
രണ്ടും സത്യമാണ്
മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഫെങ് ലുലു തന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചു. ഒരു കൊച്ചുകുട്ടിയായിരിക്കെ, ചൈനയിലെ അവളുടെ വീടിന് പുറത്ത് കളിക്കുന്നതിനിടയിൽ അവളെ തട്ടിക്കൊണ്ടുപോയി, എന്നാൽ ഒരു വനിതാ സംഘത്തിന്റെ സഹായത്തോടെ, ഒടുവിൽ അവളെ കണ്ടെത്തി. അവളെ തട്ടിക്കൊണ്ടുപോകുമ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നതിനാൽ, ഫെങ് ലുലുവിന് അത് ഓർമ്മയില്ലായിരുന്നു. തന്റെ മാതാപിതാക്കൾക്ക് തന്നെ സംരക്ഷിക്കാൻ കഴിയാത്തതിനാൽ തന്നെ വിറ്റുവെന്നു വിശ്വസിച്ചാണ് അവൾ വളർന്നത്. അതിനാൽ സത്യം മനസ്സിലാക്കിയത് അവളിൽ നിരവധി ചോദ്യങ്ങളും വികാരങ്ങളും ഉയർത്തി.
യോസേഫ് തന്റെ സഹോദരന്മാരുമായി വീണ്ടും ഒന്നിച്ചപ്പോൾ, അവനു ചില സങ്കീർണ്ണമായ വികാരങ്ങൾ അനുഭവപ്പെട്ടിരിക്കാം. അവന്റെ സഹോദരന്മാർ അവനെ ചെറുപ്രായത്തിൽ ഈജിപ്തിലേക്ക് അടിമയായി വിറ്റു. വേദനാജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നിട്ടും, ദൈവം യോസേഫിനെ ഉന്നത അധികാര സ്ഥാനത്തേക്ക് നയിച്ചു. ഒരു ക്ഷാമകാലത്ത് അവന്റെ സഹോദരന്മാർ ഭക്ഷണം വാങ്ങാൻ ഈജിപ്തിൽ വന്നപ്പോൾ, അവർഅറിയാതെ അവനോടാണ് ഭക്ഷണം തേടിയത്്.
ദൈവം അവരുടെ തെറ്റുകൾ വീണ്ടെടുത്തുവെന്നും “വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നു” അവൻ അതിനെ ഉപയോഗിച്ചു എന്നും യോസേഫ് ഏറ്റുപറഞ്ഞു (ഉല്പത്തി 45:7). എന്നിട്ടും തന്നോടുള്ള അവരുടെ ദ്രോഹകരമായ പ്രവൃത്തികളെ യോസേഫ് പുനർ നിർവചിച്ചില്ല - അവനെ “വിറ്റതാണ്’’ (വാ. 5) എന്ന കാര്യം അവൻ കൃത്യമായി വിവരിച്ചു.
വൈകാരിക പോരാട്ടത്തെ അംഗീകരിക്കാതെ ദൈവം അവയിലൂടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രയാസകരമായ സാഹചര്യങ്ങളെ അമിതമായി സാധകാത്മകമാക്കാൻ നാം ചിലപ്പോൾ ശ്രമിക്കാറുണ്ട്. ദൈവം അതിനെ വീണ്ടെടുത്തതുകൊണ്ടുമാത്രം ഒരു തെറ്റിനെ നല്ലതായി പുനർ നിർവചിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം: തെറ്റായ പ്രവൃത്തികളുടെ വേദന തിരിച്ചറിയുമ്പോൾ തന്നെ അതിൽ നിന്ന് നന്മ കൊണ്ടുവരാൻ നമുക്കു ദൈവത്തിങ്കലേക്കു നോക്കാം. രണ്ടും സത്യമാണ്.

ഉറവിടം
1854 ൽ എന്തോ ഒന്ന് ലണ്ടനിലെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. അത് മോശം വായു ആയിരിക്കണം, ആളുകൾ കരുതി. മലിനജലം കലർന്ന തേംസ് നദിയെ അസഹ്യമായ ചൂട് ചുട്ടുപഴുപ്പിച്ചതിനാൽ, ദുർഗന്ധം വല്ലാതെ വർദ്ധിച്ചു, അത് “വലിയ ദുർഗന്ധം” എന്ന് അറിയപ്പെട്ടു.
എന്നാൽ ഏറ്റവും വലിയ പ്രശ്‌നം വായു ആയിരുന്നില്ല. ഡോ. ജോൺ സ്‌നോ നടത്തിയ ഗവേഷണത്തിൽ കോളറ പകർച്ചവ്യാധിക്ക് കാരണം മലിനമായ വെള്ളമാണെന്ന് തെളിയിച്ചു.
മനുഷ്യരായ നമുക്ക് മറ്റൊരു പ്രതിസന്ധിയെക്കുറിച്ച് വളരെക്കാലമായി അറിയാം - അത് സ്വർഗ്ഗം വരെ എത്തുന്ന ദുർഗന്ധമാണ്. നമ്മൾ ജീവിക്കുന്നത് തകർന്ന ലോകത്താണ് - ഈ പ്രശ്‌നത്തിന്റെ ഉറവിടത്തെ തെറ്റായി ധരിക്കാനും രോഗത്തിനു പകരം രോഗലക്ഷണങ്ങളെ ചികിത്സിക്കാനും സാധ്യതയുണ്ട്. ബുദ്ധിപൂർവമായ സാമൂഹിക പരിപാടികളും നയങ്ങളും കുറച്ചൊക്കെ ഗുണം ചെയ്യുമെങ്കിലും സമൂഹത്തിലെ തിന്മകളുടെ മൂലകാരണത്തെ - നമ്മുടെ പാപപൂർണമായ ഹൃദയങ്ങൾ! -
തടയാൻ അവയ്ക്കു ശക്തിയില്ല.
“പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല” എന്ന് യേശു പറഞ്ഞപ്പോൾ അവൻ ശാരീരിക രോഗങ്ങളെയല്ല പരാമർശിച്ചത് (മർക്കൊസ് 7:15). മറിച്ച്, അവൻ നമ്മുടെ ഓരോരുത്തരുടെയും ആത്മീയ അവസ്ഥയെ നിർണ്ണയിക്കുകയായിരുന്നു. നമ്മുടെ ഉള്ളിൽ പതിയിരിക്കുന്ന തിന്മകളുടെ ഒരു പട്ടിക നിരത്തിക്കൊണ്ട് (വാ. 21-22) “അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്,” എന്ന് യേശു പറഞ്ഞു (വാ. 15).
“ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി,” ദാവീദ് എഴുതി (സങ്കീർത്തനം 51:5). അവന്റെ വിലാപം നമുക്കെല്ലാവർക്കും ഏറ്റുപറയാവുന്ന ഒന്നാണ്. നാം തുടക്കം മുതലേ തകർന്നവരാണ്. അതുകൊണ്ടാണ് “ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ” (വാ. 10) എന്നു ദാവീദ് പ്രാർത്ഥിച്ചത്. എല്ലാ ദിവസവും, യേശു തന്റെ ആത്മാവിലൂടെ സൃഷ്ടിച്ച ആ പുതിയ ഹൃദയം നമുക്ക് ആവശ്യമാണ്.
രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുപകരം, ഉറവിടത്തെ ശുദ്ധീകരിക്കാൻ നാം യേശുവിനെ അനുവദിക്കണം.

സുഹൃത്തുക്കളുടെ പൈതൃകം
സ്‌നേഹിതൻ എല്ലാക്കാലത്തും സ്‌നേഹിക്കുന്നു. സദൃശവാക്യങ്ങൾ 17:17
1970 കളിൽ ഞാൻ ഒരു ഹൈസ്‌കൂൾ ഇംഗ്ലീഷ് അധ്യാപകനും ബാസ്‌ക്കറ്റ്‌ബോൾ പരിശീലകനുമായിരുന്ന സമയത്താണ് ഞാൻ അയാളെ കണ്ടുമുട്ടിയത്. അയാൾ ഉയരമുള്ള ഒരു പുതുമുഖമായിരുന്നു. താമസിയാതെ അവൻ എന്റെ ബാസ്‌ക്കറ്റ്‌ബോൾ ടീമിലും എന്റെ ക്ലാസുകളിലും സന്നിഹിതനായി - അങ്ങനെ ഒരു സൗഹൃദം രൂപപ്പെട്ടു. വർഷങ്ങളോളം എന്നോടൊപ്പം സഹപത്രാധിപരായി സേവനമനുഷ്ഠിച്ച ആ സുഹൃത്ത്, എന്റെ റിട്ടയർമെന്റ് പാർട്ടിയിൽ എന്റെ മുന്നിൽ നിൽക്കുകയും ഞങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ പൈതൃകത്തെക്കുറിച്ച് പങ്കുവെക്കുകയും ചെയ്തു.
നമ്മെ പ്രോത്സാഹിപ്പിക്കുകയും യേശുവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ദൈവസ്‌നേഹത്താൽ ബന്ധപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളുടെ കാര്യം എന്താണ്? സൗഹൃദത്തിന് പ്രോത്സാഹജനകമായ രണ്ട് ഘടകങ്ങളുണ്ടെന്ന് സദൃശവാക്യങ്ങളുടെ രചയിതാവ് മനസ്സിലാക്കി: ഒന്നാമതായി, യഥാർത്ഥ സുഹൃത്തുക്കൾ വിലപ്പെട്ട ഉപദേശം നൽകുന്നു - അത് കൊടുക്കാനോ എടുക്കാനോ എളുപ്പമല്ലെങ്കിലും: “സ്‌നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം” (27:6). എഴുത്തുകാരൻ വിശദീകരിക്കുന്നു. രണ്ടാമതായി, സമീപത്തുള്ളതും എളുപ്പത്തിൽ സമീപിക്കാവുന്നതുമായ ഒരു സുഹൃത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ പ്രധാനമാണ്: “ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരൻ നല്ലത്’’ (വാ. 10).
ജീവിതത്തിൽ ഒറ്റയ്ക്കു പറക്കുന്നത് നമുക്കു നല്ലതല്ല. ശലോമോൻ സൂചിപ്പിച്ചതുപോലെ: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു വിജയത്തിനായി പരസ്പരം സഹായിക്കാൻ കഴിയും” (സഭാപ്രസംഗി 4:9 NLT). ജീവിതത്തിൽ, നമുക്ക് സുഹൃത്തുക്കൾ വേണം നാം സുഹൃത്തുക്കൾ ആയിരിക്കയും വേണം. “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു” നിൽക്കാനും (റോമർ 12:10) “അന്യോന്യം ഭാരങ്ങൾ ചുമക്കാനും” (ഗലാത്യർ 6:2)—മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ യേശുവിന്റെ സ്‌നേഹത്തിലേക്ക് അടുപ്പിക്കാനും കഴിയുന്ന തരത്തിലുള്ള സുഹൃത്താകാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ജ്ഞാനിയോ അജ്ഞാനിയോ?
എനിക്ക് പത്ത് വയസ്സുള്ളപ്പോൾ, യൂത്ത് ഗ്രൂപ്പിലെ ഒരു സുഹൃത്തിൽ നിന്ന് ഒരു സമകാലിക ക്രിസ്ത്യൻ ബാൻഡിന്റെ സംഗീതം അടങ്ങിയ ഒരു കാസറ്റ് ടേപ്പ് ഞാൻ വീട്ടിലേക്കു കൊണ്ടുവന്നു. ഒരു ഹൈന്ദവ ഭവനത്തിൽ വളർന്നുവെങ്കിലും യേശുവിലൂടെയുളള രക്ഷ പ്രാപിച്ച എന്റെ പിതാവ് അത് അംഗീകരിച്ചില്ല. ഞങ്ങളുടെ വീട്ടിൽ ആരാധനാ സംഗീതം കേൾക്കാൻ മാത്രമേ അദ്ദേഹം ആഗ്രഹിച്ചിരുന്നുള്ളൂ. ഇതൊരു ക്രിസ്ത്യൻ ബാൻഡാണെന്ന് ഞാൻ വിശദീകരിച്ചു, പക്ഷേ അത് അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയില്ല. കുറച്ച് സമയത്തിനു ശേഷം, ഒരാഴ്ചത്തേക്ക് പാട്ടുകൾ കേൾക്കാൻ അദ്ദേഹം നിർദ്ദേശിച്ചു, എന്നിട്ട് അവ എന്നെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണോ അതോ എന്നെ അവനിൽ നിന്ന് കൂടുതൽ അകറ്റുകയാണോ എന്ന് തീരുമാനിക്കാമെന്നു നിർദ്ദേശിച്ചു. ആ ഉപദേശത്തിൽ സഹായകമായ ചില ജ്ഞാനമുണ്ടായിരുന്നു.
ജീവിതത്തിൽ വ്യക്തമായും ശരിയോ തെറ്റോ ആയ കാര്യങ്ങൾ ഉണ്ട്, എന്നാൽ പലപ്പോഴും നമ്മൾ തർക്കവിഷയങ്ങളുമായി മല്ലിടുന്നു (റോമർ 14:1-19). എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിനായി, തിരുവെഴുത്തുകളിൽ കാണുന്ന ജ്ഞാനം നമുക്ക് അന്വേഷിക്കാൻ കഴിയും. പൗലൊസ് എഫെസൊസിലെ വിശ്വാസികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു, “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ’’ (എഫെസ്യർ 5:15). ഒരു നല്ല രക്ഷിതാവിനെപ്പോലെ, തനിക്ക് അവിടെ ഉണ്ടായിരിക്കാനോ എല്ലാ സാഹചര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകാനോ കഴിയില്ലെന്ന് പൗലൊസിന് അറിയാമായിരുന്നു. “ഇതു ദുഷ്‌കാലമാകയാൽ’’ “സമയം തക്കത്തിൽ ഉപയോഗിക്കാൻ” അവർ പോകുകയാണെങ്കിൽ, അവർ സ്വയം വിവേചിക്കുകയും “കർത്താവിന്റെ ഇഷ്ടം ഇന്നതെന്ന് ഗ്രഹിക്കുകയും” ചെയ്യേണ്ടതുണ്ട് (വാ. 16-17). തർക്കവിഷയമായേക്കാവുന്ന കാര്യങ്ങളുമായി മല്ലിടുമ്പോഴും ദൈവം നമ്മെ നയിക്കുന്നതിനാൽ വിവേകവും നല്ല തീരുമാനങ്ങളും പിന്തുടരാനുള്ള ക്ഷണമാണ് ജ്ഞാനത്തോടെയുള്ള ജീവിതം.

നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുക
കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് സാമൂഹിക അകലം പാലിക്കലിന്റെയും ലോക്ക്ഡൗണിന്റെയും ദിവസങ്ങളിൽ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തന്റെ “ബർമിംഗ്ഹാം ജയിലിൽ നിന്നെഴുതിയ കത്തിൽ’’ എഴുതിയ വാക്കുകൾ സത്യമായി. അനീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, മറ്റൊരു നഗരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്കപ്പെടാതെ ഒരു നഗരത്തിൽ വെറുതെ ഇരിക്കുവാൻ തനിക്കു കഴികയില്ലെന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം പരസ്പര ബന്ധത്തിന്റെ ഒഴിവാക്കാനാകാത്ത ശൃംഖലയിൽ അകപ്പെട്ടിരിക്കുന്നു,’’ അദ്ദേഹം പറഞ്ഞു, “വിധിയുടെ ഒരൊറ്റ വസ്ത്രത്താൽ കൂട്ടിക്കെട്ടപ്പെട്ടിരിക്കുന്നു. ഒരാളെ നേരിട്ട് ബാധിക്കുന്നതെന്തും പരോക്ഷമായി നമ്മെയെല്ലാം ബാധിക്കുന്നു.’’
അതുപോലെ, വൈറസ് പടരുന്നത് തടയാൻ ലോകമെമ്പാടുമുള്ള നഗരങ്ങളും രാജ്യങ്ങളും അടച്ചതിനാൽ കോവിഡ് 19 മഹാമാരി നമ്മുടെ ബന്ധത്തെ എടുത്തുകാണിച്ചു. ഒരു നഗരത്തെ ബാധിച്ചത് താമസിയാതെ മറ്റൊരു നഗരത്തെ ബാധിച്ചേക്കാം.
അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ്, മറ്റുള്ളവരെ എങ്ങനെ കരുതണമെന്ന് ദൈവം തന്റെ ജനത്തോട് നിർദ്ദേശിച്ചു. മോശയിലൂടെ, യിസ്രായേല്യരെ നയിക്കാനും ഒരുമിച്ച് ജീവിക്കുന്നതിനു സഹായിക്കാനുമുള്ള നിയമം അവിടുന്നു നൽകി. “കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്‌കർഷിക്കരുതു’’ (ലേവ്യപുസ്തകം 19:16); “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം’’ (വാ. 18). ആളുകൾ തങ്ങളുടെ ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവനെ വിലമതിച്ച് അവരെ കരുതുന്നില്ലെങ്കിൽ സമൂഹങ്ങൾ തകരാൻ തുടങ്ങുമെന്ന് ദൈവത്തിന് അറിയാമായിരുന്നു.
നമുക്കും ദൈവത്തിന്റെ നിർദേശങ്ങളുടെ ജ്ഞാനം ഉൾക്കൊള്ളാൻ കഴിയും. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, മറ്റുള്ളവരെ എങ്ങനെ നന്നായി സ്‌നേഹിക്കാമെന്നും സേവിക്കാമെന്നും അവിടുത്തോട് ചോദിക്കുമ്പോൾ, നമ്മൾ അവരുമായി എത്രമാത്രം പരസ്പരബന്ധിതരാണെന്ന് നമുക്ക് ഓർമ്മിക്കാൻ കഴിയും.