Month: ഫെബ്രുവരി 2023

കഷ്ടസമയങ്ങളിലെ പ്രാർത്ഥന

തന്റെ ആൺകുട്ടികളെ ദത്തെടുത്ത റഷ്യൻ അനാഥാലയത്തിലെ ഭയാനകമായ നിശബ്ദതയെക്കുറിച്ച് ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ റസ്സൽ മൂർ വിവരിച്ചു. തങ്ങളുടെ കരച്ചിൽ കേട്ട് ആരും പ്രതികരിക്കില്ല എന്നറിഞ്ഞതുകൊണ്ടാണ് കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തിയതെന്ന് ആരോ തന്നോട് വിശദീകരിച്ചു.

പ്രയാസകരമായ സമയങ്ങൾ നേരിടുമ്പോൾ, ആരും കേൾക്കുന്നില്ലെന്ന് നമുക്കും അനുഭവപ്പെടും. ഏറ്റവും പ്രയാസകരം, ദൈവം തന്നെ നമ്മുടെ നിലവിളി കേൾക്കുകയോ കണ്ണുനീർ കാണുകയോ ചെയ്യുന്നില്ലെന്ന് നമുക്ക് തോന്നാം. എന്നാൽ അവൻ കേൾക്കുന്നു! അതുകൊണ്ടാണ് പ്രത്യേകിച്ച് സങ്കീർത്തനങ്ങളുടെ പുസ്തകത്തിൽ കാണപ്പെടുന്ന അപേക്ഷയുടെയും പ്രതിഷേധത്തിന്റെയും ഭാഷ നമുക്ക് ആവശ്യമായി വരുന്നത്. സങ്കീർത്തനക്കാർ ദൈവത്തിന്റെ സഹായത്തിനായി അപേക്ഷിക്കുകയും അവരുടെ അവസ്ഥയിൽ അവനോട് പ്രതിഷേധിക്കുകയും ചെയ്യുന്നു. സങ്കീർത്തനം 61-ൽ, ദാവീദ് തന്റെ അപേക്ഷകളും പ്രതിഷേധങ്ങളും തന്റെ സ്രഷ്ടാവിന്റെ മുമ്പാകെ കൊണ്ടുവരുന്നു, "എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ, ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.” (വാക്യം 2). ദാവീദ് ദൈവത്തോട് നിലവിളിക്കുന്നു, കാരണം അവൻ മാത്രമാണ് തന്റെ "സങ്കേതവും" "ഉറപ്പുള്ള  ഗോപുരവും" (വാ. 3).

സങ്കീർത്തനങ്ങളിലെ അപേക്ഷകളും പ്രതിഷേധങ്ങളും പ്രാർത്ഥിക്കുന്നത് ദൈവത്തിന്റെ പരമാധികാരത്തെ സ്ഥിരീകരിക്കുന്നതിനും, അവന്റെ നന്മയ്ക്കായും വിശ്വസ്തതയ്ക്കായും ദൈവത്തോടു അപേക്ഷിക്കാനുമുള്ള ഒരു മാർഗമാണ്. ദൈവവത്തോട് നമുക്ക് അനുഭവിക്കാൻ കഴിയുന്ന ആത്മബന്ധത്തിന്റെ തെളിവാണ് അവ. പ്രയാസകരമായ നിമിഷങ്ങളിൽ, അവൻ ശ്രദ്ധിക്കുന്നില്ല എന്ന നുണ വിശ്വസിക്കാൻ നമുക്കെല്ലാവർക്കും പ്രലോഭനമുണ്ടാകാം. എന്നാൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നമ്മുടെ വാക്കുകൾ കേൾക്കുന്നു, അവൻ നമ്മോടൊപ്പമുണ്ട്.

ജീവജലം

ആൻഡ്രിയയുടെ ഗാർഹിക ജീവിതം അസ്ഥിരമായിരുന്നു, അവൾ പതിനാലാം വയസ്സിൽ വീട് വിട്ടു, ജോലി കണ്ടെത്തി സുഹൃത്തുക്കളോടൊപ്പം താമസിച്ചു. സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി കൊതിച്ച അവൾ പിന്നീട് തന്നെ മയക്കുമരുന്ന് പരിചയപ്പെടുത്തിയ ഒരാളുമായി താമസിച്ചു. അവൾ സ്ഥിരമായി കുടിക്കുന്ന മദ്യത്തിൽ മയക്കുമരുന്ന് ചേർത്തു. എന്നാൽ ബന്ധങ്ങളും വസ്തുക്കളും അവളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തിയില്ല. അവൾ തിരച്ചിൽ തുടർന്നു, വർഷങ്ങൾക്കുശേഷം അവൾ യേശുവിന്റെ ചില വിശ്വാസികളെ കണ്ടുമുട്ടി, അവർ അവളോടൊപ്പം പ്രാർത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഏതാനും മാസങ്ങൾക്കുശേഷം, സ്‌നേഹത്തിനുവേണ്ടിയുള്ള തന്റെ ദാഹം ശമിപ്പിക്കുന്നവനെ അവൾ കണ്ടെത്തി—യേശുവിനെ.

യേശു വെള്ളത്തിനായി കിണറ്റിനരികെ സമീപിച്ച ശമര്യക്കാരിയായ സ്ത്രീക്കും ദാഹം ശമിച്ചതായി കണ്ടു. പകലിന്റെ ചൂടിൽ അവൾ അവിടെ ഉണ്ടായിരുന്നു (യോഹന്നാൻ 4:5-7), ഒരുപക്ഷേ, അത് അവളുടെ ഒന്നിലധികം ഭർത്താക്കന്മാരുടെ ചരിത്രവും അവളുടെ നിലവിലെ വ്യഭിചാര ബന്ധവും അറിയാമായിരുന്ന മറ്റ് സ്ത്രീകളുടെ തുറിച്ചുനോട്ടങ്ങളും കുശുകുശുപ്പുകളും ഒഴിവാക്കാൻ വേണ്ടിയായിരുന്നിരിക്കാം (വാ. 17-18). യേശു അവളുടെ അടുത്ത് ചെന്ന് അവളോട് കുടിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അന്നത്തെ സാമൂഹിക വ്യവസ്ഥകളെ അദ്ദേഹം ലംഘിച്ചു. കാരണം, ഒരു യഹൂദഗുരു എന്ന നിലയിൽ, ഒരാൾ സാധാരണയായി ഒരു ശമര്യസ്ത്രീയുമായി ആശയവിനിമയം നടത്തില്ല. എന്നാൽ അവളെ നിത്യജീവനിലേക്ക് നയിക്കുന്ന ജീവജലം എന്ന സമ്മാനം അവൾക്ക് നൽകുവാൻ അവൻ ആഗ്രഹിച്ചു (വാക്യം 10). അവളുടെ ദാഹം ശമിപ്പിക്കാൻ അവൻ ആഗ്രഹിച്ചു.

യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുമ്പോൾ നാമും ഈ ജീവജലം കുടിക്കുന്നു. അവനെ അനുഗമിക്കാൻ മറ്റുള്ളവരെ ക്ഷണിച്ചുകൊണ്ട് നമുക്കും ഈ ജീവജലം പങ്കിടാം.

എളിമയുള്ള ദിവസമായിരിക്കുക

ചില രാജ്യങ്ങളിലെ ആളുകൾ ആഘോഷിക്കുന്ന അനൗദ്യോഗിക ദിവസങ്ങൾ എന്നെ പലപ്പോഴും രസിപ്പിക്കാറുണ്ട്. ഫെബ്രുവരിയിൽ മാത്രം ഒരു സ്റ്റിക്കി ബൺ ദിനമുണ്ട്, ഒരു വാൾ വിഴുങ്ങുന്ന ദിനം, ഒരു ഡോഗ് ബിസ്‌ക്കറ്റ് അഭിനന്ദന ദിനം പോലും! ഇന്ന് എളിമയുടെ ദിനം (Be Humble Day) ആയി ആഘോഷിക്കുന്നു. ഒരു പുണ്യമായി സാർവത്രികമായി അംഗീകരിക്കപ്പെട്ട എളിമ തീർച്ചയായും ആഘോഷിക്കേണ്ടതാണ്. എന്നാൽ രസകരമെന്നു പറയട്ടെ, അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല.

പുരാതന ലോകത്ത് എളിമ ഒരു ഗുണമല്ല, പക്ഷേ ഒരു ബലഹീനതയായി കണക്കാക്കപ്പെട്ടിരുന്നു. പകരം അവർ ബഹുമതിയെ വിലമതിച്ചു. ഒരാളുടെ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്നത് വലിയ കാര്യമായി അവർ പരിഗണിച്ചു. നിങ്ങൾ നിങ്ങളുടെ സ്ഥാനം ഉയർത്തണം, ഒരിക്കലും താഴ്ത്തരുത്. അവരെ സംബന്ധിച്ചിടത്തോളം, എളിമ ഒരു ദാസനു മാത്രം ചേർന്നതായിരുന്നു. എന്നാൽ യേശുവിന്റെ ക്രൂശീകരണത്തിൽ ഇതെല്ലാം മാറിയെന്ന് ചരിത്രകാരന്മാർ പറയുന്നു. അവിടെ, "അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു... തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു" (ഫിലിപ്പിയർ 2:6-8). അത്തരമൊരു പ്രശംസനീയമായ പ്രവൃത്തി എളിമയെ പുനർനിർവചിക്കാൻ നിർബന്ധിതരാക്കി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ക്രിസ്‌തു ചെയ്‌ത കാര്യങ്ങൾ നിമിത്തം ലൗകിക എഴുത്തുകാർ പോലും എളിമയെ ഒരു പുണ്യമായി വിളിച്ചു.

ഇന്ന് ആരെയെങ്കിലും എളിമയുള്ളവരായി വാഴ്ത്തപ്പെടുമ്പോഴെല്ലാം, സുവിശേഷം പരോക്ഷമായി പ്രസംഗിക്കപ്പെടുന്നു. എന്തെന്നാൽ, യേശുവിനെ കൂടാതെ, എളിമ "നല്ലത്" എന്നോ, ഒരു എളിമയുടെ ദിനമോ ചിന്തിക്കാൻ പോലും കഴിയില്ല. ക്രിസ്തു നമുക്കായി തന്റെ പദവി ഉപേക്ഷിച്ചു, അങ്ങനെ ചരിത്രത്തിൽ ദൈവത്തിന്റെ എളിയ സ്വഭാവം വെളിപ്പെടുത്തി.

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക

ഹംഗേറിയൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ, എബ്രഹാം വാൾഡ് 1938-ൽ അമേരിക്കയിലെത്തിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി തന്റെ കഴിവുകൾ ചിലവഴിച്ചു. ശത്രുക്കളുടെ വെടിവയ്പിൽ നിന്ന് തങ്ങളുടെ വിമാനത്തെ സംരക്ഷിക്കാനുള്ള വഴികൾ സൈന്യം തേടുകയായിരുന്നു. അതിനാൽ, ശത്രുക്കളുടെ വെടിവയ്പിനെ പ്രതിരോധിക്കാൻ സൈനിക വിമാനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ വാൾഡിനോടും സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. തിരികെ വരുന്ന വിമാനങ്ങൾക്കു എവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് പരിശോധിക്കാൻ അവർ തുടങ്ങി. എന്നാൽ തിരികെ വരുന്ന വിമാനത്തിലെ കേടുപാടുകൾ, ഒരു വിമാനത്തിലെ ഏത് ഭാഗത്ത് ഇടിച്ചാൽ അത് അതിനെ അതിജീവിക്കും എന്നുമാത്രമാണ് കാണിക്കുന്നത് എന്ന സൂക്ഷ്മമായ ഉൾക്കാഴ്ചയാണ് വാൾഡിന് ലഭിച്ചത്. കൂടുതൽ കവചങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ തകർന്ന വിമാനങ്ങളിൽ കണ്ടെത്താമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏറ്റവും ദുർബല ഭാഗത്ത് - എഞ്ചിൻ ഉള്ളിടത്ത് - ഇടിച്ച വിമാനങ്ങൾ, താഴെ വീണിരുന്നതിനാൽ, അവ പരിശോധിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

നമ്മുടെ ഏറ്റവും ദുർബല ഭാഗത്തെ - നമ്മുടെ ഹൃദയത്തെ - സംരക്ഷിക്കുന്നതിനെക്കുറിച്ച് സോളമൻ നമ്മെ പഠിപ്പിക്കുന്നു. "[അവന്റെ] ഹൃദയം കാത്തുസൂക്ഷിക്കാൻ" അവൻ തന്റെ മകനോട് നിർദ്ദേശിക്കുന്നു, കാരണം ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശവാക്യങ്ങൾ 4:23). ദൈവത്തിന്റെ നിർദേശങ്ങൾ ജീവിതത്തിൽ നമ്മെ നയിക്കുകയും മോശമായ തീരുമാനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും നമ്മുടെ ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുകയാണെങ്കിൽ, നാം "[നമ്മുടെ കാൽ] തിന്മയിൽ നിന്ന് വിട്ടകലുകയും" ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ ഉറച്ചുനിൽക്കുകയും ചെയ്യും (വാക്യം 27). നാം എല്ലാ ദിവസവും ശത്രുരാജ്യത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാൽ, ദൈവത്തിന്റെ മഹത്വത്തിനായി നന്നായി ജീവിക്കാനുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമുക്ക് കഴിയും.

യഥാർത്ഥത്തിൽ വേണ്ടത്

ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ, അവൾ ബീഫ് ഒരു വലിയ പാത്രത്തിൽ ഇടുന്നതിനുമുമ്പ് പകുതിയായി മുറിച്ചു. എന്തിനാണ് മാംസം രണ്ടായി മുറിച്ചതെന്ന് ഭർത്താവ് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, "കാരണം എന്റെ അമ്മ അങ്ങനെയാണ് ചെയ്യുന്നത്." 

എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ചോദ്യം ആ സ്ത്രീയുടെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട് ആ പാരമ്പര്യത്തെക്കുറിച്ച് അവൾ അമ്മയോട് ചോദിച്ചു. അമ്മ മാംസം മുറിച്ചത് അതു താൻ ഉപയോഗിച്ച ഒരു ചെറിയ പാത്രത്തിൽ കൊള്ളാൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്നാൽ, മകൾക്ക് ധാരാളം വലിയ പാത്രങ്ങൾ ഉണ്ടായിരുന്നതിനാൽ, മാംസം രണ്ടായി മുറിക്കുന്ന പ്രവൃത്തി അനാവശ്യമായിരുന്നു.

പല പാരമ്പര്യങ്ങളും ഒരു ആവശ്യകതയിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ ചോദ്യം ചെയ്യപ്പെടാതെ അത് തുടരുന്നു - "നാം അത് ചെയ്യുന്ന രീതി" ആയി മാറുന്നു. മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പരീശന്മാർ അവരുടെ കാലത്ത് ചെയ്തുകൊണ്ടിരുന്ന ചിലത് അങ്ങനെയായിരുന്നു (മർക്കോസ് 7:1-2). യേശുവിന്റെ പ്രവർത്തികൾ തങ്ങളുടെ മതനിയമങ്ങളുടെ ലംഘനം പോലെ തോന്നിയതിനാൽ അവർ ഇടറി പോയി. 

യേശു പരീശന്മാരോട് പറഞ്ഞു, "ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. " (വാക്യം 8). പാരമ്പര്യങ്ങൾ ഒരിക്കലും തിരുവെഴുത്തുകളുടെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം അരുളി. ദൈവത്തെ അനുഗമിക്കാനുള്ള യഥാർത്ഥ ആഗ്രഹം, ബാഹ്യപ്രവർത്തികളേക്കാൾ നമ്മുടെ ഹൃദയത്തിന്റെ മനോഭാവത്തിൽ കാണപ്പെടും (വാ. 6-7).

നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും മതപരമായി പിന്തുടരുന്നതും ആയ പാരമ്പര്യങ്ങളെ പലപ്പോഴും പുന:പരിശോധിക്കുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ പ്രാധാന്യമെന്ന് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും മറികടക്കണം.

ഉണർവ്വിന്റെ വരവ്

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു ചെറിയ പട്ടണമാണ് അരുകുൻ-അതിന്റെ ആദിമനിവാസികൾ ഏഴ് വംശങ്ങളിൽ നിന്നുള്ളവരാണ്. ഒരു നൂറ്റാണ്ട് മുമ്പ് സുവിശേഷം അരൂകൂണിൽ വരുന്നതിന് മുമ്പ്, കണ്ണിന് കണ്ണ് എന്ന പ്രതികാരം അവിടെ നിലനിന്നിരുന്നു. 2015-ൽ, ഉണ്ടായ വംശീയ കലാപത്തിൽ ഒരു കൊലപാതകം നടന്നപ്പോൾ, തിരിച്ചടവിന് കുറ്റവാളിയുടെ കുടുംബത്തിൽ നിന്ന് ആരെങ്കിലും പകരം മരിക്കേണ്ടി വന്നു.

എന്നാൽ 2016-ന്റെ തുടക്കത്തിൽ ശ്രദ്ധേയമായ ചിലത് സംഭവിച്ചു. അരുകുനിലെ ജനങ്ങൾ പ്രാർത്ഥനയിൽ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പശ്ചാത്താപം ഉണ്ടായി, തുടർന്ന് കൂട്ട സ്നാനങ്ങൾ. ഉണർവ്വ് നഗരത്തെ തൂത്തുവാരാൻ തുടങ്ങി. ആളുകൾ വളരെ ആഹ്ലാദഭരിതരായിരുന്നു, അവർ തെരുവുകളിൽ നൃത്തം ചെയ്തു, തിരിച്ചടവ് നടപ്പിലാക്കുന്നതിനുപകരം, കൊല്ലപ്പെട്ടയാളുടെ കുടുംബം കുറ്റവാളികളായ വംശത്തോട് ക്ഷമിച്ചു. താമസിയാതെ, ഓരോ ഞായറാഴ്ചയും ഏകദേശം 1,000 ആളുകൾ പള്ളിയിൽ വന്നു — വെറും 1,300 പേർ മാത്രമുള്ള ഒരു പട്ടണത്തിൽ!

ജനക്കൂട്ടം സന്തോഷത്തോടെ ദൈവത്തിങ്കലേക്കു മടങ്ങിയ ഹിസ്കീയാവിന്റെ നാളിലും (2 ദിനവൃത്താന്തം 30), ആയിരക്കണക്കിന് പേർ മാനസാന്തരപ്പെട്ട പെന്തക്കോസ്ത് ദിനത്തിലും (പ്രവൃത്തികൾ 2:38-47) ഇതുപോലുള്ള ഉണർവ്വുകൾ നാം തിരുവെഴുത്തുകളിൽ കാണുന്നു. ഉണർവ്വ്, തക്കസമയത്ത് സംഭവിച്ച ദൈവത്തിന്റെ പ്രവൃത്തിയാണെങ്കിലും, അതിനുമുമ്പിൽ പ്രാർത്ഥന ഉണ്ടായിരുന്നുവെന്ന് ചരിത്രം കാണിക്കുന്നു. “എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ,” ദൈവം സോളമനോട് പറഞ്ഞു, “ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും” (2 ദിനവൃത്താന്തം 7:14).

അറുകുനിലെ ജനങ്ങൾ കണ്ടെത്തിയതുപോലെ, ഉണർവ്വ് ഒരു പട്ടണത്തിന് സന്തോഷവും അനുരഞ്ജനവും നൽകുന്നു. നമ്മുടെ സ്വന്തം നഗരങ്ങൾക്ക് അങ്ങനെ എത്രയോ പരിവർത്തനം ആവശ്യമാണ്! പിതാവേ, ഞങ്ങൾക്കും ഉണർവ് വരുത്തേണമേ.