ചരിയുന്ന ഗോപുരം
ഇറ്റലിയിലെ പിസ്സയിലുള്ള പ്രസിദ്ധമായ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും, എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? 'മില്ലേനിയം ടവര്‍'' എന്നാണതിനെ വിളിക്കുന്നത്. 2008 ല്‍ നിര്‍മ്മിച്ച അമ്പത്തിയെട്ടു നിലകളുള്ള ഈ അംബരചുംബി ഡൗണ്‍ടൗണ്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ തലയെടുപ്പോടെ -എന്നാല്‍ അല്പം ചരിവോടെ - നില്‍ക്കുന്നു.
പ്രശ്‌നം? അതിന്റെ എഞ്ചിനീയര്‍മാര്‍ അടിസ്ഥാനം ആഴത്തില്‍ ഇട്ടില്ല. അതിനാല്‍ ഇപ്പോള്‍ അവര്‍, കെട്ടിടം നിര്‍മ്മിച്ച സമയത്ത് അതിനു ചിലവായതിനെക്കാള്‍ അധികം പണം മുടക്കി അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു-അഥവാ ഒരു ഭൂകമ്പം ഉണ്ടായാല്‍ കെട്ടിടം നിലംപതിക്കാതിരിക്കാന്‍ അതിന്റെ അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
ഇവിടത്തെ വേദനാജനകമായ പാഠം? അടിസ്ഥാനം നിര്‍ണ്ണായകമാണ്. നിങ്ങളുടെ അടിസ്ഥാനം ഉറപ്പുള്ളതല്ലെങ്കില്‍ അപകടം ഉറപ്പാണ്. യേശു തന്റെ ഗിരിപ്രഭാഷണത്തിന്റെ അന്ത്യത്തില്‍ സമാനമായ ഒരു പാഠം പഠിപ്പിച്ചു. മത്തായി 7:24-27 ല്‍ അവന്‍ രണ്ടു വീടു പണിക്കാരെ താരതമ്യപ്പെടുത്തി: ഒരുവന്‍ പാറമേല്‍ വീടു പണിതവനും അപരന്‍ മണലിന്മേല്‍ പണിതവനും. ഒരു കൊടുങ്കാറ്റടിച്ചപ്പോള്‍, ഉറപ്പുള്ള അടിസ്ഥാനത്തിന്മേല്‍ പണിത വീടു മാത്രമേ അവശേഷിച്ചുള്ളു.
നമ്മെ സംബന്ധിച്ച് എന്താണിതിന്റെ അര്‍ത്ഥം? നമ്മുടെ ജീവിതം അവനിലുള്ള അനുസരണത്തിന്മേലും ആശ്രയത്തിന്മേലും വേണം പണിയുവാന്‍ എന്ന യേശു വ്യക്തമായി പഠിപ്പിക്കുന്നു (വാ. 24). നാം അവനില്‍ വിശ്രമിക്കുമ്പോള്‍, നമ്മുടെ ജീവിതങ്ങള്‍ക്ക് ദൈവത്തിന്റെ ശക്തിയിലൂടെയും അവസാനിക്കാത്ത കൃപയിലൂടെയും ഉറപ്പുള്ള അടിസ്ഥാനം കണ്ടെത്തുവാന്‍ കഴിയും.
നാമൊരിക്കലും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടിവരികയില്ല എന്ന് ക്രിസ്തു വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ അവന്‍ നമ്മുടെ പാറയാണെങ്കില്‍ ആ കൊടുങ്കാറ്റുകള്‍ ഒരിക്കലും അവനില്‍ വിശ്വാസത്താല്‍ ഉറപ്പിച്ച നമ്മുടെ അടിസ്ഥാനത്തെ ഒഴുക്കിക്കൊണ്ടുപോകയില്ല.
ആണികളുടെ .... കര്‍ത്താവ്?
ഞാന്‍ കാറിലേക്കു പ്രവേശിക്കുവാന്‍ തുടങ്ങുമ്പോഴാണ് ഒരു തിളക്കം എന്റെ ശ്രദ്ധയില്‍ പെട്ടത്: ഒരു ആണി കാറിന്റെ പിന്‍ടയറിന്റെ വശത്തു തറച്ചിരിക്കുന്നു. കാറ്റു പോകുന്ന ശബ്ദം ഞാന്‍ കേട്ടു. കുറഞ്ഞപക്ഷം തല്‍ക്കാലത്തേക്കെങ്കിലും ആ ദ്വാരം അടഞ്ഞിരിക്കുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.
ഒരു ടയര്‍ കടയിലേക്കു കാറോടിക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു: എത്ര സമയമായിക്കാണും ആ ആണി അവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട്? ദിവസങ്ങള്‍? ആഴ്ചകള്‍? ഉണ്ടെന്നുപോലും ഞാന്‍ അറിയാത്ത ഒരു ഭീഷണിയില്‍ നിന്ന് എത്ര സമയമായി ഞാന്‍ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു?
ചിലപ്പോഴൊക്കെ, നാമാണ് നിയന്ത്രിക്കുന്നത് എന്ന മിഥ്യാബോധത്തില്‍ ജീവിക്കാന്‍ നമുക്കു കഴിയും. എന്നാല്‍ നാമല്ല എന്ന് ആ ആണി എന്നെ ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ജീവിതം നിയന്ത്രണാതീതവും അസ്ഥിരവുമാകുമ്പോള്‍, നമുക്കാശ്രയിക്കാന്‍ കഴിയുന്ന ദൈവം നമുക്കുണ്ട്. സങ്കീര്‍ത്തനം 18 ല്‍ തന്നെ കാത്തുരക്ഷിക്കുന്നതിന് ദാവീദ് ദൈവത്തിനു നന്ദി പറയുന്നു (വാ. 34-35). ദാവീദ് പറയുന്നു, 'എന്നെ ശക്തികൊണ്ട് അരമുറുക്കുകയും ... ഞാന്‍ കാലടി വയ്ക്കേതിന് നീ വിശാലത വരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല'' (വാ. 32, 36).ഈ സ്തുതിഗീതത്തില്‍, ദൈവത്തിന്റെ സംരക്ഷിത സാന്നിധ്യത്തെ ദാവീദ് സ്തുതിക്കുന്നു (വാ. 35).
ഞാന്‍ വ്യക്തിപരമായി ദാവീദിനെപ്പോലെ യുദ്ധത്തിലേക്കു മാര്‍ച്ച് ചെയ്യുന്നില്ല; അനാവശ്യ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഞാന്‍ വഴി മാറി നടക്കും. എന്നിട്ടും എന്റെ ജീവിതം പലപ്പോഴും പ്രശ്നങ്ങളിലാകുന്നു.
എങ്കിലും, നമ്മുടെ എല്ലാ ജീവിത പ്രശ്നങ്ങളില്‍ നിന്നും സംരക്ഷണം ദൈവം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഞാന്‍ എവിടെയാണ് എന്ന് അവനറിയാം എന്ന അറിവില്‍ എനിക്കു സ്വസ്ഥമായിരിക്കാന്‍ കഴിയും. ഞാന്‍ എവിടേക്കാണ് പോകുന്നത് എന്നും എന്താണ് നേരിടുന്നത് എന്നും അവന്‍ എല്ലായ്പ്പോഴും അറിയുന്നു. അവന്‍ അതിന്റെയെല്ലാം - നമ്മുടെ ജീവിതത്തിലെ ''ആണികളുടെയും'' - കര്‍ത്താവാണ്.
ഡാഡീ, ഡാഡി എവിടെയാണ്?
'ഡാഡി, ഡാഡി എവിടെയാണ്?'
എന്റെ മകള്‍ ഭയന്നു കരഞ്ഞുകൊണ്ട് സെല്‍ഫോണില്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ വീട്ടിലേക്കുള്ള ഇടവഴിയിലേക്കു തിരിയുകയായിരുന്നു. അവളെ പ്രാക്ടീസു ചെയ്യിക്കുവാന്‍ കൊണ്ടുപോകേണ്ടതിന് 6 മണിക്കു ഞാന്‍ വീട്ടിലെത്തേണ്ടതായിരുന്നു; ഞാന്‍ സമയത്തു തന്നെയാണ് എത്തിയത്. എങ്കിലും എന്റെ മകളുടെ ശബ്ദം അവളുടെ വിശ്വാസമില്ലായ്മ വിളിച്ചു പറഞ്ഞു. അതു പ്രകടമാക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു, 'ഞാന്‍ ഇവിടെയുണ്ട്, നീ എന്താ എന്നെ വിശ്വസിക്കാത്തത്?'
എന്നാല്‍ അതു ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ഞാന്‍ അതിശയിച്ചു, 'ഈ കാര്യം എന്റെ സ്വര്‍ഗ്ഗീയ പിതാവ് എത്ര പ്രാവശ്യം എന്നോടു ചോദിച്ചിട്ടുണ്ടാകും?' സമ്മര്‍ദ്ദമേറിയ നിമിഷങ്ങളില്‍ ഞാനും അക്ഷമനാണ്. ദൈവം തന്റെ വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുമെന്നു വിശ്വസിക്കുവാനും ആശ്രയിക്കാനും ഞാനും വിഷമിച്ചിട്ടുണ്ട്. 'പിതാവേ, അങ്ങെവിടെയാണ്' ഞാന്‍ നിലവിളിച്ചു.
സമ്മര്‍ദ്ദത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മധ്യത്തില്‍ ചിലപ്പോള്‍ ദൈവസാന്നിധ്യത്തെ അല്ലെങ്കില്‍ അവന്റെ നന്മയെയും എനിക്കുവേണ്ടിയുള്ള അവന്റെ ഉദ്ദേശ്യത്തെ പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്. യിസ്രായേല്യരും അതു ചെയ്തിട്ടുണ്ട്. ആവര്‍ത്തനം 31 ല്‍, അവര്‍ വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു; അവരുടെ നായകനായ മോശെ അവരോടൊപ്പം ഉണ്ടാകില്ല എന്നവര്‍ അറിഞ്ഞിരുന്നു. അവരെ ഇപ്രകാരം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവരെ ധൈര്യപ്പെടുത്താന്‍ മോശെ ശ്രമിച്ചു: 'യഹോവ തന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്' (വാ. 8).
ആ വാഗ്ദത്തം - ദൈവം എല്ലായ്‌പ്പോഴും നമ്മോടുകൂടെയുണ്ട് എന്നത് - ഇന്ന് നമ്മുടെ വിശ്വാസത്തിന്റെ മൂലക്കല്ല് ആയിരിക്കുന്നു (മത്തായി 1:23; എബ്രായര്‍ 13:5 കാണുക). തീര്‍ച്ചയായും, വെളിപ്പാട് 21:3 ഈ വാക്കുകളോടെയാണ് പര്യവസാനിക്കുന്നത്: 'ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിന്റെ കൂടാരം; അവന്‍ അവരോട് കൂടെ വസിക്കും.'
ദൈവം എവിടെയാണ്? അവന്‍ ഇപ്പോള്‍, ഇവിടെ നമ്മോടുകൂടെയുണ്ട്.
അവിടെ പിടിച്ചു നില്‍ക്കുക
എന്റെ ഭാര്യാപിതാവ് അടുത്തയിടെ എഴുപത്തിയെട്ടു വയസ്സു പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം കുടുംബം ഒത്തുചേര്‍ന്നപ്പോള്‍, ആരോ അദ്ദേഹത്തോടു ചോദിച്ചു, 'താങ്കളുടെ ജീവിതത്തില്‍ ഇന്നുവരെ പഠിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്താണ്?' അദ്ദേഹത്തിന്റെ ഉത്തരം? 'അവിടെത്തന്നെ പിടിച്ചു നില്‍ക്കുക.'
'അവിടെത്തന്നെ പിടിച്ചു നില്‍ക്കുക.' ആ വാക്കുകളെ നിസ്സാരമെന്നു തള്ളിക്കളയാന്‍ കഴിയാത്തവിധം അത് പ്രലോഭിപ്പിക്കുന്നതാണ്. എന്നാല്‍ ഭാര്യാപിതാവ് അന്ധമായ ശുഭാപ്തിവിശ്വാസത്തെയോ സാധകാത്മക ചിന്തയെയോ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല. ഏതാണ്ട് എട്ട് ദശാബ്ദത്തോളം കഠിനസമയങ്ങളെ അദ്ദേഹം അനുഭവിച്ചു. മുന്നോട്ടുപോകാനുള്ള അദ്ദേഹത്തിന്റെ നിര്‍ണ്ണയം കാര്യങ്ങള്‍ നേരെയായിക്കൊള്ളും എന്ന അവ്യക്തമായ ഒരു പ്രത്യാശയില്‍ അടിസ്ഥാനപ്പെട്ടതായിരുന്നില്ല, മറിച്ച് തന്റെ ജീവിതത്തിലുള്ള ക്രിസ്തുവിന്റെ പ്രവൃത്തിയില്‍ അടിസ്ഥാനപ്പെട്ടതായിരുന്നു.
'അവിടെത്തന്നെ പിടിച്ചു നില്‍ക്കുക'- ബൈബിള്‍ അതിനെ സ്ഥിരത (സ്ഥിരോത്സാഹം) എന്നു വിളിക്കുന്നു- കേവലം ഇച്ഛാശക്തികൊണ്ടു സാധിക്കയില്ല. നാം സ്ഥിരതയുള്ളവരായിരിക്കുന്നത്, ദൈവം നമ്മോടുകൂടെയിരിക്കാമെന്നും നമ്മെ ശക്തീകരിക്കാമെന്നും നമ്മുടെ ജീവിതത്തില്‍ തന്റെ ഉദ്ദേശ്യം നിവര്‍ത്തിക്കാമെന്നും വീണ്ടും വീണ്ടും വാഗ്ദത്തം ചെയ്തിരിക്കുന്നതുകൊണ്ടാണ്. അതാണ് യെശയ്യാവിലൂടെ അവന്‍ യിസ്രായേല്‍ ജനത്തോടു സംസാരിക്കുന്ന ദൂത്: 'നീ ഭയപ്പെടേണ്ട; ഞാന്‍ നിന്നോടുകൂടെ ഉണ്ട്്; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ
ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും' (യെശയ്യാവ് 41:10).
പിടിച്ചു നില്‍ക്കുന്നതിന് എന്താണു വേണ്ടത്? യെശയ്യാവു പറയുന്നതനുസരിച്ച് പ്രത്യാശയുടെ അടിസ്ഥാനം ദൈവത്തിന്റെ സ്വഭാവമാണ്. ദൈവത്തിന്റെ നന്മ ഭയത്തിലുള്ള നമ്മുടെ പിടി വിടുവിക്കാന്‍ നമ്മെ സഹായിക്കും എന്നറിയുന്നത്, ഓരോ ദിവസവും ദൈവത്തിലും നമുക്കാവശ്യമുള്ളത്-ബലം, സഹായം, ദൈവിക ആശ്വാസം, ശക്തീകരിക്കല്‍, താങ്ങുന്ന സാന്നിധ്യം - അവന്‍ നല്‍കുമെന്നുള്ള വാഗ്ദത്തത്തിലും നമുക്ക് മുറുകെപ്പിടിക്കാന്‍ നമ്മെ സഹായിക്കും.
ആരാണ് ജയിക്കുന്നത് എന്നു നാം അറിയുമ്പോള്‍
എന്റെ സൂപ്പര്‍വൈസര്‍ ഒരു കോളജ് ബാസ്‌കറ്റ്ബോള്‍ ടീമിന്റെ കടുത്ത ആരാധകനാണ്. ഈ വര്‍ഷം അവര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടി, അതിനാല്‍ മറ്റൊരു സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് ആശംസകള്‍ ടെക്സ്റ്റ് ചെയ്തു. ഏക പ്രശ്നം എന്റെ ബോസിന് ഫൈനല്‍ കളി കാണാന്‍ അവസരം ലഭിച്ചില്ല എന്നതാണ്. അദ്ദേഹം ആകെ അസ്വസ്ഥനായി, എങ്കിലും ഫലം എന്തായിരിക്കുമെന്ന് മുന്നമേ അറിയാമായിരുന്നു എന്നദ്ദേഹം പറഞ്ഞു. എങ്കിലും, പിന്നീട് കളി കണ്ടുകൊണ്ടിരുന്നപ്പോള്‍, അവസാനം വരെ സ്‌കോര്‍ അടുത്തടുത്തു നിന്നിട്ടും താന്‍ അസ്വസ്ഥനായില്ല എന്ന് അദ്ദേഹം പറഞ്ഞു. ആരാണ് ജയിച്ചതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു!
നാളെ എന്താണു സംഭവിക്കുക എന്നു നമുക്കറിയില്ല. ചില ദിവസങ്ങള്‍ മുഷിപ്പനും വിരസവുമായിരിക്കും, മറ്റു ചില ദിവസങ്ങള്‍ സന്തോഷത്താല്‍ നിറഞ്ഞതായിരിക്കും. ചിലപ്പോഴാകട്ടെ കഠിനമായതും നീണ്ട കാലം വേദന നിറഞ്ഞതും ആയിരിക്കും.
എങ്കിലും ജീവിതത്തിന്റെ പ്രവചനാതീതമായ ഉയര്‍ച്ച താഴ്ചകള്‍ക്കു നടുവിലും, നമുക്കു ദൈവത്തിന്റെ സമാധാനത്തില്‍ സുരക്ഷിതമായി അടിയുറച്ചു നില്‍ക്കാന്‍ കഴിയും. കാരണം എന്റെ സൂപ്പര്‍വൈസറെപ്പോലെ, കഥയുടെ അന്ത്യം നമുക്കറിയാം. ആരു 'ജയിക്കും' എന്നു നമുക്കറിയാം.
ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാട് മഹത്തായ ഫിനാലെയിലേക്ക് തിരശ്ശീല ഉയര്‍ത്തുന്നു. മരണത്തിന്റെയും തിന്മയുടെയും അന്ത്യ പരാജയത്തിനുശേഷം (20:10, 14) മനോഹരമായ ഒരു വിജയ രംഗം യോഹന്നാന്‍ വിവരിക്കുന്നു (21:1-3). അവിടെ ദൈവം തന്റെ ജനത്തിന്റെ ഇടയില്‍ വസിക്കുകയും (വാ. 3) 'അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയുകയും' ചെയ്യും. അവിടെ 'മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല' (വാ. 4).
പ്രയാസകരമായ ദിനങ്ങളില്‍, നമുക്ക് ഈ വാഗ്ദത്തത്തില്‍ ആശ്രയിക്കുവാന്‍ കഴിയും. ഇനിമേല്‍ 'എങ്കില്‍-എന്ത്' കളോ തകര്‍ന്ന ഹൃയങ്ങളോ ഇല്ല. പകരം, നാം നമ്മുടെ രക്ഷകനോടൊത്ത് നിത്യത ചിലവഴിക്കും. എന്തൊരു മഹത്വകരമായ ആഘോഷമായിരിക്കും അത്!
ബുള്‍ഡോഗും സ്പ്രിംഗ്ലറും
വേനല്‍ക്കാലത്തെ മിക്ക പ്രഭാതങ്ങളിലും ഞങ്ങളുടെ വീടിന്റെ പുറകിലുള്ള പാര്‍ക്കില്‍ ആഹ്ലാദകരമായ ഒരു നാടകം അരങ്ങേറാറുണ്ട്. ഒരു സ്പ്രിംഗ്ലറും ഒരു ബുള്‍ഡോഗും ആണ് അതിലെ കഥാപാത്രങ്ങള്‍. ഏതാണ്ട് 6.30 ഓടുകൂടി സ്പ്രിംഗ്ലര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അധികം താമസിക്കാതെ ഫിഫി എന്ന ബുള്‍ഡോഗ് (ഞങ്ങള്‍ അവള്‍ക്കിട്ട പേര്) എത്തുന്നു.
ഫിഫിയുടെ ഉടമസ്ഥന്‍ അവളെ അഴിച്ചുവിടുന്നു. നായ സര്‍വ്വശക്തിയുമെടുത്തു സമീപത്തെ സ്പ്രിംഗ്‌ളറിന്റെ അടുത്തേക്ക് ഓടുന്നു. വെള്ളം അവളുടെ മുഖത്തേക്ക് ചീറ്റുമ്പോള്‍ അവള്‍ അതിനെ ആക്രമിക്കുന്നു. സ്പ്രിംഗ്ലറിനെ തിന്നാന്‍ അവള്‍ക്കാകുമെങ്കില്‍ ഫിഫി അത് ചെയ്യുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. അത്യധികം സന്തോഷം തരുന്ന കാഴ്ചയാണത്. ആ വെള്ളത്തില്‍ എത്ര നനഞ്ഞു കുതിര്‍ന്നാലും അതിനു മതി വരുന്നില്ല.
ബൈബിളില്‍ ബുള്‍ഡോഗോ സ്പ്രിംഗ്ലറോ ഇല്ല. എങ്കിലും ഒരു വിധത്തില്‍ എഫെസ്യര്‍ 3-ലെ പൗലൊസിന്റെ പ്രാര്‍ത്ഥന എന്നെ ഓര്‍മ്മിപ്പിക്കുന്നത് ഫിഫിയെയാണ്. എഫെസ്യ വിശ്വാസികള്‍ ദൈവത്തിന്റെ സ്‌നേഹത്താല്‍ നിറയപ്പെടണമെന്നും 'സ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്‌നേഹത്തെ അറിയുവാനും പ്രാപ്തരാകുകയും' ചെയ്യണമെന്ന് പൗലൊസ് പ്രാര്‍ത്ഥിക്കുന്നു. അവര്‍ 'ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം' എന്നും അവന്‍ പ്രാര്‍ത്ഥിക്കുന്നു (വാ. 18-19).
ഇന്നും, നമുക്കു ഗ്രഹിക്കാന്‍ കഴിയുന്നതിനപ്പുറമായ അനന്തമായ സ്‌നേഹത്തിന്റെ ഉറവിടമായ ഒരു ദൈവത്തെ അനുഭവിച്ചറിയാനും അവന്റെ നന്മയാല്‍ കുതിര്‍ക്കപ്പെടുവാനും പൂരിതമാകുവാനും സമ്പൂര്‍ണ്ണ തൃപ്തി പ്രാപിക്കാനും നമ്മെ ക്ഷണിക്കുകയാണ്. നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാന്‍ കഴിയുന്ന ഒരേയൊരുവനുമായുള്ള ബന്ധത്തില്‍ നമ്മെത്തന്നെ ഏല്പിക്കുവാനും സന്തോഷിക്കുവാനും ആഹ്ലാദഭരിതരാകുവാനും സ്‌നേഹത്തിലും അര്‍ത്ഥപൂര്‍ണ്ണമായും സോദ്ദേശ്യപരമായും ജീവിക്കുവാനും നമുക്കു കഴിയും.
ഇനി ഓട്ടമില്ല പരമാധികാര ഇടപെടല്‍
1983 ജൂലൈ 18 ന്, ഒരു അമേരിക്കന്‍ വ്യോമസേനാ ക്യാപ്റ്റന്‍ യാതൊരു തെളിവും ശേഷിപ്പിക്കാതെ ന്യൂ മെക്സിക്കോയിലെ ആല്‍ബുക്കര്‍ക്കില്‍ നിന്നും അപ്രത്യക്ഷനായി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരികള്‍ അയാളെ കാലിഫോര്‍ണിയയില്‍ കണ്ടെത്തി. ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് 'തന്റെ ജോലിയിലെ സമ്മര്‍ദ്ദം നിമിത്തം' അയാള്‍ ഓടിപ്പോകുകയായിരുന്നു എന്നാണ്.
മുപ്പത്തിയഞ്ചു വര്‍ഷം ഓട്ടത്തിലായിരുന്നു! ആയുസ്സിന്റെ പകുതി സമയം ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നു തിരിഞ്ഞു നോക്കി ജീവിച്ചു! ഉത്കണ്ഠയും മറ്റുള്ളവരെയുള്ള സംശയവും ഈ മനുഷ്യന്റെ സന്തതസഹചാരികളായിരുന്നുവെന്ന് എനിക്ക് സങ്കല്‍പ്പിക്കേണ്ടി വരുന്നു.
എങ്കിലും 'ഓട്ടത്തില്‍' ആയിരിക്കുന്നതിന്റെ ഒരു ചെറിയ…
നമ്മെ അറിയുന്ന രക്ഷകന്‍
'ഡാഡി, സമയമെത്രയായി?' പിന്‍സീറ്റില്‍ നിന്നും എന്റെ മകന്‍ ചോദിച്ചു. '5:30 ആയി.' അടുത്തതായി അവന്‍ എന്താണ് പറയാന്‍ പോകുന്നതെന്നെനിക്കറിയാമായിരുന്നു, 'ഇല്ല, 5:28 ആണ്.' അവന്റെ മുഖം പ്രകാശിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, 'തോല്‍പ്പിച്ചേ!' അവന്റെ തെളിഞ്ഞ ചിരി പറഞ്ഞു. ഞാനും സന്തോഷിച്ചു - ഒരു പിതാവിനു മാത്രം കഴിയുന്ന നിലയില്‍ ഞങ്ങളുടെ പൈതലിനെ അറിയുന്നതില്‍ നിന്നും ഉളവാക്കുന്ന സന്തോഷമായിരുന്നു അത്.
ഏതൊരു ശ്രദ്ധാലുവായ പിതാവിനെയും പോലെ, ഞാന്‍ എന്റെ മക്കളെ അറിയുന്നു. ഞാന്‍ അവരെ ഉണര്‍ത്തുമ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്നെനിക്കറിയാം. ഉച്ചഭക്ഷണത്തിനു അവര്‍ക്കെന്താണ് വേണ്ടതെന്ന് എനിക്കറിയാം. അവരുടെ നിരവധി നിരവധി താല്പര്യങ്ങള്‍, ആഗ്രഹങ്ങള്‍, മുന്‍ഗണനകള്‍ എനിക്കറിയാം.
എങ്കില്‍പ്പോലും, നമ്മുടെ കര്‍ത്താവ് നമ്മെ അറിയുന്നതുപോലെ, അവരെ അകവും പുറവും തികവാര്‍ന്ന നിലയില്‍ എനിക്കറിയില്ല.
യേശുവിനും തന്റെ ജനത്തെക്കുറിച്ചുള്ള ഗാഢമായ അറിവിന്റെ ഒരു സൂചന യോഹന്നാന്‍ 1 ല്‍ നാം കാണുന്നു. നഥനയേല്‍, ഫിലിപ്പൊസിന്റെ നിര്‍ബന്ധപ്രകാരം യേശുവിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ യേശു പറഞ്ഞു, 'ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കപടം ഇല്ല' (വാ. 47). പരിഭ്രമിച്ചുപോയ നഥനയേല്‍ ചോദിച്ചു, 'എന്നെ എവിടെവെച്ചു അറിയും?' നിഗൂഢമായിരുന്നു യേശുവിന്റെ മറുപടി, 'നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു' (വാ. 48).
ഈ പ്രത്യേക വിശദാംശം പങ്കിടാന്‍ എന്തുകൊണ്ട് യേശു തിരഞ്ഞെടുത്തു എന്നു നമുക്കറിയില്ല.
എങ്കിലും നഥനയേലിന് അതറിയാമായിരുന്നു എന്നു തോന്നുന്നു. അത്ഭുതപ്പെട്ടു പോയ അവന്‍ പ്രതികരിച്ചതിങ്ങനെ, 'റബ്ബീ, നീ ദൈവപുത്രന്‍!' (വാ. 49).
നമ്മെ ഓരോരുത്തരെയും യേശു ഇതുപോലെ അറിയുന്നു - ആത്മാര്‍ത്ഥമായി, പൂര്‍ണ്ണമായി, തികവാര്‍ന്ന രീതിയില്‍ - നാം അറിയപ്പെടാന്‍ ആഗ്രഹിച്ച രീതിയില്‍. അവന്‍ നമ്മെ പൂര്‍ണ്ണമായി സ്വീകരിക്കുന്നു. അവന്റെ അനുയായികള്‍ ആകാന്‍ മാത്രമല്ല, അവന്റെ പ്രിയപ്പെട്ട സ്‌നേഹിതരാകുവാനും നമ്മെ ക്ഷണിക്കുന്നു (യോഹന്നാന്‍ 15:15).
കണ്ണാടിയിലെ വസ്തുക്കള്‍
'കൂടുതല്‍ വേഗത്തില്‍ പോയേ തീരു'' 1993 ലെ ജുറാസ്സിക്ക് പാര്‍ക്ക് സിനിമയില്‍ ജെഫ് ഗോള്‍ഡ്ബ്ലും അഭിനയിച്ച കഥാപാത്രം ഡോ. ഇയാന്‍ മാല്‍ക്കോം പറഞ്ഞു. അദ്ദേഹവും മറ്റു രണ്ടു കഥാപാത്രങ്ങളും ആക്രമിക്കാന്‍ വന്ന ടൈറാനോസറസില്‍ നിന്നു രക്ഷപെടാന്‍ ജീപ്പില്‍ പായുകയായിരുന്നു. ഡ്രൈവര്‍ റിയര്‍വ്യൂ മിററില്‍ നോക്കിയപ്പോള്‍ കണ്ടത് ആ ജീവിയുടെ പിളര്‍ന്ന വായാണ് - അതും 'കണ്ണാടിയിലെ വസ്തുക്കള്‍ അവ കാണപ്പെടുന്നതിനേക്കാള്‍ അടുത്തായിരിക്കും' എന്ന വാചകത്തിനു തൊട്ടുമുകളില്‍.
ഈ രംഗം തീവ്രതയുടെയും ക്രൂരമായ തമാശയുടെയും വിദഗ്ദ്ധമായ സംയോജനമാണ്. എങ്കിലും ചില സമയങ്ങളില്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്നുള്ള 'ഭീകര ജീവികള്‍' നമ്മെ പിന്തുടരുന്നത് ഒരിക്കലും നിര്‍ത്തുകയില്ലെന്നു തോന്നും. നാം നമ്മുടെ ജീവിതത്തിന്റെ 'കണ്ണാടി'യില്‍ നോക്കി തെറ്റുകള്‍ അവിടെ തെളിഞ്ഞു നില്‍ക്കുന്നതായും കുറ്റബോധമോ ലജ്ജയോ കൊണ്ട് നമ്മെ വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തുന്നതായും തോന്നും.
നമ്മെ തളര്‍ത്തികളയാനുള്ള ഭൂതകാലത്തിന്റെ ശക്തിയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് മനസ്സിലാക്കിയിരുന്നു. ക്രിസ്തുവിനെക്കൂടാതെ പൂര്‍ണ്ണതയുള്ള ജീവിതം നയിക്കാന്‍ അവന്‍ വര്‍ഷങ്ങളോളം പരിശ്രമിക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചെയ്തു (ഫിലിപ്പിയര്‍ 3:1-9). ഭൂതകാലത്തെക്കുറിച്ചുള്ള കുറ്റബോധത്തിന് അവനെ എളുപ്പത്തില്‍ തളര്‍ത്തുവാന്‍ കഴിയുമായിരുന്നു.
എങ്കിലും പൗലൊസ് ക്രിസ്തുവുമായുള്ള തന്റെ ബന്ധത്തില്‍ സൗന്ദര്യവും ശക്തിയും കണ്ടെത്തിയതുകൊണ്ട് തന്റെ പൂര്‍വ്വകാല ജീവിതത്തെ പൂര്‍ണ്ണമായും പുറകിലെറിഞ്ഞു (വാ. 8-9). അതവനെ, ഭയത്തോടും കുറ്റബോധത്തോടും കൂടെ പുറകോട്ടു നോക്കുന്നതിനു പകരം മുമ്പിലുള്ളതിനുവേണ്ടി ആയുവാന്‍ സഹായിച്ചു: 'ഒന്നു ഞാന്‍ ചെയ്യുന്നു; പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു'' (വാ.13-14).
ക്രിസ്തുവിലുള്ള നമ്മുടെ വീണ്ടെടുപ്പ് അവനുവേണ്ടി ജീവിക്കാന്‍ നമ്മെ സ്വതന്ത്രരാക്കി. നാം മുന്നോട്ടു യാത്ര തുടരുമ്പോള്‍ 'നമ്മുടെ കണ്ണാടിയിലെ വസ്തുക്കള്‍'' നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തരേണ്ട കാര്യം ഇനിയില്ല.
വളഞ്ഞ ഗോപുരാഗ്രം
വളഞ്ഞ പള്ളിഗോപുരാഗ്രങ്ങള്‍ ആളുകളെ അസ്വസ്ഥരാക്കാറുണ്ട്. ഞങ്ങള്‍ ചില സ്‌നേഹിതരെ സന്ദര്‍ശിച്ചപ്പോള്‍, ഒരു രൂക്ഷമായ കൊടുങ്കാറ്റിനുശേഷം അവരുടെ പള്ളിയുടെ അഭിമാനമായിരുന്ന ഗോപുരാഗ്രം വളഞ്ഞത് എങ്ങനെയാണ് അങ്കലാപ്പുളവാക്കിയതെന്നവര്‍ പങ്കുവച്ചു.
പള്ളി പെട്ടെന്നുതന്നെ അത് നന്നാക്കി എങ്കിലും ആ രസകരമായ ചിത്രം എന്നെ ചിന്തിപ്പിച്ചു. പലപ്പോഴും സഭ എന്നു പറയുന്നത് എല്ലാം പൂര്‍ണ്ണതയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നയിടമാണ്; നാം പോലും കുനിഞ്ഞനിലയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കാത്ത സ്ഥലമാണത്. ശരിയല്ലേ?
എന്നാല്‍ വീഴ്ച സംഭവിച്ച, തകര്‍ന്ന ലോകത്തില്‍ നാമെല്ലാം 'വക്രത' ഉള്ളവരാണ്, ഓരോരുത്തരും അവരവരുടെ സ്വാഭാവിക ബലഹീനതകളുടെ ശേഖരമുള്ളവര്‍. നമ്മുടെ ഈ ബലഹീനതകള്‍ പൊതിഞ്ഞു സൂക്ഷിക്കുവാന്‍ നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും വിപരീത മനോഭാവത്തെയാണ് തിരുവചനം പ്രോത്സാഹിപ്പിക്കുന്നത്. 2 കൊരിന്ത്യര്‍ 12 ല്‍ ഉദാഹരണമായി, പൗലൊസ് പറയുന്നത്, നമ്മുടെ ബലഹീനതയിലാണ് - അവനെ സംബന്ധിച്ച്, 'ജഡത്തിലെ ശൂലം' എന്നവന്‍ വിളിക്കുന്ന പേരുപറയാത്ത പോരാട്ടം (വാ. 7) - ക്രിസ്തു തന്റെ ശക്തി കൂടുതലായി വെളിപ്പെടുത്തുന്നതെന്നാണ്. 'എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു' എന്ന് യേശു അവനോടു പറഞ്ഞു (വാ. 9). പൗലൊസ് ഉപസംഹരിക്കുന്നത്, 'അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം
എന്നിവ സഹിക്കുവാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു' എന്നാണ് (വാ. 10).
നമ്മുടെ അപൂര്‍ണ്ണതകളെ നാം ഇഷ്ടപ്പെട്ടെന്നു വരില്ല, പക്ഷേ അവയെ മറയ്ക്കുന്നത് നമ്മുടെ ആ വിഷയത്തില്‍ പ്രവര്‍ത്തിക്കാനുള്ള യേശുവിന്റെ ശക്തിയെ നിഷേധിക്കലാണ്. നാം നമ്മുടെ ജീവിതത്തിലെ വളഞ്ഞ ഇടങ്ങളിലേക്ക് യേശുവിനെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങള്‍ക്ക് ഒരിക്കലും നിര്‍വഹിക്കാന്‍ കഴിയാത്ത തരത്തില്‍ അവന്‍ സൗമ്യമായി കേടുപോക്കുകയും വീണ്ടെടുക്കുകയും ചെയ്യും.