ശിശുക്കളില്‍ നിന്നു പഠിക്കുക
കെനിയയിലെ നെയ്റോബിയിലുള്ള ചേരികളിലൊന്നിലേക്ക് ഞാനും ഒരു സുഹൃത്തും പ്രവേശിച്ചപ്പോള്‍, ഞങ്ങള്‍ സാക്ഷ്യം വഹിച്ച ദാരിദ്ര്യത്താല്‍ ഞങ്ങളുടെ ഹൃദയം നടുങ്ങി. എന്നിരുന്നാലും, അതേ പശ്ചാത്തലത്തില്‍, ചെറിയ കുട്ടികള്‍ ഓടുന്നതും ''മക്ക്ചുങ്ങാജി, മക്ക്ചുങ്ങാജി!'' (സ്വഹിലി ഭാഷയില്‍ ''പാസ്റ്റര്‍'') എന്ന് വിളിച്ചുപറയുന്നതും ഞങ്ങള്‍ കണ്ടപ്പോള്‍, തെളിഞ്ഞ വെള്ളം പോലുള്ള വ്യത്യസ്ത വികാരങ്ങള്‍ ഞങ്ങളിലുളവായി. ഞങ്ങളോടൊപ്പം വാഹനത്തില്‍ അവരുടെ ആത്മീയ നേതാവിനെ കണ്ടപ്പോള്‍ അവരുടെ സന്തോഷം നിറഞ്ഞ പ്രതികരണം ഇതായിരുന്നു. ഈ ആര്‍ദ്രമായ വാക്കുകളിലൂടെ, കൊച്ചുകുട്ടികള്‍ അവരുടെ കരുതലിനും താല്പര്യത്തിനും പേരുകേട്ട ഒരാളെ സ്വാഗതം ചെയ്തു.
യേശു കഴുതപ്പുറത്തു കയറി യെരൂശലേമില്‍ എത്തിയപ്പോള്‍, അവനെ സന്തോഷത്തോടെ എതിരേറ്റവരില്‍ കുട്ടികളും ഉണ്ടായിരുന്നു. ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍! . . ദാവീദ് പുത്രന് ഹോശന്ന' (മത്തായി 21:9,15). എന്നാല്‍ യേശുവിനെ സ്തുതിക്കുന്ന ശബ്ദം മാത്രമായിരുന്നില്ല അന്തരീക്ഷത്തില്‍ അലയടിച്ചിരുന്നത്. യേശു പുറത്താക്കിയ പൊന്‍വാണിഭക്കാരുടെ എതിര്‍പ്പിന്റെ ശബ്ദവും അവിടെ ഉയര്‍ന്നു കേട്ടു (വാ. 12-13). കൂടാതെ, അവന്റെ കാരുണ്യ പ്രവൃത്തികള്‍ക്കു സാക്ഷ്യം വഹിച്ച ''പ്രകോപിതരായ'' മതനേതാക്കളും അവിടെയുണ്ടായിരുന്നു (വാ. 14-15). കുട്ടികളുടെ സ്തുതികളില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചു (വാ. 16) അതുവഴി അവരുടെ ഹൃദയത്തിന്റെ ദാരിദ്ര്യം തുറന്നുകാട്ടി.
യേശുവിനെ ലോകത്തിന്റെ രക്ഷകനായി അംഗീകരിക്കുന്ന എല്ലാ പ്രായത്തിലുള്ളവരും എല്ലാ സ്ഥലങ്ങളിലുള്ളവരുമായ ദൈവമക്കളുടെ വിശ്വാസത്തില്‍ നിന്ന് നമുക്ക് പഠിക്കാം. അവനാണ് നമ്മുടെ സ്തുതിയും നിലവിളിയും കേള്‍ക്കുന്നത്, ശിശുസമാനമായ വിശ്വാസത്തോടെ നാം അവനിലേക്ക് വരുമ്പോള്‍ അവിടുന്ന് നമ്മെ പരിപാലിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.
ദൈവം അതിലുമധികം യോഗ്യന്‍
മുമ്പ് യേശുവിലുള്ള വിശ്വാസികളില്‍ നിന്ന് വേദന ഏറ്റുവാങ്ങിയിട്ടുള്ള എന്റെ മമ്മി, ഞാന്‍ എന്റെ ജീവിതം അവനുവേണ്ടി സമര്‍പ്പിച്ചപ്പോള്‍ കോപത്തോടെ പ്രതികരിച്ചു. ''അപ്പോള്‍, നീ എന്നെ ഇപ്പോള്‍ വിധിക്കാന്‍ പോവുകയാണോ? ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല.'' അവള്‍ ഫോണ്‍ വെച്ചു, തുടര്‍ന്ന് ഒരു വര്‍ഷം മുഴുവന്‍ എന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചു. ഞാന്‍ ദുഃഖിച്ചു, പക്ഷേ ഒടുവില്‍ ദൈവവുമായുള്ള ഒരു ബന്ധം എന്റെ ഏറ്റവും മൂല്യവത്തായ ഒരു ബന്ധത്തേക്കാള്‍ പ്രധാനമാണെന്ന് മനസ്സിലായി. അവള്‍ എന്റെ കോളുകള്‍ നിരസിക്കുമ്പോഴെല്ലാം ഞാന്‍ അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവളെ നന്നായി സ്‌നേഹിക്കാന്‍ എന്നെ സഹായിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
ഒടുവില്‍, ഞങ്ങള്‍ അനുരഞ്ജനത്തിലായി. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, അവള്‍ പറഞ്ഞു, ''നിനക്കു മാറ്റം വന്നു. യേശുവിനെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാന്‍ ഞാന്‍ ഇപ്പോള്‍ തയ്യാറാണെന്ന് ഞാന്‍ കരുതുന്നു.'' താമസിയാതെ, അവള്‍ ക്രിസ്തുവിനെ സ്വീകരിച്ചു, ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിച്ച് അവളുടെ ബാക്കി ദിവസങ്ങള്‍ ജീവിച്ചു.
നിത്യജീവന്‍ എങ്ങനെ അവകാശമാക്കുമെന്ന് ചോദിച്ച് യേശുവിന്റെ അടുക്കലേക്ക് ഓടിയെത്തിയിട്ട് തന്റെ സമ്പത്ത് ഇപോക്ഷിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ദുഃഖിതനായി മടങ്ങിപ്പോയ മനുഷ്യനെപ്പോലെ, (മര്‍ക്കൊസ് 10:17-22), അവനെ പിന്തുടരുന്നതിനായി എല്ലാം ഉപേക്ഷിക്കുക എന്ന ചിന്തയില്‍ ഞാന്‍ കഷ്ടപ്പെട്ടു. അവനെ ദൈവത്തേക്കാള്‍ കൂടുതല്‍ വിശ്വസിക്കാന്‍ കൊള്ളാമെന്ന് നാം കരുതുന്ന കാര്യങ്ങളോ ആളുകളോ അടിയറവുവയ്ക്കുന്നത് എളുപ്പമല്ല (വാ. 23-25). എന്നാല്‍ ഈ ലോകത്തില്‍ നാം ഉപേക്ഷിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നതിന്റെ മൂല്യം ഒരിക്കലും യേശുവിനോടൊപ്പമുള്ള നിത്യജീവന്റെ ദാനത്തെ കവിയുകയില്ല. നമ്മുടെ സ്‌നേഹനിധിയായ ദൈവം എല്ലാ മനുഷ്യരെയും രക്ഷിക്കാന്‍ മനഃപൂര്‍വ്വം തന്നെത്തന്നെ ബലിയര്‍പ്പിച്ചു. അവന്‍ നമ്മെ സമാധാനത്തോടെ പൊതിഞ്ഞ് അമൂല്യവും നിരന്തരവുമായ സ്‌നേഹത്താല്‍ നമ്മെ ആകര്‍ഷിക്കുന്നു.
കഷ്ടങ്ങളില്‍ ബലം
1948-ല്‍, ഒരു അണ്ടര്‍ഗ്രൗണ്ട് സഭയുടെ പാസ്റ്ററായ ഹാര്‍ലന്‍ പോപോവിനെ ''ചെറിയ ചോദ്യം ചെയ്യലിനായി'' വീട്ടില്‍ നിന്ന് കൊണ്ടുപോയി. രണ്ടാഴ്ചയ്ക്കുശേഷം, അദ്ദേഹത്തെ രാപ്പകല്‍ ചോദ്യം ചെയ്യുകയും പത്തു ദിവസത്തേക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തു. ഒരു ചാരനാണു താനെന്ന ആരോപണം അദ്ദേഹം നിഷേധിച്ച ഓരോ തവണയും അദ്ദേഹത്തെ തല്ലി. പോപ്പോവ് കഠിനമായ പെരുമാറ്റത്തെ അതിജീവിക്കുക മാത്രമല്ല, സഹ തടവുകാരെ യേശുവിന്റെ അടുത്തേക്ക് നയിക്കുകയും ചെയ്തു. ഒടുവില്‍, പതിനൊന്ന് വര്‍ഷത്തിനുശേഷം, മോചിതനായി, രണ്ടുവര്‍ഷത്തിനുശേഷം, രാജ്യം വിടുവാന്‍ അനുവാദം ലഭിക്കുകയും അങ്ങനെ കുടുംബത്തോടൊപ്പം വീണ്ടും ഒത്തുചേരുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം പ്രസംഗിക്കുകയും സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ട രാജ്യങ്ങളില്‍ ബൈബിള്‍ വിതരണം ചെയ്യുന്നതിനായി പണം സ്വരൂപിക്കുകയും ചെയ്തു.
കാലാകാലങ്ങളിലായി യേശുവിലുള്ള അസംഖ്യം വിശ്വാസികളെപ്പോലെ, പോപ്പോവും വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെട്ടു. ക്രിസ്തു തന്റെ പീഡനത്തിനും മരണത്തിനും തുടര്‍ന്നു തന്റെ അനുയായികള്‍ക്കു വരാനിരിക്കുന്ന പീഡനങ്ങള്‍ക്കും വളരെ മുമ്പുതന്നെ പറഞ്ഞു, ''നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്്'' (മത്തായി 5:10). അവന്‍ തുടര്‍ന്നു, ''എന്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍' (വാ. 11).
ഭാഗ്യവാന്മാര്‍? യേശു എന്താണ് അര്‍ത്ഥമാക്കുന്നത്? അവനുമായുള്ള ബന്ധത്തില്‍ കാണുന്ന സമ്പൂര്‍ണ്ണത, സന്തോഷം, ആശ്വാസം എന്നിവയെക്കുറിച്ചാണ് അവന്‍ പരാമര്‍ശിച്ചത് (വാ. 4, 8-10). കഷ്ടതയുടെ നടുവിലും ദൈവസാന്നിദ്ധ്യം തന്നില്‍ ശക്തി പകരുന്നതായി പോപ്പോവ് മനസ്സിലാക്കിയപ്പോള്‍ അവന്‍ ഉറച്ചുനിന്നു. നാം ദൈവത്തോടൊപ്പം നടക്കുമ്പോള്‍, നമ്മുടെ സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, നമുക്കും അവന്റെ സമാധാനം അനുഭവിക്കാന്‍ കഴിയും. അവന്‍ നമ്മോടൊപ്പമുണ്ട്.
A Big Heart
ദൈവത്തോട് സത്യസന്ധത പുലര്‍ത്തുക
എന്റെ മൂന്ന് വയസ്സുള്ള കൊച്ചുമകന്റെ ദിവസം ആരംഭിച്ചത് നല്ല രീതിയിലായിരുന്നില്ല. തന്റെ ഇഷ്ട ഷര്‍ട്ട് അവനു കണ്ടെത്താനായില്ല. അവന്‍ ധരിക്കാനിഷ്ടപ്പെട്ട ഷൂസ് ചൂട് കൂടിയതായിരുന്നു. അവന്‍ മുത്തശ്ശിയുടെ നേരെ കോപിക്കുകയും പിറുപിറുക്കുകയും ചെയ്തിട്ട് ഇരുന്നു കരയുവാന്‍ തുടങ്ങി.
'നീയെന്താ ഇത്ര അസ്വസ്ഥനായിരിക്കുന്നത്?' ഞാന്‍ ചോദിച്ചു. ഞങ്ങള്‍ അല്പനേരം സംസാരിച്ച ശേഷം, അവന്‍ ശാന്തനായപ്പോള്‍ ഞാന്‍ സൗമ്യമായി ചോദിച്ചു 'നീ മുത്തശ്ശിയോട് നന്നായിട്ടാണോ പെരുമാറിയത്?' അവന്‍ തന്റെ ഷൂസിലേക്ക് ചിന്താപൂര്‍വ്വം നോക്കിയിട്ട് പ്രതികരിച്ചു, 'ഇല്ല ഞാന്‍ മോശമായിരുന്നു, ഞാന്‍ ഖേദിക്കുന്നു.'
എന്റെ ഹൃദയം അവനിലേക്ക് ചാഞ്ഞു.…