നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മോനിക്ക ബ്രാന്‍ഡ്‌സ്

മാപ്പു നല്‍കുന്നതിലൂടെ ഒരു ഭാവി

1994 ല്‍, ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിന് (വംശീയ വേര്‍തിരിവ്) അറുതി വരുത്തി ജനാധിപത്യത്തിലേക്ക് സര്‍ക്കാര്‍ വഴിമാറിയപ്പോള്‍, വര്‍ണ്ണവിവേചനത്തിന്‍ കീഴില്‍ ചെയ്ത കുറ്റകൃത്യങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന വിഷമകരമായ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നു. രാജ്യത്തെ നേതാക്കള്‍ക്ക് ഭൂതകാലത്തെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല, എങ്കിലും കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷകള്‍ നല്‍കുന്നത് രാജ്യത്തിന്റെ മുറിവുകളെ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളു. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പായ ഡെസ്മണ്ട് ടുട്ടു തന്റെ 'നോ ഫ്യൂച്ചര്‍ വിത്തൗട്ട് ഫോര്‍ഗീവ്‌നെസ്സ്' (മാപ്പു നല്‍കാതെ ഒരു ഭാവിയില്ല) എന്ന പുസ്തകത്തില്‍ വിശദീകരിച്ചതുപോലെ, ''ഞങ്ങള്‍ക്ക് നീതി ലഭിക്കുമായിരുന്നു, നീതി നേടാമായിരുന്നു, പക്ഷേ ദക്ഷിണാഫ്രിക്ക ചാരത്തില്‍ തന്നെ കിടക്കുമായിരുന്നു.''

ട്രൂത്ത് ആന്‍ഡ് റിക്കണ്‍സിലിയേഷന്‍ കമ്മറ്റി സ്ഥാപിച്ചതിലൂടെ, സത്യം, നീതി, കരുണ എന്നിവ പിന്തുടരാനുള്ള പ്രയാസകരമായ പാത പുതിയ ജനാധിപത്യം തിരഞ്ഞെടുത്തു. കുറ്റവാളികള്‍ക്ക് യഥാസ്ഥാപനത്തിനുള്ള ഒരു വഴി വാഗ്ദാനം ചെയ്തു - അവര്‍ കുറ്റകൃത്യങ്ങള്‍ ഏറ്റുപറയാനും പരിഹാരം വരുത്താനും തയ്യാറാണെങ്കില്‍. ധൈര്യത്തോടെ സത്യത്തെ അഭിമുഖീകരിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് സൗഖ്യം കണ്ടെത്താന്‍ കഴിയൂ.

ഒരു തരത്തില്‍ പറഞ്ഞാല്‍, നാമെല്ലാവരും അഭിമുഖീകരിക്കുന്ന പോരാട്ടത്തെ ദക്ഷിണാഫ്രിക്കയുടെ ധര്‍മ്മസങ്കടം പ്രതിഫലിപ്പിക്കുന്നു. നീതിയെയും കരുണയെയും ഒരേസമയം പിന്തുടരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു (6:8), എങ്കിലും കരുണ പലപ്പോഴും ഉത്തരവാദിത്വമേല്‍ക്കാനുള്ള വിമുഖതയുടെ ലക്ഷണമായി കണക്കാക്കപ്പെടാറുണ്ട്. അതുപോലെ നീതിയെ ആവശ്യപ്പെടുന്നതു പ്രതികാരത്തിന്റെ വളച്ചൊടിക്കപ്പെട്ട രൂപമായും.

''തിന്മയെ വെറുക്കുന്നതും'' (റോമര്‍ 12:9) നമ്മുടെ ''അയല്‍ക്കാരന്റെ'' രൂപാന്തരത്തിനും നന്മയ്ക്കും വേണ്ടി വാഞ്ഛിക്കുന്നതുമായ (13:10) ഒരു സ്‌നേഹമാണ് നമ്മുടെ മുന്നോട്ടുള്ള ഏക പാത. ക്രിസ്തുവിന്റെ ആത്മാവിന്റെ ശക്തിയിലൂടെ, നന്മയാല്‍ തിന്മയെ ജയിക്കുന്ന ഒരു ഭാവി ഉണ്ടായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്ന് നമുക്ക് പഠിക്കാന്‍ കഴിയും (12:21).

ഉപയോഗപ്രദമായ പരീക്ഷ

പതിനഞ്ചാം നൂറ്റാണ്ടിലെ സന്യാസി തോമസ് അക്കെമ്പിസ്, ക്രിസ്താനുകരണം എന്ന പ്രിയപ്പെട്ട ക്ലാസിക് ഗ്രന്ഥത്തില്‍, പരീക്ഷയെക്കുറിച്ചുള്ള ഒരു അതിശയകരമായ ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു. പരീക്ഷ നമ്മെ നയിച്ചേക്കാവുന്ന വേദനകളിലും ബുദ്ധിമുട്ടുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അദ്ദേഹം എഴുതുന്നു, '[പരീക്ഷകള്‍] ഉപയോഗപ്രദമാണ്, കാരണം അവ നമ്മെ താഴ്മയുള്ളവരാക്കുന്നു, അവയ്ക്ക് നമ്മെ ശുദ്ധീകരിക്കാനും പഠിപ്പിക്കാനും കഴിയും'' അദ്ദേഹം വിശദീകരിക്കുന്നു, ''വിജയത്തിന്റെ താക്കോല്‍ യഥാര്‍ത്ഥ താഴ്മയും ക്ഷമയുമാണ്; അവയില്‍ നാം ശത്രുവിനെ ജയിക്കുന്നു.'

താഴ്മയും ക്ഷമയും. പരീക്ഷളോട് ഞാന്‍ സ്വാഭാവികമായും പ്രതികരിച്ചെങ്കില്‍ ക്രിസ്തുവിനോടൊപ്പമുള്ള എന്റെ നടപ്പ് എത്ര വ്യത്യസ്തമായിരിക്കും! പലപ്പോഴും, ഞാന്‍ പ്രതികരിക്കുന്നത് ലജ്ജ, നിരാശ, പോരാട്ടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അക്ഷമ എന്നിവയിലൂടെയാണ്.

എന്നാല്‍, യാക്കോബ് 1 ല്‍ നിന്ന് നാം പഠിക്കുന്നതുപോലെ, നാം അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളും പരീക്ഷകളും ലക്ഷ്യമില്ലാത്തതോ നാം സഹിക്കുന്ന കേവലം ഒരു ഭീഷണിയോ ആയിരിക്കണമെന്നില്ല. പരീക്ഷകള്‍ക്ക് വഴങ്ങുന്നത് ഹൃദയത്തകര്‍ച്ചയ്ക്കും വിനാശത്തിനും കാരണമാകുമെങ്കിലും (വാ. 13-15), അവന്റെ ജ്ഞാനവും കൃപയും തേടി താഴ്മയുള്ള ഹൃദയങ്ങത്തോടെ നാം ദൈവത്തിലേക്ക് തിരിയുമ്പോള്‍, അവന്‍ 'ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി
കൊടുക്കുന്നു' (വാ. 5) . നമ്മിലുള്ള അവിടുത്തെ ശക്തിയിലൂടെ, നമ്മുടെ പരീക്ഷകളും പാപത്തെ ചെറുക്കാനുള്ള പോരാട്ടങ്ങളും സ്ഥിരോത്സാഹം വളര്‍ത്തുന്നു, അങ്ങനെ നാം 'ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും' ആകുന്നു (വാ. 4).

നാം യേശുവില്‍ ആശ്രയിക്കുമ്പോള്‍, ഭയത്തോടെ ജീവിക്കാന്‍ ഒരു കാരണവുമില്ല. ദൈവത്തെ സ്‌നേഹിക്കുന്ന മക്കളെന്ന നിലയില്‍, പരീക്ഷകളെ അഭിമുഖീകരിക്കുമ്പോള്‍ നമുക്ക് അവിടുത്തെ സ്‌നേഹനിര്‍ഭരമായ കരങ്ങളില്‍ വിശ്രമിക്കുവാനും സമാധാനം കണ്ടെത്താനും കഴിയും.

കൊമ്പുകളില്‍ വസിക്കുക

നിങ്ങള്‍ അവനില്‍ ആശ്രയിക്കുമ്പോള്‍ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കും. നിങ്ങളുടെ വേരുകള്‍ ദൈവസ്‌നേഹത്തിലേക്ക് ആഴത്തില്‍ ഇറങ്ങുകയും നിങ്ങളെ ശക്തരാക്കുകയും ചെയ്യും. എഫെസ്യര്‍ 3:17 (NLT)

സമ്മര്‍ദ്ദം നിറഞ്ഞ ഒരാഴ്ചയ്ക്ക് ശേഷം ഞാന്‍ എന്റെ കൗണ്‍സിലറോട് എന്റെ ഉയര്‍ന്നും താണും നിന്ന വികാരങ്ങളെക്കുറിച്ചു പങ്കിടുമ്പോള്‍ അവള്‍ ആലോചനാപൂര്‍വ്വം ശ്രദ്ധിച്ചു. അതിനുശേഷം ജനാല തുറന്ന് മരങ്ങളെ നോക്കാന്‍ അവള്‍ എന്നെ ക്ഷണിച്ചു. ഓറഞ്ച് കായ്ച്ചുകിടക്കുന്ന ശാഖകള്‍ കാറ്റില്‍ ആടുന്നതു ഞാന്‍ കണ്ടു.

തായ്ത്തടി കാറ്റില്‍ അനങ്ങുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ട് എന്റെ കൗണ്‍സിലര്‍ വിശദീകരിച്ചു, ''എല്ലാ ദിശകളില്‍ നിന്നും കാറ്റ് നമ്മുടെ ജീവിതത്തിലേക്ക് വീശുമ്പോള്‍ നമ്മള്‍ ഇത്തരത്തിലാണ്. തീര്‍ച്ചയായും നമ്മുടെ വികാരങ്ങള്‍ മുകളിലേക്കും താഴേക്കും ഇളകിക്കൊണ്ടിരിക്കും. എന്നാല്‍ ചിലപ്പോള്‍ നാം ജീവിക്കുന്നത് നമുക്ക് ശാഖകള്‍ മാത്രമാണുള്ളത് എന്ന നിലയിലാണ്. നിങ്ങളുടെ സ്വന്തം തായ്ത്തടി കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുവഴി, ജീവിതം എല്ലാ ഭാഗത്തുനിന്നും നിങ്ങളെ വലിക്കുമ്പോഴും, നിങ്ങളുടെ ശാഖകളില്‍ അല്ല നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങള്‍ അപ്പോഴും സുരക്ഷിതവും സുസ്ഥിരവുമായിരിക്കും.'

ഇത് എന്നെ സ്പര്‍ശിച്ച ഒരു ചിത്രമാണ്; പൗലൊസ് എഫെസൊസിലെ പുതിയ വിശ്വാസികള്‍ക്ക് നല്‍കിയതും സമാനമായ ചിത്രമാണ്. ദൈവത്തിന്റെ അതിശയകരമായ ദാനത്തെക്കുറിച്ച് - അതിശയകരമായ ലക്ഷ്യവും മൂല്യവുമുള്ള ഒരു പുതിയ ജീവിതം - അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ട് (എഫെസ്യര്‍ 2:6-10), ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അവര്‍ ആഴത്തില്‍ ''വേരൂന്നുകയും അടിസ്ഥാനപ്പെടുകയും'' ചെയ്യുമെന്നും (3:17) 'ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്നവര്‍'' (4:14) ആകയില്ലെന്നും ഉള്ള തന്റെ പ്രത്യാശ പൗലൊസ് പങ്കുവയ്ക്കുന്നു.

നമ്മുടെ കാര്യത്തില്‍, നമ്മുടെ ഭയം, അരക്ഷിതാവസ്ഥ എന്നിവയാല്‍ അരക്ഷിതവും ദുര്‍ബലവുമാണെന്ന് തോന്നുന്നത് എളുപ്പമാണ്. എന്നാല്‍ ക്രിസ്തുവിലുള്ള നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തില്‍ നാം വളരുമ്പോള്‍ (വാ. 22-24), ക്രിസ്തുവിന്റെ ശക്തിയാലും സൗന്ദര്യത്താലും പോഷിപ്പിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്ന ആഴത്തിലുള്ള സമാധാനം (വാ. 15-16). ദൈവവുമായും അന്യോന്യവും നമുക്ക് അനുഭവിക്കാന്‍ കഴിയും (വാ. 3).

രഹസ്യം

ചില സമയങ്ങളില്‍ എന്റെ പൂച്ച ടോം ഫോമോ (നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം) എന്ന ഒരു മോശം അവസ്ഥയാല്‍ കഷ്ടപ്പെടുന്നതായി ഞാന്‍ സംശയിക്കുന്നു. ഞാന്‍ പലചരക്ക് സാധനങ്ങളുമായി വീട്ടിലെത്തുമ്പോള്‍, ടോം ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ ഓടുന്നു. ഞാന്‍ പച്ചക്കറികള്‍ അരിയുമ്പോള്‍, അതു നോക്കിക്കൊണ്ട് അവന്‍ രണ്ടു കാലില്‍ നില്‍ക്കുകയും പങ്കിടാന്‍ എന്നോട് അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ടോമിന് ഇഷ്ടപ്പെടുന്നതെന്തും ഞാന്‍ നല്‍കുമ്പോള്‍, അവനു പെട്ടെന്ന് താല്‍പര്യം നഷ്ടപ്പെടും, വിരസമായ നീരസത്തോടെ അകന്നുപോകുന്നു.

പക്ഷെ എന്റെ കൊച്ചു കൂട്ടുകാരനോട് കോപിക്കുന്നത് കപടമാണ്. എന്റെ സ്വന്തം തൃപ്തി വരാത്ത വിശപ്പിനെയാണ് അവന്റെ സ്വഭാവം പതിഫലിപ്പിക്കുന്നത്, അതായത് 'ഇപ്പോള്‍'' എന്നത് രിക്കലും മതിയാകില്ലെന്ന എന്റെ ധാരണ.

പൗലൊസിന്റെ അഭിപ്രായത്തില്‍, സംതൃപ്തി സ്വാഭാവികമല്ല - അത് പഠിച്ചതാണ് (ഫിലിപ്പിയര്‍ 4:11). സ്വന്തമായിട്ടാണെങ്കില്‍, തൃപ്തികരമെന്ന് നമ്മള്‍ കരുതുന്നതെന്തും നമ്മള്‍ തീവ്രമായി പിന്തുടരുന്നു, അത് തൃപ്തിപ്പെടുത്തുകയില്ല എന്നറിയുന്ന നിമിഷം അടുത്ത കാര്യത്തിലേക്ക് നീങ്ങുന്നു. മറ്റ് സമയങ്ങളില്‍, സംശയാസ്പദമായ എല്ലാ ഭീഷണികളില്‍ നിന്നും നമ്മെത്തന്നെ സംരക്ഷിക്കുന്ന ഉല്‍ക്കണ്ഠയുടെ രൂപത്തിലേക്ക് നമ്മുടെ അസംതൃപ്തി മാറുന്നു.

വിരോധാഭാസമെന്നു പറയട്ടെ, ചില സമയങ്ങളില്‍ യഥാര്‍ത്ഥ സന്തോഷത്തില്‍ എത്തുന്നതിന് നാം ഏറ്റവും ഭയപ്പെടുന്ന കാര്യങ്ങള്‍ അനുഭവിക്കേണ്ടതുണ്ട്. ഏറ്റവും മോശമായ ജീവിതത്തിന്റെ പല അനുഭവങ്ങളും അനുഭവിച്ചറിഞ്ഞ പൗലൊസിന് യഥാര്‍ത്ഥ സംതൃപ്തിയുടെ ''രഹസ്യത്തിന്'' സാക്ഷ്യം വഹിക്കാന്‍ കഴിയും (വാ. 11-12) - നിഗൂഢമായ യാഥാര്‍ത്ഥ്യം, സമ്പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള നമ്മുടെ ആഗ്രഹങ്ങള്‍ നാം ദൈവത്തിങ്കലേക്കു കൊണ്ടുവരുമ്പോള്‍, നാം വിശദീകരിക്കാനാവാത്ത സമാധാനം അനുഭവിക്കുകയും (വാ. 6-7), ക്രിസ്തുവിന്റെ ശക്തി, സൗന്ദര്യം, കൃപ എന്നിവയുടെ ആഴങ്ങളിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യുന്നു.

ഇവിടെയായിരിക്കുമോ വ്യാളികള്‍?

മധ്യകാലഘട്ടത്തിലെ ഭൂപടങ്ങളില്‍, ഭൂപട നിര്‍മ്മാതാക്കള്‍ മനസ്സിലാക്കിയിരുന്ന അന്നത്തെ ലോകത്തിന്റെ അതിര്‍ത്തിയില്‍ 'ഇവിടെയായിരിക്കും വ്യാളികള്‍' എന്നു രേഖപ്പെടുത്തുമായിരുന്നു എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു - അതിനോടൊപ്പം അവിടെ പതുങ്ങിയിരിക്കാന്‍ സാധ്യതയുള്ള ഭയാനക രൂപമുള്ള വ്യാളികളുടെ ചിത്രവും കൊടുത്തിരുന്നു.

മധ്യകാല ഭൂപട നിര്‍മ്മാതാക്കള്‍ ആ വാക്കുകള്‍ രേഖപ്പെടുത്തി എന്നതിനു തെളിവുകള്‍ ഒന്നുമില്ല, എങ്കിലും അവര്‍ അങ്ങനെ എഴുതിയെന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. കാരണം 'ഇവിടെയായിരിക്കും വ്യാളികള്‍'' എന്നത് ആ സമയത്ത് ഞാനായിരുന്നുവെങ്കില്‍ എഴുതുവാന്‍ സാധ്യതയുള്ള വാക്കുകളായിരുന്നു അവ - വിശാലമായ അജ്ഞാത ഇടത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്തു സംഭവിക്കും എന്നറിയില്ലെങ്കിലും, അതൊരിക്കലും നല്ലതായിരിക്കില്ല എന്നു സൂചിപ്പിക്കുന്ന വാക്കുകളാണവ.

എന്നാല്‍ സ്വയ-പ്രതിരോധത്തിനും അപകടം ഒഴിവാക്കലിനും ഞാന്‍ സ്വീകരിക്കാനാഗ്രഹിക്കുന്ന നയത്തിന് ഒരു പ്രശ്‌നമുണ്ട്: യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍ ധൈര്യമുള്ളവളായിരിക്കാന്‍ ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നതിന്റെ നേരെ വിപരീതമാണത് (2 തിമൊഥെയൊസ് 1:7).

യഥാര്‍ത്ഥത്തില്‍ അപകടകരമായതെന്ത് എന്നതിനെക്കുറിച്ചു ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്ന് ഒരുവന്‍ പറഞ്ഞേക്കാം. പൗലൊസ് വിശദീകരിക്കുന്നതുപോലെ, തകര്‍ന്ന ഒരു ലോകത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നത് ചിലപ്പോഴൊക്കെ വേദനാജനകമാണ് (വാ. 8). എന്നാല്‍ മരണത്തില്‍ നിന്നു ജീവനിലേക്കു കൊണ്ടുവരപ്പെട്ടവരും തുടര്‍ന്നുള്ള ആത്മനിറവിന്‍ ജീവിതം ഉള്ളിലുള്ളവരും പുറത്തേക്കൊഴുക്കുന്നവരും എന്നനിലയില്‍ (വാ. 9-10, 14) നമുക്കെങ്ങനെ മറിച്ചായിരിക്കാന്‍ കഴിയും?

ഇത്രയും സ്തംഭിപ്പിക്കുന്ന ഒരു ദാനം ദൈവം നമുക്കു തരുമ്പോള്‍, ഭയത്തോടെ ഉള്‍വലിയുന്നതാണ് യഥാര്‍ത്ഥ ദുരന്തം-ആരും കടന്നുചെന്നിട്ടില്ലാത്ത മേഖലകളിലേക്ക് ക്രിസ്തുവിനെ അനുഗമിച്ചു കടന്നു ചെല്ലുമ്പോള്‍ നാം നേരിടാന്‍ സാധ്യതയുള്ള എന്തിനെക്കാളും ഭയാനകമായതാണത് (വാ. 6-8, 12). നമ്മുടെ ഹൃദയവും ഭാവിയും അവനില്‍ ഭരമേല്പിച്ച് ആശ്രയിക്കാന്‍ നമുക്കു കഴിയും (വാ. 12).

'നിന്നെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം'

മൂന്നു വയസ്സുള്ള എന്റെ അനന്തരവള്‍ ജെന്നയ്ക്ക്് എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തെ അലിയിക്കുന്ന ഒരു ഭാവപ്രകടനമുണ്ട്. എന്തിനെയെങ്കിലും അവള്‍ അത്യധികം ഇഷ്ടപ്പെട്ടാല്‍ (വല്ലാതെ സ്‌നേഹിച്ചാല്‍), അതു ബനാന ക്രീം പൈയോ, ട്രാംപൊലീനില്‍ ചാടുന്നതോ, ഫ്രിസ്ബീ കളിക്കുന്നതോ എന്തുമായിക്കൊള്ളട്ടെ, അവള്‍ പറയും, 'ഞാന്‍ അതിനെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം!' (നാടകീയമായി കൈകള്‍ വിരിച്ചു പിടിച്ചുകൊണ്ടാണ് 'മുഴുലോകത്തോളം' പറയുന്നത്).

അതുപോലെ സ്‌നേഹിക്കാന്‍ അവസാനമായി ഞാന്‍ എന്നാണ് ധൈര്യപ്പെട്ടത്? ഒന്നും പിടിച്ചുവയ്ക്കാതെ, ഒട്ടും ഭയപ്പെടാതെ? എന്നു ചിലപ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്.

'ദൈവം സ്‌നേഹം തന്നേ' യോഹന്നാന്‍ ആവര്‍ത്തിച്ച് എഴുതി (1 യോഹന്നാന്‍ 4:8,16), അതിനു കാരണം ദൈവത്തിന്റെ സ്‌നേഹം - നമ്മുടെ കോപമോ, ഭയമോ, ലജ്ജയോ അല്ല - ആണ് യാഥാര്‍ത്ഥ്യത്തിന്റെ ആഴമോറിയ അടിസ്ഥാനം എന്ന സത്യം മുതിര്‍ന്നവരായ നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമാണ് എന്നതായിരിക്കാം (1:7-9; 3:18). പ്രകാശം വെളിച്ചത്തുകൊണ്ടുവരുന്നത് എത്ര വേദനാജനകമായ സത്യമായാലും, നാം അപ്പോഴും സ്‌നേഹിക്കപ്പെടുന്നു എന്നു നമുക്കറിയാന്‍ കഴിയും (4:10,18; റോമര്‍ 8:1).

'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം' എന്ന് ജെന്നാ എന്നോടു പറഞ്ഞപ്പോള്‍ 'ഞാനും നിന്നെ സ്‌നേഹിക്കുന്നു-മുഴു ലോകത്തോളം' എന്നു ഞാന്‍ മറുപടി പറഞ്ഞു. ഓരോ നിമിഷവും ഞാന്‍ അറുതിയില്ലാത്ത സ്‌നേഹത്താലും കൃപയാലും പിടിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സൗമ്യമായ ഓര്‍മ്മപ്പെടുത്തലിന് ഞാന്‍ നന്ദിയുള്ളവളായിരുന്നു.

ട്രോളുകളെ പോഷിപ്പിക്കരുത്

'ട്രോളുകളെ പോഷിപ്പിക്കരുത്' എന്ന പ്രയോഗം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇന്ന് ഡിജിറ്റല്‍ ലോകത്തെ ഒരു പുതിയ പ്രശ്നമാണ് 'ട്രോള്‍'-വാര്‍ത്തകളെ സംബന്ധിച്ചും സോഷ്യല്‍ മീഡിയായിലെ ചര്‍ച്ചകളെക്കുറിച്ചും മനപ്പൂര്‍വ്വമായി പോസ്റ്റു ചെയ്യുന്ന പരിഹാസദ്യോതകവും മുറിപ്പെടുത്തുന്നതുമായ വിമര്‍ശനങ്ങളെയാണ് ട്രോള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ അവഗണിക്കുന്നത് - ട്രോളിനെ പോഷിപ്പിക്കാതിരിക്കുന്നത് - ട്രോളര്‍മാര്‍ക്ക് മുന്നോട്ടു പോകാന്‍ തടസ്സമായിത്തീരും.

ക്രിയാത്മകമല്ലാത്ത സംഭാഷണങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി താല്പര്യമില്ലാത്ത ആളുകളുമായുള്ള ഏറ്റുമുട്ടല്‍ തീര്‍ച്ചയായും പുതിയ കാര്യമല്ല. 'ട്രോളുകളെ പോഷിപ്പിക്കരുത്' എന്ന പ്രയോഗം ഒരുപക്ഷേ സദൃശവാക്യങ്ങള്‍ 26:4 ന്റെ ആധുനിക കാല പതിപ്പായിരിക്കാം. ധിക്കാരിയും കേള്‍ക്കാന്‍ മനസ്സില്ലാത്തവനുമായ ഒരുവനോടു തര്‍ക്കിക്കുന്നത് അവരുടെ നിലവാരത്തിലേക്കു താഴാന്‍ നമ്മെ പ്രേരിപ്പിക്കും എന്നാണ് അവിടെ മുന്നറിയിപ്പു നല്‍കുന്നത്.

എന്നിരിന്നാലും...ഏറ്റവും ധാര്‍ഷ്ട്യക്കാരനെന്നു തോന്നുന്ന വ്യക്തിയും ദൈവത്തിന്റെ സ്വരൂപവാഹിയായ അതുല്യ വ്യക്തിത്വമാണ്. മറ്റുള്ളവരെ അവഗണിക്കുന്നതില്‍ നാം തിടുക്കം കാട്ടുമ്പോള്‍ നാമാണ് ധാര്‍ഷ്ട്യം കാണിക്കുന്നതും ദൈവകൃപ സ്വീകരിക്കുന്നതിനെ നിരസിക്കുവാന്‍ തിടുക്കം കാണിക്കുന്നതും (മത്തായി 5:22 കാണുക). എന്തുകൊണ്ടാണ് സദൃശവാക്യങ്ങള്‍ നേരെ വിപരീതമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് എന്നതിനുള്ള കാരണങ്ങളിലൊന്നാണിത്. ഓരോ സാഹചര്യത്തിലും മറ്റുള്ളവരോട് ഏറ്റവും നന്നായി സ്നേഹം പ്രദര്‍ശിപ്പിക്കേണ്ടതെങ്ങനെയെന്നു വിവേചിച്ചറിയാന്‍ താഴ്മയോടും പ്രാര്‍ത്ഥനയോടുംകൂടെയുള്ള ദാവാശ്രയം ആവശ്യമാണ് (കൊലൊസ്യര്‍ 4:5-6 കാണുക). ചിലപ്പോള്‍ നാം സംസാരിക്കണം, മറ്റു ചിലപ്പോള്‍ മൗനം പാലിക്കുകയാണുത്തമം.

എങ്കിലും നാം ദൈവത്തോടു മനസ്സു കഠിനപ്പെടുത്തി എതിരായിരുന്ന സമയത്തുപോലും നമ്മെ തന്നോട് അടുപ്പിച്ച ദൈവം ഓരോ വ്യക്തിയുടെ ഹൃദയത്തിലും ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നറിയുന്നത് ഏതു സമയത്തും സമാധാനം കണ്ടെത്താന്‍ നമ്മെ സഹായിക്കും (റോമര്‍ 5:6). ക്രിസ്തുവിന്റെ സ്നേഹം നാം പങ്കുവയ്ക്കുമ്പോള്‍ അവന്റെ ജ്ഞാനത്തില്‍ നമുക്ക് ആശ്രയിക്കാം.

നിങ്ങള്‍ സ്വസ്ഥമാകുക!

'നിങ്ങള്‍ സ്വസ്ഥമാകുക,'' ഡിസ്‌നിയുടെ റസ്‌ക്യൂവേഴ്‌സ് ഡൗണ്‍ അണ്ടറില്‍ മുറിവേറ്റ ആല്‍ബട്രോസ് വില്‍വര്‍ എന്ന വിമുഖനായ രോഗിയെ ചികിത്സിച്ചുകൊണ്ട് ഡോക്ടര്‍ കടുപ്പിച്ചു പറഞ്ഞു. 'സ്വസ്ഥമാകാനോ? ഞാന്‍ സ്വസ്ഥമായിരിക്കുകയാണ്' അസ്വസ്ഥനാണെന്ന് തികച്ചും വ്യക്തമായിട്ടും, വേദനോടെയുള്ള ഞരക്കത്തിനിടയില്‍പരിഹാസരൂപേണ വില്‍ബര്‍ പ്രതികരിച്ചു. 'ഇനി കൂടുതല്‍ സ്വസ്ഥനായാല്‍ ഞാന്‍ മരിച്ചുപോകും.'

നിങ്ങളോടു ബന്ധമുള്ളതായി തോന്നുന്നുണ്ടോ? ഡോക്ടറുടെ സംശയാസ്പദമായ ചികിത്സാരീതിയുടെ (രോഗാതുരമായ ഒരു കോശം മുറിച്ചു മാറ്റാന്‍ ചെയിന്‍ സോ ഉപയോഗിക്കുന്നതുപോലെയുള്ള) വെളിച്ചത്തില്‍ വില്‍ബറിന്റെ അസ്വസ്ഥത ന്യായമായിരുന്നു. എങ്കിലും ഭയപ്പെടുമ്പോള്‍ നാം എങ്ങനെ പ്രതികരിക്കുന്നു - നാം നേരിടുന്നത് ജീവനു ഹാനി വരുത്തുന്ന വിഷയമാണെങ്കിലും അല്ലെങ്കിലും - എന്ന് ഈ രംഗം വെളിപ്പെടുത്തുന്നതുകൊണ്ട് ഇതു രസകരമായി തോന്നും.

നാം ഭയപ്പെടുമ്പോള്‍, സ്വസ്ഥമാകാനുള്ള പ്രോത്സാഹനം ഭോഷത്തമായി തോന്നും. ജീവിതത്തിലെ ഭീതികളെല്ലാം എനിക്കു ചുറ്റും കുമിഞ്ഞുകൂടുന്നു എന്നെനിക്കു തോന്നുമ്പോള്‍, 'മരണപാശങ്ങള്‍' എന്നെ ചുറ്റിവരിഞ്ഞ് (സങ്കീ. 116:3) ഉള്ളില്‍ ഒരു കാളല്‍ സംഭവിക്കുമ്പോള്‍ എന്റെ ഉടനെയുള്ള പ്രതികരണം സ്വസ്ഥമാകാനല്ല, തിരിച്ചു പോരാടാനാണ്.

എങ്കിലും ഭൂരിഭാഗം സമയങ്ങളിലും എതിരിടാനുള്ള എന്റെ ശ്രമങ്ങള്‍ എന്റെ ഉത്ക്കണ്ഠയെ വര്‍ദ്ധിപ്പിക്കുകയും എന്നെ കൂടുതല്‍ ഭയത്തിലേക്കു തള്ളിയിടുകയും ചെയ്തിട്ടേയുള്ളു. എന്നാല്‍ വിമുഖതയോടെയാണെങ്കിലും ഞാന്‍ എന്റെ വേദന അനുഭവിക്കാന്‍ തയ്യാറാകുകയും എതിനെ ദൈവസന്നിധിയില്‍ കൊണ്ടുവരികയും ചെയ്യുമ്പോള്‍ (വാ. 4) അതിശയകരമായ ഒന്നു സംഭവിക്കുന്നു. എന്റെ ഉള്ളിലെ പിരിമുറുക്കം അയയുന്നു (വാ. 7), എനിക്കു മനസ്സിലാകാത്ത ഒരു സമാധാനം എന്നിലേക്ക് ഇരച്ചുകയറുന്നു.

ആത്മാവിന്റെ ആശ്വസിപ്പിക്കുന്ന സാന്നിധ്യം എന്നെ ചുറ്റുമ്പോള്‍ സുവിശേഷത്തിന്റെ ഹൃദയത്തിലെ സത്യം ഞാന്‍ അല്‍പ്പം കൂടെ ഗ്രഹിക്കുന്നു - ദൈവത്തിന്റെ ബലമുള്ള കൈക്കീഴില്‍ നാം താണിരിക്കുമ്പോഴാണ് നാം നന്നായി പോരാടുന്നത് (1 പത്രൊസ് 5:6-7).

അമൂല്യം

'എന്റെ അമൂല്യമായ....' ടോല്‍ക്കിയന്റെ 'ലോര്‍ഡ് ഓഫ് ദി റിങ്‌സ്' സിനിമത്രയത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മെലിഞ്ഞുണങ്ങിയ ജീവിയായ ഗൊല്ലും, 'ശക്തിയുടെ വിലയേറിയ മോതിര'ത്തോടുള്ള ഭ്രാന്തമായ അഭിനിവേശം നിമിത്തം അത്യാര്‍ത്തിയുടെയും അഭിനിവേശത്തിന്റെയും ഭ്രാന്തിന്റെ പോലും പ്രതീകമായി ഇന്നു അതു മാറിക്കഴിഞ്ഞു.

അസ്വസ്ഥജനകമായ ഒരു രൂപമാണത്. മോതിരത്തോടും തന്നോടു തന്നെയുമുള്ള അവന്റെ പീഡാത്മകമായ സ്നേഹ-പക ബന്ധത്തില്‍, ഗൊല്ലൂമിന്റെ വാക്കുകള്‍ നമ്മുടെ സ്വന്തം ഹൃദയത്തിന്റെ വിശപ്പിനെയാണ് പ്രതിധ്വനിപ്പിക്കുന്നത്. അത് ഒരു പ്രത്യേക വസ്തുവിന്റെ നേരെയുള്ളതായാലും അല്ലെങ്കില്‍ 'കൂടുതല്‍' കിട്ടാനുള്ള അവ്യക്തമായ വാഞ്ഛ ആയിരുന്നാലും, ഒരിക്കല്‍ നമ്മുടെ സ്വന്തം വിലയേറിയത് കിട്ടിക്കഴിഞ്ഞാല്‍…

സ്നേഹവും സമാധാനവും

നമ്മുടെ അതിതീവ്രമായ ദുഖവേളകളിൽ പോലും സമാധാനം - ശക്തവും, അവർണ്ണനീയവുമായ സമാധാനം (ഫിലിപ്പിയർ 4:7) – നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നത്, എല്ലായ്പ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത സമയത്ത്, എന്‍റെ പിതാവിന്‍റെ അനുസ്മരണ യോഗത്തിൽ ഞാൻ ഇത് അനുഭവിച്ചറിഞ്ഞു. പരിചയക്കാരുടെ ഒരു നീണ്ട നിര സഹതാപപൂർവ്വം, അവരുടെ അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് കടന്നു പോയ്ക്കൊണ്ടിരിക്കുമ്പോൾ എന്‍റെ നല്ലൊരു ഹൈസ്കൂൾ സുഹൃത്തിനെ കണ്ടത് ആശ്വാസകരമായിരുന്നു. ഒരു വാക്കു പോലും ഉരുവിടാതെ അവൻ എന്നെ ആലിംഗനം ചെയ്തു. ആ വിഷമകരമായ ദിവസത്തിൽ, എന്‍റെ സങ്കടങ്ങൾക്കിടയിലും അവന്‍റെ ശാന്തമായ സാന്ത്വനപ്പെടുത്തൽ, കരുതിയതുപോലെ ഞാൻ ഏകനല്ല, എന്ന സമാധാനത്തിന്‍റെ ആദ്യ അനുഭവത്താൽ എന്നെ നിറച്ചു.

 സങ്കീർത്തനം 16-ൽ ദാവീദ് വർണ്ണിക്കുന്നതുപോലെ, ക്ലേശകരമായ നിമിഷങ്ങളിൽ ഉളവാകുന്ന വേദന, ഇഷ്ടാനിഷ്ടങ്ങളോടെ ഞെരിച്ചമർത്തുന്നതിനുള്ള തീരുമാനത്തിൽ അധിഷ്ഠിതമല്ല, ദൈവം നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന സമാധാനവും സന്തോഷവും; ഇത് അധികവും, നമ്മുടെ നല്ല ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്കു അനുഭവേദ്യമാക്കുകയല്ലാതെ, മറ്റൊന്നിനും സാധിക്കാത്ത ഒരു ദാനം പോലെയാണ് (വാക്യം 1-2).

 നമ്മെ വ്യതിചലിപ്പിക്കുന്നതിലൂടെ മൃത്യു കൊണ്ടുവരുന്ന നൊമ്പരപ്പെടുത്തുന്ന വേദനയോട്, ഒരു പക്ഷേ, ഈ “അന്യദേവൻമാരിലേയ്ക്ക്” തിരിയുന്നത് നമ്മുടെ വേദനയെ അകറ്റിനിർത്തും എന്ന വിചാരത്തോടെ നമുക്ക് പ്രതികരിക്കാനാകും. എന്നാൽ, വേദനയെ അകറ്റുന്നതിനുള്ള നമ്മുടെ ഉദ്യമങ്ങൾ നമുക്ക് അധികം വേദനകൾ സമ്മാനിക്കും എന്ന് നാം ഉടനെയോ വൈകിയോ തിരിച്ചറിയും (വാക്യം 4).

 അല്ലെങ്കിൽ, നമുക്ക് ഒന്നും ഗ്രഹിക്കുവാൻ ആകുന്നില്ലെങ്കിലും, ദൈവം നമുക്കു മുന്നമേ നൽകിയിരിക്കുന്ന ജീവിതം - അതിന്‍റെ വേദനയിൽ ആയാലും – തീർച്ചയായും മനോഹരവും നല്ലതും ആണ് എന്നുള്ള വിശ്വാസത്തോടെ നമുക്കു ദൈവത്തിങ്കലേയ്ക്കു തിരിയാം (യോഹ. 6-8). നമ്മുടെ വേദനയിലും നമ്മെ മൃദുവായി വഹിച്ച്, മരണത്തിനു പോലും അണയ്ക്കുവാൻ കഴിയാത്ത സമാധാനത്തിലേയ്ക്കും, സന്തോഷത്തിലേയ്ക്കും നയിക്കുവാൻ സാധിക്കുന്ന അവന്‍റെ സ്നേഹഹസ്തങ്ങൾക്കു മുമ്പിൽ നമ്മെത്തന്നെ സമർപ്പിക്കാം (വാക്യം 11).