നമ്മുടെ ബലഹീനതയില്‍
ആനി ഷിഫ് മില്ലര്‍ മരിച്ചത് 1999 ല്‍ 90-ാം വയസ്സിലാണെങ്കിലും, 1942 ല്‍ ഒരു ഗര്‍ഭച്ഛിദ്രത്തെ തുടര്‍ന്ന് സെപ്റ്റിസിമിയ ബാധിച്ച് അവള് മരണാസന്ന അവസ്ഥയില്‍ എത്തിയിരുന്നു. ചികിത്സകള്‍ ഒന്നും ഫലപ്രദമായിരുന്നില്ല. അതേ ആശുപത്രയിലെ ഒരു രോഗി, ഒരു അത്ഭുത മരുന്നിന്റെ പരീക്ഷണത്തില്‍ മുഴുകിയിരിക്കുന്ന ഒരു ശാസ്ത്രജ്ഞനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, ആനിക്കുവേണ്ടി ഒരു ചെറിയ ഡോസ് വാങ്ങുന്നതിനായി അവളുടെ ഡോക്ര് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. ഒരു ദിവസത്തിനുള്ളില്‍ അവളുടെ ശരീരോഷ്മാവ് സാധാരണ നിലയിലെത്തി; പെന്സിലിന് ആനിയുടെ ജീവന് രക്ഷിച്ചു.
വീഴ്ചയെ തുടര്‍ന്ന് സകല മനുഷ്യരും പാപം വരുത്തിയ നാശകരമായ ആത്മീയ അവസ്ഥ അനുഭവിക്കുകയുണ്ടായി (റോമര്‍ 5:12). യേശുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പ്പും പരിശുദ്ധാത്മാവിന്റെ ശക്തിയും മാത്രമാണ് നമ്മുടെ സൗഖ്യത്തിനുള്ള ഏകവഴി (8:1-2). ഈ ഭൂമിയിലും തുടര്‍ന്ന് നിത്യതയിലും ദൈവസാന്നിധ്യത്തില്‍ സമൃദ്ധമായ ജീവിതം ആസ്വദിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു (വാ.3-10). 'യേശുവിനെ മരിച്ചവരില്‍നിന്ന് ഉയര്പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്ന് ഉയര്പ്പിച്ചവന് നിങ്ങളില്‍ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും' (വാ. 11).
നിങ്ങളുടെ പാപ പ്രകൃതി നിങ്ങളുടെ ജീവന് എടുത്തുകളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍, നിങ്ങളുടെ രക്ഷയുടെ ഉറവിടമായ യേശുവിങ്കലേക്കു നോക്കുകയും അവന്റെ ആത്മാവിന്റെ ശക്തിയാല്‍ ബലപ്പെടുകയും ചെയ്യുക (വാ. 11-17). 'ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുകയും' 'വിശുദ്ധന്മാര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുകയും' ചെയ്യുന്നു (വാ. 26-27).
വില്ലന്മാരെ രക്ഷിക്കുക
കോമിക്ക് പുസ്തകത്തിലെ നായകന് എക്കാലത്തും ജനപ്രീതിയുള്ളവനാണ്. 2017 ല്‍ മാത്രം, ആറ് സൂപ്പര്‍ ഹീറോ സിനിമകള്‍, അമേരിക്കയില്‍ 400 കോടി ഡോളറിലധികം വാരിക്കൂട്ടി. എന്തുകൊണ്ടാണ് ആളുകള്‍ ബിഗ് ആക്ഷന്‍ സിനിമകളില്‍ ആകൃഷ്ടരാകുന്നത്? ഒരുപക്ഷെ അത്തരം കഥകള്‍ ഭാഗികമായിട്ടാണെങ്കിലും ദൈവത്തിന്റെ വലിയ കഥയോട് സാമ്യം പുലര്‍ത്തുന്നതാകാം കാരണം. കഥയില്‍ ഒരു നായകനും വില്ലനും രക്ഷ ആവശ്യമുള്ള ജനങ്ങളും ധാരാളം സംഘട്ടനങ്ങളും ഉണ്ട്.
ഈ കഥയില്‍ ഏറ്റവും വലിയ വില്ലന്‍ സാത്താനാണ് - നമ്മുടെ ആത്മാക്കളുടെ ശത്രു. കൂടാതെ ധാരാളം 'ചെറിയ' വില്ലന്മാരുമുണ്ട്. ഉദാഹരണമായി, ദാനിയേലിന്റെ പുസ്തകത്തില്‍, ഒരുവന് നെബുഖദ്നേസറാണ്. അന്നറിയപ്പെട്ട ലോകത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്ന അവന് തന്റെ ഭീമാകാരമായ പ്രതിമയെ നമസ്കരിക്കാത്ത ഏവനെയും കൊല്ലാന്‍ തീരുമാനിച്ചു (ദാനിയേല്‍ 3:1-6). ധൈര്യശാലികളായ മൂന്ന് യെഹൂദ യുവാക്കള്‍ വിസമ്മതിച്ചപ്പോള്‍ (വാ. 12-18), ദൈവം അവരെ എരിയുന്ന തീച്ചൂളയില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ചു (വാ. 24-27).
എന്നാല്‍ അതിശയകരമായ ഒരു വഴിത്തിരിവിലൂടെ വില്ലന്റെ ഹൃദയം രൂപാന്തരപ്പെടാന്‍ തുടങ്ങുന്നത് നാം കാണുന്നു. ഈ ശ്രദ്ധേയ സംഭവത്തോടുള്ള പ്രതികരണമായി നെബൂഖദ്നേസര്‍ പറയുന്നു, 'ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍' (വാ. 28).
തുടര്‍ന്ന് ദൈവത്തെ ദുഷിക്കുന്ന ഏവനെയും കൊല്ലുമെന്നവന്‍ ഭീഷണിപ്പെടുത്തുന്നു (വാ. 29), തന്റെ സഹായം ദൈവത്തിനാവശ്യമില്ലെന്ന് ഇനിയും അവന് മനസ്സിലാക്കിയില്ല. 4-ാം അദ്ധ്യായത്തില്‍ നെബൂഖദ്നേസര്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കുന്നുണ്ട് - അത് മറ്റൊരു കഥയാണ്.
നെബൂഖദ്നേസറില്‍ നാം കാണുന്നത് കേവലമൊരു വില്ലനെയല്ല, മറിച്ച് ആത്മീയയാത്ര ചെയ്യുന്ന ഒരുവനെയാണ്. ദൈവത്തിന്റെ, വീണ്ടെടുപ്പിന് കഥയില്‍ നമ്മുടെ നായകനായ യേശു രക്ഷ ആവശ്യമുള്ള എല്ലാവരുടെയും നേരെ - നമ്മുടെയിടയിലുള്ള വില്ലന്മാരുള്‍പ്പടെ - കൈ നീട്ടുന്നു.
രേഖാരൂപ പാഠം
എന്റെ ഒരു സ്നേഹിത - അതെന്റെ കൗണ്‍സിലര്‍ ആണ് - ഒരു കടലാസ്സില്‍ ഒരാളിന്റെ രേഖാരൂപം വരച്ചു. അവളതിന് 'സ്വകാര്യ വ്യക്തിത്വം' എന്ന് പേര് കൊടുത്തു. തുടര്‍ന്ന് ആ ചിത്രത്തേക്കാളും അരയിഞ്ചു വലുതായി മറ്റൊരു ഔട്ട്ലൈന് വരച്ചു. അതിന് 'പരസ്യ വ്യക്തിത്വം' എന്ന് പേരിട്ടു. ഈ രണ്ടു ചിത്രങ്ങളും തമ്മിലുള്ള വ്യത്യാസം - സ്വകാര്യ, പരസ്യ വ്യക്തിത്വങ്ങള്‍ക്കിടയിലുള്ളത് - നമ്മുടെ ആര്‍ജ്ജവത്വത്തിന്റെ അളവിനെ പ്രതിനിധീകരിക്കുന്നു.
അവളുടെ പാഠത്തിനു മുമ്പില്‍ ഞാന്‍ ഒന്ന് നിന്നിട്ടു ചിന്തിച്ചു. 'സ്വകാര്യമായി ഞാന്‍ ആയിരിക്കുന്ന ആ വ്യക്തിത്വം തന്നെയാണോ പരസ്യമായി ഞാന്‍ പ്രദര്‍ശിപ്പിക്കുന്നത്?'
യേശുവിനെപ്പോലെ തന്റെ ഉപദേശത്തില്‍ സ്നേഹവും ശിക്ഷണവും നെയ്തു ചേര്‍ത്തുകൊണ്ട് കൊരിന്തിലെ സഭയ്ക്ക് പൗലൊസ് എഴുത്തുകളെഴുതി. ഈ എഴുത്തിന്റെ അവസാന ഭാഗത്ത് (2 കൊരിന്ത്യര്‍) 'അവന്റെ ലേഖനങ്ങളുടെ ഘനവും ഊറ്റവും ഉള്ളവ തന്നേ, ശരീര സന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ' (10:10) എന്നു പറഞ്ഞു തന്റെ ആര്‍ജ്ജവത്വത്തെ ചോദ്യം ചെയ്തവരെ അഭിസംബോധന ചെയുന്നു.
ഈ വിമര്‍ശകര്‍ ശ്രോതാക്കളില്‍ നിന്നു പണം പിടുങ്ങുന്നതിനായി പ്രസംഗ ചാതുര്യം ഉപയോഗിക്കുന്നു. പൗലൊസിനു വിദ്യാഭ്യാസ മികവ് ഉണ്ടെങ്കിലും അവന് ലളിതമായും വ്യക്തമായും ആണ് സംസാരിച്ചിരുന്നത്. 'എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണ വാക്കുകളാലല്ല' എന്ന് ഒരു മുന്‍ ലേഖനത്തില്‍ അവന് എഴുതി, മറിച്ച് 'ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നത്' (1 കൊരിന്ത്യര്‍ 2:4). ഒരു പില്ക്കാല ലേഖനത്തില്‍ അവന്റെ ആര്‍ജ്ജവം വെളിപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്: 'അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ
അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍ തന്നേ എന്ന് അങ്ങനത്തവന്‍ നിരൂപിക്കട്ടെ' (2 കൊരിന്ത്യര്‍ 10:11).
പൗലൊസ് സ്വകാര്യമായി ആരായിരുന്നോ അതേ വ്യക്തിയായിരുന്നു പരസ്യമായും. നമ്മുടെ അവസ്ഥ എങ്ങനെയാണ്?
നമ്മെ അറിയുന്ന രക്ഷകന്
'ഡാഡി, സമയമെത്രയായി?' പിന്‍സീറ്റില്‍ നിന്നും എന്റെ മകന് ചോദിച്ചു. '5:30 ആയി.' അടുത്തതായി അവന് എന്താണ് പറയാന്‍ പോകുന്നതെന്നെനിക്കറിയാമായിരുന്നു, 'ഇല്ല, 5:28 ആണ്.' അവന്റെ മുഖം പ്രകാശിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, 'തോല്‍പ്പിച്ചേ!' അവന്റെ തെളിഞ്ഞ ചിരി പറഞ്ഞു. ഞാനും സന്തോഷിച്ചു - ഒരു പിതാവിനു മാത്രം കഴിയുന്ന നിലയില്‍ ഞങ്ങളുടെ പൈതലിനെ അറിയുന്നതില്‍ നിന്നും ഉളവാക്കുന്ന സന്തോഷമായിരുന്നു അത്.
ഏതൊരു ശ്രദ്ധാലുവായ പിതാവിനെയും പോലെ, ഞാന്‍ എന്റെ മക്കളെ അറിയുന്നു. ഞാന്‍ അവരെ ഉണര്‍ത്തുമ്പോള്‍ അവരെങ്ങനെ പ്രതികരിക്കും എന്നെനിക്കറിയാം. ഉച്ചഭക്ഷണത്തിനു അവര്‍ക്കെന്താണ് വേണ്ടതെന്ന് എനിക്കറിയാം. അവരുടെ നിരവധി നിരവധി താല്പര്യങ്ങള്, ആഗ്രഹങ്ങള്‍, മുന്‍ഗണനകള്‍ എനിക്കറിയാം.
എങ്കില്‍പ്പോലും, നമ്മുടെ കര്‍ത്താവ് നമ്മെ അറിയുന്നതുപോലെ, അവരെ അകവും പുറവും തികവാര്‍ന്ന നിലയില്‍ എനിക്കറിയില്ല.
യേശുവിനും തന്റെ ജനത്തെക്കുറിച്ചുള്ള ഗാഢമായ അറിവിന്റെ ഒരു സൂചന യോഹന്നാന് 1 ല്‍ നാം കാണുന്നു. നഥനയേല്‍, ഫിലിപ്പൊസിന്റെ നിര്‍ബന്ധപ്രകാരം യേശുവിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ യേശു പറഞ്ഞു, 'ഇതാ സാക്ഷാല്‍ യിസ്രായേല്യന്, ഇവനില്‍ കപടം ഇല്ല' (വാ. 47). പരിഭ്രമിച്ചുപോയ നഥനയേല്‍ ചോദിച്ചു, 'എന്നെ എവിടെവെച്ചു അറിയും?' നിഗൂഢമായിരുന്നു യേശുവിന്റെ മറുപടി, 'നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു' (വാ. 48).
ഈ പ്രത്യേക വിശദാംശം പങ്കിടാന്‍ എന്തുകൊണ്ട് യേശു തിരഞ്ഞെടുത്തു എന്നു നമുക്കറിയില്ല.
എങ്കിലും നഥനയേലിന് അതറിയാമായിരുന്നു എന്നു തോന്നുന്നു. അത്ഭുതപ്പെട്ടു പോയ അവന് പ്രതികരിച്ചതിങ്ങനെ, 'റബ്ബീ, നീ ദൈവപുത്രന്!' (വാ. 49).
നമ്മെ ഓരോരുത്തരെയും യേശു ഇതുപോലെ അറിയുന്നു - ആത്മാര്‍ത്ഥമായി, പൂര്‍ണ്ണമായി, തികവാര്‍ന്ന രീതിയില്‍ - നാം അറിയപ്പെടാന്‍ ആഗ്രഹിച്ച രീതിയില്‍. അവന് നമ്മെ പൂര്‍ണ്ണമായി സ്വീകരിക്കുന്നു. അവന്റെ അനുയായികള്‍ ആകാന്‍ മാത്രമല്ല, അവന്റെ പ്രിയപ്പെട്ട സ്നേഹിതരാകുവാനും നമ്മെ ക്ഷണിക്കുന്നു (യോഹന്നാന് 15:15).
മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍
'എല്ലും തോലും, എല്ലും തോലും' ഒരു പയ്യന് കളിയാക്കി. 'വടി' മറ്റൊരുത്തന് ചിരിച്ചു. മറുപടിയായി 'വടിയും കല്ലും എന്റെ അസ്ഥികളെ തകര്‍ത്തേക്കാം, എന്നാല്‍ വാക്കുകള്‍ എന്നെ ഒരിക്കലും മുറിവേല്പിക്കയില്ല' എന്ന് ഈണത്തില്‍ പാടാനെനിക്ക് അറിയാമായിരുന്നു. എങ്കിലും കൊച്ചുപ്രായത്തില്പോലും ആ ജനപ്രിയ ഈരടികള്‍ സത്യമല്ല എന്നെനിക്കറിയാമായിരുന്നു. കനിവില്ലാത്ത, ചിന്താശൂന്യമായ വാക്കുകള്‍ മുറിവേല്പിക്കും - ചിലപ്പോള്‍ കഠിനമായ മുറിവുകള്‍ അവശേഷിക്കും - അത് ആഴത്തില്‍ ഇറങ്ങുകയും കല്ലോ വടിയോ കൊണ്ടുണ്ടായ പാടുകളേക്കാള്‍ ദീര്‍ഘകാലം നില്‍ക്കുകയും ചെയ്യും.
ചിന്താശൂന്യമായ വാക്കുകളുടെ കുത്തല് ഹന്നാ അറിഞ്ഞിരുന്നു. അവളുടെ ഭര്‍ത്താവ് എല്ക്കാനാ അവളെ സ്നേഹിച്ചിരുന്നു എങ്കിലും അവള്‍ക്ക് മക്കളില്ലായിരുന്നു; എല്ക്കാനയുടെ രണ്ടാം ഭാര്യ പെനിന്നായ്ക്കു അനവധി മക്കളുണ്ടായിരുന്നു. മക്കളുടെ എണ്ണത്തിനനുസരിച്ച് സ്ത്രീകളെ വിലമതിച്ചിരുന്ന ഒരു സംസ്ക്കാരത്തില്‍, ഹന്നായ്ക്ക് മക്കളില്ലാത്ത കാര്യം പറഞ്ഞു അവളെ 'മുഷിപ്പിച്ചുകൊണ്ട്' പെനിന്നാ അവളുടെ വേദന കഠിനമാക്കി. ഹന്നാ കരഞ്ഞു പട്ടിണി കിടക്കുന്ന അവസ്ഥയിലാകുന്നതുവരെ അവള് അത് തുടര്‍ന്നുകൊണ്ടേയിരുന്നു (1 ശമൂവേല്‍ 1:6-7).
നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും എല്ക്കാനയുടെ ചിന്താശൂന്യമായ 'ഹന്നായെ നീ എന്തിന് കരയുന്നു?.. ഞാന്‍ നിനക്ക് പത്തു പുത്രന്മാരേക്കാള് നന്നല്ലയോ?' (വാ. 8) പ്രതികരണം പിന്നെയും അവളെ മുറിപ്പെടുത്തിയതേയുള്ളു.
ഹന്നായെപ്പോലെ, നമ്മില്‍ അനേകരും മുറിവേല്‍പ്പിക്കുന്ന വാക്കുകളുടെ മുമ്പില്‍ തകരുന്നവരായിരിക്കാം. നമ്മില്‍ ചിലരാകട്ടെ, ആ മുറിവുകള്‍ക്ക് പകരമായി പ്രതികരിക്കുകയും, നമ്മുടെ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ അടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ നമുക്കെല്ലാവര്‍ക്കും ബലത്തിനും സൗഖ്യത്തിനുമായി നമ്മുടെ സ്നേഹവാനും കനിവുള്ളവനുമായ ദൈവത്തിന്റെ സന്നിധിയിലേക്ക് ഓടിച്ചെല്ലുവാന്‍ കഴിയും (സങ്കീര്‍ത്തനം 27:5, 12-14). അവന് സ്നേഹത്തിന്റെയും കൃപയുടെയും വാക്കുകളിലൂടെ നമ്മില്‍ സന്തോഷിക്കും.
വ്യക്തമായ ആശയവിനിമയം
ഏഷ്യയില്‍ സഞ്ചരിക്കുമ്പോള്‍, എന്റെ ഐ-പാഡ് - എനിക്ക് വായിക്കുവാനുള്ള പുസ്തകങ്ങളും ജോലി സംബന്ധമായ രേഖകളും അടങ്ങിയിരിക്കുന്ന - പെട്ടെന്ന് നിശ്ചലമായി. ആ അവസ്ഥയെ 'മരണത്തിന്റെ കറുത്ത സ്ക്രീന്‍' എന്നാണ് വിളിക്കുന്നത്. സഹായം തേടി ഒരു കംപ്യൂട്ടര്‍ ഷോപ്പിലെത്തിയപ്പോള്‍ മറ്റൊരു പ്രശ്നം നേരിട്ടു - എനിക്ക് ചൈനീസ് ഭാഷ അറിയില്ല, ടെക്നീഷ്യനു ഇംഗ്ലീഷും അറിയില്ല. പരിഹാരം? ചൈനീസില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എനിക്കത് ഇംഗ്ലീഷില്‍ വായിക്കാവുന്ന ഒരു സോഫ്റ്റ്വെയര് അയാള്‍ ഓപ്പണ്‍ ചെയ്തു. എനിക്ക് പറയേണ്ടി വരുമ്പോള്‍ ഞാനത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുകയും അയാള്‍ക്കത് ചൈനീസില്‍ വായിക്കാന്‍ കഴിയുകയും ചെയ്യും. വ്യത്യസ്ത ഭാഷക്കാരായിട്ടും ശരിയായി ആശയ വിനിമയം നടത്താന്‍ സോഫ്റ്റ്വെയര് ഞങ്ങളെ സഹായിച്ചു.
ചില സമയങ്ങളില്‍, എന്റെ സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ ഹൃദയത്തിലെ കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാനും വെളിപ്പെടുത്താനും കഴിയുന്നില്ല എന്നെനിക്കു തോന്നാറുണ്ട് - ഇക്കാര്യത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല. നമ്മില്‍ പലരും പ്രാര്‍ത്ഥനയില്‍ ഈ വെല്ലുവിളി നേരിടാറുണ്ട് എന്നാല്‍ അപ്പൊസ്തോലന്‍ എഴുതുന്നു, 'ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന് അറിയുന്നു' (റോമര്‍ 3:26-27).
പരിശുദ്ധാത്മാവ് എന്ന ദാനം എത്ര അതിശയകരമാണ്! ഏതൊരു കംപ്യൂട്ടര്‍ പ്രോഗ്രാമിനെക്കാളും നന്നായി, അവന് പിതാവിന്റെ ഉദ്ദേശ്യത്തിനനുസൃതമായി എന്റെ ചിന്തകളും ആഗ്രഹങ്ങളും അവനെ അറിയിക്കും. ആത്മാവിന്റെ പ്രവൃത്തി പ്രാര്‍ത്ഥനയെ പ്രവര്‍ത്തന ക്ഷമമാക്കുന്നു!
കേവലം ഒരു ജിപ്സി ബാലന്
'ഓ, അത് കേവലം ഒരു ജിപ്സി ബാലന് ആണ്.'' 1877 ല്‍ ഒരു ആരാധനാ മദ്ധ്യേ ക്രിസ്തുവിനെ സ്വീകരിക്കാനായി റോഡ്നി സ്മിത്ത് ചാപ്പലിനു മുമ്പിലേക്ക് ചെന്നപ്പോള്‍ ആരോ അവജ്ഞതയോടെ മന്ത്രിച്ചു. നിരക്ഷരരായ മാതാപിതാക്കളുടെ മകനായ ഈ കൗമാരക്കാരനെ ആരും ഗൗരവമായെടുത്തില്ല. എന്നാല്‍ ആ ശബ്ദങ്ങളൊന്നും റോഡ്നി ശ്രദ്ധിച്ചില്ല. തന്റെ ജീവിതത്തെക്കുറിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് അവനുറപ്പായിരുന്നു. അതിനാല്‍ അവന് ഒരു ബൈബിളും ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയും വാങ്ങി വായിക്കാനും എഴുതാനും പഠിച്ചു. ഒരിക്കലദ്ദേഹം പറഞ്ഞു, 'യേശുവിങ്കലേക്കുള്ള വഴി കേംബ്രിഡ്ജോ, ഹാവാര്‍ഡോ, യേലോ, കവികളോ അല്ല. അത്.... കാല്‍വറി എന്നു വിളിക്കപ്പെടുന്ന പഴയ ഫാഷനിലുള്ള കുന്നാണ്.' സകല തടസ്സങ്ങളെയും മറികടന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും അനേകരെ യേശുവിങ്കലേക്കു കൊണ്ടുവരുവാന്‍ ദൈവം ഉപയോഗിച്ച സുവിശേഷകനായി റോഡ്നി മാറി.
'എന്നെ അനുഗമിക്ക' എന്നു പറഞ്ഞ് യേശു വിളിച്ചപ്പോള്‍ (മത്തായി 4:19) പത്രൊസും ഒരു സാധാരണക്കാരനായിരുന്നു - റബ്ബിമാരുടെ മതപാഠശാലകളില്‍ പഠിച്ചിട്ടില്ലാത്ത (പ്രവൃ 4:13), ഗലീലിയില്‍ നിന്നുള്ള മുക്കുവന്. എങ്കിലും ഇതേ പത്രൊസ്, അവന്റെ ജീവിത പശ്ചാത്തലവും ജീവിതത്തില്‍ നേരിട്ട പരാജയങ്ങളും എല്ലാമുണ്ടായിട്ടും പില്ക്കാലത്ത് ഉറപ്പിച്ചു പറഞ്ഞത്, യേശുവിനെ അനുഗമിക്കുന്നവര്‍, 'തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു' എന്നാണ് (1 പത്രൊസ് 2:9).
യേശുക്രിസ്തുവിലൂടെ സകല മനുഷ്യരും - അവരുടെ വിദ്യാഭ്യാസവും, വളര്‍ന്ന പശ്ചാത്തലവും, ലിംഗവും, ജാതിയും എന്തായിരുന്നാലും - ദൈവത്തിന്റെ ഭവനത്തിന്റെ ഭാഗമാകാനും അവനാല്‍ ഉപയോഗിക്കപ്പെടാനും കഴിയും. 'ദൈവത്തിന്റെ പ്രത്യേക സമ്പത്ത്' ആകുക എന്നത് യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധ്യമാണ്.
മൂടുപടം നശിപ്പിക്കുക
ക്രൂരമായ ഒരു കാറപകടം മേരി ആന്‍ ഫ്രാങ്കോയെ തകര്‍ത്തു കളഞ്ഞു. ജീവന് തിരിച്ചുകിട്ടിയെങ്കിലും അപകടം അവളെ പൂര്‍ണ്ണമായി അന്ധയാക്കി. ''എനിക്കാകെ കാണാന്‍ കഴിയുന്നത് ഇരുട്ട് മാത്രം'' ഫ്രാങ്കോ വിദശീകരിച്ചു. ഇരുപത്തിയൊന്നു വര്‍ഷത്തിനു ശേഷമുണ്ടായ ഒരു വീഴ്ചയില്‍ അവളുടെ പുറത്തു ക്ഷതമേറ്റു. ശസ്ത്രക്രിയ കഴിഞ്ഞു (അതിന് അവളുടെ കണ്ണുമായി യാതൊരു ബന്ധവുമില്ലായിരുന്നു) ബോധം തെളിഞ്ഞപ്പോള്‍ അവള്‍ക്ക് അതിശയകരമായി കാഴ്ച തിരിച്ചു കിട്ടി. രണ്ടു ദശാബ്ദത്തിനു ശേഷം ആദ്യമായി ഫ്രാങ്കോ തന്റെ മകളുടെ മുഖം കണ്ടു. അവളുടെ കാഴ്ച തിരിച്ചുകിട്ടിയതിന് ഒരു വിശദീകരണവുമില്ലെന്ന് ന്യൂറോ സര്ജന് ഉറപ്പിച്ചു പറഞ്ഞു. അന്ധകാരമാണ് അന്തിമ വാക്ക് എന്നു പറഞ്ഞയിടത്ത് സൗന്ദര്യവും പ്രകാശവും കൈവന്നു.
അജ്ഞതയുടെയും തിന്മയുടെ മൂടുപടം ലോകത്തെ മൂടിയിരിക്കുന്നു എന്നും ദൈവത്തിന്റെ സ്നേഹത്തിനു നേരെ നമ്മെ അന്ധരാക്കി മാറ്റുന്നു എന്നും തിരുവചനം - നമ്മുടെ അനുഭവവും - നമ്മോട് പറയുന്നു (യെശയ്യാവ് 25:7). സ്വാര്‍ത്ഥതയും അത്യാഗ്രഹവും, നമ്മുടെ സ്വയം പര്യാപ്തതയും, അധികാരത്തിനും പ്രതിച്ഛായയ്ക്കും വേണ്ടിയുള്ള നമ്മുടെ മോഹവും എല്ലാം നമ്മുടെ കാഴ്ചയെ അവ്യക്തമാക്കുകയും 'പണ്ടേയുള്ള ആലോചനകള്‍ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നു' (വാ. 1) ദൈവത്തെ വ്യക്തമായി കാണുന്നതില്‍ നിന്നും നമ്മെ തടയുകയും ചെയ്യുന്നു.
ഒരു പരിഭാഷ, ഈ അന്ധമാക്കുന്ന മൂടുപടത്തെ 'മ്ലാനതയുടെ മേഘം' എന്നാണ് വിളിച്ചിരിക്കുന്നത് (NLT). സഹായമില്ലാതെ നാം കൈവിടപ്പെട്ടാല്‍, അന്ധകാരവും ആശയക്കുഴപ്പവും ഇച്ഛാഭംഗവും മാത്രമേ നാം അനുഭവിക്കയുള്ളു. നാം തപ്പിത്തടയുകയും ഇടറിവീഴുകയും മുമ്പോട്ടുള്ള വഴി കാണാതെ പ്രയാസപ്പെടുകയും ചെയ്യും. എങ്കിലും 'സകല വംശങ്ങള്‍ക്കും ഉള്ള മൂടുപടം' ദൈവം ആത്യന്തികമായി നശിപ്പിച്ചുകളയും എന്നു യെശയ്യാവ് വാഗ്ദത്തം ചെയ്തതില്‍ നമുക്ക് നന്ദി പറയാം (വാ. 7).
ദൈവം നമ്മെ പ്രതീക്ഷയറ്റവരായി വിടുകയില്ല. അവന്റെ പ്രകാശമാനമായ സ്നേഹം നമ്മെ അന്ധരാക്കുന്ന എല്ലാറ്റെയും മാറ്റുകയും നല്ല ജീവിതത്തിന്റെയും സമൃദ്ധിയായ കൃപയുടെയും മനോഹരമായ ദര്‍ശനം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും.
സകല മനുഷ്യരുടെയും ദൈവം
ന്യൂസ്ബോയ്സിന്റെ മുന്‍ മുഖ്യ ഗായകന് പീറ്റര്‍ ഫര്‍ലര്‍, ബാല്‍സിന്റെ 'അവന് വാഴുന്നു' എന്ന സ്തുതിഗീതം ആലപിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നു. എല്ലാ ഗോത്രങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഐക്യതയോടെ ദൈവത്തെ ആരാധിക്കുവാന്‍ ഒരുമിച്ചു കൂടുന്നതിന്റെ ഉജ്ജലമായ ചിത്രം ആ ഗാനം വരച്ചു കാട്ടുന്നു. ന്യൂസ്ബോയ്സ് ആ ഗാനം ആലപിക്കുമ്പോഴൊക്കെയും കൂടിവന്ന വിശ്വാസികള്‍ക്കിടയില്‍ പരിശുദ്ധാത്മാവിന്റെ ഒരു ചലനം അനുഭവിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഫര്‍ലര്‍ നിരീക്ഷിച്ചു.
'അവന് വാഴുന്നു' എന്ന ഗാനത്തോടുള്ള ബന്ധത്തില്‍ ഫര്‍ലറുടെ വിവരണം, പെന്തെക്കോസ്തു നാളില്‍ യെരുശലേമില്‍ കൂടിവന്ന ജനക്കൂട്ടത്തോട് സാമ്യമുള്ളതാണ്. ശിഷ്യന്മാര് പരിശുദ്ധാത്മാവ് നിറഞ്ഞവരായപ്പോള്‍ (പ്രവൃത്തികള്‍ 2:4). ഏതൊരുവന്റെയും അനുഭവത്തിനപ്പുറമായ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. തല്‍ഫലമായി, സകല രാജ്യങ്ങളില്‍ നിന്നുമുള്ള യെഹൂദന്മാര്‍ ചിന്താക്കുഴപ്പമുള്ളവരായി ഒരുമിച്ചുകൂടി, കാരണം ഓരോരുത്തരും അവരവരുടെ ഭാഷയില്‍ ദൈവത്തിന്റെ വന്‍ കാര്യങ്ങള്‍ വര്‍ണ്ണിക്കുന്നതാണ് കേട്ടത് (വാ. 5-6, 11). 'സകല ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും' (വാ.17) എന്ന് ദൈവം അരുളിച്ചെയ്ത പഴയ നിയമ പ്രവചനത്തിന്റെ നിവൃത്തിയാണിത് എന്ന് പത്രൊസ് പുരുഷാരത്തിന് വിവരിച്ചു കൊടുത്തു.
ദൈവത്തിന്റെ അത്ഭുതാവഹമായ ശക്തിയുടെ ഈ സകലവും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം, പത്രൊസിന്റെ സുവിശേഷ പ്രഖ്യാപനം സ്വീകരിക്കുവാന്‍ ജനത്തെ പ്രേരിപ്പിക്കുകയും, ആ ഒറ്റ ദിവസത്തില്‍ മൂവായിരം പേര് സ്നാനമേല്ക്കുകയും ചെയ്തു (വാ. 41). ഈ ശ്രദ്ധേയമായ തുടക്കത്തെത്തുടര്‍ന്ന്, ഈ പുതിയ വിശ്വാസികള്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സുവിശേഷ ദൂതുമായി മടങ്ങിപ്പോയി.
സകല ജനത്തിനും പ്രത്യാശ നല്കുന്ന ദൈവിക സന്ദേശമായ സുവിശേഷം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. നാം ഒരുമിച്ചു ദൈവത്തെ സ്തുതിക്കുമ്പോള്‍, അവന്റെ ആത്മാവ് നമ്മുടെയിടയില്‍ ചലിക്കുകയും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ അതിശയകരമായ ഐക്യതയില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യും. അവന് വാഴുന്നു!
കഷണങ്ങള്‍ പങ്കിടുക
അറുപത്തി രണ്ടു വയസ്സുള്ള ഭവനരഹിതനും മുന്‍പട്ടാളക്കാരനുമായ സ്റ്റീവ്, ചൂടു കാലാവസ്ഥയുള്ള ഒരിടത്തേക്ക് താമസം മാറ്റി. വര്‍ഷത്തിലെല്ലാ സമയത്തും വെളിയില്‍ ഉറങ്ങാന്‍ പറ്റുന്നിടമായിരുന്നു അത്. ഒരു സന്ധ്യയ്ക്ക് അദ്ദേഹം താന്‍ കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ - കുറച്ചു പണം സമ്പാദിക്കാനുള്ള ശ്രമത്തില്‍ - ഒരു യുവതി അടുത്ത് വന്ന് ഒരു പിസ്സായുടെ നിരവധി കഷണങ്ങള്‍ നീട്ടി. ആദ്ദേഹം നന്ദിയോടെ സ്വീകരിച്ചു. നിമിഷങ്ങള്‍ക്കകം സ്റ്റീവ് തനിക്ക് ലഭിച്ച സമൃദ്ധി, വിശക്കുന്ന മറ്റൊരു ഭവനരഹിതനുമായി പങ്കിട്ടു, അദ്ദേഹം തനിക്ക് ലഭിച്ചത് ഔദാര്യപൂര്‍വ്വം പങ്കിട്ടത് മനസ്സിലാക്കിയ ആ യുവതി ഉടനെ തന്നെ മറ്റൊരു പാത്രം ഭക്ഷണവുമായി അവിടെ വന്നു.
സ്റ്റീവിന്റെ കഥ, സദൃശവാക്യങ്ങള്‍ 11:25 ല്‍ കാണുന്ന പ്രമാണത്തെ ചിത്രീകരിക്കുന്നു. നാം മറ്റുള്ളവരോട് ഔദാര്യം കാണിക്കുമ്പോള്‍, നാം ഔദാര്യം തിരികെ അനുഭവിക്കും. എന്നാല്‍ തിരിച്ചുകിട്ടും എന്നു പ്രതീക്ഷിച്ചുകൊണ്ടല്ല നാം ഔദാര്യം കാണിക്കേണ്ടത്; അപൂര്‍വ്വമായി മാത്രമേ നമ്മുടെ ഔദാര്യം അയാള്‍ക്ക് കിട്ടിയതുപോലെ ഉടനടി മടക്കി ലഭിക്കാറുള്ളു. മറിച്ച് നാം അത് ചെയ്യുന്നത് ദൈവിക കല്പനയോടുള്ള സ്നേഹപൂര്‍വ്വമായ പ്രതികരണം നിമിത്തമാണ് (ഫിലിപ്പിയര്‍ 2:3-4; 1 യോഹന്നാന് 3:17). നാം അത് ചെയ്യുമ്പോള്‍, ദൈവം പ്രസാദിക്കുന്നു. നമ്മുടെ പേഴ്സുകളും വയറുകളും നിറയ്ക്കാന്‍ യാതൊരു ബാധ്യതയും ഇല്ലെങ്കില്‍ പോലും, നമ്മെ നിറയ്ക്കാന്‍ - ചിലപ്പോള്‍ ഭൗതികമായും മറ്റു ചിലപ്പോള്‍ ആത്മീകമായും - അവന് വഴി കണ്ടെത്തും.
സ്റ്റീവ് തനിക്ക് ലഭിച്ച രണ്ടാമത്തെ പ്ലേറ്റും പുഞ്ചിരിയോടും തുറന്ന കരങ്ങളോടും കൂടെ പങ്കിട്ടു. തനിക്ക് വരുമാന മാര്‍ഗ്ഗങ്ങളില്ലാതിരുന്നിട്ടും, നമുക്ക് വേണ്ടി ശേഖരിച്ചു വയ്ക്കാതെ നമുക്കുള്ളത് മറ്റുള്ളവരുമായി സന്തോഷത്തോടെ പങ്കിടുവാന്‍ മനസ്സുള്ളവരായി ഔദാര്യമനസ്സോടെ ജീവിക്കുക എന്നാല്‍ എന്തെന്ന്, അദ്ദേഹം മാതൃക കാണിച്ചു. ദൈവം നമ്മെ ശക്തീകരിക്കുകയും നയിക്കുകയും ചെയ്യുന്നതനുസരിച്ച് നമ്മെക്കുറിച്ചും അങ്ങനെ പറയാന്‍ ഇടയാകട്ടെ.