Category  |  odb

കയര്‍ അഴിക്കുക

ക്ഷമയുടെ സൗഖ്യദായക സ്വഭാവത്തെ പ്രചരിപ്പിക്കുകയാണ് ഒരു ക്രിസ്തീയ സംഘടന ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ഒരു സ്‌കിറ്റ് ആണ്. അതില്‍ ദ്രോഹിക്കപ്പെട്ട ഒരു വ്യക്തിയെ ദ്രോഹിച്ച വ്യക്തിയുമായി പുറത്തോടു പുറം ചേര്‍ത്ത് കയറുകൊണ്ട് വരിഞ്ഞു മുറുക്കുന്നതായി ചിത്രീകരിക്കുന്നു. ദ്രോഹിക്കപ്പെട്ട വ്യക്തിക്കു മാത്രമേ കയര്‍ അഴിക്കാന്‍ കഴിയൂ. അവള്‍ എന്ത് ചെയ്താലും അവളുടെ പുറത്ത് മറ്റൊരാളുണ്ട്. ക്ഷമിക്കാതെ - കയര്‍ അഴിക്കാതെ - അവള്‍ക്ക് രക്ഷപെടാന്‍ കഴിയില്ല.

തങ്ങള്‍ ചെയ്ത തെറ്റിനെക്കുറിച്ചു പശ്ചാത്താപത്തോടെ നമ്മെ സമീപിക്കുന്ന വ്യക്തിയോട് ക്ഷമിക്കുന്നതിലൂടെ, നാം അനുഭവിച്ച ദ്രോഹം നിമിത്തം നമ്മോട് പറ്റിച്ചേര്‍ന്നിരിക്കുന്ന കൈപ്പില്‍ നിന്നും വേദനയില്‍ നിന്നും നമ്മെയും അവരെയും സ്വതന്ത്രമാക്കുന്ന പ്രക്രിയ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഉല്പത്തി പുസ്തകത്തില്‍, യാക്കോബ് ഏശാവിന്റെ ജന്മാവകാശം തട്ടിയെടുത്തതിനു ശേഷം, ഇരുവരും ഇരുപത് വര്‍ഷം വേര്‍പെട്ടിരുന്നതായി നാം കാണുന്നു. ഈ നീണ്ട കാലത്തിനു ശേഷം, സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ദൈവം യാക്കോബിനോട് കല്പിക്കുന്നു (ഉല്പത്തി 31:3). അവന്‍ അനുസരിച്ചു, തുടര്‍ന്ന് ചാഞ്ചല്യത്തോടെ ഏശാവിനു സമ്മാനമായി കന്നുകാലികളെ കൊടുത്തയച്ചു (32:13-15). സഹോദരന്മാര്‍ കണ്ടുമുട്ടിയപ്പോള്‍, യാക്കോബ് താഴ്മയോടെ ഏശാവിന്റെ പാദങ്ങളില്‍ ഏഴുതവണ വീണു നമസ്‌കരിച്ചു (33:3). ഏശാവ് അവനെ ആലിംഗനം ചെയ്യാന്‍ ഓടിവന്നപ്പോള്‍ അവനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. പരസ്പരം നിരപ്പ് പ്രാപിച്ച് ഇരുവരും പൊട്ടിക്കരഞ്ഞു (വാ. 4). യാക്കോബ് തന്റെ സഹോദരനോട് ചെയ്ത പാപം പിന്നെ ഒരിക്കലും അവനെ മഥിച്ചില്ല.

ക്ഷമയില്ലായ്മയുടെ തടവില്‍ കിടക്കുന്നതായും കോപം, ഭയം, ലജ്ജ എന്നിവയാല്‍ മൂടപ്പെട്ടിരിക്കുന്നതായും നിങ്ങള്‍ക്കനുഭവപ്പെടുന്നുണ്ടോ? നിങ്ങള്‍ സഹായം തേടുമ്പോള്‍ തന്റെ പുത്രനും പരിശുദ്ധാത്മാവും മുഖാന്തരം നിങ്ങളെ സ്വതന്ത്രമാക്കാന്‍ ദൈവത്തിനു കഴിയുമെന്നറിയുക.

'സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?' ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. 'സമാധാനം?' ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. 'എനിക്കുറപ്പില്ല - എന്തുകൊണ്ടാണ് നീ ചോദിച്ചത്?'
'സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?' അവള്‍ പറഞ്ഞു.

ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും ദാനത്തെ ആശ്ലേഷിച്ചതെന്നറിയാന്‍ ഞാന്‍ ബൈബിള്‍ പരിശോധിക്കാനാരംഭിച്ചു. കൊലൊസ്യര്‍ക്ക് പൗലൊസ് എഴുതിയ ലേഖനം ഞാന്‍ വായിച്ചപ്പോള്‍ 'ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ' എന്ന അപ്പൊസ്തലന്റെ കല്പന ഞാന്‍ വീണ്ടും വീണ്ടും അയവിറക്കി (കൊലൊസ്യര്‍ 3:15).

താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു സഭയ്ക്കാണ് പൗലൊസ് എഴുതിയത്. എങ്കിലും തന്റെ സ്നേഹിതനായ എപ്പഫ്രാസില്‍ നിന്നും അവരെക്കുറിച്ചു കേട്ടിരുന്നു. ദുരുപദേശങ്ങളുടെ കടന്നുകയറ്റം അവരിലെ ക്രിസ്തുവിന്റെ സമാധാനത്തെ നഷ്ടപ്പെടുത്തുന്നതില്‍ അവന്‍ ഉത്കണ്ഠാകുലനായിരുന്നു. എങ്കിലും അവരെ ഉപദേശിക്കുന്നതിനു പകരം, അവര്‍ക്ക് ഉറപ്പും പ്രത്യാശയും നല്‍കുന്ന ക്രിസ്തുവില്‍ ആശ്രയിക്കാന്‍ പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു (വാ.15).

നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന്റെ സമാധാനം വാഴുന്നത് തിരഞ്ഞെടുക്കാനോ അല്ലെങ്കില്‍ നിരസിക്കാനോ പ്രേരിപ്പിക്കപ്പെടുന്ന സമയങ്ങള്‍ നാമെല്ലാം നേരിടേണ്ടി വരും. നാം ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു നമ്മില്‍ വസിക്കാന്‍ അവനോടാവശ്യപ്പെടുമ്പോള്‍, നമ്മെ തളര്‍ത്തിക്കളയുന്ന ഉത്ക്കണ്ഠയില്‍ നിന്നും ആകുല ചിന്തയില്‍ നിന്നും അവന്‍ നമ്മെ സൗമ്യമായി വിടുവിക്കും. നാം അവന്റെ സമാധാനം അന്വേഷിക്കുമ്പോള്‍ അവന്‍ തന്റെ സ്നേഹം കൊണ്ടു നമ്മെ എതിരേല്‍ക്കുമെന്ന് നമുക്കവനില്‍ ആശ്രയിക്കാം.

ശവസംസ്‌കാരത്തിലെ നല്ല വാക്കുകള്‍

ഒരു വിശ്വസ്ത വനിതയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞു. അവളുടെ ജീവിതം ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. അവളുടെ സഭയുടെയോ അയല്‍ക്കാരുടെയോ സ്‌നേഹിതരുടെയോ അപ്പുറത്തേക്ക് അവള്‍ അറിയപ്പെട്ടിരുന്നില്ല. പക്ഷേ അവള്‍ യേശുവിനെയും അവളുടെ ഏഴു മക്കളെയും ഇരുപത്തിയഞ്ച് കൊച്ചുമക്കളെയും സ്‌നേഹിച്ചിരുന്നു. അവള്‍ എളുപ്പത്തില്‍ ചിരിക്കുകയും ഔദാര്യമായി ശുശ്രൂഷിക്കുകയും ചെയ്തു. ഒരു സോഫ്റ്റ് ബോള്‍ നീട്ടിയടിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നു.

സഭാപ്രസംഗി പറയുന്നു, 'വിരുന്നു വീട്ടില്‍ പോകുന്നതിനേക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലത്'' (7:2). 'ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു' കാരണം അവിടെയാണ് നാം കൂടുതല്‍ ഗൗരവമായ കാര്യം പഠിക്കുന്നത് (7:4). ന്യൂയോര്‍ക്ക് ടൈംസിലെ കോളമിസ്റ്റ് ഡേവിഡ് ബ്രൂക്ക് പറയുന്നത്, രണ്ടു തരത്തിലുള്ള ഉല്‍കൃഷ്ട ഗുണങ്ങളുണ്ടെന്നാണ്: നിങ്ങളുടെ റെസ്യുമെയില്‍ നിങ്ങള്‍ എടുത്തു പറയുന്നവയും നിങ്ങളുടെ ചരമ പ്രസംഗത്തില്‍ ആളുകള്‍ പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവയും. ചിലപ്പോള്‍ ഇവ രണ്ടും പരസ്പരം കവിഞ്ഞു കിടന്നേക്കാം എങ്കിലും അവ പരസ്പര പുരകമാണ്. സംശയം തോന്നുമ്പോള്‍ എല്ലായ്‌പ്പോഴും അനുശോചന വാക്കുകള്‍ തിരഞ്ഞെടുക്കുക.

ശവപ്പെട്ടിയിലെ സ്ത്രീക്ക് ഒരു റെസ്യുമെ ഉണ്ടായിരുന്നില്ല, എങ്കിലും അവള്‍ സദൃശവാക്യങ്ങള്‍ 31 നെയും അതിലെ ദൈവഭക്തയായ സ്ത്രീയെയും പോലെ ജീവിച്ചു എന്ന് അവളുടെ മക്കള്‍ സാക്ഷ്യം പറഞ്ഞു. യേശുവിനെ സ്‌നേഹിക്കാനും മറ്റുള്ളവരെ കരുതാനും അവള്‍ അവരെ പ്രചോദിപ്പിച്ചു. 'ഞാന്‍ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍' (1 കൊരിന്ത്യര്‍ 11:1) എന്നു പൗലൊസ് പറഞ്ഞതുപോലെ അവരുടെ അമ്മ യേശുവിനെ അനുകരിച്ചതുപോലെ അവളുടെ ജീവിതം അനുകരിപ്പാന്‍ അവര്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

നിങ്ങളുടെ ശവസംസ്‌കാരത്തില്‍ ആളുകള്‍ എന്തായിരിക്കും പറയുക? എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ശവസംസ്‌കാരത്തില്‍ പറയാനുള്ള ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സമയം കഴിഞ്ഞു പോയിട്ടില്ല. യേശുവില്‍ വിശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ടതിനു വേണ്ടി ജീവിക്കാന്‍ അവന്റെ രക്ഷ നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു.

'സമാധാനത്തെക്കുറിച്ചുള്ള നിന്റെ ചിന്തയെന്താണ്?' ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്ത് എന്നോട് ചോദിച്ചു. 'സമാധാനം?' ചിന്താക്കുഴപ്പത്തിലായ ഞാന്‍ ചോദിച്ചു. 'എനിക്കുറപ്പില്ല - എന്തുകൊണ്ടാണ് നീ ചോദിച്ചത്?'
'സഭാരാധനയില്‍ വെച്ച് നീ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നീ എന്തിനെക്കുറിച്ചോ അസ്വസ്ഥയാണെന്ന് എനിക്ക് തോന്നി. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമാധാനത്തെക്കുറിച്ചു നീ ചിന്തിച്ചിട്ടുണ്ടോ?' അവള്‍ പറഞ്ഞു.

ചില വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിവസം, എന്റെ സ്നേഹിതയുടെ ചോദ്യം എന്നെ ഒരല്പം മുറിവേല്‍പ്പിച്ചു എങ്കിലും അതെന്റെ യാത്രയുടെ തുടക്കമായിരുന്നു. എങ്ങനെയാണ് ദൈവത്തിന്റെ ജനം പ്രതിസന്ധിയുടെ നടുവിലും ഈ ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും ദാനത്തെ ആശ്ലേഷിച്ചതെന്നറിയാന്‍ ഞാന്‍ ബൈബിള്‍ പരിശോധിക്കാനാരംഭിച്ചു. കൊലൊസ്യര്‍ക്ക് പൗലൊസ് എഴുതിയ ലേഖനം ഞാന്‍ വായിച്ചപ്പോള്‍ 'ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ' എന്ന അപ്പൊസ്തലന്റെ കല്പന ഞാന്‍ വീണ്ടും വീണ്ടും അയവിറക്കി (കൊലൊസ്യര്‍ 3:15).

താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു സഭയ്ക്കാണ് പൗലൊസ് എഴുതിയത്. എങ്കിലും തന്റെ സ്നേഹിതനായ എപ്പഫ്രാസില്‍ നിന്നും അവരെക്കുറിച്ചു കേട്ടിരുന്നു. ദുരുപദേശങ്ങളുടെ കടന്നുകയറ്റം അവരിലെ ക്രിസ്തുവിന്റെ സമാധാനത്തെ നഷ്ടപ്പെടുത്തുന്നതില്‍ അവന്‍ ഉത്കണ്ഠാകുലനായിരുന്നു. എങ്കിലും അവരെ ഉപദേശിക്കുന്നതിനു പകരം, അവര്‍ക്ക് ഉറപ്പും പ്രത്യാശയും നല്‍കുന്ന ക്രിസ്തുവില്‍ ആശ്രയിക്കാന്‍ പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു (വാ.15).

നമ്മുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന്റെ സമാധാനം വാഴുന്നത് തിരഞ്ഞെടുക്കാനോ അല്ലെങ്കില്‍ നിരസിക്കാനോ പ്രേരിപ്പിക്കപ്പെടുന്ന സമയങ്ങള്‍ നാമെല്ലാം നേരിടേണ്ടി വരും. നാം ക്രിസ്തുവിങ്കലേക്കു തിരിഞ്ഞു നമ്മില്‍ വസിക്കാന്‍ അവനോടാവശ്യപ്പെടുമ്പോള്‍, നമ്മെ തളര്‍ത്തിക്കളയുന്ന ഉത്ക്കണ്ഠയില്‍ നിന്നും ആകുല ചിന്തയില്‍ നിന്നും അവന്‍ നമ്മെ സൗമ്യമായി വിടുവിക്കും. നാം അവന്റെ സമാധാനം അന്വേഷിക്കുമ്പോള്‍ അവന്‍ തന്റെ സ്നേഹം കൊണ്ടു നമ്മെ എതിരേല്‍ക്കുമെന്ന് നമുക്കവനില്‍ ആശ്രയിക്കാം.

പൊങ്ങച്ചം അഗ്‌നിയില്‍

1497 ഫെബ്രുവരിയില്‍, ഗിരോലമ സവോനറോള എന്ന സന്യാസി ഒരു അഗ്‌നി കത്തിച്ചു. ഇതിനു മുമ്പ് അനേക മാസങ്ങള്‍ അദ്ദേഹവും അനുയായികളും ആളുകളെ പാപത്തിലേക്കു നയിക്കുന്നതോ, ആത്മീയ കാര്യങ്ങളില്‍ നിന്നും അകറ്റുന്നതോ ആയ വസ്തുക്കള്‍ ശേഖരിച്ചു കൊണ്ടിരുന്നു.അവയില്‍ കലാരൂപങ്ങള്‍, സൗന്ദര്യ വസ്തുക്കള്‍, ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. നിശ്ചയിച്ച ദിവസത്തില്‍ ആയിരക്കണക്കിനു പൊങ്ങച്ചവസ്തുക്കള്‍ ഇറ്റലിയിലെ ഫ്‌ളോറന്‍സിലെ ഒരു പൊതുസ്ഥലത്ത് കൂട്ടിയിട്ട് തീ കൊടുത്തു. ഈ സംഭവം പിന്നീട് പൊങ്ങച്ചങ്ങളുടെ സന്തോഷ സൂചകാഗ്‌നി എന്നറിയപ്പെട്ടു.

സാവോനറോള തന്റെ തീവ്ര പ്രവൃത്തികള്‍ക്ക് പ്രചോദനം ഉള്‍ക്കൊണ്ടത് ഗിരിപ്രഭാഷണത്തിലെ ചില ഞെട്ടിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്നായിരിക്കാം. 'എന്നാല്‍ വലംകണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ ചുഴന്നെടുത്ത് എറിഞ്ഞുകളയുക' യേശു പറഞ്ഞു. 'വലംകൈ നിനക്ക് ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളയുക' (മത്തായി 5:29-30). എന്നാല്‍ യേശുവിന്റെ വാക്കുകളെ നാം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചാല്‍ അതിന്റെ സന്ദേശം നമുക്ക് നഷ്ടമാകും. പ്രഭാഷണം മുഴുവനും പുറമെ കാണുന്നതിനേക്കാള്‍ ആഴമേറിയ പാഠങ്ങളാണ്. ബാഹ്യമായ ശ്രദ്ധതിരിക്കലുകളുടെയും പ്രലോഭനങ്ങളുടെയും മേലുള്ള നമ്മുടെ സ്വഭാവത്തെ പഴിക്കുന്നതിന് പകരം നമ്മുടെ ഹൃദയ നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അതു നമ്മെ പഠിപ്പിക്കുന്നു.

പൊങ്ങച്ചങ്ങളുടെ സന്തോഷ സൂചകാഗ്‌നി, വസ്തുവകകളും കാലാവസ്തുക്കളും നശിപ്പിക്കുന്ന വലിയൊരു പ്രദര്‍ശനമായിരുന്നു എങ്കിലും അതില്‍ ഉള്‍പ്പെട്ടവരുടെ ഹൃദയത്തിനു മാറ്റം വന്നില്ല. ദൈവത്തിനു മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താന്‍ കഴിയൂ. അതിനാലാണ് സങ്കീര്‍ത്തനക്കാരന്‍ പ്രാര്‍ത്ഥിച്ചത്: 'ദൈവമേ, നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ' (സങ്കീര്‍ത്തനം 51:10) എന്ന്. നമ്മുടെ ഹൃദയമാണ് എണ്ണപ്പെടുന്നത്.

സന്തോഷത്തോടെ കളിക്കുക

ഞങ്ങളുടെ പുത്രന്മാരിലൊരുവനായ ബ്രിയാന്‍ ഹൈസ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചാണ്. ഒരു വര്‍ഷം, അവന്റെ ടീം, വാഷിങ്ടണ്‍ സ്റ്റേറ്റ് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിനു വേണ്ടി മുന്നേറ്റം നടത്തിക്കൊണ്ടിരുന്നപ്പോള്‍, അവരുടെ വിജയം ആഗ്രഹിച്ചിരുന്ന ആളുകള്‍ ചോദിച്ചു, 'ഈ വര്‍ഷം നിങ്ങള്‍ വിജയിക്കുമോ?' കളിക്കാരും കോച്ചും സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരുന്നതിനാല്‍ ബ്രിയാന്‍ ഒരു മുദ്രാവാക്യം രൂപപ്പെടുത്തി, 'സന്തോഷത്തോടെ കളിക്കുക!'

എഫെസൊസിലെ മൂപ്പന്മാരോടുള്ള അപ്പൊസ്തലനായ പൗലൊസിന്റെ അന്ത്യവാക്കുകള്‍ ഞാന്‍ ഓര്‍ത്തു: 'എന്റെ ഓട്ടം ... സന്തോഷത്തോടെ പൂര്‍ത്തിയാക്കണം എന്നേ എനിക്കുള്ളൂ' (പ്രവൃത്തികള്‍ 20:24 NKJV). യേശു തനിക്ക് നല്‍കിയ ദൗത്യം പൂര്‍ത്തിയാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഞാന്‍ ആ വാക്കുകള്‍ എന്റെ ലക്ഷ്യവും മുദ്രാവാക്യവും ആക്കി മാറ്റി: 'ഞാന്‍ എന്റെ ഓട്ടം സന്തോഷത്തോടെ ഓടി പൂര്‍ത്തിയാക്കട്ടെ.' അഥവാ ബ്രിയാന്‍ പറഞ്ഞതുപോലെ 'ഞാന്‍ സന്തോഷത്തോടെ കളിക്കട്ടെ.' അതിനിടയില്‍ പറയട്ടെ, ആ വര്‍ഷം ബ്രിയാന്റെ ടീം സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി.

നമുക്കെല്ലാം നിരാശപ്പെട്ടുപോകാനുള്ള നല്ല കാരണങ്ങളുണ്ട് - ലോകവാര്‍ത്തകള്‍, ദൈനംദിന സമ്മര്‍ദ്ദങ്ങള്‍, ശാരീരിക പ്രശ്‌നങ്ങള്‍. എന്നിരുന്നാലും നാം അവനോട് ചോദിച്ചാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കുന്ന സന്തോഷം നമുക്ക് നല്‍കാന്‍ ദൈവത്തിനു കഴിയും. 'എന്റെ സന്തോഷം' എന്ന് യേശു പറഞ്ഞത് നമുക്ക് പ്രാപിക്കാന്‍ കഴിയും (യോഹന്നാന്‍ 15:11).

യേശുവിന്റെ ആത്മാവിന്റെ ഫലമാണ് സന്തോഷം (ഗലാത്യര്‍ 5:22). അതിനാല്‍ ഓരോ പ്രഭാതത്തിലും നമ്മെ സഹായിക്കുന്നതിനായി അവനോടപേക്ഷിക്കാന്‍ നമുക്കോര്‍ക്കാം: 'ഞാന്‍ സന്തോഷത്തോടെ കളിക്കട്ടെ!' എഴുത്തുകാരനായ റിച്ചാര്‍ഡ് ഫോസ്റ്റര്‍ പറഞ്ഞു, 'പ്രാര്‍ത്ഥിക്കുക എന്നാല്‍ മാറ്റം വരിക എന്നാണര്‍ത്ഥം. ഇതൊരു മഹത്തായ കൃപയാണ്. നമ്മുടെ ജീവിതം സന്തോഷത്താല്‍ നിറയപ്പെടുന്ന ഒരു പന്ഥാവ് ദൈവം നമുക്ക് നല്‍കുന്നതെത്ര നല്ലതാണ്!'

കര്‍ത്താവ് സന്തോഷിക്കുന്നു

എന്റെ മുത്തശ്ശി അടുത്തയിടെ എനിക്ക് പഴയ ഫോട്ടോകള്‍ നിറഞ്ഞ ഒരു കവര്‍ അയച്ചുതന്നു. അവയിലൂടെ വിരലോടിച്ചപ്പോള്‍ ഒരെണ്ണം എന്റെ കണ്ണിലുടക്കി. അതില്‍ രണ്ടു വയസ്സുള്ള ഞാന്‍ അടുപ്പിനു മുമ്പില്‍ പാതകത്തിന്റെ ഒരറ്റത്ത് ഇരിക്കുന്നു. മറ്റേയറ്റത്ത് എന്റെ ഡാഡി മമ്മിയുടെ തോളില്‍ കൈയിട്ട് ഇരിക്കുന്നു. രണ്ടുപേരും സ്‌നേഹത്തോടും ആഹ്ലാദത്തോടും കൂടെ എന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

എല്ലാ പ്രഭാതത്തിലും എനിക്ക് കാണത്തക്കവണ്ണം ഈ ഫോട്ടോ, ഞാന്‍ എന്റെ ഡ്രസിങ് ടേബിളില്‍ കുത്തിവെച്ചു. എന്നോടുള്ള അവരുടെ സ്‌നേഹത്തിന്റെ അതിശയകരമായ ഓര്‍മ്മപ്പെടുത്തലാണത്. എങ്കിലും നല്ല മാതാപിതാക്കളുടെ സ്‌നേഹം പോലും അപൂര്‍ണ്ണമാണെന്നതാണ് സത്യം. ഈ ഫോട്ടോ ഞാന്‍ സൂക്ഷിച്ചതിന്റെ കാരണം, മാനുഷിക സ്‌നേഹം ചിലപ്പോള്‍ മാറിപ്പോയാലും, ദൈവസ്‌നേഹം ഒരിക്കലും മാറിപ്പോകയില്ല എന്ന് അതെന്നെ ഓര്‍മ്മിപ്പിക്കുന്നു എന്നതിനാലാണ് - ഈ ചിത്രത്തില്‍ എന്റെ മാതാപിതാക്കള്‍ എന്നെ നോക്കുന്നതുപോലെയാണ് തിരുവചന പ്രകാരം ദൈവം എന്നെ നോക്കുന്നത്.

എന്നെ അതിശയിപ്പിക്കുന്ന വിധത്തിലാണ് സെഫന്യാ പ്രവാചകന്‍ ഈ സ്‌നേഹത്തെ വിവരിച്ചിരിക്കുന്നത്. ദൈവം ഘോഷത്തോടെ (പാട്ടോടെ) തന്റെ ജനത്തിന്മേല്‍ സന്തോഷിക്കുന്നു എന്നവന്‍ വിവരിക്കുന്നു. ദൈവത്തിന്റെ ജനം ഈ സ്‌നേഹം സമ്പാദിച്ചതല്ല. അവനെ അനുസരിക്കുന്നതിലും പരസ്പരം മനസ്സലിവ് കാണിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. എങ്കിലും ഒടുവില്‍ ദൈവത്തിന്റെ സ്‌നേഹം അവരുടെ പരാജയങ്ങളെ മറന്ന് വിജയിക്കുമെന്ന് സെഫന്യാവ് വാഗ്ദത്തം ചെയ്യുന്നു. ദൈവം അവരുടെ ശിക്ഷകളെ മാറ്റിക്കളയും (സെഫന്യാവ് 3:15), അവന്‍ അവരില്‍ സന്തോഷിക്കും (വാ. 17). അവന്‍ തന്റെ ജനത്തെ തന്റെ കൈകളില്‍ അണച്ച് അവരെ സ്വദേശത്തേക്കു കൊണ്ടുവന്ന് യഥാസ്ഥാനപ്പെടുത്തും (വാ. 20).

എല്ലാ പ്രഭാതത്തിലും ധ്യാനിക്കാവുന്ന സ്‌നേഹമാണത്.

ഒളിച്ചു കളി

'അവന്‍ എന്നെ കണ്ടുപിടിക്കാന്‍ പോകയാണ്' ഞാന്‍ ചിന്തിച്ചു. എന്റെ അഞ്ചു വയസ്സുകാരനായ കസിന്റെ കാലടി ശബ്ദം ഞാനിരിക്കുന്ന മൂലയിലേക്ക് അടുത്തുവരുമ്പോള്‍ എന്റെ കൊച്ചു ഹൃദയം അതിവേഗം മിടിച്ചു. അവന്‍ അടുത്തു വരികയാണ്. അഞ്ചു ചുവട് അകലെ. മൂന്ന്, രണ്ട്, 'നിന്നെ കണ്ടേ.''

ഒളിച്ചേ - കണ്ടേ. കുട്ടിക്കാലത്ത് ഈ കളി കളിച്ചതിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ മിക്കവര്‍ക്കും ഉണ്ട്. എന്നിട്ടും ജീവിതത്തില്‍ ചിലപ്പോള്‍, കണ്ടെത്തുമെന്ന ഭയം വിനോദമല്ല, മറിച്ച് ഓടിപ്പോകാനുള്ള ആഴമായ പ്രേരണയില്‍ വേരൂന്നിയിട്ടുള്ള ഒന്നാണ്. ആളുകള്‍ അവര്‍ കാണുന്നതിനെ ഇഷ്ടപ്പെടാതിരുന്നേക്കാം.

വീഴ്ച സംഭവിച്ച ലോകത്തിന്റെ മക്കളെന്ന നിലയില്‍, ദൈവവും നമ്മളും തമ്മില്‍ നടത്തുന്ന 'ഒളിച്ചേ -കണ്ടേ എന്ന കൂടിക്കുഴഞ്ഞ കളി' എന്നു എന്റെ സ്‌നേഹിതന്‍ പേരിട്ട ഒരു കളി കളിക്കാനുള്ള പ്രേരണ നമുക്കുണ്ട്. അത് അതിനേക്കാള്‍ അധികം ഒളിക്കുകയാണെന്ന നാട്യത്തിന്റെ കളിയാണ് - കാരണം രണ്ടുവിധത്തിലായാലും അവന്‍ നമ്മുടെ കുഴഞ്ഞു മറിഞ്ഞ ചിന്തകളും തെറ്റായ തിരഞ്ഞെടുപ്പുകളെയും തിരിച്ചറിയുന്നുണ്ട്. അവന് യഥാര്‍ത്ഥത്തില്‍ കാണാന്‍ കഴിയുകയില്ലെന്ന് നടിക്കാന്‍ നാം ഇഷ്ടപ്പെടുമ്പോഴും നമുക്കതറിയാം.

എന്നിട്ടും ദൈവം അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. 'പുറത്തുവരിക' അവന്‍ നമ്മെ വിളിക്കുന്നു. 'എനിക്ക് നിന്നെ കാണണം, നിന്റെ ഏറ്റവും ലജ്ജാവഹമായ ഭാഗങ്ങള്‍ പോലും.' ഭയം കൊണ്ട് ഒളിച്ച ആദ്യ മനുഷ്യനെ 'നീ എവിടെ?' എന്നു വിളിച്ച അതേ ശബ്ദത്തിന്റെ പ്രതിധ്വനിയാണിത് (ഉല്പത്തി 3:9). അത്തരമൊരു ഹൃദയംഗമായ ക്ഷണം, ആഞ്ഞു തറയ്ക്കുന്ന ചോദ്യത്തിന്റെ രൂപത്തിലാണുയര്‍ന്നത്, 'ഒളിയിടത്തില്‍ നിന്നു പുറത്തു വരിക, പ്രിയ പൈതലേ, ഞാനുമായുള്ള ബന്ധത്തിലേക്ക് മടങ്ങിവരിക.'

അത് വളരെയധികം അപകട സാധ്യതയുള്ളതായി, യുക്തിക്കു നിരക്കാത്തതായി തോന്നിയേക്കാം, എന്നാല്‍, നമ്മുടെ പിതാവിന്റെ കരുതലിന്റെ സുരക്ഷിത വലയത്തിനുള്ളില്‍ - നാം എന്ത് ചെയ്തിരുന്നാലും എന്ത് ചെയ്യാന്‍ പരാജയപ്പെട്ടിരുന്നാലും - നമ്മിലാര്‍ക്കും പൂര്‍ണ്ണമായി അറിയപ്പെടാനും സ്‌നേഹിക്കപ്പെടാനും കഴിയും.

അസൂയ അവസാനിപ്പിക്കല്‍

പ്രസിദ്ധ ഫ്രഞ്ചു കലാകാരനായ എഡ്ഗര്‍ ഡേഗാസ്, തന്റെ ബാലേ നര്‍ത്തകിമാരുടെ പെന്റിംഗുകളുടെ പേരിലാണ് ലോകമെമ്പാടും ഓര്‍മ്മിക്കപ്പെടുന്നത്. മറ്റൊരു പ്രശസ്ത ചിത്രകാരനും ഡേഗാസിന്റെ സ്‌നേഹിതനും കലാരംഗത്തെ എതിരാളിയും ആയിരുന്ന എഡ്വാര്‍ഡ് മാനേയോടുള്ള അദ്ദേഹത്തിന്റെ അസൂയയെക്കുറിച്ച് അധികമാര്‍ക്കും അറിഞ്ഞുകൂടാ. മാനേയെക്കുറിച്ചു ഡേഗാസ് പറഞ്ഞു, 'അവന്‍ ചെയ്യുന്നതെല്ലാം നേരെ മികച്ചതാകുന്നു, ഞാനാകട്ടെ അവസാനമില്ലാതെ അദ്ധ്വാനിച്ചിട്ടും ഒരിക്കലും അത് ശരിയാക്കാനായിട്ടില്ല.'

അസൂയ ഒരു വിചിത്രമായ വികാരമാണ് - ഏറ്റവും മോശമായ സ്വഭാവങ്ങളുടെ കൂട്ടത്തിലാണ് അപ്പൊസ്തലനായ പൗലൊസ് അതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്: 'സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍' (റോമര്‍ 1:28), ബുദ്ധിശൂന്യ ചിന്തയുടെ ഫലമാണത്. ദൈവത്തെ ആരാധിക്കുന്നതിന് പകരം വിഗ്രഹങ്ങളെ ആരാധിക്കുന്നതിന്റെ ഫലമാണതെന്നു പൗലൊസ് എഴുതുന്നു (വാ.28 NLT).

എഴുത്തുകാരി ക്രിസ്റ്റീന ഫോക്‌സ് പറയുന്നത്, വിശ്വാസികള്‍ക്കിടയില്‍ അസൂയ രൂപപ്പെടുമ്പോള്‍, അതിനു കാരണം 'നമ്മുടെ ഏക സത്യസ്‌നേഹത്തില്‍ നിന്ന് നമ്മുടെ ഹൃദയം മാറിപ്പോകുന്നതാണ്.' നമ്മുടെ അസൂയയില്‍, അവള്‍ പറയുന്നു, 'യേശുവിനെ നോക്കുന്നതിനു പകരം നാം ഈ ലോകത്തിന്റെ വിലകുറഞ്ഞ സുഖങ്ങളുടെ പിന്നാലെ പായുന്നു. അര്‍ത്ഥാല്‍ നാം ആരുടെ വകയാണെന്നു നാം മറന്നുപോകുന്നു.'

എങ്കിലും അതിനൊരു പരിഹാരമുണ്ട്. ദൈവത്തിങ്കലേക്കു മടങ്ങുക. 'നിങ്ങളുടെ സകല ഭാഗങ്ങളെയും അവനു സമര്‍പ്പിക്കുക' പൗലൊസ് എഴുതി (റോമര്‍ 6:13) - പ്രത്യേകിച്ച് നിങ്ങളുടെ ജോലിയും ജീവിതവും. മറ്റൊരു ലേഖനത്തില്‍ പൗലൊസ് എഴുതി, 'ഓരോരുത്തന്‍ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നെ അടക്കി വയ്ക്കും' (ഗലാത്യര്‍ 6:4).

ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കായി അവനു നന്ദി പറയുക - കേവലം വസ്തുക്കള്‍ക്കുവേണ്ടിയല്ല, അവന്റെ കൃപയുടെ സ്വാതന്ത്ര്യത്തിനായി. നമ്മുടെ സ്വന്തം ദൈവദത്തമായ ദാനങ്ങള്‍ കാണുമ്പോള്‍ നാം വീണ്ടും സംതൃപ്തി കണ്ടെത്തും.

കൊടുങ്കാറ്റില്‍ സന്നിഹിതന്‍

ഞങ്ങളുടെ സഭയില്‍പ്പെട്ട, ആറുപേരുള്ള ഒരു കുടുംബത്തിന്റെ വീട് അഗ്നിക്കിരയായി, പിതാവും മകനും രക്ഷപ്പെട്ടെങ്കിലും പിതാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും രണ്ടു കൊച്ചു കുട്ടികളും കൊല്ലപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള ഹൃദയഭേദകമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവ വീണ്ടും സംഭവിക്കുമ്പോള്‍, കാലങ്ങളായുള്ള പഴയ ചോദ്യം ഉയരുന്നു: 'എന്തുകൊണ്ടാണ് നല്ല മനുഷ്യര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കുന്നത്?' ഈ പഴയ ചോദ്യത്തിന് പുതിയ ഉത്തരങ്ങളില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

എങ്കിലും സങ്കീര്‍ത്തനം 46-ല്‍ സങ്കീര്‍ത്തനക്കാരന്‍ മുന്നോട്ട് വയ്ക്കുന്ന സത്യത്തെ നാം ആവര്‍ത്തിച്ച് കേള്‍ക്കുകയും ഉരുവിടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു' (വാ. 1). വാ.2-3 ല്‍ വിവരിക്കുന്ന സ്ഥിതി ദുരന്തപൂര്‍ണ്ണമാണ് - ഭൂമിയും പര്‍വ്വതങ്ങളും ഇളകുകയും സമുദ്രം ക്ഷോഭിക്കുകയും ചെയ്യുന്നു. ഇവിടെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന കൊടുങ്കാറ്റിലെ സാഹചര്യത്തില്‍ അകപ്പെടുന്ന കാര്യം സങ്കല്പിച്ചാല്‍ തന്നെ നാം നടുങ്ങിപ്പോകും. എങ്കിലും ചിലപ്പോഴൊക്കെ അത്തരം സാഹചര്യങ്ങളില്‍ - ഒരു മാരക രോഗത്തിന്റെ അവസ്ഥയിലോ, തകര്‍ത്തു കളയുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയോ, പ്രിയപ്പെട്ടവരുടെ മരണം ഉളവാക്കുന്ന ഞെട്ടലിലോ - നാം അകപ്പെടാറുണ്ട്.
പ്രതിസന്ധിയുടെ സാന്നിധ്യം ദൈവത്തിന്റെ അസാന്നിധ്യമാണെന്ന് ന്യായീകരിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്.

എന്നാല്‍ തിരുവചന സത്യം അത്തരം ധാരണകളെ എതിര്‍ക്കുന്നു: 'സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്: യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 7,11). നമ്മുടെ സാഹചര്യങ്ങള്‍ അസഹനീയമാകുമ്പോള്‍ അവന്‍ അടുത്തുവരുന്നു; അവന്റെ സ്വഭാവത്തില്‍ - അവന്‍ നല്ലവനും സ്‌നേഹവാനും വിശ്വസിക്കാവുന്നവനും ആകുന്നു - നാം ആശ്വാസം കണ്ടെത്തുന്നു.