Category  |  odb

ആബിയുടെ പ്രാര്‍ത്ഥന

ആബി ഹൈസ്‌കൂളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍, ഒരു വിമാനാപകടത്തില്‍ മാരകമായി മുറിവേറ്റ ഒരു യുവാവിനെപ്പറ്റിയുള്ള വാര്‍ത്ത അവളും അമ്മയും കേട്ടു - ആ അപകടത്തില്‍ അവന്റെ പിതാവും രണ്ടാനമ്മയും കൊല്ലപ്പെട്ടിരിക്കുന്നു. ആ വ്യക്തിയെ അവര്‍ക്കറിയില്ലെങ്കിലും ആബിയുടെ അമ്മ പറഞ്ഞു, 'അവനും അവന്റെ കുടുംബത്തിനുവേണ്ടി നാം പ്രാര്‍ത്ഥിക്കേണം,' അവരങ്ങനെ ചെയ്തു.

ചില വര്‍ഷങ്ങള്‍ക്ക് ശേഷം, ആബി തന്റെ യൂണിവേഴ്സിറ്റിയിലെ ഒരു ക്ലാസ്സിലേക്ക് നടക്കുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥി തന്റെ അരികിലുള്ള കസേരയിലേക്ക് അവളെ ക്ഷണിച്ചു. ആ വിദ്യാര്‍ത്ഥി, ആബിയും മാതാവും പ്രാര്‍ത്ഥിച്ച, വിമാനാപകട ഇരയായ ഓസ്റ്റിന്‍ ഹാച്ച് ആയിരുന്നു. താമസിയാതെ അവര്‍ സൗഹൃദത്തിലാകുകയും 2018 ല്‍ വിവാഹിതരാകുകയും ചെയ്തു.

'എന്റെ ഭാവി ഭര്‍ത്താവിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നത് എന്ന കാര്യം വിചിത്രമാണ്' അവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് ഒരു അഭിമുഖത്തില്‍ ആബി പറഞ്ഞു. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സമയമെടുക്കാതെ നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും നമ്മോടടുത്ത ആളുകള്‍ക്കായും പരിമിതപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാല്‍ എഫെസൊസിലെ ക്രിസ്ത്യാനികള്‍ക്കെഴുതുമ്പോള്‍ പൗലൊസ് അവരോട് പറഞ്ഞത് 'സകല പ്രാര്‍ത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ത്ഥിച്ചും അതിനായി
ജാഗരിച്ചും കൊണ്ടു, സകല വിശുദ്ധന്‍മാര്‍ക്കും എനിക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പൂര്‍ണ്ണസ്ഥിരത കാണിപ്പിന്‍' എന്നാണ് (എഫെസ്യര്‍ 6:18). 1 തിമൊഥെയൊസ് 2:1 ല്‍ അധികാരികള്‍ ഉള്‍പ്പെടെ ' സകല മനുഷ്യര്‍ക്കും' വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മോട് പറയുന്നു.

മറ്റുള്ളവര്‍ക്കുവേണ്ടി, നമുക്ക് പ്രാര്‍ത്ഥിക്കാം - നമുക്ക് പരിചയമില്ലാത്തവര്‍ക്ക് വേണ്ടി പോലും. അത് 'തമ്മില്‍ തമ്മില്‍ ഭാരങ്ങള്‍ ചുമക്കുന്നതിന്' ഉള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് (ഗലാത്യര്‍ 6:2).

പിന്നുകള്‍ തട്ടിയിടുക

എന്റെ സ്‌നേഹിത എറിന്റെ കൈത്തണ്ടയില്‍, പിന്നുകളെ തട്ടിവീഴ്ത്തുന്ന പന്തിന്റെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത് എന്നില്‍ കൗതുകമുണര്‍ത്തി. സാറാ ഗ്രോവ്സിന്റെ 'സെറ്റിംഗ് അപ് ദി പിന്‍സ്' എന്ന ഗാനം ശ്രവിച്ചതിനെത്തുടര്‍ന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എറിന്‍ ഈ അതുല്യ ടാറ്റൂ അണിഞ്ഞത്. വല്ലവര്‍ക്കും എറിഞ്ഞു വീഴ്ത്താനായി വീണ്ടും വീണ്ടും കൈകൊണ്ട് പിന്നുകള്‍ ഉറപ്പിക്കുന്നതുപോലെയുള്ള അര്‍ത്ഥ ശൂന്യമെന്ന് തോന്നുന്ന ആവര്‍ത്തിച്ചുള്ള പ്രതിദിന ജോലികളില്‍ സന്തോഷം കണ്ടെത്താന്‍ ബുദ്ധിപൂര്‍വ്വമായ ഈ വരികള്‍ ശ്രോതാക്കളെ ഉത്സാഹിപ്പിക്കുന്നു.

തുണി കഴുകല്‍, പാചകം, പുല്‍ത്തകിടി വെട്ടല്‍ എന്നിങ്ങനെ ജീവിതത്തില്‍ നിറയെ ജോലികളാണ് - ഒരിക്കല്‍ പൂര്‍ത്തിയാക്കിയാലും പിന്നെയും പിന്നെയും ആവര്‍ത്തിക്കേണ്ടവ. ഇതൊരു പുതിയ പോരാട്ടമല്ല, പഴയ അസ്വസ്ഥതകളാണ്. പഴയ നിയമ ഗ്രന്ഥമായ സഭാപ്രസംഗിയിലും ഈ പോരാട്ടം കാണാം. ദൈനംദിന മനുഷ്യജീവിതത്തിലെ അന്തമില്ലാത്ത കറക്കത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി എഴുത്തുകാരന്‍ പരാതിപ്പെട്ടുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത് (1:2-3). 'ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തു കഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു' (വാ.9) എന്നതിനാല്‍ അവ അര്‍ത്ഥശൂന്യമാകുന്നു.

എങ്കിലും, എന്റെ സ്‌നേഹിതയെപ്പോലെ, എഴുത്തുകാരനും 'നാം ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകള്‍ പ്രമാണിക്കുമ്പോള്‍' (12:13) നമ്മുടെ ആത്യന്തിക സാക്ഷാത്ക്കാരം സംഭവിക്കും എന്ന് ഓര്‍മ്മിച്ചുകൊണ്ട് സന്തോഷവും അര്‍ത്ഥവും കണ്ടെത്തുവാന്‍ കഴിഞ്ഞു. ജീവിതത്തിലെ സാധാരണവും മുഷിപ്പനെന്നു തോന്നുന്നതുമായ കാര്യങ്ങളും ദൈവം വിലമതിക്കുകയും നമ്മുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും (വാ.14) എന്നറിയുന്നത് നമുക്കാശ്വസമാണ്.

നിങ്ങള്‍ തുടര്‍ച്ചയായി ഉറപ്പിച്ചുകൊണ്ടിരിക്കുന്ന 'പിന്നുകള്‍' എന്താണ്? ആവര്‍ത്തിക്കുന്ന ജോലികള്‍ നിങ്ങളെ ക്ഷീണിപ്പിക്കുന്ന സമയങ്ങളില്‍, ഓരോ ജോലിയും ദൈവത്തിനുള്ള സ്‌നേഹയാഗമായി സമര്‍പ്പിക്കുവാന്‍ ഒരു നിമിഷം നമുക്ക് മാറ്റി വയ്ക്കാം.

അവസരം നഷ്ടപ്പെടുത്തരുത്

'നിങ്ങളുടെ കുഞ്ഞുങ്ങളെ ചന്ദ്രനെ കാണിക്കാന്‍ ലഭിക്കുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്' അവള്‍ പറഞ്ഞു. ഞങ്ങളുടെ മധ്യവാര പ്രാര്‍ത്ഥനായോഗം തുടങ്ങും മുമ്പ് ഞങ്ങളില്‍ ഒരു സംഘം തലേരാത്രിയിലെ പൂര്‍ണ്ണ ചന്ദ്രനെക്കുറിച്ചു സംസാരിച്ചു. ചക്രവാളത്തില്‍ ഇരിക്കുന്നതുപോലെ തോന്നുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ആകര്‍ഷകമാണ്. ഞങ്ങളുടെ സംഭാഷണത്തിലെ മുതിര്‍ന്ന ശബ്ദം മിസ്സിസ് വെബ്ബറിന്റേതായിരുന്നു - ദൈവത്തിന്റെ അതിശ്രേഷ്ഠ സൃഷ്ടിയെ സ്‌നേഹിക്കുന്ന തല നരച്ച സ്ത്രീയാണ് മിസ്സിസ് വെബ്ബര്‍. ആ സമയത്ത് എനിക്കും എന്റെ ഭാര്യയ്ക്കും രണ്ടു മക്കളാണെന്നവര്‍ക്കറിയാം! അവരെ പ്രയോജനകരമായ രീതിയില്‍ വളര്‍ത്തുന്നതിന് എന്നെ സഹായിക്കാന്‍ അവര്‍ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ചന്ദ്രനെ കാണിച്ചുകൊടുക്കാന്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത്!

മിസ്സിസ് വെബ്ബര്‍ ഒരു നല്ല സങ്കീര്‍ത്തന രചയിതാവാകേണ്ടിയിരുന്നു. അവളുടെ ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണം, ആകാശ ഗോളങ്ങളെക്കുറിച്ചുള്ള ദാവീദിന്റെ വിവരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്: 'ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍ക്കുവാനുമില്ല. ... ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും
ചെല്ലുന്നു' (സങ്കീര്‍ത്തനം 19:3-4). സങ്കീര്‍ത്തനക്കാരനോ മിസ്സിസ് വെബ്ബറോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആരാധിക്കാന്‍ താല്പര്യപ്പെട്ടില്ല മറിച്ച് അവയ്ക്ക് പിന്നിലുള്ള സൃഷ്ടിപ്പിന്‍ കരങ്ങളെയാണ് അവര്‍ ആരാധിക്കാന്‍ താല്‍പ്പര്യപ്പെട്ടത്. ആകാശവും നക്ഷത്രമണ്ഡലങ്ങളും ദൈവമഹത്വത്തില്‍ കുറഞ്ഞൊന്നുമല്ല വെളിപ്പെടുത്തുന്നത് (വാ. 1).

നമുക്ക് ചുറ്റും, ദൈവമഹത്വത്തെ പ്രഖ്യാപിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നവയെ, നിന്ന് നോക്കി, ശ്രദ്ധിക്കുവാന്‍ നമുക്കും ചുറ്റുമുള്ളവരെയും - കുഞ്ഞുങ്ങളെയും കൗമാരക്കാരെയും തുടങ്ങി ജീവിതപങ്കാളിയെയും അയല്‍ക്കാരെയും വരെ - പ്രോത്സാഹിപ്പിക്കുവാന്‍ നമുക്ക് കഴിയും. അവന്റെ കൈകളുടെ പ്രവര്‍ത്തികളിലേക്ക് ശ്രദ്ധ തിരിക്കുന്നത് മുഴു പ്രദര്‍ശനത്തിന്റെയും പിന്നിലുള്ള അത്ഭുതവാനായ ദൈവത്തെ ആരാധിക്കുന്നതിലേക്ക് നയിക്കും. അവസരം ഒരു കാലത്തും നഷ്ടപ്പെടുത്തരുത്.

മരുഭൂമിയില്‍ പൂത്തുലയുക

മൊജാവ് മരുഭൂമിയില്‍ എല്ലാ മരുഭൂമികളിലും കാണപ്പെടുന്ന മണല്‍ക്കുന്നുകളും വരണ്ട ഗര്‍ത്തങ്ങളും പെട്ടിക്കുന്നുകളും പര്‍വ്വതങ്ങളും കാണാവുന്നതാണ്. എന്നാല്‍ അമേരിക്കന്‍ ജീവശാസ്ത്രകാരനായ എഡ്മണ്ട് ജയ്ഗര്‍, ഓരോ ഇടവിട്ടുള്ള ചില വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന സമൃദ്ധമായ മഴ നിമിത്തം, മരുഭൂമിയുടെ ഓരോ അടി മണലും അല്ലെങ്കില്‍ പാറ മണലും അക്ഷരാര്‍ത്ഥത്തില്‍ 'പുഷ്പങ്ങളുടെ പുതപ്പുകൊണ്ട് മൂടപ്പെടും' എന്നു നിരീക്ഷിച്ചു. എങ്കിലും മൊജാവ് വന്യപുഷ്പ പ്രദര്‍ശനം വാര്‍ഷിക പ്രതിഭാസമല്ല. ഉണങ്ങിയ ഭൂമി പേമാരി കൊണ്ട് കുതിര്‍ക്കപ്പെടുകയും സൂര്യനാല്‍ ചുടുപിടിക്കപ്പെടുകയും ചെയ്തു ശരിയായ സമയമാകുമ്പോള്‍ മരുഭൂമി ബഹുവര്‍ണ്ണ പുഷ്പങ്ങള്‍കൊണ്ട് മൂടപ്പെടും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.

വരണ്ട ഭൂപ്രദേശത്തും ദൈവം ജീവന്‍ ഉല്പാദിപ്പിക്കുന്ന ഈ ചിത്രം, യെശയ്യാ പ്രവാചകന്റെ വചനങ്ങളാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. സകല രാജ്യങ്ങളുടെമേലും ദൈവിക ന്യായവിധിയുടെ ദൂത് പ്രഖ്യാപിച്ചനന്തരം പ്രത്യാശയുടെ പ്രോത്സാഹജനകമായ ഒരു ദര്‍ശനം അവന്‍ പങ്കുവെച്ചു (യെശയ്യാവ് 35). ദൈവം സകലത്തെയും നേരെയാക്കുന്ന ഭാവികാലത്തെ വിവരിച്ചുകൊണ്ട്, പ്രവാചകന്‍ പറഞ്ഞു, 'മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജന പ്രദേശം ഉല്ലസിച്ചു പനിനീര്‍ പുഷ്പം പോലെ പൂക്കും' (വാ. 1). ദൈവത്തിന്റെ രക്ഷിതജനം അവന്റെ രാജ്യത്തില്‍ 'ഉല്ലാസഘോഷത്തോടെ വരും; നിത്യാനന്ദം അവരുടെ തലമേല്‍ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും' (വാ. 10) എന്നവന്‍ പ്രഖ്യാപിക്കുന്നു.

നമ്മുടെ നിത്യമായ ഭാവി ദൈവിക വാഗ്ദത്തങ്ങളാല്‍ ഉറപ്പാക്കപ്പെട്ടിരിക്കയാല്‍, ജീവിതത്തിന്റെ വരള്‍ച്ചയുടെയും പേമാരിയുടെയും കാലഘട്ടങ്ങളില്‍ നമുക്കവനില്‍ ആശ്രയിക്കാന്‍ കഴിയും. അവന്റെ സ്‌നേഹത്തില്‍ ആഴമായി വേരൂന്നി നമുക്ക് വളരാനും അവന്റെ സാദൃശ്യത്തിലേക്കു പൂത്തുലയുവാനും കഴിയും; തക്കസമയത്ത് യേശു മടങ്ങിവരികയും എല്ലാ കാര്യങ്ങളും ശരിയാക്കുകയും ചെയ്യും.

നിധി കണ്ടെത്തല്‍

ജോണും മേരിയും അവരുടെ വസ്തുവിലൂടെ അവരുടെ നായയെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, അടുത്തയിടെ പെയ്ത മഴയില്‍ മണ്ണിളകി പാതി മണ്ണിനു മുകളില്‍ കാണാവുന്ന തുരുമ്പിച്ച ഒരു പാത്രം അവരുടെ ദൃഷ്ടിയില്‍ പെട്ടു. അവരത് വീട്ടില്‍ കൊണ്ടുപോയി തുറന്നപ്പോള്‍ ഒരു നൂറ്റാണ്ട് പഴക്കമുള്ള സ്വര്‍ണ്ണ നാണയങ്ങളുടെ ഒരു ശേഖരം ലഭിച്ചു. അവര്‍ മടങ്ങിച്ചെന്ന് പരിശോധിച്ചപ്പോള്‍ ഏഴെണ്ണം കൂടി ലഭിച്ചു - എല്ലാത്തിലും കൂടി 1427 നാണയങ്ങള്‍! തുടര്‍ന്ന് മറ്റൊരു സ്ഥലത്ത് അവരത് സുരക്ഷിതമായി കുഴിച്ചിട്ടു.

ഈ നാണയ ശേഖരത്തിന് (10 ദശലക്ഷം ഡോളര്‍ വിലവരുന്ന) സാഡില്‍ റിഡ്ജ് നിധി ശേഖരം എന്ന് പേരായി. അമേരിക്കയില്‍ ഇത്തരത്തില്‍ കണ്ടെടുക്കപ്പെട്ടതിലേക്കും വലിയ നിധിശേഖരമായിരുന്നു ഇത്. ഈ കഥ യേശു പറഞ്ഞ ഒരു ഉപമയോട് അസാധാരണമാം വിധം സാദൃശ്യം പുലര്‍ത്തുന്നു - 'സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന്‍ കണ്ടു മറച്ചിട്ടു,
തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയല്‍ വാങ്ങി' (മത്തായി 13:44).

ഇത്തരം കണ്ടെത്തലുകള്‍ അപൂര്‍വ്വമാണെങ്കിലും കുഴിച്ചിട്ട നിധിയെക്കുറിച്ചുള്ള കഥകള്‍ നൂറ്റാണ്ടുകളായി മനുഷ്യ ഭാവനയെ കീഴടക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ പാപങ്ങളെ ഏറ്റു പറഞ്ഞ് അവനെ സ്വീകരിച്ച് അനുഗമിക്കുന്ന എല്ലാവര്‍ക്കും സ്വായത്തമായ ഒരു നിധിയെക്കുറിച്ചു യേശു പറയുന്നു (യോഹന്നാന്‍ 1:12).

ആ നിധിയുടെ അവസാനത്തിലേക്ക് നാമൊരിക്കലും എത്തുകയില്ല. നാം നമ്മുടെ പഴയ ജീവിതങ്ങളെ ഉപേക്ഷിച്ച് ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും തേടുമ്പോള്‍, അവന്റെ വില നാം കണ്ടെത്തും. 'ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്റെ കൃപയുടെ അത്യന്ത ധനത്തിലൂടെ' (എഫെസ്യര്‍ 2:6) സങ്കല്പാതീതമായ നിധി ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു - അവന്റെ പുത്രന്മാരും പുത്രിമാരും എന്ന നിലയില്‍ പുതുജീവന്‍, ഭൂമിയില്‍ പുതു ഉദ്ദേശ്യം, അവനോടൊപ്പം നിത്യതയില്‍ അളവറ്റ സന്തോഷം എന്നിവ.

നമുക്കു ശാന്തമാകാന്‍ കഴിയുമോ?

താന്‍ ഒത്തിരി വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് ഡാര്‍നെല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഓഫീസിലേക്കു പ്രവേശിച്ചു. തെറാപ്പിസ്റ്റ് അവന്റെ കൈ വലിക്കുകയും നീട്ടുകയും, അപകടത്തിന് ശേഷം മാസങ്ങളോളം സ്ഥാനം തെറ്റിയിരുന്ന കൈ ശരിയായ സ്ഥാനത്ത് പിടിച്ചിടുകയും ചെയ്തു. ചില നിമിഷങ്ങള്‍ കൈ അസ്വസ്ഥജനകമായ നിലയില്‍ പിടിച്ചശേഷം അവള്‍ മൃദുവായി പറഞ്ഞു, 'ശരി, ഇനി റിലാക്സ് ചെയ്യാം.'' ''തെറാപ്പിയുടെ സമയത്ത് കുറഞ്ഞപക്ഷം, അമ്പതു പ്രാവശ്യമെങ്കിലും 'ശരി, ഇനി റിലാക്സ് ചെയ്യാം' എന്ന് അവള്‍ പറഞ്ഞു' ഡാര്‍നെല്‍ പിന്നീട് പറഞ്ഞു.

ഈ വാക്കുകളെക്കുറിച്ചു ചിന്തിച്ചപ്പോള്‍, അവയെ തന്റെ ജീവിതത്തിന്റെ ഇതര കാര്യങ്ങളിലും പ്രായോഗികമാക്കാന്‍ കഴിയും എന്നു ഡാര്‍നെല്‍ മനസ്സിലാക്കി. ആകുലപ്പെടുന്നതിന് പകരം ദൈവത്തിന്റെ നന്മയിലും വിശ്വസ്തതയിലും തനിക്കു വിശ്രമിക്കാന്‍ കഴിയും.

യേശു തന്റെ മരണത്തോടു സമീപിച്ചപ്പോള്‍, ഇക്കാര്യം തന്റെ ശിഷ്യന്മാര്‍ പഠിക്കണമെന്ന് യേശു അറിഞ്ഞു. താമസിയാതെ അവര്‍ പീഡനത്തിന്റെയും യാതനകളുടെയും അവസരത്തെ നേരിടും. അവരെ ധൈര്യപ്പെടുത്തുന്നതിനായി, അവരോടുകൂടെ വസിക്കേണ്ടതിനും താന്‍ അവരെ പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിപ്പിക്കേണ്ടതിനുമായി പരിശുദ്ധാത്മാവിനെ അയച്ചുതരും എന്നവന്‍ പറഞ്ഞു (യോഹന്നാന്‍ 14:26). കൂടാതെ അവന്‍ പറഞ്ഞു, 'സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു;
... നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്' (വാ. 27).

ദൈനം ദിന ജീവിതത്തില്‍ നമ്മെ വരിഞ്ഞു മുറുക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നു എന്നും അവന്‍ തന്റെ സമാധാനം നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നും നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തില്‍ വളരുവാന്‍ നമുക്ക് കഴിയും. അവന്റെ ശക്തി നാം ആര്‍ജ്ജിക്കുമ്പോള്‍ 'ശരി, ഇനി നിനക്ക് ശാന്തമാകാം' എന്ന തെറാപ്പിസ്റ്റിന്റെ വാക്കുകളില്‍ അവന്‍ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും.

രാത്രി കാവലുകള്‍

എന്റെ കോളേജ് പഠനകാലത്ത്, വേനലവധിക്കാലങ്ങളില്‍ മനോഹരമായ കൊളറാഡോ പര്‍വ്വതത്തിലുള്ള ഒരു അതിഥി കൃഷിയിടത്തില്‍ ജോലി ചെയ്യുമായിരുന്നു. ജോലിക്കാര്‍ മാറിമാറി 'രാത്രി കാവല്‍' ജോലിക്ക് നിയമിക്കപ്പെടുമായിരുന്നു - അതിഥികള്‍ ഉറങ്ങുമ്പോള്‍ അവരുടെ സംരക്ഷണത്തിനായി, കാട്ടുതീ പടരുന്നുണ്ടോ എന്നു നോക്കുകയായിരുന്നു ആ ജോലി. ആദ്യമൊക്കെ തളര്‍ത്തുന്നതും മുഷിപ്പനുമായി തോന്നിയ ജോലി, ക്രമേണ ശാന്തമായിരിക്കാനും ചിന്തിക്കാനും ദൈവസാന്നിദ്ധ്യത്തിന്റെ മഹത്വത്തില്‍ ആശ്വാസം പ്രാപിക്കാനുമുള്ള അതുല്യ അവസരമായി മാറി.

ദാവീദ് രാജാവ്, തന്റെ കിടക്കയിലും 'രാത്രിയാമങ്ങളിലും' ദൈവസാന്നിദ്ധ്യത്തിനായി തീവ്രമായി അന്വേഷിക്കുകയും (വാ. 6) അഭിലഷിക്കുകയും ചെയ്തു (സങ്കീര്‍ത്തനം 63:1). ദാവീദ് അസ്വസ്ഥനായിരുന്നുവെന്ന് സങ്കീര്‍ത്തനത്തില്‍ നിന്നു വ്യക്തമാണ്. തന്റെ മകനായ അബ്ശാലോമിന്റെ മത്സരം നിമിത്തം തന്നെ അലട്ടിയിരുന്ന കഠിനമായ വ്യഥ സങ്കീര്‍ത്തനത്തിലെ വാക്കുകളില്‍ നിഴലിച്ചു കാണാം. എങ്കിലും രാത്രി യാമം, '[ദൈവത്തിന്റെ] ചിറകിന്‍ നിഴലില്‍' (വാ.7) - അവന്റെ ശക്തിയിലും സാന്നിധ്യത്തിലും - സഹായവും യഥാസ്ഥാപനവും കണ്ടെത്താനുള്ള അവസരമായിരുന്നു ദാവീദിന്.

ഒരുപക്ഷേ നിങ്ങള്‍ ജീവിതത്തിലെ ചില പ്രതിസന്ധികളെയോ പ്രയാസങ്ങളെയോ നേരിടുകയോ ആയിരിക്കാം; രാത്രിയാമം ഒരിക്കലും ആശ്വാസദായകമല്ലായിരിക്കാം. ഒരുപക്ഷെ നിങ്ങളുടെ സ്വന്തം 'അബ് ശാലോം' നിങ്ങളുടെ ഹൃദയത്തിനും ആത്മാവിനും ഭാരമായി തീര്‍ന്നിട്ടുണ്ടാകാം. അല്ലെങ്കില്‍ കുടുംബത്തിലെയും ജോലിയിലെയും സാമ്പത്തിക വിഷയങ്ങളിലെയും ഭാരങ്ങള്‍ നിങ്ങളെ ബാധിച്ചിരിക്കാം. അങ്ങനെയാണെങ്കില്‍, ഈ നിദ്രാവിഹീന നിമിഷങ്ങള്‍ ദൈവത്തെ വിളിച്ചപേക്ഷിക്കാനും അവനെ മുറുകെപ്പിടിക്കാനുമുള്ള അവസരങ്ങളായി കരുതുക - അവന്റെ സ്‌നേഹമസൃണ കരം നിങ്ങളെ താങ്ങുവാന്‍ അനുവദിക്കുക (വാ. 8).

ദൈവത്തിന്റെ സ്വരൂപത്തില്‍

ഒരു യുവതിക്ക് അവളുടെ മനോഹരമായ തവിട്ടു നിറമുള്ള ത്വക്ക് നിറം മങ്ങിത്തുടങ്ങിയപ്പോള്‍, തന്റെ 'വ്യക്തിത്വം' നഷ്ടപ്പെടുന്നതായി അവള്‍ ഭയപ്പെട്ടു. എന്റെ 'പാടുകള്‍' എന്നവള്‍ വിളിച്ച ഭാഗങ്ങളെ അവള്‍ കനത്ത മേക്കപ്പുകൊണ്ട് മായ്ക്കാന്‍ ശ്രമിച്ചു - അവ യഥാര്‍ത്ഥത്തില്‍ വിറ്റിലിഗോ എന്നു വിളിക്കുന്ന ഒരു അവസ്ഥയായിരുന്നു. ത്വക്കിന് നിറം കൊടുക്കുന്ന മെലാനിന്‍ എന്ന ഘടകം കുറയുമ്പോഴാണതു സംഭവിക്കുന്നത്.

എന്നാല്‍ ഒരു ദിവസം 'എന്തിന് മറയ്ക്കണം?' എന്ന് അവള്‍ തന്നോട് തന്നെ ചോദിച്ചു. സ്വയം അംഗീകരിക്കാന്‍ ദൈവിക ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് കനത്ത മേക്കപ്പ് അണിയുന്നത് അവള്‍ നിര്‍ത്തി. താമസിയാതെ അവളുടെ ആത്മവിശ്വാസത്തിന്റെ പേരില്‍ അവള്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. പിന്നീട് അവള്‍ ഒരു ആഗോള സൗന്ദര്യ സംവര്‍ദ്ധക ബ്രാന്‍ഡിന്റെ വിറ്റിലിഗോയ്‌ക്കെതിരായ ഒന്നാമത്തെ മോഡല്‍ വക്താവായി.

'അതൊരു അനുഗ്രഹമാണ്' തന്റെ വിശ്വാസവും കുടുംബവും സ്‌നേഹിതരുമായിരുന്നു തനിക്കു പ്രോത്സാഹനം നല്‍കിയതെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവള്‍ വ്യക്തമാക്കി.

ഈ സ്ത്രീയുടെ കഥ, നാമോരോരുത്തരും ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്നോര്‍ക്കുവാന്‍ നമ്മെ ക്ഷണിക്കുന്നു. 'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു: ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവനെ സൃഷ്ടിച്ചു'' (ഉല്പത്തി 1:27). പുറമെ നമ്മുടെ രൂപം എങ്ങനെയായിരുന്നാലും നാമെല്ലാവരും ദൈവത്തിന്റെ സ്വരൂപ-വാഹികളാണ്. അവന്റെ സൃഷ്ടികളായ വ്യക്തികളെന്ന നിലയില്‍, നാം അവന്റെ തേജസ്സിനെ പ്രതിഫലിപ്പിക്കുന്നു; യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ അവനെ ലോകത്തില്‍ പ്രതിനിധീകരിക്കുവാനായി നാം രൂപാന്തരപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ ത്വക്കിനെ ഇഷ്ടപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ? ഇന്ന്, കണ്ണാടിയില്‍ നോക്കി ദൈവത്തിനുവേണ്ടി പുഞ്ചിരിക്കുക. അവന്‍ തന്റെ സ്വരൂപത്തില്‍ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു.

കണ്ണാടിയിലെ വസ്തുക്കള്‍

'കൂടുതല്‍ വേഗത്തില്‍ പോയേ തീരു'' 1993 ലെ ജുറാസ്സിക്ക് പാര്‍ക്ക് സിനിമയില്‍ ജെഫ് ഗോള്‍ഡ്ബ്ലും അഭിനയിച്ച കഥാപാത്രം ഡോ. ഇയാന്‍ മാല്‍ക്കോം പറഞ്ഞു. അദ്ദേഹവും മറ്റു രണ്ടു കഥാപാത്രങ്ങളും ആക്രമിക്കാന്‍ വന്ന ടൈറാനോസറസില്‍ നിന്നു രക്ഷപെടാന്‍ ജീപ്പില്‍ പായുകയായിരുന്നു. ഡ്രൈവര്‍ റിയര്‍വ്യൂ മിററില്‍ നോക്കിയപ്പോള്‍ കണ്ടത് ആ ജീവിയുടെ പിളര്‍ന്ന വായാണ് - അതും 'കണ്ണാടിയിലെ വസ്തുക്കള്‍ അവ കാണപ്പെടുന്നതിനേക്കാള്‍ അടുത്തായിരിക്കും' എന്ന വാചകത്തിനു തൊട്ടുമുകളില്‍.

ഈ രംഗം തീവ്രതയുടെയും ക്രൂരമായ തമാശയുടെയും വിദഗ്ദ്ധമായ സംയോജനമാണ്. എങ്കിലും ചില സമയങ്ങളില്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്നുള്ള 'ഭീകര ജീവികള്‍' നമ്മെ പിന്തുടരുന്നത് ഒരിക്കലും നിര്‍ത്തുകയില്ലെന്നു തോന്നും. നാം നമ്മുടെ ജീവിതത്തിന്റെ 'കണ്ണാടി'യില്‍ നോക്കി തെറ്റുകള്‍ അവിടെ തെളിഞ്ഞു നില്‍ക്കുന്നതായും കുറ്റബോധമോ ലജ്ജയോ കൊണ്ട് നമ്മെ വിഴുങ്ങുമെന്ന് ഭീഷണിപ്പെടുത്തുന്നതായും തോന്നും.

നമ്മെ തളര്‍ത്തികളയാനുള്ള ഭൂതകാലത്തിന്റെ ശക്തിയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് മനസ്സിലാക്കിയിരുന്നു. ക്രിസ്തുവിനെക്കൂടാതെ പൂര്‍ണ്ണതയുള്ള ജീവിതം നയിക്കാന്‍ അവന്‍ വര്‍ഷങ്ങളോളം പരിശ്രമിക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും ചെയ്തു (ഫിലിപ്പിയര്‍ 3:1-9). ഭൂതകാലത്തെക്കുറിച്ചുള്ള കുറ്റബോധത്തിന് അവനെ എളുപ്പത്തില്‍ തളര്‍ത്തുവാന്‍ കഴിയുമായിരുന്നു.

എങ്കിലും പൗലൊസ് ക്രിസ്തുവുമായുള്ള തന്റെ ബന്ധത്തില്‍ സൗന്ദര്യവും ശക്തിയും കണ്ടെത്തിയതുകൊണ്ട് തന്റെ പൂര്‍വ്വകാല ജീവിതത്തെ പൂര്‍ണ്ണമായും പുറകിലെറിഞ്ഞു (വാ. 8-9). അതവനെ, ഭയത്തോടും കുറ്റബോധത്തോടും കൂടെ പുറകോട്ടു നോക്കുന്നതിനു പകരം മുമ്പിലുള്ളതിനുവേണ്ടി ആയുവാന്‍ സഹായിച്ചു: 'ഒന്നു ഞാന്‍ ചെയ്യുന്നു; പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു'' (വാ.13-14).

ക്രിസ്തുവിലുള്ള നമ്മുടെ വീണ്ടെടുപ്പ് അവനുവേണ്ടി ജീവിക്കാന്‍ നമ്മെ സ്വതന്ത്രരാക്കി. നാം മുന്നോട്ടു യാത്ര തുടരുമ്പോള്‍ 'നമ്മുടെ കണ്ണാടിയിലെ വസ്തുക്കള്‍'' നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തരേണ്ട കാര്യം ഇനിയില്ല.

നിങ്ങള്‍ക്കായി ഇവിടെ

ലോകത്തിലെ മറ്റെല്ലാ നഗരങ്ങളിലുമെന്നപോലെ, പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലും ആളുകള്‍ ഭവനരഹിതരായവരുടെ സഹായത്തിന് അവര്‍ പാര്‍ക്കുന്നിടത്ത് എത്താറുണ്ട്. വെള്ളം കയറാത്ത ബാഗുകളിലാക്കിയ വസ്ത്രങ്ങള്‍, തെരുവില്‍ ജീവിക്കുന്നവര്‍ക്ക് എടുക്കാന്‍ പാകത്തിന് അവര്‍ കിടക്കുന്ന സ്ഥലത്തെ വേലികളില്‍ തൂക്കിയിടും. 'ഞാന്‍ കളഞ്ഞുപോയതല്ല; നിങ്ങള്‍ക്ക് തണുക്കുന്നെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്' എന്ന് ബാഗിന്റെ പുറത്ത് എഴുതിയിരിക്കും. ഈ ശ്രമം ഭവനരഹിതര്‍ക്ക് ചുടു പകരുക മാത്രമല്ല, അവരുടെ ഇടയിലെ ആവശ്യക്കാരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തിലുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.

ദരിദ്രരെ കരുതേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബൈബിള്‍ ഊന്നിപ്പറയുകയും അവരുടെ മുമ്പില്‍ 'കൈ തുറക്കാന്‍' നമ്മോട് കല്പിക്കുകയും ചെയ്യുന്നു (ആവര്‍ത്തനം 15:11). ദരിദ്രരുടെ കഷ്ടപ്പാടുകളില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കാനും നമ്മുടെ സ്രോതസുകളെ പങ്കിടാതെ മുറുകെപ്പിടിക്കാനും നാം പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും നാം എല്ലായ്‌പ്പോഴും ആവശ്യത്തിലിരിക്കുന്നവരാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയാനും 'വ്യസന ഹൃദയത്തോടെ' അല്ല (വാ. 10) ഔദാര്യ മനസോടെ അവരോട് പ്രതികരിക്കാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. ദരിദ്രര്‍ക്കു കൊടുക്കുന്നതിലൂടെ നാം സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന സമ്പത്ത് സ്വരൂപിക്കുകയാണെന്ന് യേശു പറയുന്നു (ലൂക്കൊസ് 12:33).

നമ്മുടെ ഔദാര്യത്തെ ദൈവമല്ലാതെ മറ്റാരും തിരിച്ചറിഞ്ഞു എന്നു വരില്ല. എങ്കിലും നാം സൗജന്യമായി നല്‍കുമ്പോള്‍, നാം നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമുക്കുണ്ടാകണമെന്ന് ദൈവമാഗ്രഹിക്കുന്ന സന്തോഷം നാം അനുഭവിക്കുകയും കൂടി ചെയ്യുന്നു.

കര്‍ത്താവേ, ഞങ്ങളുടെ പാതയില്‍ നീ കൊണ്ടുവരുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി തുറന്ന കണ്ണുകളും തുറന്ന കരങ്ങളും ഉള്ളവരായിരിക്കാന്‍ ഞങ്ങളെ സഹായിക്കേണമേ.