Category  |  odb

പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍

മേരി പോപ്പിന്‍സ് റിട്ടേണ്‍സിലെ പ്രധാന വേഷത്തില്‍ എമിലി ബ്ലോണ്ടിന്റെ (അമേരിക്കന്‍ നടി) മനോഹരമായ ശബ്ദം സിനിമാപ്രേമികള്‍ കേട്ടു. അതിശയകരമെന്നു പറയട്ടെ, അവരുടെ ദാമ്പത്യജീവിതം ആരംഭിച്ച് നാലുവര്‍ഷത്തിനുശേഷമാണ് അവളുടെ ഭര്‍ത്താവ് അവളുടെ ശബ്ദസൗകുമാര്യം കണ്ടെത്തിയത്. ഒരു അഭിമുഖത്തില്‍, അവള്‍ ആദ്യമായി പാടുന്നത് കേട്ടപ്പോള്‍ തനിക്കുണ്ടായ ആശ്ചര്യത്തെക്കുറിച്ച് താന്‍ മനസ്സില്‍ ചിന്തിച്ച കാര്യം അദ്ദേഹം വെളിപ്പെടുത്തി, ''നീ എപ്പോഴാണ് ഇത് എന്നോട് പറയാന്‍ പോകുന്നത്?''
ബന്ധങ്ങളില്‍ നമ്മള്‍ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുന്ന പുതിയതും ചിലപ്പോള്‍ അപ്രതീക്ഷിതവുമായ വിശദാംശങ്ങള്‍ കണ്ടെത്താറുണ്ട്.. മര്‍ക്കൊസിന്റെ സുവിശേഷത്തില്‍, ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ തുടക്കത്തില്‍ യേശുവിന്റെ അപൂര്‍ണ്ണമായ ഒരു ചിത്രത്തിലൂടെ ആരംഭിക്കുകയും അവന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പാടുപെടുകയും ചെയ്തു. എന്നിരുന്നാലും, ഗലീല കടലില്‍ വെച്ചുണ്ടായ ഒരു സംഭവത്തില്‍, യേശു തന്നെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി - ഇത്തവണ പ്രകൃതിശക്തികളുടെ മേലുള്ള തന്റെ ശക്തിയുടെ വ്യാപ്തിയാണവന്‍ കാണിച്ചത്.
അയ്യായിരത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിയശേഷം, യേശു തന്റെ ശിഷ്യന്മാരെ ഗലീല കടലിന്റെ അക്കരെക്ക്് അയച്ചു, അവിടെ അവര്‍ ഭയാനകമായ കൊടുങ്കാറ്റില്‍ അകപ്പെട്ടു. പ്രഭാതത്തിനു തൊട്ടുമുമ്പ്, ആരോ വെള്ളത്തില്‍ നടക്കുന്നത് കണ്ട് ശിഷ്യന്മാര്‍ പരിഭ്രാന്തരായി. ക്രിസ്തുവിന്റെ പരിചിതമായ ശബ്ദത്തില്‍ ആശ്വാസകരമായ വാക്കുകള്‍ അവര്‍ കേട്ടു, ''ധൈര്യപ്പെടുവിന്‍; ഞാന്‍ തന്നേ ആകുന്നു; ഭയപ്പെടേണ്ട' (മര്‍ക്കൊസ് 6:50). ഉഗ്രമായ കടലിനെ അവന്‍ ശാന്തമാക്കി. അത്തരം മഹത്തായ ശക്തി കണ്ടപ്പോള്‍, ശിഷ്യന്മാര്‍ ''അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു'' (6:51). ക്രിസ്തുവിന്റെ ശക്തിയുടെ ഈ അനുഭവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ അവര്‍ പാടുപെടുകയായിരുന്നു.
നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ നടുവില്‍ യേശുവിനെയും അവന്റെ ശക്തിയെയും നാം അനുഭവിക്കുമ്പോള്‍, അവന്‍ ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ പൂര്‍ണ്ണമായ ചിത്രം നമുക്ക് ലഭിക്കും. നാം ആശ്ചര്യപ്പെടും.

രക്ഷിക്കുന്നവന്‍

ഡെസ്‌മോണ്ടിനെ, ''ജീവിച്ചിരിക്കുന്ന ധീരനായ വ്യക്തികളില്‍ ഒരാള്‍'' എന്ന് വിളിച്ചിരുന്നു, പക്ഷേ മറ്റുള്ളവര്‍ പ്രതീക്ഷിച്ചതായിരുന്നില്ല അദ്ദേഹം. തോക്ക് കൊണ്ടുനടക്കാന്‍ വിസമ്മതിച്ച സൈനികനായിരുന്നു അദ്ദേഹം. ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഒരു യുദ്ധത്തില്‍ പരിക്കേറ്റ എഴുപത്തിയഞ്ച് സൈനികരെ ഏകനായി രക്ഷപ്പെടുത്തി, അക്കൂട്ടത്തില്‍ ഒരിക്കല്‍ അദ്ദേഹത്തെ ഒരു ഭീരുവെന്ന് വിളിക്കുകയും വിശ്വാസത്തെ പരിഹസിക്കുകയും ചെയ്ത വ്യക്തിയും ഉണ്ടായിരുന്നു. കനത്ത വെടിവയ്പു നടക്കുന്നിടത്തേക്ക് ഓടിയ ഈ സൈനികന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു, ''കര്‍ത്താവേ, ഒരാളെക്കൂടി രക്ഷിക്കാന്‍ എന്നെ സഹായിക്കണമേ.'' അദ്ദേഹത്തിന്റെ ധീരതയ്ക്ക്് മെഡല്‍ നല്‍കി രാജ്യം ആദരിച്ച്ു.
യേശു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടതായി തിരുവെഴുത്ത് പറയുന്നു. സെഖര്യാ പ്രവാചകന്‍ മുന്‍കൂട്ടിപ്പറഞ്ഞ ഒരു ദിവസം (9: 9), യേശു കഴുതപ്പുറത്ത് യെരൂശലേമില്‍ പ്രവേശിച്ചു, ജനക്കൂട്ടം മരക്കൊമ്പുകള്‍ വീശി ''ഹോശന്ന!'' (''രക്ഷിക്കുക!'' എന്നര്‍ത്ഥം വരുന്ന സ്തുതിയുടെ ആര്‍പ്പ്) എന്ന് ആര്‍ത്തു വിളിച്ചു. സങ്കീര്‍ത്തനം 118:26 ഉദ്ധരിച്ചുകൊണ്ട് അവര്‍ ഇങ്ങനെ വിളിച്ചുപറഞ്ഞു: ''കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍!'' (യോഹന്നാന്‍ 12:13). എന്നാല്‍ ആ സങ്കീര്‍ത്തനത്തിലെ അടുത്ത വാക്യം ''യാഗപീഠത്തിന്റെ കൊമ്പുകളോളം'' യാഗമൃഗത്തെ കൊണ്ടുവന്നു കെട്ടുന്നതിനെ സൂചിപ്പിക്കുന്നു (സങ്കീര്‍ത്തനം 118:27). യോഹന്നാന്‍ 12-ല്‍ ജനക്കൂട്ടം തങ്ങളെ രക്ഷിക്കാനായി റോമില്‍ നിന്ന് വരുന്ന ഒരു ഭൗമിക രാജാവിനെ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ യേശു അതിലും ഉന്നതനായ ഒരുവനായിരുന്നു. അവന്‍ രാജാക്കന്മാരുടെ രാജാവും നമ്മുടെ യാഗവും - നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കുരിശ് സ്വീകരിച്ച ജഡത്തിലുള്ള ദൈവം - നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച ഒരു ഉദ്ദേശ്യമായിരുന്നു അത്.
യോഹന്നാന്‍ എഴുതുന്നു: ''ഇത് അവന്റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിനു തേജസ്‌കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവനെ ഇങ്ങനെ ചെയ്തു എന്നും
അവര്‍ക്ക് ഓര്‍മ്മ വന്നു'' (യോഹന്നാന്‍ 12:16). അവന്റെ വചനത്താല്‍ പ്രകാശിതരായപ്പോള്‍ ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യങ്ങള്‍ അവര്‍ക്കു വ്യക്തമായി. ശക്തനായ ഒരു രക്ഷകനെ അയയ്ക്കാന്‍ തക്കവണ്ണം അവന്‍ നമ്മെ സ്‌നേഹിക്കുന്നു!

നമ്മുടെ ആഴമായ ആഗ്രഹങ്ങള്‍

ഒരു ചെറുപ്പക്കാരനെന്ന നിലയില്‍, ആവശ്യത്തിന് പണമില്ലെന്ന് ഡാനിയേല്‍ ഭയപ്പെട്ടിരുന്നു, അതിനാല്‍ ഇരുപതുകളുടെ തുടക്കത്തില്‍ അദ്ദേഹം തന്റെ ഭാവി കെട്ടിപ്പടുക്കാന്‍ തുടങ്ങി. ഒരു പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയില്‍ പടിപടിയായി ഉയര്‍ന്ന ഡാനിയേല്‍ ധാരാളം സമ്പത്ത് നേടി. അവന് ഒരു വലിയ ബാങ്ക് അക്കൗണ്ട്, ഒരു ആഢംബര കാര്‍, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വീട് എന്നിവ ഉണ്ടായിരുന്നു. താന്‍ ആഗ്രഹിച്ചതെല്ലാം അവനു ലഭിച്ചു, എന്നിട്ടും അവന്‍ അടിസ്ഥാനപരമായി അസന്തുഷ്ടനായിരുന്നു. ''എനിക്ക് ഉത്കണ്ഠയും അസംതൃപ്തിയും തോന്നി,'' ഡാനിയേല്‍ പറഞ്ഞു. ''വാസ്തവത്തില്‍, സമ്പത്ത് യഥാര്‍ത്ഥത്തില്‍ ജീവിതത്തെ കൂടുതല്‍ വഷളാക്കും.'' പണത്തിന്റെ കൂമ്പാരം സൗഹൃദമോ സമൂഹത്തെയോ സന്തോഷമോ നല്‍കിയില്ല - മറിച്ച് പലപ്പോഴും അയാള്‍ക്ക് കൂടുതല്‍ ഹൃദയവേദനയുണ്ടാക്കുകയും ചെയ്തു.
ചില ആളുകള്‍ തങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനായി സമ്പത്ത് സ്വരൂപിക്കുന്നതിന് വളരെയധികം ഊര്‍ജ്ജം ചെലവഴിക്കും. ഇതൊരു വിഡ്ഢിയുടെ കളിയാണ്. ''ദ്രവ്യപ്രിയന് ഒരുനാളും തൃപ്തി വരുന്നില്ല,'' എന്നു തിരുവെഴുത്ത് തറപ്പിച്ചു പറയുന്നു (സഭാപ്രസംഗി 5:10). ചിലര്‍ അസ്ഥി നുറുങ്ങും വരെ പ്രവര്‍ത്തിക്കും. അവര്‍ പരിശ്രമിക്കുകയും മുന്നോട്ടായുകയും ചെയ്യും, അവരുടെ സമ്പത്തിനെ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തുകയും ചില സാമ്പത്തിക നിലവാരം കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അവര്‍ ആഗ്രഹിച്ച സാമ്പത്തിക സ്വാതന്ത്ര്യം നേടിയാലും, അവര്‍ ഇപ്പോഴും തൃപ്തരല്ല. അതു പോരാ. സഭാപ്രസംഗിയുടെ എഴുത്തുകാരന്‍ പറയുന്നതുപോലെ, ''അതു മായയത്രേ'' (വാക്യം 10).
ദൈവത്തെക്കൂടാതെ സാക്ഷാത്ക്കാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് നിരര്‍ത്ഥകമാകുമെന്നതാണ് സത്യം. കഠിനാധ്വാനം ചെയ്യാനും നമ്മുടെ നന്മകള്‍ ലോകത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും തിരുവെഴുത്ത് നമ്മെ വിളിക്കുമ്പോള്‍, നമ്മുടെ ആഴമേറിയ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ തക്കവിധം നമുക്ക് ഒരിക്കലും ശേഖരിക്കാനാവില്ല. യേശു മാത്രമാണ് യഥാര്‍ത്ഥവും സംതൃപ്തിദായകവുമായ ഒരു ജീവിതം വാഗ്ദാനം ചെയ്യുന്നത് (യോഹന്നാന്‍ 10:10) - ഒരു സ്നേഹസമ്പന്നമായ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഒന്ന്, അതു ധാരാളമാണ്!

ഒരാണ്ടത്തെ ബൈബിള്‍ വായന

1968 ഏപ്രില്‍ 3 ന് രാത്രി, ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ''ഞാന്‍ പര്‍വതത്തിനു മുകളിലായിരുന്നു'' എന്ന തന്റെ അവസാന പ്രസംഗം നടത്തി. അതില്‍, താന്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, ''നമുക്ക് കുറച്ച് പ്രയാസകരമായ ദിവസങ്ങള്‍ മുമ്പിലുണ്ട്. പക്ഷെ ഇപ്പോള്‍ ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ല. കാരണം ഞാന്‍ പര്‍വതമുകളിലായിരുന്നു. ഞാന്‍ ചുറ്റും നോക്കി. വാഗ്ദത്ത ഭൂമി ഞാന്‍ കണ്ടു. ഞാന്‍ നിങ്ങളോടൊപ്പം അവിടെയെത്തിയേക്കില്ല. . . . (പക്ഷേ) ഇന്ന് രാത്രി എനിക്ക് സന്തോഷമുണ്ട്. എനിക്ക് ഒന്നിനെക്കുറിച്ചും ആകുലതയില്ല. ഞാന്‍ ആരെയും ഭയപ്പെടുന്നില്ല. കര്‍ത്താവിന്റെ വരവിന്റെ മഹത്വം എന്റെ കണ്ണുകള്‍ കണ്ടു. '' പിറ്റേന്ന് അദ്ദേഹം കൊല്ലപ്പെട്ടു.
മരണത്തിനു തൊട്ടുമുമ്പ് അപ്പൊസ്തലനായ പൗലൊസ് തന്റെ ദത്തുപുത്രനായ തിമൊഥെയൊസിന് എഴുതി: ''ഞാനോ ഇപ്പോള്‍ത്തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.... ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ
കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു നല്‍കും' (2 തിമൊഥെയൊസ് 4:6, 8). ഡോ. കിംഗിനെപ്പോലെ ഭൂമിയിലുള്ള തന്റെ സമയം അടുത്തുവരികയാണെന്ന് പൗലൊസിന് അറിയാമായിരുന്നു. രണ്ടുപേരും അത്യധികം പ്രാധാന്യമുള്ള ജീവിതങ്ങള്‍ സാക്ഷാത്കരിച്ചു, എന്നിട്ടും മുമ്പിലുള്ള യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെട്ടില്ല. അടുത്തതായി വരാനിരിക്കുന്നതിനെ ഇരുവരും സ്വാഗതം ചെയ്തു.
അവരെപ്പോലെ, ''കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്ക്കാലികം, കാണാത്തതോ നിത്യം'' (2 കൊരിന്ത്യര്‍ 4:18).