Category  |  odb

നല്ല പുസ്തകവുമായി ചുരുണ്ടുകൂടുക

ഐസ്ലാന്റ് എന്ന ചെറിയ രാജ്യം വായനക്കാരുടെ രാജ്യമാണ്. വാസ്തവത്തില്‍, ഈ രാജ്യം ഓരോ വര്‍ഷവും മറ്റേതൊരു രാജ്യത്തേക്കാളും ആളോഹരിപ്രകാരം കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വായിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ക്രിസ്മസ് തലേരാത്രിയില്‍, ഐസ്ലാന്‍ഡുകാര്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നതും രാത്രി വൈകിയും വായിക്കുന്നതും അവരുടെ പാരമ്പര്യമാണ്. ഈ പാരമ്പര്യം രണ്ടാം ലോക മഹായുദ്ധം മുതലാരംഭിച്ചതാണ്. ഇറക്കുമതി പരിമിതപ്പെടുത്തിയിരുന്നെങ്കിലും അന്ന് കടലാസിനു വിലക്കുറവായിരുന്നു. ശരത്കാലം വൈകിയും ഐസ്ലാന്‍ഡിക് പ്രസാധകര്‍ വിപണിയെ പുസ്തകങ്ങള്‍ കൊണ്ടു നിറക്കാന്‍ തുടങ്ങി. ഇപ്പോള്‍ രാജ്യത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പട്ടിക നവംബര്‍ പകുതിയോടെ എല്ലാ വീടുകളിലേക്കും അയയ്ക്കുന്നു. ഈ പാരമ്പര്യത്തെ ക്രിസ്മസ് പുസ്തക പ്രളയം എന്ന് വിളിക്കുന്നു.

ഒരു നല്ല കഥ തയ്യാറാക്കാനും അവരുടെ വാക്കുകളിലൂടെ മറ്റുള്ളവരെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും ഉത്സാഹിപ്പിക്കാനും അനേകര്‍ക്ക് ദൈവം കഴിവുകള്‍ കൊടുത്തതിനു നമുക്കു നന്ദിയുള്ളവരായിരിക്കാം. ഒരു നല്ല പുസ്തകം പോലെ മറ്റൊന്നുമില്ല! എക്കാലത്തെയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകമായ ബൈബിള്‍ രചിച്ചത് കവിതയിലും ഗദ്യത്തിലും എഴുതിയ നിരവധി എഴുത്തുകാര്‍ ചേര്‍ന്നാണ് - ചിലത് മികച്ച കഥകള്‍, ചിലത് അങ്ങനെയല്ല - എന്നാല്‍ എല്ലാം ദൈവപ്രചോദിതമാണ്. അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഓര്‍മ്മിപ്പിച്ചതുപോലെ, ''എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു' (2 തിമൊഥെയൊസ് 3:16-17). ബൈബിള്‍ വായന പാപബോധം വരുത്തുകയും പ്രചോദിപ്പിക്കുകയും അവനുവേണ്ടി ജീവിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു - ഒപ്പം സത്യത്തിലേക്കു നമ്മെ വഴികാട്ടുകയും ചെയ്യുന്നു (2:15).

നമ്മുടെ വായനയില്‍, എല്ലാറ്റിലും ശ്രേഷ്ഠ ഗ്രന്ഥമായ ബൈബിളുമായി വേറിട്ടിരിക്കുവാന്‍ സമയം കണ്ടെത്താന്‍ മറക്കരുത്.

കുഞ്ഞിന് എന്ത് പേരിടണം

താന്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുമ്പോള്‍ മറിയയ്്ക്ക് യോസേഫുമായി നടത്തേണ്ട ആവശ്യം വരാതിരുന്ന ഒരു സംഭാഷണം ഇതാ: ''യോസേഫ്, നമ്മുടെ കുഞ്ഞിന് എന്ത് പേരിടണം?'' ഒരു ജനനത്തിനായി കാത്തിരിക്കുന്ന മിക്ക ആളുകളില്‍ നിന്നും വ്യത്യസ്തമായി, ഈ കുഞ്ഞിനെ എന്ത് വിളിക്കും എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു ചോദ്യമുണ്ടായിരുന്നില്ല.

മറിയയെയും തുടര്‍ന്ന് യോസേഫിനെയും സന്ദര്‍ശിച്ച ദൂതന്മാര്‍ കുഞ്ഞിന്റെ പേര് യേശു എന്നായിരിക്കുമെന്ന് രണ്ടു പേരോടും പറഞ്ഞു (മത്തായി 1:20-21; ലൂക്കൊസ് 1:30-31). യോസേഫിനു പ്രത്യക്ഷനായ ദൂതന്‍, ഈ പേര് സൂചിപ്പിക്കുന്നത് 'അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനിരിക്കകൊണ്ടാകുന്നു' എന്നു വിശദീകരിച്ചു.

അവനെ ''ഇമ്മാനൂവേല്‍'' (യെശയ്യാവ് 7:14) എന്നും വിളിക്കും, അതിനര്‍ത്ഥം ''ദൈവം നമ്മോടുകൂടെ'' എന്നാണ്, കാരണം അവന്‍ മനുഷ്യരൂപത്തിലുള്ള ദൈവമായിരിക്കും - ശീലകള്‍ ചുറ്റിയ ദൈവം. യെശയ്യാ പ്രവാചകന്‍ ''അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു'' (9: 6) എന്നീ അധിക സ്ഥാനപ്പേരുകള്‍ വെളിപ്പെടുത്തി, കാരണം അവന്‍ അതെല്ലാം ആയിരിക്കും.

ഒരു പുതിയ ശിശുവിന് പേരിടുന്നത് എല്ലായ്‌പ്പോഴും ആവേശകരമാണ്. എന്നാല്‍ ''മശിഹാ (ക്രിസ്തു) എന്നു പേരുള്ള യേശു'' (മത്തായി 1:16) എന്നതുപോലെ ശക്തവും ആവേശകരവും ലോകത്തെ മാറ്റിമറിക്കുന്നതുമായ മറ്റൊരു പേര് മറ്റൊരു കുഞ്ഞിനും ഇട്ടിട്ടില്ല. ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍'' കഴിഞ്ഞതില്‍ നമുക്ക് എത്ര സന്തോഷം തോന്നുന്നു (1 കൊരിന്ത്യര്‍ 1:2)! രക്ഷിക്കുന്ന മറ്റൊരു പേരും ഇല്ല (പ്രവൃ. 4:12).

നമുക്ക് ഈ ക്രിസ്തുമസ് സീസണില്‍ യേശുവിനെ സ്തുതിക്കുകയും അവന്‍ നമുക്ക് എന്തെല്ലാം ആണ് എന്നതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം!

പച്ചപ്പിനായി തിരയുക

ക്യാപ്റ്റന്റെ ഗൗരവ ശബ്ദം മറ്റൊരു കാലതാമസം പ്രഖ്യാപിച്ചു. ഇതിനകം രണ്ടുമണിക്കൂറോളം അനങ്ങാതെ കിടന്ന ഒരു വിമാനത്തിലെ എന്റെ വിന്‍ഡോ സീറ്റില്‍ ഞെരുങ്ങിയിരുന്ന ഞാന്‍ നിരാശയോടെ കൈതിരുമ്മി. ഒരു നീണ്ട ആഴ്ചയിലെ ജോലിക്കുശേഷം, വീട്ടിലെ ആശ്വാസത്തിനും വിശ്രമത്തിനും ഞാന്‍ കൊതിച്ചു. ഇനി എത്ര സമയം? മഴത്തുള്ളി പൊതിഞ്ഞ ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, റണ്‍വേകള്‍ കൂട്ടിമുട്ടുന്നിടത്തെ സിമന്റിന്റെ വിടവില്‍ പച്ചപ്പുല്ലിന്റെ ഒരു ഏകാന്ത ത്രികോണം വളരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കോണ്‍ക്രീറ്റ് പരപ്പിന്റെ നടുവില്‍ അതൊരു വിചിത്രമായ കാഴ്ചയായിരുന്നു.

പരിചയസമ്പന്നനായ ഒരു ഇടയനെന്ന നിലയില്‍, തന്റെ ആടുകള്‍ക്ക് പച്ച മേച്ചില്‍പ്പുറങ്ങളുടെ സ്വസ്ഥത നല്‍കേണ്ടതിന്റെ ആവശ്യകത ദാവീദിന് നന്നായി അറിയാമായിരുന്നു. 23-ാം സങ്കീര്‍ത്തനത്തില്‍, യിസ്രായേല്‍ രാജാവായി ജനത്തെ നയിക്കുന്ന ക്ഷീണിപ്പിക്കുന്ന നാളുകളില്‍ അവനെ മുന്നോട്ട് കൊണ്ടുപോകാനുതകുന്ന ഒരു പ്രധാന പാഠം അവന്‍ എഴുതി.'യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; ... എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു' (വാ. 1-3).

ഒരു എയര്‍പോര്‍ട്ട് റണ്‍വേയുടെ കോണ്‍ക്രീറ്റ് വനത്തില്‍, എന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുകയും സുഖസൗകര്യങ്ങളുടെയും വിശ്രമത്തിന്റെയും അഭാവം അനുഭവപ്പെടുകയും ചെയ്തപ്പോള്‍, എന്റെ നല്ല ഇടയനായ ദൈവം എന്റെ കണ്ണുകളെ പച്ചപ്പിന്റെ ഒരു തുരുത്തിലേക്ക് നയിച്ചു. അവനുമായുള്ള ബന്ധത്തില്‍, ഞാന്‍ എവിടെയായിരുന്നാലും അവന്‍ നല്‍കുന്ന നിരന്തരമായ വിശ്രമം എനിക്ക് കണ്ടെത്താനാകും - ഞാന്‍ ശ്രദ്ധിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കില്‍.

പാഠം കാലങ്ങളായി തുടരുന്നു: പച്ചപ്പിനായി തിരയുക. അതവിടെയുണ്ട്. നമ്മുടെ ജീവിതത്തില്‍ ദൈവമുള്ളപ്പോള്‍ നമുക്ക് ഒന്നിനും മുട്ടില്ല. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ നമ്മെ കിടത്തുന്നു, നമ്മുടെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു.

നിങ്ങള്‍ ആരെയാണ് ധരിച്ചിരിക്കുന്നത്?

അര്‍ജന്റീനയുടെ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീം തെറ്റായ യൂണിഫോം ധരിച്ച് ടൂര്‍ണമെന്റ് ഗെയിമിന് എത്തി. അവരുടെ നേവി ബ്ലൂ ജേഴ്‌സി കൊളംബിയയുടെ ഇരുണ്ട നീല ജേഴ്‌സികളുമായി വളരെ സാമ്യമുള്ളതായിരുന്നു, സന്ദര്‍ശക ടീം എന്ന നിലയില്‍ അവര്‍ വെള്ള യൂണിഫോം ധരിക്കേണ്ടതായിരുന്നു. മാറ്റി ധരിക്കാനുള്ള യൂണിഫോമുകള്‍ കണ്ടെത്താനും മാറ്റാനും സമയമില്ലാത്തതിനാല്‍ അവര്‍ക്ക് കളി ഉപേക്ഷിക്കേണ്ടിവന്നു. ഭാവിയില്‍, അര്‍ജന്റീന തീര്‍ച്ചയായും അവര്‍ എന്താണ് ധരിക്കാന്‍ പോകുന്നതെന്ന് രണ്ടുതവണ പരിശോധിക്കും.

സെഖര്യാ പ്രവാചകന്റെ കാലത്ത്, മഹാപുരോഹിതനായ യോശുവ മുഷിഞ്ഞതും ദുര്‍ഗ്ഗന്ധം വമിക്കുന്നതുമായ വസ്ത്രം ധരിച്ച് ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഒരു ദര്‍ശനം ദൈവം അവനു കാണിച്ചുകൊടുത്തു. സാത്താന്‍ പരിഹസിക്കുകയും വിരല്‍ ചൂണ്ടുകയും ചെയ്തു. അവന്‍ അയോഗ്യനാണ്! കളി തീര്‍ന്നു! എന്നാല്‍ മാറ്റാന്‍ സമയമുണ്ടായിരുന്നു. ദൈവം സാത്താനെ ശാസിക്കുകയും യോശുവയുടെ വസ്ത്രങ്ങള്‍ നീക്കംചെയ്യാന്‍ തന്റെ ദൂതനോട് കല്പിക്കുകയും ചെയ്തു. അവന്‍ യോശുവയുടെ നേരെ തിരിഞ്ഞു, ''ഞാന്‍ നിന്റെ അകൃത്യം നിന്നില്‍നിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും'' (സെഖര്യാവ് 3:4).

ആദാമിന്റെ പാപത്തിന്റെ ദുര്‍ഗന്ധം ധരിച്ചാണ് നാം ഈ ലോകത്തിലേക്ക് കടന്നുവന്നത്, അതിന്റെമേല്‍ നമ്മുടെ സ്വന്തം പാപത്തിന്റെ പാളി കൂടെ ചേര്‍ത്തു. നമ്മുടെ വൃത്തികെട്ട വസ്ത്രങ്ങളില്‍ നാം തുടരുകയാണെങ്കില്‍, നമുക്ക് ജീവിത ഗെയിം നഷ്ടപ്പെടും. നമ്മുടെ പാപത്തോടു നമുക്കു വെറുപ്പ് തോന്നുകയും യേശുവിലേക്ക് തിരിയുകയും ചെയ്താല്‍, അവന്‍ നമ്മുടെമേല്‍ തല മുതല്‍ പാദം വരെ തന്നെയും തന്റെ നീതിയും ധരിപ്പിക്കും. നാം സ്വയം പരിശോധിക്കാനുള്ള സമയമായി, നാം ആരെയാണ് ധരിച്ചിരിക്കുന്നത്?

''ദി സോളിഡ് റോക്ക്'' എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ അവസാന സ്റ്റാന്‍സ, നമുക്ക് എങ്ങനെ വിജയിക്കാമെന്ന് വിശദീകരിക്കുന്നു. ''അവന്‍ കാഹളനാദത്തോടെ വരുമ്പോള്‍ / ഓ, ഞാന്‍ എന്നെ അവനില്‍ കണ്ടെത്തട്ടെ; / അവന്റെ നീതിയാല്‍ മാത്രം ധരിപ്പിക്കപ്പെട്ട്, / സിംഹാസനത്തിന്‍ മുമ്പില്‍ കളങ്കമെന്യേ നില്‍ക്കട്ടെ!

ക്രൂശിന്റെ ഭാഷ

പാസ്റ്റര്‍ ടിം കെല്ലര്‍ പറഞ്ഞു, ''അവര്‍ ആരാണെന്ന് പറഞ്ഞതുകൊണ്ട് ആരും ഒരിക്കലും പഠിക്കുന്നില്ല. അവര്‍ക്കു കാണിച്ചു കൊടുക്കണം.' ഒരര്‍ത്ഥത്തില്‍, ''പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു'' എന്ന പഴഞ്ചൊല്ലിന്റെ ഒരു പ്രയോഗമാണിത്. ജീവിതപങ്കാളികള്‍ അവരുടെ കൂട്ടാളികളെ കേള്‍ക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ അവര്‍ അഭിനന്ദനാര്‍ഹരാണെന്ന് കാണിക്കുന്നു. മാതാപിതാക്കള്‍ മക്കളെ സ്‌നേഹപൂര്‍വ്വം പരിപാലിക്കുന്നതിലൂടെ തങ്ങള്‍ക്ക് അവര്‍ വിലപ്പെട്ടവരാണെന്നു കാണിക്കുന്നു. കോച്ചുകള്‍ അത്ലറ്റുകളുടെ വളര്‍ച്ചയ്ക്കായി നിക്ഷേപം നടത്തുന്നതിലൂടെ അവര്‍ക്കു കഴിവുണ്ടെന്ന് കാണിക്കുന്നു. അതേ നിലയില്‍, വ്യത്യസ്ത നിലയിലുള്ള ഒരു പ്രവൃത്തി, കൂടുതല്‍ ഇരുണ്ട സന്ദേശങ്ങള്‍ ആശയവിനിമയം ചെയ്യുന്ന വേദനാജനകമായ കാര്യങ്ങള്‍ ആളുകള്‍ക്കു കാണിച്ചുകൊടുക്കുന്നു.

പ്രപഞ്ചത്തിലെ എല്ലാ പ്രവൃത്തി-അധിഷ്ഠിത സന്ദേശങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം ഉണ്ട്. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം ആരാണെന്ന് കാണിക്കേണ്ടിവരുമ്പോള്‍, ക്രൂശിലെ അവന്റെ പ്രവൃത്തികള്‍ക്ക് അപ്പുറത്തേക്കു നാം നോക്കേണ്ടതില്ല. റോമര്‍ 5:8-ല്‍ പൗലൊസ് എഴുതി, ''ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.' നാം ആരാണെന്നു ക്രൂശ് കാണിച്ചുതരുന്നു: സ്വന്ത പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം അത്യധികമായി സ്‌നേഹിച്ചവര്‍! (യോഹന്നാന്‍ 3:16).

തകര്‍ന്ന സംസ്‌കാരത്തിലെ തകര്‍ന്ന ആളുകളുടെ സമ്മിശ്ര സന്ദേശങ്ങളുടയും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവൃത്തികളുടെയും പശ്ചാത്തലത്തില്‍, ദൈവ ഹൃദയത്തിന്റെ സന്ദേശം വ്യക്തമായി മുഴങ്ങുന്നു. നിങ്ങള്‍ ആരാണ്? നിങ്ങളുടെ രക്ഷയ്ക്കായി ദൈവം തന്റെ പുത്രനെ നല്‍കുവാന്‍ തക്കവിധം ദൈവം അത്രയ്ക്കു സ്‌നേഹിച്ച വ്യക്തികള്‍. അവന്‍ നിങ്ങള്‍ക്കായി നല്‍കിയ വിലയും അവനെ സംബന്ധിച്ച് നിങ്ങള്‍ എത്രമാത്രം വിലപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യവും കാണുക.