സമൃദ്ധിയായ ജീവന്‍
1918 ല്‍, ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത്, ഫോട്ടോഗ്രാഫര്‍ എറിക് എന്‍സ്‌ട്രോം തന്റെ വര്‍ക്കുകളുടെ ഒരു സമാഹാരം തയ്യാറാക്കുകയായിരുന്നു. അനേകരെ സംബന്ധിച്ച് ശുന്യതയുടെ ഒരു സമയമായി അനുഭവപ്പെട്ട ആ കാലഘട്ടത്തില്‍ പൂര്‍ണ്ണതയുടെ ഒരു അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്ന് ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ, ഇന്ന് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഫോട്ടോയില്‍ താടിക്കാരനായ ഒരു വൃദ്ധന്‍ മേശക്കരികില്‍ തലകുമ്പിട്ട് കൈകള്‍ കോര്‍ത്ത് പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മേശമേല്‍ ഒരു പുസ്തകവും കണ്ണടയും ഒരു പാത്രം കഞ്ഞിയും ഒരു കഷ്ണം ബ്രെഡും ഒരു കത്തിയും ഉണ്ട്. വേറൊന്നുമില്ല, എന്നാല്‍ ഒന്നും കുറവുമില്ല.
ചിലര്‍ പറയും ഫോട്ടോ ദൗര്‍ലഭ്യത്തെയാണു കാണിക്കുന്നതെന്ന്. എന്നാല്‍ എന്‍സ്‌ട്രോമിന്റെ പോയിന്റ് നേരെ തിരിച്ചാണ്: ഇവിടെയിതാ കൃതജ്ഞതയില്‍ ജീവിക്കുന്ന ഒരുവന്റെ സമ്പൂര്‍ണ്ണ ജീവിതം, നമ്മുടെ സാഹചര്യം എന്തായിരുന്നാലും എനിക്കും നിങ്ങള്‍ക്കും അനുഭവമാക്കാന്‍ കഴിയുന്ന ഒന്ന്. യേഹന്നാല്‍ 10 ല്‍ യേശു സുവാര്‍ത്ത പ്രഖ്യാപിച്ചു: 'ജീവന്‍ ... സമൃദ്ധിയായി'' (വാ. 10). സമൃദ്ധി അഥവാ പൂര്‍ണ്ണതയെ നാം 'അനേക കാര്യങ്ങള്‍ക്ക്'' സമമാക്കുമ്പോള്‍ ഈ സദ്വാര്‍ത്തയോട് നാം കഠിനമായ അന്യായമാണു ചെയ്യുന്നത്. യേശു പറയുന്ന സമൃദ്ധിയായ ജീവന്‍, സമ്പത്ത് അല്ലെങ്കില്‍ വസ്തുവകകള്‍ എന്നീ ലോകപരമായ ഇനങ്ങള്‍ കൊണ്ട് അളക്കേണ്ടതല്ല, മറിച്ച് നല്ലയിടയന്‍ 'തന്റെ ആടുകള്‍ക്ക് വേണ്ടി ജീവന്‍'' കൊടുക്കുന്നതിനും (വാ. 11), നമ്മുടെ ദൈനംദിന ആവശ്യങ്ങള്‍ നടത്തിത്തരുന്നതിനുമുള്ള നന്ദിയാല്‍ നിറഞ്ഞ ഒരു ഹൃദയവും മനസ്സും ആത്മാവും ശക്തിയുമാണ് അതിന്റെ അളവുകോല്‍. ഇതാണ് സമൃദ്ധിയായ ജീവന്‍-ദൈവവുമായുള്ള ബന്ധം ആസ്വദിക്കുക-അതു നമുക്കോരോരുത്തര്‍ക്കും സാധ്യമാണ്.

ഒരു പഴയ മണ്‍ പാത്രം
വര്‍ഷങ്ങള്‍കൊണ്ട് ഞാന്‍ വളരെയധികം കളിമണ്‍പാത്രങ്ങള്‍ ശേഖരിച്ചു. എനിക്കിഷ്ടപ്പെട്ട ഒന്ന് ഒരു പുരാവസ്തു സ്ഥലത്തു നിന്നും കുഴിച്ചെടുത്ത അബ്രഹാമിന്റെ കാലത്തെ ഒരു പാത്രമാണ്. കുറഞ്ഞപക്ഷം ഞങ്ങളുടെ ഭവനത്തിലുള്ള എന്നെക്കാള്‍ പ്രായമുള്ള ഒരു വസ്തു അതാണ്. അത് കാണാന്‍ അത്ര ഭംഗിയുള്ളതല്ല: കറപിടിച്ച്, പൊട്ടല്‍ വീണ്, അടര്‍ന്നുപോയ, തേച്ചുകഴുകേണ്ട അവസ്ഥയിലാണത്. ഞാന്‍ മണ്ണില്‍നിന്നും നിര്‍മ്മിക്കപ്പെട്ട ഒരു മനുഷ്യനാണ് എന്ന് എന്നെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിനാണ് ഞാന്‍ അതു സൂക്ഷിച്ചിരിക്കുന്നത്. ദുര്‍ബ്ബലവും ബലഹീനവും ആണെങ്കിലും ഞാന്‍ അളവറ്റതും വിലയേറിയതുമായ ഒരു നിധി വഹിക്കുന്നുണ്ട് - 'ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്'' (2 കൊരിന്ത്യര്‍ 4:7).
പൗലൊസ് തുടരുന്നു: 'ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍
എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും
നശിച്ചുപോകുന്നില്ല'' (വാ. 8-9). കഷ്ടം സഹിക്കുന്നവര്‍, ബുദ്ധിമുട്ടുന്നവര്‍, ഉപദ്രവം അനുഭവിക്കുന്നവര്‍, വീണുകിടക്കുന്നവര്‍. നമ്മിലുള്ള യേശുവിന്റെ ശക്തിയുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമാണിവ.
'യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു'' (വാ. 10).ഓരോ ദിവസവും സ്വയത്തിനു മരിച്ച യേശുവിന്റെ സവിശേഷത ഈ മനോഭാവമായിരുന്നു. ഈ മനോഭാവം തന്നെയാണ് നമ്മുടെ സവിശേഷതയായും ഇരിക്കേണ്ടത്-നമ്മില്‍ വസിക്കുന്നവന്റെ പര്യാപ്തതയില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട് സ്വയ-പ്രയത്‌നത്തിനു മരിക്കാനുള്ള ഒരു ഒരുക്കം.
'യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിനു'' (വാ. 10). ഇതാണ് ഫലം: യേശുവിന്റെ സൗന്ദര്യം ഒരു പഴയ മണ്‍പാത്രത്തില്‍ ദൃശ്യമാകുക.

സൗഹൃദ ബഞ്ച്
ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയില്‍ യുദ്ധക്കെടുതികളും തൊഴിലില്ലായ്മയും ജനങ്ങളെ നൈരാശ്യത്തിലേക്കു തള്ളിവിട്ടുകൊണ്ടിരുന്നു-ഒരു 'സൗഹൃദ ബഞ്ചില്‍'' അവര്‍ പ്രത്യാശ കണ്ടെത്തുന്നതു വരെ. നിസ്സഹായരായ ആളുകള്‍ അവിടേക്കു ചെന്ന് പരിശീലനം നേടിയ 'മുത്തശ്ശി''മാരുമായി സംസാരിക്കാം - വിഷാദ രോഗികളായ ആളുകള്‍ പറയുന്നതു കേള്‍ക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ട പ്രായമുള്ള സ്ത്രീകളാണവര്‍. ആ ദേശത്തെ ഷോണാ ഭാഷയില്‍ അവരെ കുഫുംഗിസിസാ അഥവാ 'ധാരാളം ചിന്തിക്കുന്ന' എന്നു വിളിക്കും.
സൗഹൃദ ബഞ്ച് പ്രോജക്ട് സാന്‍സിബാര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ മറ്റു സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ട്. 'അതിന്റെ ഫലം ഞങ്ങളെ ആവേശഭരിതരാക്കുന്നു'' ഒരു ലണ്ടന്‍ ഗവേഷകന്‍ പറഞ്ഞു. ന്യുയോര്‍ക്ക് കൗണ്‍സിലര്‍ അതിനോടു യോജിച്ചു, 'നിങ്ങള്‍ മനസ്സിലാക്കും മുമ്പുതന്നെ, നിങ്ങള്‍ ഒരു ബഞ്ചിലല്ല, കരുതുന്ന ഒരുവനുമായി സന്തോഷകരമായ ഒരു സംഭാഷണത്തിലായിരിക്കും നിങ്ങള്‍.'
നമ്മുടെ സര്‍വ്വശക്തനായ ദൈവവുമായി സംസാരിക്കുന്നതിന്റെ ഉന്മേഷവും വിസ്മയവും പ്രോജക്ട് ഉണര്‍ത്തുന്നു. മോശെ ഒരു ബഞ്ച് സ്ഥാപിച്ചില്ല, മറിച്ച് ദൈവവുമായി കണ്ടുമുട്ടുവാന്‍ ഒരു കൂടാരം സ്ഥാപിച്ച് അതിനു സമാഗമന കൂടാരം എന്നു വിളിച്ചു. അവിടെ 'ഒരുത്തന്‍ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു'' (പുറപ്പാട് 33:11). അവന്റെ സഹായിയായ യോശുവ കൂടാരം വിട്ടുപിരിയാതിരുന്നു, കാരണം അവനും ദൈവത്തോടൊത്തുള്ള സമയത്തെ അത്യധികം വിലമതിച്ചിരിക്കാം (വാ. 11).
ഇന്ന് നമുക്ക് ഒരു സമാഗന കൂടാരത്തിന്റെ ആവശ്യമില്ല. യേശു പിതാവിനെ നമ്മുടെ സമീപത്തേക്കു കൊണ്ടുവന്നു. അവന്‍ തന്റെ ശിഷ്യന്മാരോടു പറഞ്ഞു, 'ഞാന്‍ എന്റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ
സ്‌നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു'' (യോഹന്നാന്‍ 15:15). അതേ, നമ്മുടെ ദൈവം നമ്മെ കാത്തിരിക്കുന്നു. അവന്‍ നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും ജ്ഞാനിയായ സഹായിയും നമ്മെ മനസ്സിലാക്കുന്ന സ്‌നേഹിതനുമാണ്. ഇപ്പോള്‍ അവനോടു സംസാരിക്കുക.

കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു വഴികാട്ടുക
മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മതവിശ്വാസം അതു സത്യമാണെന്ന രീതിയില്‍ പഠിപ്പിക്കുന്നത് അധാര്‍മ്മികമാണെന്നാണ് ഒരു പേരുകേട്ട നിരീശ്വരവാദി വിശ്വസിക്കുന്നത്. മക്കളിലേക്കു മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസം പകരുന്നത് ബാലപീഡനമാണെന്നു പോലും അയാള്‍ അവകാശപ്പെടുന്നു. ഇത്തരം വീക്ഷണങ്ങള്‍ അതിരുകടന്നതാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ ഉറപ്പായി വിശ്വാസത്തിലേക്കു നയിക്കാന്‍ മടികാണിക്കുന്ന മാതാപിതാക്കളെയും ഞാന്‍ കേള്‍ക്കാറുണ്ട്. അതേസമയം നമ്മില്‍ മിക്കവരും നമ്മുടെ രാഷ്ട്രീയപരമായും പോഷകാഹാര സംബന്ധമായും അല്ലെങ്കില്‍ കായികപരമായും നമുക്കുള്ള ബോധ്യങ്ങള്‍ കുഞ്ഞുങ്ങളില്‍ പകരുവാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ചില കാരണങ്ങളാല്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യത്തിന്റെ കാര്യത്തില്‍ നാം വ്യത്യസ്തമായി ഇടപെടുന്നു.
നേരെ മറിച്ച്, തിമൊഥെയൊസ് എങ്ങനെയാണ് 'ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ തന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറിഞ്ഞത്'' എന്ന് പൗലൊസ് എഴുതുന്നു (2 തിമൊഥെയൊസ് 3:14). തിമൊഥെയൊസ് ഒരു യൗവനക്കാരനായപ്പോള്‍ ആരുടെയും സഹായം കൂടാതെ സ്വന്ത ശക്തികൊണ്ട് വിശ്വാസത്തില്‍ വന്നതല്ല. മറിച്ച് അവന്റെ അമ്മ അവന്റെ ഹൃദയത്തെ ദൈവത്തിങ്കലേക്കു തിരിക്കുകയാണു ചെയ്തത്. തുടര്‍ന്ന് പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനിന്നു (വാ. 15). ദൈവം ജീവനും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ഉറവിടവും ആണെങ്കില്‍ നമ്മുടെ കുടുംബങ്ങളില്‍ ദൈവസ്‌നേഹം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്ന അനേക വിശ്വാസ സംവിധാനങ്ങളുണ്ട്. ടിവി ഷോകള്‍, സിനിമകള്‍, സംഗീതം, അധ്യാപകര്‍, സുഹൃത്തുക്കള്‍, മാധ്യമം - ഇവയൊരോന്നും യഥാര്‍ത്ഥ സ്വാധീനം ചെലുത്തുന്ന വിശ്വാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വഹിക്കുന്നവയാണ് (വ്യക്തമായതോ നിയന്ത്രണവിധേയമായവയോ). നിശബ്ദരായിരിക്കാതിരിക്കാന്‍ നമുക്കു ശ്രമിക്കാം. നാം അനുഭവമാക്കിയ സൗന്ദര്യവും കൃപയും നമ്മുടെ കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു നയിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു.

ഏറ്റവും വലിയ മര്‍മ്മം
ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നതിനു മുമ്പ്, സുവിശേഷം പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടായിരുന്നു, എങ്കിലും അവന്റെ സ്വത്വം സംബന്ധിച്ച് ഞാന്‍ പോരാട്ടത്തിലായിരുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ ക്ഷമിക്കാന്‍ അധികാരമുള്ളു എന്നു ബൈബിള്‍ പറഞ്ഞിരിക്കേ അവന് എങ്ങനെ എനിക്കു പാപക്ഷമ വാഗ്ദാനം ചെയ്യുവാന്‍ കഴിയും? ജെ. ഐ. പായ്ക്കറിന്റെ 'ദൈവത്തെ അറിയുക'' വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ പോരാട്ടത്തില്‍ ഞാന്‍ ഏകയല്ല എന്നെനിക്കു മനസ്സിലായി. അനേക അവിശ്വാസികളെ സംബന്ധിച്ചു 'നസറായനായ യേശു ദൈവം മനുഷ്യനായതാണ് ... അവന്‍ മനുഷ്യന്‍ എന്നതുപോലെ തന്നെ പൂര്‍ണ്ണമായും സത്യമായും ദൈവവുമാണ് എന്ന ക്രിസ്ത്യാനികളുടെ അവകാശവാദം അസ്വസ്ഥതയുളവാക്കുന്നതാണ്'' എന്ന് പായ്ക്കര്‍ പറയുന്നു. എന്നാല്‍ രക്ഷ സാധ്യമാക്കു സത്യമാണിത്.
അപ്പൊസ്തലനായ പൗലൊസ് ക്രിസ്തുവിനെ ''അദൃശ്യനായ ദൈവത്തിന്റെ പ്രതിമ'' എന്നു പരാമര്‍ശിക്കുമ്പോള്‍ യേശു പൂര്‍ണ്ണമായും മുഴുവനായും ദൈവമാണ് -സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തെയും സൃഷ്ടിച്ചവനും പരിപാലിക്കുന്നവനും - അതേസമയം മനുഷ്യനുമാണ് എന്നാണവന്‍ പറയുന്നത് (കൊലൊസ്യര്‍ 1:15-17). ഈ സത്യം നിമിത്തം, ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും മൂലം അവന്‍ നമ്മുടെ പാപത്തിന്റെ പരിണിത ഫലങ്ങള്‍ വഹിക്കുക മാത്രമല്ല, നാം - മുഴു സൃഷ്ടിയും കൂടെ - ദൈവത്തോടു നിരപ്പിക്കപ്പെടേണ്ടതിന് മാനുഷിക പ്രകൃതിയെ വീണ്ടെടുക്കുകയും ചെയ്തു (വാ. 20-22).
അതിശയകരവും മുന്‍കൈ എടുത്തു ചെയ്തതുമായ സ്‌നേഹ പ്രവൃത്തിയാല്‍ പിതാവായ ദൈവം, പരിശുദ്ധാത്മാവിന്റെ ശക്തിയാലും ദൈവപുത്രന്റെ ജീവിതത്തിലൂടെയും തിരുവെഴുത്തിലും തിരുവെഴുത്തിലൂടെയും തന്നെത്തന്നെ വെളിപ്പെടുത്തി. യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടുന്നു കാരണം അവന്‍ ഇമ്മാനുവേലാണ്- ദൈവം നമ്മോടുകൂടെ. ഹല്ലേലുയ്യാ!
