ജീവനുള്ള യാഗം
എന്‍റെ വലിയമ്മായിയ്ക്ക് പരസ്യകമ്പനിയിൽ ആവേശകരമായ ഒരു ജോലി ഉണ്ടായിരുന്നതിനാൽ ചിക്കാഗോ, ന്യൂയോർക്ക്സിറ്റി എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ, തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹം നിമിത്തം ആ ജോലി ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു. മിന്നെസോട്ടയിൽ താമസിച്ചിരുന്ന മാതാപിതാക്കൾക്ക് പരിപാലനം ആവശ്യമായിരുന്നു. അവളുടെ രണ്ടു സഹോദരന്മാരും ചെറുപ്പത്തിൽ തന്നെ, ദുരന്തപൂർണ്ണമായ സാഹചര്യത്തിലാണ് മരിച്ചത്. തന്‍റെ മാതാവിനും പിതാവിനും അവശേഷിച്ച ഏക സന്തതി അവളായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം, മാതാപിതാക്കളെ പരിപാലിക്കുകയെന്നത് അവളുടെ വിശ്വാസത്തിന്‍റെ പ്രകടനമായിരുന്നു.
അപ്പൊസ്തലനായ പൗലോസിന്‍റെ, റോമിലെ സഭയ്ക്കുള്ള ലേഖനത്തിൽ, ക്രൈസ്തവ വിശ്വാസികളെ "ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പാൻ" ആഹ്വാനം ചെയ്തിരിക്കുന്നു (റോമർ 12:1). ക്രിസ്തുവിന്‍റെ സമർപ്പണ സ്നേഹത്തെ അവർ പരസ്പരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അവർ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഭാവിച്ചുയരരുതെന്ന് അവരോട് ആവശ്യപ്പെട്ടു. (വാക്യം 3). വിയോജിപ്പുകളിലും വിഭജനങ്ങളിലും ഉൾപ്പെടുന്ന വേളകളിൽ, തങ്ങളുടെ അഹങ്കാരത്തെ മാറ്റിവെയ്ക്കണമെന്ന് അവരോടു പറഞ്ഞു കാരണം, "പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു." (വാക്യം 5). അവർ പരസ്പരം ത്യാഗപൂർണ്ണമായ സ്നേഹം പ്രകടിപ്പിക്കുമെന്ന് അവൻ വാഞ്ഛിച്ചു.
ഓരോ ദിവസവും മറ്റുള്ളവരെ സേവിക്കുവാനുള്ള അവസരം നമുക്കുണ്ട്. ഉദാഹരണത്തിന്, ആരെയെങ്കിലും നമ്മുടെ വരിയിൽ മുന്നോട്ട് പോകാൻ അനുവദിക്കാം, അല്ലെങ്കിൽ എന്‍റെ അമ്മായിയെപ്പോലെ, അസുഖമുള്ളവരെ ശുശ്രൂഷിക്കാം. അല്ലെങ്കിൽ, മറ്റൊരാൾക്ക് ഉപദേശവും നിർദ്ദേശവും നൽകുന്നതുപോലെ നമ്മുടെ അനുഭവത്തിൽ നിന്ന് പങ്കുവെക്കാം. ജീവനുള്ള യാഗമായി നമ്മെ അർപ്പിക്കുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.
ഇത് ഒരു എഴുത്തിൽ അയയ്ക്കുക
എല്ലാ നാലുവയസ്സുകാരികളെയും പോലെ, ഓടുന്നതും പാടുന്നതും നൃത്തമാടുന്നതും കളിക്കുന്നതും റൂബിയ്ക്ക് ഇഷ്ടമായിരുന്നു. എന്നാൽ കാൽമുട്ടുകളിലുള്ള വേദനയെക്കുറിച്ചു അവൾ പരാതിപ്പെടുവാൻ തുടങ്ങി. റൂബിയുടെ മാതാപിതാക്കൾ അവളെ വിവിധ പരിശോധനകൾക്കായി കൊണ്ടുപോയി. പരിശോധനാഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു --ആമാശയ അർബുദത്തിന്‍റെ നാലാംഘട്ടമാണെന്നായിരുന്നു രോഗനിർണ്ണയം. റൂബി വളരെയേറെ പ്രയാസത്തിലായി. അവളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റൂബിയുടെ ആശുപത്രി വാസം ഇഴഞ്ഞുനീങ്ങി, ക്രിസ്തുമസ് കാലത്തിലേയ്ക്കു എത്തി; വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നത് വളരെ പ്രയാസമേറിയ സമയം. കുടുംബക്കാർക്ക്, അവൾക്കുവേണ്ടി പ്രാർഥനകൾ നിറഞ്ഞ എഴുത്തുകളും പ്രോത്സാഹനങ്ങളും അയക്കുവാൻ സാധിക്കും വിധം, റൂബിയുടെ മുറിയിൽ ഒരു തപാൽപ്പെട്ടി സ്ഥാപിക്കാം എന്ന ആശയവുമായി അവളുടെ നഴ്സുമാരിൽ ഒരാൾ വന്നു. തുടർന്ന്, ഈ ആശയം ചുറ്റും വ്യാപിച്ചു; ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളും അപരിചിതരും അയയ്ക്കുന്ന എണ്ണമറ്റ എഴുത്തുകൾ എല്ലാവരെയും, വിശേഷാൽ റൂബിയേയും അത്ഭുതപ്പെടുത്തി. ലഭിച്ച ഓരോ എഴുത്തുകളും (ആകെ 100,000-ത്തിലധികം) റൂബിയ്ക്ക് വളരെയേറെ പ്രോത്സാഹനജനകമായിരുന്നു, ഒടുവിൽ അവൾ വീട്ടിലേക്കു പോയി.
പൌലോസ് കൊലോസ്യയിലെ ആളുകൾക്കെഴുതിയ ലേഖനം കൃത്യമായും ഇതിനു സമാനമായതായിരുന്നു- ഒരു കത്ത് (കൊലോസ്യർ 1:2). ഒരു താളിൽ രേഖപ്പെടുത്തപ്പെട്ട വാക്കുകൾ; നിലയ്ക്കാത്ത ഫലസമൃദ്ധി, അറിവ്, ശക്തി, സഹിഷ്ണുത, ക്ഷമ എന്നിവയ്ക്കാവശ്യമായ പ്രത്യാശ പകരുന്നതായിരുന്നു. (വാക്യം 10-11). കൊലോസ്സ്യയിലെ വിശ്വസ്തന്മാർക്ക് ഈ നല്ല മരുന്ന് ലഭിക്കുന്നതിന്‍റെ അളവ് എത്രയാണെന്നു നിങ്ങൾക്ക് ഊഹിക്കുവാനാകുമോ? ആരെങ്കിലും തങ്ങൾക്കുവേണ്ടി നിരന്തരമായി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു എന്ന അറിവ് അവരെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ ബലം നല്കി.
നമ്മുടെ പ്രോത്സാഹനത്തിന്‍റെ വാക്കുകൾ ആവശ്യത്തിലിരിക്കുന്ന പലർക്കും ആവേശകരമാം വിധം പ്രയോജനപ്പെട്ടേക്കാം.
അവയെ മാറ്റിവെച്ച് മുന്നോട്ടു നീങ്ങുക
ഒരു റേഡിയോ പ്രക്ഷേപണ സുഹൃത്ത് ഒരിക്കൽ എനിക്ക് നൽകിയ ചില ബുദ്ധിപരമായ നിർദ്ദേശങ്ങൾ ഞാൻ ഓർക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ജോലിയുടെ പ്രാരംഭകാലത്ത്, വിമർശനത്തേയും പ്രശംസയേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ എന്‍റെ സുഹൃത്ത് വിഷമിച്ചപ്പോൾ, ഇവ രണ്ടും മാറ്റിവയ്ക്കുവാൻ ദൈവം പ്രേരിപ്പിക്കുന്നതായാണ് അദ്ദേഹത്തിനു തോന്നിയത്. അയാൾ ഹൃദയത്തിൽ സംഗ്രഹിച്ചതിന്‍റെ അന്തഃസത്ത എന്താണ്? വിമർശനത്തിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത്ര പഠിക്കുകയും, പ്രശംസയെ അംഗീകരിക്കുകയും ചെയ്യുക. അതിനുശേഷം ഇവ രണ്ടും മാറ്റിവെച്ച് ദൈവകൃപയിലും ശക്തിയിലും താഴ്മയോടെ മുന്നേറുക.
വിമർശനവും പ്രശംസയും, നമ്മിൽ ശക്തമായ വികാരങ്ങളെ ഇളക്കിവിടുന്നു. അവയെ ശ്രദ്ധിക്കാതിരുന്നാൽ ഒന്നുകിൽ അത് സ്വയം വെറുപ്പിലേയ്ക്കോ അല്ലെങ്കിൽ അമിതമായി ഊതിവീർപ്പിച്ച അഹംഭാവത്തിലേയ്ക്കോ നയിക്കാം. പ്രോത്സാഹനത്തിന്‍റെയും ജ്ഞാനപൂർവ്വമായ ബുദ്ധിയുപദേശത്തിന്‍റെയും പ്രയോജനങ്ങൾ നാം സദൃശവാക്യങ്ങളിൽ വായിക്കുന്നു: "നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. രക്ഷാബോധത്തെ ശ്രദ്ധിക്കുന്നവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കുന്നു. പ്രബോധനം ത്യജിക്കുന്നവൻ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു" (15:30-32).
നാം ശാസന ലഭിക്കുന്ന ഭാഗത്താണെങ്കിൽ, മൂർച്ച കൂട്ടുന്നതിനായി അത് നമുക്ക് തെരഞ്ഞെടുക്കാം. സദൃശവാക്യങ്ങൾ ഇപ്രകാരം പ്രസ്താവിക്കുന്നു: "ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും." (വാക്യം 31). നാം പ്രശംസകളുടെ വാക്കുകളാൽ അനുഗ്രഹിക്കപ്പെട്ടവരാണെങ്കിൽ, ഉൻമേഷം പ്രാപിച്ചവരായും നന്ദിയുള്ളവരായും നമ്മൾ നിറയേണം. നാം താഴ്മയോടെ ദൈവത്തോടൊപ്പം നടക്കുമ്പോൾ, വിമർശനത്തിൽ നിന്നും പ്രശംസയിൽനിന്നും പഠിക്കുവാനും, അവയെ മാറ്റിവെയ്ക്കുവാനും, അവനിൽ മുന്നോട്ട് ഗമിക്കുവാനും, അവന് നമ്മെ സഹായിക്കുവാൻ സാധിക്കും (വാക്യം 33).
പ്രാർത്ഥനയും വളർച്ചയും
എന്‍റെ സുഹൃത്ത് ഡേവിഡിന്‍റെ ഭാര്യയ്ക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചപ്പോൾ, അത് അവന്‍റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവനെ കയ്പേറിയവനാക്കിത്തീർത്തു. അവളെ പരിചരിക്കേണ്ടതിനായി അവന് നേരത്തേ തന്നെ വിരമിക്കേണ്ടതായി വന്നു. രോഗം മൂർച്ഛിച്ചു വരുന്തോറും, അവൾക്ക് കൂടുതൽ ശ്രദ്ധ അനിവാര്യമായിരുന്നു.
"ഞാൻ ദൈവത്തോട് വളരെയധികം രോഷാകുലനായിരുന്നു" എന്ന് അവൻ എന്നോട് പറഞ്ഞു. "എന്നാൽ ഞാൻ അതിനായി കൂടുതൽ പ്രാർത്ഥിക്കുന്തോറും, ദൈവം കൂടുതലായി എന്‍റെ ഹൃദയം എനിക്കു കാണിച്ചു തന്നു. എന്‍റെ വിവാഹജീവിതത്തിൽ ഞാൻ വളരെയേറെ സ്വാർത്ഥത പുലർത്തിയിരുന്നു". ഇത് ഏറ്റു പറയുമ്പോൾ അദ്ദേഹത്തിന്‍റെ കണ്ണുനീർ ഉറവപോലെ ഒഴുകി. "അവൾ രോഗിയായിട്ട് പത്തുവർഷമായി, പക്ഷേ കാര്യങ്ങൾ വ്യത്യസ്തമായി കാണുവാൻ, ദൈവം എന്നെ സഹായിച്ചു. ഇപ്പോൾ എല്ലാ കാര്യങ്ങളും അവളോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലും, യേശുവിനു വേണ്ടിയും ഞാൻ ചെയ്യുന്നു. അവൾക്കു വേണ്ടി കരുതുന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറിയിരിക്കുന്നു."
ചിലപ്പോഴൊക്കെ, ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തന്നുകൊണ്ടായിരിക്കില്ല പ്രത്യുത, മാറ്റം വരുത്തുവാൻ നമ്മെ ആഹ്വാനം ചെയ്തുകൊണ്ടാണ്. ദുഷ്ട പട്ടണമായ നീനെവേയെ ദൈവം നശിപ്പിക്കാതെ വിട്ടതുകണ്ട് യോനാ പ്രവാചകൻ കോപിച്ചപ്പോൾ, ദൈവം, തനിക്ക് സൂര്യന്‍റെ ചൂടിൽ നിന്നും തണൽ ലഭ്യമാക്കുന്നതിനായി ഒരു ചെടി മുളപ്പിച്ചു നൽകി (യോനാ 4:6). തുടർന്ന് അവൻ അതിനെ ഉണക്കിക്കളഞ്ഞു. യോനാ പരാതിപ്പെട്ടപ്പോൾ, "ഈ ചെടിയെക്കുറിച്ചു നീ ക്ഷോഭിക്കുന്നത് ഉചിതമാണോ?" (വാക്യം 7-9) എന്ന് ദൈവം ഉത്തരം പറഞ്ഞു. യോനാ, തന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നതിനും മനസ്സലിവ് കാണിക്കുന്നതിനും ദൈവം അവനെ വെല്ലുവിളിച്ചു.
നാം പഠിക്കുവാനും വളരുവാനും നമ്മെ സഹായിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകളെ, ചില അവസരങ്ങളിൽ ദൈവം, അവിചാരിതമാം വിധത്തിൽ ഉപയോഗപ്പെടുത്തുന്നു. തുറന്ന ഹൃദയത്തോടെ അത് നമുക്ക് സ്വാഗതം ചെയ്യുവാൻ കഴിയുന്നത് ഒരു മാറ്റമാണ്, കാരണം, അവന്‍റെ സ്നേഹത്താൽ നമ്മെ രൂപാന്തരപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നു.
പ്രോത്സാഹനത്തിന്‍റെ പരിതഃസ്ഥിതി
ഞങ്ങളുടെ ഭവനത്തിനടുത്തുള്ള ഫിറ്റ്നെസ് സെന്‍റെർ സന്ദർശിക്കുന്ന ഓരോ തവണയും ഞാൻ ഉന്മേഷവാനായിത്തീർന്നു. ആ തിരക്കുള്ള സ്ഥലത്ത്, തങ്ങളുടെ ശാരീരികാരോഗ്യവും ശക്തിയും മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ആളുകളാൽ ഞാൻ ചുറ്റപ്പെട്ടിരിക്കുന്നു. പരസ്പരം വിധിക്കരുതെന്ന് അവിടെ പതിച്ചിരിക്കുന്ന സൂചകങ്ങൾ ഓർമ്മിപ്പിക്കുന്നു എങ്കിലും, മറ്റുള്ളവരുടെ ഗുണകരമായ ആരോഗ്യ പരിപാലന പ്രയത്നങ്ങൾക്കു സഹായം പ്രകടമാക്കുന്ന വാക്കുകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും സ്വാഗതാർഹമായിരുന്നു.
ജീവിതത്തിന്‍റെ ആത്മീയ മണ്ഡലങ്ങളിൽ കാര്യങ്ങൾ എങ്ങനെ കാണപ്പെടണം എന്നതിന്‍റെ എത്ര മഹത്തായ ചിത്രമാണത്! ആത്മീകമായി ഒരു നല്ല ആകാരം ഉണ്ടാക്കിയെടുക്കുവാൻ ഉദ്യമിക്കുന്ന അഥവാ ആത്മീകമായി വളരുവാൻ ആഗ്രഹിക്കുന്ന നമ്മിൽ ചിലർക്ക് ചിലസമയങ്ങളിൽ – യേശുവിനോടൊപ്പം ഉള്ള നമ്മുടെ നടപ്പിൽ പക്വത കൈവരിക്കുന്നതിനാൽ - മറ്റൊരാളെപ്പോലെ, നാം ആത്മീകമായി അനുയോജ്യരല്ലാത്തതുകൊണ്ട് ഇതുമായി ബന്ധമുള്ളവരല്ല എന്ന തോന്നൽ ഉണ്ടാകുന്നു.
"നിങ്ങൾ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മീക വർദ്ധന വരുത്തിയും പോരുവിൻ" (1 തെസ്സ. 5:11) എന്ന ഈ ഹ്രസ്വവും വ്യക്തവുമായ നിർദ്ദേശം പൗലോസ് നമുക്കു നല്കി. റോമിലെ വിശ്വാസികൾക്ക് അവൻ ഇപ്രകാരം എഴുതി: "നമ്മിൽ ഓരോരുത്തൻ കൂട്ടൂകാരനെ നന്മയ്ക്കായിട്ടു ആത്മീക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം" (റോമർ 15:2). നമ്മുടെ പിതാവ് നമ്മോടു വളരെ സ്നേഹമുള്ള കൃപാലുവായതിനാൽ, പ്രോത്സാഹന വാക്കുകളാലും പ്രവൃത്തികളാലും, നമുക്ക് മറ്റുള്ളവരോട് ദൈവീക കാരുണ്യത്തെ പ്രദർശിപ്പിക്കാം.
നാം "അന്യോന്യം അംഗീകരിക്കു"ന്നതുപോലെ (വാക്യം 7) നമുക്ക് നമ്മുടെ ആത്മീയ വളർച്ചയെ ദൈവത്തിൽ -പരിശുദ്ധാത്മ പ്രവൃത്തിയിൽ- ഭരമേൽപ്പിക്കാം. ദിവസേന നാം അവനെ അനുഗമിക്കുവാൻ ശ്രമിക്കുമ്പോൾ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരൻമാരും സഹോദരിമാരും തങ്ങളുടെ വിശ്വാസത്തിൽ വളരുവാൻ ആഗ്രഹിക്കുന്നതിനാൽ, ഒരു പ്രോത്സാഹന അന്തരീക്ഷം സംജാതമാക്കുവാൻ നമുക്കു ശ്രമിക്കാം.
കാരുണ്യ പ്രവൃത്തികൾ
ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എന്‍റെ അമ്മ എന്നോട് പറഞ്ഞു: "എസ്റ്ററ, നമ്മുടെ സുഹൃത്ത് ഹെലനിൽ നിന്ന് നിനക്ക് ഒരു സമ്മാനം കിട്ടിയിട്ടുണ്ട്!" വളർന്നു വന്ന കാലയളവിൽ അധികം സമ്മാനങ്ങൾ ലഭിച്ചിരുന്നില്ല, അതിനാൽ ഇപ്രകാരം ഒരു സമ്മാനം തപാലിൽ ലഭിക്കുന്നത് ഒരു രണ്ടാം ക്രിസ്തുമസ് പോലെയായിരുന്നു. ഈ വിലപ്പെട്ട സ്ത്രീയിലൂടെ ഞാൻ ദൈവത്താൽ സ്നേഹിക്കപ്പെട്ടതായും, സ്മരിക്കപ്പെട്ടതായും, വിലമതിക്കപ്പെട്ടതായും എനിക്ക് തോന്നിയിരുന്നു.
തബീഥ (ദോർക്കാസ്) ഉണ്ടാക്കിയിരുന്ന വസ്ത്രങ്ങൾ ലഭിച്ച ദരിദ്രയായ വിധവകൾക്കും ഇതേ തോന്നൽ തന്നെ ഉണ്ടായിരുന്നിരിക്കണം. യോപ്പയിൽ ജീവിച്ചിരുന്ന അവൾ യേശുവിന്‍റെ ശിഷ്യയായിരുന്നു. അവൾ തന്‍റെ സൽപ്രവൃത്തികൾ നിമിത്തം സമൂഹത്തിൽ വളരെ പ്രസിദ്ധയായിരുന്നു. അവൾ “എല്ലായ്പോഴും നന്മ പ്രവർത്തിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുമായിരുന്നു” (അപ്പോ. അപ്പോ 9:36). പിന്നീട് അവൾ രോഗ ബാധിതയായി മരിച്ചുപോയി. അക്കാലത്ത് പത്രോസ് അടുത്തുള്ള ഒരു പട്ടണത്തെ സന്ദർശിക്കുകയായിരുന്നു. അതിനാൽ രണ്ടുപേർ അവനെ അനുഗമിച്ചു. അവർ യോപ്പയിലേക്കു വരുവാൻ അവനോട് അപേക്ഷിച്ചു.
പത്രോസ് എത്തിയപ്പോൾ, തബീഥ സഹായിച്ചിരുന്ന വിധവകൾ അവളുടെ സൽപ്രവൃത്തികളുടെ തെളിവുകളായ "കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും" (വാക്യം.39) അവനെ കാണിച്ചു. പത്രോസിനോട് ഇടപെടുവാൻ അവർ ആവശ്യപ്പെട്ടുവോ എന്നു നമുക്കുക്കറിഞ്ഞുകൂടാ. എന്നാൽ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാൽ പത്രോസ് പ്രാർഥിച്ചു; ദൈവം അവളെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു! "ഇതു യോപ്പയിലെങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു" (വാക്യം 42), ഇതായിരുന്നു ദൈവീക കരുണയുടെ അനന്തരഫലം.
നമുക്കു ചുറ്റുമുള്ളവരോട് നമ്മൾ ദയ കാണിക്കുമ്പോൾ, അവർ ദൈവത്തിങ്കലേയ്ക്കു തിരിയുകയും, ദൈവത്താൽ സ്വയം വിലമതിക്കപ്പെടുകയും ചെയ്യുന്നു.
കൃപയിൽ നിമഗ്നമാകുക
അവസാനം, 1964 ജനുവരി 8 ന്, പതിനേഴു വയസ്സുകാരനായ റാൻഡി ഗാർഡ്നർ, താൻ 11 ദിവസങ്ങളും ഇരുപത്തഞ്ചു മിനിറ്റുകളും ചെയ്യാതിരുന്ന ഒരു കാര്യം ചെയ്തു: അവൻ ഉറങ്ങുവാൻ തീരുമാനിച്ചു. ഒരു മനുഷ്യന് എത്ര കാലം ഉറങ്ങാതിരിക്കാമെന്ന ഗിന്നസ് ബുക്ക് ലോക റെക്കോർഡ് നേടിയെടുക്കണമെന്ന് അവൻ ആഗ്രഹിച്ചു. ശീതള പാനീയങ്ങൾ കുടിച്ചും, ബാസ്കറ്റ്ബോൾ കോർട്ടിൽ അടിച്ചും, പന്തെറിഞ്ഞും ഗാർഡ്നർ ഒന്നര ആഴ്ച ഉറക്കത്തെ തടഞ്ഞുനിർത്തി. അവസാനം, തളർന്നു വീഴുന്നതിനു മുമ്പെ അയാളുടെ സ്വാദുവേദനം, വാസന, കേൾവിശക്തി എന്നിവ പ്രവർത്തനക്ഷമമല്ലാതെയായി. ദശാബ്ദങ്ങൾക്കുശേഷം, ഗാർഡനർ നിദ്രാവിഹീനത അനുഭവിച്ചു. റെക്കോർഡ് സ്ഥാപിച്ചതു പോലെ മറ്റൊരു സുവ്യക്തമായ വസ്തുതയും അവൻ സ്ഥിരീകരിച്ചു: ഉറക്കം അനിവാര്യമായ ഒന്നാണ്.
നമ്മിൽ പലരും മാന്യമായൊരു രാത്രിവിശ്രമം ആസ്വദിക്കുവാൻ പോരാടുന്നു. മനഃപൂർവ്വം മാറിനിന്ന ഗാർഡ്നറെപ്പോലെയല്ലാതെ, നമുക്ക് മറ്റനേകം കാരണങ്ങളാൽ ഉറക്കമില്ലായ്മ അനുഭവപ്പെടാറുണ്ട്- പർവതാരോഹക സമമായ ആവലാതികൾ, പൂർത്തീകരിക്കുവാൻ ഉള്ളതിനെക്കുറിച്ചുള്ള ഭയം, മറ്റുള്ളവരുടെ പ്രതീക്ഷകളെക്കുറിച്ചുള്ള ഭയം, ഒരു ഉന്മത്തമായ വേഗത്തിൽ ജീവിക്കുന്നതിന്‍റെ ക്ലേശങ്ങൾ. ചിലപ്പോൾ ഭയത്തെ അകറ്റി വിശ്രമിക്കാൻ കഴിയുന്നത് വളരെ കഠിനമായ ഒരു കാര്യമാണ്.
സങ്കീർത്തനക്കാരൻ പറയുന്നത് "യഹോവ ഭവനം പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു” (സങ്കീർത്തനം 127:1). നമുക്കാവശ്യമായത് ദൈവം നൽകുന്നില്ലെങ്കിൽ നമ്മുടെ "അദ്ധ്വാനശീലവും" കഠിനാധ്വാനവും ഉപയോഗശൂന്യമാണ്. ദൈവം നമുക്ക് ആവശ്യമുള്ളതു നൽകുന്നതിനാൽ നന്ദി. "തന്‍റെ പ്രിയനോ അവൻ ഉറക്കം നൽകുന്നു" (വാക്യം 2). ദൈവസ്നേഹം നമുക്കെല്ലാവരിലേക്കും നീട്ടപ്പെട്ടിരിക്കുന്നു. നമ്മുടെ ഉത്കണ്ഠകളെ അവനു വിട്ടുകൊടുത്ത് അവന്‍റെ വിശ്രമത്തിലും കൃപയിലും നിമഗ്നരാകുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു.
പശ്ചാത്തലത്തിനു പുറത്ത്
വിമാനത്തിൽ കയറുന്നതിനുള്ള വരിയിൽ ഞാൻ നിൽക്കവേ, ആരോ ഒരാൾ എന്‍റെ തോളിൽ തട്ടി. ഞാൻ തിരിഞ്ഞപ്പോൾ എനിക്ക്, ഊഷ്മളമായ അഭിവാദ്യം ലഭിച്ചു. "എലീസാ! നീ എന്നെ ഓർമ്മിക്കുന്നുണ്ടോ? ഞാൻ ജോവാൻ ആകുന്നു! അപ്പോൾ എന്‍റെ മനസ്സിൽ എനിക്കറിയാവുന്ന എല്ലാ "ജോവാനെ"ക്കുറിച്ചും ഞാൻ തിരഞ്ഞു കൊണ്ടിരുന്നു. "ജോവാനെ” എനിക്ക് അറിയാം, എന്നാൽ അവളെ കൃത്യമായി ഓർത്തെടുക്കുവാൻ എനിക്കു കഴിഞ്ഞില്ല. അവൾ എന്‍റെ മുൻ അയൽവാസിയായിരുന്നുവോ? മുൻകാല സഹപ്രവർത്തകയായിരുന്നുവോ? ഓ പ്രിയേ . . . എനിക്കറിയില്ല.
എന്‍റെ സംഘര്‍ഷം മനസിലാക്കിയ ജോവാൻ പ്രതികരിച്ചു, "എലിസാ, നമുക്കു ഹൈസ്കൂളിൽ വച്ച് പരസ്പരം അറിയാം." ഒരു ഓർമ്മ ഉണർന്നുവന്നു: വെള്ളിയാഴ്ച രാത്രിയിലെ ഫുട്ബോൾ ഗെയിമുകളിൽ, കാണികളുടെ ഇടയിൽനിന്ന് ഉത്സാഹം പകർന്നിരുന്നു. സന്ദർഭം വ്യക്തമായിക്കഴിഞ്ഞപ്പോൾ, ഞാൻ ജോവാനെ തിരിച്ചറിഞ്ഞു.
യേശുവിന്‍റെ മരണശേഷം, മഗ്ദലനക്കാരി മറിയ അതിരാവിലെ കല്ലറയ്ക്കൽ പോയപ്പോൾ, അവിടെ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതും, അവന്‍റെ ശരീരം അപ്രത്യക്ഷമായതും അവൾ കണ്ടു. (യോഹ 20:1-2). അവൾ പത്രോസിനെയും യോഹന്നാനെയും അറിയിക്കുവാനായി ഓടുകയും അവർ അവളോടൊപ്പം മടങ്ങി വന്നു ഒഴിഞ്ഞ കല്ലറ കാണുകയും ചെയ്തു (വാക്യം 3-10). എന്നാൽ മറിയ തന്‍റെ ദുഃഖത്തിൽ അവിടെ പുറത്തു തന്നെ നിന്നു (വാക്യം 11). യേശു അവിടെ പ്രത്യക്ഷപ്പെട്ടപ്പോൾ, "അവൻ യേശു ആണെന്ന് അവൾക്കു മനസ്സിലായില്ല" (വാക്യം 14). അവൻ തോട്ടക്കാരനാണെന്ന് അവൾ കരുതി (വാക്യം 15).
അവൾക്ക് യേശുവിനെ തിരിച്ചറിയുവാൻ സാധിക്കാതിരുന്നതെന്തു കൊണ്ടാണ്? അവനെ തിരിച്ചറിയുവാൻ പ്രയാസമുളവാകും വിധം അവന്‍റെ പുനരുത്ഥാന ശരീരത്തിന് മാറ്റം വന്നിരുന്നുവോ? അവളുടെ ദുഃഖം, അവന്‍റെ സ്വത്വത്തെ അവളുടെ കണ്ണിൽ നിന്നു മറച്ചിരുന്നുവോ? അല്ലെങ്കിൽ, ഒരുപക്ഷേ, എന്നെപ്പോലെ, യേശുവും “പശ്ചാത്തലത്തിനു പുറത്തു”നിന്നായിരുന്നോ? കാരണം, കല്ലറയിൽ മരിച്ചു കിടക്കേണ്ടതിനു പകരം യേശു ജീവനോടെ തോട്ടത്തിൽ നിന്നതുകൊണ്ടാണോ അവൾക്ക് അവനെ. തിരിച്ചറിയുവാൻ കഴിയാതിരുന്നത്?
യേശു നമ്മുടെ ദിനങ്ങളിലേയ്ക്ക് വരുമ്പോൾ, നാം യേശുവിനെ വിട്ടു പോകുവാനിടയുണ്ടോ? – നമ്മുടെ പ്രാർഥനാ വേളയിൽ അല്ലെങ്കിൽ ബൈബിൾ വായനയിൽ, അല്ലെങ്കിൽ ഹൃദയത്തിൽ മന്ത്രിക്കുമ്പോൾ?
പോരാട്ടം
പീരങ്കിപ്പട്ടാളത്തിന്‍റെ വെടിക്കോപ്പുകൾ ഭൂമി-വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍റെ ചുറ്റും പതിച്ചപ്പോൾ, ആ യൌവനക്കാരനായ പട്ടാളക്കാരൻ ഭക്തിയോടെ ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവേ, നീ എന്നെ ഇതിലൂടെ വീണ്ടെടുത്താൽ, ഞാൻ പങ്കെടുക്കണമെന്ന് എന്‍റെ അമ്മ ആഗ്രഹിച്ച ബൈബിൾ കോളേജിലേക്ക് ഞാൻ പോയ്ക്കൊള്ളാം”. ദൈവം തന്‍റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥനയെ ആദരിച്ചു. എന്‍റെ പിതാവ് രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച് മൂഡി ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുകയും, അദ്ദേഹത്തിന്‍റെ ജീവിതം ശുശ്രൂഷയ്ക്കായി വേർതിരിക്കുകയും ചെയ്തു.
മറ്റൊരു യോദ്ധാവ്, അദ്ദേഹത്തെ ദൈവത്തോട് അടുപ്പിക്കുന്ന വേറൊരു തരത്തിലുള്ള പ്രതിസന്ധി നേരിട്ടു. പക്ഷേ, പോരാട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറിയപ്പോൾ അദ്ദേഹത്തിന്‍റെ പ്രശ്നങ്ങൾ വർദ്ധിച്ചുവന്നു. ദാവീദിന്‍റെ സൈന്യം അമ്മോന്യരെ നേരിട്ടപ്പോൾ, ദാവീദ് തന്‍റെ കൊട്ടാരത്തിൽ മറ്റൊരു പുരുഷന്‍റെ ഭാര്യയെ ഒന്നിലധികം പ്രാവശ്യം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. (2 ശമൂവേൽ 11 കാണുക). സങ്കീർത്തനം 39-ൽ, അനന്തര ഫലമായുണ്ടായ ഭയാനകമായ പാപത്തിൽ നിന്നുള്ള പുനരുദ്ധാരണത്തിന്‍റെ വേദനാജനകമായ പ്രക്രിയ ദാവീദ്, വിവരിക്കുന്നു. "എന്‍റെ സങ്കടം പൊങ്ങി വന്നു”. അവൻ ഇപ്രകാരം എഴുതിയിരിക്കുന്നു, “ഞാൻ അതിനെക്കുറിച്ചു ചിന്തിക്കുന്തോറും, എന്‍റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു” (വാക്യം 2-3).
ദാവീദിന്‍റെ തകർന്നിരിക്കുന്ന ആത്മാവ് ഇപ്രകാരം പ്രതികരിക്കുവാൻ ഇടയാക്കി: "യഹോവേ, എന്‍റെ അവസാനത്തെയും എന്‍റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമെ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ" (വാക്യം 4). തന്‍റെ പുതുക്കിയ ഏകാഗ്രതയുടെ മദ്ധ്യത്തിലും ദാവീദ് നിരാശനായില്ല. അദ്ദേഹത്തിന് പോകുവാൻ മറ്റൊരിടം ഇല്ലായിരുന്നു. എന്നാൽ കർത്താവേ, ഞാൻ എതിന്നായ് കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു" (വാക്യം 7). ദാവീദ് ഈ വ്യക്തിഗത പോരാട്ടത്തെ അതിജീവിക്കുകയും ദൈവത്തെ സേവിക്കുന്നതിനായി മുന്നോട്ടു പോകുകയും ചെയ്യും.
നമ്മുടെ പ്രാർഥനയുടെ കേന്ദ്രബിന്ദുപോലെ സുപ്രധാനമല്ല നമ്മുടെ പ്രാർത്ഥന ജീവിതത്തെ പ്രചോദിപ്പിക്കുന്ന വസ്തുത. ദൈവം നമ്മുടെ പ്രത്യാശയുടെ ഉറവിടമാണ്. നാം അവനോടൊപ്പം നമ്മുടെ ഹൃദയം പങ്കുവെക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
ദൈവത്താൽ കാണപ്പെടുക
എന്‍റെ ആദ്യ ജോടി കണ്ണടകൾ സുദൃഢമായ ലോകത്തിലേക്ക് എന്‍റെ കണ്ണുകൾ തുറന്നു. ഞാൻ ഹൃസ്വദൃഷ്ടിയുള്ളവനാണ്, അതായത് അടുത്തുള്ള വസ്തുക്കൾ വളരെ വ്യക്തവും നിർവചനീയവുമാണ്. എന്‍റെ കണ്ണട ഇല്ലാതെ, ഒരു മുറിയിലുള്ള വസ്തുക്കളോ അല്ലെങ്കിൽ ദൂരത്തുള്ളവയോ അവ്യക്തമായി കാണുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ, എന്‍റെ ആദ്യ ജോഡി കണ്ണടയിലൂടെ, ബ്ലാക്ക്ബോർഡുകളിലെ വ്യക്തമായ വാക്കുകളും, വൃക്ഷങ്ങളിലെ ചെറു ഇലകളും, ഒരുപക്ഷേ അവയിൽ സുപ്രധാനമായത്, മുഖങ്ങളിലെ വലിയ പുഞ്ചിരികളും, കണ്ടത് എന്നിൽ ഞെട്ടൽ ഉളവാക്കി.
സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യവേ, അവർ പുഞ്ചിരിച്ചപ്പോൾ, കാണപ്പെടാൻ കഴിയുന്നത്, കാണുവാൻ സാധിക്കുന്നതു പോലെ തന്നേ ഒരു വലിയ അനുഗ്രഹമാണെന്ന് എനിക്ക് മനസ്സിലായി.
തന്‍റെ യജമാനത്തിയായ സാറായുടെ ദയയില്ലായ്മയിൽ നിന്ന് ഓടിപ്പോകുമ്പോൾ അടിമയായ ഹാഗാറിന് തിരിച്ചറിവുണ്ടായി. ഹാഗർ അവളുടെ സംസ്കാരത്തിൽ “ആരുമല്ലാതെയായി”, ഗർഭിണിയും ഏകയുമായി മാത്രമല്ല, സഹായമോ പ്രത്യാശയോ കൂടാതെ ഒരു മരുഭൂമിയിലേയ്ക്ക് ഓടിക്കളയുകയും ചെയ്യുന്നു. എന്നിരുന്നാലും ദൈവത്താൽ അവൾ കാണപ്പെട്ടപ്പോൾ അവൾ ശക്തീകരിക്കപ്പെട്ടു. ദൈവം അവൾക്ക് ഇനി അവ്യക്തമായ ചിന്താശകലമല്ല, പ്രത്യുത വാസ്തവബോധ്യമാണ്; ആയതിനാൽ അവൾ ദൈവത്തിന് ഒരു പേരിട്ടു. ഏൽ റോയ്, അഥവാ “എന്നെ കാണുന്നവനായ ദൈവം നീയാണ്”. അവൾ പറഞ്ഞു: “എന്നെ കാണുന്നവനെ ഞാൻ കണ്ടു” (ഉത്പത്തി 16:13).
കാണുന്നവനായ നമ്മുടെ ദൈവം നമ്മെ ഓരോരുത്തരേയും കാണുന്നു. മറ്റാരാലും കാണപ്പെടുന്നില്ല, ഏകനാണ്, ഞാൻ ആരുമല്ല എന്ന ചിന്തയുണ്ടാകാറുണ്ടോ? ദൈവം നിങ്ങളെയും നിങ്ങളുടെ ഭാവിയെയും കാണുന്നു. അതുപോലെ, നമുക്ക് അവനിൽ, നമ്മുടെ നിത്യമായ പ്രത്യാശയും, പ്രോത്സാഹനവും, രക്ഷയും, സന്തോഷവും- ഇപ്പോഴും ഭാവിയിലും- കാണുവാൻ സാധിക്കുമാറാകട്ടെ!. ഏക സത്യവും ജീവനുള്ളവനുമായ ദൈവത്തെ കാണുവാൻ ലഭിച്ച, അതിശയകരമായ കാഴ്ചയുടെ ദാനത്തിനായി, ഇന്ന് അവനെ സ്തുതിക്കുക.