ശക്തനായ പോരാളി
ജർമ്മൻകാർ 1940 ൽ നെതർലൻഡിനെ അതിക്രമിച്ച് കയ്യേറിയ സമയം ഡീറ്റ് ഇമാൻ എന്ന് പേരുള്ള , ഒരു സാധാരണക്കാരിയും ലജ്ജാശീലയുമായ ഒരു യുവതി അവിടെ താമസിച്ചിരുന്നു. അവൾ കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ , സ്നേഹമുള്ള അധ്വാനശീലയായ സ്ത്രീയായിരുന്നു. ഡീറ്റ് പിന്നീട് ഇങ്ങനെ എഴുതി: "ഒരു അപകടം പടിവാതില്ക്കൽ എത്തി നില്ക്കുമ്പോൾ മണലിൽ തലതാഴ്ത്തി നില്ക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെ ചിലപ്പോൾ പെരുമാറേണ്ടിവരും " . എന്നാൽ ജർമ്മൻ അധിനിവേശക്കാരെ പ്രതിരോധിക്കാനായിട്ട് ദൈവം തന്നെ വിളിക്കുന്നതായി ഡീറ്റിന് തോന്നി. ജീവൻ പണയം വെച്ചും യഹൂദർക്കും വേട്ടയാടപ്പെട്ട മാറുള്ളവർക്കും ഒളിയിടങ്ങൾ ഒരുക്കാൻ അവൾ പ്രവർത്തിച്ചു. ഈ താഴ്മയുള്ള സ്ത്രീ ദൈവത്തിന്റെ ഒരു പോരാളിയായിത്തീർന്നു.
ഡീറ്റിനെപ്പോലെ, അഗണ്യരായിരുന്ന പലരെയും ദൈവം ഉപയോഗിക്കുന്നതിന്റെ ചരിത്രം ബൈബിളിൽ നാം കാണുന്നുണ്ട്. ഉദാഹരണത്തിന്, കർത്താവിന്റെ ദൂതൻ അടുത്തു വന്ന് ഗിദയോനോട് പറഞ്ഞത്: "അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് " എന്നാണ്. ( ന്യായാധിപന്മാർ 6:12) ഗിദയോനിൽ യാതൊരു പരാക്രമവും അതുവരെ നാം കാണുന്നില്ല; യിസ്രായേലിനെ അതിക്രമിച്ച് കീഴടക്കിയിരുന്ന മിദ്യാന്യർ കാണാതെ ഒളിച്ച് ഗോതമ്പ് മെതിക്കുകയായിരുന്നു. (വാ.1-6, 11) അയാൾ യിസ്രായേലിലെ ഏറ്റവും ബലഹീന കുലമായ മനെശ്ശെയിൽ പെട്ടവനും കുടുംബത്തിലെ ഏറ്റവും " ചെറിയവനും " ആയിരുന്നു. (വാ.15) ദൈവത്തിന്റെ വിളിയെ ഉൾക്കൊള്ളാൻ അവന് കഴിയാതെ നിരവധി അടയാളങ്ങൾ ചോദിച്ചു. എങ്കിലും ക്രൂരരായ മിദ്യാന്യരെ തോല്പിക്കാനായി ദൈവം അയാളെ ഉപയോഗിച്ചു. ( അദ്ധ്യായം 7)
ദൈവം ഗിദയോനെ "പരാക്രമശാലി" എന്ന് കണ്ടു. ഗിദയോന്റെ കൂടെയിരുന്ന്, അവനെ സജ്ജനാക്കിയതുപോലെ, "പ്രിയമക്കൾ " (എഫേസ്യർ 5:1) ആയ നമ്മോടും കൂടെ ദൈവം ഉണ്ട്- അവനു വേണ്ടി ജീവിക്കുവാനും ചെറുതും വലുതുമായ കാര്യങ്ങളിൽ അവനെ സേവിക്കുവാനും നമുക്കാവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നു.
ഒരു പുതിയ വിളി
കൗമാരക്കാരുടെ ഗ്യാങ് ലീഡറായ കേസിയും അനുയായികളും പലരുടെയും വീടുകളും, കാറുകളും, കടകളും തകർക്കുകയും മറ്റു ഗ്യാങ്ങുകളുമായി പോരടിക്കുകയും ചെയ്തു. കേസ്സിയെ അറസ്റ്റുചെയ്ത് തടവിലാക്കി. ജയിലിൽ അവൻ അകത്തുള്ള വഴക്കുകളിൽ കത്തികൾ വിതരണം ചെയ്യുന്ന ഒരു "ഷോട്ട് കോളറായി"( ജയിലിനുള്ളിലെ ഗ്യാങ് ലീഡർ).
ചില നാളുകൾക്ക് ശേഷം അവനെ ഏകാന്തമായ തടവറയിലാക്കി. തന്റെ സെല്ലിൽ ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോൾ കേസ്സിക്ക് തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും യേശുവിനെ ക്രൂശിലേക്ക് നയിക്കുന്നതും ആണികൾ തറക്കുന്നതും "ഇത് ഞാൻ നിനക്കായി ചെയ്യുന്നു" എന്ന് യേശു പറയുന്നതിന്റെയും ഒരു "ചലച്ചിത്രം" ദൃശ്യമായി. അപ്പോൾ തന്നെ കേസ്സി കരഞ്ഞുകൊണ്ട് തറയിൽവീണ് തന്റെ പാപങ്ങളെ ഏറ്റുപറഞ്ഞു. പിന്നീട് അയാൾ തന്റെ അനുഭവത്തെക്കുറിച്ചു ഒരു ചാപ്ലയിനോട് പറയുകയും, അദ്ദേഹം യേശുവിനെക്കുറിച്ചു കൂടുതൽ പങ്കുവയ്ക്കുകയും ഒരു ബൈബിൾ നൽകുകയും ചെയ്തു. "അതായിരുന്നു എൻറെ വിശ്വാസ യാത്രയുടെ ആരംഭം" എന്ന് കേസ്സി പറഞ്ഞു. ഒടുവിൽ, അവനെ പ്രധാന ജയിലിലേക്ക് കൊണ്ടുവരികയും, അവിടെ തന്റെ വിശ്വാസത്തിനായി മോശംപെരുമാറ്റം ഏൽക്കുകയും ചെയ്തു. എന്നാൽ അവൻ സമാധാനം അനുഭവിച്ചു, കാരണം "മറ്റ് അന്തേവാസികളോട് യേശുവിനെ പങ്കുവയ്ക്കുക എന്ന പുതിയ ഒരു വിളി അവൻ കണ്ടെത്തിയിരുന്നു".
തിമൊഥെയൊസിനു എഴുതിയ ലേഖനത്തിൽ അപ്പോസ്തലനായ് പൗലോസ് "ജീവിതങ്ങളിൽ രൂപാന്തരം വരുത്തുന്ന ക്രിസ്തുവിന്റെ ശക്തിയെപ്പറ്റി പറയുന്നു: ദൈവം നമ്മെ തെറ്റുകളിൽനിന്ന് യേശുവിനെ അനുഗമിക്കുവാനും സേവിക്കുവാനും വിളിക്കുന്നു (2 തിമൊ.1:9). നാം വിശ്വസത്താൽ അവിടുത്തെ സ്വീകരിക്കുമ്പോൾ, നാം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷികളാകുവാൻ നാം ആഗ്രഹിക്കുന്നു. സുവിശേഷം പങ്കുവെക്കുവാനുള്ള നമ്മുടെ ഉദ്യമത്തിൽ നാം കഷ്ടപ്പെടുമ്പോഴും പരിശുദ്ധാത്മാവു നമ്മെ അതിനായി സഹായിക്കുന്നു (വാ.8). കേസ്സിയെപ്പോലെ നമുക്കും നമ്മുടെ പുതിയവിളിക്കനുസരിച്ചു ജീവിക്കാം.
കൊടുങ്കാറ്റിലൂടെ വഹിച്ചു
1830 ൽ, സ്‌കോട്ടിഷ് മിഷനറി അലക്‌സാണ്ടർ ഡഫിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ, ദക്ഷിണാഫ്രിക്കയുടെ തീരത്തുവെച്ച് ഒരു കൊടുങ്കാറ്റിൽ കപ്പൽ തകർന്നു. അദ്ദേഹവും സഹയാത്രികരും വിജനമായ ഒരു ചെറിയ ദ്വീപിൽ എത്തിപ്പെട്ടു. കുറച്ചു സമയത്തിനുശേഷം, കപ്പൽ ജോലിക്കാരിലൊരാൾ, ഡഫിന്റെ കൈവശമുണ്ടായിരുന്ന ബൈബിളിന്റെ ഒരു കോപ്പി കടൽത്തീരത്ത് അടിഞ്ഞതു കണ്ടെത്തി. പുസ്തകം ഉണങ്ങിയപ്പോൾ, ഡഫ് 107-ാം സങ്കീർത്തനം രക്ഷപ്പെട്ടവരെ വായിച്ചു കേൾപ്പിച്ചു, അവർ ധൈര്യപ്പെട്ടു. ഒടുവിൽ, ഒരു രക്ഷാപ്രവർത്തനത്തിനും മറ്റൊരു കപ്പൽച്ചേതത്തിനും ശേഷം ഡഫ് ഇന്ത്യയിലെത്തി.
ദൈവം യിസ്രായേല്യരെ വിടുവിച്ച ചില വഴികൾ 107-ാം സങ്കീർത്തനം വിവരിക്കുന്നു. ഡഫും കപ്പൽ യാത്രക്കാരും ഈ വാക്യങ്ങളോടു താദാത്മ്യപ്പെട്ട് ആശ്വസിച്ചു: ''അവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി. ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്ത് അവൻ അവരെ എത്തിച്ചു'' (വാ. 29-30). എന്നാൽ, യിസ്രായേല്യരെപ്പോലെ, അവരും ''യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും'' (വാ. 31) സ്തുതിച്ചു.
സങ്കീർത്തനം 107:28-30 നു സമാന്തരമായ ഒരു സംഭവം പുതിയ നിയമത്തിൽ നാം കാണുന്നു (മത്തായി 8:23-27; മർക്കൊസ് 4:35-41). അതിശക്തമായ കൊടുങ്കാറ്റ് ആരംഭിക്കുമ്പോൾ യേശുവും ശിഷ്യന്മാരും കടലിൽ ഒരു പടകിലായിരുന്നു. ശിഷ്യന്മാർ ഭയത്തോടെ നിലവിളിച്ചപ്പോൾ - ജഡത്തിൽ വെളിപ്പെട്ട ദൈവം ആയ - യേശു കടലിനെ ശാന്തമാക്കി. നമുക്കും ധൈര്യപ്പെടാം! നമ്മുടെ ശക്തനായ ദൈവവും രക്ഷകനുമായവൻ നമ്മുടെ നിലവിളികൾ കേൾക്കുകയും പ്രതികരിക്കുകയും നമ്മുടെ കൊടുങ്കാറ്റുകൾക്കു നടുവിലും നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
ദൈവകൃപയില്‍ വളരുക
ഇംഗ്ലീഷ് പ്രസംഗകന്‍ ചാള്‍സ് എച്ച്. സ്പര്‍ജന്‍ (1834-1892) ജീവിതം ''പൂര്‍ണ്ണ വേഗതയില്‍'' ജീവിച്ചു. പത്തൊന്‍പതാം വയസ്സില്‍ അദ്ദേഹം ഒരു പാസ്റ്ററായി. താമസിയാതെ വലിയ ജനക്കൂട്ടത്തോടു പ്രസംഗിക്കുവാനാരംഭിച്ചു. തന്റെ പ്രഭാഷണങ്ങളെല്ലാം അദ്ദേഹം വ്യക്തിപരമായി എഡിറ്റു ചെയ്തു, അവയാകെ അറുപത്തിമൂന്ന് വാല്യങ്ങളുണ്ടായിരുന്നു. കൂടാതെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പുസ്തകങ്ങളും മറ്റ് പുസ്തകങ്ങളും അദ്ദേഹം എഴുതി. അദ്ദേഹം സാധാരണയായി ആഴ്ചയില്‍ ആറു പുസ്തകങ്ങള്‍ വായിച്ചിരുന്നു! തന്റെ ഒരു പ്രസംഗത്തില്‍ സ്പര്‍ജന്‍ പറഞ്ഞു, ''ഒന്നും ചെയ്യാതിരിക്കുക എന്ന പാപം എല്ലാ പാപങ്ങളിലുംവെച്ച് ഏറ്റവും വലുതാണ്, കാരണം അതില്‍ മറ്റുള്ള മിക്കവയും ഉള്‍പ്പെട്ടിരിക്കുന്നു. . . . ഭയാനകമായ അലസത! ദൈവം നമ്മെ അതില്‍നിന്നു രക്ഷിക്കട്ടെ!''
ചാള്‍സ് സ്പര്‍ജന്‍ ഉത്സാഹത്തോടെയാണ് ജീവിച്ചത്, അതിനര്‍ത്ഥം ദൈവകൃപയില്‍ വളരാനും ദൈവത്തിനുവേണ്ടി ജീവിക്കാനും അദ്ദേഹം ''സകല ഉത്സാഹവും കഴിച്ചു'' എന്നാണ് (2 പത്രൊസ് 1:5). നാം ക്രിസ്തുവിന്റെ അനുഗാമികളാണെങ്കില്‍, ''സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്‌നേഹവും കൂട്ടിക്കൊണ്ട്'' (വാ. 5-7) യേശുവിനെപ്പോലെ കൂടുതല്‍ വളരാനുള്ള അതേ ആഗ്രഹവും കഴിവും നമ്മില്‍ പകര്‍ന്നുനല്‍കാന്‍ ദൈവത്തിനു കഴിയും.
നമുക്കോരോരുത്തര്‍ക്കും വ്യത്യസ്ത പ്രചോദനങ്ങള്‍, കഴിവുകള്‍, ഊര്‍ജ്ജ നിലകള്‍ എന്നിവയാണുള്ളത് - നമുക്കെല്ലാവര്‍ക്കും ചാള്‍സ് സ്പര്‍ജന്റെ വേഗതയില്‍ ജീവിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്യരുത്! എന്നാല്‍ യേശു നമുക്കുവേണ്ടി ചെയ്തതെല്ലാം മനസ്സിലാക്കുമ്പോള്‍, ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം നമുക്കുണ്ട്. അവിടുത്തേക്കുവേണ്ടി ജീവിക്കാനും സേവിക്കാനും ദൈവം നമുക്കു നല്‍കിയിട്ടുള്ള വിഭവങ്ങളിലൂടെ നാം നമ്മുടെ ശക്തി കണ്ടെത്തുന്നു. വലുതും ചെറുതുമായ നമ്മുടെ ശ്രമങ്ങളില്‍ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവത്തിനു തന്റെ ആത്മാവിലൂടെ കഴിയും.
അഗ്നിയാല്‍ ഇന്ധനം പകരപ്പെട്ടത്
ക്ഷീണിതരും കരിപുരണ്ടവരുമായ രണ്ട് അഗ്‌നിശമനസേനാംഗങ്ങള്‍ പ്രഭാതഭക്ഷണത്തിനായി ഒരു റെസ്‌റ്റോറന്റില്‍ കയറിയപ്പോള്‍, അവര്‍ ഒരു വെയര്‍ഹൗസിലെ തീയണക്കാന്‍ രാത്രി മുഴുവനും അധ്വാനിച്ചവരാണെന്ന് റ്റിവി വാര്‍ത്ത കണ്ടിരുന്ന വെയ്റ്റര്‍ അവരെ തിരിച്ചറിഞ്ഞു. തന്റെ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ വെയ്റ്റര്‍ അവരുടെ ബില്ലില്‍ ഇങ്ങനെ കുറിച്ചു, “നിങ്ങളുടെ പ്രഭാതഭക്ഷണം ഇന്ന് എന്റെ വക. മറ്റുള്ളവരെ സേവിക്കുന്നതിനും മറ്റെല്ലാവരും ഓടിപ്പോകുന്ന സ്ഥലങ്ങളിലേക്ക് ഓടിച്ചെല്ലുന്നതിനും. . . . അഗ്നിയാല്‍ ഇന്ധനം പകര്‍ന്ന് ധൈര്യസമേതം മുന്നോട്ടു പോകുന്നതിനും നന്ദി! എന്തു നല്ല മാതൃകയാണ് നിങ്ങള്‍!’’
പഴയനിയമത്തില്‍, മൂന്നു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ധൈര്യത്തിന്റെ ഒരു ഉദാഹരണം കാണാം: ശദ്രക്ക്, മേശക്, അബെദ്‌നെഗോ (ദാനീയേല്‍ 3). ബാബേല്‍ രാജാവു നിര്‍ത്തിയ ബിംബത്തെ വണങ്ങണമെന്നുള്ള ഉത്തരവ് അനുസരിക്കുന്നതിനുപകരം, ഈ ചെറുപ്പക്കാര്‍, തങ്ങളുടെ വിസമ്മതത്തിലൂടെ ദൈവത്തോടുള്ള സ്‌നേഹം ധൈര്യത്തോടെ കാണിച്ചു. എരിയുന്ന ചൂളയിലേക്ക് എറിയുന്ന ശിക്ഷയായിരുന്നു അവരുടേത്. എന്നിട്ടും ആ പുരുഷന്മാര്‍ പിന്നോട്ട് പോയില്ല: “ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിക്കുവാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍ നിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവു നിറുത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്‌കരിക്കുകയുമില്ല എന്നറിഞ്ഞാലും എന്ന് ഉത്തരം പറഞ്ഞു'' (വാ. 17-18).
ദൈവം അവരെ രക്ഷിക്കുക മാത്രമല്ല, അവരോടൊപ്പം തീയില്‍ നടക്കുകപോലും ചെയ്തു (വാ. 25-27). ഇന്നത്തെ നമ്മുടെ കഠിനമായ പരിശോധനകളിലും കഷ്ടങ്ങളിലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ഉറപ്പു നമുക്കും നേടാന്‍ കഴിയും. അവിടുന്നു മതിയായവനാണ്.
സര്‍വ്വാശ്വാസങ്ങളുടെയും ദൈവം
റ്റിമ്മി എന്ന പൂച്ചക്കുട്ടി സുഖം പ്രാപിക്കാന്‍ കഴിയാത്തവിധം രോഗാവസ്ഥയിലാണെന്നു കരുതി, ഉടമ അതിനെ ഒരു മൃഗസംരക്ഷണകേന്ദ്രത്തിലാക്കി. അവര്‍ അതിനെ ചികിത്സിച്ച് ആരോഗ്യത്തിലേക്കു തിരികെ കൊണ്ടുവന്നശേഷം, മൃഗഡോക്ടര്‍ അതിനെ ദത്തെടുത്തു. തുടര്‍ന്ന് അത് അഭയകേന്ദ്രത്തിലെ മുഴുസമയ അന്തേവാസിയായിത്തീര്‍ന്നു. ഇപ്പോള്‍ അത് തന്റെ ഹൃദ്യമായ സാന്നിധ്യം കൊണ്ടും സൗമ്യമായ മുരള്‍ച്ചകൊണ്ടും, ശസ്ത്രക്രിയ കഴിഞ്ഞതോ അല്ലെങ്കില്‍ രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്നതോ ആയ പൂച്ചകളെയും നായ്ക്കളെയും ആശ്വസിപ്പിച്ചുകൊണ്ടു സമയം ചെലവഴിക്കുന്നു.
നമ്മുടെ സ്‌നേഹവാനായ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നുവെന്നും അതിനു പകരമായി മറ്റുള്ളവര്‍ക്കു വേണ്ടി നമുക്ക് എന്തുചെയ്യാനാകുമെന്നും ഉള്ളതിന്റെ ഒരു ചെറിയ ചിത്രമാണ് ആ കഥ. നമ്മുടെ രോഗങ്ങളിലും പോരാട്ടങ്ങളിലും അവിടുന്നു നമ്മെ പരിപാലിക്കുകയും അവിടുത്തെ സാന്നിധ്യത്താല്‍ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 2 കൊരിന്ത്യരില്‍, അപ്പൊസ്തലനായ പൗലൊസ് നമ്മുടെ ദൈവത്തെ 'മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നല്കുന്ന ദൈവവും' എന്നു വിളിക്കുന്നു (1: 3). നാം നിരുത്സാഹപ്പെടുകയോ വിഷാദം അനുഭവിക്കുകയോ മോശമായ പെരുമാറ്റം നേരിടുകയോ ചെയ്യുമ്പോള്‍, അവിടുന്നു നമുക്കായി അവിടെയുണ്ട്. പ്രാര്‍ത്ഥനയില്‍ നാം അവിടുത്തെ സന്നിധിയിലേക്കു തിരിയുമ്പോള്‍, 'നമ്മുടെ കഷ്ടത്തില്‍ ഒക്കെയും അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു' (വാ. 4).
പക്ഷേ, 4-ാം വാക്യം അവിടെ അവസാനിക്കുന്നില്ല. തീവ്രമായ കഷ്ടതകള്‍ അനുഭവിച്ച പൗലൊസ് തുടരുന്നു, 'ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിക്കുവാന്‍ ശക്തരാകേണ്ടതിനാണത്.'' നമ്മുടെ പിതാവു നമ്മെ ആശ്വസിപ്പിക്കുകയും, നാം അവിടുത്തെ ആശ്വാസം അനുഭവിക്കുമ്പോള്‍, മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ നാം പ്രാപ്തരാകയും ചെയ്യുന്നു.
നമുക്കുവേണ്ടി കഷ്ടം സഹിച്ച നമ്മുടെ മനസ്സലിവുള്ള രക്ഷകന്‍, നമ്മുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും നമ്മെ ആശ്വസിപ്പിക്കാന്‍ കഴിയുന്നവനാണ് (വാ. 5). നമ്മുടെ വേദനയിലൂടെ അവിടുന്നു നമ്മെ സഹായിക്കുകയും മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാന്‍ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നു.
ഉദ്യാനത്തില്‍
എന്റെ പിതാവിനു പഴയ ഗാനങ്ങള്‍ ആലപിക്കാന്‍ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടഗാനങ്ങളിലൊന്ന് 'ഉദ്യാനത്തില്‍' ആയിരുന്നു. ചില വര്‍ഷങ്ങള്‍ക്കു മുമ്പ്, അദ്ദേഹത്തിന്റെ ശവസംസ്‌കാരവേളയില്‍ ഞങ്ങള്‍ അതു പാടി. കോറസ് വളരെ ലളിതമാണ്: 'അവന്‍ എന്നോടൊപ്പം നടക്കുന്നു, അവന്‍ എന്നോടു സംസാരിക്കുന്നു, ഞാന്‍ അവന്റേതാണെന്ന് അവന്‍ എന്നോടു പറയുന്നു, ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന സന്തോഷം മറ്റാരും അറിഞ്ഞിട്ടില്ലാത്തതാണ്.' ആ ഗാനം എന്റെ പിതാവിനു സന്തോഷം നല്‍കി - അത് എനിക്കും അങ്ങനെയായിരുന്നു.
1912 വസന്തകാലത്ത് ഈ ഗാനം രചിച്ച സി. ഓസ്റ്റിന്‍ മൈല്‍സ് പറഞ്ഞത്, യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായം വായിച്ചതിനുശേഷമാണു താന്‍ ഈ ഗാനം രചിച്ചതെന്നാണ്. 'അന്നു ഞാന്‍ അതു വായിക്കുമ്പോള്‍, ഞാന്‍ ആ രംഗത്തിന്റെ ഭാഗമാണെന്ന് തോന്നി. മറിയ കര്‍ത്താവിന്റെ മുമ്പില്‍ മുട്ടുകുത്തി 'റബ്ബൂനീ (ഗുരോ)'' എന്നു വിളിച്ച ആ നാടകീയ നിമിഷത്തിനു ഞാന്‍ ഒരു നിശ്ശബ്ദസാക്ഷിയായി മാറി.'
യോഹന്നാന്‍ 20-ല്‍, മഗ്ദലനക്കാരി മറിയ യേശുവിന്റെ ശൂന്യമായ കല്ലറയ്ക്കടുത്തു നിന്നു കരയുന്നതു നാം കാണുന്നു. അവള്‍ എന്തിനാണു കരയുന്നതെന്ന് അവളോടു ചോദിച്ച ഒരാളെ അവള്‍ അവിടെ കണ്ടു. അതു തോട്ടക്കാരനാണെന്നു കരുതിയ അവള്‍, ഉയിര്‍ത്തെഴുന്നേറ്റ രക്ഷകനോടു - യേശുവിനോട് - സംസാരിച്ചു! അവളുടെ ദുഃഖം സന്തോഷമായി മാറി, 'ഞാന്‍ കര്‍ത്താവിനെ കണ്ടു' എന്നു പറയാന്‍ അവള്‍ ശിഷ്യന്മാരുടെ അടുത്തേക്ക് ഓടി (വാ. 18).
യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ഉറപ്പു നമുക്കും ഉണ്ട്! അവിടുന്ന് ഇപ്പോള്‍ പിതാവിനോടൊപ്പം സ്വര്‍ഗ്ഗത്തിലാണ്, പക്ഷേ അവിടുന്നു നമ്മെ തനിയെ വിട്ടിട്ടില്ല. ക്രിസ്തുവിലുള്ള വിശ്വാസികള്‍ക്ക് അവിടുത്തെ ആത്മാവ് ഉള്ളില്‍ ഉണ്ട്, അവനിലൂടെ കര്‍ത്താവു നമ്മോടൊപ്പമുണ്ടെന്നും നാം അവിടുത്തെ വകയാണെന്നും അറിയുന്നതിലുള്ള ഉറപ്പും സന്തോഷവും നമുക്കുണ്ട്!
എന്നെ നോക്കൂ!
'എന്റെ വനദേവത രാജകുമാരിയുടെ നൃത്തം കണ്ടോളൂ മുത്തശ്ശീ!'' വിടര്‍ന്ന ചിരിയോടെ ഞങ്ങളുടെ മൂന്നുവയസ്സുള്ള ചെറുമകള്‍, ഞങ്ങളുടെ ക്യാബിന്റെ മുറ്റത്തു ചുറ്റിക്കറങ്ങിക്കൊണ്ട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവളുടെ 'നൃത്തം'' ഞങ്ങളില്‍ ചിരിയുണര്‍ത്തി. അവളുടെ മൂത്ത സഹോദരന്‍ വിളിച്ചുപറഞ്ഞു, 'അവള്‍ നൃത്തം ചെയ്യുകയല്ല, ഓടുകയാണ്' അതൊന്നും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിലുള്ള അവളുടെ സന്തോഷത്തെ കെടുത്തിയില്ല.
ആദ്യത്തെ ഓശാന ഞായറാഴ്ച, ഉയര്‍ച്ചതാഴ്ചകളുടെ ഒരു ദിവസമായിരുന്നു. യേശു കഴുതപ്പുറത്ത് യെരൂശലേമിലേക്കു വന്നപ്പോള്‍, ജനക്കൂട്ടം ആവേശത്തോടെ, 'ഹോശന്ന! . . . കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!'' (മത്തായി 21:9) എന്ന് ആര്‍ത്തു. എന്നിട്ടും ജനക്കൂട്ടത്തില്‍ പലരും റോമില്‍നിന്ന് തങ്ങളെ മോചിപ്പിക്കുന്ന ഒരു മശിഹായെ ആണു പ്രതീക്ഷിച്ചിരുന്നത്. അതേ ആഴ്ചയില്‍ അവരുടെ പാപങ്ങള്‍ക്കായി മരിക്കുന്ന ഒരു രക്ഷകനെയല്ലായിരുന്നു!
അന്നു വൈകുന്നേരം, യേശുവിന്റെ അധികാരത്തെ ചോദ്യം ചെയ്ത മഹാപുരോഹിതന്മാരുടെ കോപത്തെ വകവയ്ക്കാതെ, ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ''ദാവീദ്പുത്രനു ഹോശന്ന'' (വാ. 15) എന്ന് ആര്‍പ്പിട്ടുകൊണ്ട് സന്തോഷം പ്രകടിപ്പിച്ചു. ഒരുപക്ഷേ അവര്‍ കുതിച്ചുചാടിയയും ഈന്തപ്പനയുടെ കുരുത്തോല വീശിയുംകൊണ്ട് പ്രാകാരത്തിനു ചുറ്റും ഓടിനടന്നിരിക്കാം. അവനെ ആരാധിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 'ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു'' (വാ. 16) എന്ന് കോപിഷ്ഠരായ നേതാക്കളോട് യേശു പറഞ്ഞു. അവര്‍ രക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു!
താന്‍ ആരാണെന്ന് കാണാന്‍ യേശു നമ്മെയും ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, സന്തോഷം കവിഞ്ഞൊഴുകുന്ന ഒരു കുട്ടിയെപ്പോലെ, അവിടുത്തെ സന്നിധിയില്‍ സന്തോഷിക്കാനല്ലാതെ മറ്റൊന്നിനും നമുക്കു കഴികയില്ല.
ഒരു എസ്ഒഎസ് സന്ദേശം അയയ്ക്കുക
അലാസ്‌കയിലെ ഒരു പര്‍വതപ്രദേശത്തുള്ള ഒരു കുടിയേറ്റക്കാരന്റെ കുടിലിനു തീപിടിച്ചപ്പോള്‍, യുഎസിലെ ഏറ്റവും തണുപ്പുള്ള ആ സംസ്ഥാനത്ത് അഭയമില്ലാതെയും മതിയായ വിഭവങ്ങളില്ലാതെയും - കഠിനമായ കാലാവസ്ഥയില്‍ - ശീതകാലത്തിന്റെ മധ്യത്തില്‍ അയാള്‍ ഒറ്റപ്പെട്ടു. മൂന്നാഴ്ചയ്ക്കുശേഷം, ആ സ്ഥലത്തുകൂടി പറന്ന ഒരു വിമാനം അയാളെ രക്ഷപ്പെടുത്തി - മഞ്ഞില്‍ കരിപ്പൊടി ഉപയോഗിച്ച് അയാള്‍ എഴുതിയ ഒരു വലിയ എസ്ഒഎസ് പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയാണുണ്ടായത്.
സങ്കീര്‍ത്തനക്കാരനായ ദാവീദ് തീര്‍ച്ചയായും ദുരിതത്തിലായിരുന്നു. അസൂയാലുവായ ശൗല്‍ രാജാവ് അവനെ കൊല്ലുവാനായി വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ അവന്‍ ഗത്ത് നഗരത്തിലേക്ക് ഓടിപ്പോയി, അവിടെ തന്റെ ജീവന്‍ രക്ഷിക്കാനായി ഭ്രാന്തനാണെന്ന് നടിച്ചു (1 ശമൂവേല്‍ 21 കാണുക). ഈ സംഭവങ്ങളില്‍ നിന്നാണ് 34-ാം സങ്കീര്‍ത്തനം ഉണ്ടായത്. അവിടെവെച്ച് ദാവീദ് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും സമാധാനം കണ്ടെത്തുകയും ചെയ്തു (വാ. 4, 6). ദൈവം അവന്റെ അപേക്ഷ കേട്ട് അവനെ വിടുവിച്ചു.
നിങ്ങള്‍ നിരാശാജനകമായ ഒരു അവസ്ഥയില്‍ സഹായത്തിനായി ദൈവത്തോടു നിലവിളിക്കുകയാണോ? ഇന്നും നമ്മുടെ നിരാശാജനകമായ പ്രാര്‍ത്ഥനകള്‍ ദൈവം ശ്രദ്ധിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പുള്ളവരായിരിക്കുക. ദാവീദിന്റെ കാര്യത്തിലെന്നപോലെ, അവന്‍ നമ്മുടെ നിലവിളി ശ്രദ്ധിക്കുകയും നമ്മുടെ ഭയം അകറ്റുകയും ചെയ്യുന്നു (വാ. 4) - ചിലപ്പോള്‍ 'സകല കഷ്ടങ്ങളില്‍നിന്നും' നമ്മെ രക്ഷിക്കുകയും ചെയ്യുന്നു (വാ. 6).
'നിന്റെ ഭാരം യഹോവയുടെമേല്‍ വച്ചുകൊള്ളുക; അവന്‍ നിന്നെ പുലര്‍ത്തും'' എന്നു തിരുവചനം നമ്മെ ക്ഷണിക്കുന്നു (സങ്കീര്‍ത്തനം 55:22). നമ്മുടെ വിഷമകരമായ സാഹചര്യങ്ങളെ ദൈവത്തിലേക്ക് കൊണ്ടുവരുമ്പോള്‍, നമുക്ക് ആവശ്യമായ സഹായം അവിടുന്ന് നല്‍കുമെന്ന് നമുക്ക് വിശ്വസിക്കാം. അവന്റെ കഴിവുള്ള കൈകളില്‍ നാം സുരക്ഷിതരാണ്.
പരിവൃത്തിയെ തകര്‍ക്കുക
ഡേവിഡിന് ആദ്യത്തെ അടി കിട്ടുന്നത്, ഏഴാം ജന്മദിനത്തില്‍ അബദ്ധത്തില്‍ ഒരു ജനല്‍ച്ചില്ല് തകര്‍ത്തതിനെത്തുടര്‍ന്ന് പിതാവിന്റെ കൈയില്‍നിന്നാണ്. ''ഡാഡി എന്നെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു,'' ഡേവിഡ് പറഞ്ഞു. ''അതിനുശേഷം അദ്ദേഹം ക്ഷമ ചോദിച്ചു. അദ്ദേഹം ഒരു കഠിന മദ്യപാനിയായിരുന്നു, ഇത് ഇപ്പോള്‍ ഞാന്‍ പരമാവധി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പരിവൃത്തിയാണ്.'
എന്നാല്‍ ഡേവിഡിന് ഈ നിലയിലെത്താന്‍ വളരെയധികം സമയമെടുത്തു. അവന്റെ കൗമാരപ്രായവും ഇരുപതുകളും ഭൂരിഭാഗവും ജയിലിലും നിരീക്ഷണത്തിലും ആസക്തി ചികിത്സാ കേന്ദ്രങ്ങളിലും പരോളിലുമായി ചിലവഴിച്ചു. തന്റെ സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി അനുഭവപ്പെട്ടപ്പോള്‍, ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ഒരു ചികിത്സാ കേന്ദ്രത്തില്‍വെച്ച് യേശുവുമായുള്ള ഒരു ബന്ധത്തിലൂടെ അവന്‍ പ്രതീക്ഷ കണ്ടെത്തി.
ഡേവിഡ് പറയുന്നു: ''ഞാന്‍ നിരാശയല്ലാതെ മറ്റൊന്നിനാലും നിറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ എന്നെ മറ്റൊരു ദിശയിലേക്ക് നയിക്കുന്നു. ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഞാന്‍ ആദ്യം ദൈവത്തോട് പറയുന്നത് എന്റെ ഇഷ്ടം ഞാന്‍ അവനു സമര്‍പ്പിക്കുന്നു എന്നാണ്.'
നമ്മുടെ തെറ്റായ പ്രവൃത്തി മൂലമോ മറ്റുള്ളവരുടെ തെറ്റ് മൂലമോ തകര്‍ന്ന ജീവിതങ്ങളുമായി നാം ദൈവത്തിങ്കലേക്കു വരുമ്പോള്‍, ദൈവം നമ്മുടെ തകര്‍ന്ന ഹൃദയങ്ങളെ എടുത്ത് നമ്മെ പുതിയവരാക്കുന്നു: ''ഒരുത്തന്‍ ക്രിസ്തുവിലായാല്‍ ... പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു' (2 കൊരിന്ത്യര്‍ 5:17). ക്രിസ്തുവിന്റെ സ്‌നേഹവും ജീവനും നമ്മുടെ ഭൂതകാല ചക്രങ്ങളിലേക്ക് കടന്ന് നമുക്ക് ഒരു പുതിയ ഭാവി നല്‍കുന്നു (വാ. 14-15). അത് അവിടെ അവസാനിക്കുന്നില്ല! നമ്മുടെ ജീവിതത്തിലുടനീളം, ദൈവം നമ്മില്‍ ചെയ്തതും തുടരുന്നതുമായ കാര്യങ്ങളില്‍ ഓരോ നിമിഷവും പ്രത്യാശയും ശക്തിയും കണ്ടെത്താന്‍ നമുക്കു കഴിയും