ദൈവിക രക്ഷപെടല്‍
അഗതാ ക്രിസ്റ്റിയുടെ ഹെര്‍ക്യൂള്‍ പൊയ്‌റോട്ട് നിഗൂഢ നോവല്‍ ദി ക്ലോക്ക്‌സ്, കൊലപാതക പരമ്പര നടത്തുന്ന എതിരാളികളെ ചിത്രീകരിക്കുന്നതാണ്. അവരുടെ പ്രാഥമിക ലക്ഷ്യം ഒറ്റ ഇരയായിരുന്നു എങ്കിലും യഥാര്‍ത്ഥ കുറ്റത്തെ മറയ്ക്കുന്നതിനായി കൂടുതല്‍ ജീവനെടുക്കേണ്ടി വന്നു. പൊയ്‌റോട്ട് ചോദ്യം ചെയ്തപ്പോള്‍ ഒരു ഗൂഢാലോചനക്കാരന്റെ ഏറ്റുപറച്ചില്‍ ഇങ്ങനെ: 'ഒരു കൊലപാതകം മാത്രം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്.''
ഈ കഥയിലെ ഗൂഢാലോചനക്കാരെപ്പോലെ, മതനേതാക്കള്‍ സ്വന്തനിലയില്‍ ഗൂഢാലോചന നടത്തി. യേശു ലാസറിനെ ഉയര്‍പ്പിച്ച ശേഷം (യോഹന്നാന്‍ 11:38-44) അവര്‍ ഒരു അടിയന്തിര യോഗം വിളിച്ചുകൂട്ടി അവനെ കൊല്ലുവാന്‍ പദ്ധതിയൊരുക്കി (വാ. 45-53). എന്നാല്‍ അവര്‍ അവിടെ നിര്‍ത്തിയില്ല. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം, കല്ലറയ്ക്കല്‍ സംഭവിച്ച കാര്യത്തെക്കുറിച്ചു മതനേതാക്കള്‍ വ്യാജം പറഞ്ഞു പരത്തി (മത്തായി 28:12-15). തുടര്‍ന്ന് യേശുവിന്റെ ശിഷ്യന്മാരെ നിശബ്ദരാക്കാനുള്ള പദ്ധതി അവര്‍ ആരംഭിച്ചു (പ്രവൃത്തികള്‍ 7:57-8:3). 'കൂടുതല്‍ നന്മയ്ക്ക്'' എന്നു പറഞ്ഞ് ഒരു മനുഷ്യനെതിരായി ആരംഭിച്ച മത ഗൂഢാലോചന, നുണകളുടെയും ചതിയുടെയും എണ്ണമറ്റ മരണങ്ങളുടെയും വലിയൊരു വലയായി മാറി.
പലപ്പോഴും അവസാനം കാണാത്ത ഒരു പാതയിലേക്കാണ് പാപം നമ്മെ തള്ളിവിടുന്നത്. എങ്കിലും ദൈവം എല്ലായ്‌പ്പോഴും രക്ഷപെടാനൊരു വഴി നല്‍കുന്നുണ്ട്. 'ജനം മുഴുവനും നശിച്ചു പോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന്'' എന്ന് മഹാപുരോഹിതനായ കയ്യഫാവ് പറഞ്ഞപ്പോള്‍ (യോഹന്നാന്‍ 11:50) തന്റെ വാക്കുകളുടെ കാതലായ സത്യം അവന്‍ ഗ്രഹിച്ചിരുന്നില്ല. മതനേതാക്കളുടെ ഗൂഢാലോചന മനുഷ്യന്റെ വീണ്ടെടുപ്പിനുള്ള വഴിയൊരുക്കി.
പാപത്തിന്റെ കരാളഹസ്തത്തില്‍ നിന്ന് യേശു നമ്മെ രക്ഷിക്കുന്നു. അവന്‍ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം നിങ്ങള്‍ പ്രാപിച്ചിട്ടുണ്ടോ?
വളഞ്ഞ ഗോപുരാഗ്രം
വളഞ്ഞ പള്ളിഗോപുരാഗ്രങ്ങള്‍ ആളുകളെ അസ്വസ്ഥരാക്കാറുണ്ട്. ഞങ്ങള്‍ ചില സ്‌നേഹിതരെ സന്ദര്‍ശിച്ചപ്പോള്‍, ഒരു രൂക്ഷമായ കൊടുങ്കാറ്റിനുശേഷം അവരുടെ പള്ളിയുടെ അഭിമാനമായിരുന്ന ഗോപുരാഗ്രം വളഞ്ഞത് എങ്ങനെയാണ് അങ്കലാപ്പുളവാക്കിയതെന്നവര്‍ പങ്കുവച്ചു.
പള്ളി പെട്ടെന്നുതന്നെ അത് നന്നാക്കി എങ്കിലും ആ രസകരമായ ചിത്രം എന്നെ ചിന്തിപ്പിച്ചു. പലപ്പോഴും സഭ എന്നു പറയുന്നത് എല്ലാം പൂര്‍ണ്ണതയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നയിടമാണ്; നാം പോലും കുനിഞ്ഞനിലയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കാത്ത സ്ഥലമാണത്. ശരിയല്ലേ?
എന്നാല്‍ വീഴ്ച സംഭവിച്ച, തകര്‍ന്ന ലോകത്തില്‍ നാമെല്ലാം 'വക്രത' ഉള്ളവരാണ്, ഓരോരുത്തരും അവരവരുടെ സ്വാഭാവിക ബലഹീനതകളുടെ ശേഖരമുള്ളവര്‍. നമ്മുടെ ഈ ബലഹീനതകള്‍ പൊതിഞ്ഞു സൂക്ഷിക്കുവാന്‍ നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും വിപരീത മനോഭാവത്തെയാണ് തിരുവചനം പ്രോത്സാഹിപ്പിക്കുന്നത്. 2 കൊരിന്ത്യര്‍ 12 ല്‍ ഉദാഹരണമായി, പൗലൊസ് പറയുന്നത്, നമ്മുടെ ബലഹീനതയിലാണ് - അവനെ സംബന്ധിച്ച്, 'ജഡത്തിലെ ശൂലം' എന്നവന്‍ വിളിക്കുന്ന പേരുപറയാത്ത പോരാട്ടം (വാ. 7) - ക്രിസ്തു തന്റെ ശക്തി കൂടുതലായി വെളിപ്പെടുത്തുന്നതെന്നാണ്. 'എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു' എന്ന് യേശു അവനോടു പറഞ്ഞു (വാ. 9). പൗലൊസ് ഉപസംഹരിക്കുന്നത്, 'അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം
എന്നിവ സഹിക്കുവാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍ തന്നേ ഞാന്‍ ശക്തനാകുന്നു' എന്നാണ് (വാ. 10).
നമ്മുടെ അപൂര്‍ണ്ണതകളെ നാം ഇഷ്ടപ്പെട്ടെന്നു വരില്ല, പക്ഷേ അവയെ മറയ്ക്കുന്നത് നമ്മുടെ ആ വിഷയത്തില്‍ പ്രവര്‍ത്തിക്കാനുള്ള യേശുവിന്റെ ശക്തിയെ നിഷേധിക്കലാണ്. നാം നമ്മുടെ ജീവിതത്തിലെ വളഞ്ഞ ഇടങ്ങളിലേക്ക് യേശുവിനെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ശ്രമങ്ങള്‍ക്ക് ഒരിക്കലും നിര്‍വഹിക്കാന്‍ കഴിയാത്ത തരത്തില്‍ അവന്‍ സൗമ്യമായി കേടുപോക്കുകയും വീണ്ടെടുക്കുകയും ചെയ്യും.
നമുക്ക് പരസ്പരം ആവശ്യമുണ്ട്
എന്റെ മക്കളുമായി മല കയറുന്ന സമയത്ത്, പാതയുടെ അരികില്‍ വളരുന്ന ഇളം പച്ചനിറത്തിലുള്ള ഒരു സസ്യത്തെ ഞങ്ങള്‍ കണ്ടെത്തുകയുണ്ടായി. അവിടെയുള്ള ബോര്‍ഡില്‍ രേഖപ്പെടുത്തിയതനുസരിച്ച് അതിനെ സാധാരണയായി 'മാന്‍ പായല്‍' എന്നാണ് വിളിക്കുന്നതെന്ന് മനസ്സിലായി. എന്നാലതൊരു പായല്‍ അല്ലായിരുന്നു. അതൊരു കല്‍പ്പായല്‍ ആയിരുന്നു. ഒരു കല്‍പ്പായല്‍ എന്നു പറയുന്നത്, ഒരു ഫംഗസും ഒരു ആള്‍ഗയും പരസ്പര ബന്ധത്തില്‍ ഒന്നിച്ചു വളരുകയും തന്മൂലം രണ്ടു സസ്യങ്ങളും പരസ്പരം നേട്ടം ആര്‍ജ്ജിക്കുകയും ചെയ്തുകൊണ്ട് വളരുന്നതാണ്. ഫംഗസിനോ ആള്‍ഗയ്‌ക്കോ തനിയെ നിലനില്‍ക്കാന്‍ കഴിയില്ല, എന്നാല്‍ ഒന്നിച്ചു വളരുമ്പോള്‍ അവ ഒരു കഠിന സസ്യമായി മാറുകയും ആല്‍പ്‌സിലെ ചിലയിടങ്ങളില്‍ ഏതാണ്ട് 4500 വര്‍ഷങ്ങളോളം ജീവിക്കുവാന്‍ കഴിയുകയും ചെയ്യുന്നുണ്ട്. സസ്യത്തിന് വരള്‍ച്ചയെയും കുറഞ്ഞ ഊഷ്മാവിനെയും അതിജീവിക്കാന്‍ കഴിയുന്നതുകൊണ്ട് കഠിനമായ മഞ്ഞുകാലത്ത് കാരിബുകളുടെ (റെയിന്‍ഡിയര്‍) ഏക ഭക്ഷണം ഇത് മാത്രമാണ്.
ഫംഗസും ആള്‍ഗയും തമ്മിലുള്ള ബന്ധം, നമ്മുടെ മാനുഷിക ബന്ധങ്ങളെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ചു. നാം പരസ്പരം ആശ്രയിക്കുന്നു. വളരുവാനും അഭിവൃദ്ധിപ്പെടുവാനും നമുക്ക് പരസ്പര ബന്ധം ആവശ്യമാണ്.
പൗലൊസ് കൊലൊസ്യയിലെ വിശ്വാസികള്‍ക്കെഴുതുമ്പോള്‍, നമ്മുടെ ബന്ധം എങ്ങനെയായിരിക്കണമെന്ന് എഴുതുന്നുണ്ട്. നാം 'മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ എന്നിവ'' ധരിക്കണം (കൊലൊസ്യര്‍ 3:12). നാം 'ഏകശരീരം'' ആയിരിക്കുന്നതിനാല്‍ (വാ. 15) അന്യോന്യം ക്ഷമിക്കയും സമാധാനത്തില്‍ ജീവിക്കുകയും വേണം.
നമ്മുടെ കുടുംബത്തോടും അല്ലെങ്കില്‍ സ്‌നേഹിതരോടും സമാധാനത്തില്‍ ജീവിക്കുക എല്ലായ്‌പ്പോഴും എളുപ്പമല്ല. എന്നാല്‍ നമ്മുടെ ബന്ധങ്ങളില്‍ താഴ്മയും ക്ഷമയും പ്രദര്‍ശിപ്പിക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ ശക്തീകരിക്കുമ്പോള്‍ അന്യോന്യമുള്ള നമ്മുടെ സ്‌നേഹം ക്രിസ്തുവിലേക്കു വിരല്‍ ചൂണ്ടുകയും ദൈവത്തിനു മഹത്വം വരുത്തുകയും ചെയ്യും (യോഹന്നാന്‍ 13:35).
ദൈവത്തിന്റെ അതിശയ കരങ്ങള്‍
ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ അന്റോണിയയിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് ഇരുപത് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫ്‌ളൈറ്റ് പ്ലാന്‍ വ്യത്യാസപ്പെടുത്തുകയും ശാന്തത പരിഭ്രാന്തിക്കു വഴിമാറുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്ന് പൊട്ടിത്തെറിച്ച് കഷണങ്ങള്‍ ക്യാബിനുള്ളിലേക്ക് തുളച്ചു കയറി. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശാന്തനും പ്രാപ്തനുമായ പൈലറ്റ് - നേവി ഫൈറ്റര്‍ പൈലറ്റായി പരിശീലനം നേടിയ - ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പ്രാദേശിക ദിനപ്പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു,'അതിശയ കരങ്ങളില്‍.'
സങ്കീര്‍ത്തനം 31 ല്‍, ദൈവത്തിന്റെ അതിശയവും കരുതുന്നതുമായ കരങ്ങളെക്കുറിച്ച് തനിക്കു ചിലത് അറിയാമെന്നു ദാവീദ് വെളിപ്പെടുത്തി. അതുകൊണ്ടാണ് 'നിന്റെ കൈയില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു' (വാ.5) എന്ന് ധൈര്യത്തോടെ ദാവീദ് പറഞ്ഞത്. ജീവിതം വഴിമുട്ടുമ്പോള്‍ ആശ്രയിക്കാന്‍ കൊള്ളാവുന്നവനാണ് യഹോവയെന്ന് ദാവീദ് വിശ്വസിച്ചു. ശത്രു ശക്തികള്‍ അവനെ ലക്ഷ്യം വെച്ചപ്പോള്‍ ദാവീദിന് ജീവിതം പ്രയാസകരമായിത്തീര്‍ന്നു. ആക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെങ്കിലും അവന്‍ പ്രതീക്ഷയറ്റവനായിരുന്നില്ല. അസഹ്യപ്പെടുത്തലുകളുടെ നടുവിലും ദാവീദിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാനും സന്തോഷിക്കാനും കഴിഞ്ഞു. കാരണം അവന്റെ വിശ്വസ്തനും സ്‌നേഹവാനുമായ ദൈവം ആയിരുന്നു അവന്റെ ധൈര്യത്തിന്റെ ഉറവിടം (വാ. 5-7).
എല്ലാ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ നിങ്ങളുടെ നേരെ വരികയും മുമ്പില്‍ എന്താണെന്ന് കാണാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന, ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലായിരിക്കാം നിങ്ങളിപ്പോള്‍. അനിശ്ചിതത്വത്തിന്റെയും ചിന്താക്കുഴപ്പത്തിന്റെയും ശൂന്യതയുടെയും നടുവില്‍ ഒരു കാര്യം പൂര്‍ണ്ണ ഉറപ്പോടെ നിലകൊള്ളുന്നു - കര്‍ത്താവില്‍ സുരക്ഷിതരായവര്‍ അതിശയ കരങ്ങളിലാണ്.
കരടി ആലിംഗനം
'കരടി' എന്റെ പേരക്കുട്ടിക്കുള്ള സമ്മാനമായിരുന്നു. സ്റ്റഫ് ചെയ്ത ഭീമാകാരനായ ഒരു മൃഗത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിറച്ച ഒരു കൂന സ്‌നേഹമായിരുന്നു അത്. കുഞ്ഞിന്റെ പ്രതികരണമോ? ആദ്യം അത്ഭുതം. പിന്നെ വിസ്മയകരമായ ആരാധന. തുടര്‍ന്ന് ആകാംക്ഷ നിമിത്തം ഒരു പര്യവേഷണം. അവന്‍ തന്റെ കുഞ്ഞുവിരല്‍ കൊണ്ട് കരടിയുടെ മൂക്കില്‍ കുത്തി. അത് മുമ്പോട്ടു അവന്റെ കൈകളിലേക്ക് വീണപ്പോള്‍ സന്തോഷത്തോടെയുള്ള പ്രതികരണം! കുഞ്ഞു തന്റെ കുഞ്ഞുശിരസ് കരടിയുടെ മൃദുവായ നെഞ്ചില്‍ചേര്‍ത്ത് മുറുക്കെ ആലിംഗനം ചെയ്തു, നുണക്കുഴി വിരിയുകയും അവന്റെ കവിളില്‍ ചിരി പടരുകയും ചെയ്തു. അവനെ യഥാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കരടിക്കുള്ള കഴിവില്ലായ്മയെക്കുറിച്ച് കുഞ്ഞിന് ഒരു അറിവുമുണ്ടായിരുന്നില്ല. നിഷ്‌ക്കളങ്കപൂര്‍വ്വവും സ്വാഭാവികമായും കരടിയുടെ സ്‌നേഹം അവന്‍ അനുഭവിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ അത് തിരിച്ചു കൊടുക്കുകയും ചെയ്തു.
ആദിമ ക്രിസ്ത്യാനികള്‍ക്കെഴുതിയ തന്റെ മൂന്ന് എഴുത്തുകളില്‍ ആദ്യത്തേതില്‍, അപ്പൊസ്തലനായ യോഹന്നാന്‍ ധൈര്യത്തോടെ പറയുന്നു, 'ദൈവം സ്‌നേഹം ആകുന്നു' എന്ന് (1 യോഹന്നാന്‍ 4:16).
ദൈവം സ്‌നേഹിക്കുന്നു. ഒരു നാട്യമൃഗത്തിന്റെ തലയിണയിലല്ല, മറിച്ച് ഒരു തകരുന്ന ഹൃദയത്തെ പൊതിയുന്ന മനുഷ്യശരീരത്തിന്റെ നീട്ടിയ കരങ്ങള്‍ കൊണ്ട് (യോഹന്നാന്‍ 3:16). യേശുവിലൂടെ, ദൈവം നമ്മോടുള്ള തന്റെ അമിതവും ത്യാഗപരവുമായ സ്‌നേഹം നമ്മെ അറിയിച്ചു.
യോഹന്നാന്‍ തുടര്‍ന്ന് പറയുന്നു, 'അവന്‍ ആദ്യം നമ്മെ സ്‌നേഹിച്ചതുകൊണ്ട് നാം സ്‌നേഹിക്കുന്നു' (1 യോഹന്നാന്‍ 4:19). നാം സ്‌നേഹിക്കപ്പെടുന്നു എന്നു നാം വിശ്വസിക്കുമ്പോള്‍, നാം തിരികെ സ്‌നേഹിക്കുന്നു. ദൈവത്തിന്റെ യഥാര്‍ത്ഥ സ്‌നേഹം, പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെയും മറ്റുള്ളവരെയും സ്‌നേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.
സകലവും നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍
കേവലം ആറുമാസത്തിനുള്ളില്‍ ജറാള്‍ഡിന്റെ ജീവിതം തകര്‍ന്നു. ഒരു സാമ്പത്തിക പ്രതിസന്ധി അയാളുടെ ബിസിനസും സമ്പത്തും നശിപ്പിച്ചു. ഒരു വാഹനാപകടം അയാളുടെ മകന്റെ ജീവനെടുത്തു. ആ ഞെട്ടലില്‍ നിന്നു മുക്തയാകാതെ മാതാവ് ഹൃദയസ്തംഭനമുണ്ടായി മരിച്ചു. അയാളുടെ ഭാര്യ വിഷാദരോഗത്തിനടിമപ്പെട്ടു. രണ്ടു പെണ്മക്കള്‍ ആശ്വാസമറ്റവരായി മാറി. അയാള്‍ക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് സങ്കീര്‍ത്തനക്കാരനെപ്പോലെ നിലവിളിക്കുകയായിരുന്നു, 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?' (സങ്കീര്‍ത്തനം 22:1).
ജറാള്‍ഡിനെ മുമ്പോട്ടു നയിച്ച ഏക കാര്യം, യേശുവിനെ ഉയര്‍പ്പിച്ച ദൈവം ഒരു ദിവസം തന്നെയും തന്റെ കുടുംബത്തെയും വേദനയില്‍ നിന്ന് വിടുവിച്ച് സന്തോഷത്തിന്റെ നിത്യജീവിതത്തിലേക്കു നയിക്കും എന്ന പ്രത്യാശയായിരുന്നു. സഹായത്തിനുള്ള തന്റെ ആശയറ്റ നിലവിളിക്ക് ദൈവം ഉത്തരം നല്‍കും എന്ന പ്രത്യാശയായിരുന്നു അത്. സങ്കീര്‍ത്തനക്കാരനായ ദാവീദിനെപ്പോലെ, തന്റെ നിരാശയില്‍, തന്റെ കഷ്ടതയുടെ നടുവില്‍, ദൈവത്തില്‍ ആശ്രയിക്കാന്‍ അവന്‍ തീരുമാനിച്ചു. ദൈവം തന്നെ വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യും എന്ന പ്രത്യാശയില്‍ അവന്‍ മുറുകെപ്പിടിച്ചു (വാ. 4-5).
ആ പ്രത്യാശ ജറാള്‍ഡിനെ നിലനിര്‍ത്തി. പിന്നീടുള്ള വര്‍ഷങ്ങളില്‍, എങ്ങനെയിരിക്കുന്നുവെന്നു ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നത്, 'ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു' എന്നാണ്.
ആ ആശ്രയത്തെ ദൈവം മാനിക്കുകയും ജറാള്‍ഡിനു ആശ്വാസവും ശക്തിയും മുന്നോട്ടുപോകാനുള്ള ധൈര്യവും നല്‍കി. അദ്ദേഹത്തിന്റെ കുടുംബം പതുക്കെ പ്രതിസന്ധിയില്‍ നിന്നും കരകയറി, അധികം താമസിയാതെ അവരുടെ ആദ്യ പേരക്കിടാവിനെ അവര്‍ക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ നിലവിളി ഇപ്പോള്‍ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചുള്ള സാക്ഷ്യമാണ്. 'നീയെന്നെ കൈവിട്ടതെന്ത് എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല. ദൈവം എന്നെ അനുഗ്രഹിച്ചു.'
ഒന്നും ശേഷിക്കുന്നില്ല എന്നു തോന്നുമ്പോള്‍, ഇനിയും പ്രത്യാശ ശേഷിക്കുന്നുണ്ട്.
ദയയയുള്ള വിമര്‍ശനം
പ്രകൃതിദൃശ്യ പെയിന്റിംഗ് ക്ലാസ്സില്‍ അദ്ധ്യാപകനായിരുന്ന ഉയര്‍ന്ന അനുഭവസമ്പത്തുള്ള പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് എന്റെ ആദ്യ അസൈന്‍മെന്റ് വിലയിരുത്തി. അദ്ദേഹം എന്റെ പെയിന്റിംഗിന്റെ മുമ്പില്‍, ഒരു കൈ താടിയില്‍ അമര്‍ത്തി നിശബ്ദമായി നിന്നു. 'ഇതാ, ഇത് ഭയാനകമാണെന്ന് അദ്ദേഹം പറയാന്‍ പോകുന്നു' ഞാന്‍ ചിന്തിച്ചു.
പക്ഷെ അദ്ദേഹം പറഞ്ഞില്ല.
അതിന്റെ നിറവിന്യാസവും തുറന്ന അവസ്ഥ ജനിപ്പിക്കുന്നതും തനിക്കിഷ്ടമായി എന്നദ്ദേഹം പറഞ്ഞു. എന്നിട്ട് ദൂരെയുള്ള മരങ്ങളുടേത് ഇളം നിറമാക്കണമെന്നദ്ദേഹം പറഞ്ഞു. ഒരു കൂട്ടം കളകള്‍ക്ക് മൃദുവായ അഗ്രം വേണം. വീക്ഷണത്തിന്റെയും വര്‍ണ്ണത്തിന്റെയും അടിസ്ഥനത്തില്‍ എന്റെ ചിത്രത്തെ വിമര്‍ശിക്കുവാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു, എങ്കിലും അദ്ദേഹത്തിന്റെ വിമര്‍ശനം സത്യവും ദയയും ഉള്ളതായിരുന്നു.
ആളുകളെ അവരുടെ പാപം നിമിത്തം കുറ്റം വിധിക്കാന്‍ ഏറ്റവും യോഗ്യതയുണ്ടായിരുന്ന യേശു ഒരു പുരാതന നീരുറവയുടെ സമീപം കണ്ടുമുട്ടിയ ഒരു ശമര്യസ്ത്രീയെ തകര്‍ക്കാന്‍ പത്തു കല്പനകളെ ഉപയോഗിച്ചില്ല. അവന്‍ ചില വാക്കുകള്‍ ഉപയോഗിച്ച് മൃദുവായി അവളുടെ ജീവിതത്തെ വിമര്‍ശിച്ചു. അതിന്റെ ഫലമോ, സംതൃപ്തിക്കു വേണ്ടിയുള്ള തന്റെ അന്വേഷണം എങ്ങനെ തന്നെ പാലത്തിലേക്കു നയിച്ചു എന്നവള്‍ ഗ്രഹിച്ചു. ഈ ബോധ്യത്തിന്‍മേല്‍ നിന്നുകൊണ്ട്, യേശു തന്നെത്തന്നെ നിത്യമായ സംതൃപ്തിയുടെ ഏക ഉറവിടമാണെന്നു വെളിപ്പെടുത്തി. (യോഹ 4:10-13).
ഈ സാഹചര്യത്തില്‍ യേശു ഉപയോഗിച്ച കൃപയുടെയും സത്യത്തിന്റെയും മിശ്രണം ആണ് അവനുമായുള്ള നമ്മുടെ ബന്ധത്തില്‍ നാമും അനുഭവിക്കുന്നത് (1:7). അവന്റെ കൃപ നമ്മെ, നമ്മുടെ പാപത്താല്‍ നാം തകര്‍ന്നുപോകാതെ തടയുകയും, അവന്റെ സത്യം നമ്മെ അതൊരു ഗൗരവമുള്ള വിഷയമല്ല എന്നു ചിന്തിക്കുന്നതില്‍ നിന്നു തടയുകയും ചെയ്യുന്നു.
നാം കൂടുതല്‍ അവനെപ്പോലെ ആകേണ്ടതിന്നു നമ്മുടെ ജീവിതത്തിലെ വളരേണ്ട ഭാഗങ്ങള്‍ നമുക്ക് കാണിച്ചു തരുവാന്‍ യേശുവിനെ നാം ക്ഷണിക്കുമോ?
വാഞ്ഛയുടെ ശിലാസ്മാരകം
'ആഹ്, ഓരോ കടല്‍പ്പാലവും വാഞ്ഛയുടെ ശിലാസ്മാരകമാണ്.'' ഫെര്‍ണാന്‍ഡോ പെസ്സോവായുടെ 'ഓഡ് മാരിറ്റിമാ'' എന്ന കവിതയിലെ ഒരു വരി പറയുന്നു. ഒരു കപ്പല്‍ സാവധാനം നമ്മില്‍ നിന്നകലുമ്പോള്‍ നാമനുഭവിക്കുന്ന വികാരങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പെസ്സോവായുടെ കടല്‍പ്പാലം. കപ്പല്‍ വിടവാങ്ങി പക്ഷേ കടല്‍പ്പാലം അവശേഷിക്കുന്നു - പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും, വിടവാങ്ങലുകളുടെയും നെടുവീര്‍പ്പുകളുടെയും നിലനില്‍ക്കുന്ന സ്മാരകമായി. നഷ്ടപ്പെട്ടതിനെച്ചൊല്ലിയും നമുക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനെ ചൊല്ലിയും നാം വേദനിക്കുന്നു.
'വാഞ്ഛ'' എന്നു തര്‍ജ്ജമ ചെയ്തിരിക്കുന്ന പോര്‍ച്ചുഗീസ് പദം (സൗദാദേ) അര്‍ത്ഥമാക്കുന്നത് നമുക്ക് അനുഭവപ്പെടുന്ന ഒരു ഗൃഹാതുരത്വ വാഞ്ഛയെയാണ്. നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ആഴമായ വേദന. വിവരിക്കാനാവാത്തതിനെയാണ് കവി വിവരിക്കുന്നത്.
നെബോ പര്‍വ്വതം മോശയുടെ 'കല്ലില്‍ തീര്‍ത്ത വാഞ്ഛയാണ്'' എന്നു നമുക്ക് പറയാനാവും. നെബോയില്‍ നിന്നുകൊണ്ട് വാഗ്ദത്ത നാട്ടിലേക്ക് അവന്‍ നോക്കി - അവന് ഒരിക്കലും എത്തിച്ചേരാനാവാത്ത നാട്. മോശയോടുള്ള ദൈവത്തിന്റെ വാക്കുകള്‍ കര്‍ക്കശമായി തോന്നും: 'ഞാന്‍ അത് നിന്റെ കണ്ണിനു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേക്കു കടന്നുപോകയില്ല'' (ആവര്‍ത്തനം 34:4). അതുമാത്രമാണ് നാം കാണുന്നതെങ്കില്‍ എന്താണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകും. വലിയ ആശ്വാസമാണ് ദൈവം മോശയോട് പറഞ്ഞത്: 'അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ'' (വാ.4). വളരെ വേഗം മോശ നെബോ വിട്ട് കനാനെക്കാള്‍ ഏറെ മെച്ചമായ ഒരു നാട്ടിലേക്കു പോകും (വാ. 5).
ജീവിതത്തില്‍ നാം പലപ്പോഴും കടല്‍പ്പാലത്തില്‍ നോക്കിനില്‍ക്കുന്നവരാണ്. പ്രിയപ്പെട്ടവര്‍ വിട്ടുപോകും; പ്രതീക്ഷ മങ്ങും; സ്വപ്‌നങ്ങള്‍ മരിക്കും. അതിന്റെയെല്ലാം നടുവില്‍ നാം ഏദെന്റെ പ്രതിധ്വനിയും സ്വര്‍ഗ്ഗത്തിന്റെ സൂചനയും കേള്‍ക്കും. നമ്മുടെ വാഞ്ഛ ദൈവത്തിങ്കലേക്കു നമ്മെ ചൂണ്ടിക്കാട്ടുന്നു. നാം വാഞ്ഛിക്കുന്ന സാക്ഷാത്കാരം അവനാണ്.
സ്‌നേഹം നിര്‍ത്തുകയില്ല
എനിക്ക് പത്തൊന്‍പതു വയസ്സ് കഴിഞ്ഞപ്പോള്‍, ഒരു പേജറോ സെല്‍ഫോണോ സ്വന്തമാക്കുന്നതിനു മുമ്പ്, ഞാന്‍ മമ്മിയുടെ അടുക്കല്‍ നിന്ന് എഴുന്നൂറിലധികം മൈലുകള്‍ അകലേക്ക് പോയി. ഒരു പ്രഭാതത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി നേരത്തെയിറങ്ങിയ ഞാന്‍ ഞങ്ങളുടെ പതിവു ഫോണ്‍ വിളി മറന്നു പോയി. ആ രാത്രി വൈകി, രണ്ടു പോലീസുകാര്‍ എന്റെ വാതില്‍ക്കല്‍ വന്നു. മമ്മിയുമായുള്ള സംഭാഷണം ഒരിക്കല്‍പോലും ഞാന്‍ ഒഴിവാക്കിയിട്ടില്ലാതിരുന്നതിനാല്‍ മമ്മി വല്ലാതെ വ്യാകുലപ്പെട്ടു. ആവര്‍ത്തിച്ച് വിളിച്ചിട്ട്, ബിസിയാണെന്ന സിഗ്‌നല്‍ ലഭിച്ചപ്പോള്‍ അധികാരികളെ വിളിച്ച് എന്നെ അന്വേഷിക്കുവാന്‍ നിര്‍ബന്ധിച്ചു. പോലീസുകാരിലൊരാള്‍ എന്റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു, 'സ്‌നേഹം നിന്നെ അന്വേഷിക്കുന്നത് നിര്‍ത്തുകയില്ല എന്നറിയുന്നത് ഒരനുഗ്രഹമാണ്.'
മമ്മിയെ വിളിക്കാന്‍ ഞാന്‍ ഫോണെടുത്തപ്പോഴാണ് റിസീവര്‍ ഞാന്‍ അറിയാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു എന്നറിയുന്നത്. ഞാന്‍ ക്ഷമാപണം നടത്തിക്കഴിഞ്ഞ് മമ്മി പറഞ്ഞു, 'നിന്നെ കാണാനില്ല എന്നു ഞാന്‍ പറഞ്ഞ കുടുംബാംഗങ്ങളോടും സ്‌നേഹിതരോടും ഈ സന്തോഷവാര്‍ത്ത ഞാന്‍ പറയട്ടെ' എന്ന്. ഫോണ്‍ വെച്ചശേഷം മമ്മിയുടെ പ്രവൃത്തി അല്പം കടന്നുപോയില്ലേ എന്നു ഞാന്‍ ചിന്തിച്ചു, എങ്കിലും ഇത്രയധികം സ്‌നേഹിക്കപ്പെടുന്നു എന്നറിയുന്നത് നല്ലതായിരുന്നു.
സ്‌നേഹം ആകുന്ന ദൈവത്തിന്റെ ഒരു മനോഹര ചിത്രം തിരുവെഴുത്ത് വരച്ചു കാണിക്കുന്നുണ്ട്. തന്നില്‍ നിന്നും അകന്ന്, അലയുന്ന മക്കളെ മടികൂടാതെ മാടിവിളിക്കുന്ന ചിത്രമാണത്. ഒരു ഇടയനെപ്പോലെ, നഷ്ടപ്പെട്ട ഓരോ ആടിനെയും അവന്‍ കരുതുകയും അന്വേഷിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ ഓരോ പ്രിയ പൈതലിന്റെയും വിലമതിക്കാനാവാത്ത മൂല്യം ഉറപ്പിക്കുന്നു (ലൂക്കൊസ് 15:1-7).
നമ്മെ തേടുന്നത് സ്‌നേഹം ഒരിക്കലും നിര്‍ത്തുന്നില്ല. നാം അവങ്കലേക്കു മടങ്ങിച്ചെല്ലും വരെ അവന്‍ നമ്മെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. സ്‌നേഹം - ദൈവം - അവരെയും അന്വേഷിക്കുന്നത് ഒരിക്കലും നിര്‍ത്തുന്നില്ല എന്ന് മറ്റുള്ളവരും അറിയേണ്ടതിന് അവര്‍ക്ക് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.
യഹോവ കരുതിക്കൊള്ളും
എന്റെ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്ക് ഇടയിലുള്ള വേനല്‍ക്കാലത്തുടനീളം എന്റെ ഉത്കണ്ഠ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. എല്ലാം മുന്നമേ പ്ലാന്‍ ചെയ്യാന്‍ ഞാനിഷ്ടപ്പെട്ടിരുന്നു എങ്കിലും ഒരു ജോലിയില്ലാതെ സംസ്ഥാനത്തിനു പുറത്തുള്ള ഗ്രാജുവേറ്റ് സ്‌കൂളില്‍ പ്രവേശിക്കുന്നത് എന്നെ അസ്വസ്ഥയാക്കി. എങ്കിലും എന്റെ വേനല്‍ക്കാല ജോലി വിടുന്നതിന് ചില ദിവസങ്ങള്‍ക്കുമുമ്പ്, പുതിയ സ്ഥലത്തിരുന്നുകൊണ്ട് ആ കമ്പനിക്കുവേണ്ടി തുടര്‍ന്നും ജോലി ചെയ്യാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ അത് സ്വീകരിക്കുകയും ദൈവം എന്റെ കാര്യം നോക്കുന്നു എന്ന സമാധാനം പ്രാപിക്കുകയും ചെയ്തു.
ദൈവം കരുതി, എന്റെ സമയത്തല്ല, അവന്റെ സമയത്ത്. അബ്രഹാം തന്റെ മകനായ യിസ്ഹാക്കുമായി ഇതിലും വലിയൊരു പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോയി. അവന്റെ മകനെ കൂട്ടിക്കൊണ്ടുപോയി ഒരു മലയില്‍ അവനെ യാഗം കഴിക്കുവാന്‍ അവനോടാവശ്യപ്പെട്ടു (ഉല്പത്തി 22:12). ഒട്ടും മടിക്കാതെ, അബ്രഹാം അനുസരിച്ച് യിസ്ഹാക്കിനെ അവിടേക്കു കൊണ്ടുപോയി. ഈ മൂന്ന് ദിവസയാത്ര തന്റെ മനസ്സ് മാറ്റുവാന്‍ മതിയായ സമയം അബ്രഹാമിന് നല്‍കിയെങ്കിലും അവനതു ചെയ്തില്ല (വാ. 3-4).
യിസ്ഹാക്ക് തന്റെ പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ അബ്രഹാമിന്റെ മറുപടി, 'ദൈവം തനിക്ക് ഹോമയാഗത്തിന് ഒരു ആട്ടിന്‍കുട്ടിയെ നോക്കിക്കൊള്ളും' (വാ. 8) എന്നായിരുന്നു. അബ്രഹാം യിസ്ഹാക്കിനെ യാഗപീഠത്തോട് ചേര്‍ത്ത് കെട്ടുന്ന ഓരോ കെട്ടിലും തന്റെ കത്തി ഉയര്‍ത്തിയ ഓരോ ഇഞ്ചിലും അവന്റെ ഉത്കണ്ഠ പെരുകിക്കൊണ്ടിരുന്നില്ലേ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു (വാ. 9-10). ദൂതന്‍ അവനെ തടഞ്ഞപ്പോള്‍ അവന്‍ അനുഭവിച്ചത് എത്ര വലിയ ആശ്വാസമായിരുന്നു (വാ. 11-12). ദൈവം യാഗമൃഗത്തെ, മുള്‍പ്പടര്‍പ്പില്‍ കുരങ്ങിക്കിടന്ന ഒരു ആട്ടുകൊറ്റനെ, നല്‍കി (വാ.13). ദൈവം അബ്രഹാമിന്റെ വിശ്വാസത്തെ പരീക്ഷിച്ചു, അവന്‍ വിശ്വസ്തനെന്നു തെളിയിച്ചു. തക്കസമയത്ത്, ആ നിമിഷത്തില്‍, ദൈവം കരുതി (വാ.14).