Category  |  odb

സങ്കീർത്തനം 72 നേതാക്കൾ

2022 ജൂലൈയിൽ, ഇടപാടുകളിലെ സുതാര്യതയില്ലായ്മ നിമിത്തം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവി രാജിവയ്ക്കാൻ നിർബന്ധിതനായി (പുതിയതായി സ്ഥാനമേറ്റ പ്രധാന മന്ത്രിയും ചില മാസങ്ങൾക്കുശേഷം രാജിവെച്ചു). ആരോഗ്യമന്ത്രി പാർലമെന്റിന്റെ വാർഷിക പ്രയർ ബ്രേക്ക്ഫാസ്റ്റിൽ സംബന്ധിക്കുകയും പൊതുജീവിതത്തിൽ സത്യസന്ധത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടാകുകയും ചെയ്തതിനെത്തുടർന്ന് രാജിവെച്ചതാണ് ഈ സംഭവത്തിനു തുടക്കമിട്ടത്, മറ്റു മന്ത്രിമാരും രാജിവെച്ചതോടെ താനും സ്ഥാനമൊഴിയേണ്ടതാണെന്ന് പ്രധാനമന്ത്രിക്കു ബോധ്യപ്പെട്ടു. സമാധാനപരമായ ഒരു പ്രാർത്ഥനാ യോഗത്തിൽനിന്ന് ഉടലെടുത്ത നിർണ്ണായക നിമിഷമായിരുന്നു അത്.

യേശുവിലുള്ള വിശ്വാസികൾ അവരുടെ രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു (1 തിമൊഥെയൊസ് 2:1-2). അതു ചെയ്യുന്നതിനുള്ള മികച്ച വഴികാട്ടിയാണ് സങ്കീർത്തനം 72. അതിൽ ഭരണാധികാരിയുടെ ജോലിയുടെ വിവരണവും അതു നേടുന്നതിനു സഹായിക്കുന്ന ഒരു പ്രാർത്ഥനയും കൊടുത്തിരിക്കുന്നു. മാതൃകാ ഭരണാധികാരി നീതിയും സത്യസന്ധതയും പുലർത്തുന്ന വ്യക്തിയും (വാ. 1-2), എളിയവരെ സംരക്ഷിക്കുന്നവനും (വാ. 4), ദരിദ്രനെ സേവിക്കുന്നവനും (വാ. 12-13), പീഡനത്തെ എതിർക്കുന്നവനും (വാ. 14) ആയിരിക്കണം. പദവിയിലെ അവരുടെ സമയം ഉന്മേഷദായകമാണ്. അതു ഭൂമിയെ നനെക്കുന്ന വന്മഴപോലെ (വാ. 6), ദേശത്തു സമൃദ്ധി വരുത്തും (വാ. 3,7,16). മശിഹായ്ക്കു മാത്രമേ ഇത്തരമൊരു പദവി സമ്പൂർണ്ണമായി നിർവഹിക്കാൻ കഴിയുകയുള്ളു (വാ. 11) എന്നിരിക്കിലും ഇതിലും മികച്ച ഏതൊരു നേതൃത്വ നിലവാരമാണ് നമുക്കു ലക്ഷ്യം വയ്ക്കാൻ കഴിയുക?

ദേശത്തിന്റെ ആരോഗ്യം അതിലെ ഭരണാധികാരികളുടെ സത്യസന്ധതയാലാണ് നിലനിർത്തപ്പെടുന്നത്. നമ്മുടെ രാജ്യത്തിനായി “സങ്കീർത്തനം 72 നേതാക്കളെ’’ നമുക്കു തേടാം; ഒപ്പം അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലൂടെ ഈ സങ്കീർത്തനത്തിൽ കാണുന്ന സ്വഭാവ വൈശിഷ്ട്യങ്ങൾ അവരിൽ വിളങ്ങുന്നതിന് അവരെ സഹായിക്കാം.

യേശുവിൽ കൂട്ടായ്മ ആചരിക്കുക

എന്റെ ജീവിതത്തിലെ ചില പ്രയാസകരമായ സാഹചര്യങ്ങൾ നിമിത്തം വൈകാരികവും ആത്മീയവുമായ വേദനയിലൂടെയും പോരാട്ടങ്ങളിലൂടെയും അധികകാലം കടന്നുപോകേണ്ടിവന്നപ്പോൾ സഭയിൽനിന്ന്് അകന്നുനില്ക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരുന്നു (അതിനെക്കുറിച്ച് എന്തിന് വിചാരപ്പെടണം? എന്നുപോലും ഞാൻ ചിലപ്പോൾ ചിന്തിച്ചിരുന്നു). എന്നിരുന്നാലും ഞായറാഴ്ച ആരാധനകളിൽ ഞാൻ മുടങ്ങാതെ സംബന്ധിച്ചു.

അനേക വർഷങ്ങൾ എന്റെ സാഹചര്യം മാറ്റമില്ലാതെ തുടർന്നെങ്കിലും, യോഗങ്ങളിലും പ്രാർത്ഥനാ കൂടിവരവുകളിലും ബൈബിൾ ക്ലാസ്സുകളിലും മറ്റു വിശ്വാസികൾക്കൊപ്പം ആരാധിക്കുകയും ഒരുമിച്ചു കൂടുകയും ചെയ്തത് പിടിച്ചുനില്ക്കുവാനും പ്രത്യാശ കൈവിടാതിരിക്കുവാനും എനിക്കാവശ്യമായ പ്രോത്സാഹനം നൽകി. പലപ്പോഴും അവിടെനിന്ന് പ്രോത്സാഹജനകമായ ഒരു പ്രസംഗമോ പഠിപ്പിക്കലോ കേൾക്കുക മാത്രമല്ല, എനിക്കാവശ്യമായിരുന്ന ആശ്വാസവും എന്റെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ഒരു കാതും ഒരു ആലിംഗനവും എനിക്കു മറ്റുള്ളവരിൽനിന്നു ലഭിച്ചു.

എബ്രായലേഖനകാരൻ എഴുതി: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു...’’ (എബ്രായർ 10:24). നാം പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുമ്പോൾ മറ്റുള്ളവരുടെ പ്രോത്സാഹനം നമുക്കാവശ്യമാണെന്ന് - മറ്റുള്ളവർക്കു നമ്മുടെയും - എഴുത്തുകാരന് അറിയാമായിരുന്നു. എതിനാൽ ഈ തിരുവെഴുത്തിന്റെ രചയിതാവ്, “പ്രത്യാശയുടെ സ്വീകാര്യം മുറുകെപ്പിടിക്കുവാനും’’ “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊള്ളുവാനും’’ (വാ. 23-25) വായനക്കാരെ ഓർപ്പിക്കുന്നു. പ്രോത്സാഹനത്തിന്റെ പ്രധാന ഭാഗം അതാണ്. അക്കാരണത്താലാണ് കൂട്ടായ്മയ്ക്കായി ദൈവം നമ്മെ നയിക്കുന്നത്. ഒരുവന് നിങ്ങളുടെ സ്‌നേഹപൂർവ്വമായ പ്രോത്സാഹനം ആവശ്യമായിരുന്നിരിക്കാം, പകരമായി നിങ്ങൾക്കു ലഭിക്കുന്നത് നിങ്ങളെ അതിശയിപ്പിക്കും.

യേശുക്രിസ്തു ഇന്ന് ഉയർത്തെഴുന്നേറ്റു !

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ചേരുന്നതിന് മുമ്പ് ചാൾസ് ശിമയോൻ കുതിരകൾക്കും വസ്ത്രത്തിനും ആഢംഭരത്തിനുമായി ധാരാളം സമ്പത്ത് ചെലവഴിച്ചു. കോളേജിൽ പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നതിനാൽ തന്റെ വിശ്വാസകാര്യങ്ങൾ അയാൾ ചിന്തിച്ചു തുടങ്ങി. യേശുവിന്റെ വിശ്വാസികൾ എഴുതിയ പുസ്തകങ്ങൾ വായിച്ചതിന്റെ ഫലമായി ഒരു ഈസ്റ്റർ ഞായറാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ നാടകീയമായ മാനസാന്തരം സംഭവിച്ചു. 1779 ഏപ്രിൽ 4 ന് അതിരാവിലെ എഴുന്നേറ്റ വഴി അയാൾ നിലവിളിച്ച് പറഞ്ഞു, "യേശുക്രിസ്തു ഇന്ന് ഉയിർത്തെഴുന്നേറ്റു! ഹാലേലുയ്യാ! ഹാലേലൂയ്യ!" വിശ്വാസത്തിൽ വളർന്ന അദ്ദേഹം ബൈബിൾ പഠിക്കാനും പ്രാർത്ഥിക്കാനും പള്ളിയിൽ ക്രമമായി പോകാനും തുടങ്ങി.

ആദ്യ ഈസ്റ്റർ ദിനത്തിൽ യേശുവിന്റെ കല്ലറ സന്ദർശിച്ച 2 സ്ത്രീകളുടെ ജീവിതം വ്യത്യാസപ്പെട്ടു. വലിയ ഭൂകമ്പമുണ്ടായി, ഒരു ദൂതൻ കല്ലറയുടെ കല്ല് ഉരുട്ടി മാറ്റി. അവൻ അവരോട് പറഞ്ഞു: "ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഇവിടെ ഇല്ല, താൻ പറഞ്ഞതു പോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ" (മത്തായി 28: 5,6) . സന്തോഷാതിരേകത്താൽ യേശു എന്ന് മന്ത്രിച്ചു കൊണ്ട് സ്ത്രീകൾ തങ്ങളുടെ സ്നേഹിതരെ ഈ സദ്വാർത്ത അറിയിക്കാൻ ഓടി.

ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടുക എന്നത് പുരാതന കാലത്തെ ഒരു അനുഭവം മാത്രമല്ല - ഇന്നും നമുക്ക് അവനെ കണ്ടുമുട്ടാനാകും. ചിലപ്പോൾ ആ സ്ത്രീകൾക്കും ചാൾസ് ശിമയോനും ഉണ്ടായ നാടകീയ അനുഭവം നമുക്കും ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. ഏതു വിധത്തിൽ യേശു തന്നെത്താൻ നമുക്ക് വെളിപ്പെടുത്തിത്തന്നാലും അവൻ നമ്മെ സ്നേഹിക്കുന്നു എന്നത് നമുക്ക് ഉറപ്പായും അംഗീകരിക്കാം.

ക്രിസ്തുവിന്റെ പീഢാനുഭവം

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കുന്നതിനു മുമ്പ് നടൻ ജിം കാവിയേസെലിന് ഡയറക്ടർ മെൽ ഗിബ്സൻ മുന്നറിയിപ്പ് നല്കിയത് ഈ റോൾ വലിയ പ്രയാസമുള്ളതും ഹോളിവുഡിലെ അദ്ദേഹത്തിന്റെ ഭാവിയെ ദോഷമായി ബാധിച്ചേക്കാവുന്നതുമായിരിക്കും എന്നാണ്. എന്നിട്ടും അഭിനയിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് കാവിയേസെൽ പറഞ്ഞത്: "എത്ര പ്രയാസമായാലും വേണ്ടില്ല, നമുക്കിത് ചെയ്യാം" എന്നാണ്.

ചിത്രീകരണത്തിനിടയിൽ, കാവിയേസെലിന് ഇടിമിന്നലേറ്റിരുന്നു, 45 പൗണ്ട് തൂക്കം കുറഞ്ഞു, ചാട്ടയടി രംഗത്തിൽ അറിയാതെ അടിയേറ്റു. പിന്നീട് അദ്ദേഹം പറഞ്ഞു, "ആളുകൾ എന്നെ കാണണമെന്ന് എനിക്കില്ലായിരുന്നു. അവരെല്ലാം യേശുവിനെ തന്നെ കാണണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. അതിലൂടെ മാനസാന്തരം സംഭവിക്കണം എന്നും." ഈ സിനിമ കാവിയേസെലിനെയും ടീമിനെയും ആഴത്തിൽ സ്വാധീനിച്ചു. സിനിമ കണ്ട ലക്ഷക്കണക്കിനാളുകളിൽ എത്രപേരുടെ ജീവിതം വ്യത്യാസപ്പെടാൻ ഇടയായി എന്നത് ദൈവത്തിന് മാത്രമേ അറിയൂ.

 ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ഓശാന ഞായറാഴ്ചത്തെ  രാജകീയ പ്രവേശനം, ഒറ്റിക്കൊടുക്കൽ, പരിഹാസം, ചാട്ടവാറടി, ക്രൂശീകരണം തുടങ്ങിയ രംഗങ്ങളാണുള്ളത്. 4 സുവിശേഷങ്ങളിലും ഈ സംഭവ വിവരണം ഉണ്ട്.

യെശയ്യാവ് 53 ൽ യേശുവിന്റെ സഹനവും അതിന്റെ ഫലവും പ്രവചിക്കുന്നുണ്ട്: "അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവരെ മേൽ ആയി, അവന്റെ അടിപ്പിണരുകളാൽ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു" (വാ.5). "നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു" (വാ.6). എന്നാൽ യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും വഴി നമുക്ക് ദൈവവുമായി സമാധാനം സാധ്യമായി. അവന്റെ സഹനം നമുക്ക് ദൈവത്തോടൊപ്പമായിരിക്കാൻ വഴി തുറന്നു.

യേശു, നമ്മുടെ പകരക്കാരൻ

സമ്പന്നനായ, ഇരുപതുവയസുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തും കാർ റേസിങ്ങിനിടെ ഒരു വഴിയാത്രക്കാരനെ ഇടിച്ച് കൊന്നു. ഈ ചെറുപ്പക്കാരന് 3 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. എന്നാൽ കോടതിയിൽ ഹാജരാകുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തയാൾ ഡ്രൈവറുടെ അപരൻ ആണെന്ന് ചിലർ കരുതുന്നു. ചില രാജ്യങ്ങളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നു, അവിടെ ആളുകൾ തങ്ങൾ ചെയ്തതിന് പിഴ നൽകുന്നതിൽ നിന്ന് പുറത്തുകടക്കാൻ പകരക്കാരനെ (ബോഡി ഡബിൾസ്) ഉപയോഗിക്കുന്നു. 

ഇക്കാര്യം ആക്ഷേപകരവും  അന്യായവും ആണെന്ന് തോന്നും. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ് യേശു നമ്മുടെ പകരക്കാരനായി; "നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപം നിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു" (1 പത്രൊസ് 3:18). ദൈവത്തിന്റെ പാപരഹിതമായ യാഗം എന്ന നിലയിൽ, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി ക്രിസ്തു ഒരിക്കൽ എന്നെന്നേക്കുമായി കഷ്ടം സഹിച്ച് മരിച്ചു (എബ്രാ.10:10). നമ്മുടെ എല്ലാവരുടെയും പാപത്തിന്റെ ശിക്ഷ അവൻ കുരിശിൽ, തന്റെ ശരീരത്തിൽ, വഹിച്ചു. ഇന്ന് ഒരാൾ കുറെ പണത്തിനായി ഒരു കുറ്റവാളിക്ക് പകരം ശിഷ സഹിക്കുന്നതു പോലെയല്ല, ക്രിസ്തുവിന്റെ കുരിശിലെ പകരം മരണം, നമുക്ക് പ്രത്യാശ നല്കുന്നതിനായി, തികച്ചും സൗജന്യമായി, സ്വമനസ്സോടെ ആയിരുന്നു (1 പത്രൊസ് 3:15, 18; യോഹന്നാൻ 10:15). നമുക്കും ദൈവത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനു വേണ്ടിയാണ് അവൻ മരിച്ചത്.

ഈ ആഴമേറിയ യാഥാർത്ഥ്യം നമ്മെ ആനന്ദിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതും ആത്മവിശ്വാസം പകരുന്നതും ആണ്. യേശുവിന്റെ പ്രതിപുരുഷ യാഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പാപികളായ നമുക്ക് സ്നേഹവാനായ ദൈവത്തോട് ബന്ധവും സമ്പൂർണ്ണമായ സാമീപ്യവും സാധ്യമാകുന്നത്.

സ്നേഹിക്കുക എന്ന പുതിയ കല്പന

ബ്രിട്ടൻ രാജകുടുംബം ദു:ഖവെള്ളിയുടെ തലേ ദിവസമായ പെസഹാ വ്യാഴം (Maundy Thursday) നിർദ്ധനരായവർക്ക് സമ്മാനങ്ങൾ നല്കുന്ന ഒരു പതിവ് പതിമൂന്നാം നൂറ്റാണ്ടു മുതൽ നിലവിൽ ഉണ്ട്. കല്പന എന്നർത്ഥമുള്ള മാൻഡേറ്റം (mandatum) എന്ന ലത്തീൻ വാക്കിൽ നിന്ന് ഉണ്ടായ maundy എന്ന വാക്കാണ് ഈ പേരിനും ആചാരത്തിനും പ്രചോദനം. ഈ കല്പന യേശു തന്റെ മരണത്തിന്റെ തലേന്ന് തന്റെ സ്നേഹിതർക്ക് നല്കിയതാണ്: "നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നു പുതിയൊരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു" (യോഹന്നാൻ 13:34). 

നേതാവായിരുന്ന യേശു തന്റെ സ്നേഹിതരുടെ കാലുകൾ കഴുകിയപ്പോൾ ഒരു ദാസനെപ്പോലെയായി (വാ.5). അവരോടും ഇതേ കാര്യം ചെയ്യാൻ ആഹ്വാനം ചെയ്തു: "ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ദൃഷ്ടാന്തം തന്നിരിക്കുന്നു"(വാ.15). ഇതിലും അധികമായ ത്യാഗമായി, യേശു തന്റെ ജീവൻ തന്നെ കുരിശിലെ മരണത്തിന് ഏല്പിച്ചു (19:30). നമുക്ക് ജീവന്റെ സമുദ്ധി ഉണ്ടാകേണ്ടതിനായി തന്റെ കരുണയും സ്നേഹവും മൂലം അവൻ തന്നെത്താൻ നമുക്കായി നല്കി.

യേശുവിന്റെ ഈ വലിയ മാതൃക പിൻപറ്റുന്നതിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബം ആളുകളെ സഹായിച്ച് വരുന്നത്. നാമാരും വലിയ പദവികളോടെ ജനിച്ചവരല്ല, എന്നാൽ യേശുവിൽ വിശ്വാസമർപ്പിക്കുമ്പോൾ നാം അവന്റെ കുടുംബത്തിലെ അംഗങ്ങളാകുന്നു. അവന്റെ പുതിയ കല്പനപ്രകാരം സ്നേഹിക്കുന്നവരായി ജീവിക്കാനും കഴിവുള്ളവരാകുന്നു. നമ്മെ രൂപാന്തരപ്പെടുത്തുന്ന പരിശുദ്ധാത്മാവിൽ ആശ്രയിക്കുന്നതു വഴി മറ്റുള്ളവരെ കരുതാൻ, ചേർത്തുപിടിക്കാൻ, ദയ കാണിക്കാൻ നമുക്കും കഴിയുന്നു.