നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ബില്‍ ക്രൗഡര്‍

സങ്കടത്തില്‍ പ്രത്യാശ

ടാക്‌സി ഡ്രൈവര്‍ ഞങ്ങളെ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നതിനിടയില്‍, ഞങ്ങളോടു തന്റെ കഥ പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടുന്നതിനായി പതിനേഴാമത്തെ വയസ്സില്‍ ഏകനായി നഗരത്തിലെത്തിയതാണയാള്‍. ഇപ്പോള്‍, പതിനൊന്നു വര്‍ഷത്തിനുശേഷം അയാള്‍ക്കു സ്വന്ത കുടുംബമുണ്ട്, അവരുടെ ഉപജീവനത്തിനുള്ള വഴി കണ്ടെത്താന്‍ തനിക്കു കഴിയുന്നുമുണ്ട്. ഗ്രാമത്തില്‍ അതൊരിക്കലും സാധ്യമാകുമായിരുന്നില്ല. എന്നാല്‍ താന്‍ ഇപ്പോഴും മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു ജീവിക്കുന്നു എന്ന ദുഃഖമയാള്‍ക്കുണ്ട്. തന്റെ കുടുംബവുമായി വീണ്ടും ഒത്തുചേരുന്നതുവരെ പൂര്‍ത്തിയാകാത്ത കഠിനമായ ഒരു യാത്ര തനിക്കുണ്ടെന്ന് അയാള്‍ ഞങ്ങളോടു പറഞ്ഞു.

ഈ ജീവിതത്തില്‍, നമ്മുടെ പ്രിയപ്പെട്ടവരില്‍ നിന്നു വേര്‍പിരിഞ്ഞിരിക്കുക എന്നതു കഠിനമാണ്. പക്ഷേ മരണത്തിലൂടെ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് അതിലും കഠിനമാണ്; അവരുമായി വീണ്ടും ഒത്തുചേരുന്നതുവരെ കഠിനമായ നഷ്ടബോധമായിരിക്കും അതു നമ്മില്‍ സൃഷ്ടിക്കുക. തെസ്സലൊനീക്യയിലെ പുതിയ വിശ്വാസികള്‍ അത്തരം നഷ്ടങ്ങളെക്കുറിച്ചു വ്യാകുലപ്പെട്ടപ്പോള്‍ പൗലൊസ് എഴുതി, ''സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിനു നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'' (1 തെസ്സലൊനീക്യര്‍ 4:13). യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍, അത്ഭുതകരമായ ഒരു പുനഃസമാഗമം - ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ എന്നേക്കും ഒരുമിച്ചുള്ള ജീവിതം - പ്രതീക്ഷിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും എന്നു പൗലൊസ് വിശദീകരിച്ചു (വാ. 17).   

നാം സഹിക്കുന്ന വേര്‍പിരിയലുകളെപ്പോലെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന കുറച്ച് അനുഭവങ്ങളേ നമുക്കുണ്ടാകാറുള്ളു. എന്നാല്‍ യേശുവില്‍ നമുക്കു വീണ്ടും ഒന്നിക്കാമെന്ന പ്രതീക്ഷയുണ്ട്. ദുഃഖത്തിനും നഷ്ടത്തിനും ഇടയില്‍, നിലനില്‍ക്കുന്ന ആ വാഗ്ദാനത്തില്‍ നമുക്ക് ആശ്വാസം കണ്ടെത്താന്‍ കഴിയും (വാ. 18).

സമാധാന ജീവിതം

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, ആസക്തികളോടു മല്ലിടുന്ന ആളുകള്‍ സഹായം തേടിയെത്തുന്ന, ഷാലോം ഹൗസ് എന്നൊരു സ്ഥലമുണ്ട്. ശാലോം ഹൗസില്‍, അവരോടു കരുതലും സ്‌നേഹവും കാണിക്കുന്ന സ്റ്റാഫിനെ അവര്‍ കണ്ടുമുട്ടുന്നു; അവര്‍ അവര്‍ക്ക് ദൈവത്തിന്റെ ഷാലോമിനെ (സമാധാനത്തിനുള്ള എബ്രായപദം) പരിചയപ്പെടുത്തുന്നു. മയക്കുമരുന്ന്, മദ്യം, ചൂതാട്ടം, മറ്റു വിനാശകരമായ ശീലങ്ങള്‍ എന്നിവയുടെ ആസക്തിക്കു കീഴില്‍ തകരുന്ന ജീവിതങ്ങള്‍ ദൈവസ്‌നേഹത്താല്‍ രൂപാന്തരപ്പെടുന്നു.

ഈ രൂപാന്തരത്തിന്റെ കേന്ദ്രം എന്നത് ക്രൂശിന്റെ സന്ദേശമാണ്. യേശുവിന്റെ പുനരുത്ഥാനത്തിലൂടെ സ്വന്തം ജീവിതത്തെ ഉയിര്‍ത്തെഴുന്നേല്പിക്കാമെന്ന് ഷാലോം ഹൗസിലെ തകര്‍ന്ന ആളുകള്‍ കണ്ടെത്തുന്നു. ക്രിസ്തുവില്‍, നാം യഥാര്‍ത്ഥ സമാധാനവും സൗഖ്യവും നേടുന്നു.

സമാധാനം എന്നത്, കേവലം പ്രശ്‌നങ്ങളുടെ അഭാവമല്ല; അതു ദൈവത്തിന്റെ സമ്പൂര്‍ണ്ണതയുടെ സാന്നിധ്യമാണ്. നമുക്കെല്ലാവര്‍ക്കും ഈ ഷാലോം ആവശ്യമാണ്, അതാകട്ടെ ക്രിസ്തുവിലും ദൈവത്തിന്റെ ആത്മാവിലും മാത്രമാണ് കണ്ടെത്തുന്നത്. ഇക്കാരണത്താലാണു പൗലൊസ്, ഗലാത്യരെ ആത്മാവിന്റെ രൂപാന്തര പ്രവൃത്തിയിലേക്കു വിരല്‍ ചൂണ്ടുന്നത്. പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സ്‌നേഹം, സന്തോഷം, ക്ഷമ തുടങ്ങിയ ആത്മാവിന്റെ ഫലം അവിടുന്നു നമ്മുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്നു (ഗലാത്യര്‍ 5:22-23). യഥാര്‍ത്ഥവും നിലനില്‍ക്കുന്നതുമായ സമാധാനം എന്ന ആ നിര്‍ണ്ണായക ഘടകം അവിടുന്നു നമുക്കു നല്‍കുന്നു.

ദൈവത്തിന്റെ ഷാലോമില്‍ ജീവിക്കാന്‍ ആത്മാവു നമ്മെ പ്രാപ്തരാക്കുമ്പോള്‍, നമ്മുടെ ആവശ്യങ്ങളും ആശങ്കകളും നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെയടുക്കല്‍ കൊണ്ടുവരുവാന്‍ നാം പഠിക്കുന്നു. അതാകട്ടെ, നമ്മുടെ 'ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കുന്ന''  ''സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം'' (ഫിലിപ്പിയര്‍ 4:7) നമുക്കു നല്‍കുന്നു.

ക്രിസ്തുവിന്റെ ആത്മാവില്‍, നമ്മുടെ ഹൃദയങ്ങള്‍ യഥാര്‍ത്ഥ ഷാലോം അനുഭവിക്കുന്നു.

നമുക്ക് ആവശ്യമുള്ളിടത്തു വെള്ളം

ലോകത്തിലെ ഏറ്റവും ആഴമുള്ള തടാകമായ ബെയ്ക്കല്‍ തടാകം വിശാലവും ഗംഭീരവുമാണ്. ഒരു മൈല്‍ ആഴവും 400 മൈല്‍ (636 കിലോമീറ്റര്‍) നീളവും 49 മൈല്‍ (79 കിലോമീറ്റര്‍) വീതിയുമുള്ള ഈ തടാകത്തില്‍ ലോകത്തിലെ ഉപരിതലശുദ്ധജലത്തിന്റെ അഞ്ചിലൊന്ന് അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ജലം മിക്കവാറും അപ്രാപ്യമാണ്. റഷ്യയിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ സൈബീരിയയിലാണ് ബെയ്ക്കല്‍ തടാകം സ്ഥിതിചെയ്യുന്നത്. നമ്മുടെ ഗ്രഹത്തിന്റെ ഭൂരിഭാഗത്തിനും വെള്ളം വളരെ അത്യാവശ്യമുള്ള ഒന്നായതിനാല്‍, ഭൂരിഭാഗം ആളുകള്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത ഒരിടത്ത് ഇത്രയും വലിയൊരു ജലസ്രോതസ്സ് വെച്ചിരിക്കുന്നതു വൈരുദ്ധ്യമാണ്.

ബെയ്ക്കല്‍ തടാകം വിദൂരമാണെങ്കിലും, ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമായ ജീവജലത്തിന്റെ അനന്തമായ ഒരു സ്രോതസ്സുണ്ട്. ശമര്യയിലെ ഒരു കിണറ്റരികില്‍ വെച്ച്, യേശു ഒരു സ്ത്രീയോടു സംസാരിക്കുകയും അവളുടെ ആത്മീയദാഹത്തെ ഉണര്‍ത്തുകയും ചെയ്തു. അവളുടെ ഹൃദയാവശ്യത്തിനുള്ള പരിഹാരം എന്തായിരുന്നു? യേശു തന്നെ.

കിണറ്റില്‍നിന്നു കോരാന്‍ കഴിയുന്ന വെള്ളത്തില്‍നിന്നു വ്യത്യസ്തമായി, അതിലും മികച്ചത് യേശു വാഗ്ദാനം ചെയ്തു: “ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരു നാളും ദാഹിക്കുകയില്ല; ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും'' (യോഹന്നാന്‍ 4:13-14).

പലതും സംതൃപ്തി വാഗ്ദാനം ചെയ്യുന്നുവെങ്കിലും, ഒരിക്കലും നമ്മുടെ ദാഹിക്കുന്ന ഹൃദയങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുകയില്ല. നമ്മുടെ ആത്മീയദാഹം യഥാര്‍ത്ഥത്തില്‍ തൃപ്തിപ്പെടുത്താന്‍ യേശുവിനു മാത്രമേ കഴിയൂ. അവിടുത്തെ ദാനം എല്ലാവര്‍ക്കും, എല്ലായിടത്തും ലഭ്യമാണ്.

കാണാന്‍ കഴിയാത്തത്

1945 ജൂലൈ 16 നു ന്യൂ മെക്‌സിക്കോയിലെ വിദൂരമരുഭൂമിയില്‍ ആദ്യത്തെ അണ്വായുധം പൊട്ടിത്തെറിച്ചതോടുകൂടിയാണ് ആണവ യുഗം ആരംഭിച്ചതെന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ പ്രപഞ്ചത്തിന്റെ സൂക്ഷ്മഘടകങ്ങള്‍ പോലും കാണാന്‍ കഴിയുന്ന എന്തും കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ, ഗ്രീക്കു തത്ത്വചിന്തകനായ ഡെമോക്രീറ്റസ് (ഏകദേശം ബി.സി. 460-370) ആറ്റത്തിന്റെ നിലനില്പിനെയും ശക്തിയെയും കുറിച്ചു ഗവേഷണം നടത്തിയിരുന്നു. ഡെമോക്രീറ്റസ് അദ്ദേഹത്തിനു കാണാനാവുന്നതിലും കൂടുതല്‍ മനസ്സിലാക്കി, ആറ്റമിക് സിദ്ധാന്തമായിരുന്നു അതിന്റെ ഫലം.

നമുക്കു കാണാന്‍ കഴിയാത്തവയെ സ്വീകരിക്കുന്നതാണു വിശ്വാസത്തിന്റെ സാരം എന്നു തിരുവെഴുത്തു പറയുന്നു. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു'' എന്ന് എബ്രായര്‍ 11:1 സ്ഥിരീകരിക്കുന്നു. ഈ ഉറപ്പ് അഭിലാഷപൂര്‍വ്വമായ, അല്ലെങ്കില്‍ പോസിറ്റീവായ ചിന്തയുടെ ഫലമല്ല. മറിച്ചു നമുക്കു കാണാന്‍ കഴിയാത്ത ദൈവത്തിലും പ്രപഞ്ചത്തില്‍ ഉറപ്പായി നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യത്തിലുമുള്ള ഉറപ്പാണത്. അവിടുത്തെ യാഥാര്‍ത്ഥ്യം അവിടുത്തെ സൃഷ്ടിപരമായ പ്രവൃത്തികളില്‍ പ്രദര്‍ശിപ്പിക്കുകയും (സങ്കീര്‍ത്തനം 19:1), പിതാവിന്റെ സ്‌നേഹത്തെ നമുക്കു വെളിപ്പെടുത്താനായി വന്ന തന്റെ പുത്രനായ യേശുവിലൂടെ അവിടുത്തെ അദൃശ്യസ്വഭാവവും വഴികളും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (യോഹന്നാന്‍ 1:18).

അപ്പൊസ്തലനായ പൗലൊസ് പറഞ്ഞതുപോലെ, “നാം ജീവിക്കുകയും ചരിക്കുകയും ഇരിക്കുകയും ചെയ്യുന്ന'' ദൈവം അവിടുന്നാണ് (പ്രവൃ. 17:28). അതുപോലെ, 'കാഴ്ചയാലല്ല, വിശ്വാസത്താലാണ് നാം നടക്കുന്നത്'' (2 കൊരിന്ത്യര്‍ 5:7). എങ്കിലും നാം ഒറ്റയ്ക്കു നടക്കുന്നില്ല. അദൃശ്യനായ ദൈവം, യാത്രയുടെ ഓരോ ചുവടിലും നമ്മോടൊപ്പം നടക്കുന്നു.

നല്‍കേണ്ടുന്ന വില

മൈക്കലാഞ്ചലോയുടെ ശില്പങ്ങള്‍ യേശുവിന്റെ ജീവിതത്തിന്റെ വിവിധ തലങ്ങളെ ആഴമായി പര്യവേക്ഷണം ചെയ്യുന്നവയാണ്. എങ്കിലും ഏറ്റവും വിശദമായ ഒന്ന് ഏറ്റവും ലളിതവുമായിരുന്നു. 1540-കളില്‍ അദ്ദേഹം തന്റെ സ്‌നേഹിതയായ വിറ്റോറിയ കൊളോണയ്ക്കായി ഒരു പിയാത്ത (യേശുവിന്റെ അമ്മ ക്രിസ്തുവിന്റെ മൃതദേഹം മടിയില്‍ വച്ചിരിക്കുന്ന ചിത്രം) വരച്ചു. ചോക്കില്‍ വരച്ച ചിത്രത്തില്‍, മറിയ തന്റെ പുത്രന്റെ നിശ്ചലരൂപത്തെ മടിയില്‍ കിടത്തി, ആകാശത്തേക്കു നോക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. മറിയയുടെ പുറകില്‍, ഉയര്‍ന്നു നില്‍ക്കുന്ന കുരിശില്‍ ഡാന്റേയുടെ പാരഡൈസില്‍ നിന്നുള്ള ഈ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു: “അതിന് എത്രമാത്രം രക്തം വിലകൊടുക്കേണ്ടതാണെന്ന് അവിടെ അവര്‍ ചിന്തിക്കുന്നില്ല.'’ മൈക്കലാഞ്ചലോയുടെ ചിന്ത അഗാധമായിരുന്നു: യേശുവിന്റെ മരണത്തെ നാം ധ്യാനിക്കുമ്പോള്‍, അവിടുന്നു നല്‍കിയ വിലയെക്കുറിച്ചു നാം ചിന്തിക്കണം.

ക്രിസ്തു നല്‍കിയ വില “നിവൃത്തിയായി’' എന്ന അവിടുത്തെ അന്തിമ വാക്കുകളില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു (യോഹന്നാന്‍ 19:30). 'നിവൃത്തിയായി' (റ്റെറ്റലെസ്റ്റായി) എന്ന പദം പല തരത്തില്‍ ഉപയോഗിക്കാറുണ്ട് - ഒരു ബില്‍ അടച്ചുതീര്‍ത്തു, ഒരു ദൗത്യം പൂര്‍ത്തിയായി, ഒരു യാഗം അര്‍പ്പിച്ചു, ഒരു കലാരൂപം പൂര്‍ത്തിയാക്കി എന്നിവ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കുന്നു. ക്രൂശില്‍ യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ സംബന്ധിച്ച് ഇവ ഓരോന്നും ബാധകമാണ്! ഒരുപക്ഷേ അതുകൊണ്ടാകാം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതിയത്, “എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു'’ (ഗലാത്യര്‍ 6:14).

ദൈവം നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ നിത്യമായ തെളിവാണ് നമ്മുടെ സ്ഥാനം ഏറ്റെടുക്കാനുള്ള യേശുവിന്റെ സന്നദ്ധത. അവിടുന്ന് നല്‍കിയ വിലയെക്കുറിച്ചു ധ്യാനിക്കുമ്പോള്‍, നമുക്ക് അവിടുത്തെ സ്‌നേഹത്തെ ആഘോഷിക്കാം - ഒപ്പം ക്രൂശിനായി നന്ദി പറയാം.

ഒരു ശക്തമായ ഹൃദയം

ഫിലിപ്പ് യാന്‍സിയുമായി സഹകരിച്ച് എഴുതിയ ഫീയര്‍ഫുളി ആന്‍ഡ് വണ്ടര്‍ഫുളി മെയ്ഡ് (ഭയങ്കരവും അതിശയകരവുമായി സൃഷ്ടിക്കപ്പെട്ടത്) എന്ന ഗ്രന്ഥത്തില്‍ ഡോ. പോള്‍ ബ്രാന്‍ഡ്, ഇങ്ങനെ നിരീക്ഷിച്ചിരിക്കുന്നു: 'ഒരു ഹമ്മിംഗ്‌ബേര്‍ഡിന്റെ ഹൃദയം ഒരു ഔണ്‍സിന്റെ ചെറിയൊരു ഭാഗം മാത്രം ഭാരമുള്ളതാണെങ്കിലും, ഒരു മിനിറ്റില്‍ എണ്ണൂറു തവണ മിടിക്കുന്നു; ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയത്തിന് അര ടണ്‍ ഭാരം, മിനിറ്റില്‍ പത്തു തവണ മാത്രം മിടിക്കുന്നു, അതു രണ്ടു മൈല്‍ അകലെവരെ കേള്‍ക്കാന്‍ കഴിയും. രണ്ടില്‍നിന്നും വ്യത്യസ്തമായി, മനുഷ്യഹൃദയം മോശമായ നിലയില്‍ പ്രവര്‍ത്തിക്കുന്നതായിത്തോന്നുന്നു. എങ്കിലും, വിശ്രമമില്ലാതെ, ഒരു ദിവസം 100,000 പ്രാവശ്യം (മിനിറ്റില്‍ 65-70 പ്രാവശ്യം) മിടിക്കുകയും എഴുപതു വര്‍ഷമോ അതില്‍ കൂടുതലോ കാലം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് അതിന്റെ ജോലി ചെയ്യുന്നു.''  

ഈ അതിശയകരമായ ഹൃദയം, ജീവിതകാലം മുഴുവനും നമ്മെ സമഗ്രമായി ശക്തിപ്പെടുത്തുന്നതിനാല്‍, അതു നമ്മുടെ മൊത്തത്തിലുള്ള ആന്തരികക്ഷേമത്തിന്റെ ഒരു രൂപകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ശാരീരികവും സാദൃശ്യവുമായ ഹൃദയങ്ങള്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. നമുക്ക് എന്തു ചെയ്യാന്‍ കഴിയും?

യിസ്രായേലിന്റെ ആരാധനാനേതാവായ സങ്കീര്‍ത്തനക്കാരനായ ആസാഫ് 73-ാം സങ്കീര്‍ത്തനത്തില്‍ യഥാര്‍ത്ഥ ശക്തി മറ്റെവിടെ നിന്നോ - മറ്റൊരാളില്‍ നിന്നോ - ആണു വരുന്നതെന്ന് അംഗീകരിക്കുന്നു. അവന്‍ എഴുതി: 'എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു'' (വാ. 26). ആസാഫ് പറഞ്ഞതു ശരിയായിരുന്നു. ജീവനുള്ള ദൈവമാണ് നമ്മുടെ ആത്യന്തികവും ശാശ്വതവുമായ ശക്തി. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്ന നിലയില്‍, തന്റെ പൂര്‍ണ്ണശക്തിക്ക് അത്തരം പരിമിതികളൊന്നും അവനില്ല.  

നമ്മുടെ പ്രയാസത്തിന്റെയും വെല്ലുവിളിയുടെയും കാലഘട്ടത്തില്‍, ആസാഫ് സ്വന്തം പോരാട്ടങ്ങളിലൂടെ പഠിച്ച കാര്യങ്ങള്‍ നമുക്കു കണ്ടെത്താം: ദൈവം നമ്മുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥശക്തിയാണ്. നമുക്ക് ഓരോ ദിവസവും ആ ശക്തിയില്‍ വിശ്രമിക്കാം.

യേശുവിനെപ്പോലെ

ദൈവശാസ്ത്രജ്ഞനായ ബ്രൂസ് വെയര്‍ ബാലനായിരുന്നപ്പോള്‍, 1 പത്രൊസ് 2:21-23 നമ്മെ യേശുവിനെപ്പോലെയാകാന്‍ വിളിക്കുന്നതില്‍ നിരാശനായി. തന്റെ ചെറുപ്പകാലത്തെ പ്രകോപനത്തെക്കുറിച്ച് വെയര്‍ തന്റെ ദി മാന്‍ ക്രൈസ്റ്റ് ജീസസ് എന്ന പുസ്തകത്തില്‍ എഴുതി, 'ഇതു ശരിയല്ല, ഞാന്‍ തീരുമാനിച്ചു. 'പാപം ചെയ്യാത്തവന്റെ' ചുവടുകള്‍ പിന്തുടരാന്‍ ഈ ഭാഗം പറയുമ്പോള്‍ പ്രത്യേകിച്ചും. ഇത് തികച്ചും വിചിത്രമാണ്. . . . നാം അതിനെ ഗൗരവമായി എടുക്കണമെന്നു പറയുമ്പോള്‍ ദൈവത്തിന് എങ്ങനെ അത് അര്‍ത്ഥമാക്കാന്‍ കഴിയുമെന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.'

എന്തുകൊണ്ടാണ് വെയര്‍ ഇത്തരത്തിലുള്ള ഒരു ബൈബിള്‍ ആഹ്വാനത്തെ ഇത്ര ഭയപ്പെടുന്നതെന്ന് എനിക്കു മനസ്സിലാകും! ഒരു പഴയ ഗാനം പറയുന്നു, 'യേശുവിനെപ്പോലെയാകാന്‍, യേശുവിനെപ്പോലെയാകാന്‍. അവനെപ്പോലെ ആകാന്‍ എന്നാഗ്രഹം.'' എന്നാല്‍ വെയര്‍ ശരിയായി സൂചിപ്പിച്ചതുപോലെ, നമുക്ക് അത് ചെയ്യാന്‍ കഴിവില്ല. നമുക്ക് സ്വയമായി ഒരിക്കലും യേശുവിനെപ്പോലെയാകാന്‍ കഴിയില്ല.

എന്നാല്‍, നമ്മെ അങ്ങനെ കൈവിടുന്നില്ല. ക്രിസ്തു നമ്മില്‍ ഉരുവാകുന്നതിന്റെ ഭാഗമായി പരിശുദ്ധാത്മാവിനെ നമുക്കു നല്‍കിയിരിക്കുന്നു (ഗലാത്യര്‍ 4:19). അതിനാല്‍, ആത്മാവിനെക്കുറിച്ചുള്ള പൗലൊസിന്റെ മഹത്തായ അധ്യായത്തില്‍ ഇപ്രകാരം നാം വായിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല, 'അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു'' (റോമര്‍ 8:29). ദൈവം തന്റെ പ്രവൃത്തി നമ്മില്‍ പൂര്‍ത്തീകരിക്ക തന്നെ ചെയ്യും. നമ്മില്‍ വസിക്കുന്ന യേശുവിന്റെ ആത്മാവിലൂടെ അവന്‍ അത് ചെയ്യുന്നു.

നമ്മിലുള്ള ആത്മാവിന്റെ പ്രവര്‍ത്തനത്തിന് നാം വഴങ്ങുമ്പോള്‍, നാം യഥാര്‍ത്ഥത്തില്‍ യേശുവിനെപ്പോലെയാകും. അത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ ആഗ്രഹമാണെന്ന് അറിയുന്നത് എത്ര ആശ്വാസകരമാണ്!

ആഴമേറിയ ഇടങ്ങള്‍

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭകാലത്തെ കവിയും നോവലിസ്റ്റുമായിരുന്ന വിക്ടര്‍ ഹ്യൂഗോയുടെ (1802-1885), ഏറ്റവും പ്രശസ്തമായ ക്ലാസ്സിക് കൃതിയാണ് ലേ മിസറാബ്ല (പാവങ്ങള്‍). ഒരു നൂറ്റാണ്ടിനുശേഷം, അദ്ദേഹത്തിന്റെ നോവലിന്റെ ഒരു സംഗീത ആവിഷ്‌കാരം നമ്മുടെ തലമുറയിലെ ഏറ്റവും ജനപ്രിയ സംഗീതശില്പങ്ങളിലൊന്നായി മാറി. ഇത് നമ്മെ ആശ്ചര്യപ്പെടുത്തേണ്ട കാര്യമില്ല. ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞതുപോലെ, ''പറയാന്‍ കഴിയാത്തതും നിശബ്ദത പാലിക്കാന്‍ കഴിയാത്തതുമായതിനെ സംഗീതം പ്രകടിപ്പിക്കുന്നു.''

സങ്കീര്‍ത്തനക്കാര്‍ അതിനോടു യോജിച്ചേക്കാം. അവരുടെ പാട്ടുകളും പ്രാര്‍ത്ഥനകളും ജീവിതത്തെക്കുറിച്ചും അതിന്റെ അനിവാര്യമായ വേദനയെക്കുറിച്ചും സത്യസന്ധമായ പ്രതിഫലനങ്ങള്‍ നല്‍കുന്നു. നമുക്ക് പ്രവേശനം അസാധ്യമായ ഇടങ്ങളില്‍ അവ നമ്മെ സ്പര്‍ശിക്കുന്നു. ഉദാഹരണത്തിന്, സങ്കീര്‍ത്തനം 6:6-ല്‍ ദാവീദ് നിലവിളിക്കുന്നു, 'എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനയ്ക്കുന്നു.'

അത്തരം പരുക്കനായ സത്യസന്ധത തിരുവെഴുത്തുകളുടെ പ്രചോദനാത്മകമായ ഗാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് നമുക്ക് വലിയ പ്രോത്സാഹനം നല്‍കുന്നു. ആശ്വാസത്തിനും സഹായത്തിനുമായി നമ്മെ അവിടുത്തെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്ന ദൈവത്തിങ്കലേക്ക് നമ്മുടെ ഭയങ്ങളെ കൊണ്ടുവരാന്‍ അത് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഹൃദയംഗമമായ സത്യസന്ധതയില്‍ അവന്‍ നമ്മെ ആശ്ലേഷിക്കുന്നു.

വാക്കുകള്‍ പുറത്തുവരാന്‍ പ്രയാസമുള്ളപ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സംഗീതത്തിന് കഴിയും. എന്നിരുന്നാലും നമ്മുടെ വാക്കുകള്‍ നാം ആലപിക്കുകയോ പ്രാര്‍ത്ഥിക്കുകയോ നിശബ്ദമായി കരയുകയോ ചെയ്താലും നമ്മുടെ ദൈവം നമ്മുടെ ഹൃദയത്തിലെ ആഴമേറിയ ഇടങ്ങളില്‍ എത്തിച്ചേരുകയും അവന്റെ സമാധാനം നല്‍കുകയും ചെയ്യുന്നു.

ക്രൂശിന്റെ ഭാഷ

പാസ്റ്റര്‍ ടിം കെല്ലര്‍ പറഞ്ഞു, ''അവര്‍ ആരാണെന്ന് പറഞ്ഞതുകൊണ്ട് ആരും ഒരിക്കലും പഠിക്കുന്നില്ല. അവര്‍ക്കു കാണിച്ചു കൊടുക്കണം.' ഒരര്‍ത്ഥത്തില്‍, ''പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു'' എന്ന പഴഞ്ചൊല്ലിന്റെ ഒരു പ്രയോഗമാണിത്. ജീവിതപങ്കാളികള്‍ അവരുടെ കൂട്ടാളികളെ കേള്‍ക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ അവര്‍ അഭിനന്ദനാര്‍ഹരാണെന്ന് കാണിക്കുന്നു. മാതാപിതാക്കള്‍ മക്കളെ സ്‌നേഹപൂര്‍വ്വം പരിപാലിക്കുന്നതിലൂടെ തങ്ങള്‍ക്ക് അവര്‍ വിലപ്പെട്ടവരാണെന്നു കാണിക്കുന്നു. കോച്ചുകള്‍ അത്ലറ്റുകളുടെ വളര്‍ച്ചയ്ക്കായി നിക്ഷേപം നടത്തുന്നതിലൂടെ അവര്‍ക്കു കഴിവുണ്ടെന്ന് കാണിക്കുന്നു. അതേ നിലയില്‍, വ്യത്യസ്ത നിലയിലുള്ള ഒരു പ്രവൃത്തി, കൂടുതല്‍ ഇരുണ്ട സന്ദേശങ്ങള്‍ ആശയവിനിമയം ചെയ്യുന്ന വേദനാജനകമായ കാര്യങ്ങള്‍ ആളുകള്‍ക്കു കാണിച്ചുകൊടുക്കുന്നു.

പ്രപഞ്ചത്തിലെ എല്ലാ പ്രവൃത്തി-അധിഷ്ഠിത സന്ദേശങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം ഉണ്ട്. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം ആരാണെന്ന് കാണിക്കേണ്ടിവരുമ്പോള്‍, ക്രൂശിലെ അവന്റെ പ്രവൃത്തികള്‍ക്ക് അപ്പുറത്തേക്കു നാം നോക്കേണ്ടതില്ല. റോമര്‍ 5:8-ല്‍ പൗലൊസ് എഴുതി, ''ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.' നാം ആരാണെന്നു ക്രൂശ് കാണിച്ചുതരുന്നു: സ്വന്ത പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം അത്യധികമായി സ്‌നേഹിച്ചവര്‍! (യോഹന്നാന്‍ 3:16).

തകര്‍ന്ന സംസ്‌കാരത്തിലെ തകര്‍ന്ന ആളുകളുടെ സമ്മിശ്ര സന്ദേശങ്ങളുടയും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവൃത്തികളുടെയും പശ്ചാത്തലത്തില്‍, ദൈവ ഹൃദയത്തിന്റെ സന്ദേശം വ്യക്തമായി മുഴങ്ങുന്നു. നിങ്ങള്‍ ആരാണ്? നിങ്ങളുടെ രക്ഷയ്ക്കായി ദൈവം തന്റെ പുത്രനെ നല്‍കുവാന്‍ തക്കവിധം ദൈവം അത്രയ്ക്കു സ്‌നേഹിച്ച വ്യക്തികള്‍. അവന്‍ നിങ്ങള്‍ക്കായി നല്‍കിയ വിലയും അവനെ സംബന്ധിച്ച് നിങ്ങള്‍ എത്രമാത്രം വിലപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യവും കാണുക.

സമാധാനത്തിന്റെ ഉപകരണങ്ങള്‍

1914 ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞന്‍ സര്‍ എഡ്വേര്‍ഡ് ഗ്രേ ഇങ്ങനെ പ്രഖ്യാപിച്ചു, ''യൂറോപ്പിലുടനീളം വിളക്കുകള്‍ അണയുന്നു; നമ്മുടെ ജീവിതകാലത്ത് അവ വീണ്ടും കത്തിക്കുന്നത് നാം കണ്ടെന്നുവരില്ല'' ഗ്രേ പറഞ്ഞത് ശരിയായിരുന്നു. ''എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം'' അവസാനിച്ചപ്പോള്‍ ഏകദേശം 20 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടു (അവരില്‍ 10 ദശലക്ഷം പേര്‍ സാധാരണക്കാരായിരുന്നു). മറ്റൊരു 21 ദശലക്ഷം പേര്‍ക്ക് പരിക്കേറ്റു.

ഇതേ അളവിലോ വലുപ്പത്തിലോ അല്ലെങ്കിലും, നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും നാശം സംഭവിക്കാം. നമ്മുടെ വീട്, ജോലിസ്ഥലം, സഭ അല്ലെങ്കില്‍ അയല്‍പക്കം എന്നിവയെയും സംഘര്‍ഷത്തിന്റെ ഇരുണ്ട ഭൂതം മറച്ചേക്കാം. ലോകത്തിന് വ്യത്യാസമുണ്ടാക്കുന്നവരാകാന്‍ ദൈവം നമ്മെ വിളിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നാം അവന്റെ ജ്ഞാനത്തില്‍ ആശ്രയിക്കണം. അപ്പൊസ്തലനായ യാക്കോബ് എഴുതി, ''ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും
ഇല്ലാത്തതുമാകുന്നു. എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതച്ചു നീതി എന്ന ഫലം കൊയ്യും' (യാക്കോബ് 3:17-18).

സമാധാന നിര്‍മ്മാതാവിന്റെ പങ്ക് പ്രധാനമായിരിക്കുന്നത് അതിന്റെ കൊയ്ത്തു കാരണമാണ്. നീതി എന്ന വാക്കിന്റെ അര്‍ത്ഥം ''ശരിയായ നില'' അല്ലെങ്കില്‍ ''ശരിയായ ബന്ധം'' എന്നാണ്. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമാധാനം ഉണ്ടാക്കുന്നവര്‍ക്ക് കഴിയും . ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും'' (മത്തായി 5:9) എന്ന് യേശു പറഞ്ഞതില്‍ അതിശയിക്കാനില്ല. അവന്റെ മക്കള്‍, അവന്റെ ജ്ഞാനത്തില്‍ ആശ്രയിച്ച്, സമാധാനം ഏറ്റവും ആവശ്യമായിരിക്കുന്നിടത്ത് അതു നിര്‍മ്മിക്കുന്ന ഉപകരണങ്ങളായി മാറുന്നു.