അജ്ഞാത മേഖലകള്‍
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഗോളം വീഴുന്നു. ബിഗ് ബെന്നിന്റെ മണിനാദം ആള്‍ക്കൂട്ടം ശ്രദ്ധിക്കുന്നു. സിഡ്നി ഹാര്‍ബര്‍ കരിമരുന്നു പ്രയോഗത്താല്‍ വര്‍ണ്ണാഭമാകുന്നു. ഏതു നിലയില്‍ നിങ്ങളുടെ നഗരം അത് അടയാളപ്പെടുത്തിയാലും ഒരു പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതും അതു കൊണ്ടുവരുന്ന പുതിയ തുടക്കവും ആവേശകരമായ ഒന്നാണ്. പുതുവത്സര ദിനത്തില്‍ നാം പുതിയ മേഖലകളിലേക്ക് പുറപ്പെടുന്നു. എന്തെല്ലാം സൗഹൃദങ്ങളും അവസരങ്ങളും നാം കണ്ടെത്തിയേക്കാം?
അതിന്റെ എല്ലാ ആവേശത്തിനു നടുവിലും, ഒരു പുതുവര്‍ഷം അസ്വസ്ഥജനകമായേക്കാം. നമ്മില്‍ ആര്‍ക്കും ഭാവിയെക്കുറിച്ചോ അത് എന്തെല്ലാം കൊടുങ്കാറ്റുകളാണ് കാത്തുവെച്ചിരിക്കുന്നതെന്നോ അറിയില്ല. അനേക പുതുവത്സര പാരമ്പര്യങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു: ദുരാത്മാക്കളെ അകറ്റാനും പുതിയ സീസണ്‍ സമൃദ്ധമാക്കാനുമാണ് ചൈനയില്‍ വെടിക്കെട്ട് കണ്ടുപിടിച്ചതെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനു ബാബിലോന്യര്‍ ചെയ്തിരുന്ന നേര്‍ച്ചകളിലാണ് പുതുവത്സര തീരുമാനങ്ങളുടെ തുടക്കം. അജ്ഞാതമായ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമമായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളുടെ പിന്നില്‍.
അവര്‍ നേര്‍ച്ചകള്‍ നേരാത്തപ്പോള്‍, ബാബിലോണിയക്കാര്‍ യിസ്രായേല്‍ ഉള്‍പ്പെടെയുള്ള ആളുകളെ കീഴടക്കുന്ന തിരക്കിലായിരുന്നു. കാലക്രമേണ ദൈവം അടിമകളായ യെഹൂദന്മാര്‍ക്ക് ഈ സന്ദേശം അയച്ചു: ''ഭയപ്പെടേണ്ട. . . . നീ വെളളത്തില്‍ക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും' (യെശയ്യാവ് 43:1-2). പിന്നീട്, യേശുവും ശിഷ്യന്മാരും കയറിയ പടക് അക്രമാസക്തമായ കൊടുങ്കാറ്റില്‍ പെട്ടപ്പോള്‍ സമാനമായ ഒരു കാര്യം യേശു പറഞ്ഞു. ''നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്ത്?'' കടലിനോട് ശാന്തമാകാന്‍ കല്‍പിക്കുന്നതിനുമുമ്പ് അവന്‍ അവരോടു പറഞ്ഞു (മത്തായി 8:23-27).
ഇന്ന് നമ്മള്‍ കരയില്‍ നിന്ന് പുതിയതും അറിയപ്പെടാത്തതുമായ വെള്ളത്തിലേക്ക് നീങ്ങുകയാണ്. നാം അഭിമുഖീകരിക്കുന്നതെന്തു തന്നെയായാലും, അവന്‍ നമ്മോടൊപ്പമുണ്ട് - തിരമാലകളെ ശാന്തമാക്കാനുള്ള ശക്തിയും അവനുണ്ട്.

ജീവിതത്തിന്റെ വെടിക്കെട്ട്
പുതുവത്സരത്തലേന്ന്, ലോകമെമ്പാടുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ഉയര്‍ന്ന ശക്തിയുള്ള പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍, മനപ്പൂര്‍വ്വം ശബ്ദം ഉച്ചത്തിലാക്കുന്നു. അവയുടെ സ്വഭാവമനുസരിച്ച്, നിര്‍മ്മാതാക്കള്‍ പറയുന്നത്, മിന്നുന്ന പടക്കങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തരീക്ഷത്തെ പിളര്‍ക്കുന്നതിനാണ്. ''ആവര്‍ത്തിച്ചുള്ള'' സ്‌ഫോടനങ്ങള്‍ക്ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയും, പ്രത്യേകിച്ചും നിലത്തോടു ചേര്‍ന്നു പൊട്ടിത്തെറിക്കുമ്പോള്‍.
പ്രശ്നങ്ങള്‍ക്കും നമ്മുടെ ഹൃദയത്തെയും മനസ്സിനെയും ഭവനത്തെയും പിളര്‍ക്കാന്‍ കഴിയും. ജീവിതത്തിലെ ''വെടിക്കെട്ട്'' - കുടുംബ പോരാട്ടങ്ങള്‍, ബന്ധത്തിലെ പ്രശ്‌നങ്ങള്‍, ജോലിയിലെ വെല്ലുവിളികള്‍, സാമ്പത്തിക ഞെരുക്കം, സഭയിലെ ഭിന്നിപ്പു പോലും - നമ്മുടെ വൈകാരിക അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്ന സ്‌ഫോടനങ്ങള്‍ പോലെ അനുഭവപ്പെടും.
എന്നിട്ടും ഈ സ്‌ഫോടന ശബ്ദത്തിനുമേല്‍ നമ്മെ ഉയര്‍ത്തുന്നവനെ നമുക്കറിയാം. ക്രിസ്തു തന്നെയാണ് ''നമ്മുടെ സമാധാനം'' എന്ന് എഫെസ്യര്‍ 2:14-ല്‍ പൗലൊസ് എഴുതി. നാം അവിടുത്തെ സന്നിധിയില്‍ വസിക്കുമ്പോള്‍, അവന്റെ സമാധാനം ഏതൊരു തടസ്സത്തേക്കാളും വലുതും ഏത് ഉത്കണ്ഠയെയും വേദനയെയും അനൈക്യത്തെയും നിശബ്ദമാക്കുന്നതുമാണ്.
ഇത് യെഹൂദര്‍ക്കും വിജാതീയര്‍ക്കും ഒരുപോലെ ശക്തമായ ഉറപ്പ് നല്‍കുമായിരുന്നു. അവര്‍ ഒരിക്കല്‍ ''പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയി'' ജീവിച്ചിരുന്നു (വാ. 12). ഇപ്പോള്‍ അവര്‍ ഉപദ്രവ ഭീഷണികളും ഭിന്നതയുടെ ആഭ്യന്തര ഭീഷണികളും നേരിട്ടു. എന്നാല്‍ ക്രിസ്തുവില്‍, അവര്‍ അവന്റെ അടുക്കലേക്ക് കൊണ്ടുവരപ്പെട്ടു, തന്മൂലം അവന്റെ രക്തത്താല്‍ അവര്‍ ഏകശരീരമായി മാറി. ''അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല്‍ നീക്കി'' (വാ. 14).
അശാന്തിയുടെയും ഭിന്നതയുടെയും ഭീഷണികള്‍ ചക്രവാളത്തില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നാം ഒരു പുതിയ വര്‍ഷം ആരംഭിക്കുമ്പോള്‍, നമുക്കു ജീവിതത്തിന്റെ ഉച്ചത്തിലുള്ള പരിശോധനകളില്‍ നിന്ന് അകന്ന് നമുക്ക് നമ്മുടെ സദാ-സന്നിഹിതമായ സമാധാനം തേടാം. അവന്‍ പൊട്ടിത്തെറിയെ ശാന്തമാക്കി നമ്മെ സുഖപ്പെടുത്തുന്നു.

യഥാര്‍ത്ഥ വിജയം
എന്റെ അഭിമുഖ അതിഥി എന്റെ ചോദ്യങ്ങള്‍ക്ക് മാന്യമായി ഉത്തരം നല്‍കി. എങ്കിലും ഞങ്ങളുടെ ആശയവിനിമയത്തിന് കീഴില്‍ എന്തോ ഒളിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. യാദൃച്ഛികമായ ഒരു അഭിപ്രായം അത് പുറത്തുകൊണ്ടുവന്നു.
''നിങ്ങള്‍ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു,'' ഞാന്‍ പറഞ്ഞു.
''ആയിരങ്ങളല്ല,'' അദ്ദേഹം പിറുപിറുത്തു. ''ദശലക്ഷക്കണക്കിന്.'
എന്റെ അജ്ഞതയോട് സഹതപിക്കുന്നതുപോലെ, എന്റെ അതിഥി അദ്ദേഹത്തിന്റെ യോഗ്യതാപത്രങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തി - അദ്ദേഹത്തിന്റെ പദവികള്‍, നേടിയ കാര്യങ്ങള്‍, അദ്ദേഹം ആകര്‍ഷകമാക്കിയ മാസിക. അതൊരു വിഷമകരമായ നിമിഷമായിരുന്നു.
ആ അനുഭവത്തെത്തുടര്‍ന്ന്, സീനായി പര്‍വതത്തില്‍ ദൈവം തന്നെത്തന്നെ മോശെയ്ക്ക് വെളിപ്പെടുത്തിയത് എങ്ങനെ എന്നത് എന്നെ അത്ഭുതപ്പെടുത്തി (പുറപ്പാട് 34:5-7). പ്രപഞ്ചത്തിന്റെ സ്രഷ്ടാവും മനുഷ്യരാശിയുടെ ന്യായാധിപനുമായിരുന്നു അവന്‍, എന്നാല്‍ ദൈവം തന്റെ സ്ഥാനപ്പേരുകള്‍ ഉപയോഗിച്ചില്ല. പതിനായിരം കോടി താരാപഥങ്ങളുടെ നിര്‍മ്മാതാവ് ഇതാ, പക്ഷേ അത്തരം നേട്ടങ്ങള്‍ പരാമര്‍ശിച്ചില്ല. പകരം, ദൈവം തന്നെത്തന്നെ പരിചയപ്പെടുത്തി ''കരുണയും കൃപയുമുള്ളവന്‍; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍'' (വാ. 6). അവന്‍ ആരാണെന്ന് വെളിപ്പെടുത്തുമ്പോള്‍, അത് അവന്റെ പദവികളോ നേട്ടങ്ങളോ അല്ല അവന്‍ പറയുന്നത്, മറിച്ച് അവനുണ്ടായിരുന്ന സ്വഭാവമാണ്.
ആളുകള്‍ ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെടുകയും അവന്റെ മാതൃക പിന്തുടരാന്‍ വിളിക്കപ്പെടുകയും ചെയ്തിരിക്കയാല്‍ (ഉല്പത്തി 1:27; എഫെസ്യര്‍ 5:1-2), ഇത് ഗഹനമാണ്. നേട്ടം നല്ലതാണ്, സ്ഥാനപ്പേരുകള്‍ക്ക് അവയുടെ സ്ഥാനമുണ്ട്, എന്നാല്‍ ശരിക്കും പ്രധാനം നമ്മള്‍ എത്രമാത്രം കരുണയും കൃപയും സ്‌നേഹവും ഉള്ളവരായി മാറുന്നു എന്നതാണ്.
ആ അഭിമുഖ അതിഥിയെപ്പോലെ, നമുക്കും നമ്മുടെ നേട്ടങ്ങളില്‍ നമ്മുടെ പ്രാധാന്യം അടിസ്ഥാനമാക്കാനാകും. ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ വിജയം എന്താണെന്ന് നമ്മുടെ ദൈവം മാതൃക കാണിച്ചിട്ടുണ്ട് - നമ്മുടെ ബിസിനസ്സ് കാര്‍ഡുകളിലോ റസ്യൂമേകളിലോ എഴുതിയവയല്ല, മറിച്ച് നാം എങ്ങനെ അവനെപ്പോലെ ആകുന്നു എന്നതിലാണത്.

അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍
1876-ല്‍ മധ്യ ഇന്ത്യാനായില്‍ കല്‍ക്കരിക്കുവേണ്ടി കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ തങ്ങള്‍ നരകത്തിന്റെ കവാടങ്ങള്‍ കണ്ടെത്തിയതായി കരുതി. ചരിത്രകാരനായ ജോണ്‍ ബാര്‍ലോ മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അറുന്നൂറ് അടിയില്‍, ''ഭയങ്കര ശബ്ദങ്ങള്‍ക്കൊപ്പം ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന ആവിയും വമിച്ചു'' എന്നാണ്. ''പിശാചിന്റെ ഗുഹയുടെ മേല്‍ക്കൂരയില്‍ തട്ടിയതായി'' ഭയന്ന് ഖനിത്തൊഴിലാളികള്‍ കിണര്‍ അടച്ചുപൂട്ടി വീടുകളിലേക്ക് മടങ്ങി.
ഖനിത്തൊഴിലാളികള്‍ തീര്‍ച്ചയായും തെറ്റിദ്ധരിച്ചു - ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വീണ്ടും തുരന്ന് സമ്പന്നമായ പ്രകൃതിവാതകം കണ്ടെത്തി. അവര്‍ തെറ്റിദ്ധരിച്ചെങ്കിലും, എനിക്ക് അവരോട് ഒരു ചെറിയ അസൂയ തോന്നുന്നു. എന്റെ ജീവിതത്തില്‍ നിന്ന് പലപ്പോഴും വിട്ടുനിന്നിരുന്ന, ആത്മീയ ലോകത്തെക്കുറിച്ചുള്ള അവബോധത്തോടെയാണ് ഈ ഖനിത്തൊഴിലാളികള്‍ ജീവിച്ചിരുന്നത്. അമാനുഷികതയും സ്വാഭാവികതയും ഒരിക്കലും കൂട്ടിമുട്ടുകയില്ല എന്നതുപോലെ ജീവിക്കുന്നത് എനിക്ക് എളുപ്പമായിരുന്നു. ഒപ്പം ''നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, ... സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ' എന്ന കാര്യം മറന്നാണു ഞാന്‍ ജീവിച്ചത് (എഫെസ്യര്‍ 6:12).
നമ്മുടെ ലോകത്ത് തിന്മ ജയിക്കുന്നത് കാണുമ്പോള്‍, നാം അതിനു കീഴ്‌പ്പെടുകയോ നമ്മുടെ സ്വന്തം ശക്തിയില്‍ പോരാടുകയോ ചെയ്യരുത്. പകരം, ''ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം'' ധരിച്ച് തിന്മയെ ചെറുക്കണം (വാ. 13-18). തിരുവെഴുത്ത് പഠിക്കുക, പ്രോത്സാഹനത്തിനായി മറ്റ് വിശ്വാസികളുമായി പതിവായി കൂടിവരിക, മറ്റുള്ളവരുടെ നന്മ മനസ്സില്‍ കരുതി തിരഞ്ഞെടുപ്പുകള്‍ നടത്തുക തുടങ്ങിയവ ''പിശാചിന്റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്ക്കുവാന്‍'' നമ്മെ സഹായിക്കും (വാ. 11). പരിശുദ്ധാത്മാവിനാല്‍ സജ്ജരാക്കപ്പെട്ട നമുക്ക് എന്തിന്റെ മുമ്പിലും ഉറച്ചുനില്‍ക്കാന്‍ കഴിയും (വാ. 13).

തകര്‍ന്നവയെ പുനര്‍നിര്‍മ്മിക്കുക
മോഷണവും ഹെറോയിന്‍ ആസക്തിയും കാരണം പതിനേഴാം വയസ്സില്‍ ഡൊവെയ്‌നിന് ദക്ഷിണാഫ്രിക്കയിലെ കുടുംബവീട്ടില്‍ നിന്ന് പുറത്താകേണ്ടി വന്നു. അവന്‍ അധിക ദൂരം പോയില്ല, അമ്മയുടെ വീടിനു പിന്നില്‍ ടിന്‍ഷീറ്റുകൊണ്ട് ഒരു ഷെഡ് നിര്‍മ്മിച്ചു, അത് താമസിയാതെ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സ്ഥലമായ കാസിനോ എന്നറിയപ്പെട്ടു. എന്നിരുന്നാലും, പത്തൊന്‍പതാം വയസ്സില്‍, ഡോവെയ്ന്‍ യേശുവില്‍ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. മയക്കുമരുന്ന് ഉപേക്ഷിച്ചശേഷമുള്ള അവന്റെ യാത്ര ദീര്‍ഘവും ക്ഷീണിപ്പിക്കുന്നതുമായിരുന്നു, എന്നാല്‍ ദൈവത്തിന്റെ സഹായത്താലും യേശുവില്‍ വിശ്വസിക്കുന്ന സുഹൃത്തുക്കളുടെ പിന്തുണയോടെയും അവന്‍ ശുദ്ധനായി. ഡൊവെയ്ന്‍ കാസിനോ നിര്‍മ്മിച്ച് പത്ത് വര്‍ഷത്തിനു ശേഷം, അവനും മറ്റുള്ളവരും ആ കുടിലിനെ ഒരു ഭവന സഭയാക്കി മാറ്റി. ഒരു കാലത്ത് ഇരുണ്ടതും ശാപഗ്രസ്തവുമായിരുന്ന ഒരു സ്ഥലം ഇപ്പോള്‍ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ഇടമാണ്.
ദൈവം ഡൊവെയ്‌നിന്റെയും മുന്‍ കാസിനോയുടെയും കാര്യത്തില്‍ ചെയ്തതുപോലെ എങ്ങനെയാണ് അവന്‍ ആളുകള്‍ക്കും സ്ഥലങ്ങള്‍ക്കും യഥാസ്ഥാപനവും സൗഖ്യവും വരുത്തുന്നത് എന്നു കാണുവാന്‍ ഈ സഭയിലെ നേതാക്കള്‍ യിരെമ്യാവ് 33 ലേക്കു നോക്കുന്നു. നഗരം ശത്രുക്കളുടെ കൈയില്‍ നിന്നും സംരക്ഷിക്കപ്പെടുകയില്ലെങ്കിലും ദൈവം തന്റെ ജനത്തെ സുഖപ്പെടുത്തുകയും ''അവരെ പുനര്‍നിര്‍മ്മിക്കുകയും'' അവരുടെ പാപത്തില്‍ നിന്ന് അവരെ ശുദ്ധീകരിക്കുകയും ചെയ്യും എന്ന് പ്രവാചകനായ യിരെമ്യാവ് പ്രവാസികളായ ദൈവജനത്തോട് സംസാരിച്ചു (യിരെമ്യാവ് 33:7-8). അപ്പോള്‍ നഗരം അവന് ആനന്ദവും പ്രശംസയും മഹത്വവും ആയിരിക്കും (വാ. 9).
ഹൃദയത്തകര്‍ച്ചയും മനോവ്യഥയും വരുത്തുന്ന പാപത്തെക്കുറിച്ച് നിരാശപ്പെടാന്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍,
മാനന്‍ബെര്‍ഗിലെ ഒരു വീടിന്റെ പിന്നാമ്പുറത്തു ചെയ്തതുപോലെ, ദൈവം രോഗശാന്തിയും പ്രത്യാശയും നല്‍കട്ടെ എന്ന് നമുക്കു തുടര്‍ന്നും പ്രാര്‍ത്ഥിക്കാം.
