ചരിയുന്ന ഗോപുരം
ഇറ്റലിയിലെ പിസ്സയിലുള്ള പ്രസിദ്ധമായ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും, എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ചരിയുന്ന ഗോപുരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? 'മില്ലേനിയം ടവര്‍'' എന്നാണതിനെ വിളിക്കുന്നത്. 2008 ല്‍ നിര്‍മ്മിച്ച അമ്പത്തിയെട്ടു നിലകളുള്ള ഈ അംബരചുംബി ഡൗണ്‍ടൗണ്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ തലയെടുപ്പോടെ -എന്നാല്‍ അല്പം ചരിവോടെ - നില്‍ക്കുന്നു.
പ്രശ്‌നം? അതിന്റെ എഞ്ചിനീയര്‍മാര്‍ അടിസ്ഥാനം ആഴത്തില്‍ ഇട്ടില്ല. അതിനാല്‍ ഇപ്പോള്‍ അവര്‍, കെട്ടിടം നിര്‍മ്മിച്ച സമയത്ത് അതിനു ചിലവായതിനെക്കാള്‍ അധികം പണം മുടക്കി അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു-അഥവാ ഒരു ഭൂകമ്പം ഉണ്ടായാല്‍ കെട്ടിടം നിലംപതിക്കാതിരിക്കാന്‍ അതിന്റെ അടിസ്ഥാനം ബലപ്പെടുത്തേണ്ടിവന്നിരിക്കുന്നു.
ഇവിടത്തെ വേദനാജനകമായ പാഠം? അടിസ്ഥാനം നിര്‍ണ്ണായകമാണ്. നിങ്ങളുടെ അടിസ്ഥാനം ഉറപ്പുള്ളതല്ലെങ്കില്‍ അപകടം ഉറപ്പാണ്. യേശു തന്റെ ഗിരിപ്രഭാഷണത്തിന്റെ അന്ത്യത്തില്‍ സമാനമായ ഒരു പാഠം പഠിപ്പിച്ചു. മത്തായി 7:24-27 ല്‍ അവന്‍ രണ്ടു വീടു പണിക്കാരെ താരതമ്യപ്പെടുത്തി: ഒരുവന്‍ പാറമേല്‍ വീടു പണിതവനും അപരന്‍ മണലിന്മേല്‍ പണിതവനും. ഒരു കൊടുങ്കാറ്റടിച്ചപ്പോള്‍, ഉറപ്പുള്ള അടിസ്ഥാനത്തിന്മേല്‍ പണിത വീടു മാത്രമേ അവശേഷിച്ചുള്ളു.
നമ്മെ സംബന്ധിച്ച് എന്താണിതിന്റെ അര്‍ത്ഥം? നമ്മുടെ ജീവിതം അവനിലുള്ള അനുസരണത്തിന്മേലും ആശ്രയത്തിന്മേലും വേണം പണിയുവാന്‍ എന്ന യേശു വ്യക്തമായി പഠിപ്പിക്കുന്നു (വാ. 24). നാം അവനില്‍ വിശ്രമിക്കുമ്പോള്‍, നമ്മുടെ ജീവിതങ്ങള്‍ക്ക് ദൈവത്തിന്റെ ശക്തിയിലൂടെയും അവസാനിക്കാത്ത കൃപയിലൂടെയും ഉറപ്പുള്ള അടിസ്ഥാനം കണ്ടെത്തുവാന്‍ കഴിയും.
നാമൊരിക്കലും കൊടുങ്കാറ്റിനെ അഭിമുഖീകരിക്കേണ്ടിവരികയില്ല എന്ന് ക്രിസ്തു വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ അവന്‍ നമ്മുടെ പാറയാണെങ്കില്‍ ആ കൊടുങ്കാറ്റുകള്‍ ഒരിക്കലും അവനില്‍ വിശ്വാസത്താല്‍ ഉറപ്പിച്ച നമ്മുടെ അടിസ്ഥാനത്തെ ഒഴുക്കിക്കൊണ്ടുപോകയില്ല.

ഇപ്പോള്‍ മുതല്‍ ഒരു നൂറു വര്‍ഷങ്ങള്‍
'ഒരു നൂറു വര്‍ഷം കഴിഞ്ഞും ആളുകള്‍ എന്നെ ഓര്‍മ്മിക്കണമെന്നു ഞാനാഗ്രഹിക്കുന്നു'' തിരക്കഥാ രചയിതാവായ റോഡ് സെര്‍ലിംഗ് 1975 ല്‍ പറഞ്ഞു. 'ദി ട്വിലൈറ്റ് സോണ്‍'' എന്നി ടിവി സീരിയലിന്റെ നിര്‍മ്മാതാവായ സെര്‍ലിംഗ്, ആളുകള്‍ തന്നെക്കുറിച്ച് 'അവന്‍ ഒരു എഴുത്തുകാരന്‍ ആയിരുന്നു' എന്നു പറയണം എന്നാഗ്രഹിച്ചു. ഒരു പൈതൃകം വെച്ചിട്ടുപോകണമെന്നുള്ള സെര്‍ലിംഗിന്റെ ആഗ്രഹത്തോട് - നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും നിലനില്‍പ്പും നല്‍കുന്ന ഒന്ന് - നമ്മില്‍ മിക്കവര്‍ക്കും താദാത്മ്യപ്പെടുവാന്‍ കഴിയും.
ജീവിതത്തിന്റെ ക്ഷണികമായ ദിനങ്ങളുടെ മധ്യത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ പോരാട്ടം നടത്തുന്ന ഒരു മനുഷ്യനെയാണ് ഇയ്യോബിന്റെ കഥ കാണിച്ചുതരുന്നത്. ഒരു ക്ഷണനേരത്തിനുള്ളില്‍, അവന്റെ സമ്പാദ്യങ്ങള്‍ മാത്രമല്ല അവന് ഏറ്റവും വിലപ്പെട്ട അവന്റെ മക്കള്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അവന്‍ അത് അര്‍ഹിക്കുന്നതാണെന്ന് അവന്റെ സ്‌നേഹിതന്മാര്‍ കുറ്റപ്പെടുത്തി. 'അയ്യോ എന്റെ വാക്കുകള്‍ ഒന്ന് എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവച്ചെങ്കില്‍ കൊള്ളാമായിരുന്നു. അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട്് പാറയില്‍ സദാകാലത്തേക്ക് കൊത്തിവച്ചെങ്കില്‍ കൊള്ളാമായിരുന്നു'' എന്ന് ഇയ്യോബ് നിലവിളിച്ചു (ഇയ്യോബ് 19:23-24).
ഇയ്യോബിന്റെ വാക്കുകള്‍ 'പാറയില്‍ സദാകാലത്തേക്ക് കൊത്തിവെച്ചു.'' അത് ബൈബിളില്‍ നാം കാണുന്നു. എന്നാല്‍ താന്‍ വിട്ടിട്ടു പോന്നതിനെക്കാള്‍ അധികം അര്‍ത്ഥം തന്റെ ജീവിതത്തെ സംബന്ധിച്ച് ഇയ്യോബിനു വേണമായിരുന്നു. ദൈവത്തിന്റെ സ്വഭാവത്തില്‍ അവന്‍ അതു കണ്ടെത്തി. 'എന്നെ വീെണ്ടടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നില്‍ക്കുമെന്നും ഞാന്‍ അറിയുന്നു'' എന്ന് ഇയ്യോബ് പ്രഖ്യാപിച്ചു (19:25). ഈ അറിവ് അവന് ശരിയായ വാഞ്ഛ നല്‍കി: 'ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളില്‍ വാഞ്ഛിക്കുന്നു'' (വാ. 27).
അവസാനത്തില്‍, അവന്‍ പ്രതീക്ഷിച്ചത് അവനു കിട്ടിയില്ല. അതിലധികം അവന്‍ കണ്ടെത്തി - സകല അര്‍ത്ഥങ്ങളുടെയും നിലനില്‍പ്പിന്റെയും ഉറവിടമായവനെ (42:1-6).

രഹസ്യമായ എത്തിച്ചുകൊടുക്കല്‍
മനോഹരമായ വെള്ളയും ചുവപ്പും റോസാപ്പൂക്കള്‍ നിറച്ച ഒരു തെളിഞ്ഞ ചില്ലുവെയ്‌സ് കലയെ അവളുടെ മുന്‍വാതിലില്‍ എതിരേറ്റു. ഏഴു മാസത്തോളം ഒരു അജ്ഞാത ക്രിസ്തുവിശ്വാസി, പ്രാദേശിക പൂക്കടയില്‍ നിന്നും കലയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിരുന്നു. ഓരോ മാസത്തെയും സമ്മാനത്തോടൊപ്പം തിരുവചനത്തില്‍നിന്നുള്ള പ്രോത്സാഹന വാക്യങ്ങളും അടിയില്‍, 'സ്‌നേഹത്തോടെ, യേശു'' എന്നു രേഖപ്പെടുത്തിയ കുറിപ്പും ഉണ്ടായിരുന്നു.
കല ഈ രഹസ്യ എത്തിച്ചുകൊടുക്കലിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പൂക്കള്‍ അവള്‍ക്ക് ആ വ്യക്തിയുടെ ദയയെ ആഘോഷിക്കുന്നതിനും തന്റെ ജനത്തിലൂടെ തന്റെ സ്‌നേഹം വെളിപ്പെടുത്താനുള്ള ദൈവത്തിന്റെ വഴികളെ മനസ്സിലാക്കുവാനും അവസരം നല്‍കി. ഒരു മാരകമായ രോഗത്തോടു പോരാടിക്കൊണ്ടിരുന്ന അവള്‍ക്ക് ദൈവത്തിലാശ്രയിക്കാന്‍ അതു പ്രചോദനമായി. ആ വര്‍ണ്ണാഭമായ പൂക്കളും കൈകൊണ്ടെഴുതിയ കുറിപ്പും അവളോടുള്ള ദൈവത്തിന്റെ സ്‌നേഹമസൃണ മനസ്സലിവ് അവള്‍ക്കുറപ്പിച്ചു കൊടുത്തു.
അയച്ചുകൊടുത്തയാളിന്റെ രഹസ്യാത്മകത, ദാനം ചെയ്യുന്ന സമയത്ത് തന്റെ ജനത്തിനുണ്ടായിരിക്കുവാന്‍ യേശു പ്രോത്സാഹിപ്പിക്കുന്ന ഹൃദയ പ്രേരണയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. നീതിപ്രവൃത്തികള്‍ 'മറ്റുള്ളവരുടെ മുമ്പില്‍'' ചെയ്യുന്നതിനെതിരെ അവന്‍ മുന്നറിയിപ്പു നല്‍കുന്നു (മത്തായി 6:1). ദൈവം നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനുംവേണ്ടിയുള്ള നന്ദി നിറഞ്ഞു കവിയുന്ന ഹൃദത്തില്‍ നിന്നുള്ള ആരാധനയുടെ പ്രകടനമായിരിക്കണം സല്‍പ്രവൃത്തികള്‍. ബഹുമാനിക്കപ്പെടണം എന്ന പ്രതീക്ഷയോടെ നമ്മുടെ ഔദാര്യത്തെ ഉയര്‍ത്തിക്കാണിക്കുന്നത് സകല നന്മയുടെയും ദാതാവായ യേശുവില്‍ നിന്ന് ശ്രദ്ധ തിരിച്ചുകളയും.
നല്ല ഉദ്ദേശ്യത്തോടെ നാം എപ്പോഴാണ് ദാനം ചെയ്യുന്നതെന്ന് ദൈവം അറിയുന്നു (വാ. 4). നാം അവനു മഹത്വവും ബഹുമാനവും സ്തുതിയും അര്‍പ്പിച്ചുകൊണ്ട് സ്‌നേഹത്താല്‍ പ്രേരിതരായി ഔദാര്യം കാണിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു.

നിഗൂഢരായ സഹായികള്‍
ലീല പേശീ സംബന്ധമായ പ്രയാസത്താല്‍ ഭാരപ്പെടുകയായിരുന്നു. ഒരു ദിവസം ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങവേ തനിക്കു മുമ്പില്‍ ധാരാളം പടിക്കെട്ടുകള്‍ കണ്ട് അവള്‍ സ്തബ്ധയായി; അവിടെ എലവേറ്ററോ എസ്‌കലേറ്ററോ ഇല്ലായിരുന്നു. കരച്ചിലിന്റെ വക്കോളമെത്തിയ ലീല പെട്ടെന്നവിടെ ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടതു കണ്ടു. അദ്ദേഹം അവളുടെ ബാഗ് വാങ്ങി അവളെ കൈക്കു പിടിച്ച് പടികള്‍ കയറാന്‍ സഹായിച്ചു. നന്ദി പറയാന്‍ അവള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.
മൈക്കിള്‍ ഒരു മീറ്റിംഗിനെത്താന്‍ താമസിച്ചിരുന്നു. ഒരു ബന്ധം തകര്‍ന്നതിന്റെ സമ്മര്‍ദ്ദം ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന അയാള്‍ ലണ്ടനിലെ ഗതാഗതക്കുരുക്കില്‍ പെടുകയും അതിനിടയില്‍ ടയര്‍ പഞ്ചറാകുകയും ചെയ്തു. മഴയത്ത് നിസ്സഹായനായി അയാള്‍ നില്‍ക്കവേ, ഒരു മനുഷ്യന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു മുമ്പോട്ടു വരികയും ഡിക്കി തുറന്ന് ജാക്കി എടുത്ത് കാര്‍ ഉയര്‍ത്തുകയും വീല്‍ മാറ്റിയിടുകയും ചെയ്തു. നന്ദി പറയാന്‍ മൈക്കിള്‍ തിരിഞ്ഞപ്പോള്‍ അയാള്‍ പോയിക്കഴിഞ്ഞിരുന്നു.
ആരാണ് ഈ നിഗൂഢനായ സഹായി? ദയാലുവായ അപരിചിതന്‍ അല്ലെങ്കില്‍ അതിലധികം?
ദൂതന്മാര്‍ ചിറകുള്ള അല്ലെങ്കില്‍ പ്രഭ ചൊരിയുന്ന ജീവികള്‍ എന്ന പൊതുവായ ചിത്രം പകുതി മാത്രമേ സത്യമുള്ളു. ചിലര്‍ ഈ തരത്തില്‍ പ്രത്യക്ഷപ്പെടുമെങ്കിലും (യെശ. 6:2; മത്തായി 28:3) മറ്റുള്ളവര്‍ പ്രത്യക്ഷപ്പെടുന്നത് മണ്ണുപറ്റിയ കാലുകളും ഭക്ഷണം കഴിക്കാന്‍ തയ്യാറായും (ഉല്പത്തി 18:1-5) ദൈനംദിന ജീവിതത്തിലെ മനുഷ്യരെന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ടുമാണ് (ന്യായാധിപന്മാര്‍ 13:16). എബ്രായ ലേഖനകാരന്‍ പറയുന്നത് അപരിചിതര്‍ക്കു ആതിഥ്യം അരുളുന്നതിലൂടെ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിക്കുവാന്‍ നമുക്കു കഴിയുമെന്നാണ് (13:2).
ലീലയുടെയും മൈക്കിളിന്റെയും സഹായികള്‍ ദൈവദൂതന്മാരാണോ എന്നു നമുക്കറിയില്ല. എന്നാല്‍ ദൈവദൂതന്മാര്‍ ദൈവജനത്തെ സഹായിച്ചുകൊണ്ട് ഇന്നും പ്രവര്‍ത്തനനിരതരാണ് എന്നാണ് തിരുവെഴുത്ത് നമ്മോടു പറയുന്നത് (എബ്രായര്‍ 1:14). അവര്‍ക്ക് തെരുവിലെ ഒരു ആളെപ്പോലെ സാധാരണക്കാരനായി പ്രത്യക്ഷപ്പെടാന്‍ കഴിയും.

വെളിച്ചം പ്രകാശിക്കുന്നു
തനിക്കു എല്ലാ ദിവസവും സ്‌കൂളിലേക്കു നേരത്തെ പോകണമെന്ന് സ്റ്റീഫന്‍ മാതാപിതാക്കളോടു പറഞ്ഞെങ്കിലും അതിന്റെ പ്രാധാന്യം എന്തെന്നു പറഞ്ഞില്ല. എങ്കിലും എല്ലാ ദിവസവും രാവിലെ 7.15 ന് അവന്‍ സ്‌കൂളില്‍ എത്തുന്നുവെന്ന് അവര്‍ ഉറപ്പാക്കി.
അവന്റെ ജൂനിയര്‍ വര്‍ഷത്തിലെ അതിശൈത്യമുള്ള ഒരു പ്രഭാതത്തില്‍ സ്റ്റീഫന്‍ ഒരു കാറപകടത്തില്‍ പെടുകയും അതവന്റെ ജീവനെടുക്കുകയും ചെയ്തു. പിന്നീട് അവന്റെ ഡാഡിയും മമ്മിയും അവന്‍ എന്തിനാണ് കാലത്തെ സ്‌കൂളിലെത്തിയിരുന്നതെന്നു മനസ്സിലാക്കി. ഓരോ പ്രഭാതത്തിലും അവനും ചില സഹപാഠികളും സ്‌കൂള്‍ കവാടത്തില്‍ ഒന്നിച്ചുചേര്‍ന്ന് ഒരു പുഞ്ചിരിയോടും കൈവീശലോടും ഒരു ദയാവാക്കോടും കൂടെ മറ്റു വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുമായിരുന്നു. അത് എല്ലാ വിദ്യാര്‍ത്ഥികളിലും - ജന
പ്രിയരല്ലാത്തവരിലും - തങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നുവെന്നും അംഗീകരിക്കപ്പെടുന്നുവെന്നും ഉള്ള തോന്നലുളവാക്കി.
യേശുവിലുള്ള ഒരു വിശ്വാസി എന്ന നിലയില്‍, തന്റെ സന്തോഷം അത് ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പങ്കിടാന്‍ സ്റ്റീഫന്‍ ആഗ്രഹിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് ദയാപൂര്‍വ്വമായ പ്രകടനങ്ങളും സ്വാഗതം ചെയ്യുന്ന മനോഭാവവും ആണെന്ന് അവന്റെ മാതൃക ഓര്‍മ്മിപ്പിക്കുന്നു.
മത്തായി 5:14-16 ല്‍ അവനില്‍ നാം 'ലോകത്തിന്റെ വെളിച്ചം ആകുന്നു'' എന്നും 'മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിക്കുവാന്‍ പാടില്ല' (വാ. 14) എന്നും യേശു വെളിപ്പെടുത്തി. പുരാതന പട്ടണങ്ങള്‍ പലപ്പോഴും പണിയപ്പെട്ടിരുന്നത് വെള്ള ചുണ്ണാമ്പു കല്ലുകള്‍കൊണ്ടായിരുന്നു; സൂര്യപ്രകാശം തട്ടുമ്പോള്‍ അവ തിളങ്ങുമായിരുന്നു. നമുക്കു മറഞ്ഞിരിക്കുന്നവരാകാതെ 'വീട്ടിലുള്ള എല്ലാവര്‍ക്കും വെളിച്ചം'' കൊടുക്കുന്നവരാകാം (വാ. 15).
അങ്ങനെ നാം 'അവരുടെ മുമ്പില്‍ പ്രകാശിക്കുമ്പോള്‍'' (വാ. 16)അവര്‍ ക്രിസ്തുവിന്റെ സ്വാഗതം ചെയ്യുന്ന സ്‌നേഹം അനുഭവിക്കട്ടെ.
