ഇത് സകലതും വ്യത്യാസപ്പെടുത്തുന്നു
തന്റെ തലമുറയിൽ ക്രിസ്തീയ ചരിത്രത്തിന്റെ ഒരു ആധികാരിക വക്താവായി അറിയപ്പെട്ട യെയൽ (Yale) യൂണിവേഴ്സിറ്റിയിൽ ദീർഘകാല പ്രൊഫസറായിരുന്ന ജറോസ്ലാവ് പെലിക്കൻ വിപുലമായ അക്കാദമിക യോഗ്യതകൾക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹം മുപ്പതിലധികം പുസ്തകങ്ങൾ രചിക്കുകയും വിപുലമായ രചനാ സമ്പത്തിന്റെ പേരിൽ വിഖ്യാതമായ ക്ലൂഗ് പുരസ്കാരം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളായി ഒരു ശിഷ്യൻ പറഞ്ഞത്, മരണക്കിടക്കയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയാണ്; “ക്രിസ്തു ഉയിർത്തെഴുന്നേറ്റു എങ്കിൽ, മറ്റൊന്നും വിഷയമല്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലയെങ്കിൽ മറ്റൊന്നു കൊണ്ടും കാര്യമില്ല.”
പൗലോസിന്റെ ബോധ്യവും ഇതു തന്നെയായിരുന്നു: “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:14). അപ്പസ്തോലൻ ഇത്ര ധൈര്യമായി പ്രസ്താവിക്കുന്നതിന് കാരണം യേശുവിന്റെ ഉയിർപ്പ് കേവലം ഒരിക്കലായി സംഭവിച്ച അത്ഭുതം എന്നതിനപ്പുറം മാനവചരിത്രത്തിൽ ദൈവം ചെയ്ത രക്ഷാകര പ്രവൃത്തിയുടെ ഉത്തുംഗത്തിൽ നിൽക്കുന്ന കാര്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുനരുത്ഥാനം എന്ന വാഗ്ദത്തം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും എന്നതിന്റെ ഉറപ്പ് മാത്രമല്ല, മൃതവും ദ്രവത്വം ബാധിച്ചതുമായ എല്ലാറ്റിനെയും (ജീവിതങ്ങൾ, അയൽപക്കങ്ങൾ, ബന്ധങ്ങൾ) ക്രിസ്തുവിലൂടെ ജീവനിലേക്ക് കൊണ്ടുവരും എന്നതിന്റെ സുനിശ്ചിതമായ പ്രഖ്യാപനവും കൂടിയാണ്. പുനരുത്ഥാനം ഇല്ലെങ്കിൽ നാം വലിയ പ്രതിസന്ധിയിലാണ് എന്ന് പൗലോസിനറിയാം. പുനരുത്ഥാനം ഇല്ലെങ്കിൽ മരണവും നാശവും വിജയം വരിക്കും.
“എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു” (വാ. 20). ജയാളിയായവൻ മരണത്തെ തകർത്ത് പരാജയപ്പെടുത്തി. ക്രിസ്തു, ഇനിയും ജീവനിലേക്ക് വരാനുള്ളവരുടെ “ആദ്യഫലം “ആണ്. അവൻ മരണത്തെയും തിന്മയെയും പരാജയപ്പെടുത്തിയതിനാൽ നമുക്ക് ധൈര്യമായും സ്വതന്ത്രമായും ജീവിക്കാം. ഇത് സകലത്തെയും വ്യത്യാസപ്പെടുത്തുന്നു.

അങ്ങനെയല്ലായിരുന്നുവെങ്കിൽ
“ഇങ്ങനെ അല്ലാതാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ, “ചെറുപ്പത്തിൽ മരിച്ചു പോയ സുഹൃത്തിന്റെ മൃതദേഹത്തിനരികിൽ നിന്ന് അയാൾ വിലപിച്ചു. ഇയാളുടെ വാക്കുകൾ കാലാന്തരങ്ങളായുള്ള മാനവരാശിയുടെ ഹൃദയവിലാപത്തിന്റെ ദയനീയതയാണ് കാണിക്കുന്നത്. മരണം നമ്മെയെല്ലാം പ്രഹരിക്കുന്നതും മുറിപ്പെടുത്തുന്നതുമാണ്. മാറ്റാൻ പറ്റാത്ത കാര്യങ്ങൾ മാറിയിരുന്നെങ്കിൽ എന്ന് നാമെല്ലാം നൊമ്പരപ്പെടുന്നു.
യേശുവിന്റെ മരണശേഷം ശിഷ്യന്മാർക്കും “ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ” എന്ന് തോന്നിയിട്ടുണ്ടാകും. ഭീകരമായ ആ മണിക്കൂറുകളെക്കുറിച്ച് സുവിശേഷങ്ങളിൽ കുറച്ചു മാത്രമേ പറയുന്നുള്ളൂ എങ്കിലും ചില വിശ്വസ്തരായ സുഹൃത്തുക്കളെക്കുറിച്ച് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
യേശുവിന്റെ ഒരു രഹസ്യ ശിഷ്യനായിരുന്ന, മതനേതാവായിരുന്ന ജോസഫ് (യോഹന്നാൻ 19:38), പെട്ടെന്ന് ധൈര്യം പ്രാപിച്ച്, പീലാത്തോസിനോട് യേശുവിന്റെ ശരീരം വിട്ടു കിട്ടാൻ അപേക്ഷിച്ചു (ലൂക്കൊസ് 23:52). ഒന്ന് ചിന്തിച്ച് നോക്കൂ; ബീഭത്സമായ ക്രൂശിക്കപ്പെട്ട ഒരു ശരീരം ഏറ്റെടുത്ത്, വളരെ സ്നേഹാദരവുകളോടെ അതിനെ സംസ്കാരത്തിനായി തയ്യാറാക്കുന്നത് (വാ. 53). യേശു കടന്നു പോയ ആ വഴികളിലെല്ലാം, കല്ലറ വരെ, കൂടെ നിന്ന സ്ത്രീകളുടെ ഭക്തിയും ധൈര്യവും ഒന്ന് ഓർത്ത് നോക്കൂ (വാ. 55). മരണത്തിന്റെ മുഖത്തിലും മരിക്കാത്ത സ്നേഹം!
ഇവരാരും ഒരു ഉയിർപ്പ് പ്രതീക്ഷിച്ചവരല്ല. ദു:ഖത്തിൽ പങ്കുചേർന്നവരാണ്. അദ്ധ്യായം അവസാനിക്കുന്നത്, പ്രത്യാശയില്ലാതെ, മ്ലാനമായാണ്.”.. മടങ്ങിപ്പോയി സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ച് ശബ്ബത്തിൽ സ്വസ്ഥമായിരുന്നു” (വാ. 55,56).
ശബ്ബത്തിന്റെ ഈ ഇടവേള, ചരിത്രത്തിലെ ഏറ്റവും നാടകീയമായ രംഗത്തിന് അരങ്ങ് ഒരുക്കുകയായിരുന്നു എന്നവർ അറിഞ്ഞില്ല. സങ്കല്പത്തിൽ പോലും ഇല്ലാത്ത കാര്യം യേശു ചെയ്യുവാൻ പോകുകയായിരുന്നു. മരണത്തെ “അങ്ങനെ അല്ലായിരുന്നെങ്കിൽ” എന്ന് മാറ്റാൻ പോകുകയാണ്.

സമാധാനത്തിന്റെ കുരിശ്
ഡച്ച് ചിത്രകാരനായ എഗ്‌ബർഗ് മോഡർമാന്റെ കുറെനക്കാരനായ ശിമോൻ എന്ന പെയിന്റിങ്ങിലെ കണ്ണുകൾ പ്രസന്നതയില്ലാത്തവയാണ്. തന്നെ ഭരമേല്പിച്ച കാര്യത്തിന്റെ ശാരീരികവും മാനസികവുമായ ഭാരമാണ് ശിമോന്റെ ആ കണ്ണുകൾ പ്രതിഫലിപ്പിക്കുന്നത്. മർക്കൊസ് 15ലെ വിവരണത്തിൽ നിന്ന് നാം മനസ്സിലാക്കുന്നത് ശിമോനെ ജനക്കൂട്ടത്തിന്റെയിടയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുവന്നാണ് യേശുവിന്റെ കുരിശ് ചുമക്കാൻ ഏല്പിച്ചത് എന്നാണ്.
ശിമോൻ കുറെനയിൽ നിന്നുള്ളയാളാണെന്ന് മർക്കൊസ് പറയുന്നു. കുറെന വടക്കേ ആഫ്രിക്കയിലെ ഒരു വലിയ പട്ടണമായിരുന്നു. യേശുവിന്റെ കാലത്ത് ധാരാളം യഹൂദർ അവിടെയുണ്ടായിരുന്നു. മിക്കവാറും ശിമോൻ പെസഹാത്തിരുന്നാളിനു വേണ്ടി യരുശലെമിൽ വന്നതാകണം. ഈ നീതിരഹിതമായ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ അദ്ദേഹം പെട്ടു പോയതാണെങ്കിലും, ചെറുതെങ്കിലും അർത്ഥവത്തായ ഒരു സഹായം യേശുവിന് ചെയ്യുവാൻ അദ്ദേഹത്തിന് ഇടയായി (മർക്കൊസ് 15:21).
മർക്കോസിന്റെ സുവിശേഷത്തിൽ, യേശു ശിഷ്യന്മാരോട് നേരത്തെ പറഞ്ഞിട്ടുണ്ട്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (8:34). കർത്താവ് ശിഷ്യന്മാരോട് പ്രതീകാത്മകമായി പറഞ്ഞത് ഗൊൽഗോഥായിലേക്കുള്ള വഴിയിൽ ശിമോൻ അക്ഷരാർത്ഥത്തിൽ ചെയ്തു: അവൻ തന്നെ ഏല്പിച്ച കുരിശ് യേശുവിനുവേണ്ടി ചുമന്നു.
നമുക്കും ചുമക്കുവാൻ “കുരിശുകൾ “ഉണ്ട്:ചിലപ്പോൾ രോഗമാകാം, ശുശ്രൂഷയിലെ വെല്ലുവിളിയാകാം, പ്രിയപ്പെട്ട ആരെങ്കിലും മരിച്ചതാകാം, വിശ്വാസത്തെപ്രതിയുള്ള ഉപദ്രവമാകാം. നാം വിശ്വാസത്താൽ ഈ പ്രയാസത്തെ വഹിക്കുന്നത് വഴി മററുള്ളവരുടെ ശ്രദ്ധയെ ക്രിസ്തുവിന്റെ സഹനത്തിലേക്കും ക്രൂശുമരണത്തിലേക്കും തിരിക്കാനാകും. അവന്റെ കുരിശാണ് നമുക്ക് ദൈവത്തോട് സമാധാനവും ജീവിത യാത്രക്ക് ശക്തിയും പ്രദാനം ചെയ്തത്.

“അപ്പോൾ രാത്രിയായിരുന്നു”
ഏലി വീസെല്ലിന്റെ രാത്രി എന്ന നോവൽ നാസി കൂട്ടക്കൊലയുടെ ഭീകരത ഭയാനകമാം വിധം വരച്ചു കാണിക്കുന്നു. നാസി തടങ്കലിലുള്ള സ്വന്ത അനുഭവത്തിന്റെ പഞ്ചാത്തലത്തിൽ വീസെൽ പുറപ്പാടിലെ ബൈബിൾ കഥ പരാമർശിക്കുന്നുണ്ട്. മോശെയും യിസ്രായേൽക്കാരും അടിമത്വത്തിൽ നിന്ന് മോചനം നേടിയത് ആദ്യ പെസഹാ ദിവസം ആയിരുന്നെങ്കിൽ (പുറപ്പാട് 12) ഒരു പെസഹായ്ക്ക് ശേഷം യഹൂദ നേതാക്കന്മാരെ നാസികൾ അറസ്റ്റ് ചെയ്യുന്നതായാണ് വീസെൽ പറയുന്നത്.
വീസെലിന്റെ ഈ ഇരുണ്ട വിരോധാഭാസത്തെ വിമർശിക്കുന്നതിനു മുൻപ്, സമാനമായ ഒരു ഗൂഢാലോചന നടന്നതായി ബൈബിളിലും നമുക്ക് കാണാം. പെസഹായുടെ രാത്രിയിൽ, ദൈവജനത്തെ അവരുടെ സഹനത്തിൽ നിന്ന് വിടുവിക്കാനായി വന്നവൻ, തന്നെ കൊല്ലാനായി പിടിക്കാൻ വന്നവർക്ക് സ്വയം ഏല്പിച്ചു കൊടുക്കുന്നു!
യേശുവിന്റെ അറസ്റ്റിനു മുമ്പുള്ള വിശുദ്ധ രംഗങ്ങളിലേക്ക് യോഹന്നാൻ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. തനിക്കു നേരിടുവാനുള്ള കാര്യങ്ങളോർത്ത് “ഉള്ളം കലങ്ങി” ക്കൊണ്ട്, അന്ത്യ അത്താഴ സമയത്ത്, യേശു താൻ ഒറ്റിക്കൊടുക്കപ്പെടുമെന്ന് പ്രവചിച്ചു (യോഹന്നാൻ 13:21). ഉടനെ തന്നെ ക്രിസ്തു തന്റെ ഒറ്റുകാരന് അപ്പം മുറിച്ച് നല്കി എന്നത് നമുക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള പ്രവൃത്തിയാണ്. നാം വായിക്കുന്നു: “ഖണ്ഡം വാങ്ങിയ ഉടൻ അവൻ എഴുന്നേറ്റ് പോയി, അപ്പോൾ രാത്രി ആയിരുന്നു” (വാ. 30). ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് അരങ്ങേറാൻ പോകുന്നത്. എന്നിട്ടും യേശു പ്രഖ്യാപിച്ചു, “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു” (വാ. 31). മണിക്കൂറുകൾക്കകം ശിഷ്യന്മാർ വലിയ പരിഭ്രാന്തിയും പരാജയവും പരിക്ഷീണവും അഭിമുഖീകരിക്കാനിരിക്കയായിരുന്നു. എന്നാൽ യേശു കണ്ടത് സംഭവിക്കാനുള്ള ദൈവിക പദ്ധതിയാണ്.
ഇരുട്ടിന്റെ ശക്തികൾ വിജയിക്കുന്നതായി തോന്നുമ്പോൾ, ആ ഇരുണ്ട രാത്രിയെ അഭിമുഖീകരിച്ച് അതിജീവിച്ച കർത്താവിനെ ഓർക്കാം. അവൻ നമ്മോടൊപ്പമുണ്ട്. എല്ലാക്കാലവും രാത്രി ആയിരിക്കില്ല.

വഹിക്കുന്ന സ്നേഹം
നാല് വയസ്സുകാരനായ പേരക്കുട്ടി എന്റെ മടിയിലിരുന്ന് എന്റെ കഷണ്ടിത്തലയിൽ തലോടിക്കൊണ്ട് ചോദിച്ചു “അപ്പച്ചന്റെ മുടിയൊക്കെ എന്തിയേ?”ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു “പ്രായമായതുകൊണ്ട് അവയെല്ലാം കൊഴിഞ്ഞു പോയി “ഇതു കേട്ട അവൻ ചിന്താമഗ്നനായി.”അത് വളരെ കഷ്ടമായി; എന്റെ മുടി കുറെ ഞാൻ തരാം” എന്ന് പറഞ്ഞു.
അവന്റെ ഈ മനസ്സലിവ് ഓർത്ത് സന്തോഷം തോന്നി അവനെ ഞാൻ കെട്ടിപ്പിടിച്ചു. ഈ സംഭവം പിന്നീട് ഓർത്തപ്പോൾ ദൈവത്തിന്റെ നിസ്വാർത്ഥവും ഉദാരവുമായ സ്നേഹം എന്റെ മനസ്സിലേക്ക് കടന്നുവന്നു.
ജി കെ ചെസ്റ്റേർട്ടൻ എഴുതി: “നാം പാപം ചെയ്തതു മൂലം നമുക്ക് പ്രായാധിക്യം ബാധിച്ചു. എന്നാൽ നമ്മുടെ പിതാവിന് നമ്മെക്കാൾ ചെറുപ്പമാണ്.”ഇത് പറയുമ്പോൾ അദ്ദേഹം അർത്ഥമാക്കുന്നത് “പുരാതനനായ” (ദാനിയേൽ 7:9CL) ദൈവം പാപത്തിന്റെ അപചയം ബാധിക്കാത്തവനാണ് എന്നാണ്. ദൈവം കാലാതീതനാണ്; ഒരു നാളും ഇളകുകയോ മായുകയോ ചെയ്യാത്ത അവന്റെ സ്നേഹം നമ്മെ കവിയും. യെശയ്യാവ് 46:4 ൽ വാഗ്ദത്തം ചെയ്തതുപോലെ പ്രവർത്തിക്കാൻ അവൻ കഴിവുള്ളവനും മനസ്സുള്ളവനുമാണ്.”നിങ്ങളുടെ വാർധക്യം വരെ ഞാൻ അനന്യൻ തന്നെ; നിങ്ങൾ നരയ്ക്കുവോളം ഞാൻ നിങ്ങളെ ചുമക്കും; ഞാൻ ചെയ്തിരിക്കുന്നു; ഞാൻ വഹിക്കുകയും ഞാൻ ചുമന്നു വിടുവിക്കുകയും ചെയ്യും.”
അഞ്ച് വാക്യങ്ങൾക്കുശേഷം അവൻ പ്രസ്താവിക്കുന്നു: “ഞാനല്ലാതെ വേറൊരു ദൈവമില്ല” (വാ. 9) “ഞാൻ ആകുന്നവൻ” (പുറപ്പാട് 3:14) ആയ ആ മഹാ ദൈവം നമ്മെ ആഴമായി സ്നേഹിക്കുന്നു; നാം അവങ്കലേക്ക് തിരിഞ്ഞ് പാപഭാരം ഒഴിഞ്ഞവരായി നിത്യകാലം നന്ദിയോടെ അവനെ ആരാധിക്കുന്നവരാകുവാൻ വേണ്ടി നമ്മുടെ പാപത്തിന്റെ സകല ഭാരവും വഹിച്ചു കൊണ്ട് നമുക്കു വേണ്ടി ക്രൂശിൽ മരിക്കാൻ വരെ അവൻ തയ്യാറായി.
