എങ്ങോട്ടാണ് നിന്റെ പോക്ക്?
ഉത്തര തായ്ലന്റില്, കുട്ടികളുടെ ഒരു ഫുട്ബോള്‍ ടീം ഒരു ഗുഹ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു മണിക്കൂറിനുശേഷം അവര്‍ മടങ്ങിപ്പോകാനായി തിരിഞ്ഞപ്പോഴാണ് ഗുഹാമുഖത്തു വെള്ളം നിറഞ്ഞതായി കണ്ടത്. ഉയര്‍ന്നുകൊണ്ടിരുന്ന വെള്ളം ഓരോ ദിവസം കഴിയുന്തോറും അവരെ കൂടുതല്‍ ഉള്ളിലേക്ക് പായിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഗുഹാമുഖത്തുനിന്നും 2 മൈല്‍ (3 കിലോമീറ്റര്‍) അകലെ കുടുങ്ങി. രണ്ടാഴ്ചയ്ക്കുശേഷം അവരെ സാഹസികമായി രക്ഷിച്ചപ്പോള്‍, അവരെങ്ങനെ ഇത്രയും പ്രത്യാശയ്ക്കു വകയില്ലാത്തവിധം കുടുങ്ങിപ്പോയി എന്നു പലരും അത്ഭുതപ്പെട്ടു. ഉത്തരം: ഒരു സമയം ഒരു ചുവടു വീതം.
യിസ്രായേലില്‍, തന്റെ വിശ്വസ്ത പടയാളിയായ ഊരിയാവിനെ കൊന്നതിന്റെ പേരില്‍ ദാവീദിനെ നാഥാന് പ്രവാചകന് എതിരിടുന്നു. 'ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള'' (1 ശമൂവേല്‍ 13:14) ഒരു മനുഷ്യന് എങ്ങനെ കൊലപാതകിയാകാന്‍ കഴിയും? ഒരു സമയം ഒരു ചുവടു വീതം. ദാവീദ് ഒരു ഉച്ചകഴിഞ്ഞ് പെട്ടെന്ന് പൂജ്യത്തില്‍നിന്ന് കൊലപാതകത്തില്‍ എത്തിച്ചേര്‍ന്നതല്ല. അവന് പതുക്കെപ്പതുക്കെ അതിനായി ചൂടുപിടിച്ചു, ഒരു തെറ്റായ തീരുമാനം മറ്റൊന്നിലേക്കു നയിച്ചു. ഒരു രണ്ടാം നോട്ടത്തിലാരംഭിച്ച് മോഹപരവശമായ നോട്ടത്തില്‍ കലാശിച്ചു. ബേത്ത്ശേബയെ കൊണ്ടുവരുവാന്‍ ആളയച്ചതിലൂടെ തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് അവളുടെ ഗര്‍ഭം മറച്ചുവയ്ക്കാന്‍ അവളുടെ ഭര്‍ത്താവിനെ യുദ്ധമുന്നണിയില്‍ നിന്നു വിളിച്ചു വരുത്തുകയും ചെയ്തു. തന്റെ സഹപ്രവര്‍ത്തകര്‍ യുദ്ധമുന്നണിയിലായിരിക്കെ താന്‍ വീട്ടില്‍ പോകയില്ല എന്നു ശഠിച്ച് ഭാര്യയുടെ അടുത്തുപോകാന്‍ ഊരിയാവ് വിസമ്മതിച്ചപ്പോള്‍, അവന് മരിക്കേണം എന്നു ദാവീദ് തീരുമാനിച്ചു.
നാം ഒരു പക്ഷേ കൊലപാതകം ചെയ്തവരായിരിക്കയില്ല, അല്ലെങ്കില്‍ നാം തന്നെ നിര്‍മ്മിച്ച ഗുഹയില്‍ അകപ്പെട്ടിട്ടുമില്ലായിരിക്കാം, എങ്കിലും നാം ഒന്നുകില്‍ യേശുവിങ്കലേക്ക് നീങ്ങുകയോ അല്ലെങ്കില്‍ പ്രശ്നത്തിലേക്കു നീങ്ങുകയോ ആകാം. വലിയ പ്രശ്നങ്ങള്‍ ഒറ്റ രാത്രികൊണ്ടല്ല രൂപപ്പെടുന്നത്. അവ ഒരു സമയം ഒരു ചുവടു വീതം ക്രമേണയാണ് പൊട്ടിപ്പുറപ്പെടുന്നത്.
നിങ്ങള്‍ക്ക് എന്തു വില മതിക്കും
ഇന്ന് വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരിയായ കെയ്റ്റ്ലിന്, ഒരു ആക്രമണത്തെ എതിരിട്ടതിനുശേഷം താന്‍ പോരാടിക്കൊണ്ടിരുന്ന വിഷാദത്തെക്കറിച്ചു വിവരിക്കുന്നു.വൈകാരികമായ ആക്രമണം തന്റെ ശാരീരിക പോരാട്ടത്തെക്കാള്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നു, കാരണം 'ഞാന്‍ എത്രമാത്രം അനാകര്‍ഷണീയയാണ്. നിങ്ങള്‍ അറിയാന്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെണ്‍കുട്ടിയേയല്ല ഞാന്‍' എന്ന കാര്യം ്അതു തെളിയിച്ചു എന്നവള്‍ക്കു അനുഭവപ്പെട്ടു. സ്നേഹിക്കപ്പെടാന്‍ താന്‍ യോഗ്യയല്ല, മറ്റുള്ളവര്‍ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചുകളയാനുള്ളവള്‍ മാത്രമാണ് എന്നവള്‍ക്കു തോന്നി.
ദൈവത്തിനു മനസ്സിലാകും. അവന് സ്്നേഹത്തോടെ യിസ്രായേലിനെ പരിപാലിച്ചു, എന്നാല്‍ തനിക്ക് എത്രമാത്രം വിലമതിക്കുമെന്നു ചോദിച്ചപ്പോള്‍ 'അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു'' (സെഖര്യാവ് 11:4). ഒരു അടിമയുടെ വിലയാണിത്; അടിമ യാദൃച്ഛികമായി കൊല്ലപ്പെട്ടാല്‍ അവരുടെ യജമാനനു നല്‍കേണ്ട നഷ്ടപരിഹാരമാണത് (പുറപ്പാട് 21:32). സാധ്യമായ ഏറ്റവും കുറഞ്ഞ വിലനല്‍കി ദൈവത്തെ അപമാനിച്ചു- 'അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില'' പരിഹാസദ്യോതകമായി അവന് പറഞ്ഞു (സെഖര്യാവ് 11:13). സെഖര്യാവിനെക്കൊണ്ട് അവന് ആ പണം എറിഞ്ഞു കളയിച്ചു.
യേശുവിനു മനസ്സിലാകും. അവന്റെ തന്റെ സ്നേഹിതനാല്‍ കേവലം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നില്ല; നിന്ദാപൂര്‍വ്വം ഒറ്റിക്കൊടുക്കപ്പെടുകയായിരുന്നു. യെഹൂദ പ്രമാണികള്‍ യേശുവിനെ വെറുത്തു, അതിനാല്‍ അവര്‍ യൂദായ്ക്ക് മുപ്പതു വെള്ളിക്കാശ് നല്കി - ഒരു വ്യക്തിക്കു നിങ്ങള്‍ മതിക്കാവുന്ന ഏറ്റവും കുറഞ്ഞ വില - അവനതു സ്വീകരിച്ചു (മത്തായി 26:14-15; 27:9). യൂദാ യേശുവിനെ വിലയില്ലാത്തവനായി കണ്ടതിനാല്‍ വെറുതെ അവനെ വിറ്റുകളഞ്ഞു.
ആളുകള്‍ യേശുവിനെ വിലകുറച്ചു കണ്ടെങ്കില്‍, അവര്‍ നിങ്ങളെയും വില കുറച്ചു കണ്ടാല്‍ അത്ഭുതപ്പെടരുത്. മറ്റുള്ളവര്‍ പറയുന്നതല്ല നിങ്ങളുടെ വില. നിങ്ങള്‍ പറയുന്നതുപോലുമല്ല. അത് പൂര്‍ണ്ണമായും ദൈവം പറയുന്നതു മാത്രമാണ്. നിങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ തക്കവണ്ണം നിങ്ങള്‍ വിലയുള്ളവരാണ്.
അവനിതു പഠിച്ചു
സൈക്കിള്‍ ചവിട്ടുവാന്‍ പഠിച്ച കാര്യം പാസ്റ്റര്‍ വാട്ട്സണ് ജോണ്‍സ് ഓര്‍മ്മിക്കുന്നു. പിതാവ് തന്റെ സമീപേ നടക്കുമ്പോള്‍ കുറച്ചു പെണ്‍കുട്ടികള്‍ ഒരു വരാന്തയില്‍ ഇരിക്കുന്നത് കൊച്ചു വാട്ട്സണ് കണ്ടു. 'ഡാഡി ഞാനിതു പഠിച്ചു' അവന് പറഞ്ഞു. അവന് പഠിച്ചിരുന്നില്ല. തന്റെ പിതാവു മുറുക്കി പിടിക്കാതെ ബാലന്‍സ്സ് ചെയ്യുന്നതു പഠിക്കാന്‍ തനിക്കു കഴിയുമായിരുന്നില്ല എന്നു താമസിച്ചാണ് അവന് മനസ്സിലാക്കിയത്. അവന് വിചാരിച്ചിരുന്നതുപോലെ അത്രയും അവന് വളര്‍ന്നിരുന്നില്ല.
നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നാം വളരണമെന്നും 'തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂര്‍ണ്ണതയായ പ്രായത്തിന്റെ അളവും' പ്രാപിക്കണമെന്നും (എഫെസ്യര്‍ 4:12) ആഗ്രഹിക്കുന്നു. എന്നാല്‍ ആത്മിയ പക്വത ശാരീരിക പക്വതയില്‍ നിന്നും വ്യത്യസ്തമാണ്. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ, ഇനി അവര്‍ക്കു തങ്ങളെ ആവശ്യമില്ലാത്തവിധം സ്വയംപര്യാപ്തരാകുവാനായി വളര്‍ത്തുന്നു. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് നമ്മെ വളര്‍ത്തുന്നത് അവനില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുവേണ്ടിയാണ്.
'ദൈവത്തിന്റെയും നമ്മുടെ കര്‍ത്താവായ യേശുവിന്റെയും പരിജ്ഞാനത്തില്‍ നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ദ്ധിക്കുമാറാകട്ടെ' എന്നു പറഞ്ഞുകൊണ്ട് പത്രൊസ് ആരംഭിക്കുകയും അതേ 'കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിന്‍' എന്നു പറഞ്ഞുകൊണ്ട് അവസാനിക്കുകയും ചെയ്യുന്നു (2 പത്രൊസ് 1:2; 3:18). പക്വത പ്രാപിച്ച ക്രിസ്ത്യാനികള്‍ഒരിക്കലും യേശുവിനെ ആവശ്യമില്ലാത്തവിധം വളരുകയില്ല.
'നമ്മില്‍ ചിലര്‍ ഹാന്‍ഡില്‍ ബാറില്‍നിന്ന് യേശുവിന്റെ കൈ തട്ടിമാറ്റുന്ന തിരക്കിലാണ്' വാട്ട്സണ് മുന്നറിയിപ്പു നല്കുന്നു. നാം വീഴുമ്പോള്‍ നമ്മെ പിടിക്കാനും ഉയര്‍ത്തിയെടുക്കാനും നമ്മെ ആശ്ലേഷിക്കാനും അവന്റെ ബലിഷ്ഠമായ കരങ്ങള്‍ നമുക്കാവശ്യമില്ലെന്ന മട്ടില്‍. ക്രിസ്തുവിലുള്ള നമ്മുടെ ആശ്രയത്തിനപ്പുറത്തേക്കു വളരുവാന്‍ നമുക്കു കഴികയില്ല. അവന്റെ കൃപയിലും പരിജ്ഞാനത്തിലും ആഴത്തില്‍ വേരൂന്നിക്കൊണ്ടു മാത്രമേ നമുക്കു വളരുവാന്‍ കഴികയുള്ളു.
യേശു വരുന്നു എന്ന നിലയില്‍ ജീവിക്കുക
തദ്ദേശീയ ഗായകനായ ടിം മക്ഗ്രോയുടെ 'ലീവ് ലൈക്ക് യു വേര് ഡൈയിംഗ്' (നിങ്ങള്‍ മരിക്കുകയാണ് എന്ന നിലയില്‍ ജീവിക്കുക) എന്ന ഗാനം എന്നെ പ്രചോദിപ്പിച്ചു. ഒരു മനുഷ്യന് തന്റെ മോശമായ ആരോഗ്യം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം അയാള്‍ ആവേശപൂര്‍വ്വം ചെയ്യാന്‍ ശ്രമിച്ച ചില കാര്യങ്ങളുടെ പട്ടികയാണ് ആ പാട്ടില്‍ വിവരിക്കുന്നത്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ആളുകളെ സ്നേഹിക്കുവാനും ക്ഷമിക്കുവാനും - അവരോടു കൂടുതല്‍ സൗമ്യമായി സംസാരിക്കുവാനും - അയാള്‍ തയ്യാറായി. നമ്മുടെ ജീവിതം ഉടനെ അവസാനിക്കും എന്ന മട്ടില്‍ നന്നായി ജീവിക്കാനാണ് പാട്ട് ശുപാര്‍ശ ചെയ്യുന്നത്.
ഈ ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മുടെ സമയത്തിനു പരിമിതിയുണ്ടെന്നാണ്. ഇന്നു നാം ചെയ്യേണ്ടത് നാളത്തേയ്ക്കു മാറ്റിവയ്ക്കരുത് എന്നത് വളരെ പ്രധാനമാണ്, കാരണം ഒരു ദിവസം നമ്മുടെ നാളെകള്‍ നഷ്ടമാകും. യേശുവില്‍ വിശ്വസിക്കുന്നവരെ, ഏതു നിമിഷവും യേശു മടങ്ങിവരും (ഒരുപക്ഷേ നിങ്ങള്‍ ഇതു വായിക്കുന്ന ആ നിമിഷത്തില്‍ തന്നേ) എന്നു വിശ്വസിക്കുന്നവരെ, സംബന്ധിച്ച് ഇതു പ്രത്യേകം അടിയന്തിര പ്രാധാന്യമുള്ളതാണ്. മണവാളന് വരുന്നനേരം ഒരുങ്ങാതിരുന്ന 'ബുദ്ധിയില്ലാത്ത' കന്യകമാരില്‍ നിന്നു വ്യത്യസ്തമായി ഒരുങ്ങിയിരിക്കാന്‍ യേശു നമ്മെ നിര്‍ബന്ധിക്കുന്നു (മത്തായി 25:6-10).
മക്ഗ്രോയുടെ സംഗീതം മുഴുവന്‍ കഥയും പറയുന്നില്ല. യേശുവിനെ സ്നേഹിക്കുന്ന നമുക്ക് ഒരിക്കലും നാളെകള്‍ നഷ്ടമാകുകയില്ല. യേശു പറഞ്ഞു, 'ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന് ആരും ഒരുനാളും മരിക്കുകയില്ല' (യോഹന്നാന് 11:25-26). അവനിലുള്ള നമ്മുടെ ജീവിതം ഒരുനാളും അവസാനിക്കുന്നില്ല.
അതുകൊണ്ട് മരിക്കുന്നവരെപ്പോലെ നിങ്ങള്‍ ജീവിക്കരുത്. കാരണം നിങ്ങള്‍ മരിക്കയില്ല. മറിച്ച് യേശു വരുന്നു എന്ന നിലയില്‍ ജീവിക്കുക. കാരണം അവന് വരുന്നു!
ഇടുങ്ങിയ വൃത്തങ്ങള്‍
എന്റെ സഹപാഠി എന്റെ കുടുംബത്തിന് ഒരു രജിസ്റ്റേര്‍ഡ് കോളിയെ (കാവല്‍ നായ)തന്നു, വളരെ പ്രായം ചെന്നതായിരുന്നതിനാല്‍ അത് ഇനി പ്രസവിക്കുമായിരുന്നില്ല. ഈ സുന്ദരിയായ നായ പക്ഷേ ജീവിതകാലം മുഴുവനും ഒരു ചെറിയ കൂട്ടില്‍ അടയ്ക്കപ്പെട്ടിരുന്നതായി ഞങ്ങള്‍ മനസ്സിലാക്കി. ഇടുങ്ങിയ വൃത്തത്തിനുള്ളില്‍ മാത്രമേ അവള് നടന്നിരുന്നുള്ളു. നേരെ ശരീരം നിവിര്‍ക്കാനോ, നേര് പാതയില്‍ ഓടാനോ അതിനു കഴിഞ്ഞില്ല. കളിക്കാന്‍ വിശാലമായ മുറ്റം ഉണ്ടായിട്ടും താന്‍ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നാണ് അതു കരുതിയത്.
ആദ്യ ക്രിസ്ത്യാനികള്‍ - അവരിലധികം പേരും യെഹൂദരായിരുന്നു - മോശൈക ന്യാപ്രമാണത്തിന്‍ കീഴില്‍ അടയ്ക്കപ്പെട്ടിരുന്നവരായിരുന്നു. ന്യാപ്രമാണം നല്ലതും പാപത്തെക്കുറിച്ചു ബോധം വരുത്തുവാനും അവരെ യേശുവിങ്കലേക്കു നയിക്കുവാനുമായി ദൈവത്താല്‍ നല്‍കപ്പെട്ടതായിരുന്നുവെങ്കിലും (ഗലാത്യര്‍ 3:19-25), ദൈവകൃപയിലും ക്രിസ്തുവിലെ സ്വാതന്ത്ര്യത്തിലും അടിസ്ഥാനപ്പെട്ട അവരുടെ പുതിയ വിശ്വാസത്തിനനുസരിച്ചു ജീവിക്കേണ്ട സമയമായിരുന്നു ഇത്. അവര്‍ മടിച്ചുനിന്നു. ഈ സമയത്തും അവര്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരായിരുന്നുവോ?
നമുക്കും ഇതേ പ്രശ്നം ഉണ്ടായിരിക്കാം. നമ്മെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തുന്ന കര്‍ക്കസ നിയമങ്ങള്‍ ഉള്ള സഭകളിലായിരിക്കാം നാം വളര്‍ന്നു വന്നത്. അല്ലെങ്കില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉള്ള വീട്ടിലായിരിക്കാം നാം ജനിച്ചത്, ഇപ്പോള്‍ നിയമങ്ങളുടെ സുരക്ഷിതത്വം നമ്മെ വരിഞ്ഞുമുറുക്കുന്നുണ്ടാകാം. രണ്ടായാലും, ക്രിസ്തുവിലുള്ള നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കാനുള്ള സമയമാണിത് (ഗലാത്യര്‍ 5:1).
സ്നേഹത്തില്‍ അവനെ അനുസരിക്കുന്നതിനും (യോഹന്നാന് 14:21) 'സ്നേഹത്താല്‍ അന്യോന്യം സേവിക്കുവാനും' (ഗലാ. 5:13) യേശു നമ്മെ സ്വതന്ത്രരാക്കി. 'പുത്രന് നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും' (യോഹന്നാന് 8:36) എന്നതു മനസ്സിലാക്കുന്നവര്‍ക്കായി സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വിശാലമായ വയല്‍ തുറന്നുകിടക്കുന്നു.
ലിങ്കന്റെ പോക്കറ്റിലെ വസ്തുക്കള്‍
1865 ല്‍ ഫോര്‍ഡ് തിയറ്ററില്‍ വെച്ച് എബ്രഹാം ലിങ്കണ് വെടിയേറ്റ രാത്രിയില്‍ അദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്നവ ഇവയാണ്: രണ്ടു കണ്ണടകള്‍, ലെന്‍സ് പോളീഷര്‍, ഒരു പേനാക്കത്തി, ഒരു തൂവാല, ഒരു ലെതര്‍ പേഴ്സും അതില്‍ അഞ്ചു ഡോളര്‍ കോണ്‍ഫെഡറേറ്റ് നോട്ടും, തന്നെയും തന്റെ പോളിസികളെയും പുകഴ്ത്തുന്ന എട്ട് പത്ര കട്ടിംഗുകള്‍.
പ്രസിഡന്റിന്റെ പോക്കറ്റില്‍ കോണ്‍ഫെഡറേറ്റ് ഡോളറിന് എന്താണു കാര്യം എന്നു ഞാന്‍ അത്ഭുതപ്പെടുന്നു എങ്കിലും പത്ര വാര്‍ത്തയെ സംബന്ധിച്ച് എനിക്കു സംശയമേ ഉണ്ടായിരുന്നില്ല. എല്ലാവര്ക്കും പ്രോത്സാഹനം ആവശ്യമാണ് - ലിങ്കണെപ്പോലെയുള്ള ഒരു മഹാനായ നേതാവിനു പോലും. ആ നിര്‍ണ്ണായകമായ നാടകീയ രംഗങ്ങള്‍ക്കു മുമ്പ് അദ്ദേഹം തന്റെ ഭാര്യയെ അവ വായിച്ചുകേള്‍പ്പിക്കുന്ന രംഗം നിങ്ങള്‍ക്കു കാണാനാകുമോ?
പ്രോത്സാഹനം ആവശ്യമുള്ള ആരെയാണ് നിങ്ങള്‍ക്കറിയാവുന്നത്? എല്ലാവരും! നിങ്ങളുടെ ചുറ്റും നോക്കുക. പുറമെ പ്രകടിപ്പിക്കുന്നതുപോലെ ആത്മവിശ്വാസം ഉള്ള ഒരു വ്യക്തിപോലും കാണുകയില്ല. നമ്മുടെയെല്ലാം ഒരു ദിവസത്തെ വിജയത്തെ ഒരു പരാജയമോ, അനാവശ്യമായ ഒരു കമന്റോ, മോശമായ മുടി ചീകലോ ഇല്ലാതാക്കും.
'നമ്മില്‍ ഓരോരുത്തന് കൂട്ടുകാരനെ, നന്മയ്ക്കായി ആത്മിക വര്‍ദ്ധനയ്ക്കു വേണ്ടി
പ്രസാദിപ്പിക്കണം' (റോമര്‍ 15:2) എന്ന ദൈവകല്പ്പനയെ നാമെല്ലാം അനുസരിച്ചാല്‍ എന്തു സംഭവിക്കും? 'മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും' ആയ 'ഇമ്പമുള്ള വാക്കു' (സദൃശവാക്യങ്ങള്‍ 16:24) മാത്രമേ സംസാരിക്കൂ എന്നു നാമെല്ലാം തീരുമാനിച്ചാല്‍ എന്തു സംഭവിക്കും? സ്നേഹിതന്മാര് വായിച്ച് ചിന്തിക്കത്തക്കവിധം ഈ വാക്കുകള്‍ നാം എഴുതിയാല്‍ എന്തു സംഭവിക്കും? എങ്കില്‍ നമ്മുടെ എല്ലാം പോക്കറ്റില്‍ (അല്ലെങ്കില്‍ ഫോണില്‍) കുറിപ്പുകള്‍ ഉണ്ടാകും. നാമെല്ലാം 'തന്നില്‍ തന്നേ പ്രസാദിക്കാതിരുന്ന' (റോമര്‍ 15:3) ക്രിസ്തുവിനോടു കൂടുതല്‍ അനുരൂപരാകും.
എല്ലാം വെറുതെ
ഹെറോയിന്‍ ആസക്തി ദുഃഖകരമാവിധം ദുരന്തപൂര്‍ണ്ണമാണ്. ഉപയോഗിക്കുന്നവര്‍ക്ക് സഹനശക്തി കൂടുന്നതിനാല്‍ ഉത്തേജനം നിലനിര്‍ത്താന്‍ ഉയര്‍ന്ന ഡോസ് വേണ്ടിവരുന്നു. താമസിയാതെ അവരുപയോഗിക്കുന്ന ഉയര്‍ന്ന ഡോസ് അവരെ കൊല്ലാന്‍ ശേഷിയുള്ളതായി മാറുന്നു. ഉയര്‍ന്ന ബാച്ചിന്റെ ഉപയോഗം നിമിത്തം ഒരാള്‍ മരിച്ചു എന്ന് ആസക്തിക്കടിമപ്പെട്ട ഒരുവന് കേള്‍ക്കുമ്പോള്‍, ആദ്യമുണ്ടാകുന്ന പ്രതികരണം ഭയമില്ല മറിച്ച് 'എവിടെ എനിക്കത് കിട്ടും?' എന്നാണ്.
ഈ കുത്തനെയുള്ള ഇറക്കത്തെക്കുറിച്ച് സി.എസ്. ലൂയിസ് തന്റെ 'സ്ക്രൂടേപ്പ് ലെറ്റേഴ്സില്‍' മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രലോഭന കലയെക്കുറിച്ച് ഒരു പിശാച് നല്കുന്ന വിശദീകരണം തന്റെ ഭാവനയില്‍ അദ്ദേഹം വിവരിക്കുന്നു. അല്പം സുഖത്തിലാരംഭിക്കുക…
ബുദ്ധിപരമായ സഹായം
ഒരു റെഡ് ലൈറ്റിനു മുമ്പില്‍ ഞാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍, അതേ മനുഷ്യന് റോഡരികില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഒരു കാര്‍ഡ് ബോര്‍ഡ് സൈന്‍ അയാള്‍ പിടിച്ചിരുന്നു: 'ഭക്ഷണത്തിനു പണം ആവശ്യമുണ്ട്. എന്തെങ്കിലും തരണം.' ഞാന്‍ ദൃഷ്ടി മാറ്റി നെടുവീര്‍പ്പിട്ടു. ആവശ്യക്കാരനെ അവഗണിക്കുന്ന വ്യക്തിയാണോ ഞാന്‍?
ചിലയാളുകള്‍ ആവശ്യക്കാരാണെന്നു നടിക്കുമെങ്കിലും കബളിപ്പിക്കുന്നവരാണ്. മറ്റു ചിലര്‍ ന്യായമായ ആവശ്യങ്ങളുള്ളവരാണെങ്കിലും വിനാശകരമായ ശീലങ്ങള്‍ ഉള്ളവരാണ്. സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത് ഞങ്ങളുടെ നഗരത്തിലെ എയ്ഡ് മിഷനുകള്‍ക്ക് പണം കൊടുക്കുന്നതാണ് നല്ലതെന്നാണ്. ഞാന്‍ ശക്തമായി നെടുവീര്‍പ്പിട്ട ശേഷം കാര്‍ മുന്നോട്ടെടുത്തു. എനിക്ക്…
ശവസംസ്കാരത്തിലെ നല്ല വാക്കുകള്‍
ഒരു വിശ്വസ്ത വനിതയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്തപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞു. അവളുടെ ജീവിതം ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. അവളുടെ സഭയുടെയോ അയല്‍ക്കാരുടെയോ സ്നേഹിതരുടെയോ അപ്പുറത്തേക്ക് അവള് അറിയപ്പെട്ടിരുന്നില്ല. പക്ഷേ അവള് യേശുവിനെയും അവളുടെ ഏഴു മക്കളെയും ഇരുപത്തിയഞ്ച് കൊച്ചുമക്കളെയും സ്നേഹിച്ചിരുന്നു. അവള് എളുപ്പത്തില്‍ ചിരിക്കുകയും ഔദാര്യമായി ശുശ്രൂഷിക്കുകയും ചെയ്തു. ഒരു സോഫ്റ്റ് ബോള്‍ നീട്ടിയടിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നു.
സഭാപ്രസംഗി പറയുന്നു, 'വിരുന്നു വീട്ടില്‍ പോകുന്നതിനേക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലത്'' (7:2). 'ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു' കാരണം അവിടെയാണ് നാം കൂടുതല്‍ ഗൗരവമായ കാര്യം പഠിക്കുന്നത് (7:4). ന്യൂയോര്‍ക്ക് ടൈംസിലെ കോളമിസ്റ്റ് ഡേവിഡ് ബ്രൂക്ക് പറയുന്നത്, രണ്ടു തരത്തിലുള്ള ഉല്‍കൃഷ്ട ഗുണങ്ങളുണ്ടെന്നാണ്: നിങ്ങളുടെ റെസ്യുമെയില്‍ നിങ്ങള്‍ എടുത്തു പറയുന്നവയും നിങ്ങളുടെ ചരമ പ്രസംഗത്തില്‍ ആളുകള്‍ പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവയും. ചിലപ്പോള്‍ ഇവ രണ്ടും പരസ്പരം കവിഞ്ഞു കിടന്നേക്കാം എങ്കിലും അവ പരസ്പര പുരകമാണ്. സംശയം തോന്നുമ്പോള്‍ എല്ലായ്പ്പോഴും അനുശോചന വാക്കുകള്‍ തിരഞ്ഞെടുക്കുക.
ശവപ്പെട്ടിയിലെ സ്ത്രീക്ക് ഒരു റെസ്യുമെ ഉണ്ടായിരുന്നില്ല, എങ്കിലും അവള് സദൃശവാക്യങ്ങള്‍ 31 നെയും അതിലെ ദൈവഭക്തയായ സ്ത്രീയെയും പോലെ ജീവിച്ചു എന്ന് അവളുടെ മക്കള്‍ സാക്ഷ്യം പറഞ്ഞു. യേശുവിനെ സ്നേഹിക്കാനും മറ്റുള്ളവരെ കരുതാനും അവള് അവരെ പ്രചോദിപ്പിച്ചു. 'ഞാന്‍ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍' (1 കൊരിന്ത്യര്‍ 11:1) എന്നു പൗലൊസ് പറഞ്ഞതുപോലെ അവരുടെ അമ്മ യേശുവിനെ അനുകരിച്ചതുപോലെ അവളുടെ ജീവിതം അനുകരിപ്പാന്‍ അവര്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.
നിങ്ങളുടെ ശവസംസ്കാരത്തില്‍ ആളുകള്‍ എന്തായിരിക്കും പറയുക? എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ശവസംസ്കാരത്തില്‍ പറയാനുള്ള ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സമയം കഴിഞ്ഞു പോയിട്ടില്ല. യേശുവില്‍ വിശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ടതിനു വേണ്ടി ജീവിക്കാന്‍ അവന്റെ രക്ഷ നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു.
ഏകാന്തതാകാര്യ മന്ത്രി
തന്റെ ഭര്‍ത്താവിന്റെ മരണശേഷം ബറ്റ്സി മിക്ക ദിവസങ്ങളിലും ടെലിവിഷന്‍ കണ്ടും ഒരാള്‍ക്കുവേണ്ടി മാത്രം ചായ തിളപ്പിച്ചും കൊണ്ട് ഫ്ളാറ്റില്‍ ഒതുങ്ങിക്കൂടി. തന്റെ ഏകാന്തതയില്‍ അവള് തനിച്ചായിരുന്നില്ല. 90 ലക്ഷത്തിലധികം ബ്രിട്ടീഷുകാര്‍ (ജനസംഖ്യയുടെ 15 ശതമാനം), തങ്ങള്‍ മിക്കപ്പോഴും അല്ലെങ്കില്‍ എല്ലായ്പ്പോഴും ഏകാന്തതയനുഭവിക്കുന്നു എന്നു പറയുന്നവരാണ്.
എന്തുകൊണ്ടാണിതെന്നു കണ്ടെത്താനും എങ്ങനെ സഹായിക്കാമെന്നു കണ്ടെത്താനുമായി ഏകാന്തതാകാര്യ മന്ത്രിയെ ഗ്രേറ്റ് ബ്രിട്ടന് നിയമിച്ചിട്ടുണ്ട്.
ഏകാന്തതയുടെ ചില കാരണങ്ങള്‍ പരിചിതമാണ്: വേരുകള്‍ അറുക്കാന്‍ നാം വേഗം തയ്യാറാകുന്നു. നമുക്ക് നമ്മുടെ കാര്യം നോക്കാന്‍ കഴിയുമെന്നു നാം വിശ്വസിക്കുന്നു, മറ്റുള്ളവരിലേക്കു കൈനീട്ടാന്‍ നമുക്ക് കാരണവുമില്ല. സാങ്കേതിക വിദ്യ നമ്മെ അകറ്റിയിരിക്കുന്നു - നാം ഓരോരുത്തരും നമ്മുടെ മിന്നുന്ന സ്ക്രീനില്‍ മുഴുകിയിരിക്കുന്നു.
ഏകാന്തതയുടെ ഇരുണ്ടവശം ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളും കണ്ടിട്ടുണ്ടാകണം. ഇക്കാരണത്താലാണ് നമുക്ക് കൂട്ടുവിശ്വാസികളെ ആവശ്യമായിരിക്കുന്നത്. തുടര്‍ച്ചയായി ഒരുമിച്ചു കൂടുവാന്‍ നമ്മെ ഉത്സാഹിപ്പിച്ചുകൊണ്ടാണ് യേശുവിന്റെ യാഗത്തെക്കുറിച്ചുള്ള ചര്‍ച്ച എബ്രായലേഖനം ഉപസംഹരിക്കുന്നത് (10:25). നാം ദൈവ ഭവനത്തിലെ അംഗങ്ങളാണ്, അതിനാല്‍ നാം ''സഹോദര പ്രീതി'' ഉള്ളവരും ''അതിഥി സല്‍ക്കാരം'' ചെയ്യുന്നവരും ആയിരിക്കണം (13:12). നാം ഓരോരുത്തരും അതിനു ശ്രമിച്ചാല്‍, തങ്ങളെ മറ്റുള്ളവര്‍ കരുതുന്നു എന്ന് എല്ലാവരും മനസ്സിലാക്കും.
ഏകാന്തതയനുഭവിക്കുന്നവര്‍ നമ്മുടെ ദയ തിരിച്ചു തന്നെന്നു വരില്ല, എന്നാല്‍ അത് നിര്‍ത്താനുള്ള കാരണമല്ല. നമ്മെ കൈവിടുകയും ഉപേക്ഷിക്കയുമില്ല എന്ന് യേശു വാഗ്ദത്തം ചെയ്തിട്ടുണ്ട് (13:5). മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ ആളിക്കത്തിക്കാന്‍ അവന്റെ സൗഹൃദത്തെ നമുക്കുപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഏകാന്തതയനുഭവിക്കുന്നോ? ഏതു വിധത്തില്‍ ദൈവകുടുംബത്തെ സേവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും? യേശുവില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന സ്നേഹിതര്‍ എന്നേക്കും നിലനില്ക്കും, ഈ ജീവിതത്തിലും അതിനപ്പുറവും.