നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

നമ്മുടെ കൂട്ടില്‍ നിന്നും മോചിക്കപ്പെടുക

പുറത്തു നടക്കാന്‍പോകുമ്പോള്‍, മിക്ക രാത്രിയിലും തന്റെ നാല് നായ്ക്കളുമായി നടക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. നായ്ക്കളില്‍ മൂന്നെണ്ണം കുതിച്ചോടും, എന്നാല്‍ ഒന്ന് അതിന്റെ ഉടമസ്ഥന്റെ അടുത്തു തന്നെ വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കും. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഈ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കൂട്ടില്‍ പൂട്ടിയിട്ടിരുന്ന ഈ നായയെക്കുറിച്ചു വിശദീകരിച്ചു. ഒരു ഇടുങ്ങിയ കൂട്ടില്‍ ആണ് താന്‍ ഇപ്പോഴും എന്നതുപോലെ നായ വട്ടത്തില്‍ ഓടുന്നത് തുടര്‍ന്നു.

ദൈവം നമ്മെ രക്ഷിക്കുന്നില്ലെങ്കില്‍ നാം കുടുങ്ങിക്കിടക്കുകയാണെന്നും പ്രതീക്ഷയറ്റവരാണെന്നും തിരുവെഴുത്തു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ ഒരു ശത്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ''മരണത്തിന്റെ കെണിയില്‍'' ''മരണ പാശങ്ങളാല്‍'' വലയം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു (സങ്കീ. 18:4-5). അടയ്ക്കപ്പെട്ട് ചങ്ങലയിലകപ്പെട്ട അവന്‍ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (വാ. 6). ഇടിമുഴക്കത്തോടെ അവന്‍ ഇറങ്ങിവന്നു ''കൈനീട്ടി എന്നെ പിടിച്ചു' (വാ. 16).

നമുക്കുവേണ്ടിയും അങ്ങനെ ചെയ്യാന്‍ ദൈവത്തിന് കഴിയും. ചങ്ങലകള്‍ തകര്‍ക്കാനും നമ്മുടെ കൂടുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും അവനു കഴിയും. നമ്മെ സ്വതന്ത്രരാക്കാനും ''വിശാലമായ സ്ഥലത്തേക്ക്'' കൊണ്ടുപോകാനും അവനു കഴിയും (വാ. 19). അവന്‍ അങ്ങനെ ചെയ്തതിനുശേഷവും ഇപ്പോഴും നാം നമ്മുടെ പഴയ തടവറയില്‍ ആണെന്ന ചിന്തയില്‍ ചെറിയ വൃത്തങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എത്ര സങ്കടകരമാണ്. അവന്റെ ശക്തിയില്‍, നാം ഇനി ഭയം, ലജ്ജ, പീഡനം എന്നിവയാല്‍ ബന്ധിക്കപ്പെടരുത്. മരണത്തിന്റെ കൂടുകളില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് സ്വതന്ത്രരായി ഓടാന്‍ കഴിയും.

കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു വഴികാട്ടുക

മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മതവിശ്വാസം അതു സത്യമാണെന്ന രീതിയില്‍ പഠിപ്പിക്കുന്നത് അധാര്‍മ്മികമാണെന്നാണ് ഒരു പേരുകേട്ട നിരീശ്വരവാദി വിശ്വസിക്കുന്നത്. മക്കളിലേക്കു മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസം പകരുന്നത് ബാലപീഡനമാണെന്നു പോലും അയാള്‍ അവകാശപ്പെടുന്നു. ഇത്തരം വീക്ഷണങ്ങള്‍ അതിരുകടന്നതാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളെ ഉറപ്പായി വിശ്വാസത്തിലേക്കു നയിക്കാന്‍ മടികാണിക്കുന്ന മാതാപിതാക്കളെയും ഞാന്‍ കേള്‍ക്കാറുണ്ട്. അതേസമയം നമ്മില്‍ മിക്കവരും നമ്മുടെ രാഷ്ട്രീയപരമായും പോഷകാഹാര സംബന്ധമായും അല്ലെങ്കില്‍ കായികപരമായും നമുക്കുള്ള ബോധ്യങ്ങള്‍ കുഞ്ഞുങ്ങളില്‍ പകരുവാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ചില കാരണങ്ങളാല്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യത്തിന്റെ കാര്യത്തില്‍ നാം വ്യത്യസ്തമായി ഇടപെടുന്നു.

നേരെ മറിച്ച്, തിമൊഥെയൊസ് എങ്ങനെയാണ് 'ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ തന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറിഞ്ഞത്'' എന്ന് പൗലൊസ് എഴുതുന്നു (2 തിമൊഥെയൊസ് 3:14). തിമൊഥെയൊസ് ഒരു യൗവനക്കാരനായപ്പോള്‍ ആരുടെയും സഹായം കൂടാതെ സ്വന്ത ശക്തികൊണ്ട് വിശ്വാസത്തില്‍ വന്നതല്ല. മറിച്ച് അവന്റെ അമ്മ അവന്റെ ഹൃദയത്തെ ദൈവത്തിങ്കലേക്കു തിരിക്കുകയാണു ചെയ്തത്. തുടര്‍ന്ന് പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനിന്നു (വാ. 15). ദൈവം ജീവനും യഥാര്‍ത്ഥ ജ്ഞാനത്തിന്റെ ഉറവിടവും ആണെങ്കില്‍ നമ്മുടെ കുടുംബങ്ങളില്‍ ദൈവസ്‌നേഹം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്ന അനേക വിശ്വാസ സംവിധാനങ്ങളുണ്ട്. ടിവി ഷോകള്‍, സിനിമകള്‍, സംഗീതം, അധ്യാപകര്‍, സുഹൃത്തുക്കള്‍, മാധ്യമം - ഇവയൊരോന്നും യഥാര്‍ത്ഥ സ്വാധീനം ചെലുത്തുന്ന വിശ്വാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വഹിക്കുന്നവയാണ് (വ്യക്തമായതോ നിയന്ത്രണവിധേയമായവയോ). നിശബ്ദരായിരിക്കാതിരിക്കാന്‍ നമുക്കു ശ്രമിക്കാം. നാം അനുഭവമാക്കിയ സൗന്ദര്യവും കൃപയും നമ്മുടെ കുഞ്ഞുങ്ങളെ ദൈവത്തിങ്കലേക്കു നയിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു.

ദൈവം കാത്തിരുന്നു

ഡെനീസ് ലെവര്‍ട്ടോവ് അറിയപ്പെടുന്ന കവയിത്രിയാകുന്നതിനു മുമ്പ് അവള്‍ക്കു കേവലം പന്ത്രണ്ടു വയസ്സുമാത്രമുള്ളപ്പോള്‍ മഹാനായ കവി റ്റി. എസ്. എലിയട്ടിന് തന്റെ കവിതകളുടെ ഒരു സമാഹാരം അയയ്ക്കാനുള്ള കാര്യപ്രാപ്തി അവള്‍ കാണിച്ചു. അവളെ അതിശയിപ്പിച്ചുകൊണ്ട് എലിയട്ട് രണ്ടു പേജു നിറയെ കൈകൊണ്ടെഴുതിയ ഒരു പ്രോത്സാഹനക്കുറിപ്പ് അവള്‍ക്കയച്ചു. 'ദി സ്ട്രീം ആന്‍ഡ് ദി സഫയര്‍' എന്ന തന്റെ സമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ തന്റെ കവിതകള്‍ എങ്ങനെയാണ് ''അഗ്നേയവാദത്തില്‍ നിന്ന് ക്രിസ്ത്യാനിത്വത്തിലേക്കു നീങ്ങിയത്'' എന്ന് അവള്‍ വിശദീകരിച്ചു. പില്‍ക്കാല കവിതകളില്‍ യേശുവിന്റെ അമ്മ മറിയ തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചതിന്റെ വിവരണം കാണുന്നത് എത്ര ശക്തമായിട്ടാണ്. മറിയയെ അസ്വസ്ഥപ്പെടുത്താന്‍ പരിശുദ്ധാത്മാവു തയ്യാറാകാത്തതും ക്രിസ്തു ശിശുവിനെ സ്വീകരിക്കാന്‍ മറിയ സ്വമനസ്സാ തയ്യാറാകാനുള്ള അവന്റെ ആഗ്രഹവും ശ്രദ്ധിച്ചുകൊണ്ട് ഈ രണ്ടു വാക്കുകള്‍ കവിതയുടെ കേന്ദ്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നു: 'ദൈവം കാത്തിരുന്നു.'

മറിയയുടെ കഥയില്‍, ലെവര്‍ട്ടോവ് സ്വന്തം കഥ ദര്‍ശിച്ചു. അവളെ സ്‌നേഹിക്കാന്‍ ആഗ്രഹത്തോടെ ദൈവം കാത്തിരുന്നു. അവന്‍ അവളുടെമേല്‍ ഒന്നും അടിച്ചേല്പിച്ചില്ല. അവന്‍ കാത്തിരുന്നു. യിസ്രായേലിന്റെ മേല്‍ ആര്‍ദ്ര സ്‌നേഹം പകരുവാന്‍ തയ്യാറായി ദൈവം എത്ര ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടെ കാത്തിരിക്കുന്നു എന്ന ഇതേ യാഥാര്‍ത്ഥ്യം യെശയ്യാവ് വിവരിക്കുന്നു. ''യഹോവ നിങ്ങളോടു കൃപകാണിക്കുവാന്‍ താമസിക്കുന്നു (കാത്തിരിക്കുന്നു); ... നിങ്ങളോട് കരുണ കാണിക്കാന്‍ കാത്തിരിക്കുന്നു' (30:18). തന്റെ ജനത്തിന്മേല്‍ കരുണ പ്രവഹിപ്പിക്കുവാന്‍ അവന്‍ ഒരുക്കമാണ്, എങ്കിലും അവന്‍ വാഗ്ദാനം ചെയ്യുന്നതിനെ അവര്‍ മനസ്സോടെ സ്വീകരിക്കുന്നതിനായി ദൈവം കാത്തിരിക്കുന്നു (വാ. 19).

നമ്മുടെ സ്രഷ്ടാവ്, ലോകത്തിന്റെ രക്ഷകന്‍, നാം അവനെ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത് തിരഞ്ഞെടുത്തത് അതിശയകരമാണ്. നമ്മെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിവുള്ള ദൈവം താഴ്മയോടെ ക്ഷമ പാലിക്കുന്നു. പരിശുദ്ധനായവന്‍ നമുക്കായി കാത്തിരിക്കുന്നു.

പിതാവിന്റെ അനുഗ്രഹം

അടുത്തയിടെ, ഞങ്ങളുടെ സഭയിലെ നിരവധി ആളുകള്‍ - സ്വന്ത പിതാവുമായി മോശം ബന്ധം സൂക്ഷിച്ചിരുന്ന ആളുകള്‍ - എന്നോട് ഒരു സ്നേഹവാനായ പിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് അവരെ അനുഗ്രഹിക്കാന്‍ ആവശ്യപ്പെട്ടു. ആ അനുഗ്രഹത്തില്‍ അവരുടെ പിതാവ് ഈ കുഞ്ഞുങ്ങളെ വിവിധ നിലകളില്‍ മുറിവേല്പിച്ചതിനുള്ള - വലിയ പ്രതീക്ഷ അവുരടെമേല്‍ ചുമത്തിയും അവരില്‍ നിന്ന് അകലം പാലിച്ചും സ്നേഹമസൃണ സാന്നിധ്യവും ഉറപ്പിക്കലും നല്‍കുന്നതില്‍ പരാജയപ്പെട്ടും - ക്ഷമാപണവും ഉള്‍പ്പെട്ടിരുന്നു. അത് ആനന്ദവും ആദരവും സമൃദ്ധിയായ സ്നേഹവും അവരുടെമേല്‍ വര്‍ഷിപ്പിക്കുന്നതിനുള്ള അനുഗ്രഹമായിരുന്നു.അനുഗ്രഹം പങ്കുവെച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു. അത്തരം വാക്കുകള്‍ കേള്‍ക്കുവാന്‍ ഞാന്‍ ഇപ്പോഴും എത്രമാത്രം ആഗ്രഹിക്കുന്നു എന്നും എന്റെ മക്കള്‍ക്ക് അവ എത്രമാത്രം ആവശ്യമായിരിക്കുന്നുവെന്നും ഞാന്‍ ഗ്രഹിച്ചു.

ദൈവം നമ്മുടെ പിതാവാണെന്ന് തിരുവചനം ആവര്‍ത്തിച്ചു പറയുന്നു. നമുക്കുള്ള വളച്ചൊടിക്കപ്പെട്ട പിതൃബിംബത്തെ പൂര്‍ണ്ണമായി മാറ്റിയെടുക്കാവുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. നമ്മുടെനിത്യ പിതാവായ ദൈവം നമ്മുടെ മേല്‍ തന്റെ പൂര്‍ണ്ണതയുള്ള സ്നേഹം പകര്‍ന്ന് നമ്മെ ''തന്റെ മക്കളാക്കിയിരിക്കുന്നു' (1 യോഹന്നാന്‍ 3:1). ദൈവത്തിന്റെപുത്രന്മാരും പുത്രിമാരും എന്ന നിലയിലുള്ള നമ്മുടെ സ്വത്വം അനിശ്ചിതവും ഭയത്താല്‍ വശീകരിക്കുന്ന ഒരു ലോകത്തില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുന്നു. 'നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല'' എങ്കിലും 'നാം ദൈവമക്കളാകുന്നു'' എന്നു യോഹന്നാന്‍ പറയുന്നു (വാ. 2). എക്കാലത്തെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട്, നമ്മുടെ പിതാവ് നമ്മെ എക്കാലവും സ്നേഹിക്കുന്നു എന്നും നമ്മോടുള്ള കരുതല്‍ നിര്‍ത്തുന്നില്ല എന്നും ഉള്ള യാഥാര്‍ത്ഥ്യത്തില്‍ നമുക്കുറയ്ക്കാം. എല്ലാറ്റിനും ശേഷം, നാം അവനെപ്പോലെ ആകും എന്നു നമുക്കുറപ്പിക്കാന്‍ കഴിയും എന്ന് യോഹന്നാനിലൂടെയുള്ള ദൈവശ്വാസീയ വചനത്തിലൂടെ ദൈവം പറയുന്നു (വാ. 2).

നമ്മുടെ ഉത്ക്കണ്ഠകളുടെയും മുറിവുകളുടെയും പരാജയങ്ങളുടെയും മധ്യത്തില്‍ നമ്മുടെ നല്ല പിതാവ് തീരാത്ത സ്നേഹത്തിന്റെ അനുഗ്രഹം നമ്മോടു പറയുന്നു. അവന്‍ നമ്മെ തന്റെ മക്കളാക്കി തീര്‍ത്തതുകൊണ്ട് നാം അവന്റേതായിരിക്കുവാന്‍ അവന്‍ നിര്‍ബന്ധിക്കുന്നു.

കുറ്റംവിധിക്കലില്‍നിന്നു സ്വതന്ത്രം

ഒരു ദമ്പതികള്‍ അവരുടെ ട്രെയിലറില്‍ ഉത്തര കാലിഫോര്‍ണിയയിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന്്് ഒരു ടയര്‍ പൊട്ടുന്ന ശബ്ദവും ലോഹക്കഷണം തറയില്‍ ഉരസുന്ന ശബ്ദവും കേട്ടു. അതിന്റെ തീപ്പൊരി 2018 ലെ കാര്‍ ഫയറിനു തുടക്കമിട്ടു - 2,30,000 ഏക്കര്‍ ചാമ്പലാക്കുകയും 1,000-ലധികം വീടുകള്‍ നശിപ്പിക്കുകയും നിരവധി ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത കാട്ടുതീയായിരുന്നു അത്.

ഇതുമൂലം ആ ദമ്പതികള്‍ അതിദുഃഖത്തിലാണ്ടുപോയി എന്ന് അഗ്‌നിയില്‍ നിന്നു രക്ഷപെട്ടവര്‍ കേട്ടപ്പോള്‍, 'അവരെ മൂടിയ ലജ്ജയുടെയും പരിഭ്രാന്തിയുടെയും നടുവില്‍ കൃപയും കനിവും പ്രദര്‍ശിപ്പിക്കുന്നതിനായി' ഒരു ഫേസ്ബുക്ക് പേജ് തുടങ്ങി. ഒരുസ്ത്രീ എഴുതി, 'ഈ അഗ്‌നിയില്‍ ഭവനം നഷ്ടപ്പെട്ട ഒരുവള്‍ എന്ന നിലയില്‍, എന്റെ കുടുംബമോ ഭവനം നഷ്ടപ്പെട്ട മറ്റേതെങ്കിലും കുടുംബമോ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നു നിങ്ങള്‍ അറിയണമെന്നു ഞാനാഗ്രഹിക്കുന്നു. അപകടങ്ങള്‍ സംഭവിക്കുന്നു. ഈ ദയാപൂര്‍വ്വമായ സന്ദേശങ്ങള്‍ നിങ്ങളുടെ ഭാരം കുറയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമുക്കിതിനെ ഒരുമിച്ച് അതിജീവിക്കാം.'

കുറ്റംവിധിക്കല്‍, വീണ്ടെടുക്കാനാവാത്ത ഒരു കാര്യം നാം ചെയ്തു എന്ന ഭയം മനുഷ്യാത്മാവിനെ നരഭോജി സമാനമാക്കി മാറ്റും. എന്നാല്‍ ദൈവവചനം പറയുന്നു, 'ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവന്‍ ... എന്നു ... ഉറപ്പിക്കാം'' (1 യോഹന്നാന്‍ 3:20). നമ്മുടെ മറഞ്ഞിരിക്കുന്ന ലജ്ജ എന്തായിരുന്നാലും, ദൈവം അതിനെക്കാളെല്ലാം വലിയവനാണ്. അനുതാപത്തിന്റെ സൗഖ്യദായക പ്രവൃത്തിയിലേക്ക് യേശു നമ്മെ വിളിക്കുന്നു (ആവശ്യമെങ്കില്‍), അല്ലെങ്കില്‍ നമ്മെ വിഴുങ്ങുന്ന ലജ്ജയെ ലളിതമായി പുറത്തുകൊണ്ടുവരുന്നു. എന്നിട്ട് ദൈവിക വിണ്ടെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ട് നമ്മുടെ ഹൃദയത്തെ അവന്റെ സാന്നിധ്യത്തിലെ സമാധാനത്തില്‍ സ്വസ്ഥമാക്കുന്നു (വാ. 19).
ചെയ്യാതിരുന്നെങ്കിലെന്ന് നാം ചിന്തിച്ചു ദുഃഖിക്കുന്നതെന്തായാലും, ദൈവം നമ്മെ തങ്കലേക്ക് അടുപ്പിക്കുന്നു. യേശു നമ്മെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറയുന്നു, 'നിന്റെ ഹൃദയം സ്വതന്ത്രമാണ്.''

യഥാര്‍ത്ഥ, ആഴമേറിയ ആഗ്രഹം

തുളച്ചുകയറുന്ന ശബ്ദത്തിനുടമയായ എലി റീപ്പിച്ചീപ്പ് ആയിരിക്കാം ഒരുപക്ഷേ 'ദി ക്രോണിക്കിള്‍സ്് ഓഫ് നാര്‍ണിയ''യിലെ ഏറ്റവും ധീരനായ കഥാപാത്രം. തന്റെ കൊച്ചു വാള്‍ വീശിക്കൊണ്ട് അവന്‍ യുദ്ധത്തിലേക്കു ചാടിയിറങ്ങുന്നു. അന്ധകാര ദ്വീപിലേക്ക് 'ഡോണ്‍ ട്രെഡറില്‍'' സഞ്ചരിക്കുമ്പോള്‍ അവന്‍ ഭയത്തെ പുറത്താക്കുന്നു. റീപ്പിച്ചീപ്പിന്റെ ധൈര്യത്തിന്റെ രഹസ്യം? അസ്‌ലാന്റെ രാജ്യത്തിലെത്താനുള്ള അവന്റെ അടങ്ങാത്ത ആഗ്രഹത്തോട് അവന്‍ ആഴമായി ബന്ധപ്പെട്ടിരിക്കുന്നു. 'അതാണെന്റെ ഹൃദയാഭിലാഷം'' അവന്‍ പറഞ്ഞു. തനിക്ക് സത്യമായും ആവശ്യമായിരിക്കുന്നതെന്താണെന്ന് റിപ്പീച്ചീപ്പ് അറിഞ്ഞിരുന്നു, അതവനെ അവന്റെ രാജാവിന്റെ അടുത്തേക്ക് എത്തിച്ചു.

യെരിഹോവിലെ കുരുടനായ മനുഷ്യന്‍ ബര്‍ത്തിമായി, നാണയത്തിനായി തന്റെ പാത്രം കിലുക്കിക്കൊണ്ട് തന്റെ സാധാരണ സ്ഥലത്ത് ഇരിക്കുമ്പോഴാണ് യേശുവും പുരുഷാരവും കടന്നുവരുന്ന ആരവം കേട്ടത്. 'ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നണമേ'' എന്നവന്‍ നിലവിളിച്ചു (മര്‍ക്കൊസ് 10:47). മിണ്ടാതിരിക്കുവാന്‍ പലരും അവനെ ശാസിച്ചിട്ടും നിശബ്ദനാകുവാന്‍ അവന്‍ കൂട്ടാക്കിയില്ല.

'യേശു നിന്നു'' എന്നു മര്‍ക്കൊസ് പറയുന്നു (വാ. 49). ആ ബഹളത്തിനിടയില്‍ ബര്‍ത്തിമായിയെ കേള്‍ക്കുവാന്‍ യേശു ആഗ്രഹിച്ചു. 'ഞാന്‍ നിനക്ക് എന്തു ചെയ്തുതരണമെന്ന് നീ ഇച്ഛിക്കുന്നു'' യേശു ചോദിച്ചു (വാ. 51).

ഉത്തരം വ്യക്തമായിരുന്നു; യേശു തീര്‍ച്ചയായും അറിഞ്ഞിരുന്നു. എങ്കിലും തന്റെ ആഴമായ ആഗ്രഹത്തെ വെളിപ്പെടുത്തുവാന്‍ ബര്‍ത്തിമായിയെ അനുവദിക്കുന്നതില്‍ ശക്തിയുണ്ടെന്ന് അവന്‍ വിശ്വസിക്കുന്നതായി തോന്നി. 'എനിക്കു കാഴ്ച പ്രാപിക്കണം' ബര്‍ത്തിമായി പറഞ്ഞു (വാ. 51). യേശു ബര്‍ത്തിമായിയെ ആദ്യമായി നിറങ്ങളും സൗന്ദര്യവും സ്‌നേഹിതരുടെ മുഖങ്ങളും കാണുന്നവനായി വീട്ടിലേക്കയച്ചു.

എല്ലാ ആഗ്രഹങ്ങളും ഉടനെ സാധിക്കുകയില്ല (ആഗ്രഹങ്ങള്‍ക്ക് രൂപാന്തരം സംഭവിക്കാം), എന്നാല്‍ ഇവിടെ അനിവാര്യമായിരുന്നത് തന്റെ ആഗ്രഹമെന്തെന്ന് ബര്‍ത്തിമായി അറിഞ്ഞിരുന്നു എന്നതും അതവന്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു എന്നതുമാണ്. നാം ശ്രദ്ധ കൊടുക്കുമെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ ആഗ്രഹങ്ങളും വാഞ്ഛകളും നമ്മെ എല്ലായ്‌പ്പോഴും അവങ്കലേക്കു നയിക്കും എന്നു നാം കാണും.

ഇനിമേല്‍ ഭയപ്പെടുകയില്ല

അവളെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കുശേഷം എത്യോപ്യന്‍ പോലീസ് അവളെ കണ്ടെത്തുമ്പോള്‍, കറുത്ത സടയുള്ള മൂന്നു സിംഹങ്ങള്‍ അവളെ വലയം ചെയ്ത് അവയുടെ സ്വന്തം എന്ന മട്ടില്‍ അവളെ സംരക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. പന്ത്രണ്ടുകാരിയായ അവളെ ഏഴുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. അവര്‍ അവളെ വനത്തിലേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ സിംഹങ്ങളുടെ ഒരു ചെറിയ സംഘം അവളുടെ കരച്ചില്‍ കേട്ട് ഓടി വന്ന് അക്രമികളെ ഓടിച്ചു. 'ഞങ്ങള്‍ അവളെ കണ്ടെത്തുന്നതുവരെ സംിംഹങ്ങള്‍ അവള്‍ക്കു കാവല്‍നിന്നു, എന്നിട്ട് ഒരു സമ്മാനം പോലെ അവളെ വിട്ടു തന്നിട്ട് കാട്ടിലേക്കു പിന്‍വാങ്ങി' പോലീസ് സാര്‍ജന്റ് വോണ്ടിമൂ ഒരു റിപ്പോര്‍ട്ടറോടു പറഞ്ഞു.

ഈ കൊച്ചു പെണ്‍കുട്ടിക്കു സംഭവിച്ചതുപോലെയുള്ള അക്രമത്തിന്റെയും തിന്മയുടെയും നാളുകള്‍ നമ്മെ കീഴ്‌പ്പെടുത്തുകയും അശരണരും ഭയചകിതരുമാക്കി നമ്മെ തീര്‍ക്കുകയും ചെയ്‌തേക്കാം. പുരാതന കാലങ്ങളില്‍, യെഹൂദാ ജനം ഇതനുഭവിച്ചു. ക്രൂരരായ സൈന്യങ്ങള്‍ അവരെ കീഴ്‌പ്പെടുത്തുകയും രക്ഷപെടാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയില്‍ അവര്‍ ആയിപ്പോകയും ചെയ്തു. ഭയം അവരെ വിഴുങ്ങിക്കളഞ്ഞു. എങ്കിലും, ദൈവം തന്റെ ജനത്തോടുകൂടെയുള്ള തന്റെ മാറ്റമില്ലാത്ത സാന്നിധ്യത്തിന്റെ വാഗ്ദത്തം പുതുക്കിക്കൊണ്ടിരുന്നു: 'യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല'' (സെഫന്യാവ് 3:15). നമ്മുടെ ദുരന്തങ്ങള്‍ നമ്മുടെ മറുതലിപ്പിന്റെ ഫലമായിരിക്കുമ്പോള്‍ പോലും ദൈവം നമ്മുടെ രക്ഷയ്ക്കായി എത്തുന്നു. 'നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു' (വാ. 17).

ഏതു പ്രതിസന്ധികള്‍ നമ്മെ എതിരിട്ടാലും, എന്തു തിന്മ നമുക്കെതിരെ വന്നാലും യെഹൂദാഗോത്രത്തിലെ സിംഹമായ യേശു നമ്മോടുകൂടെയുണ്ട് (വെളിപ്പാട് 5:5). എത്ര ഏകാന്തത നമുക്കനുഭവപ്പെട്ടാലും, നമ്മുടെ ശക്തനായ രക്ഷകന്‍ നമ്മോടുകൂടെയുണ്ട്. എന്തു ഭയം നമ്മെ അടിമപ്പെടുത്തിയാലും, നമ്മുടെ ദൈവം നമ്മുടെ സമീപേയുണ്ടെന്ന് ഉറപ്പ് അവന്‍ നമുക്കു തരുന്നു.

കൃപയുടെ വിത്തുകള്‍

ഏതാണ്ട് നാലു പതിറ്റാണ്ടോളം ഇന്‍ഡ്യയിലെ ഒരു മനുഷ്യന്‍ ഒരു മണല്‍നിറഞ്ഞ ഊഷരഭൂമി ഹരിതാഭമാക്കാന്‍ അധ്വാനിച്ചു. താന്‍ ഏറെ സ്‌നേഹിച്ചിരുന്ന നദീ ദ്വീപിനെ മണ്ണൊലിപ്പും മാറിവരുന്ന കാലാവസ്ഥയും നശിപ്പിക്കുന്നതു കണ്ടറിഞ്ഞ അദ്ദേഹം ഒരു സമയം ഒരു മരം വീതം നടാനാരംഭിച്ചു, ആദ്യം മുളയും പിന്നെ പരുത്തിയും നട്ടു. ഇന്ന് തഴച്ചുവളരുന്ന വനവും സമൃദ്ധമായ വന്യജീവികളും 1300 ഏക്കറിലധികം വരുന്ന ഭൂമിയെ നിറച്ചിരിക്കുന്നു. എങ്കിലും ഈ പുനര്‍ജന്മം സംഭവിപ്പിച്ചതു താനല്ല എന്ന് അദ്ദേഹം സമ്മതിക്കുന്നു. പ്രകൃതി രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന അതിശയകരമായ വിധത്തെ അംഗീകരിച്ചുകൊണ്ട്, കാറ്റ് എങ്ങനെയാണ് വിത്തുകളെ ഫലഭൂയിഷ്ടമായ ഭൂമിയിലേക്കു വഹിച്ചുകൊണ്ടുപോകുന്നത് എന്നദ്ദേഹം പറയുന്നു. അവയെ വിതയ്ക്കുന്നതില്‍ മൃഗങ്ങളും പക്ഷികളും പങ്കുവഹിക്കുന്നു, സസ്യങ്ങളും മരങ്ങളും വളരുന്നതിന് നദികളും സഹായിക്കുന്നു.

നമുക്കു മനസ്സിലാക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത വിധത്തിലാണ് സൃഷ്ടി പ്രവര്‍ത്തിക്കുന്നത്. ദൈവരാജ്യത്തിനും ഈ ലളിതമായ തത്വം ബാധകമാണെന്ന് യേശു പറഞ്ഞു. 'ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു' (മര്‍ക്കൊസ് 4:26-27). നമ്മുടെ ഇടപെടല്‍ കൂടാതെ ദൈവം നിര്‍മ്മലമായ സമ്മാനംപോലെ ലോകത്തിന് ജീവനും സൗഖ്യവും കൊണ്ടുവരുന്നു. ദൈവം നമ്മോടു ആവശ്യപ്പെടുന്നതു മാത്രം നാം ചെയ്യുന്നു, എന്നിട്ട് ജീവന്‍ ഉളവാകുന്നതു നാം നോക്കിയിരിക്കുന്നു. അവന്റെ കൃപയില്‍നിന്നാണ് സകലവും ഉളവാകുന്നത് എന്നു നാം അറിയുന്നു.

ഒരുവന്റെ ഹൃദയത്തെ രൂപന്തരപ്പെടുത്തുന്നതോ നമ്മുടെ വിശ്വസ്ത വേലയുടെ ഫലം ഉറപ്പാക്കുന്നതോ നമ്മുടെ ഉത്തരവാദിത്വം ആണെന്നു വിശ്വസിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്. എങ്കിലും, ആ തളര്‍ത്തുന്ന സമ്മര്‍ദ്ദത്തിനടിയില്‍ നാം ജീവിക്കേണ്ട കാര്യമില്ല. നമ്മുടെ എല്ലാ വിത്തുകളെയും വളര്‍ത്തുന്നതു ദൈവമാണ്. അതെല്ലാം കൃപയാണ്.

മുഖ്യ പ്രവര്‍ത്തകന്‍

ഒരു പ്രമുഖ സെമിനാരിയില്‍ പ്രസംഗത്തിന്റെ ഒരു ക്ലാസ്സ് എടുത്ത ഒരു വിദ്യാര്‍ത്ഥിയെക്കുറിച്ച് ഞാനൊരിക്കല്‍ കേള്‍ക്കുയുണ്ടായി. ഈ വിദ്യാര്‍ത്ഥി വാഗമയത്വത്തോടും ആവേശത്തോടുംകൂടെ തന്റെ പ്രസംഗം അവതരിപ്പിച്ചു. സ്വയ സംതൃപ്തിയോടെ അവന്‍ ഇരുന്നു. പ്രൊഫസര്‍ അഭിപ്രായം പറയുംമുമ്പ് ഒന്നു നിര്‍ത്തി ഇങ്ങനെ പറഞ്ഞു, 'അതൊരു ശക്തമായ സന്ദേശമായിരുന്നു.' 'അതു നന്നായി ക്രമീകരിച്ചതും ചലിപ്പിക്കുന്നതുമായിരുന്നു. ഏക പ്രശ്‌നം നിന്റെ ഒരു വാചകത്തിലും ദൈവം കര്‍ത്താവായിരുന്നില്ല എന്നതാണ്.'

നാമെല്ലാം ചില സമയങ്ങളില്‍ നേരിടുന്ന ഒരു വിഷയത്തെയാണ് പ്രൊഫസര്‍ എടുത്തു പറഞ്ഞത്. നമ്മുടെ ജീവിതത്തിലെ പ്രധാന പ്രവര്‍ത്തകന്‍ ദൈവമാണ് എന്ന സത്യം മറന്നിട്ട് നമ്മളാണ് പ്രഥമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാം സംസാരിക്കുന്നു (നാം എന്തു ചെയ്യുന്നു, നാം എന്തു പറയുന്നു എന്നതിന് ഊന്നല്‍ നല്‍കുന്നു). ദൈവം പൊതുവായി 'മേല്‍നോട്ടം വഹിക്കുന്നു' എന്നു നാം സമ്മതിക്കുന്നു, എങ്കിലും ഫലമെല്ലാം നമ്മെ ആശ്രയിച്ചാണിരിക്കുന്നത് എന്ന രീതിയല്‍ നാം പ്രവര്‍ത്തിക്കുന്നു.

ദൈവമാണ് നമ്മുടെ ജീവിതത്തിലെ യഥാര്‍ത്ഥ കര്‍ത്താവ്, യഥാര്‍ത്ഥ ശക്തി, എന്നു തിരുവെഴുത്ത് ഊന്നിപ്പറയുന്നു. നമ്മുടെ അത്യാവശ്യ വിശ്വാസ പ്രവൃത്തികള്‍പോലും 'കര്‍ത്താവിന്റെ നാമത്തില്‍' - കര്‍ത്താവിന്റെ ശക്തിയില്‍ ആണ് നടക്കുന്നത് (സങ്കീര്‍ത്തനം 118:10-11). ദൈവമാണ് നമ്മുടെ രക്ഷ പ്രാവര്‍ത്തികമാക്കുന്നത്. ദൈവം നമ്മെ രക്ഷിക്കുന്നു. ദൈവം നമ്മുടെ ആവശ്യങ്ങള്‍ നടത്തുന്നു. 'ഇത് യഹോവയാല്‍ സംഭവിച്ചു' (സങ്കീര്‍ത്തനം 118:23).

അതുകൊണ്ട് സമ്മര്‍ദ്ദം വിട്ടുകളയുക. നാം അസ്വസ്ഥപ്പെടുകയോ, താരതമ്യപ്പെടുത്തുകയോ, നിര്‍ബന്ധിത ഊര്‍ജ്ജംകൊണ്ട് പ്രവര്‍ത്തിക്കുകയോ, അല്ലെങ്കില്‍ നിരവധി ഉത്ക്കണ്ഠകളെ പോഷിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ദൈവമാണ് നിയന്ത്രിതാവ്. അവനില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ നടത്തിപ്പുകളെ നാം അനുസരണയോടെ പിന്തുടരുകയാണു വേണ്ടത്.

പുറകോട്ടു നടക്കുക

1932 ല്‍ ആറു വയസ്സുകാരി ഫ്ളാനറി ഒ'കോണറിനെ അവളുടെ കുടുംബ ഫാമില്‍വെച്ച് ചിത്രീകരിച്ച ബ്രിട്ടീഷ് ന്യൂസ്റീല്‍ ക്രൂവില്‍ നിന്നുള്ള ദൃശ്യഭാഗത്ത് ഞാന്‍ സംശയിച്ചുനിന്നു. പില്‍ക്കാലത്ത് പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരിയായി മാറിയ ഫ്ളാനറി ഫിലിം ക്രൂവിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം അവള്‍ ഒരു കോഴിക്കുഞ്ഞിനെ പുറകോട്ടു നടക്കാന്‍ പഠിപ്പിച്ചു എന്നതാണ്. ആ ശ്രമത്തിന്റെ പുതുമയ്ക്കപ്പുറത്തായി, ചരിത്രത്തിന്റെ ഈ കാഴ്ച മികച്ച ഒരു രൂപകമായി തോന്നി. തന്റെ സാഹിത്യവാസനയും ആത്മീയ ബോധ്യങ്ങളും കാരണം ഫ്ളാനറി തന്റെ 39 വര്‍ഷങ്ങള്‍ പുറകോട്ടു നടക്കുകയായിരുന്നു-അതായത് സംസ്‌കാരത്തിന് എതിരായി ചിന്തിക്കുകയും എഴുതുകയും ചെയ്തു. അവളുടെ വേദപുസ്തക രചനാ വിഷയങ്ങള്‍ എങ്ങനെ അവര്‍ പ്രതീക്ഷിച്ച മതപരമായ വീക്ഷണങ്ങള്‍ക്കെതിരായി നില്‍ക്കുന്നു എന്നതില്‍ പ്രസാധകരും വായനക്കാരും സ്തബ്ധരായി.

യേശുവിനെ യഥാര്‍ത്ഥമായി അനുകരിക്കുന്നവര്‍ക്ക് പ്രമാണങ്ങള്‍ക്കെതിരായി നീങ്ങുന്ന ഒരു ജീവിതം അനിവാര്യമാണ്. ദൈവരൂപത്തില്‍ ഇരുന്ന യേശുവില്‍ നിന്ന് നാം പ്രതീക്ഷിക്കുന്ന തരത്തിലല്ല മുന്നോട്ടു പോയതെന്ന് ഫിലിപ്പിയര്‍ നമ്മോടു പറയുന്നു (2:7). അവന്‍ തന്റെ അധികാരം 'തന്റെ സ്വന്ത ഗുണത്തിന്' ഉപയോഗിച്ചില്ല, മറിച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചുകൊണ്ട് തന്നെത്താന്‍ ശുന്യനാക്കി (വാ. 7-8). സൃഷ്ടിയുടെ കര്‍ത്താവായ ക്രിസ്തു, സ്നേഹം നിമിത്തം മരണത്തിനു കീഴടങ്ങി. അവന്‍ പദവി മുറുകെപ്പിടിക്കാതെ താഴ്മ ധരിച്ചു. അവന്‍ അധികാരം കൈയാളിയില്ല, മറിച്ച് നിയന്ത്രണം കൈവിട്ടു. ചുരുക്കത്തില്‍, യേശു, ലോകത്തിന്റെ അധികാരത്താല്‍ നയിക്കപ്പെടുന്ന മാര്‍ഗ്ഗങ്ങള്‍ക്കെതിരായി പുറകോട്ടു നടന്നു.

നാമും അങ്ങനെ തന്നെ ചെയ്യണമെന്നു ബൈബിള്‍ പറയുന്നു (വാ. 5). യേശുവിനെപ്പോലെ, നാം അധികാരം നടത്തുന്നതിനു പകരം ശുശ്രൂഷിക്കണം. ഔന്നത്യത്തിലേക്കു നടക്കുന്നതിനു പകരം നാം താഴ്മയിലേക്കു നടക്കണം. വാങ്ങുന്നതിനു പകരം കൊടുക്കണം. യേശുവിന്റെ ശക്തിയാല്‍ നാം പുറകോട്ടു നടക്കണം.