വരിക്കും.

“എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു” (വാ. 20). ജയാളിയായവൻ മരണത്തെ തകർത്ത് പരാജയപ്പെടുത്തി. ക്രിസ്തു, ഇനിയും ജീവനിലേക്ക് വരാനുള്ളവരുടെ “ആദ്യഫലം “ആണ്. അവൻ മരണത്തെയും തിന്മയെയും പരാജയപ്പെടുത്തിയതിനാൽ നമുക്ക് ധൈര്യമായും സ്വതന്ത്രമായും ജീവിക്കാം. ഇത് സകലത്തെയും വ്യത്യാസപ്പെടുത്തുന്നു.

അങ്ങനെയല്ലായിരുന്നുവെങ്കിൽ

“ഇങ്ങനെ അല്ലാതാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ, “ചെറുപ്പത്തിൽ മരിച്ചു പോയ സുഹൃത്തിന്റെ മൃതദേഹത്തിനരികിൽ നിന്ന് അയാൾ വിലപിച്ചു. ഇയാളുടെ വാക്കുകൾ കാലാന്തരങ്ങളായുള്ള മാനവരാശിയുടെ ഹൃദയവിലാപത്തിന്റെ ദയനീയതയാണ് കാണിക്കുന്നത്. മരണം നമ്മെയെല്ലാം പ്രഹരിക്കുന്നതും മുറിപ്പെടുത്തുന്നതുമാണ്. മാറ്റാൻ പറ്റാത്ത കാര്യങ്ങൾ മാറിയിരുന്നെങ്കിൽ എന്ന് നാമെല്ലാം നൊമ്പരപ്പെടുന്നു.

യേശുവിന്റെ മരണശേഷം ശിഷ്യന്മാർക്കും “ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ” എന്ന് തോന്നിയിട്ടുണ്ടാകും. ഭീകരമായ ആ മണിക്കൂറുകളെക്കുറിച്ച് സുവിശേഷങ്ങളിൽ കുറച്ചു മാത്രമേ പറയുന്നുള്ളൂ എങ്കിലും ചില വിശ്വസ്തരായ സുഹൃത്തുക്കളെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുവിന്റെ ഒരു രഹസ്യ ശിഷ്യനായിരുന്ന, മതനേതാവായിരുന്ന ജോസഫ് (യോഹന്നാൻ 19:38), പെട്ടെന്ന് ധൈര്യം പ്രാപിച്ച്, പീലാത്തോസിനോട് യേശുവിന്റെ ശരീരം വിട്ടു കിട്ടാൻ അപേക്ഷിച്ചു (ലൂക്കൊസ് 23:52). ഒന്ന് ചിന്തിച്ച് നോക്കൂ; ബീഭത്സമായ ക്രൂശിക്കപ്പെട്ട ഒരു ശരീരം ഏറ്റെടുത്ത്, വളരെ സ്നേഹാദരവുകളോടെ അതിനെ സംസ്കാരത്തിനായി തയ്യാറാക്കുന്നത് (വാ. 53). യേശു കടന്നു പോയ ആ വഴികളിലെല്ലാം, കല്ലറ വരെ, കൂടെ നിന്ന സ്ത്രീകളുടെ ഭക്തിയും ധൈര്യവും ഒന്ന് ഓർത്ത് നോക്കൂ (വാ. 55). മരണത്തിന്റെ മുഖത്തിലും മരിക്കാത്ത സ്നേഹം!
ഇവരാരും ഒരു ഉയിർപ്പ് പ്രതീക്ഷിച്ചവരല്ല. ദു:ഖത്തിൽ പങ്കുചേർന്നവരാണ്. അദ്ധ്യായം അവസാനിക്കുന്നത്, പ്രത്യാശയില്ലാതെ, മ്ലാനമായാണ്.”.. മടങ്ങിപ്പോയി സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ച് ശബ്ബത്തിൽ സ്വസ്ഥമായിരുന്നു” (വാ. 55,56).

ശബ്ബത്തിന്റെ ഈ ഇടവേള, ചരിത്രത്തിലെ ഏറ്റവും നാടകീയമായ രംഗത്തിന് അരങ്ങ് ഒരുക്കുകയായിരുന്നു എന്നവർ അറിഞ്ഞില്ല. സങ്കല്പത്തിൽ പോലും ഇല്ലാത്ത കാര്യം യേശു ചെയ്യുവാൻ പോകുകയായിരുന്നു. മരണത്തെ “അങ്ങനെ അല്ലായിരുന്നെങ്കിൽ” എന്ന് മാറ്റാൻ പോകുകയാണ്.