Month: ഏപ്രിൽ 2023

വാലുകളും നാവുകളും ആട്ടുന്നു

ഗവർണറുടെ ഭാര്യയുടെ പൂച്ചയുടെ ജീവൻ പെപ്പ് അപഹരിച്ചതായി പത്രം പ്രഖ്യാപിച്ചു - പക്ഷേ അവൻ അത് ചെയ്തിരുന്നില്ല. ഗവർണറുടെ കൊട്ടാരത്തിലെ സോഫ കടിച്ചുകീറിയതു മാത്രമായിരിക്കാം അവൻ ചെയ്തത്.

1920-കളിൽ പെൻസിൽവാനിയയുടെ ഗവർണറായിരുന്ന ഗിഫോർഡ് പിഞ്ചോട്ടിന്റെ ഉടമസ്ഥതയിലുള്ള കൊച്ചു ലാബ്രഡോർ റിട്രീവർ ആയിരുന്നു പെപ്പ്. നായയെ ഈസ്റ്റേൺ സ്റ്റേറ്റ് ദുർഗുണ പരിഹാര ജയിലിലേക്ക് അയച്ചിരുന്നു, അവിടെ തടവുകാരന്റെ തിരിച്ചറിയൽ നമ്പർ ധരിപ്പിച്ച് അവന്റെ ഫോട്ടോ എടുത്തു. ഒരു പത്ര ലേഖകൻ അത് കേട്ടപ്പോൾ പൂച്ചയെ കൊന്ന കഥ ഉണ്ടാക്കി. അയാളുടെ റിപ്പോർട്ട് പത്രത്തിൽ വന്നതിനാൽ, പെപ്പ് ശരിക്കും ഒരു പൂച്ചക്കൊലയാളിയാണെന്ന് പലരും വിശ്വസിച്ചു.

യിസ്രായേലിലെ ശലോമോൻ രാജാവിന് തെറ്റായ വിവരങ്ങളുടെ ശക്തി നന്നായി അറിയാമായിരുന്നു. അദ്ദേഹം എഴുതി, ''ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു'' (സദൃശവാക്യങ്ങൾ 18:8). ചിലപ്പോൾ നമ്മുടെ വീണുപോയ മനുഷ്യ സ്വഭാവം മറ്റുള്ളവരെക്കുറിച്ചുള്ള സത്യമല്ലാത്ത കാര്യങ്ങൾ വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

എന്നിട്ടും, മറ്റുള്ളവർ നമ്മെക്കുറിച്ചുള്ള അസത്യങ്ങൾ വിശ്വസിക്കുമ്പോഴും, ദൈവത്തിന് നമ്മെ നന്മയ്ക്കായി ഉപയോഗിക്കാൻ കഴിയും. വാസ്തവത്തിൽ, ഗവർണർ പെപ്പിനെ ജയിലിലേക്ക് അയച്ചത് അവിടെയുള്ള അന്തേവാസികൾക്ക് ഒരു സുഹൃത്തായിരിക്കാൻ വേണ്ടിയായിരുന്നു. കൂടാതെ അവൻ ഒരു പയനിയർ തെറാപ്പി നായയായി വർഷങ്ങളോളം സേവനം ചെയ്തു.

മറ്റുള്ളവർ എന്ത് പറഞ്ഞാലും വിചാരിച്ചാലും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. മറ്റുള്ളവർ നമ്മളെക്കുറിച്ച് ഏഷണി പറയുമ്പോൾ, അവന്റെ അഭിപ്രായവും നമ്മോടുള്ള സ്‌നേഹവുമാണ് ഏറ്റവും പ്രധാനമെന്ന് ഓർക്കുക.

എപ്പോഴും വിശ്വസിക്കാൻ കൊള്ളാകുന്നവൻ

ഞാൻ എപ്പോലും ആകുലപ്പെടുന്നവനാണ്. ഏറ്റവും മോശം പ്രഭാതമാണ്. കാരണം അപ്പോഴാണ് ഞാൻ തനിച്ചിരുന്നു ചിന്തിക്കുന്നത്. അതിനാൽ ഹഡ്‌സൺ ടെയ്‌ലറുടെ (ചൈനയിലെ ബ്രിട്ടീഷ് മിഷനറി) ഈ ഉദ്ധരണി ഞാൻ എന്റെ കുളിമുറിയിലെ കണ്ണാടിയിൽ ഒട്ടിച്ചുവെച്ചു. ഞാൻ ദുർബലനാണെന്ന് തോന്നുമ്പോൾ എനിക്ക് അത് കാണാൻ കഴിയും: ''ജീവനുള്ള ഒരു ദൈവമുണ്ട്. അവൻ ബൈബിളിൽ സംസാരിച്ചിട്ടുണ്ട്. അവൻ പറയുന്നത് അവൻ അർത്ഥമാക്കുന്നു, അവൻ വാഗ്ദാനം ചെയ്തതെല്ലാം നിവർത്തിക്കും.''

ടെയ്‌ലറുടെ വാക്കുകൾ വർഷങ്ങളോളം ദൈവത്തോടൊപ്പമുള്ള നടത്തത്തിൽ നിന്നാണ് വന്നത്, അവൻ ആരാണെന്നും നമ്മുടെ രോഗം, ദാരിദ്ര്യം, ഏകാന്തത, ദുഃഖം എന്നിവയുടെ നടുവിലും അവന് എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവം വിശ്വസ്തനാണെന്ന് അദ്ദേഹം കോവലം അറിയുക മാത്രല്ലായിരുന്നു, അവന്റെ വിശ്വാസ്യത അനുഭവിക്കുകയും ചെയ്തു. അദ്ദേഹം ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തതിനാൽ, ആയിരക്കണക്കിന് ചൈനക്കാർ തങ്ങളുടെ ജീവൻ യേശുവിന് സമർപ്പിച്ചു.

ദൈവത്തെയും അവന്റെ വഴികളെയും അനുഭവിച്ചറിഞ്ഞത് അവൻ വിശ്വസ്തനാണെന്ന് അറിയാൻ ദാവീദിനെ സഹായിച്ചു. ദൈവം നല്ലവനും മനസ്സലിവുള്ളവനും തന്റെ എല്ലാ വാഗ്ദാനങ്ങളോടും വിശ്വസ്തനുമാണെന്ന് അനുഭവിച്ചറിഞ്ഞ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവൻ സങ്കീർത്തനം 145 എഴുതി. നാം ദൈവത്തെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, തന്നെക്കുറിച്ച് അവൻ പറയുന്നതു സത്യമാണെന്നും അവൻ തന്റെ വചനത്തോട് വിശ്വസ്തനാണെന്നും (വാ. 13). നാം തിരിച്ചറിയുന്നു (അല്ലെങ്കിൽ നന്നായി മനസ്സിലാക്കുന്നു). കൂടാതെ, ദാവീദിനെപ്പോലെ, നാം അവനെ സ്തുതിച്ചുകൊണ്ടും അവനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞുകൊണ്ടും പ്രതികരിക്കുന്നു (വാ. 10-12).

നാം ആശങ്കാജനകമായ സമയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തോടൊപ്പമുള്ള നമ്മുടെ നടത്തത്തിൽ വീഴ്ച വരുത്താതിരിക്കാൻ ദൈവം നമ്മെ സഹായിക്കും, കാരണം അവൻ വിശ്വസ്തനാണ് (എബ്രായർ 10:23).

ഉറക്കെ ചിരിക്കുക

അമേരിക്കൻ ഹാസ്യനടനും എഴുത്തുകാരനുമായ ജോൺ ബ്രാന്യൻ പറഞ്ഞു, ''നാമല്ല ചിരി ആലോചിച്ചുണ്ടാക്കിയത്; അത് നമ്മുടെ ആശയമായിരുന്നില്ല. ജീവിതത്തിലൂടെ കടന്നുപോകാൻ ഞങ്ങൾക്ക് അത് ആവശ്യമാണെന്ന് അറിയാമായിരുന്ന [ദൈവം] അത് നമുക്ക് നൽകി. [കാരണം] നമുക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് അവനറിയാമായിരുന്നു, പോരാട്ടങ്ങൾ ഉണ്ടാകുമെന്ന് അവനറിയാമായിരുന്നു, അവനറിയാമായിരുന്നു. . . പ്രശ്‌നങ്ങൾ സംഭവിക്കുമെന്ന്. . . . ചിരി ഒരു വരദാനമാണ്.''

ദൈവം സൃഷ്ടിച്ച സൃഷ്ടികളെ ഒന്ന് വീക്ഷിക്കുന്നതുപോലും ചിരിയുണ്ടാക്കും. അവരുടെ വിചിത്ര രീതികൾ നമ്മെ ചിരിപ്പിക്കും (താറാവിന്റെ ചുണ്ടുള്ള പ്ലാറ്റിപസ് അല്ലെങ്കിൽ തമാശക്കാരനായ ഓട്ടറുകൾ പോലുള്ളവ). സമുദ്രത്തിൽ വസിക്കുന്ന സസ്തനികളെയും പറക്കാൻ കഴിയാത്ത നീണ്ട കാലുകളുള്ള പക്ഷികളെയും ദൈവം സൃഷ്ടിച്ചു. ദൈവത്തിന് നർമ്മബോധമുണ്ട്; നാം അവന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്കും ചിരിയുടെ ആനന്ദമുണ്ട്.

ചിരി എന്ന വാക്ക് നമ്മൾ ആദ്യം കാണുന്നത് അബ്രഹാമിന്റെയും സാറയുടെയും കഥയിലാണ്. ഈ വൃദ്ധ ദമ്പതികൾക്ക് ദൈവം ഒരു കുഞ്ഞിനെ വാഗ്ദത്തം ചെയ്തു: "നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും" (ഉല്പത്തി 15:4). ദൈവം അരുളിച്ചെയ്തു: ''നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും'' (വാ. 5). ഒടുവിൽ തൊണ്ണൂറാമത്തെ വയസ്സിൽ സാറ പ്രസവിച്ചപ്പോൾ, അബ്രഹാം അവരുടെ മകന് യിസഹാക്ക് എന്ന് പേരിട്ടു, അതിനർത്ഥം 'ചിരി' എന്നാണ്. സാറ ഉദ്‌ഘോഷിച്ചതുപോലെ, "ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും" (21:6). തന്റെ വാർദ്ധക്യത്തിൽ ഒരു കുഞ്ഞിനെ മുലയൂട്ടാൻ കഴിയുന്നത് അവളെ അത്ഭുതപ്പെടുത്തി! താൻ പ്രസവിക്കുമെന്ന് കേട്ടപ്പോൾ അവൾക്കുണ്ടായ സംശയത്തിന്റെ ചിരിയെ (18:12)  ദൈവം കേവല സന്തോഷത്തിന്റെ ചിരിയാക്കി മാറ്റി.

ചിരി സമ്മാനിച്ചതിന് ദൈവത്തിന് നന്ദി!

കളകൾക്കു വെള്ളമൊഴിക്കുക

ഈ വസന്തകാലത്ത്, ജുറാസിക് പാർക്കിന് പുറത്തുള്ളതുപോലെയുള്ള കളകൾ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളർന്നു. ഒരെണ്ണം വളരെ വലുതായി, ഞാൻ അത് പറിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ, എനിക്കു മുറിവേൽക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അത് പിഴുതെടുക്കാൻ ഒരു തൂമ്പ കണ്ടെത്താൻ പോയപ്പോൾ എന്റെ മകൾ അതിനു വെള്ളമൊഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. "നീ എന്തിനാണ് കളകൾക്ക് വെള്ളം ഒഴിക്കുന്നത്?!" ഞാൻ ആക്രോശിച്ചു. "ഇത് എത്ര വലുതാകുമെന്ന് എനിക്ക് കാണണം!" അവൾ നിഷ്‌കളങ്കമായ ചിരിയോടെ മറുപടി പറഞ്ഞു.

കളകൾ, മനപ്പൂർവ്വം വളർത്തുന്ന ഒന്നല്ല. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ചിലപ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിലെ ''കളകൾക്ക്'' നാം വെള്ളം ഒഴിക്കുകയും നമ്മുടെ വളർച്ചയെ ഞെരിച്ചുകളയുന്ന ആഗ്രഹങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ മനസ്സിലാക്കി.

ഗലാത്യർ 5:13-26 ൽ ജഡപ്രകാരം ജീവിക്കുന്നതിനെയും ആത്മാവിനാൽ ജീവിക്കുന്നതിനെയും താരതമ്യം ചെയ്തുകൊണ്ട് പൗലോസ് ഇതിനെക്കുറിച്ച് വ്യക്തമാക്കി. നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ടു നമ്മൾ കൊതിക്കുന്ന 'കള രഹിത' ജീവിതം നടക്കില്ലെന്ന് അവൻ പറയുന്നു. പകരം, കളകൾക്കു വെള്ളമൊഴിക്കാതിരിക്കാൻ, ''ആത്മാവിനെ അനുസരിച്ചു നടക്കണമെന്ന്'' അവൻ നമ്മോടു നിർദ്ദേശിക്കുന്നു. ' ജഡത്തിന്റെ മോഹം നിവർത്തിക്കാനുള്ള' പ്രേരണയിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ദൈവത്തോടൊപ്പമുള്ള ക്രമമായ ചുവടുവെപ്പാണെന്ന് പൗലൊസ് കൂട്ടിച്ചേർക്കുന്നു (വാ. 16).

പൗലോസിന്റെ പഠിപ്പിക്കലുകൾ പൂർണ്ണമായി മനസ്സിലാക്കുന്നത് ആജീവനാന്ത പ്രക്രിയയാണ്. പക്ഷേ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ ലാളിത്യം എനിക്കിഷ്ടമാണ്: നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ പോഷിപ്പിച്ചുകൊണ്ട് അനാവശ്യമായ എന്തെങ്കിലും വളർത്തുന്നതിനുപകരം, ദൈവവുമായുള്ള നമ്മുടെ ബന്ധം വളർത്തിയെടുക്കുമ്പോൾ, നാം ഫലം വളർത്തുകയും ദൈവിക ജീവിതത്തിന്റെ വിളവെടുപ്പ് കൊയ്യുകയും ചെയ്യുന്നു (വാ. 22-25. ).

ശക്തവും നല്ലതും

ക്യാമ്പസിലെ യുവ ശുശ്രൂഷകൻ അസ്വസ്ഥനായി കാണപ്പെട്ടു. പക്ഷേ, ദൈവത്തിന്റെ മാർഗനിർദേശത്തിനും അവന്റെ സഹായത്തിനുമായി പ്രാർത്ഥിക്കാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം കൂടുതൽ അസ്വസ്ഥനായി. പൗലൊസ് ആവശ്യപ്പെട്ടതുപോലെ, ഇടവിടാതെ പ്രാർത്ഥിക്കുക. മറുപടിയായി യുവാവ് ഏറ്റുപറഞ്ഞു, ''എനിക്ക് ഇനിമേൽ പ്രാർത്ഥനയിൽ വിശ്വാസമുണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ല.'' അദ്ദേഹം നെറ്റി ചുളിച്ചു. ''അല്ലെങ്കിൽ ദൈവം കേൾക്കുന്നുവെന്ന് വിശ്വസിക്കുവാൻ കഴിയുകയില്ല. ലോകത്തെ നോക്കൂ.'' ആ യുവ നേതാവ് സ്വന്തം ശക്തിയിൽ ഒരു ശുശ്രൂഷ "കെട്ടിപ്പടുക്കുക'' ആയിരുന്നു, ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹം പരാജയപ്പെടുകയായിരുന്നു. എന്തുകൊണ്ട്? അദ്ദേഹം ദൈവത്തെ നിരസിച്ചു.

സഭയുടെ മൂലക്കല്ലെന്ന നിലയിൽ യേശു എല്ലായ്‌പ്പോഴും തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു-തുടക്കം മുതൽ തന്നേ. വാസ്തവത്തിൽ, തന്റെ സ്വന്തം ജനത്താൽ തന്നേ (യോഹന്നാൻ 1:11). പലരും ഇന്നും അവനെ നിരസിക്കുന്നു, അവരുടെ ജീവിതം, ജോലി, സഭകൾ പോലും വിലകുറഞ്ഞ അടിത്തറയിൽ-തങ്ങളുടെ സ്വന്തം പദ്ധതികൾ, സ്വപ്‌നങ്ങൾ, മറ്റ് വിശ്വസനീയമല്ലാത്ത അടിത്തറയിൽ -കെട്ടിപ്പൊക്കാൻ പാടുപെടുന്നു. എങ്കിലും നമ്മുടെ നല്ല രക്ഷകൻ മാത്രമാണ് നമ്മുടെ ശക്തിയും പ്രതിരോധവും (സങ്കീർത്തനം 118:14). തീർച്ചയായും, 'വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു' (വാ. 22).

നമ്മുടെ ജീവിതത്തിന്റെ സുപ്രധാന മൂലയിൽ ഇരുന്നുകൊണ്ട്, അവന്റെ വിശ്വാസികൾ അവനുവേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ശരിയായ വിന്യാസം അവൻ നൽകുന്നു. അതിനാൽ, 'യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്‌കേണമേ' (വാ. 25) എന്നു നമുക്കവനോടു പ്രാർത്ഥിക്കാം. ഫലമോ? 'യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ' (വാ.  26). അവൻ ശക്തനും നല്ലവനുമായതിനാൽ നമുക്ക് അവനു നന്ദി പറയാം.