Category  |  odb

ദൈര്‍ഘ്യമുള്ള വഴി

തന്റെ സമപ്രായക്കാര്‍ക്ക് ഓരോരുത്തര്‍ക്കായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, ബെന്യാമിന് അസൂയപ്പെടാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല. ''നിനക്കെന്തുകൊണ്ടാണ് ഇതുവരെ ഒരു മാനേജരാകാന്‍ കഴിയാത്തത്? നീ അത് അര്‍ഹിക്കുന്നു,''സുഹൃത്തുക്കള്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബെന്‍ തന്റെ തൊഴില്‍ വിഷയം ദൈവത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു. ''ഇതാണ് എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെങ്കില്‍, ഞാന്‍ എന്റെ ജോലി നന്നായി ചെയ്യും,'' അദ്ദേഹം മറുപടി നല്‍കി.

വര്‍ഷങ്ങള്‍ക്കുശേഷം ബെന്നിന് സ്ഥാനക്കയറ്റം ലഭിച്ചു. അപ്പോഴേക്കും, അദ്ദേഹത്തിന്റെ അധിക അനുഭവം ആത്മവിശ്വാസത്തോടെ തന്റെ ജോലി ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുകയും കീഴുദ്യോഗസ്ഥരുടെ ബഹുമാനം നേടുകയും ചെയ്തു. അതേസമയം, അദ്ദേഹത്തിന്റെ ചില സമപ്രായക്കാര്‍ അവരുടെ മേല്‍നോട്ട ചുമതലകളുമായി മല്ലിടുകയായിരുന്നു, കാരണം അവര്‍ അതിനു തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥാനക്കയറ്റം ലഭിച്ചു. ദൈവം തന്നെ ''ദൈര്‍ഘ്യമുള്ള വഴിയെ'' കൊണ്ടുപോയെന്ന് ബെന്‍ മനസ്സിലാക്കി.

ദൈവം യിസ്രായേല്യരെ ഈജിപ്തില്‍ നിന്ന് പുറപ്പെടുവിച്ചപ്പോള്‍ (പുറപ്പാട് 13:17-18), കനാനിലേക്കുള്ള ''കുറുക്കുവഴി'' അപകടസാധ്യത നിറഞ്ഞതിനാല്‍ അവന്‍ ദൈര്‍ഘ്യമുള്ള വഴി തിരഞ്ഞെടുത്തു. ദൈര്‍ഘ്യമേറിയ യാത്ര, ബൈബിള്‍ വ്യാഖ്യാതാക്കള്‍ ശ്രദ്ധിക്കുക, തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം ശക്തിപ്പെടുത്താന്‍ അവര്‍ക്ക് കൂടുതല്‍ സമയം നല്‍കി.

ഹ്രസ്വമായ മാര്‍ഗം എല്ലായ്‌പ്പോഴും മികച്ചതല്ല. ചില സമയങ്ങളില്‍ ജീവിതത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ദൈവം നമ്മെ അനുവദിക്കുന്നു, അത് നമ്മുടെ ജോലിയിലായാലും മറ്റ് പരിശ്രമങ്ങളിലായാലും. അങ്ങനെ മുന്നോട്ടുള്ള യാത്രയ്ക്ക് നാം നന്നായി തയ്യാറാകും. കാര്യങ്ങള്‍ വേഗത്തില്‍ സംഭവിക്കുമെന്ന് തോന്നുന്നില്ലെങ്കില്‍, നമ്മെ നയിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ദൈവത്തില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയും.

ഭവനത്തിലേക്കുള്ള മടക്കം

അമേരിക്കയിലെ ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്ന വാള്‍ട്ടര്‍ ഡിക്‌സോണയ്ക്ക്, വിദേശത്തുള്ള യുദ്ധമുന്നണിയിലേക്കു പോകുന്നതിനു മുമ്പ് മധുവിധുവിനായി അഞ്ച് ദിവസം ലഭിച്ചു. ഒരു വര്‍ഷം കഴിയുംമുമ്പ് അദ്ദേഹത്തിന്റെ ജാക്കറ്റ് യുദ്ധമേഖലയില്‍ നിന്ന് സൈന്യം കണ്ടെത്തി. അതിന്റെ പോക്കറ്റു നിറയെ അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്തുകളായിരുന്നു. ഭര്‍ത്താവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥര്‍ യുവതിയായ ഭാര്യയെ അറിയിച്ചു. യഥാര്‍ത്ഥത്തില്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നു, അടുത്ത രണ്ടര വര്‍ഷം യുദ്ധത്തടവുകാരനായി കഴിയുകയായിരുന്നു. ഉണര്‍ന്നിരുന്ന ഓരോ മണിക്കൂറിലും അദ്ദേഹം വീട്ടിലെത്താന്‍ പദ്ധതിയിട്ടു. അദ്ദേഹം അഞ്ചു തവണ രക്ഷപ്പെട്ടു എങ്കിലും എല്ലായ്‌പ്പോഴും പിടിക്കപ്പെട്ടു. ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ ഞെട്ടല്‍ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ!

തടവുകാരാക്കപ്പെടുന്നതും വിദൂരത്തേക്ക് കൊണ്ടുപോകപ്പെടുന്നതും ഭവനത്തിനായി കൊതിക്കുന്നതും എന്താണെന്ന് ദൈവജനത്തിന് അറിയാമായിരുന്നു. ദൈവത്തിനെതിരെയുള്ള മത്സരത്തെത്തുടര്‍ന്ന് അവര്‍ പ്രവാസികളായി മാറി. ഓരോ പ്രഭാതത്തിലും മടങ്ങിവരാന്‍ അവര്‍ ആഗ്രഹിച്ചു, പക്ഷേ സ്വയം രക്ഷപ്പെടാന്‍ അവര്‍ക്ക് വഴിയില്ലായിരുന്നു. എന്നാല്‍ താന്‍ അവരെ മറക്കുകയില്ല എന്ന് ദൈവം വാഗ്ദാനം ചെയ്തു. ''എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട്് അവരെ മടക്കിവരുത്തും'' (സെഖര്യാവ് 10:6). ഭവനത്തിനുവേണ്ടിയുള്ള ജനത്തിന്റെ നിരന്തരമായ വേദനയെ അവന്‍ പരിഹരിക്കും, അവരുടെ സ്ഥിരോത്സാഹത്താലല്ല, മറിച്ച് അവന്റെ കരുണകൊണ്ടാണതു ചെയ്യുന്നത്: ''അവരെ ചൂളകുത്തി ശേഖരിക്കും; ... അവര്‍ മടങ്ങിവരും' (വാ. 8-9).

നമ്മുടെ മോശം തീരുമാനങ്ങള്‍ മൂലമോ അല്ലെങ്കില്‍ നമ്മുടെ നിയന്ത്രണത്തിന് അതീതമായ ബുദ്ധിമുട്ടുകള്‍ മൂലമോ ആയിരിക്കും നമ്മില്‍ പ്രവാസ ചിന്ത ഉടലെടുക്കുന്നത്. ഏതുവിധത്തിലായാലും ദൈവം നമ്മെ മറന്നിട്ടില്ല. നമ്മുടെ ആഗ്രഹം അവനറിയാം, അവന്‍ നമ്മെ വിളിക്കും. നാം ഉത്തരം നല്‍കുകയാണെങ്കില്‍, നാം അവനിലേക്ക് മടങ്ങിവരുന്നതായി - ഭവനത്തിലേക്കുള്ള മടക്കം - കണ്ടെത്തും.

ക്ഷമയുടെ വിജയം

മയക്കുമരുന്ന് ആസക്തിയോടും ലൈംഗിക പാപത്തോടും മല്ലിട്ടിരുന്ന രഞ്ജന്‍ നിരാശനായിരുന്നു. താന്‍വളരെ വിലമതിച്ചിരുന്ന ബന്ധങ്ങള്‍ താറുമാറായി, അവന്റെ മനഃസാക്ഷി അവനെ കുറ്റപ്പെടുത്തുകയായിരുന്നു. തന്റെ ദുരിതാവസ്ഥയില്‍ അദ്ദേഹം ഒരു പള്ളിയിലെത്തി അവിടുത്തെ പാസ്റ്ററുമായി സംസാരിക്കുന്നതിന് ആവശ്യപ്പെട്ടു. തന്റെ സങ്കീര്‍ണ്ണമായ കഥ പങ്കുവെക്കുകയും ദൈവത്തിന്റെ കരുണയെയും ക്ഷമയെയും കുറിച്ച് കേള്‍ക്കുകയും ചെയ്തതിലൂടെ അദ്ദേഹം വലിയ ആശ്വാസം കണ്ടെത്തി.

ദാവീദ് തന്റെ ലൈംഗിക പാപത്തിനുശേഷം രചിച്ചതാണ്് 32-ാം സങ്കീര്‍ത്തനം എന്നു വിശ്വസിക്കപ്പെടുന്നു.
ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ കലാശിച്ച ഒരു കുടില തന്ത്രം മെനഞ്ഞതിലൂടെ അവന്‍ തന്റെ തെറ്റിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി (2 ശമൂവേല്‍ 11-12 കാണുക). ഈ ദുഷ്പ്രവൃത്തികള്‍ അവന്റെ പിന്നില്‍ ആയിട്ടും അവന്റെ പ്രവൃത്തികളുടെ ഭവിഷ്യത്തുകള്‍ അവശേഷിച്ചു. തന്റെ പ്രവൃത്തികളുടെ ദുഷ്ടത അംഗീകരിക്കുന്നതിന് മുമ്പ് താന്‍ അനുഭവിച്ച ആഴത്തിലുള്ള പോരാട്ടങ്ങളെ സങ്കീര്‍ത്തനം 32:3-4 വിവരിക്കുന്നു; ഏറ്റുപറയാത്ത പാപത്തിന്റെ കുത്തിമുറിവേല്പിക്കുന്ന ഫലങ്ങള്‍ നിഷേധിക്കാനാവില്ല. എന്താണ് ആശ്വാസം അരുളിയത്? ദൈവത്തോടുള്ള ഏറ്റുപറച്ചിലും അവന്‍ നല്‍കുന്ന പാപമോചനം സ്വീകരിക്കുന്നതിലൂടെയുമാണ് ആശ്വാസം ആരംഭിച്ചത് (വാ. 5).

ദൈവത്തിന്റെ കരുണയുടെ സ്ഥലം - നമുക്കും മറ്റുള്ളവര്‍ക്കും ഉപദ്രവവും ദോഷവും വരുത്തുന്ന കാര്യങ്ങള്‍ പറയുമ്പോഴോ പ്രവര്‍ത്തിക്കുമ്പോഴോ നമുക്ക് ആരംഭിക്കാന്‍ കഴിയുന്ന എത്ര മികച്ച സ്ഥലമാണത്! നമ്മുടെ പാപത്തിന്റെ കുറ്റബോധം എക്കാലവും നമ്മെ കുത്തിക്കൊണ്ടിരിക്കേണ്ടതില്ല. നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും അവന്റെ പാപമോചനം തേടുകയും ചെയ്യുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ കരങ്ങള്‍ വിശാലമായി തുറന്നിരിക്കുന്ന ഒരാള്‍ ഉണ്ട്. ''ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍'' (വാ. 1) എന്നു പാടുന്നവരുടെ സംഘത്തില്‍ നമുക്കും ചേരാം.

നമ്മുടെ പങ്ക് നിര്‍വഹിക്കുക

എന്റെ കൊച്ചുമക്കളില്‍ രണ്ടു പേര്‍, ഒരു ഇംഗ്ലീഷ് ബാലകഥാ പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച സംഗീതകൃതി ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ജൂനിയറില്‍ അഭിനയിക്കാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍, പ്രധാന വേഷങ്ങള്‍ ലഭിക്കാന്‍ ഇരുവരും മനസ്സുവെച്ചു. എന്നാല്‍ അവരിരുവരും പൂക്കളായി തിരഞ്ഞെടുക്കപ്പെട്ടു. അതൊരു വലിയ റോളായിരുന്നില്ല.

എന്നിട്ടും എന്റെ മകള്‍ പറഞ്ഞു, ''പ്രധാന വേഷങ്ങള്‍ ലഭിച്ച അവരുടെ സുഹൃത്തുക്കളെച്ചൊല്ലി പെണ്‍കുട്ടികള്‍ ആവേശത്തിലാണ്. തങ്ങളുടെ സുഹൃത്തുക്കളെച്ചൊല്ലി അവര്‍ കൂടുതല്‍ സന്തോഷിക്കുകയും അവരുടെ ആവേശത്തില്‍ പങ്കുചേരുകയും ചെയ്തപ്പോള്‍ അവരുടെ സന്തോഷം വര്‍ദ്ധിച്ചു.'

ക്രിസ്തുവിന്റെ ശരീരത്തില്‍ നാം പരസ്പരം ഇടപഴകുന്നതിന്റെ ഒരു ചിത്രം എത്ര മഹത്തായതായിരിക്കും! എല്ലാ പ്രാദേശിക സഭകള്‍ക്കും പ്രധാന വേഷങ്ങളെന്നു കണക്കാക്കുന്നവയുണ്ട്. എന്നാല്‍ അവര്‍ക്ക് പൂക്കളും ആവശ്യമാണ് - സുപ്രധാനമെന്നു കരുതപ്പെടാത്തവയും എന്നാല്‍ അനിവാര്യമായതുമായ ജോലി ചെയ്യുന്നവര്‍. മറ്റുള്ളവര്‍ക്ക് നാം ആഗ്രഹിക്കുന്ന റോളുകള്‍ ലഭിക്കുകയാണെങ്കില്‍, ദൈവം നമുക്കു നല്‍കിയിട്ടുള്ള റോളുകള്‍ ആവേശത്തോടെ പൂര്‍ത്തിയാക്കിക്കൊണ്ടുതന്നേ അവരെ പ്രോത്സാഹിപ്പിക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.

വാസ്തവത്തില്‍, മറ്റുള്ളവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ്. എബ്രായര്‍ 6:10 പറയുന്നു, ''ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളയുവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.'' അവന്റെ കയ്യില്‍ നിന്നുള്ള ഒരു ദാനവും അപ്രധാനമല്ല: ''ഓരോരുത്തന് വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി
അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിക്കുവിന്‍'' (1 പത്രൊസ് 4:10).

ദൈവം നല്‍കിയ ദാനങ്ങളെ അവന്റെ മഹത്വത്തിനായി ഉത്സാഹപൂര്‍വ്വം ഉപയോഗിക്കുന്ന ഒരു സഭയെ സങ്കല്‍പ്പിക്കുക (എബ്രായര്‍ 6:10). അപ്പോള്‍ അത് സന്തോഷത്തിനും ആവേശത്തിനും കാരണമാകുന്നു!

ആളുകള്‍ മറക്കുന്നു

അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒരുപാട് ആവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഒരു സ്ത്രീ തന്റെ പാസ്റ്ററോട് പരാതിപ്പെട്ടു. ''താങ്കള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?'' അവള്‍ ചോദിച്ചു. 'ആളുകള്‍ മറക്കുന്നു' പ്രസംഗകന്‍ മറുപടി നല്‍കി.

നമ്മുടെ മറവിക്കു ധാരാളം കാരണങ്ങളുണ്ട് - കാലപ്പഴക്കം, വാര്‍ദ്ധക്യം, അല്ലെങ്കില്‍ വളരെയധികം തിരക്ക്. പാസ്വേഡുകളും ആളുകളുടെ പേരുകളും കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം പോലും നാം മറക്കുന്നു. എന്റെ ഭര്‍ത്താവ് പറയുന്നു, ''എന്റെ തലച്ചോറില്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഇത്രത്തോളമേ ഉള്ളൂ. പുതിയ എന്തെങ്കിലും ഓര്‍മ്മിക്കുന്നതിനുമുമ്പ് ഞാന്‍ എന്തെങ്കിലും മായിച്ചുകളയണം.'

പ്രസംഗകന്‍ പറഞ്ഞത് ശരിയായിരുന്നു. ആളുകള്‍ മറക്കുന്നു. അതിനാല്‍ ദൈവം നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് നമുക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്. യിസ്രായേല്യര്‍ക്കും സമാനമായ ഒരു പ്രവണത ഉണ്ടായിരുന്നു. അവര്‍ കണ്ട നിരവധി അത്ഭുതങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവരോടുള്ള അവിടുത്തെ കരുതലിനെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു. ആവര്‍ത്തനം 8-ല്‍, യിസ്രായേല്യരെ അവിടുന്ന് മരുഭൂമിയില്‍ വെച്ച് വിശപ്പ് അനുഭവിക്കാന്‍ അനുവദിച്ചതും, പക്ഷേ എന്നിട്ട് എല്ലാ ദിവസവും അവര്‍ക്ക് അതിശയകരമായ ഒരു സൂപ്പര്‍ഫുഡ് - മന്ന - നല്‍കിയതും ദൈവം ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും പഴകിപ്പോകാത്ത വസ്ത്രങ്ങള്‍ അവന്‍ അവര്‍ക്കു വിതരണം ചെയ്തു. പാമ്പുകളും തേളുകളും വിഹരിക്കുന്ന മരുഭൂമിയിലൂടെ അവന്‍ അവരെ നയിക്കുകയും ഒരു പാറയില്‍ നിന്ന് അവര്‍ക്കു വെള്ളം നല്‍കുകയും ചെയ്തു. അവര്‍ ദൈവത്തിന്റെ പരിപാലനത്തിലും കരുതലിലും എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കിയതിനാല്‍ അവര്‍ താഴ്മ പഠിച്ചു (വാ. 2-4, 15-18).

ദൈവത്തിന്റെ വിശ്വസ്തത ''തലമുറ തലമുറയായി തുടരുന്നു'' (സങ്കീര്‍ത്തനം 100:5). നാം മറന്നുപോകുമ്പോഴെല്ലാം, അവന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കിയ രീതികളെക്കുറിച്ച് ചിന്തിക്കാം, അത് അവന്റെ നന്മയെയും വിശ്വസ്ത വാഗ്ദാനങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നു.